Powered By Blogger

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഹയ്യട !

 ഞങ്ങടെ വലിയകുളം  മുക്കിനു മിക്കവാറും വൈകുന്നേരങ്ങളില്‍ അല്ലറ ചില്ലറ പേച്ചും കൈയ്യാം കളിയും ഒരു സ്ഥിരം പരിപാടി  ആയിരുന്നു.
സൈക്കിള്‍ യജ്ഞം പോലെ..അല്ലെങ്കില്‍ ഭജന ചിട്ടി വാര്‍ഷികം പോലെ വല്ലപ്പോഴും  നോട്ടിസ്  അടിച്ചു     വരുന്ന പരിപാടി അല്ലായിരുന്നു.
കെടാമംഗലം ..ഓച്ചിറ രാമചന്ദ്രന്‍ ഒക്കെ വന്നു അരങ്ങു തകര്‍ത്തു പോയിട്ടുണ്ട് ..മെശിഹ ചരിത്രം നാടകം കളിച്ചപ്പോള്‍ വലിയ മഴ വന്നു എന്നും പാടാന്‍ വന്ന അനുഗ്രഹീത ഗായകന്‍ ശ്രീ  സെബാസ്റ്റ്യന്‍ ഭാഗവതര്‍ വീട്ടില്‍ കയറി ഇരുന്നു എന്നും ഒക്കെ അമ്മ പറഞ്ഞു കേട്ട കാലം  മുതലേ  "ഈ മുക്കിനെ മുടിഞ്ഞ വഴക്ക് എന്ന് തീരും ദൈവമേ "  എന്നും  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

നേരം സന്ധ്യ ആകാന്‍ മട്ടു കാണിക്കുംപോഴേ  മൂന്നു തവണ മിന്നി വഴി വിളക്ക്  കെടും .   ചായക്കടയിലെ  അടുപ്പിലെ തീയുടെ വെളിച്ചം  ബള്‍ബിന്റെ വെട്ടത്തിലും മെച്ചം..."ഈ കറന്റ് എല്ലാം കട്ട് വിറ്റ് മുട്ക്കുവല്ലിയോ പിന്നെങ്ങനാ വെട്ടം കാണുന്നത് " എന്ന്  കട ഉടമ ഗോപാല പൊള്ള ചേട്ടന്‍ പറയണ്ട താമസം.." ഓ പിന്നെ നിങ്ങടെ സര്‍ക്കാര്‍ ഇരിക്കുമ്പം ഇവിടങ്ങ്‌ രാത്രീലും പകലായിരുന്നു ..ഒന്ന് പോ എന്റെ കൊച്ചാട്ട.." തങ്കപ്പന്‍ പിള്ള ചേട്ടന്‍ ശകലം ഇടതു വാക്കാ..."
"എന്നാ പിന്നെ ഒരുങ്ങി ഇരുന്നോ ഇപ്പം കിട്ടും..."  ഗോപാലന്‍ ചേട്ടന്‍..
കളം മുറുകുവാ...രണ്ടു പേരും ഓരോ തെറുപ്പു  ബീഡി അടുപ്പില്‍ കാണിച്ചു കത്തിച്ചു..ഒരു  അന്ന്യോന്ന്യതിനുള്ള    പുറപ്പാടായി.. ഒന്ന് രണ്ടു പേര്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചു..കഴകം കുറുപ്പച്ചന്‍  അടുപ്പില്‍ ആഞ്ഞൊന്നു ഊതി..ചാരം  പറന്നു കടയാകെ..പുക കൊണ്ട് എല്ലാവരുടെയും കണ്ണ് കലങ്ങി..ചുമയും വന്നു  മേല്‍ക്     മേല്‍!

" അല്ലേലും ഈ തീട്ട കുറുപ്പിന് (കൂട കൂട പറമ്പില്‍ പോകും കുറുപ്പ്  വയര്‍ ഒഴിയാന്‍   അങ്ങനെ  പ്രോടക്റ്റ്  നെയിം വീണു)  നാലു പേര്‍ ഇരിക്കുംപോഴേ ഊത്ത് വരൂ..എരണം കെട്ടവന്‍..." ഗോപാലന്‍ ചേട്ടന്  ദേഷ്യം വന്നു..
കുറുപ്പച്ചന്‍ ഒരു കൈ വെള്ളം കോരി അടുപ്പില്‍ തളിച്ച്.."ദാ  കെടക്കുന്നു തന്റെ അടുപ്പും കുന്തോം..."ഇറങ്ങി ഒറ്റ പോക്കാ.. വാണം പോലെ.
പോയ സ്പീഡില്‍  തിരികെ കടയില്‍ വന്നു കയറി അടുപ്പിന്റെ അടുത്ത് തന്നെ മറ്റൊരു അടുപ്പ് കല്ലായി തീര്‍ന്നു..കുറുപ്പച്ചന്‍ .
"ആ എന്നാ പറ്റി  വല്ലോം കണ്ടു പേടിച്ചോ   പോയതിലും വേഗത്തില്‍ വന്നു മൂലയ്ക്ക് കേറാന്‍ "  ഗോപാലന്‍ ചേട്ടന്റെ അരിശം തീര്‍ന്നില്ലായിരുന്നു..
"ഹയ്യട.. " ഇത്തിരി അന്ധാളിപ്പോടെ   റോഡിലേയ്ക്ക്  കണ്ണ് കാണിച്ചു കുറുപ്പച്ചന്‍ ഒന്നൂടെ അടുപ്പിനോട് ചേര്‍ന്നു.

ഗോപാലന്‍ ചേട്ടന്‍ നോക്കി തരികെ ബെഞ്ചില്‍ ഇരിപ്പായി..തങ്കപ്പന്‍ പിള്ള  ആട്ടി കൊണ്ടിരുന്ന കാലിന്റെ അനക്കം നിര്‍ത്തി..പരസ്പരം നോക്കി ഇരിക്കുമ്പോള്‍ ...ശ്വാസം പോലും ഒച്ച ആയി തോന്നി..

കടയുടെ മുന്‍പില്‍ ദാ നില്‍ക്കുന്നു "ഹയ്യട.".  ഞങ്ങടെ നാട്ടിലെ  കീരിക്കാടന്‍..കയ്യില്‍ ഇരുട്ടിലും തിളങ്ങുന്ന ഒരു പിച്ചാത്തിയുമായി...എന്തിനും  ഏതിനും തുടക്കം കുറിക്കുന്നത്  "ഹയ്യട" എന്ന് പറഞ്ഞു കൊണ്ടാകും ..അങ്ങനെ ആ പേര്‍ വീണു..

ആറര അടിക്കു മേല്‍ പൊക്കം. ..തനി തങ്ക നിറം.. പാരമ്പര്യമായി   കള്ള്  ഷാപ്പ്‌  നടത്തുന്നവര്‍ ..കാലത്തേ ഇളം കള്ള് കുടിച്ചു കിട്ടിയ തങ്ക നിറമാണ്‌  പോല്‍..     മുടി നടുവേ കോതി ചീകി..നീണ്ട മൂക്ക് .. കാതില്‍ ചുവന്ന
കടുക്കന്‍..കാലുകള്‍ വേര് പടലം പിരിഞ്ഞു നില്‍ക്കുന്ന   വെന്‍ തേക്ക്  മരം പോലെ..
ഇടഞ്ഞു   ഉറഞ്ഞു  നില്കാത്തപ്പോള്‍ ഞങ്ങള്‍  കൊച്ചു പിള്ളര്‍ ആ കൈകളില്‍ ഊഞ്ഞാല്‍ ആടുമായിരുന്നു.."മതിയോട..കഴുവര്ട മോന്മാരെ  " എന്ന് അഭിനന്ദിച്ചു വിടും.
കൈയ്യിലെ രോമത്തിനു പോലും കള്ളിന്റെ ഗന്ധം..
തുടയിലെ  മസ്സിലുകള്‍ അനക്കി കാണിയ്ക്കുന്നത് മറ്റൊരു വിനോദമായിരുന്നു..കൂട്ടത്തില്‍ എപ്പോഴും  തിമ്മന്‍ " എന്ന്  വിളിയ്ക്കുന്ന  കിടിലന്‍  വെളുത്ത നായ രണ്ടടി മാറി നില ഉറപ്പിചിട്ടുണ്ടാകും..എന്തെങ്കിലും  ആക്ഷന്‍ വന്നാല്‍ ചാടി വീഴാന്‍.. അരയിലെ ബെല്‍റ്റില്‍ വാസന പുകയില അരിഞ്ഞു കൂട്ടിയ മുറുക്കാന്‍ സദാ തയ്യാര്‍..
പാല് കുടിക്കാത്ത പിള്ളേരെ.. പലഹാരം കഴിക്കാത്ത പിള്ളേരെ ഒക്കെ " ദേ  ഹയ്യട  വരുന്നു എന്ന് പറയുമ്പോള്‍ അവര്‍ അറിയാതെ തീറ്റയും കുടിയും ഒപ്പം ഒത്താല്‍ ശി മൂത്രം മുത്തലും നടക്കും..

ഒരു പാണന്റെ പാട്ടും പുത്തൂരം വീടും ഓര്‍മയില്‍ വന്നു...ഒപ്പം ആരോമല്‍  ചേവകരും..ഇതൊരു തെക്കന്‍ പാട്ട് ...



മുറുക്കാന്‍ വായില്‍ ഇട്ടുകൊണ്ട്   ആരാട  പൂ.."   ലക്ഷണം ഒത്ത തെറി വിളിച്ചു ..ധൂ " എന്ന്  നീട്ടി തുപ്പി
ഹയ്യട  ചായ പീടിക തിണ്ണയില്‍ കാലെടുത്തു വച്ചു...കുറുപ്പിന്  തൂറാന്‍ മുട്ടി..ഗോപാല പിള്ളേച്ചന്‍ പയ്യെ അടുപ്പില്‍ ഊതാന്‍ പോയി..തങ്കപ്പന്‍ പിള്ള എഴുന്നേറ്റു നിന്ന്..മറ്റുള്ളവര്‍ ബെഞ്ച്‌ ഒഴിഞ്ഞു..
എല്ലാവരെയും അടി മുടി ഉഴിഞ്ഞു ഹയ്യട വച്ച കാല്‍ തിരികെ എടുത്ത് റോഡിനു നടുവില്‍ മല പോലെ നിലകൊണ്ടു.
ഏഴിന്റെതും, വല്ലപ്പോഴും  ആകെ ഉള്ളതുമായ സി ടി എസ ബസ് പടിഞ്ഞാറു  നിന്നും 'പോം പോം "  ഹോണും മുഴക്കി വന്നു ബ്രേക്ക് ഇട്ടു നിന്നു...ബസില്‍ അടക്കം പറച്ചിലുകള്‍ ..കുഞ്ഞുങ്ങളുടെ നിലവിളി..

" അണയ്ക്കട    ലൈറ്റ് ..." എന്ന് ഹയ്യട പറഞ്ഞതും ഡ്രൈവര്‍ അറിയാതെ ലൈറ്റ് അണഞ്ഞു..
"എന്തിയേട ആ നാറി മറ്റവന്‍ ഇറക്കി വിടെട.."   എല്ലാവരും പരസ്പരം നോക്കി..ബസിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ മറ്റൊരു ആള്‍ രൂപം എഴുന്നേല്‍ക്കുന്നു..കാരി  കുറുപ്പ്..പലരും ദീര്‍ഖ നിശ്വാസം ഉതിര്‍ക്കുമ്പോള്‍ കാരി കുറുപ്പ് ബസിന്റെ പടിയിറങ്ങി റോഡില്‍ വന്നു...കിട്ടിയ തക്കം കിളി വിസില്‍ അടിയ്ക്കാതെ തന്നെ ബസ് പറന്നു..

വിമോചന സമര കാലം തുടങ്ങി ഈ "ഹയ്യട ,  കാരി " പോരും ഉണ്ടെന്നാ എല്ലാവരും പറയുന്നേ..ജാതി തെല്ലുമേ ഇല്ല എന്നും രാഷ്ട്രീയം അസ്ഥിക്ക് പിടിച്ചിട്ട്  ആണെന്നും..
എന്നാല്‍ ആര്‍ ശങ്കറിനെ എന്തോ പറഞ്ഞ ഒരു നായര്‍ മൂപ്പിലിനെ ഹയ്യട എടുത്തിട്ട് തല്ലി എന്നും അതിന്റെ പകരം എന്നെങ്കിലും ചോദിക്കും എന്ന് ഈ കാരി കുറുപ്പ്  പറഞ്ഞിട്ടുണ്ടെന്നും  ചില ഏടുകളില്‍ കാണുന്നു!
കുറുപ്പിന് ഗുസ്തിയും ഒപ്പം കൂടോത്രവും വശമത്രേ..
രണ്ടു പേരും മല്പിടിത്തം നടത്തുന്നത് കാണാന്‍ ഇരുട്ടിലും കണ്ണ് തുറന്നു കാത്തു നിക്കുന്നു വലിയകുളം മുക്ക് മുഴുവനും...

"എന്താടാ ബസില്‍ നിന്നും ഇറങ്ങി..നീ ഇനി എന്നെ എന്തോ..ഉളുത്താനാ.."കാരി 
ഹയ്യട അടുത്ത് വന്നു..തിമ്മന്‍ ഇരിപ്പിടം മാറ്റി..കുറുപ്പച്ചന്‍ ചായ പീടികയുടെ മറവില്‍ നിന്നും തല നീട്ടി..ഗോപാല പിള്ള നഖം ഉരസി..
"മുറുക്കാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം ഇങ്ങു താടാ കൂവേ..."  കാരി പറഞ്ഞു..
ഹയ്യട പിച്ചാത്തി എടുത്തു ..ബെല്‍റ്റില്‍ നിന്നും മുറുക്കാന്‍ പൊതി എടുത്തു തുറന്നു  വാസന പുകയില ശകലം അരിഞ്ഞു ..മുറുക്കാന്‍ കാരിയ്ക്ക്  നീട്ടി..ഒരെണ്ണം സ്വന്തം വായിലും ഇട്ടു..
രണ്ടു പേരും ചായക്കടയിലെയ്ക്ക് നോക്കി ചോദിച്ചു.."എന്നാ കോപ്പ്  കാണാനാട  പട്ടികളെ കണ്ണും തുറിച് ഇങ്ങനെ നില്‍ക്കുന്നത് ..പോയീനെടാ ..മനുഷ്യന്‍ തമ്മില്‍ തല്ലുന്നത്  കണ്ടു രസിക്കാന്‍ കുറെ അവന്മാര്‍ നില്‍ക്കുന്നു..ചട്ടംബികളെ ഉണ്ടാക്കി വിടുന്നവര്‍ ഇവരാ ..ഇവമ്മരെയാ തല്ലേണ്ടത് "
കാരി കുറുപ്  ഫിലോസഫി പ്രൊഫസര്‍ ആയപ്പോള്‍..

തങ്കപ്പന്‍ പിള്ളേച്ചനും ഗോപാല പിള്ള ചേട്ടനും വല്ലാത്ത ക്ഷീണം തോന്നി..ഓരോ കട്ടന്‍ കുടിച്ചു..
കുറുപ്പ് അച്ചനു  പിന്നേം വയറു നൊന്തു ...ബീഡിയും കത്തിച്ചു പറമ്പിലേക്ക് ഓടി..
വല്യകുളം പിന്നേം ഉറക്കം തൂങ്ങി..ഒരു രസോമില്ല എന്ന്  പറഞ്ഞ പോലെ..ഇന്നലെ അല്പം മുഴുത്ത തെറി എങ്കിലും കേള്‍ക്കാമായിരുന്നു..
തിമ്മന്‍ വാലാട്ടി   ഒരു സംഖര്‍ഷം ഒഴിഞ്ഞതിലെ ആശ്വാസം അറിയിച്ചു..

ഫയല്‍വാന്‍ മാര്‍ രണ്ടു പേരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും കഥകളായി കാതോടു കാത്  ഇന്നും ജീവിയ്ക്കുന്നു..
വലിയകുളം പോലെ..


5 അഭിപ്രായങ്ങൾ:

നികു കേച്ചേരി പറഞ്ഞു...

അവസാനിപ്പിച്ചത്‌ എന്തോ അത്രയ്ക്ക്ങ്ങണ്ട്‌ ഏറ്റില്ല..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ലയൊരു തെക്കൻ കഥ..!

shajkumar പറഞ്ഞു...

നിക്ക് പറഞ്ഞതിലും കാര്യമുണ്ട്...മുകുന്ദന്‍ സര്‍ പറഞ്ഞതിലും കാര്യമുണ്ട്..നന്ദീം കടപ്പാടും

അജ്ഞാതന്‍ പറഞ്ഞു...

mala pole vnnu eli pole poyi
subhash

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hayyada..... nannayittundu, abhinandannagal....