Powered By Blogger

2009, മാർച്ച് 28, ശനിയാഴ്‌ച

ഐസ് ബേബി

ഒരു ഇംഗ്ലീഷ് സിനിമ പേരോ , പാട്ടോ ഒന്നുമല്ല..

വയറു പെഴയ്കാന്‍ ബേബിയും..വയറു നിറച്ച് ഐസ് സ്റ്റിക് തിന്നാന്‍ ഞങ്ങള്‍ പള്ളികൂടം പിള്ളാരും തമ്മിലുള്ള കൂട്ടായ്മയുടെ കഥ.

രണ്ടാം പിരിഡ് കഴിഞ്ഞു പൊട്ട ചെന്ങലയില്‍ രാമന്‍ പിള്ള ചേട്ടന്റെ ഭൂമി കുലുക്കുന്ന അടിയും....മൂത്രം മുട്ടി ഞങ്ങളുടെ പുറത്തേയ്ക്കുള്ള ഓട്ടവും..ലാത്തി ചാര്‍ജ് ...അല്ലെങ്കില്‍ സിനിമ ടാകീസ്‌ വാതിലുകള്‍ തുറക്കുമ്പോള്‍ ടികെറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടം..ഒക്കെയുമായി സമം.


പകുതി നിക്കരിലും പകുതി പുറത്തും ഒകെയായി "ശീ " കഴിഞ് നേരെ ഒരോട്ടം..ലക്ഷ്യം ഒളിമ്പിക്സിലും വലിയ ഫസ്റ്റ്....രാഗി മുറിച്ച കൂന്താലി കഷണത്തില്‍ ഇരിമ്പു തണ്ട് കൊണ്ട് ..സോപാനം പാടുന്ന ശ്രദ്ധയോടെ ബേബിയുടെ നിര്‍ത്താത്ത സാധകം...സ്കൂളിനു വെളിയില്‍ മാന്ച്ചുവട്ടില്‍...

ഇനിയും പഴക്കം കൂടാനില്ലാത്ത ഹെര്കുലിസ് സൈക്കിളില്‍ വച്ചു കെട്ടിയ നീല നിറമുള്ള ഐസ് പെട്ടി." ഗോഡ് ഇസ് ലോവ് " എന്നെഴുതി ...മാതാവിന്റെ ഫോടോ ഒട്ടിച്ച്.. സ്കൂള്‍ മതിലില്‍ കൊള്ളിച്ച്..

ജ്വരം ബാധിച്ചവന്റെ തുള്ളല്‍ പോലെ ഇരുമ്പില്‍ ഇരുമ്പ് കൊണ്ടുള്ള ബേബിയുടെ മേളം!

ഒരുകാല്‍ പെടലില്‍ ഊന്നി മറുകാല്‍ പെട്ടിയില്‍ ചായ്ച്ച് ..പഴുതാര മീശ വായറ്റം കവിഞ്ഞു ..കൃതാവില്‍ ഒരു വീതുളി പിടിപ്പിച്ച്.. ഉന്തിയ പല്ലിനിടയില്‍ കെട്ട് നൂലും കഴിഞ്ഞ ബീഡി ഒരെണ്ണം കടിച്ചുപിടിച്ച്..

അമ്പേ ഗ്ലോബ് പോലുള്ള തലയില്‍ ഒരു ടര്കി ടവല്‍ ചെവികളുടെ പുറകിലൂടെ തിരുകി..

സര്‍വ യുദ്ധങ്ങളും ജയിച്ചവന്റെ നിലപാടോടെ ബേബി!

ഐസ് സ്റ്റിക് ...പല നിറം..മുന്തിരി ഒളിച്ചു വച്ച പിങ്ക്..നൂലപ്പം പാകിയ വെള്ള..മാങ്ങ തൊലി ചേര്‍ത്ത മഞ്ഞ..
ആര്‍കും തുറന്നെടുക്കാം..പതിനന്ച്ചും..ഇരുപത്തന്ച്ചും പൈസ.

ഈറ്റ പൊളി കുത്തി കോര്‍ത്ത ..ആവി പറക്കുന്ന ഐസ് സ്റ്റിക് നേടി ഓരോരുത്തര്‍ മാറുമ്പോള്‍..അടുത്ത ഊഴക്കാരന്‍ ചാടി വീഴും..പക്ഷെ പൈസ ആദ്യം വക്കണം..
കളം കളം കൈലിയുടെ പകുതി പൊക്കിയ കോണിലൂടെ പുറത്തു തൂങ്ങി നില്‍കുന്ന വരയന്‍ നിക്കറിന്റെ പോകറ്റ് നിറ വയറുകാരി പശുവിനെ ഓര്‍മിപിക്കും.!! അതിലേക്കു പൈസ വീഴുമ്പോള്‍ കില് കിലും എന്നുള്ള താളം പാതാളത്തില്‍ നിന്നു വരും പോലെ.

ഇടക്കിടെ രോമം നിറഞ്ഞ ചന്തി നിക്കറിനിടയിലൂടെ ചൊറിയാന്‍ മാത്രം ബേബി സാധകം നിര്‍ത്തുമ്പോള്‍ ..ഞങ്ങള്‍കും കിട്ടും ഇരുംബ് കംബ് കൊട്ടി പാടി സേവക്കായി..

അങ്ങനെ പോകവേ മുന്നാം പിരിടും തുടങ്ങി സാറും വന്നു കഴിഞ്ഞു . ഊര്‍ജ തന്ത്രം ഉത്തോലകം പാഠം . ഒരിക്കലും അറിയാത്ത ഒരു പാഠം കൂടി അവിടെ തകര്‍കുമ്പോള്‍..കൈ വഴി ഒലിച്ചിറങ്ങുന്ന ഐസ് തുള്ളികള്‍ നക്കി
ഞങ്ങള്‍ തിരികെ പരക്കം പായുമ്പോള്‍..
മതിലില്‍ ചാരിയ സൈകില്‍ മെല്ലെ ഉന്തി സാധകം ഉറക്കെയാക്കി ബീഡി ചവച്ചു തുപ്പി ... ബേബിയും അടുത്ത ക്ലാസ്സിലേക്ക്.

2009, മാർച്ച് 22, ഞായറാഴ്‌ച

കുട്ട്യാപ്ല.

"അത്ത്തിളി ഇത്തിളി പറങ്കി പാള കേട്ടുമ ചുട്ടുമ...ചള്‍"...ഐവര്‍ സംഘത്തിന്റെ കൈപ്പത്തികള്‍ കമഴ്ത്തി വക്കുമ്പോള്‍ മേഘം സൂര്യനെ മറയ്ക്കുന്ന നിഴല്‍ വീശി ....ഞങ്ങളെ ആകെ മൂടി തണലായി തണുപ്പായി ...മുകളില്‍ നിന്നും ഒരു കൈകൂടി!" ചള്‍ " പറഞ്ഞും കൊണ്ട്!!

മലപോലെ "കുട്ട്യാപ്ല"!
കുട്ടി മാപ്ല എന്ന് പേര്‍. അമ്മക്ക് എട്ടു പെറ്റിട്ടും ഒരു പെണ്‍ കാല് കിട്ടിയില്ല..എല്ലാം കൂത്തന്മാരായി...
അവസാനം വന്നതിനെ അമ്മ പെണ്ണാക്കി 'കുട്ടി ' എന്ന് പേരും ഇട്ടതു മാത്രമല്ല ..
കാത് കുത്തി..കടുക്കന്‍ ഇട്ടു.. പുള്ളി ചീട്ടി കൊണ്ട് ഫറോക്ക് തുന്നി..പൊന്നും കുടം പോലെ..

എഴുപതു വയസിലും മിന്നി മിന്നി മറയുന്ന വിളക്ക് മരം പോലെ കാതിലെ കടുക്കന്‍ പല നിറത്തില്‍...
ഒരു ഓറന്ച്ച് മരം കായ്ച്ചപോലെ ...കാവി നിറം..മേനിയാകെ..
കുന്ചി രോമം നരച്ച് പഞ്ഞി കെട്ടായി..
കാതിലെ രോമം വളര്ന്നു കടുക്കനും കടന്നു ...
കൈ കാലുകള്‍ പേരാലിന്‍ കമ്പ്‌ പോലെ..വളര്‍ന്ന് പരന്നു..

കുട വയറോ..മിഴാവ് വലിപ്പത്തില്‍..കുഴല്‍ കിണറു പോലെ പുക്കില്‍ കൊടിയും!
മുറുക്കി തുപ്പി..ചുക ചുക ചുവന്ന ചുണ്ടില്‍ എപ്പോഴും മന്ദഹാസ മാല!

കടും പച്ച കൈലി..മുട്ടോളം കഷ്ടി. പുക്കിളിലും താഴ്ത്തി ഉടുത്തു ഉടുത്തില്ല പരുവത്തില്‍...
അടി വസ്ത്രം ധരിക്കാത്തത് കൊണ്ടുള്ള ആകുലതകള്‍ ഒന്നും ആ മനസ്സിനില്ലാ....അതൊക്കെ അതിന്റെ വഴി..
ചിലപ്പോള്‍ അത്തിളി കളത്തില്‍ കുത്തി ഇരിക്കുമ്പോള്‍ കരിഞ്ഞ വിഗ്രഹം പോലെ ആടി ഉലഞ്ഞങ്ങനെ ചിലതൊക്കെ ഞങ്ങള്‍ പിള്ളാര്‍ കണ്ടിട്ടുണ്ടേ!

ചോദിച്ചാല്‍ ഒരു പാട്ടാണ് മറു മൊഴി..മുറുക്കാന്‍ വീണ്ടു ചവച്ച് ഒന്നു തുപ്പി..ചുണ്ടൊന്നു തുടച്ച്..
കൈ രണ്ടും കൊട്ടി..നവരസങ്ങളും എടുത്ത്..
"ഇന്നലെ വരാതിരുന്ന കൊച്ചു വേലു ഇവിടെ വാ
നീട്ട് നീട്ട് നീട്ട് കൈ..
കൈ ചിരങ്ങാണ് സര്‍
വീടിലുണ്ട് സര്‍ വെള്ള പൂച്ച രണ്ടെണ്ണം"

പള്ളികൂടത്തില്‍ പഠിക്കുമ്പോള്‍ ഏതോ മാഷിനെ കളിയാക്കി പാടിയത്!
മാഷിനു പൂച്ചകളെ ഇഷ്ടമായിരുന്നു..എന്ത് തെറ്റുണ്ടെങ്കിലും പൂച്ച കുഞ്ഞിനെ കൊടുത്താല്‍
പിന്നെ ശിക്ഷ ഇല്ലേയില്ല!!
എന്ത് നല്ല മാഷ്‌. ഇന്നു അന്ജനമിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല..

കുട്ട്യാപ്ല ഒരു ചെറിയ മാടക്കട ഉടമ.
മോരും വെള്ളം, നാരങ്ങ സര്‍ബത്ത് , മുറുക്കാന്‍ അരിഞ്ഞ് കൂട്ടി പുകയില സഹിതം..ബീഡി..സിഗരട്ട്..
നാരങ്ങാ മുട്ടായി..ചക്കര മുട്ടായി..സിഗരട്ട് മുട്ടായി..
പെണ്‍ പിള്ളാര്‍ കൂടെ നടന്നു സ്കൂളില്‍ പോകുമ്പോള്‍
അച്ഛന്റെ മേശ വലിപ്പില്‍ നിന്നും അടിച്ച് മാറ്റിയ പത്തു പൈസാ കൊണ്ട്
സിഗരട്ട് മുട്ടായി വാങ്ങി ഒന്നു ചുണ്ടില്‍ വച്ച് വലിച്ചു പുക ഊതി..
ഗമയില്‍ നടക്കാന്‍ ഒരു രസമായിരുന്നു..പിന്നെ പിന്നെ ഒറിജിനല്‍ സിഗരട്ട് ആയി മാറിയതും
ഹെഡ് മാഷ്‌ നിക്കറു പൊക്കി ചൂരല്‍ കഷായം ആവര്‍ത്തിച്ചതും..അത്ര മധുരമുള്ള ഓര്‍മയല്ല..

വൈകുന്നേരങ്ങളില്‍ പുസ്തക സന്ചി വരമ്പില്‍ വച്ച് ..കൊയ്തു ..മെതിച്ചു കഴിഞ്ഞ പൊന്‍ പാടത്ത്
കൂട്ട് കാരും കൂടി പലതരം കളികള്‍..
കച്ചി കുറ്റി..തൂപ്പ് വേണോ തൂപ്പ്..ഏറു പന്ത്..അടിച്ചേച്ച് ഓട്ടം ..
കൂട്ടത്തില്‍ അത്തിളി ഇത്തിളി..
ആ കളി ഉണ്ടെങ്കില്‍ മാടം കളഞ്ഞു കുട്യാപ്ലയും റെടി !!

കുണുങ്ങി.. കുണുങ്ങി.. പെണ്ണും പിള്ളാരെ കാണുമ്പോള്‍ പെണ്‍ ശബ്ദത്തില്‍
"പേന്‍ നോക്കാന്‍ പോകുവാന്നോടി" എന്നൊരു കമന്റും പാസാക്കി ..
മാടത്തിന്റെ കോണിലെ ചാര് കസേരയില്‍
മടിയില്‍ ബീഡി മുറവുമായി..

കുട്ട്യാപ്ല നക്ഷത്രങ്ങളുടെ ഇടയില്‍ എവിടെയോ ഇരിക്കുന്നുണ്ടാകാം...

2009, മാർച്ച് 14, ശനിയാഴ്‌ച

ചാണ്ടിച്ചന്‍.

കൊല്ലം ഏറെയായി.....

എഴുപതുകളില്‍ ഞങ്ങള്‍ വള്ളിനിക്കര്‍ ..അരപ്പാവാട.. പള്ളിക്കൂടം പിള്ളാരുടെ വൈകുന്നേരങ്ങളിലെ നേരമ്പോക്കിന്റെ ആണി കല്ലായിരുന്നു ചാണ്ടിച്ചന്‍...

പുസ്തക കെട്ട് കറുത്ത റബ്ബര്‍ ഇലാസ്ടികില് വലിച്ചു മുറുക്കി ഒരു അധിക പറ്റായി തോളില്‍ ചുമ്മി...ഹോം വര്‍കെന്നെ മഹാ മാരിയെ, ഇമ്പോസിഷന്‍ എന്ന നിത്യ ശത്രുവിനെ ..ചൂരലെന്ന ചിരപരിചിതനെ ഒക്കെ മറന്നു ....

വഴിയോര കാഴ്ചകള്‍ നോക്കി നോക്കി ..കണ്ണി മാങ്ങ , ചാമ്പക്ക , പറങ്കിമാവിന്‍ തുമ്പത്തെ ചുവന്ന പറങ്കി പഴം ഒക്കെ ഉന്നം വച്ച്ചെറിഞ്ഞു...അതൊരിക്കലും താഴെ വീഴാതെ വരുമ്പോള്‍ , മുന്‍പില്‍ നടന്നു പോകുന്ന പെണ്‍ കൂട്ടത്തിന്നു നേരെ വഴിയില്‍ കിടന്ന ഒരു ചെറിയ കണ്ണി മാങ്ങാ ഉന്നം പിടിച്ച്..

"എന്തുവാ ചെറുക്കാ " എന്ന് തിരിഞ്ഞു നിന്നുള്ള ചീറ്റല്‍ ഒരു ചെറു പുന്ചിരിയോടെ സ്വീകരിച്ച് ...(കൂട്ടത്തില്‍ പാഴ് ഏതെങ്കിലും ഒരെണ്ണമേ ഇതു ചോദിക്കു...അന്നൊന്നും വിമന്‍സ് ലിബ്ബില്ല..എറിഞ്ഞാല്‍ തിരിച്ച്ചെറിയുന്ന നാടന്‍ ലിബ്ബെ ഉള്ളു. നിഷ്കളങ്കം എന്ന് ഇന്നറിയുന്നു.)

മുന്പേ പോയ സുധയെങ്ങാനും ഒന്നു നോക്കിയെന്കില്‍ എന്ന് നിരീച്ച്.(സുന്ദരികോത ..പുള്ളി ഉടുപ്പ് കാണുമ്പോഴേ പ്രേമം സട കുടയാന്‍ തുടങ്ങും..മുടി നടുവേ പിന്നി രണ്ടു വാലുകള്‍ പോലെയാക്കി കടും നീല റിബ്ബന്‍ കെട്ടി വളച്ച്...ഷീലെടെ വെളുപ്പ് , ജയഭാരതിയുടെ തുടുപ്പ്!)
ചീറിയ ആ പാഴിനെ ഒരു മൂളിപാട്ടില്‍ ഒതുക്കി ..വീണ്ടും മുന്നിലേക്ക് കണ്ണ് പായിച്ച്..നസീറിന്റെ ഒരു സിനിമ പാട്ടിന്റെ ഈരടി പാടി .....

കൂട്ട് മാങ്ങാ ഏറു കാറില്‍ നിന്നൊക്കെ അകന്നു ..നല്ല പിള്ള ചമഞ്ഞു ...മയിലാടും കുന്നിലെ മണിച്ചി കാറ്റിനെ കണ്ട്..ആരോമലുണ്ണി ...തച്ചോളി അമ്പു..ഒക്കെയായി..

ഇങ്ങനെ സ്വപ്ന ചിറകേറി നടക്കുമ്പോള്‍ ...മധുരോദാരമായ സംഗീതം പുറകില്‍ നിന്നും ..പി. ലീല പാടുംബോലെ..! കുട്ടി കൂട്ടങ്ങള്‍ തിരിഞ്ഞു നിക്കും..പുസ്തകം താഴെ വക്കും..സുധയും അടുത്ത് വരും!! റോഡ് നിശ്ചലം!!

പിന്നില്‍ നിന്നും ചാണ്ടിച്ചന്റെ വരവാണ്.."ആതുര ശാലകള്‍ ഈ വിധമായാല്‍ ..സാധു ജനങ്ങള്‍ക്കിനി എന്ത് ഗതി" ഈരടി നാടക ഗാനമോ, നാടന്‍ ശീലോ , ഒന്നുമറിയില്ല...ഈണത്തിനു കാശ് വേറെ കൊടുക്കണം.
ചന്തയിലെ കച്ചവടം കഴിഞ്ഞു ...ഷാപ്പിലെ അന്തി- പുലരി -അന്തി (അതൊരു പ്രത്യേക രസ തന്ത്രമാണ്!) മൂന്നു കുപ്പിയെന്കിലും മിനിമം വിട്ടു ...താറാവിന്‍ മുട്ട രണ്ടെണ്ണം പൊളിച്ചത് അടര്‍ത്തി കുരുമുളകും ഉപ്പും കൂടി ചാലിച്ചതില്‍ മുക്കി ..നുണഞ്ഞു നുണഞ്ഞു ..

നേരിയ പദ വിന്ന്യാസത്തോടെ...അങ്ങനെ..സ്ഥിരം കൂട്ടുകാരുടെ കൂടെ കൂടാനുള്ള വരവ്..

ഫോറിന്‍ കളം കളം കൈലി..അരയില്‍ ആറേഴു പോക്കറ്റുള്ള കടും പച്ച അരപട്ട.. അയ്ഷ കമ്പനിയുടെ മുറിക്കൈയ്യന്‍ ബനിയന്‍ ( കമ്പനി പേരു ഇന്നും ഓര്‍മ..കാരണം ബനിയന്‍ തിരിച്ചു മാത്രമെ ഇട്ടു കണ്ടിട്ടുള്ളു)കഴുത്തില്‍ ഒരു ഈരെഴയന്‍ തോര്‍ത്തും.

നരച്ച തലയില്‍ രണ്ടു കൈയും വച്ചാണ് പാട്ട്..." സാധു ജനങള്‍ക്ക് ഇനി എന്ത് ഗതി പിള്ളാരെ ?"
ചോദ്യം ഞങ്ങളോടാകുമ്പോള്‍ അറിയാം ..
മെല്ലെ അരപട്ടയുടെ പോക്കറ്റ് തുറക്കുമെന്നും..ഇഞ്ചി മുട്ടായി പൊതി എടുക്കുമെന്നും..ഒരെണ്ണം വീതം തരുമെന്നും.(അതിനാണ് സുധയും അടുത്ത് വരുന്നത് എന്നുള്ള ദുഃഖ സത്യവും!)
മുട്ടായി ഓരോന്നായി തിന്നുമ്പോള്‍ ..വീണ്ടും ചാണ്ടിച്ചന്‍ "ആതുര ശാലകള്‍" ...ഈരടി ഇടും..ഞങ്ങള്‍ ഏറ്റു പാടും...നാട് റോഡില്‍ ഒരു" എം ബി എസ് കൊയര്‍!"

മുന്‍പോട്ടു നടന്നോ പിള്ളാരെ എന്നുള്ള സിഗ്നല്‍ കിട്ടുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഞങ്ങളും ചുവടു വക്കും..കാരണം കൂടി നിന്നാല്‍ നാളെ മുട്ടായി ഇല്ല. (സുധ അടുത്തും വരില്ല)

ചാണ്ടിച്ചന്‍ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കയറും.."സാധു അന്ധനായി തീര്ന്നിടല്ലേ ദൈവമേ "
എന്നുള്ള ക്രിസ്തീയ ഗാനം പാടി അരപട്ട പോക്കറ്റ് തുറക്കും..ഒരു കുഞ്ഞു മെഴുതിരി എടുത്ത് രൂപകൂടിനു മുന്‍പില്‍, അരപട്ടയില്‍ തിരുകിയ തീപെട്ടി ഉരച്ച് കത്തിക്കും..കാറ്റത്ത് അണയാതെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് ..തിരി ഉറപ്പിക്കും..

കുനിഞ്ഞ മുട്ട് കാലില്‍ നിന്നുകൊണ്ട് എന്തൊക്കെയോ മാതാവിനോട് പിറു പിറുക്കുന്നത് ഞങ്ങള്‍ ദൂരെ നിന്നു കാണും..

എല്ലാ ലോകത്തിന്റെയും അല്ലല്‍ തീര്‍ക്കാന്‍ ..ആതുരശാലകള്‍ സാധു ജനങ്ങള്‍കായിരിക്കാന്‍ അപ്പോതികിരിമാര്‍ നല്ലവരാകുവാന്‍ ...കൈക്കൂലി ഇല്ലാതിരിക്കാന്‍ ...നാളെയും ഞങ്ങള്‍ക്ക് ഇഞ്ചി മുട്ടായി തരാന്‍..ഒക്കെത്തിനും...വേണ്ടി ആയിരുന്നിരിക്കാം ആ പിറു പിറുപ്...

പയ്യെ തിരിഞ്ഞിറങ്ങി തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ...നിറഞ്ഞ കണ്ണുകളോടെ ഞങ്ങളുടെ അടുത്തേക്ക് വീണ്ടും..

"ആരെയും മോട്ടിക്കരുതെടാ പിള്ളാരെ...പറ്റിക്കരുത്..തമ്പുരാന്‍ എല്ലാം തരും.."

തോളിലെ പുസ്തക ചുമടിനോടും...എമ്ബോസിഷനോടും..പുച്ഛം തോന്നിപോയ സമയങ്ങള്‍..
എന്നും പഠിപ്പിക്കുന്നത് എത്ര എഴുതിയാലും, തലയില്‍ കേറിയിട്ടില്ല..
ഇത്ര മനസ്സില്‍ തട്ടിയിട്ടില്ല..
അറിവ് കടലാസില്‍ അല്ല എന്നും..കുറവുകള്‍ അറിവാലെ അല്ല തീരുന്നത് എന്നും..
മനുഷ്യപറ്റ് അറിവാണ്‌ എന്നും...ഇനി ആരും പറയാതെ അറിയാന്‍...അന്നേ പഠിച്ചു.

ജീവിക്കാന്‍ വേണ്ടി .. കണക്കും, രസതന്ത്രവും പിന്നെ ജീവ ശാസ്ത്രവും..കൂട്ടി കുഴച്ച്
പിഴക്കാത്ത കണക്കു കൂട്ടലുകള്‍ക്ക് ഒപ്പം , ചതിയുടെ അര പട്ടയില്‍ തിരുകി ..
ഇന്നും എത്രയോ ചാണ്ടിച്ചന്മാര്‍ ..ഇഞ്ചി മുട്ടായി കൊടുത്ത് മയക്കി നമ്മുടെ പുതു ബാല്യങ്ങളെ ആതുരരാക്കി നാട് റോഡില്‍ ചവിട്ടി തേക്കുമ്പോള്‍ .....

ഉയരങ്ങളിലെ സിംഹാസനത്തില്‍ ദൈവത്തോടൊപ്പം ഇരുന്നു ചാണ്ടിച്ചന്‍ ചിരിക്കുന്നോ?
അതോ കരയുന്നോ?

2009, മാർച്ച് 11, ബുധനാഴ്‌ച

അമ്മ , മഴക്കാര്‍ ഇല്ലാതെ.

മഴ മേഘങ്ങള്‍ കിനിയുന്ന തുള്ളികളില്‍ അമ്മയുടെ നിറഞ്ഞ മന്സ്സുണ്ടായിരുന്നോ ?
എന്തായാലും മഴക്കാറില്‍, കോളിലും അമ്മ മനസ്സില്ലായിരുന്നു.
അറിയില്ലായിരുന്നു ..അഥവാ കാറും കോളും..
അറിയിച്ചിരുന്നതൊക്കെ
മഴയും വെയിലും..കുറുക്കന്റെ കല്യാണം.!

കുഞ്ഞിലെ പോയ ആണ്‍ പക്ഷി ..ഒരുക്കിയ കൂട്ടില്‍ വിരിഞ്ഞ മുട്ടകള്‍
പൊട്ടാതെ..തട്ടാതെ..മഴക്കാറ് കൊള്ളിക്കാതെ..അമ്മ മനസ്സ് കാത്തു..

പമ്മി പമ്മി കുഞ്ഞു കൂട്ടില്‍ ..കളി പക്ഷി കൂട്ടുകാര്‍ ..
ഒന്നൊന്നായി എത്തുമ്പോള്‍..അമ്മ മഞ്ഞു പൊടിയുന്ന ഗ്ലാസില്‍ വെള്ളം..
മഞ്ഞിച്ച അലക്ന്കാര പാത്രത്തില്‍ ..ഒന്നും രണ്ടും കൊറിക്കാന്‍ ..ഇത്തിരി കൊറി കടലേം
പിന്നെ "വയറു കായാതിരിക്കിനെടാ പിള്ളാരെ " എന്നൊരു മറു വാക്കും, അരി മുറുക്കുപോലെ!

അവിടെയും മഴക്കാര്‍ ഇല്ലായിരുന്നു.

'അധികമായാല്‍ അമൃതും " എന്നൊരു അര്‍ത്ഥ വിരാമത്തിലും..അമ്മ മഴക്കാര്‍ ഇല്ലായിരുന്നു.

പിന്നെ പിന്നെ ചുരുണ്ടുകൂടി ..നേര്‍ത്ത പുതപ്പിനുള്ളില്‍ മരുഭൂമിയും കത്തുന്ന വേനല്‍ ചൂടിലും
തണുത്ത് തുള്ളി കിടക്കുമ്പോഴും..ഇറ്റിക്കുന്ന ദാഹ നീരിനായി കൊക്കടര്‍ത്തി മാറ്റുമ്പോഴും...
എങ്ങോ ഉയരുന്ന നേരിയ കാറ്റിന്റെ ഷെഹ്നായി പാട്ടിലും..ഊര്‍ന്നു പോകുന്ന സ്നേഹ തൂവല്‍,
കൂട്ടിലോക്കെ...തലോടലായി.

വെള്ള ചിറകു വീശി ..മെല്ലെ പറന്നുയര്‍ന്നു ...നീലാകാശ കോണില്‍ മറയുമ്പോള്‍
മഴക്കാര്‍ ..അമ്മയുടെ ചിറകിനെ മറച്ചു...അമ്മ മഴക്കാര്‍ ആയി ...ചനു ചനെ പെയ്യുമ്പോള്‍
മഞ്ഞു പൊടിയാത്ത ഗ്ലാസില്‍ ഒരിത്തിരി വെള്ളമില്ല..ചുണ്ടിലൂടെ ഒഴുകി ഇറങ്ങുന്നു മഴക്കാര്‍ ..വെള്ളമായി.

2009, മാർച്ച് 6, വെള്ളിയാഴ്‌ച

കനല്‍ നടപ്പ്

വഴിപാടല്ല ഈ കനല്‍ നടപ്പ് .. വഴി ഒരു പാടുമല്ല.
ഒരു പാടും വീഴാ ജീവിത വഴി...
ഒരു പാടും താണ്ടി..ഈ കനല്‍ നടപ്പ്.

ഇട്ട ചെരുപ്പെല്ലാം ഉരുകി പോയി ..വള്ളി പൊട്ടി വഴിയിലായി.
ഇനി ഒരു ചെരുപ്പും ചേരില്ല എന്ന് ചെരുപ്പുകുത്തിയും..
ഇനി അഥവാ ചേര്‍ന്നാലും ഇവിടെങ്ങും കിട്ടില്ലത്രെ.
ഇനി കിട്ടിയാലും സ്യ്സാകില്ല പോലും..

ജന്മം തരുമ്പോള്‍ തമ്പുരാന്‍ ചെരുപ്പിനോത്ത്ത പാദം തന്നില്ല..
കനലില്‍ നടക്കാന്‍ ഒന്നും കരുതിയില്ലാ...ഒരു ഗംബൂട്ട് പോലും!
മുന്‍പോട്ടു പോകുമ്പോള്‍ ഉഷ്ണം കുറയുമെന്നാരോ പറഞ്ഞു മോഹിപ്പിച്ചു.

നടന്ന വഴി എത്ര..ഇനി ഒരു ഇര്പ്പിടം, ഒരു തണല്‍ മരം..
കൈ വഴികളത്രയും കരിഞ്ഞ മരത്തില്‍ നിന്നും കനല്‍ ഊര്‍ന്നു വീഴുന്നു..
പൊള്ളുന്ന തീയില്‍ കൂടി അപ്പുറം കാണാന്‍ വെറുതെ ഒരെത്തി നോട്ടം..
അമ്മേ, വിറങ്ങലിച്ചു പോയി.
മുന്പേ പോയവരെല്ലാം ..
കനല്‍ കൂടുകളില്‍ ഉറങ്ങുന്നു..ശാന്തരായി..പൊള്ളും എന്നറിയാതെ പാവങ്ങള്‍..

തിരികെ പോകാന്‍,
പോള്ളാത്ത തീയില്‍ കൂടി ഇപ്പുറം കാണാന്‍ വെമ്പി..
ദൈവേ ..കരിഞ്ഞ ഭൂമിക.

ഓര്‍ക്കുന്നു ..പ്രളയ ജലത്തില്‍ ഒരു പുളിയില തുമ്പില്‍
അകപെട്ടുപോയ ഉറുമ്പിന്‍ കുഞ്ഞിനെ..
ഒഴുകി ഒഴുകി .. ഓരോ കല്ലിലും ..കംബിലും തട്ടി..
ചുഴിയില്‍ കറങ്ങി..മുന്നോട്ടു വഴി ഏത് ..
പിന്നിട്ട വഴിയേത്..

കാട്ടു തീയും ..കനലും..പ്രളയവും..
ചേരാത്തത് ചേര്‍ക്കാന്‍ ..
തന്നു വിട്ട കടംകഥ പുസ്തകം ഇനി തിരയാനിടമില്ല..
മെല്ലെ കനല്‍ വഴികളില്‍ ആ പുസ്തകവും കൈ വിട്ടു..

പുളിയില തുമ്പിലെ ഉറുമ്പ് വളരുന്നതും നോക്കി..
ചുഴികളും..കുഴികളും..താണ്ടി പോകുന്നതും കാത്തുകാത്ത്..
മറുകരക്കൊരു കനല്‍ ചുള്ളി പാലം പണിഞ്ഞു ഞാനും...
ഉറുമ്പ് കര പറ്റുന്നതും പിന്നെയും നോക്കി..നോക്കി...

2009, മാർച്ച് 3, ചൊവ്വാഴ്ച

നാക്കിലെ വിരലടയാളങ്ങള്‍.

വിരല്‍ തുമ്പിലെ അടയാളങ്ങള്‍ അവനവനു സ്വന്തമെന്നു ശാസ്ത്രം.( സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം... എന്ന് ഫിലോസഫി...) ഇപ്പോള്‍ നാക്കിലും അടയാളങ്ങള്‍ കാണുന്നു പോലും...കുന്നായ്മകളെ അടുത്തറിയാന്‍ നാക്കും ഉപകരിക്കുമത്രേ...നാക്ക് നീട്ടി പാഴ്പിച്ചിരുന്ന പഴയ കാലത്തിനു നന്ദി.

ഇപ്പോള്‍ എല്ലാ പാഴ്പീരും മൊബൈല് വഴികകാണല്ലോ ? നാക്കിനു "വെറുംവാക്കിനോളം " പ്രസക്തി...വാക്കുകള്‍ മാറാനും...ഒരു എഴുത്തൊട്ടിക്കാന്‍ പോലും കഴിയില്ല!! (കാരണം എഴുത്തില്ല!)

തുമ്മലിന് നൂറു മൈല്‍ സ്പീഡ് ഉണ്ടുപോലും ... എന്ന് പറഞ്ഞാല്‍ ഒരു ചെറിയ പാവാടയോക്കെ പോക്കാന്‍ ഈ പാവത്തിനും കഴിയും. ഒപ്പം അര മൈല്‍ ചുറ്റളവില്‍ ഒരു മാതിരി" കോള്ടും "മറ്റും പരത്താന്‍ മറ്റു ചിറകുകള്‍ വേണ്ടാ...(മേഘ സന്ദേശം തുമ്മല്‍ വഴിയായിരുന്നുവോ?)

വയറിന്റെ ഭിത്തികള്‍ മൂന്നു നാല് ദിവസം കഴിയുമ്പോള്‍ പ്രൈമര്‍ മാറ്റി അടിക്കുമത്ത്രേ ..ഇല്ലെങ്കില്‍ ആസിഡുകള്‍ ഭിത്തി തുരന്ന് വയറിനെ തന്നെ തിന്നും. (മലയാളിയുമായി എന്ത് സാമ്യം...തുരന്ന് തിന്നാന്‍!)

തുപ്പല്‍ ഇന്ത്യാക്കാരന്റെ ഭരണ ഖടനാ അവകാശം. (ഫണ്ടമെന്റല്‍ ര്യ്ട്ട്!) ബസിന്റെ സൈഡില്‍ കൂടി പോയാല്‍...തലയില്‍ ചുക ചുക ചുവന്ന വിപ്ലവ തുപ്പല്‍...ബാര്‍ ചുറ്റുവട്ടത്ത് ചുമ്മാ പോയാല്‍ കാര്‍കിച്ച്ച്ചു തുപ്പല്‍ അടിപൊളി! ചുമ്മാ നിന്നാലും , താലി കെട്ടാന്‍ നിന്നാലും തുപ്പലെ ശരണം...
എന്നാല്‍ ഒരാള്‍ ഇരുപത്തയ്യായിരം കര്‍ട്സ് തുപ്പല്‍ ഒരു ജീവിതത്തില്‍ തുപ്പുമത്ത്രേ...ച്ചാല്‍ ഒരു സ്വിമ്മിന്ഗ് പൂളിലെ വെള്ളം ഇത്ര വരില്ലാ...ഒര്ത്താലിതെത്ര കഷ്ടം!!

കൂര്‍കം വലിയുടെ മാസ്മര ലോകത്തിലേക്ക് സ്വാഗതം! ഇന്നലെ രാത്രിയും ഭാര്യ ഒരു മാതിരി വിരട്ടി..ഇനി കൂര്‍കം വലിച്ചാല്‍ മൂക്കില്‍ പഞ്ഞി വച്ചു കിടത്തുമെന്നു! കൊല പാതിരരയ്ക്ക് കള്ളനുള്ള ക്ഷണ കത്ത്!

അറുപത് ഡെസിബെല്‍ അപ്പുറം വരെ കടക്കുന്ന പാവം കൂര്‍കം കേഴ്വി ശക്തി മുടിക്കുമത്രേ...സാധു ഭാര്യയുടെ ആകെ ആയുധം...നാക്കും...ചെവിയും...

രണ്ടായിരം ഗാലന്‍ രക്തം ഏകദേശം അറുപതിനായിരം മൈലോളം വരുന്ന രക്ത കുഴലുകളിലൂടെ പമ്പ്‌ ചെയ്യുന്നു ഹൃദയമെന്ന അതോറിട്ടി . നമ്മുടെ വാട്ടര്‍ അതോറിട്ടി ഈ പണി ഏറ്റാല്‍ ....ശിവനെ...

ഇങ്ങനെ കഥകള്‍ അതി സാദരം!

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

മാഷ് അഥവാ പോസ്റ്റ് മാഷ്‌

ഇത്തിരി ചെ താടി ..ചിന്ത വട്ടവും അത് തന്നെ.
വിടര്‍ന്ന കണ്ണുകള്‍, മലര്‍ന്ന ചുണ്ടുകള്‍ ഒരു തുറന്ന ലക്കൊട്ട് പോലെ.
അല്പം പശ ചുണ്ടിന്റെ കോണുകളില്‍ എപ്പോളും,
ഒരിക്കലും ഒട്ടിക്കാത്ത ഒരു ലക്കൊട്ടിനുള്ള ഒട്ടിപോം പശയായി.

ഒത്തിരി കാര്യങ്ങള്‍ ...മാര്‍ക്സിസം ..മാന്ത്രികം...ആള്‍ദൈവങ്ങള്‍...ആണവ കരാര്‍...
നീണ്ടുപോകുന്ന ചര്‍ച്ചാ പാരസ്പര്യങ്ങളില്‍ ഉയര്ന്നു കേള്‍ക്കുന്ന മദ്യ മീമാംസകള്‍!

മകടോവേല്‍ വിസ്കി കളം കളം രൂപമുള്ള കുപ്പി..ഒരു ഫോറിന്‍ മെയില് പോലെ...
പണ്ടൊക്കെ നല്ലതായിരുന്നു..ഇപ്പോളോ വെറും പട്ട..മല്ല്യാ ഇത്ര കള്ളനോ?
ബാറ്റ ചെരുപ്പോ അതിലും കഷ്ടം..ദേ ഒരെണ്ണം നാല് മാസം ..തീര്ന്നു കഥ.

രാഷ്ട്രീയത്തിലോ ..എന്താ കഥാ..ഇവന്മാര്‍ ഭരിക്കുന്നോ അതോ..ഭരണി പാടുന്നോ..ആകമാനം നമ്മള്‍
ജനമെന്നു പറയുന്ന കഴുതകള്‍ ...താങ്ങുന്നു നാണമില്ലാതെ...

ക്രിസ്ത്ത്യാനിയുടെ പുത്തന്‍ നാട്യങ്ങ്ലോ ...എന്റെ കൂട്ട് കാരാ..മൊബൈല് മോര്‍ച്ചറി ..ശവപാട്ട് കച്ചേരി..ഫുഡ് പാക്കെറ്റ്..ഇടിത്തീ വീഴും ഇവന്മാര്‍ ഇങ്ങനെ പോയാല്‍..

പാവം പാവം മാഷ്‌.

അറിഞ്ഞു, ഇന്നലെ പെട്ടന്നുമരിച്ചു.
ഒത്തിരി നാള്‍ ഷുഗര്‍..ഇത്തിരി നാള്‍ പ്രെഷര്‍ ....ഹാര്‍ട്ട് അറ്റാക്കും.

ഒരു മൊബൈല് മോര്‍ച്ചറിയില്‍ തണുത്ത് ..ഡെഡ് ലെറ്റര്‍ ഓഫിസിന്റെ കാര്യസ്ഥനായി ..
ശകലം പോലും മകടോവേല്‍ കളം കളം ..വിസ്കി ഇല്ലാതെ..മാര്‍ക്സിസമില്ലാതെ..ബാറ്റ ചെരുപ്പ് പോലും ഇല്ലാതെ..

ഒരു ശവ പാട്ടു കച്ചേരിക്ക്‌ കാതോര്‍ത്ത് ...

ഏകാന്തതയില്‍ ..മാതൃഭൂമി , മലയാളം..വാരികകള്‍ ഇല്ലാതെ..
മുകുന്ദനും..വിജയനും ..സകറിയായുമില്ലാതെ..കൈ രണ്ടും നെന്ചില്‍ വച്ച്..ഒരു കാര്യത്തിലും..പണ്ടെന്നപോലെ
നിഷ്കാമനായി..നിര്‍ഗുണ പരബ്രമ്മമായി..ഇനി വരാനുള്ള കത്തുകള്‍ വന്നിട്ട് വേണം...മണി ഓര്‍ഡര്‍ വന്നിട്ട് വേണം.."ടാക് ഖര്‍ "പൂട്ടാന്‍.

മേല്‍വിലാസമില്ലാത്ത ലോകത്തെ ഡെഡ് ലെറ്റരായി മാഷും പോകുന്നു.

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

പിന്നേം ഒരു കുറുപ്പച്ചന്‍

അത്താഴ കുറുപ്പിന്റെ പോലെ ഒളിസേവയോ, സവിസ്തരം കുഴമ്പിട്ടു കുളിയോ , നെയ്യൊഴിച്ച് കഞ്ഞി കുടിയോ ഒന്നുമില്ലാത്ത അറും പാവം ഒരപ്പുക്കിളി കുറുപ്പച്ചന്‍!

കണ്ണുകളില്‍ ഒടുങ്ങാത്ത ആകാംഷയുടെ ജ്വലനം ..ലേശം വടക്കു നോക്കി കണ്ണും!! ആരുടെയും കുറവ് കാണാന്‍ ആരെക്കാളും സമര്‍ഥന്‍ . ചെവി ഗുരുവായൂര്‍ കേശവനും തോല്‍ക്കുന്ന ചന്തത്തില്‍. മൂക്കും മീശയും തമ്മില്‍ തമ്മില്‍ രാമച്ച വിശറി ചൂടി..അങ്ങനെ. തലമുടി പറ്റെ വെട്ടി.(ബാര്‍ബര്‍ ഷോപ്പിലേക്ക് വെള്ളം ചുമ്മുന്ന വഹയില്‍ ഫ്രീ!) ഉള്ള പല്ലുകള്‍ മൂവാണ്ടന്‍ മാവിന്റെ മുഴുവന്‍ ഇലയും ഇട്ട് വേള് വെളുങ്ങനെ..താടിയൊക്കെ ആണ്ടോട് ആണ്ട് കിളച്ചു മറിച്ച് ആകാശത്തിലെ അപ്പൂപ്പന്‍ താടി പോലെ ...

നീണ്ട കഴുത്തില്‍ ഒതലങ്ങയോളം വലുപ്പത്തില്‍ ആദാമിന്റെ ആപ്പിള്‍ അല്ലെങ്കില്‍ കാളകൂടം നിറച്ച വിഷ പാത്രം!

നെഞ്ചിന്റെ കുഴി ഒരു എണ്ണ ചെരാതുപോലെ ...രോമത്തിനായി കാത്തു കിടക്കുന്നു! കൈ കാലുകള്‍ വിറകു കീറി കീറി പറങ്കി മാം കൊമ്പ് പോലെ ശിഖരങ്ങള്‍ പൊട്ടി...
വാരി എല്ലുകള്‍ പുറമെ ആണോ ഫിറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നി പോകും ...ലേശം ആസ്ത്മ കൂടിയാല്‍ പറയുകയും വേണ്ട!

പിള്ള ചേട്ടന്റെ കാപ്പി കടയുടെ ജീവ നാടി. വെള്ളം കോരല്‍ വിറകു കീറല്‍ (രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഈ സില്ലബസ് മതി!) അത്യാവശ്യം ചന്തയില്‍ പോകല്‍ , ചായ അടിക്കാന്‍ ആളില്ലാതെ വന്നാല്‍ ആ റോളും ആക്ട്‌ ചെയ്യാനുള്ള സംഭാഷണവും വശം. ആരോ കൊടുത്ത ഫോറിന്‍ കൈലി അരയില്‍ ചുറ്റി അതിന്റെ മേല്‍ ഒരു ചാക്ക് ചണം "ലകൊസ്ടെ"ബെല്‍റ്റ്‌ ആയി രൂപാന്തരപ്പെടുത്തി...കൈലി മാടി കുത്തി, മടിയില്‍ വലിച്ചതും വലിക്കാത്തതുമായ കാജാ ബീഡിയും..തീ എപ്പോഴും അടുപ്പില്‍ ഉള്ള കാരണം താന്‍ തന്നെ കീറിയ ഒരു വിറകിന്‍ തുംബെടുത്ത് ചുമ്മാ തീപ്പിടിപ്പിക്കും (ഡിട്ടക്ടിവ് മാര്‍ക്സ് ചെയ്യും പോലെ!) കുറുപ്പച്ചന്‍. പുക ഊതുന്നത് സിനിമയിലെ വില്ലന്‍ റോളില്‍.

നാണയമിട്ട് തിളയ്ക്കുന്ന സമോവറില്‍ നിന്നും ലേശം ചൂടു വെള്ളമെടുത്ത് അസാരം തേയില ഇട്ട് ഇടക്കിടക്ക് കുടിക്കണം, അത് നിര്‍ബന്ധമാ .. അത് കാരണം സമോവറിനെ വിട്ട് അധിക ദൂരമൊന്നും കുറുപ്പച്ചന്‍ പോകില്ല. ഏറിയാല്‍ അന്തി ചന്ത വരെ. സിനിമ ഓഫറുകള്‍ വല്ലതും കിട്ടിയാല്‍ കട പൂട്ടി സമോവര്‍ തീ അണച്ച് മാത്രം രണ്ടാം കളിക്കൊന്നു പോകും. അതും വിജയശ്രീ ,ഉണ്ണി മേരി , കനക ദുര്‍ഗ ഒക്കെ ആവോളം ഉണ്ടെങ്കില്‍ !!
അടി പിടി ഒന്നും തീരെ താല്പര്യമില്ല ..പച്ചയായ ജീവിതം സിനിമയില്‍ കാണണം ..അപ്പോള്‍ കുളി സീനിലും പച്ചയായി ജീവിക്കുമല്ലോ! പിന്നെ മറ്റു പലതും....
ജീവിതത്തില്‍ കുളി സീനുകള്‍ കുറുപ്പച്ചന്‍ സ്വപ്നം കാണാറ് പോലുമില്ല..ദാമ്ബത്യമൊക്കെ ഒരു പൊല്ലാപ്പ് തന്നെ.
ഈ കിട്ടുന്ന ബീഡി കാശ് നേരെ ചൊവ്വേ ബീടിക്കു പോലും തെകയില്ല. പിന്നാ "ല്ലവരെ" കൊണ്ടു വന്നു നോക്കുന്നത്. തന്നെയുമല്ല സമോവര്‍ ഉണ്ടല്ലോ! അതിന്റെ ചൂടിനോളം വരുമോ ഒരുത്തിയുടെ ചൂട്. !! ഇല്ല തന്നെ.

വിവാഹ ജീവിതത്തെ കുറിച്ച് കുരുപ്പച്ചന്റെ തിസിസ് ഇതാണ്.

ഒരു നാള്‍ പിള്ള ചേട്ടന്‍ പഴനിക്കു കാവടി എടുക്കാന്‍ പോയപ്പോള്‍ കടയുടെ ചുമതല കുറുപ്പച്ചന്റെ തലയില്‍ വന്നു. മനസ്സില്ലാ മനസ്സോടെ അത് ഏറ്റെടുക്കുകയും ചെയ്തു. പറ്റു പടി കുറിക്കുന്ന സ്ലേറ്റും കല്ല്‌ പെന്‍സിലും മുന്‍ പറ്റൊടെ ഹാന്‍ഡ് ഓവര്‍ ചെയ്തു വാങ്ങി. ആശാരി പരമു, മേശരി ദാസന്‍ , മൈക്കാട് സരസു, സോഡാ പൊടിയന്‍.... നീണ്ടു പോകുന്നു പറ്റു കാരുടെ ലിസ്റ്റ്.

നാലു നാള്‍ കഴിഞ്ഞ് കാവടി ചിന്തും പാടി ..ഹര ഹരോ ഹര ഹര ..പിള്ളച്ചേട്ടന്‍ വന്നു. കൊടുത്തു കുറുപ്പച്ചന്‍ കടുപ്പത്തില്‍ ഒരു ചായ അത് കഴിഞ്ഞു സ്വന്തം മടിക്കുത്തില്‍ നിന്നും ഒരു കാജ ..സ്വന്തം വിറകു കൊള്ളിയില്‍ നിന്നും തീയും!

പിള്ളച്ചേട്ടന്‍ പറ്റു സ്ലേറ്റ്‌ പരിശോധന തുടങ്ങി...ദാസന്‍, മുന്‍ പറ്റും കൂട്ടി നൂറോളം രൂപ...സോടക്കാരന്‍ അറുപതു രൂപ ...സരസുവിന്റെ പറ്റ് ? അടുത്ത് നിന്ന കുറുപ്പച്ചന്‍ അകലങ്ങളിലേക്ക് വടക്കു നോക്കി കണ്ണ് പായിച്ച് ഒന്നുമറിയാ പൈതലായി നില്ക്കുന്നത് കണ്ടപ്പോള്‍ പിള്ള ചേട്ടന് ചൊറിച്ചില്‍ വന്നു.."എടൊ കുറുപ്പേ സരസുവിന്റെ മുന്‍ പറ്റും കാണനില്ലല്ലോടോ "
"അത് , അതെന്റെ ശമ്പളതിലങ്ങു പിടിച്ചോ " കുറ്പച്ചന്റെ മറുപടി കേട്ട പിള്ള ചേട്ടന്‍ ഞെട്ടി അറിയാതെ ഹര ഹരോ പറഞ്ഞു പോയി.!! "നിന്റെ ശമ്പളമോ , ഈ കണ്ടതെല്ലാം തിന്നു തൂറുന്നതിന്റെ പൈസ എത്ര ഇങ്ങോട്ട് വരും?" അത് പോട്ടെ മുന്‍ പറ്റോ ഇല്ല ,പിന്‍ പ്റ്റെന്തിയെടോ?" പിള്ള ചേട്ടന്‍ കലി ദ്വാപരനായി...

"മൂന്നു ദിവസം സരസു വന്നു ..മൂന്നു നേരം പലഹാരങ്ങള്‍ കഴിച്ചു..എന്റെ മനസ്സലിഞ്ഞു പോയി ഞാന്‍ പറ്റു കുറിക്കാന്‍ മറന്നു പോയി."കുറുപ്പച്ചന്റെ കണ്ഫഷന്‍!!

മിണ്ടാ പൂച്ച കുറുപ്പച്ചന്‍ കലമുടയ്ക്കുന്ന കാര്യം പിള്ള ചേട്ടന്‍ സ്വപനത്തില്‍ പോയിട്ട് പഴനിയില്‍ പോലും കരുതിയില്ല. " നീ ഇനി ഈപ്പണി തുടരണമെന്നില്ല.." പിള്ളേച്ചന്‍ അലറി.
"കൊടുത്ത ബീടിക്കോ തീകൊള്ളിക്കോ നന്ദിയില്ലത്തവന്‍" കുറുപ്പച്ചന്‍ മനസ്സില്‍ കുറിച്ചു. അഭിമാനം പണയപ്പെടുത്തി ഇനി ഇവിടെ നില്കണോ..അതോ ..കുറുപ്പച്ചന്‍ കുഴങ്ങി...

സരസു കുളിസീന്‍ കാണാന്‍ വിളിച്ചപ്പം പോകാതിരുന്നെന്കില്‍ ഈ പോല്ലാപ്പോന്നും വരില്ലായിരുന്നു.

സ്വയം കൃതാ അനര്ധത്ത്തിനു പാവം പിള്ളച്ചേട്ടന്‍ എന്ത് പിഴച്ചു? അയാള്‍ പറഞ്ഞതു ശരിയല്ലേ?

ഒരു മുനിയുടെ മൌനത്തോടെ കുറുപച്ചന്‍" നാരീ സ്തനഭര നാഭീ ദേശം"...ശങ്കരാചാര്യരരായി സമോവറില്‍ നിന്നും ലേശം ചൂടു വെള്ളം എടുത്ത് ചായ പൊടി കലക്കി. ..മെല്ലെ ഊതി ഊതി...വടക്ക് നോക്കി കണ്ണ് കൊണ്ട് പിള്ളചെട്ടനെ ഒളികണ്ണാല്‍ നോക്കി....

2009, ഫെബ്രുവരി 14, ശനിയാഴ്‌ച

അത്താഴ കുറുപ്പ്

കുറുപ്പന്‍മാര്‍ പലവിധമാ..

പടയ്ക്ക് നല്ല പട കുറുപ്പ് ..ആനവളര്‍ത്തിയ ആന കുറുപ്പ്..കാപ്പി കടയുള്ള കാപ്പി കുറുപ്പ് ...സദ്യക്ക് ദേഹണ്ണം ..ഊട്ടു കുറുപ്പ് ...ചെരുപ്പ് കടയുള്ള ചെരുപ്പ് കുറുപ്പ്..

ഇതൊക്കെ വെറും കുറുപ്പന്മാര്‍..പേരിനു മാത്രം, കാമ്പും കഴമ്പും വേറെ വേണം! ചേമ്പും കുഴമ്പും ആവശ്യത്തില്‍ കൂടുതലും!!

എന്നാല്‍ ഇത് അത്താഴത്തിനും മേമ്പോടിക്കും മാത്രം കാണുന്ന "അത്താഴ കുറുപ്പിന്റെ" കഥ.

സുന്ദരനൊന്നുമല്ല എന്നാല്‍ സുന്ദരനാ ചിലര്‍ക്കൊക്കെ. കാതില്‍ വില്ല് കടുക്കന്‍ ..ശരീരവും വില്ലുപോലെ ..ഇടക്കിടെ ചുമയും വില്ലനായി വരും...അരക്കൈയ്യന്‍ മല്‍ മല്‍ ജുബ അതിനൊരു പോകെറ്റ് അതിലൊരു ഫ്രെയിം മാത്രമുള്ള കണ്ണാടിയില്ലാ കണ്ണാടി. കാവി മുണ്ട് , തോളില്‍ ചുട്ടി തോര്‍ത്ത്തോരെണ്ണം ശിവന്റെ പാമ്പ് പോലെ!

രുദ്രാക്ഷമാല ..കണംകൈയ്യില്‍ പഴനി ആണ്ടവന്റെ വെള്ളി വള..നെറ്റിയില്‍ തിരുപ്പതി ചെട്ടിയാരുടെ പാളകുറി ഒരെണ്ണം. മൂളിപ്പാട്ടും കുനിഞ്ഞുള്ള നടപ്പും നോട്ടവും..

രാത്രി മാത്രം കാണുന്ന ജീവി! പകല്‍ വെളിച്ചത്തില്‍ ആരും കണ്ടിട്ടില്ല...ചിലരൊക്കെ അല്ലാതെ. അവരൊട്ടു പറയുകയുമില്ലല്ലോ! ഏത് ദിക്കില്‍ നിന്നു വരുന്നെന്നും എങ്ങോട്ട് പോകുന്നെന്നും ഒന്നിനും ഒരു രൂപവുമില്ല.

മണ്ണെണ്ണ വിളക്കിന്റെ ഉജ്ജ്വല പ്രഭയില്‍ വടക്കേ വീടിന്റെ വരാന്തയില്‍ ..ജുബ ഊരി അയയില്‍ തൂക്കി തോര്‍ത്ത്‌ മാത്രം ഉടുത്ത് അസാരം ധ്ന്ന്വന്തരം കുഴംബ് മേലാകെ പൂശി ഒരു ചെറിയ കസര്‍ത്തും കാട്ടായങ്ങളും കഴിഞ്ഞു നേരെ ഓല മറ കെട്ടിയ ബാത്ത് റൂമിലേക്ക് ..ചൂട്ടും കൊതുമ്പും വച്ച് ഊതിക്കാച്ചിയ ചെമ്പ് ചരുവത്തിലെ വാട്ടര്‍ ഹീറ്റര്‍ വെള്ളത്തില്‍ ഒരു ലൈഫ് ബോയ് ബാത്ത്!

അപ്പോഴും "അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പം " എന്ന മൂളിപ്പാട്ടും.

കുളി കഴിഞ്ഞാല്‍ നേരെ വരാന്തയിലെ ഭസ്മ കുടുക്കയില്‍ നിന്നും മുരുകാ എന്ന ശീല്‍ക്കാരത്തോടെ ഒരു കുറി . എന്നിട്ട് നാല്‍കാലി കൊരണ്ടിമേല്‍ ആസനസ്തന്‍. കിണ്ണം ഒരുക്കി കാത്തിരിക്കുന്നു ...അവര്‍..ആരെന്നു ചോദ്യം കഥയില്‍ വേണ്ട. കുറുപ്പ് ചേട്ടന്റെ സാന്യാ മിര്‍സ എന്ന് വേണമെന്കില്‍ പറഞ്ഞോളു....ടെന്നിസിലെ ജോഡി.!

ആവി പറന്നുയരുന്ന കഞ്ഞി കിണ്ണം നിറഞ്ഞു കവിഞ്ഞ പരുവത്തില്‍ ...ഉപ്പുകുടുക്ക ..ചുവന്ന പ്ലാവില ..പച്ച ഈര്കിലില്‍ കുത്തി ..തോണി പോലെയാക്കി വച്ചിരിക്കുന്നു! ഒരു തുടം നെയ്യും. കുറുപ്പിന്റെ അമ്രുതെത്ത്!

മിണ്ടാട്ടമില്ല ഒരു മാതിരി അവാര്‍ഡ് പടം. കഞ്ഞി കോരുന്ന ശബ്ദം..ഗള് ഗള് ഇറക്കുന്ന ശബ്ദം..അവസാനം
കിണ്ണം മറിച്ചിട്ടു നോക്കിയാല്‍ ഒരു വറ്റും കാണില്ല!
കൈ കഴുകാന്‍ ഓട്ടു മൊന്തയില്‍ വെള്ളം..വായില്‍ കുലുക്കൊഴിന്ജ് നീട്ടി തുപ്പി ..പരിസരമൊക്കെ ഒന്നുഴിന്ജ് ..തോര്‍ത്തെടുത്ത് മുഖമൊക്കെ ഒന്നു മിനുക്കി ...മണ്ണെണ്ണ വിളക്കും കൈയ്യില്‍ എടുത്ത് നേരെ തിരിഞ്ഞ അകത്തേക്ക്.

നമുക്ക് കാണാന്‍ കഴിയുന്നത് ഇത്ര മാത്രം. ഇതിനപ്പുറം ആകാംഷയുണ്ടായിരുന്നവര്‍ അതിര് കടന്നപ്പോള്‍ "ഏതാവനാട ..തന്തയില്ലാ കഴുവര്ടാ മോനേ " എന്നുള്ള ഓമന വിളി കേട്ടിട്ടുമുണ്ട്.

അപ്പോഴും കുറുപ്പല്ല വിളിക്കുക..പിന്നെയോ..അറിയാമല്ലോ ..അവര്‍!

സൂര്യന്‍ ഉദി തെളിയുന്നത്‌ വരെയൊന്നും ഞങ്ങളും ഉറക്കം ഇളച്ചിട്ടില്ല. ഒന്നും കാണാന്‍ പറ്റാതെ എന്തിന് വെറുതെ....

ആകാംഷ മാത്രം ഇന്നും മിച്ചം. ഈ വയസു കാലത്തും!

കുറുപ്പ് തിരികെ പോകുന്നതും ഞങ്ങള്‍ കാണാറില്ല എന്നാല്‍ കേള്‍ക്കാറുണ്ടായിരുന്നു..കാലിന്റെ തള്ള വിരലില്‍ "ഞൊട്ട" വീഴുന്ന ശബ്ദം , തണുത്ത വെളുപ്പാന്‍ കാലത്ത് ഉടുതുണി പറിച്ച് പുതച്ച് , മൂത്രം മുട്ടി ചുരുണ്ടു കൂടി കട്ടിലില്‍ കിടക്കുമ്പോള്‍ ..വീടിനരികിലെ വെള്ളമില്ലാ കൈത്തോട്ടിലൂടെ അകന്ന് അകന്ന് പോകുന്നത് കേള്‍ക്കാം.

വീണ്ടും വൈകുന്നേരം വരാന്‍..കുളിക്കാന്‍ എന്നിട്ട് ..അത്താഴ കഞ്ഞി കോരി കോരി കുടിക്കാന്‍...എന്നിട്ട്...

2009, ഫെബ്രുവരി 10, ചൊവ്വാഴ്ച

എട്ടു പെറ്റ വയറ്റില്‍ ഒരു ചക്കക്കുരു.

ഇയിടെ ഒരു മദാമ എട്ടു പെറ്റു. അതും പോരാഞ്ഞ് ആരോ പറയുന്നു മുന്‍പും പെറ്റിട്ട് ഉണ്ടെന്നും.

ഇതൊക്കെ പേറിന്റെ മഹാത്മ്യത്ത്തിനു വേണ്ടിയായിരുന്നു എന്നും..കുഞ്ഞിക്കാലുകള്‍ പിച്ച പിച്ച നടന്നു കാണണമെന്നും. ഒരു പട്ടാളം സ്റ്റൈല്‍ ജീവിത ക്യാമ്പ്!!

"അമേരികയിലും..മറ്റും ഒത്തിരി പെറ്റു കൂട്ടുന്നവരെ ആദരിചിട്ടുന്ടെന്നും വാര്‍ത്താ മാധയ്മങ്ങള്‍ അവരുടെയൊക്കെ മുഖാമുഖം ലൈവ് റ്റെലിക്കാസ്റ്റ് നടത്തിയിട്ടുണ്ടെന്നും" .."ഇതിലിപ്പം എന്നതാ കൊച്ചെ ഇത്രക്കങ്ങു പറഞ്ഞു നടക്കാനെന്നും" ആയമ്മ പരിഭവം പറയുന്നു. ഗര്‍ഭ നിരോധനമൊക്കെ അറു പഴഞ്ചന്‍ പരിപാടിയാണെന്നും...പിള്ളാരുടെ അച്ചന്‍ എന്നുള്ളതൊക്കെ ഒരുതരം ചൊറിയന്‍ ഏര്‍പ്പാടാണെന്നും.

ഭഗവാനെ ഇവിടുത്തെ മോഡി അണ്ണനും , ബിഷപ്പും, മുക്രിയുമെല്ലാം ഇങ്ങനെ ഒരു ചാന്‍സ് ..മനോ നഗര ചത്വരത്തില്‍ കൊണ്ടു നടക്കുന്ന കാര്യം അവരറിഞ്ഞോ ആവോ!

എട്ടായാലും പത്തായാലും അവരുടെ മടിശീല താങ്ങും. നമ്മുടെ മടിക്ക് ഇതു ശീലവുമില്ല. അതായിരിക്കാം ആരും അവരെ ആള്‍ ദൈവമാക്കാഞ്ഞത്.

അല്ലെന്കി പിന്നെ ഇത്രയും വാശിയുള്ളവര്‍ ആ മരത്തിന്റെ പത്ത് വിത്തെന്കിലും വേണമെന്നു പറയാത്തത് എന്താ?

(വിവരമുള്ളവര്‍ ഇതിന്റെയൊക്കെ ജൈവ രഹസ്യം ചിന്തിക്കട്ടെ. നമുക്ക് പഠിച്ചത് പാടി പാടി നടക്കാം!)