Powered By Blogger

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച

മോഹം കൊണ്ട് ഞാന്‍..

എണ്പതുകളിലെ  ഒരു കഷ്ടാനുഭവ ആഴ്ച  ആണെന്ന് തോന്നുന്നു..(രണ്ടായിരം കഴിയുമ്പോഴും  എന്റെ ആഴ്ചകളുടെ അനുഭവം അത് തന്നെ)   
ചുമ്മാ ഇരുന്നു മടുത്തപ്പോള്‍ കൊച്ചി ഐലന്റില്‍ പണിയെടുക്കുന്ന ഒരു സുഹ്രത്തിനെ കാണാന്‍ പോയി. 
കാലത്ത് കുളിച് ഒരുങ്ങി ആകെ ഉള്ള ബെല്‍ ബോട്ടം പാന്റും ഫുള്‍ കൈ ചെക്ക് ഉടുപ്പും..ശകലം കൊണ്ഫിടന്‍സ് സെന്റും ഒക്കെ തൂത്ത്..സ്ടെപ്പ്  കട്ട് മുടി ഒന്നുരുട്ടി ചീകി ..    അച്ഛന്റെ കയ്യില്‍ നിന്നും വണ്ടി  കൂലിക്കും മറ്റുമുള്ള വഹ " കൈ പ്പറ്റി  പുലര്‍കാലേ  പുറപ്പെട്ടു..
പത്തു മണിയോടെ സുഹൃത്തിന്റെ ക്വാര്‍ട്ട് ഴ്സില്‍  എത്തി. രണ്ടു കയ്യും നീട്ടി അവന്റെ സ്വീകരണവും ..ഉപചാരങ്ങളും.
അവന്റെ സുഹൃത്തുക്കളുടെ പാനോപചാര  സുഖ  ചികിത്സ കൂടി ആയപ്പോള്‍ ..     ഉറങ്ങിപ്പോയി.
"നിനക്ക് പോകണ്ടായോ.." അവന്‍ ഉണര്‍ത്തി.  
"ഇന്ന് തന്നെ ഇങ്ങു വരത്തില്ലേ  എന്ന  അച്ഛന്റെ ചോദ്യം ചെവിയില്‍ ഒരു വട്ടം കയറി വന്നു.. 
ധൃതിയില്‍ അവനോടു യാത്ര പറഞ്ഞു.
സമയം  വൈകുന്നേരം  ആറരയോടെ അടുക്കുന്നു. ..കൊച്ചീടെ മേലാസകലം ചെങ്കല്‍ നിറം വാരി പൂശി അസ്തമന സൂര്യന്‍ കടലില്‍ മുങ്ങാം കുഴി ഇടാന്‍ തയ്യാറെടുക്കുന്നു..കായലില്‍ ഓളങ്ങള്‍ സ്വര്‍ണ വളയങ്ങളായി ഏതോ ജ്വല്ലറി പരസ്യം പോലെ..ഇളകി മറിയുന്നു..
ആ കാഴ്ച മറയ്ക്കാന്‍ തോന്നിയില്ല..കണ്ണ് തുറന്നു പിടിച്ചു ഇന്ദിരാഗാന്ധി പാര്‍ക്കിന്റെ മൂലയിലെ ഒരു ആളൊഴിഞ്ഞ ബെഞ്ചില്‍ കടലിലേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു..

മനസ്സില്‍ എത്ര വര്‍ണങ്ങള്‍..  എന്നും പ്രകൃതിയെ വാരി പുണരുന്ന ഈ സൂര്യന് ഒട്ടും മതിയാകാത്ത പോലെ മനസ്സില്ല മനസ്സോടെ  ..പിന്‍ തിരിഞ്ഞു നോക്കി കടലിന്‍ അഗാധതക്ളിലെയ്ക്ക്  ഊളി ഇട്ടു...കാക്ക കൂട്ടങ്ങള്‍ കായലിനു മീതെ അലറി കരഞ്ഞു കൊണ്ട് ചേക്ക തേടി പറന്നു..
പാവം ഭൂമി ചെംപട്ടു പുതച്ചു വിഷാദ മൂകയായി ...
ഭാവന ചിറകു വിരിച്ചപ്പോളെയ്ക്കും  കലൂര്‍" എന്ന വിളിയോടെ ബസ് വന്നു നിന്നു.  സൂര്യന്‍ പകര്‍ന്ന ചുവപ്പോ അതോ ചുവന്ന പെയിന്റോ ..ബസില്‍ കയറി ഒരു സൈഡ്‌ സീറ്റ് പിടിച്ചു. 
വെളിയില്‍നിന്നും അകത്തേയ്ക്ക് തണുത്ത മിനുത്ത മധുരമുള്ള കാറ്റ് ...പിന്നേം സ്വപ്ന തേരേറി..ബ്രിസ്ടോ സായിപ്പും കൂട്ടരും ഈ തുരുത്തില്‍ ഈ  മധുര പതിനേഴിന്റെ  പ്രകൃതിയെ രാവും പകലും അനുഭവിച്ചിരുന്ന കാലങ്ങള്‍ അസൂയയോടെ ഓര്‍ത്തു... കൊച്ചി  വാര്‍ധക്യം തീണ്ടാത്ത ഒരു  മദാലസ തന്നെ..!

ബസ് തീവണ്ടി ലെവല്‍ ക്രോസ്സില്‍ നിര്‍ത്തി. നേരം നന്നേ ഇരുട്ടി കഴിഞ്ഞു.  രാത്രിയില്‍ വണ്ടികളുടെ പ്രകാശം ഒരു നീണ്ട ലാത്തിരി കത്തിച്ചു പിടിച്ചപോലെ..ബസ് മെല്ലെ നീങ്ങിയപ്പോള്‍..

"മോഹം കൊണ്ട് ഞാന്‍ ദൂരെ ഏതോ ഈണം പൂത്ത നാള്‍..." മനോഹരമായ പാട്ടിന്റെ ഈരടികള്‍ ബസിനകത്തു മുഴങ്ങി.." ഹോ  ഇന്നത്തെ ഇറക്കം പൊലിച്ചു.." മനസ്സില്‍ കരുതി .

ഞാന്‍ മെല്ലെ എഴുന്നേറ്റ് അധികം ആരുമില്ലായിരുന്ന ബസില്‍ പാട്ടുകാരുടെ അരികില്‍ ഒരു സീറ്റ് പിടിച്ചു.
കൊലുന്നനെ ഒരു കറുത്ത സുന്ദരി കൊച്ചും അതിന്റെ കൂടെ നിക്കര്‍ ഇട്ട ഒരു പയ്യനും. 
അവള്‍ പാടുന്നു. ഇടയ്ക്കിടെ കൈ നീട്ടി പൈസയും ചോദിക്കുന്നു.  

കുപ്പി വളകള്‍ കൈ മുട്ട് മുതല്‍..നീണ്ട കൈ വിരലുകള്‍ അനക്കുമ്പോള്‍  വളകള്‍ ഇളകി പാട്ടിനു ശ്രുതി ആകുന്നു..
കൈ മുട്ടിനു മുകളില്‍ ചുരുക്കിട്ട കയ്യുള്ള ചുവന്ന നീണ്ട ബ്ലൌസും വെള്ള പാവാടയും..തലയില്‍ മഞ്ഞ മന്ദാര പൂക്കള്‍ കൊരുത്തിട്ട ഒരു മാലയും..
കഴുത്തില്‍ ഏതോ ദൈവത്തിന്റെ ഫോട്ടോ കറുത്ത ചരടില്‍ കുരുക്കി മാലയാക്കി ഇട്ടിരിക്കിന്നു.  

"കണ്ണില്‍ കത്തും ദാഹം.." അടുത്ത വരികള്‍ അവള്‍ ഈണത്തില്‍ പാടി തുടങ്ങിയപ്പോള്‍ ആങ്ങള ആയിരിക്കാം രണ്ടു തടി കഷണങ്ങള്‍ ഉരസി നല്ല താളം ചേര്‍ത്തു.

എന്റെ മനസ് ആ പാട്ടിന്റെ അന്തരാത്മാവിലെയ്ക്ക്  കടന്നു പോയി..എത്ര അര്‍ഥമുള്ള ഈ പാട്ട് തന്നെ എന്തിനു ഈ കുട്ടി തെരഞ്ഞെടുത്തു..അതും ഒരു തമിഴ് പെന്‍ കുട്ടി.. ഇത്ര ഈണം എവിടുന്നു കിട്ടി..
"ദൂരെ കനിവാര്‍ന്നു പൂവനങ്ങള്‍ " ഈശ്വര, ആ കുട്ടിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ അടര്‍ന്നു വീഴുന്നുവോ?

എനിക്കും വല്ലാതെ വിഷമം തോന്നി..ടിക്കറ്റ് കാശ് കഴിച്ചു  അമ്പത് രൂപ ബസ് സ്ടാന്റിനടുത്തു  ലൂസിയയില്‍ കേറി ഒന്ന് മിനുങ്ങാന്‍ കരുതിയത്‌ അവളുടെ കയ്യില്‍ വച്ച് കൊടുത്തു..ഒരിക്കല്‍ കൂടി ആ പാട്ട് ഒന്ന് പാടാന്‍ പറഞ്ഞു.." 
"ഇത്രയും പൈസ വേണ്ട സാര്‍ .." എന്നും പറഞ്ഞു അവള്‍ മുപ്പതു രൂപ തിരികെ തന്നു. ഞാനാകെ വയ്യാതായി..
"രണ്ട് ഊണിനു ഇരുപതു രൂപ എടുത്തു" എന്റെ പ്രയാസം അറിഞ്ഞ അവള്‍ വീണ്ടും പാട്ടിനു ശ്രുതി ഇട്ടു..
പയ്യന്‍ താളവും.

ഇരുളിന്റെ മനക്കാമ്പില്‍ എവിടെയോ വജ്ര സൂചി പോലെ ആ കദനം പോയി തറച്ചതിന്റെ  ശബ്ദം       പ്രതി ധ്വനിച്ചപോലെ ..മനസിലേക്കും ഒരു മുള്ള് കുത്തി കയറി..
ദൈവമേ നിന്റെ സൃഷ്ടികള്‍ നിനക്ക് പോലും അറിയാ വഴികളില്‍ ഊരു തെണ്ടുന്നല്ലോ..ഒരു നിമിഷം ഞാനും കൂടെ പാടിപ്പോയി..ഒരു പകര്‍ന്നാട്ടം ..
പക്ഷെ ബസിലെ ഒളി നോട്ടങ്ങളും കമന്റുകളും എന്റെ ബോധം തിരിച്ചു തന്നു.. ആദ്യം അമ്പത് രൂപ പിന്നെ കൂടെ പാട്ടും ..അവര്‍ ചിന്തിച്ചതില്‍ തെറ്റില്ല ...നല്ല സന്ധ്യയും.
"രാവിന്റെ മറ പറ്റി ഏതെങ്കിലും ചാലില്‍ കുനിഞ്ഞു നിവരുന്ന മോഹം കൊണ്ടല്ല   ഈ .. ഈണം പൂത്ത  നാള്‍  ഞാന്‍ മധു തേടിയത്.." എന്ന് അവരോടു പറഞ്ഞാല്‍ അവര്‍ക്കും തിരിയില്ല. 
തേവര ജംക്ഷന്‍ ആയി..പാട്ട് നിലച്ചു   ബസ് നിന്നു .  
ആ കുട്ടിയും പയ്യനും കൈ വീശി കാണിച്ചു മെല്ലെ ബസില്‍ നിന്നും ഇറങ്ങി..പിന്‍ നിഴലായി മറയുമ്പോള്‍ എന്റെ മനസു തേങ്ങി..ബസ് വീണ്ടും കലൂര്‍ യാത്രയില്‍..
"നറും പുഞ്ചിരി തേരേറി വര്ണ കുംകുമം ചാര്‍ത്തി..ദൂരെ ആരാരും കാണാത്ത തീരത്ത് സങ്കമ സായൂജ്യം.."
ഒരു തുള്ളി കണ്ണ് നീര്‍ അറിയാതെ ഉരുണ്ടു വീണു..ഇരുളില്‍ എത്ര മോഹങ്ങളുമായി ആ കുട്ടിയും പയ്യനും വിശപ്പിന്റെ പാത്രം നിറയ്ക്കുകയാകാം..പിഞ്ഞി പോയ സ്വപ്‌നങ്ങള്‍ എങ്കിലും അവര്‍ക്ക് തിരികെ കൊടുക്കണേ ദൈവമേ ..എന്ന് പ്രാര്‍ത്ഥിച്ചു.

വീട്ടില്‍ എത്തിയ ശേഷം റേഡിയോ യില്‍ രഞ്ജിനി കേട്ട് കേട്ട് ആ പാട്ട് ഞാന്‍ കാസറ്റില്‍ ആക്കി..
ഓര്‍മകളില്‍ ഒരു ബസും ആ കുട്ടികളും ഞാനും... ഈണം മൂളി  ഇളം കാറ്റില്‍ അസ്തമന സൂര്യന്റെ പൊന്‍ പടം വാരി പൂകി ഇങ്ങനെ ലക്ഷ്യമില്ലാതെ   പോകുമ്പോള്‍...

ഭൂമിയില്‍ എവിടെങ്കിലും അവര്‍   കദനങ്ങള്‍ പാടി  ഉണ്ടാകുമോ എന്ന ഞെട്ടല്‍ എനിക്ക് തോന്നാറെ ഇല്ല..ഇനി ഒരിക്കലും അവര്‍ പാടി ആ പാട്ട് കേള്‍ക്കാന്‍ കഴിയില്ല എന്നുള്ളത് അറിയുംപോളും...കാലം പിച്ചി ചീന്തി ഓടയില്‍ എറിഞ്ഞു കളഞ്ഞിരിക്കുമോ എന്നുള്ളതും..എന്നെ ഞെട്ടിക്കുന്നില്ല..

മോഹം കൊണ്ട് ഞാന്‍..ദൂരെ ഏതോ ഈണം പൂത്ത നാള്‍ മധു തേടി പോയ്ക്കൊണ്ടേ ഇരിക്കുന്നു.

2011, ഏപ്രിൽ 13, ബുധനാഴ്‌ച

ഈ കുട്ടി എന്റെ കാലേല്‍ മുള്ളി..ഈ കുട്ടി നുള്ളി..

"ഈ ഏഴര വെളുപ്പിന്  എഴുന്നേറ്റ് ഒള്ള ലൈറ്റ് എല്ലാം ഇട്ടു മനുഷ്യന്റെ ഒറക്കം  തൊലയ്ക്കുവാ..ഈ മനുഷ്യന് ഇത് എന്നാത്തിന്റെ കൊഴപ്പമോ എന്തോ.."  ഭാര്യയടെ ശ്രീ  വെങ്കിടേശ്വര  സുപ്രഭാതം ..കേട്ടതും ഞാന്‍ വിളക്കുകള്‍ അണച്ചു. കാരണം ഇനി വരിക ഉന്നം തെറ്റാത്ത മറ്റു ഭാഷകള്‍ ആകാം..
"എടീ ..ജനാധിപത്യത്തിന്റെ നെടും തൂണായ  വോട്ടവകാശം എന്ന പൌരാവകാശം വിനയോഗിക്കാന്‍ ഇത്തിരി പുലര്‍കാലെ എഴുന്നേറ്റു..ആ പ്രക്രിയ  നിവര്‍ഹിക്കുന്നത്  വരെ പിന്നോട്ടില്ല.."  ഞാന്‍ വച്ച് കീച്ചി..

"അമ്മ ചോദിച്ചു വാങ്ങിയതാ എന്നും പറഞ്ഞു മകള്‍ തല മുഴുവന്‍ പുതപ്പിട്ടു മൂടി..തിരിഞ്ഞു കെടന്നു"

പെണ്ണും പിള്ള സട കുടഞ്ഞു..പുതപ്പില്‍ നിന്നും കങ്കാരു മാതിരി തല വെളിയില്‍ ഇട്ടു..ആകമാനം ഒന്ന് നോക്കി..
എനിക്ക് മനസ്സിലായി..അവള്‍ ഒരു ഭാഗവത പാരായണത്തിന്  ഉള്ള പുറപ്പാടു തന്നെ..
" അതെ പിന്നേ  സാറോന്നിരുന്നെ..ഈ വിഷുവിനു കുത്തരിയോ  റേഷന്‍ കടയിലെ രണ്ടു രൂപ അരിയോ വയ്ക്കുന്നത്?"

കുഴയ്ക്കുന്ന ചോദ്യം ..സൂക്ഷിച്ചു നിന്നില്ലെങ്കില്‍ അവളുടെ മുന്‍പില്‍,അടിയറവ്.
"അത് പിന്നെ വിശേഷ ദിവസങ്ങളില്‍ കുത്തരിയല്ലിയോ പതിവ്?.."ഞാന്‍ എങ്ങും തൊട്ടില്ല.
"കുത്തരീടെ വെല വല്ലോം  അറിയാമോ..പോട്ടെ പച്ചക്കറിയുടെ ..വെലയോ?"
"അതിനല്ലേ ഈ തെരഞ്ഞെടുപ്പു..ഹ.. ഹ " എന്റെ വിഡ്ഢി ചിരി.."സാധനങ്ങള്‍ക്ക് വെല കുറയാന്‍ ഒരു വോട്ട് "

"ആരെങ്കുലും ഇത് പറഞ്ഞോ മനുഷ്യാ..ജനങ്ങള്‍ക്ക്‌ വേണ്ട എന്തെങ്കിലും ഇവന്മാര്‍ പറഞ്ഞോ..സ്ത്രീ പീഡനം, കൈയ്യാമം , അഴിമതി, ജയില്‍ , പിന്നെ ലോട്ടറി, 
വേറൊരാള്‍ അയ്യോ ഇവന്‍ ഉറങ്ങുന്നെ ..പൈശാചികം..എന്നിങ്ങനെ  അവന്റമ്മേടെ... പ്രൈമറി സ്കൂള്‍ പിള്ളര്‍ അങ്ങോട്ടും ഇങ്ങോട്ടും നുള്ളി പിച്ചി എന്ന് പറയും പോലെ "
എന്നെ കൊണ്ട് ഈ വെളുപ്പിനെ അതുമിതും പറയിപ്പിക്കാതെ പോയി ജനാധിപത്യം ഉണ്ടാക്കിയേച്ചു  വന്നാട്ടെ.."

"എന്റമ്മേ ..നീയാര് മാവോ വാദിയോ..'  എന്റെ ഭയം..അറിയിച്ചപ്പോള്‍ അവള്‍ പറയുന്നു തമ്മില്‍ ഭേദം അതാ എന്ന്. കൊറേ വോട്ടു ചയ്തു മെച്ചം ആര്കാ ..ആ "


"ഈ കേരളത്തില്‍ ആദ്യമായല്ല ഇതൊന്നും..കുറെ അവന്മാരും അവളുമാരും ഒരുമ്പെട്ടു നിന്നാല്‍ പിന്നെ എന്തോ ചെയ്യും..  ഐസ് ക്രിമും  അഴിമതിം  ഇന്നലെ തുടങ്ങിയ കാര്യമല്ല..വെറുതെ ഞാന്‍ ഞാന്‍ എന്ന് പറയാതെ മനുഷ്യന് വേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാനെങ്കിലും ഒരു രസമുണ്ട്..പണ്ട് ഒരു മന്ത്രിടെ കാറില്‍  ഒരുത്തിയെ കണ്ടെന്നും പറഞ്ഞുണ്ടായ പുഹില്‍..അന്നൊന്നും അരീം സാമാനോം സ്ഫോടക വസ്തു അല്ലായിരുന്നു..ഇന്നിപ്പം..തന്നേമല്ല അമ്മേം പെങ്ങളേം കണ്ടാല്‍ തിരിച്ചും അറിയാമായിരുന്നു.."  അവള്‍ കത്തി തുടങ്ങി..
" എല്ലാ കാലത്തും ഇങ്ങനെ  ആയാലോ.." ഞാന്‍ ഒഴിയാന്‍ നോക്കി.
"എന്റെ മനുഷ്യാ  സ്ത്രീ പീടനമാണോ ..അല്ല  അഴിമാതിയാണോ നമ്മുടെ മുഖ്യ പ്രശ്നം..അഥവാ ആണെങ്കില്‍ തന്നെ എത്ര പെണ്ണുങ്ങള്‍ക്ക്‌ ഒരു രാത്രിയില്‍ ഇവിടെ ഇറങ്ങി നടക്കാം..ലോഡ്ജില്‍ കൊണ്ട് പോകുന്നതും പീഡിപ്പിക്കുന്നതും മാത്രമേ പീടനതിന്റെ ലിസ്റ്റില്‍ വരികയുള്ളോ..?" സാധാരണ സ്ത്രീകള്‍ക്ക് നേരെ ചൊവ്വേ ഒന്ന് മൂത്രം ഒഴിയ്ക്കാന്‍ എവിടാ ഈ ജനാധിപത്യത്തില്‍ ഇടം.."

"പിന്നെ അഴിമതി..നിങ്ങളെ കൊണ്ട് കൈകൂലിക്കും കൊള്ളില്ല എന്ന് കരുതി ഇന്നലേം കണ്ടില്ലേ വാര്‍ത്ത‍...ചെറുതും വലുതും എല്ലാം ..
സാധാരണക്കാരന് ജീവിക്കണം സ്വസ്ഥമായി ..സ്വച്ഛമായി..അവന്റെ പിച്ച ചട്ടീല്‍ കൈ ഇട്ടു വാരിയിട്ടു വെറുതെ ഒച്ച " ഉണ്ടാക്കിയിട്ട്  എന്ത് കാര്യം..ഒരു വണ്‍ മാന്‍ ഷോയും ഇനി വിലപ്പോകില്ല...ആരുടേയും 
മനുഷ്യന്‍ ആ തട്ടിപ്പൊക്കെ പഠിച്ചു കഴിഞ്ഞു..അത് കൊണ്ട് കുളിച്ചു കുറീം ഇട്ടു പോയാട്ടെ.."

ഞാന്‍ പിന്‍ വാങ്ങി..അവളോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ല കാരണം അവളുടെ വാദത്തില്‍ കഴമ്പേ ഉള്ളു..പക്ഷെ ആദര്‍ശ രാഷ്ട്രീയത്തില്‍ അതങ്ങ് സമ്മതിക്കാന്‍ പറ്റുമോ..എന്തായാലും കുളിച്ചു വൃത്തി ആയി റോഡില്‍ ഇറങ്ങി 
" അണ്ണാ  സ്ലിപ് വേണ്ടേ.." ഒരുത്തന്റെ ചോദ്യം.  
"ഏയ്‌ ..ഇത്തവണ സ്ലിപ് ബൂത്തില്‍ തരും കാര്‍ഡു മാത്രം മതി.."  ഞെളിഞ്ഞു  നടന്നു ബൂത്തില്‍ എത്തി.

 ഒരു സ്മശാന മൂകത..മാടക്കടയില്‍ ഒടിച്ചു കുത്തി തെക്കോട്ടും വടക്കോട്ടും നോക്കി മൂന്നാല് പേര്‍..
വരാന്തയില്‍ ഒരു നീര്‍ക്കോലി കാക്കി കാരനും  മോന്തായം നോക്കി നിക്കുന്നു....എന്തരോ എന്തോ..ഇനി ആരെങ്കിലും ചത്തോ ..ആ..വോട്ടുകള്‍ പിറക്കുന്നതിന്റെ വേദന ആകാം.
"വോട്ടു      ചെയ്യാനാണോ  .." ഒരു താടിക്കാരന്‍ വരാന്തയുടെ മൂലയില്‍ കാറ്റില്‍ ആടുന്ന പാന്റു  പോരാഞ്ഞിട്ട് പിന്നേം കാലുമാട്ടി അങ്ങനെ ഇരിക്കുന്നു..
"ഇവിടെ പിന്നെ നിന്റെ അടിയന്തിരത്തിന് വന്നതാണോ " എന്ന് മനസാ ചിന്തിച്ചു ..അടുത്ത് ചെന്നു..അപ്പോള്‍ വേറൊരു സ്ത്രീ കുനിഞ്ഞു മേശമേല്‍ കിടക്കുന്നു..സൂക്ഷിച്ചു നോക്കി , ഇനി വല്ല വശപ്പിശകും ഈ വെളുപ്പാന്‍ കാലത്തെ..ഓ ..മൊബൈല്‍ ഫോണില്‍ ആടി കുഴയുന്നു..വോട്ടര്‍ എന്ന തെണ്ടിയായ ഞാന്‍ (അല്ലേലും!)
നോക്കി നിന്നു  ഈ ആട്ടവും പാട്ടും..അത് ഇഷ്ടപ്പെടാത്ത വണ്ണം താടിക്കാരന്‍ പറഞ്ഞു..
"സ്ലിപ് ഇവിടുന്നു തരും അതും കൊണ്ട് അകത്തു ചെന്നു വോട്ടു ചെയ്യണം..ക്രമ നമ്പര്‍ അറിയാമോ?'
"അത് അറിയാമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു  ..വനിതാ രത്നതിനെ നോക്കി പറഞ്ഞു.."  സ്വര്‍ഗത്തിലെ ചോണന്‍ ഉറുമ്പ് !!
" ആ എന്നാല്‍ വഴീല്‍ പര്ടിക്കാരുടെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടു വാ.."
ഞാന്‍ വാ പിളര്‍ന്നു നിന്നു..അവര്‍ അവരുടെതായ കളി ചിരി തുടര്‍ന്നു..
ഉത്തരത്തില്‍ ഒരു ഗൌളിയുടെ ചിരി ഭാര്യയടെ ചിരിയെ ഓര്‍മ്മിപ്പിച്ചു..
വല്ല വിധത്തിലും ക്രമ നമ്പര്‍ ഒപ്പിച്ചു ആ മഹനീയ പ്രക്രിയ നടത്തി..
ഈ വിവരം വഴിക്ക് വച്ച് ഒരു പത്ര സുഹൃത്തിനോട്‌ പറഞ്ഞപ്പോള്‍ അവന്‍ ചിരിയോടു ചിരി..
"എന്റെ പൊന്ന് അണ്ണാ ..ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ സാധാരണം..എന്ത് കഷ്ടപ്പാട് സഹിച്ചും ഭരണം വന്നെ തീരു."
"സര്‍ക്കാരിന്റെ ഖജനാവ് ഒഴിയാന്‍ രണ്ടു പേരെക്കൂടെ  എന്തിനോ വേണ്ടി ..വീടുകളില്‍ സ്ലിപ് തരുമെന്നും പറഞ്ഞു കാത്തിരുന്നവര്‍ ഒടുക്കം ബൂത്തില്‍ എങ്കിലും അത് കിട്ടുമെന്ന് കരുതി വന്നപ്പോള്‍ ..അവിടെ കൃഷ്ണ ലീല പടം ഒടുകയാ.."  സത്യം ഏവ ജയതേ.
തിരികെ വീട്ടില്‍ വന്നു..ഭാര്യ ചായ തന്നു..ചോദിച്ചു.."എങ്ങനെയുണ്ടായിരുന്നു പ്രക്രിയ?"
അവളെ തന്നെ കുറെ നേരം നോക്കി..എന്നിട്ട് ഞാന്‍ പറഞ്ഞു "അരുതാത്തതൊന്നും പറ്റരുതേ..ഭഗവാനെ..അല്ലാത്ത പക്ഷം ഒന്‍പതു മാസം ഒന്‍പതു ദിവസം."
അവളും ഇതി കര്തവ്യ മൂഡ ആകട്ടെ.  
ഭരണം ആയാലും..പ്രസവം ആയാലും..!!


2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

പാക്കര്‍ജി.

"ങ്ഹാ...പോത്താ  ..എന്താ ഇത്ര അര്‍ജന്റ്.."   
താഴെ പാടത്ത് നിന്നും കിടിലന്‍ അലര്‍ച്ച ..സാക്ഷാല്‍ ശ്രീമാന്‍ പാക്കരന്റെത്.   പുറകെ വേറെ പാക്കരന്മാര്‍ ഉണ്ടെങ്കിലും സൌണ്ട് സിസ്റ്റം ഇത്രയും മെച്ചമല്ല...
ഭഗവാന്‍ കൃഷ്ണന്‍ തേര്‍ തെളിക്കുംപോലെ  അടിമരത്തിന്റെ പലകമേല്‍ കയറി നിന്ന് കാഞ്ഞിരത്തിന്‍ വടി ആകാശത്തിലേയ്ക്ക് ചുഴറ്റി..നാന്‍ ആണയിട്ടാല്‍  അത് നടന്നു വിട്ടാല്‍ എന്ന് അണ്ണന്‍ പാടല്കള്‍ പോലെ...
ഒരു അടിമര ഘോഷ യാത്ര! (പാടത്ത് കന്നു പൂട്ടി കട്ടകള്‍ ഉടയ്ക്കുന്ന പ്രക്രിയ ഞങ്ങളുടെ നാട്ടില്‍ അടിമരമാണ്.)

ഘോഷ യാത്ര എന്ന് പറയാന്‍ കാരണം..  നിറ  പകര്‍ച്ചകള്‍  ആണ്..  വേഷ വിധാനങ്ങള്‍ ആണ്..
പച്ചച്ച പാട വരമ്പുകളും ..ചേറില്‍ കുതിര്‍ന്ന പാടവും ..കൈതകളും  കൈത പൂക്കളും..ചുറ്റി പടര്‍ന്ന  പുല്ലാഞ്ഞി വള്ളികളും അതില്‍ കയറി കിടക്കുന്ന കാശാവിന്‍ പൂക്കളും ..ഊളിയിട്ടു പറക്കുന്ന നീല പോന്മാനുകളും..
 വര്‍ണങ്ങള്‍ വാരി വിതറി  ചിത്ര തുന്നല്‍ തുന്നിയ പട്ടു കൊടി    സ്വര്‍ണ കൊടി മരത്തില്‍ ഏറ്റുന്ന      പോലെ..
ഒപ്പം ചേറിന്റെയും  കൈത പൂവിന്റെയും മണങ്ങള്‍  മാറി മാറി വരുമ്പോള്‍ ഒരു ഭ്രാന്തന്‍ സുഖവും..ഉത്സവം പോലെ.

സൂര്യന്‍ ഉദി തെളിയും മുന്‍പേ  തോളില്‍ അടിമര നുഖവുമായി മുന്‍പില്‍ പാക്കരന്‍ (പാക്കര്‍ജി എന്ന് ഞങ്ങള്‍ വിളിക്കും)  പുറകെ ആടി പാടി എണ്ണ കറുപ്പന്മാര്‍ പോത്തുകള്‍ രണ്ടെണ്ണം..
കുളമ്പ് മുതല്‍ വാല് വരെ പഴയ ഫയല്‍വാന്‍ മാരുടെ എണ്ണ തേച്ചു മിനുക്കിയ പവര്‍ മാള്‍ട്ട് ബോഡി പോലെ..മിനു മിനാ തിളക്കം..ആവര്‍ത്തിച് ആട്ടുന്ന ചെവിയുടെ ഉള്ളില്‍ നേരിയ ചുവപ്പ്  കാണാം..പിന്നെ മൂക്ക് കയറിന്റെ നിറവും...നരച്ച ചുവപ്പ്.  കഴുത്തിലെ ശംഖില്‍ വെളുപ്പ്...ആകമാനം അഴക്‌.
കണ്ണുകള്‍ തെറിച്ചു നിക്കുന്ന ഭാവം..ഒരു മാന്ത്രികന്റെ പോലെ.."ഘ്ര്ര്‍ ' എന്നൊരു ഒച്ചയിട്ട്   ബ്രാക്കറ്റ് കൊമ്പുകള്‍ ചരിച്ചു കുലുക്കി പോത്തുകള്‍ തമ്മില്‍ ആശയ വിനിമയം ചെയ്തു..അസാരം മൂത്രം "ഗ.. .ഗ " എന്ന്  വീഴ്ത്തി വരുമ്പോള്‍ ..പോത്തിന്‍  ചൂരടിച്ചു ഞങ്ങളുടെ വഴികളും ഒന്ന്  അമറും...

പാക്കര്‍ജി വെട്ടു വഴിയില്‍ നിന്നും പാടത്തെയ്ക്കുള്ള ജങ്ക്ഷനില്‍ സ്റ്റോപ്പ്‌ " പറയുമ്പോള്‍...അല്ലെങ്കില്‍ "നില്ലാ പോത്താ"  എന്ന് പറയുമ്പോള്‍ അനുസരണയോടെ കണ്ണുകള്‍ ചിമ്മി ..അങ്ങനെ നില്‍ക്കും അവര്‍, അടുത്ത കമാന്റിനു  കാതോര്‍ത്ത്.

ഇനി പാക്കര്‍ജിയുടെ  "കോസ്ട്യൂം" ചേഞ്ച്  സീന്‍ ആണ്.
ഉടുത്തിരിക്കുന്ന കൈലി അരയില്‍ നിന്നും ഊരി എടുത്ത്‌ പാട വരമ്പിലെ കൈതോലകള്‍ക്കിടയില്‍ തിരുകും. 
അപ്പോള്‍ കാണാം കറുത്ത ചന്തിയിലെ ചൊറി   പാടുകള്‍..(ഞങ്ങള്‍ എവിടെങ്കിലും പമ്മി നില്‍ക്കും..പാക്കര്‍ജി പോത്തിനോട് പറയുന്ന ചില കോഡ്  ഭാഷകള്‍ കേള്‍ക്കാനും പഠിയ്ക്കാനും ..പിന്നെ പറയാനും  ഇടവ പാതി മഴ നനയാന്‍ വെളുപ്പാന്‍ കാലത്ത് നല്ല രസമാ..ഒപ്പം കൈത പൂ പെറുക്കാനും..ചേറില്‍  ചാടി തിമിര്‍ക്കാനും  . പക്ഷെ സ്കൂള്‍ ഒരു  ഞെട്ടലാ ..നാശം. അത് കൊണ്ട് ശനിയും ഞായറും മാത്രം ഘോഷ യാത്രകള്‍.  )

അരയിലെ കറുത്ത ചരടില്‍ കോര്‍ത്ത്‌ ഇട്ടിരിക്കുന്ന വെള്ളി ഏലസ്  ..നിക്കര്‍ എന്നോ  ബര്‍മുഡ എന്നോ  ഒന്നും പറയാന്‍ കഴിയില്ല ..വേണമെങ്കില്‍ ബിക്കിനി എന്ന് പറയാം..പക്ഷെ ഒന്നും തങ്ങി  നിക്കുന്നില്ല  എല്ലാം പുറത്തു തന്നെ..പിന്നെ എന്തിനാ ഇത് എന്നുള്ള ഫിലോസഫി പാക്കര്‍ജി ചിന്തിക്കുന്നേയില്ല എന്ന് തോന്നുന്നു.
എന്തായാലും ആട്ടം നില്‍ക്കും മുന്‍പേ ഒരു ചുട്ടി തോര്‍ത്ത് സഞ്ചിയില്‍ നിന്നും എടുത്ത് അരയ്ക്കു ചുറ്റി ..തെങ്ങോലയുടെ മടലിനു   മുകള്‍   വശം കീറി എടുത്ത് കെട്ടി കഴിയും.

സഞ്ചിയും ടിഫിന്‍ ബോക്സും കൈത ചുവട്ടില്‍ വയ്ക്കും..ബീഡിയും തീപ്പെട്ടിയും എടുക്കുമ്പോള്‍..
പോത്തന്മാര്‍  മെല്ലെ ചുവടു വച്ച് തുടങ്ങും ..അതിനു കമാന്റ് ഒന്നും വേണ്ടാ..ബീഡി കത്തിക്കുന്ന സിഗ്നല്‍ മതി.
പോത്തിനെക്കാള്‍ ഒരു ചുവടു മുന്നില്‍ കറുത്ത പാക്കര്‍ജി കഷണ്ടി തലയിലേക്ക് കമുകിന്റെ കൂമ്പാള തൊപ്പി എടുത്ത് അണിയുമ്പോള്‍ ..ചരിത്ര പുസ്തകത്തിലെ വാസ്കോ  ഡാ  ഗാമയുടെ ചിത്രം തെളിഞ്ഞു.
കത്തിച്ച ബീഡിയും ചുണ്ടില്‍ വച്ച് പോത്തന്മാരെ ഒന്ന് തിരുമ്മി തുടച്ചു ..
നുഖം പോത്തിന്‍    തോളില്‍  വച്ച് ..അടിമര പലക പോത്തന്‍ മാരുടെ   പുറകില്‍, നൂല് വച്ചാല്‍ മുറിയുന്ന   ഇടവ  പെരു മഴ പെയ്തു നിറഞ്ഞു നിക്കുന്ന പൊന്നാര്യന്‍ പാടത്തെ  ചേറില്‍ താഴ്ത്തി പിടിച്ചു അതിന്റെ കമ്പും നുഖവുമായി വഴുക കയര്‍ ഇട്ടൊന്നു കുരുക്കി ..ഒരു യുദ്ധത്തിനുള്ള പുറപ്പാടു പോലെ..
ചേറില്‍ കാല് കുത്തി രണ്ടു പേരുടെയും ചെവിയില്‍  എന്തോ പറഞ്ഞു..പാക്കര്‍ജി... ഓരോ ഉമ്മയും.
ചെവി ആട്ടി തല കുടഞ്ഞ്‌  പോത്തുകള്‍ സമ്മതം അറിയിച്ചു..വാല് കൊണ്ട് അത് ഉറപ്പിച്ചു.

നേരെ കിഴക്കോട്ടു തിരിഞ്ഞു പാക്കര്‍ജി കാഞ്ഞിര കമ്പ്  വടി ചെളിയില്‍ ഊന്നി ..മാറി രണ്ടു കയ്യും എടുത്ത്‌ പൊന്‍ വെട്ടം തൂകി നിക്കുന്ന ഉദയ സൂര്യനെ ഒന്ന് തൊഴുതു ." ഭഗവാനെ പത്തിന് നൂര്‍ ആകണേ.."
  അത്    കേട്ടിട്ട്  എന്ന വണ്ണം കിഴക്കേ ചരിവില്‍ നിന്നും     നിന്നും അനുഗ്രഹ വര്ഷം   പോലെ പറന്നു വരുന്നു വെളുത്ത കൊക്കും..മുണ്ടികളും. പാടം നിറഞ്ഞു വെള്ള നിറം..പാല്‍ പരവതാനി പോലെ..അതിനിടയില്‍ അക്ഷര തെറ്റ് പോലെ കാക്ക കൂട്ടങ്ങളും..ഇടയ്ക്കിടെ പറന്നു പൊങ്ങുന്നു.
ജീവിതത്തിന്റെ ഒരു പ്രൊഫൈല്‍ !!.

വെയില്‍  പരക്കുമ്പോള്‍   കൈതോലകള്‍  കാറ്റില്‍ മെല്ലെ ഇളകുമ്പോള്‍ ഒരു കൈത പൂ പറന്നു വന്നു  വെള്ള പരപ്പില്‍ വീണു..ഒഴുകി നടന്നു..അതിന്റെ മാസ്മര ഗന്ധം..

" ഹാ ..ഹാ ..ഇബ്ട പോത്താ.." പാക്കര്‍ജി യുദ്ധ കാഹളം മുഴക്കി ..പോത്തിന്‍ വണ്ടിയില്‍ ഒരുകാല്‍ ഊന്നി മറുകാല്‍ ശക്തിയോടെ ചേറില്‍ തുഴഞ്ഞു മുന്പോട്ടാഞ്ഞു  അടി മര പലകയില്‍ കയറി ..കാഞ്ഞിര വടി ആകാശത്തേയ്ക്ക് ചുഴറ്റുമ്പോള്‍ പോത്തുകള്‍ പ്രയാണം ആരംഭിയ്ക്കുന്നു. 
"ടപ്പ ..ടപ്പ ..പോത്താ..ഇടത്താ " പാക്കര്‍ജി ജൈത്ര യാത്രയില്‍..

മറ്റുള്ള ഉഴവുകാര്‍ വരുംപോളെയ്ക്കും  ഒരു വള്ള പാട്  അകലെ എത്തിയിരിക്കും പാക്കര്‍ജി.
അവര്‍ ഉഴവു തുടങ്ങുമ്പോള്‍ "പൂ ഹോയ്..നില്ല പോത്താ" എന്നുള്ള  സ്റ്റോപ്പ്‌  കമാന്റോടെ പാക്കര്‍ജി ഏതെങ്കിലും വരമ്പില്‍ പോത്തിനെ എത്തിച്ച് ..ചേറില്‍ കുളിച്ചു കര കയറി മഴ നനഞ്ഞ്    കാലത്തെ പുഴുക്കും കഞ്ഞിയും തുറന്നിരിക്കും!  പെരു മഴ തുള്ളികള്‍ കൂമ്പാള തൊപ്പിയില്‍ നിന്നും പാക്കര്‍ജിയുടെ  നരച്ച മുഖ രോമങ്ങള്‍ വഴി ഒലിച്ച്   ഇറങ്ങുമ്പോള്‍..പുഴുക്ക് മെല്ലെ ചവച്ചിറക്കി പോത്തിനെ നോക്കി ഇരിക്കുന്നു പാക്കര്‍ജി..

ശേഷം ഞങ്ങള്‍ പിള്ളാരുടെ പുറപ്പാടായി. 
ഇടവത്തിലെ  ഇട മുറിയാതെ   രാപകല്‍   പെയ്യുന്ന മഴ ...
മഴയുടെ സംഗീതം കേട്ട് നനഞ്ഞ്  കുതിര്‍ന്നിരിക്കുന്നു ഒരു പൊന്മാന്‍ പൊന്തയിലെ കാട്ടു  ചേമ്പിന്‍ തണ്ടില്‍..
സങ്കടം തോന്നി ..
പൊടുന്നനെ ആശാന്‍ വെള്ളത്തില്‍ ഊളിയിട്ട്  ഒരു പരല്‍ മീനും കൊത്തി .."അയ്യോ പറ്റിച്ചേ "എന്ന് ഞങ്ങളോട് പറഞ്ഞു  പറന്നകന്നു.

കൈത്തോട്ടില്‍  ഒഴുകി പരക്കുന്നു മേടത്തിലെ  വിഷുവിന്റെ ബാക്കി നിന്ന  മഞ്ഞ താലികള്‍..
ഒരു നിമിഷം കണിയും ..കൈ നീട്ടവും..പായസവും പൊന്മാനെ പോലെ ഊളിയിട്ടു പറന്നു..

"എന്തിനാട പിള്ളേരെ ഈ മുടിഞ്ഞ മഴയെല്ലാം നനയുന്നെ..പനി പിടിച്ചു കെടക്കാനാണോ"

പാക്കര്‍ജിയുടെ ശാസന .  "ഞങ്ങള്‍ക്ക് മീനെ തരുമോ  കിണറ്റില്‍ ഇടാന "   ഓമനയുടെ ചോദ്യം 

  പാടം   നിറയെ വരാലിന്‍ കുഞ്ഞുങ്ങള്‍ ഉണ്ട്  കലക്ക വെള്ളത്തില്‍     അടിമരം വയ്ക്കുമ്പോള്‍ അടി കിട്ടി എന്നവണ്ണം അതുങ്ങള്‍ മയങ്ങി മയങ്ങി കിടക്കും അപ്പോള്‍ പിടിക്കാന്‍ എളുപ്പമാ..മയക്കം മാറുമ്പോള്‍ നോര്‍മല്‍  ആവുകയും ചെയ്യും..പിന്നെ വലിയ മാനത്താന്‍  കണ്ണികളും  വാഴയ്ക്ക വരയനും ..കടുവയെ പോലെ തോലുള്ളവന്‍ ..എന്ത് രസമാ..ചേമ്പിലയില്‍ കുമ്പിള്‍ ഉണ്ടാക്കി അതിലിടും..എന്നിട്ട് സജിയേം രവിയേം ഒക്കെ കാണിക്കും ..അവര്‍ക്ക് മഴ  നനയാന്‍ അനുവാദം ഇല്ല...അവമ്മാരുടെ ഒരു കൊതി കാണണം.

പക്ഷെ അടിമരം വക്കുമ്പോള്‍ കൂടെ നടക്കാന്‍ ഈ പാക്കര്‍ജി എന്നല്ല ഒരുത്തരും സമ്മതിക്കുന്നില്ല..പോത്ത്  ഇടയുമത്രേ.. എവിടുത്തെ ന്യായം എന്ന് തോന്നി..അല്ലങ്കില്‍ പറയും നിലം ഉറച്ചു പോകും എന്ന്.


ഞങ്ങളെ നോക്കി പാക്കര്‍ജി..
'എന്റെ കുഞ്ഞുങ്ങളെ,  കഴിഞ്ഞ ഇടവപ്പാതിയ്ക്കു എന്റെ ഒരേ ഒരു മകന്‍ ബാലന്‍ ഇങ്ങനെ മഴ നനഞ്ഞ്   മീനെ പിടിച്ചു എന്റെ കൂടെ നടന്നു..അവനു പനി വന്നു ..ഗവന്മേന്റ്റ് ആശുപത്രീല് ഒരു മാസം കെടന്നു ..കഴിഞ്ഞ കര്‍ക്കിടകത്തില്‍ എന്റെ കുഞ്ഞു പോയി..."  പാക്കര്‍ജി വിതുമ്പി..

ഞങ്ങള്‍ ഇടറി നിന്നു  .. 
പണ്ട്    ആരോ പറഞ്ഞത് പോലെ കേട്ടിരുന്നു..കന്നു പൂട്ടുന്ന പാക്കരന്റെ മോന്‍ ജ്വരം വന്നു മരിച്ചെന്ന്...
ഓ..കഷ്ടമായി..ഓമന കരയുന്നു..

"പോട്ട്  മക്കളെ  കരയണ്ടാ..അവന്‍ മിടുക്കനായിരുന്നു അതാ ദൈവം നേരത്തെ വിളിച്ചത്.." പാക്കര്‍ജി കണ്ണ്‌ തുടച്ചു.

"നിങ്ങള്‍ മഴ നനയണ്ട ..വീട്ടില്‍ പോയാട്ടെ..  ഞാന്‍ മീന്‍ കുഞ്ഞുങ്ങളെ പെറുക്കി വെള്ളത്തില്‍ ഇട്ടു വച്ചേക്കാം..മഴ തോരുമ്പം  വാ തരാം.." പാക്കര്‍ജി ഞങ്ങളെ സാന്ത്വനിപ്പിച്ചു.

കണ്ണില്‍ കൂടി കണ്ണീരും മഴ വെള്ളവും ധാര ധാരയായി ഒഴുകുമ്പോള്‍
" ഡാ, പോത്താ എന്താ ഇത്ര അര്‍ജന്റ്.." പാക്കര്‍ജി വീണ്ടും യാത്ര തുടങ്ങിയിരുന്നു..

പാട വരമ്പിന്‍ അരികിലെ കൈത്തോടില്‍  എവിടെ നിന്നൊക്കെയോ ഒഴുകി വന്ന കൈത പൂക്കളും .. പിന്‍ നിന്ന   കണി കൊന്ന പൂക്കളും,   ശംഖു പുഷ്പങ്ങളും    ഒരു പൂവിന്‍ ചുഴി തീര്‍ത്തു കറങ്ങുന്നു..
ഞങ്ങള്‍ കണ്ണോടു   കണ്ണ്‌  നോക്കി പെരു മഴ നനഞ്ഞ് പാട വരമ്പില്‍ ....
ദൂരെ അടിമരം വച്ച് തിമിര്‍ക്കുന്ന പാക്കര്‍ജിയുടെ ഒച്ച മഴയിലും മുകളില്‍ ..."വലത്താ ..പോത്താ.."

2011, മാർച്ച് 27, ഞായറാഴ്‌ച

സുജേഷ്

അണ്ണാ  "സുമേഷിന്റെ അനിയന് സുഖമില്ല   കല്ല്‌  ചുമ്മൂന്നതിനു ഇടയില്‍ അവന്റെ കാലേല്‍ പാറ കല്ല്‌ വീണു ഒടിഞ്ഞു.. മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ വന്നിട്ടുണ്ട്.."  സന്തത സഹാചാരികളില്‍ ഒരുവന്‍ ജങ്ക്ഷനില്‍ വച്ച് പറഞ്ഞു..

ഓര്‍മ്മകള്‍  മെല്ലെ ആകാശ ചരിവില്‍ നിന്നും പറന്നു വന്നു..വെള്ള ചിറകു വീശി ഇളം കാറ്റുപോലെ..പൂത്ത കണിക്കൊന്നയില്‍ ചേക്ക ഇരുന്നു..
സുമേഷും ഞാനും ഒന്നിച്ചു ഒന്നാം ക്ലാസില്‍ വച്ച് കണ്ട ചിത്രം ..പിന്നത്തെ ക്ലാസുകള്‍..
അവന്റെ കാക്കി വള്ളി നിക്കര്‍ മുട്ടോളം   നടക്കുമ്പോള്‍ കാലുകള്‍ കൂട്ടി ഉരസുമ്പോള്‍  "ശീ ശേ "   എന്നൊരു ശബ്ദം 

ആരോ കൊടുത്ത വെള്ള ഉടുപ്പ്  നിക്കറിന്റെ അകത്തേയ്ക്ക് കയറ്റി വലിയ ഫാഷനില്‍ കൈകള്‍ തെറുത്തു വച്ച്  അങ്ങനെ നിക്കുമ്പോള്‍ ഒരു ഉമ്മര്‍ സ്റ്റയില്‍..പക്ഷെ ഉടുപ്പിനകത്തു ശരീരം  പഞ്ചസാര ചാക്കിലെ സൂചി പോലെ ആയിരുന്നു എന്ന് മാത്രം..പാവം ..സ്ലേറ്റിന്റെ   പൊട്ടി പോയ മുറിയില്‍ കടം വാങ്ങിയ കല്ല്‌ പെന്‍സില്‍ കൊണ്ട് ചെമ്പരത്തി പൂവിന്റെ പടം   വരയ്ക്കുമായിരുന്നു  ..ക്ലാസില്‍ ഒന്നാം പാഠം  വായിക്കുന്നതിനിടയില്‍ അതിനു നല്ല കിഴുക്ക്‌  എന്നും പല ആവര്‍ത്തി കിട്ടുമായിരുന്നു..

പക്ഷെ ഇടയ്ക്ക് ഓടി പോയി ടീച്ചേഴ്സ് മുറിയിലെ ഓട്ടു മൊന്തയില്‍ കേശവന്‍ ചേട്ടന്റെ കാപ്പി കടയില്‍ നിന്നും  കട്ടന്‍ വാങ്ങി കൊണ്ട് കൊടുത്തു അവന്‍ വലിയ ശിക്ഷാ വിധികളില്‍ നിന്നും വിടുതല്‍ നേടുമായിരുന്നു..സാറന്മാര്‍ കൊടുക്കുന്ന ചെറിയ പടി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു കെട്ടും.."അനിയന്‍ അനിയത്തി അമ്മ ഇവര്‍ക്കൊക്കെ കൊടുക്കണം " എന്ന് എപ്പോഴും  പറഞ്ഞു കൊണ്ടേ  ഇരിയ്ക്കും ..ഓടുമ്പോള്‍ ചില്ലറ തുട്ടുകള്‍ കിലുങ്ങാതിരിയ്ക്കാന്‍  കൂട്ടി പിടിക്കും. 
വലിയ ധനികന്റെ പത്രാസ് !!

സുമേഷിന്റെ മൂത്ത പെങ്ങള്‍ നാലാം ക്ലാസില്‍ പഠിയ്ക്കുന്ന സുജ  ചോദിച്ചാലും അവന്‍ കൊടുക്കില്ല..അനിയത്തി സുധയോടാ അവനു കൂടുതല്‍ ഇഷ്ടം..അനിയനോടും.    "സുജെടച്ചന്‍  വേറെയാ.." അവന്‍ പറയും.
"നിന്റെ അച്ഛനോ " ഞാന്‍ ചോദിക്കരുതാത്തത്  ചോദിച്ചു..അവന്‍ ഒട്ടും മടിക്കാതെ മറു പടി തന്നു.." ആ ..ആരോ ഒരാള്‍   എനിക്കറിയില്ല..അങ്ങ് ദൂരെ ആണെന്ന് അമ്മ പറഞ്ഞു" എന്നിട്ട് അവന്‍ ഒരു കല്ലെടുത്ത് ഉന്നം നോക്കി മാവിന്‍ കൊമ്പില്‍ ഇരുന്ന  കാക്ക തമ്പുരാട്ടിയെ എറിഞ്ഞു.. "സുധ ഉണ്ടായപ്പം പോയതാ..എന്നും പറഞ്ഞു.."

ഞാന്‍ കുഞ്ഞു മനസ്സില്‍ ചിത്രങ്ങള്‍ കോറി നോക്കി ഒന്നും ചേരുന്നില്ല  രൂപങ്ങള്‍ മാറിയും മറിഞ്ഞും  പോകുന്നു..

ഉച്ചയ്ക്ക് വിടുമ്പോള്‍ പാറ മുകളിലെ അവന്റെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു..അവിടെ നിന്ന് കൂകിയാല്‍ ആയിരം പേര്‍ ഒന്നിച്ചു  തിരിച്ചു കൂകുംപോലെ..   വീടെന്നു പറയാന്‍  നാല് കീര്‍ ഓല മെടഞ്ഞു പറങ്കി മാവിന്‍ കൊമ്പു കൊണ്ട്  താങ്ങി നിര്‍ത്തിയ  ഒരു പാവം കുടില്‍..മുകളില്‍ പുല്ലും ഓലയും മേഞ്ഞിരിക്കുന്നു..എന്നാല്‍ അകത്തെ മെഴുകിയ തറയുടെ കുളിര്‍മ..പറയാവതല്ല..അതിന്മേല്‍ കിടന്നാല്‍ ഓല പാളികള്‍ക്കിടയില്‍ കൂടി വരുന്ന കാറ്റ് ഏറ്റു അറിയാതെ ഉറങ്ങി പോകും.. മൂലയില്‍ വച്ചിരിക്കുന്ന ഓട്ടു നിലവിളക്കിന്‍ ചോട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങള്‍!  അമ്മ എവിടെയോ പണിയ്ക്ക് പോയിരിയ്ക്കുന്നു.

"അങ്ങേ മലയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചെം  രാത്രി ഈ മലയിലേയ്ക്ക്‌ യക്ഷി  പറക്കുമെന്ന് അമ്മ പറഞ്ഞു..
  ദാ  ആ   കാണുന്ന പനേലാ  താമസം"  സുമേഷ് പറഞ്ഞപ്പോള്‍ ഞങ്ങളും ഉച്ചയുടെ നിശബ്ദതയില്‍ ഒരു ഹൂമ്കാരം കേട്ടു...   പനം  കൈകള്‍ കാറ്റില്‍ താളം ഇടുന്നു..
 "അപ്പോള്‍ നിനക്ക് പേടിയില്ലേ.." ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു  
"ഞങ്ങള്‍  അമ്മയെ കെട്ടി പിടിച്ചു കെടക്കും.."  സുധയുടെ മറു മൊഴി.

  വീടിനോട്  ചേര്‍ന്ന പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ഇലഞ്ഞി മരത്തിന്‍ ചോട്ടില്‍ ഞങ്ങള്‍ സാറ്റ് കളിക്കും..അപ്പോള്‍ സുധയും അനിയനും മറ്റു പിള്ളാരും വരും..സുജയെ കളിപ്പിക്കില്ല..അല്ലെങ്കില്‍ സുമേഷ് പെണങ്ങി പോകും..
സുജ ഇലഞ്ഞി പൂ പെറുക്കി മാല കെട്ടി അവനും കൊടുക്കും  അവന്‍ മനസില്ല മനസോടെ അത് വാങ്ങും..മിണ്ടില്ല.

ഉച്ച ഊണ് ഒന്നും പതിവില്ല..തെളി നീര്‍ പാള  തൊട്ടിയില്‍   പാറ ചരുവിലെ കിണറ്റില്‍ നിന്നും കോരി കുടിയ്ക്കും..പിന്നെ കണ്ണി മാങ്ങാ ഉണ്ടെങ്കില്‍ അത് പൊട്ടിച്ചു ഉപ്പും ചേര്‍ത്ത്..
വിശപ്പ്‌  മൂക്കുന്നവര്‍ മൂക്കുന്നവര്‍ കളി നിര്‍ത്തി പിരിയും ..അപ്പോള്‍ പാറ മുകളില്‍ സുമേഷ് എല്ലാവരെയും കൈ ആട്ടി യാത്ര അയയ്ക്കും. 

" അണ്ണാ പോകുന്നോ അവിടെ വരെ"  എന്റെ മറു പടിയ്ക്ക് കാത്തവന്‍ ക്ഷമ കെട്ടപ്പോള്‍ ഉറക്ക ചോദിച്ചു..
അപ്പോളാണ് ഓര്‍മയുടെ പത്തായത്തില്‍ ആയിരുന്നു ഞാന്‍ എന്നറിഞ്ഞത്.. അര മനസ്സോടെ  പുറത്തു വന്നു..
അവന്റെ ഓട്ടോ റിക്ഷയില്‍ കേറി .." ശരിയെടാ  അവിടെ വരെ  പോകാം അവന്റെ അമ്മയെയും ഒന്ന് കാണാം.."

വീണ്ടും ഞാന്‍ ഇലഞ്ഞി മര ചോട്ടില്‍  എത്തി..
നാലാം ക്ലാസ് കഴിഞ്ഞു പോകാറായപ്പോള്‍   വാര്‍ഷിക പരീക്ഷ അടുത്ത ഏതോ ഒരു നാള്‍ ആരോ ക്ലാസില്‍ പറഞ്ഞു "നമ്മുടെ  സുമേഷിന്റെ പെങ്ങള്‍ സുജ വെഷം കുടിച്ചു.."
കേട്ട പാതി ഞങ്ങള്‍ ഓടി  പാറ മുകളില്‍ എത്തി..നേരിയ വിങ്ങലുമായി തലയില്‍ കൈ കൊടുത്തു സുമേഷിന്റെ അമ്മ ചലനം അറ്റ് കിടക്കുന്ന സുജയെ നോക്കി ഇരിയ്ക്കുന്നു...വാടിയ ഇലഞ്ഞി മാല പോലെ വെറും തറയില്‍ കെടക്കുന്നു സുജ...
മുഖത്ത് ആരെയും തോല്‍പ്പിക്കാന്‍ കഴിയാത്തവള്‍ എന്ന് എഴുതി വച്ചപോലെ ഒരു മന്ദഹാസം.

സുമേഷ്   കല്ലെടുത്ത് ഉന്നം പിടിച്ചു കാക്ക തമ്പുരാട്ടിയെ എറിയുന്നു..
നാലാം ക്ലാസില്‍ പിരിഞ്ഞു..പിന്നെ എപ്പോഴോ ആരോ പറഞ്ഞു .." നാലില്‍ തോറ്റപ്പോള്‍   സുമേഷ്  നാട് വിട്ടു പോയി..എവിടാന്നു  ആര്‍ക്കും അറിയില്ല..."

പാവം അവന്റെ അമ്മയെ  വിളറിയ മുഖത്തോടെ വല്ലപ്പോഴും കാണുമായിരുന്നു.  എല്ലും തോലും ഒട്ടിയ കവിളും..ജന്മങ്ങള്‍ ഒടുങ്ങയതിനും  വിട പറഞ്ഞതിനും മൂക സാക്ഷി..അമ്മ ഭൂമി പോലെ.

" ഇതാ സുമേഷിന്റെ വീട് ..." ഓട്ടോ നിര്‍ത്തി . പാറ മുകളിലെ വീടൊക്കെ ആരോ പാറ തുരന്നു പൊട്ടിച്ചപ്പോള്‍ ചിതറി പോയിരുന്നു..ആ അമ്മയുടെ സ്വപ്‌നങ്ങള്‍ പോലെ...ഭൂമിയുടെ സ്വപ്‌നങ്ങള്‍ പോലെ.

കട്ടിലില്‍ കെടക്കുന്ന  സുമേഷിന്റെ അനിയന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞു..കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ അവന്റെ തല കീഴില്‍ വച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. സുമേഷിന്റെ ഓര്‍മ്മകള്‍ ആകാം..ബാല്യം കൈ മോശം വന്ന എത്രയോ സുമേഷും സുജ മാരും  ആ കണ്ണിലൂടെ എന്നെ നോക്കി.
 തിരിയുമ്പോള്‍ മുന്‍പില്‍ അവന്റെ അമ്മ ...
"ആരാ കുഞ്ഞേ..എനിക്ക് തിമിരം കാരണം ഒന്നും കാണാന്‍ വയ്യ ..ഈ കട്ടിലില്‍ കെടക്കുന്നവന്‍ പാറ ചുമ്മി വേണം മൂന്നു വയര്‍ കഴിയാന്‍..അതിനിടയില്‍ കണ്ണ് കാഴ്ച ആര് നോക്കാന്‍ ..ഭഗവാനെ"

കൂടെ വന്ന ഓട്ടോ സുഹൃത്ത് എന്നെ പരിചയപ്പെടുത്തി..വേണ്ടിയിരുന്നില്ല എന്നാണു തോന്നിയത്..
ആ അമ്മ അലമുറയിട്ടു കരഞ്ഞു.."നിന്റെ കുഞ്ഞിലെ പോയതല്ലിയോ എന്റെ സുമേഷും  സുജയും..വര്ഷം  മുപ്പത്തേഴു കഴിയുന്നു..എന്റെ മോനെ നീ വന്നപ്പം എനിക്ക് നിന്നെ ശരിക്ക് കാണാനും വയ്യ.." 
ചക്ക അരക്കിന്റെ ഒട്ടല്‍ ഉള്ള കൈ എന്റെ കൈ പിടിച്ചു തിരുമ്മി..പാറ മുകളിലെ ഇലഞ്ഞി മരത്തിന്റെ തണലോളം പോന്ന കുളിര്‍മ...ആ മണം.

"ഡാ..സുജേഷേ .."   അമ്മ എനിക്കറിയാത്ത ഒരു മൂന്നാം പേര്‍ വിളിച്ചപ്പോള്‍ ..എന്റെ സംശയം തീര്‍ക്കാന്‍ കട്ടിലില്‍ കെടന്ന അനിയന്‍ പറഞ്ഞു.." ഇളയവള്‍ സുധെടെ മോനാ ..രണ്ടു കൊല്ലം മുന്പ് അവള്‍ ബോംബയില്‍ ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി..ഭര്‍ത്താവ്  നേരത്തെ പോയിരുന്നു..അന്ന് മുതലേ ഇവനെ ഞങ്ങളാ നോക്കുന്നെ..അവള്‍ക്കു വലിയ വരുമാനം ഒന്നും ഇല്ലായിരുന്നു..മിടുക്കനാ ഇപ്പം എഴാം ക്ലാസില്‍ "


"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും" എന്ന് സുധ പേടിയോടെ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി..

സുജേഷ്    വന്നു വലിയ അമ്മയെ കെട്ടി പിടിച്ചു നിന്നു  "വല്യ ക്രിക്കറ്റ് കളി കാരനാ മോനെ..നന്നായി പാടും..ഇവനാ ഇപ്പം ഞങ്ങടെ സുമേഷും  സുജയും  സുധയും എല്ലാം..ഇവനെ എങ്കിലും എനിക്കൊരു കൊള്ളി വയ്ക്കാന്‍ വച്ചേക്കണേ എന്റെ തിരുവാറന്‍ മുളയപ്പാ ...."

അമ്മയുടെ അലറി കരച്ചിലില്‍ ഞാനും ഒലിച്ചിറങ്ങി..പെരു മഴയില്‍ പാറ തകര്‍ന്നു അലറി വരുന്ന മല വെള്ള പാച്ചിലില്‍ നുരയും പതയും ..കട പുഴകിയ ഇലഞ്ഞി മരവും ..യക്ഷി പനയും..ഓല കീറുകള്‍  കുത്തി മറച്ച കുടിലും 
അതിനെല്ലാം മുകളില്‍ പൊട്ടിയ ഒരു ഇലഞ്ഞി പൂ മാലയും..

2011, മാർച്ച് 6, ഞായറാഴ്‌ച

ദൂരെ ..ദൂരെ.. ആയെന്‍ തീരമില്ലയോ...

എന്റെ മോനെ എന്റെ കുഞ്ഞു പാവമായിരുന്നു..
"ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു അമ്മയ്ക്ക് മരുന്നിനു പൈസ അയക്കുന്നുണ്ട് എന്നും...ഇനി വരുംപോള്‍ കല്യാണ കാര്യം നോക്കാം എന്നും...പിന്നെങ്ങനാ  മോനെ ഇതിങ്ങനെ ...അവനു മുന്‍പേ എന്നെ കടത്തി വിടണേ എന്ന് മാത്രം..ഭഗവാനോട് പറഞ്ഞതിന്റെ ഫലം എനിയ്ക്ക് കിട്ടി..ഈ വയസാം കാലം ഇനി എന്തെല്ലാം കാണാന്‍ കണ്ണ് തരും ദൈവമേ...എന്നെ ഇങ്ങനെ.."
കുഴംബിന്റെ മെഴുക്കുള്ള കൈ എന്റെ കൈയ്യില്‍ നിന്നും അടര്‍ത്തി മാറ്റി..
തേങ്ങലോടെ പിന്നെയും ആ അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.. ഏങ്ങി  ഏങ്ങി വിതുംബി..ഒരു ചോദ്യ ചിപ്നം പോലെ കെടന്നു..അലറി കരയിലേയ്ക്ക് അടുക്കുന്ന തിരയുടെ വരവ് പോലെ ..തിരികെ ഇറങ്ങുംപോള്‍ കരയുടെ കൈ വിടുവിച്ചു പോകും പോലെ ശ്വാസ ഗതി.. ഒരു ചെറിയ ശീല്കാരമായി ആരോഹണം അവരോഹണം..
അടുത്ത മുറിയില്‍ നിശ്ചലനായി   നിലത്തു    കെടക്കുന്ന മകന്റെ മുഖത്തേയ്ക്ക്  ഇടയ്ക്കിടെ   ഒരു  പാളി നോട്ടം ..പിന്നെയും ഭഗവാനോട് എന്തൊക്കെയോ കലംപലുകള്‍.. അടക്കിയ തേങ്ങലുകള്‍ മര്‍മരങ്ങള്‍...

തേങ്ങാ മുറിയില്‍ കൊളുത്തിയ വിളക്കിന്റെ ആളുന്ന നാളം ഇനിയും എന്തിനെയോ എത്തി പിടിയ്ക്കാന്‍ എന്നവണ്ണം..സാംബ്രാണി തിരിയുടെ മണം ..മരണത്തിന്റെ മണമായി മുറി നിറയെ..

ഓര്‍മ ചെപ്പു തുറക്കുമ്പോള്‍ എന്റെ കോളജു കാലം തൂകി വീണു.. പത്തു മുപ്പതു കൊല്ലം കീഴ്മേല്‍ മറിഞ്ഞു..

അന്നൊക്കെ  ഞങ്ങളുടെ നാട്ടിന്‍ പുറത്തു   അപൂര്‍വ്വമായിരുന്ന    ഈ  രണ്ടു നില വീടും   വീടിനു ഓരം ചേര്‍ന്ന്      ശാന്തമായി സ്വച്ഹ സ്ഥായിയില്‍   ഒഴുകുന്ന  പംപയും  ..
ഞങ്ങള്‍ സൊറ പറയാന്‍ ഇരിക്കുന്ന ആറ്റു  വഞ്ചി തണലും...കടമ്പും..
പിന്നെ ഈ അമ്മയും ഇവിടുത്തെ ആണ്‍ കുഞ്ഞുങ്ങളും ...അതില്‍ മൂത്തവനായ എന്റെ സഹ പാഠിയും..ഒരു കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രമായി തെളിഞ്ഞു..

സംബന്നതയുടെ  ആഖോഷങ്ങള്‍,  ആരവങ്ങള്‍ കാതില്‍ കേട്ടു.... അച്ഛന്‍ പുകള്‍ പെറ്റ കോണ്ട്രാക്ടര്‍  കുബേരന്‍..മക്കളെയും അവരുടെ കൂട്ടുകാരെയും സ്നേഹത്തോടെ പോറ്റുന്നവന്‍..

കോളജില്‍    സ്വന്തമായി സമരം ചെയ്തു കിട്ടുന്ന അവധികള്‍ മിക്കതും ഞങ്ങള്‍ സഖാക്കള്‍ ഈ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആഖോഷങ്ങള്‍ ആക്കിയിരുന്നു...ചെഗുവരെയും .. നെരുദയും
സാര്‍ത്രും ..സിമോണും .. പിന്നെ മുകുന്ദനും ..എം ടിയും .. വന്നു വന്ന്  സ്ടണ്ടും  തക്കാളിയും  ..   ഒപ്പം ദിനേശ് ബീഡിയും ..അല്പം ഹെര്‍കുലീസും, അതിനുള്ള പിരിവിന്റെ അംശം ഞങ്ങളുടെ കയ്യില്‍ കുറഞ്ഞാലും ഈ വീടിന്റെ മൂത്തവന്‍ ആ കുറവ് പരിഹരിയ്ക്കുമായിരുന്നു..സുമനസ്  അമ്പോറ്റി..
അച്ഛന്‍  കൊടുക്കുന്ന പോക്കറ്റ് മണി എത്ര വേണമെങ്കിലും..
ചര്‍ച്ചകളില്‍ മാത്രമേ അവനു ലുബ്ധു ഉള്ളായിരുന്നു..വായന അവനു ഫോര്‍ബിഡന്‍ സിറ്റി ആയിരുന്നു..പഠിയ്ക്കാനുള്ള വഹകളും തഥൈവ..  എന്നാല്‍ കാട്ടാളനും  കുറത്തിയും ...കുചേല വൃത്തവും മനപാഠം..
വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ കുചേല വൃത്തം പാടുമ്പോള്‍ ..നാളെ ഈ വൃത്തത്തില്‍ അവന്‍ ആകുമെന്ന് ഞങ്ങള്‍ ഊഹിചിരുന്നില്ല.....

ഹെര്‍കുലീസിനെ നേര്പ്പിയ്ക്കാന്‍ ,  അമ്മയ്ക്ക് അറിയാമെങ്കിലും അമ്മ കാണാതെ  സ്റ്റീല്‍ മൊന്തയില്‍  വെള്ളവുമായി പടി കയറി     പമ്മി പമ്മി വന്നിരുന്നവന്‍  നിക്കറു കാരന്‍..അവന്റെ അനിയന്‍ ...    
ഇന്ന് ഈ തറയില്‍ നിശ്ചലന്‍ .

"ഡാ മോനെ ശകലം   നാരങ്ങ    കറി  അമ്മ കാണാതെ എടുത്തോണ്ട് വാടാ " എന്ന് ജ്യേഷ്ടന്‍ പറയുമ്പോള്‍ ലക്ഷ്മണന്‍ ആയവന്‍..ഞങ്ങളെ ഒക്കെ സാകൂതം നോക്കി തമാശകള്‍ ആസ്വദിച്ചവന്‍...ഏതോ ജന്മ കല്പനകളില്‍ മറു കര തേടി ..ഉറങ്ങുന്നവനെ പോലെ കെടക്കുന്നു...


കോളജു കാലത്ത് ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാ ഇലക്ഷനും മത്സരിച്ചു തോറ്റംപുംപോള്‍   ഇവന്‍  ഞങ്ങളുടെ  സുമനസായവന്‍   ക്ലാസ് റപ്പായി എങ്കിലും ജയിക്കുമായിരുന്നു..പെമ്പിള്ളാരുടെ സോപ്പ്  കുട്ടപ്പന്‍ .. ബെല്‍ ബോട്ടം    പാന്റും ബെല്ടും  പട്ടി നാക്ക്‌ പോലെ കോളറുള്ള  വിലകൂടിയ ഉടുപ്പും..ഒരു ഫയലുമായി എത്ര വേണമെങ്കിലും  അവരുടെ ഇടയില്‍ കൃഷ്ണ ലീല കളിയ്ക്കുമായിരുന്നു ...പാവം ഞങ്ങള്‍ താടി വളര്‍ത്തി വിപ്ലവം മുണ്ടിന്‍ തുമ്പില്‍ കോര്‍ത്ത്‌ പിടിച്ചു നടക്കുന്നത് മിച്ചം...പെമ്പിള്ളാര്‍ പോയിട്ട്  ഒരു പെണ്‍  പട്ടി പോലും തിരിഞ്ഞു നോക്കില്ലായിരുന്നു...

കാമ്പസ് കാലം കഴിഞ്ഞു  ..പക്ഷെ കൂട്ട് മുറിഞ്ഞില്ല ...എല്ലാ കാലത്തും എപ്പോഴെങ്കിലും ഒക്കെ കണ്ടിരുന്നു..ഇപ്പോഴും.

ഒരുവന്‍ പത്ര പ്രവര്‍ത്തനം പഠിച്ചു മുന്തിയ പത്രത്തില്‍ ബോംബെയ്ക്ക് വണ്ടി കയറി.. വേറൊരുത്തന്‍  ഫൈന്‍ ആര്‍ട്സ്  പഠിച്ചു കൊച്ചീക്ക്  ചേക്കേറി...രണ്ടു പേര്‍ ഗുമസ്തന്മാരായി  ആജീവനാന്ത നടു  വേദനയും അല്പം പൈല്സും ടെസ്റ്റ്‌ എഴുതി വാങ്ങി...ഇവന്‍ ഞങ്ങടെ പ്രിയപ്പെട്ടവന്‍ പരീക്ഷ പാസായില്ല  അച്ഛന്റെ തൊഴില്‍ മേഖലകളില്‍ കൈ വച്ചു....പമ്പ ആറ്റില്‍ വെള്ളം ഒത്തിരി ഒഴുകി..ഋതുക്കള്‍ പലതു മാറി..കടമ്പ് വീണ്ടും പൂത്തു..

ഒരു നാള്‍ അറിയുന്നു അവന്റെ അച്ഛന്‍ മരിച്ചു പോയി  ഹൃദയ സ്തംഭനം ആയിരുന്നു..എന്ന്..ഞങ്ങള്‍ അവിടെ എത്തി..അവന്റെ പഴയ പ്രസരിപ്പൊക്കെ എങ്ങോ പോയിരിക്കുന്നു..കൃഷ്ണമണിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു..
 കര്‍മ്മങ്ങള്‍ കഴിഞ്ഞു നനഞ്ഞ കൈ നീട്ടി പിടിച്ചു അവന്‍ പറഞ്ഞു.."അച്ഛന്റെ ബിസിനസ് അടിയ്ക്കടി പൊളിഞ്ഞു..സര്‍വ്വത്ര കടം..വീടും പറമ്പും പോകും എന്നുള്ള അവസ്ഥയാ..ആ ദുഃഖത്തില്‍ ആയിരിക്കാം അച്ഛന്‍ പെട്ടന്ന് മരിച്ചത്.."
അവന്റെ കണ്ണില്‍ വിഴാന്‍ ആഞ്ഞു നിക്കുന്ന കണ്ണീര്‍ കണങ്ങള്‍..
ചാരെ ഞങ്ങള്‍ക്ക് മൊന്തയില്‍ വെള്ളം തന്നവന്‍ ശൂന്ന്യതയില്‍ കണ്ണും നട്ട്  ...
ഒന്നും പറയാന്‍ കഴിയാതെ ഞങ്ങളും..എന്തെങ്കിലും ചെയ്യാന്‍ പണ്ടേ പോലെ  ഇപ്പോഴും ശക്തി ഹീനര്‍..


അമ്മ ഇപ്പോഴേ പോലെ തേങ്ങുന്നു..ആറിന്റെ തിളങ്ങുന്ന മാറിലെക്കും  നോക്കി ചുമ്മാ ഇരിക്കുന്നു..
ആറ്റു  വഞ്ചിയില്‍  ഇരുന്ന നീല പൊന്മാന്‍ വെള്ളത്തില്‍ ഊളി ഇട്ടു മീനിനെയും കൊത്തി  പറന്നു..

ഞങ്ങളും പിരിഞ്ഞു..
പിന്നെ കുറേകാലം കഴിഞ്ഞു ഓര്‍ക്കാ പുറത്തു അവന്റെ ഒരു കത്ത് കിട്ടി..."എന്റെ കല്യാണമാ ..പെണ്ണിന്റെ രണ്ടാമത്തേതും...ബാങ്ക് കാരന്റെ ജപ്തി ഒഴിവാക്കാന്‍ ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ..അവര് കുറെ പണം തരും..നിങ്ങള്‍  വരണം..അതിനു മുന്പ് നമുക്കൊന്ന് കൂടണം..കുചേല വൃത്തം പാടിയിട്ട്  കാലം കുറെ ആയി.."

ഞങ്ങള്‍ എല്ലാത്തിനും കൂടി.  വീണ്ടും പിരിഞ്ഞു..

ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു ..അവനെ വീണ്ടും കണ്ടപ്പോള്‍ ഭാര്യയും   അവന്റെ കയ്യില്‍ വിരല്‍ കുടിയ്ക്കുന്ന കുഞ്ഞും..
വിളറിയ ചിരിയോടെ അവന്‍ പറഞ്ഞു.." ഇവിടെ അടുത്ത വാടക വീട്ടിലാ താമസം..ഒരു ചെറിയ പണി ഒക്കെ ഉണ്ട്..കുഞ്ഞിനു പോളിയോ എടുക്കാന്‍ വന്നതാ.."

ഒന്നും മനസിലാകാതെ ചോദിച്ചു "അപ്പോള്‍ വീട് ..അമ്മ ..അനിയന്മാര്‍..?"
അവന്‍ ചിരിച്ചോണ്ട്  പറഞ്ഞു   "അതാ കുചേല വൃത്തം..അമ്മ കുറത്തിയായി ..അനിയന്മാര്‍ കാട്ടാളന്‍ മാരും
കടം പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞത് പോലെ ..പിടിച്ചാല്‍ തീരാതെ  ഉണ്ടായിരുന്നു..
വീടും പറമ്പും ഒരാള്‍ പണയത്തില്‍ എടുത്തു..അനിയന്മാര്‍  ബോംബെയ്ക്കും  ബീഹാറിനുമൊക്കെ ഉള്ള ബന്ധുക്കളെ തേടി നാടു വിട്ടു..അമ്മ  അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ..."

എന്റെ മനസ്സില്‍ മുകളിലെ മുറിയും ...സ്റ്റീല്‍ മൊന്തയും  ..നിക്കറിട്ട അനിയനും പകര്‍ന്നാടി..
" നീ എന്ത് ചിന്തിക്കുവാ..ഇതൊക്കെ ഇത്ര ആലോചിക്കാന്‍ ..മൂക്കോളം മുങ്ങിയാല്‍ ..." അവന്‍ എന്നെ ഉണര്‍ത്തി....
ചായ കുടിച്ചു അവന്റെ വീട്ടില്‍ ചെല്ലാം എന്നാ വാക്കോടെ പിരിഞ്ഞു..

 പിന്നെ ഒരു കത്തില്‍ അവന്‍ അറിയിച്ചു   " മസ്കറ്റില്‍ ആണ്..ഒരു ചെറിയ പണി കിട്ടി ..അമ്മ  തിരികെ വന്ന്   വീട്ടില്‍ ഉണ്ട്..അനിയന്മാര്‍ കൈ വിട്ടു പോയ വീടെങ്കിലും തിരികെ എടുക്കാന്‍ ..അച്ഛന്റെ ചിതയിലെ കായ്ക്കാത്ത തെങ്ങെങ്കിലും  പോകാതിരിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്..മറ്റൊന്നും  വേണ്ട നമ്മുടെ പഴയ മുറി നമുക്ക് തിരികെ വേണ്ടേ?  അവിടെ ഒന്ന് കൂടണ്ടേ ..നാരങ്ങ കറി അമ്മ വയ്ക്കും.."


ആ അശ്രാന്ത പരിശ്രമത്തില്‍ എവിടെയോ ഈ അനിയനെ മഞ്ഞപ്പിത്തം അറിയാതെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി..അടിയറവ്  ...മറു നാട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ശരീരമായി വീടകം പൂകി..
ഇനി വിശ്രമം.   പരിശ്രമങ്ങള്‍ക്ക്  വിട.
ചിത കത്തി പടരുമ്പോള്‍ ...
മനസ്സില്‍ പഴയ ഒരു പല്ലവി കണ്ണീരായി ഒഴുകി എത്തി.."ദൂരെ ..ദൂരെ ആയെന്‍ തീരമില്ലയോ.."
തോളില്‍ ഒരു കൈ വന്ന് പതിഞ്ഞു ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ടന്‍ രാമനായവന്‍...അനിയനെ യാത്രയാക്കി  കലങ്ങിയ കണ്ണുകളോടെ  നിസ്സഹായനായി..

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഹയ്യട !

 ഞങ്ങടെ വലിയകുളം  മുക്കിനു മിക്കവാറും വൈകുന്നേരങ്ങളില്‍ അല്ലറ ചില്ലറ പേച്ചും കൈയ്യാം കളിയും ഒരു സ്ഥിരം പരിപാടി  ആയിരുന്നു.
സൈക്കിള്‍ യജ്ഞം പോലെ..അല്ലെങ്കില്‍ ഭജന ചിട്ടി വാര്‍ഷികം പോലെ വല്ലപ്പോഴും  നോട്ടിസ്  അടിച്ചു     വരുന്ന പരിപാടി അല്ലായിരുന്നു.
കെടാമംഗലം ..ഓച്ചിറ രാമചന്ദ്രന്‍ ഒക്കെ വന്നു അരങ്ങു തകര്‍ത്തു പോയിട്ടുണ്ട് ..മെശിഹ ചരിത്രം നാടകം കളിച്ചപ്പോള്‍ വലിയ മഴ വന്നു എന്നും പാടാന്‍ വന്ന അനുഗ്രഹീത ഗായകന്‍ ശ്രീ  സെബാസ്റ്റ്യന്‍ ഭാഗവതര്‍ വീട്ടില്‍ കയറി ഇരുന്നു എന്നും ഒക്കെ അമ്മ പറഞ്ഞു കേട്ട കാലം  മുതലേ  "ഈ മുക്കിനെ മുടിഞ്ഞ വഴക്ക് എന്ന് തീരും ദൈവമേ "  എന്നും  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

നേരം സന്ധ്യ ആകാന്‍ മട്ടു കാണിക്കുംപോഴേ  മൂന്നു തവണ മിന്നി വഴി വിളക്ക്  കെടും .   ചായക്കടയിലെ  അടുപ്പിലെ തീയുടെ വെളിച്ചം  ബള്‍ബിന്റെ വെട്ടത്തിലും മെച്ചം..."ഈ കറന്റ് എല്ലാം കട്ട് വിറ്റ് മുട്ക്കുവല്ലിയോ പിന്നെങ്ങനാ വെട്ടം കാണുന്നത് " എന്ന്  കട ഉടമ ഗോപാല പൊള്ള ചേട്ടന്‍ പറയണ്ട താമസം.." ഓ പിന്നെ നിങ്ങടെ സര്‍ക്കാര്‍ ഇരിക്കുമ്പം ഇവിടങ്ങ്‌ രാത്രീലും പകലായിരുന്നു ..ഒന്ന് പോ എന്റെ കൊച്ചാട്ട.." തങ്കപ്പന്‍ പിള്ള ചേട്ടന്‍ ശകലം ഇടതു വാക്കാ..."
"എന്നാ പിന്നെ ഒരുങ്ങി ഇരുന്നോ ഇപ്പം കിട്ടും..."  ഗോപാലന്‍ ചേട്ടന്‍..
കളം മുറുകുവാ...രണ്ടു പേരും ഓരോ തെറുപ്പു  ബീഡി അടുപ്പില്‍ കാണിച്ചു കത്തിച്ചു..ഒരു  അന്ന്യോന്ന്യതിനുള്ള    പുറപ്പാടായി.. ഒന്ന് രണ്ടു പേര്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചു..കഴകം കുറുപ്പച്ചന്‍  അടുപ്പില്‍ ആഞ്ഞൊന്നു ഊതി..ചാരം  പറന്നു കടയാകെ..പുക കൊണ്ട് എല്ലാവരുടെയും കണ്ണ് കലങ്ങി..ചുമയും വന്നു  മേല്‍ക്     മേല്‍!

" അല്ലേലും ഈ തീട്ട കുറുപ്പിന് (കൂട കൂട പറമ്പില്‍ പോകും കുറുപ്പ്  വയര്‍ ഒഴിയാന്‍   അങ്ങനെ  പ്രോടക്റ്റ്  നെയിം വീണു)  നാലു പേര്‍ ഇരിക്കുംപോഴേ ഊത്ത് വരൂ..എരണം കെട്ടവന്‍..." ഗോപാലന്‍ ചേട്ടന്  ദേഷ്യം വന്നു..
കുറുപ്പച്ചന്‍ ഒരു കൈ വെള്ളം കോരി അടുപ്പില്‍ തളിച്ച്.."ദാ  കെടക്കുന്നു തന്റെ അടുപ്പും കുന്തോം..."ഇറങ്ങി ഒറ്റ പോക്കാ.. വാണം പോലെ.
പോയ സ്പീഡില്‍  തിരികെ കടയില്‍ വന്നു കയറി അടുപ്പിന്റെ അടുത്ത് തന്നെ മറ്റൊരു അടുപ്പ് കല്ലായി തീര്‍ന്നു..കുറുപ്പച്ചന്‍ .
"ആ എന്നാ പറ്റി  വല്ലോം കണ്ടു പേടിച്ചോ   പോയതിലും വേഗത്തില്‍ വന്നു മൂലയ്ക്ക് കേറാന്‍ "  ഗോപാലന്‍ ചേട്ടന്റെ അരിശം തീര്‍ന്നില്ലായിരുന്നു..
"ഹയ്യട.. " ഇത്തിരി അന്ധാളിപ്പോടെ   റോഡിലേയ്ക്ക്  കണ്ണ് കാണിച്ചു കുറുപ്പച്ചന്‍ ഒന്നൂടെ അടുപ്പിനോട് ചേര്‍ന്നു.

ഗോപാലന്‍ ചേട്ടന്‍ നോക്കി തരികെ ബെഞ്ചില്‍ ഇരിപ്പായി..തങ്കപ്പന്‍ പിള്ള  ആട്ടി കൊണ്ടിരുന്ന കാലിന്റെ അനക്കം നിര്‍ത്തി..പരസ്പരം നോക്കി ഇരിക്കുമ്പോള്‍ ...ശ്വാസം പോലും ഒച്ച ആയി തോന്നി..

കടയുടെ മുന്‍പില്‍ ദാ നില്‍ക്കുന്നു "ഹയ്യട.".  ഞങ്ങടെ നാട്ടിലെ  കീരിക്കാടന്‍..കയ്യില്‍ ഇരുട്ടിലും തിളങ്ങുന്ന ഒരു പിച്ചാത്തിയുമായി...എന്തിനും  ഏതിനും തുടക്കം കുറിക്കുന്നത്  "ഹയ്യട" എന്ന് പറഞ്ഞു കൊണ്ടാകും ..അങ്ങനെ ആ പേര്‍ വീണു..

ആറര അടിക്കു മേല്‍ പൊക്കം. ..തനി തങ്ക നിറം.. പാരമ്പര്യമായി   കള്ള്  ഷാപ്പ്‌  നടത്തുന്നവര്‍ ..കാലത്തേ ഇളം കള്ള് കുടിച്ചു കിട്ടിയ തങ്ക നിറമാണ്‌  പോല്‍..     മുടി നടുവേ കോതി ചീകി..നീണ്ട മൂക്ക് .. കാതില്‍ ചുവന്ന
കടുക്കന്‍..കാലുകള്‍ വേര് പടലം പിരിഞ്ഞു നില്‍ക്കുന്ന   വെന്‍ തേക്ക്  മരം പോലെ..
ഇടഞ്ഞു   ഉറഞ്ഞു  നില്കാത്തപ്പോള്‍ ഞങ്ങള്‍  കൊച്ചു പിള്ളര്‍ ആ കൈകളില്‍ ഊഞ്ഞാല്‍ ആടുമായിരുന്നു.."മതിയോട..കഴുവര്ട മോന്മാരെ  " എന്ന് അഭിനന്ദിച്ചു വിടും.
കൈയ്യിലെ രോമത്തിനു പോലും കള്ളിന്റെ ഗന്ധം..
തുടയിലെ  മസ്സിലുകള്‍ അനക്കി കാണിയ്ക്കുന്നത് മറ്റൊരു വിനോദമായിരുന്നു..കൂട്ടത്തില്‍ എപ്പോഴും  തിമ്മന്‍ " എന്ന്  വിളിയ്ക്കുന്ന  കിടിലന്‍  വെളുത്ത നായ രണ്ടടി മാറി നില ഉറപ്പിചിട്ടുണ്ടാകും..എന്തെങ്കിലും  ആക്ഷന്‍ വന്നാല്‍ ചാടി വീഴാന്‍.. അരയിലെ ബെല്‍റ്റില്‍ വാസന പുകയില അരിഞ്ഞു കൂട്ടിയ മുറുക്കാന്‍ സദാ തയ്യാര്‍..
പാല് കുടിക്കാത്ത പിള്ളേരെ.. പലഹാരം കഴിക്കാത്ത പിള്ളേരെ ഒക്കെ " ദേ  ഹയ്യട  വരുന്നു എന്ന് പറയുമ്പോള്‍ അവര്‍ അറിയാതെ തീറ്റയും കുടിയും ഒപ്പം ഒത്താല്‍ ശി മൂത്രം മുത്തലും നടക്കും..

ഒരു പാണന്റെ പാട്ടും പുത്തൂരം വീടും ഓര്‍മയില്‍ വന്നു...ഒപ്പം ആരോമല്‍  ചേവകരും..ഇതൊരു തെക്കന്‍ പാട്ട് ...



മുറുക്കാന്‍ വായില്‍ ഇട്ടുകൊണ്ട്   ആരാട  പൂ.."   ലക്ഷണം ഒത്ത തെറി വിളിച്ചു ..ധൂ " എന്ന്  നീട്ടി തുപ്പി
ഹയ്യട  ചായ പീടിക തിണ്ണയില്‍ കാലെടുത്തു വച്ചു...കുറുപ്പിന്  തൂറാന്‍ മുട്ടി..ഗോപാല പിള്ളേച്ചന്‍ പയ്യെ അടുപ്പില്‍ ഊതാന്‍ പോയി..തങ്കപ്പന്‍ പിള്ള എഴുന്നേറ്റു നിന്ന്..മറ്റുള്ളവര്‍ ബെഞ്ച്‌ ഒഴിഞ്ഞു..
എല്ലാവരെയും അടി മുടി ഉഴിഞ്ഞു ഹയ്യട വച്ച കാല്‍ തിരികെ എടുത്ത് റോഡിനു നടുവില്‍ മല പോലെ നിലകൊണ്ടു.
ഏഴിന്റെതും, വല്ലപ്പോഴും  ആകെ ഉള്ളതുമായ സി ടി എസ ബസ് പടിഞ്ഞാറു  നിന്നും 'പോം പോം "  ഹോണും മുഴക്കി വന്നു ബ്രേക്ക് ഇട്ടു നിന്നു...ബസില്‍ അടക്കം പറച്ചിലുകള്‍ ..കുഞ്ഞുങ്ങളുടെ നിലവിളി..

" അണയ്ക്കട    ലൈറ്റ് ..." എന്ന് ഹയ്യട പറഞ്ഞതും ഡ്രൈവര്‍ അറിയാതെ ലൈറ്റ് അണഞ്ഞു..
"എന്തിയേട ആ നാറി മറ്റവന്‍ ഇറക്കി വിടെട.."   എല്ലാവരും പരസ്പരം നോക്കി..ബസിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ മറ്റൊരു ആള്‍ രൂപം എഴുന്നേല്‍ക്കുന്നു..കാരി  കുറുപ്പ്..പലരും ദീര്‍ഖ നിശ്വാസം ഉതിര്‍ക്കുമ്പോള്‍ കാരി കുറുപ്പ് ബസിന്റെ പടിയിറങ്ങി റോഡില്‍ വന്നു...കിട്ടിയ തക്കം കിളി വിസില്‍ അടിയ്ക്കാതെ തന്നെ ബസ് പറന്നു..

വിമോചന സമര കാലം തുടങ്ങി ഈ "ഹയ്യട ,  കാരി " പോരും ഉണ്ടെന്നാ എല്ലാവരും പറയുന്നേ..ജാതി തെല്ലുമേ ഇല്ല എന്നും രാഷ്ട്രീയം അസ്ഥിക്ക് പിടിച്ചിട്ട്  ആണെന്നും..
എന്നാല്‍ ആര്‍ ശങ്കറിനെ എന്തോ പറഞ്ഞ ഒരു നായര്‍ മൂപ്പിലിനെ ഹയ്യട എടുത്തിട്ട് തല്ലി എന്നും അതിന്റെ പകരം എന്നെങ്കിലും ചോദിക്കും എന്ന് ഈ കാരി കുറുപ്പ്  പറഞ്ഞിട്ടുണ്ടെന്നും  ചില ഏടുകളില്‍ കാണുന്നു!
കുറുപ്പിന് ഗുസ്തിയും ഒപ്പം കൂടോത്രവും വശമത്രേ..
രണ്ടു പേരും മല്പിടിത്തം നടത്തുന്നത് കാണാന്‍ ഇരുട്ടിലും കണ്ണ് തുറന്നു കാത്തു നിക്കുന്നു വലിയകുളം മുക്ക് മുഴുവനും...

"എന്താടാ ബസില്‍ നിന്നും ഇറങ്ങി..നീ ഇനി എന്നെ എന്തോ..ഉളുത്താനാ.."കാരി 
ഹയ്യട അടുത്ത് വന്നു..തിമ്മന്‍ ഇരിപ്പിടം മാറ്റി..കുറുപ്പച്ചന്‍ ചായ പീടികയുടെ മറവില്‍ നിന്നും തല നീട്ടി..ഗോപാല പിള്ള നഖം ഉരസി..
"മുറുക്കാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം ഇങ്ങു താടാ കൂവേ..."  കാരി പറഞ്ഞു..
ഹയ്യട പിച്ചാത്തി എടുത്തു ..ബെല്‍റ്റില്‍ നിന്നും മുറുക്കാന്‍ പൊതി എടുത്തു തുറന്നു  വാസന പുകയില ശകലം അരിഞ്ഞു ..മുറുക്കാന്‍ കാരിയ്ക്ക്  നീട്ടി..ഒരെണ്ണം സ്വന്തം വായിലും ഇട്ടു..
രണ്ടു പേരും ചായക്കടയിലെയ്ക്ക് നോക്കി ചോദിച്ചു.."എന്നാ കോപ്പ്  കാണാനാട  പട്ടികളെ കണ്ണും തുറിച് ഇങ്ങനെ നില്‍ക്കുന്നത് ..പോയീനെടാ ..മനുഷ്യന്‍ തമ്മില്‍ തല്ലുന്നത്  കണ്ടു രസിക്കാന്‍ കുറെ അവന്മാര്‍ നില്‍ക്കുന്നു..ചട്ടംബികളെ ഉണ്ടാക്കി വിടുന്നവര്‍ ഇവരാ ..ഇവമ്മരെയാ തല്ലേണ്ടത് "
കാരി കുറുപ്  ഫിലോസഫി പ്രൊഫസര്‍ ആയപ്പോള്‍..

തങ്കപ്പന്‍ പിള്ളേച്ചനും ഗോപാല പിള്ള ചേട്ടനും വല്ലാത്ത ക്ഷീണം തോന്നി..ഓരോ കട്ടന്‍ കുടിച്ചു..
കുറുപ്പ് അച്ചനു  പിന്നേം വയറു നൊന്തു ...ബീഡിയും കത്തിച്ചു പറമ്പിലേക്ക് ഓടി..
വല്യകുളം പിന്നേം ഉറക്കം തൂങ്ങി..ഒരു രസോമില്ല എന്ന്  പറഞ്ഞ പോലെ..ഇന്നലെ അല്പം മുഴുത്ത തെറി എങ്കിലും കേള്‍ക്കാമായിരുന്നു..
തിമ്മന്‍ വാലാട്ടി   ഒരു സംഖര്‍ഷം ഒഴിഞ്ഞതിലെ ആശ്വാസം അറിയിച്ചു..

ഫയല്‍വാന്‍ മാര്‍ രണ്ടു പേരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും കഥകളായി കാതോടു കാത്  ഇന്നും ജീവിയ്ക്കുന്നു..
വലിയകുളം പോലെ..


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

എത്ര വിസര്‍ജിയ്ക്കണം

ഇനി വരാവുന്ന ചില തീര്‍പ്പുകള്‍ ഇങ്ങനെയും ആകാം.
 അവനവന്‍റെ  കക്കൂസില്‍   മേലില്‍      അളന്നു വിസര്‍ജിയ്ക്കണം..
അളവില്‍ കൂടിയാല്‍ നിയമ പാലകര്‍ തൂറിയവനെ തുറുംകില്‍ അടയ്ക്കണം , അതിനുള്ള നിയമം ഉണ്ടാകണം..ഇല്ലായ്കില്‍  അവനെ തൂക്കും!!
കാരണം അമിത വിരേചനം അനാരോഗ്യ ലക്ഷണം ആകാം..നമ്മുടെ രാജ്യത്തെ ഓരോ പൌരന്‍റെയും ഈവക കാര്യങ്ങളെ ഇനി ഉത്തുന്ഗ നീതി അപ്പോസതലര്‍ക്ക് തീര്‍പ്പക്കാനുള്ളൂ..
മറ്റെല്ലാം ഒരു മാതിരി ഒതുക്കി!!

ഇന്ന് ഒരു പൌരനും ആയുസിന്‍റെയോ  ആരോഗ്യത്തിന്‍റെയോ കാര്യത്തില്‍ വേവലാതി വേണ്ടേ വേണ്ട..പട്ടിണി ഇല്ലാത്ത പോലെ , തൊഴില്‍ ഇല്ലായ്മ ഇല്ലാത്ത പോലെ , കുറ്റ കൃത്യങ്ങള്‍ പോയിട്ട് അതിന്റെ വാസനകള്‍ പോലും ഇല്ലാതായത് പോലെ ...ലോകം മുഴുവന്‍ മുങ്ങുന്ന അഴിമതിയുടെ കണിക പോലും ഇവിടെ കാണാന്‍ കഴിയാത്ത പോലെ..
ഈ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടിയേ ഉള്ളൂ..പിന്നെ ദേവലോകം താഴെ..മഹാബലി എന്നും ഓണ്‍ ലയിന്‍....കള്ളവുമില്ല ചതീമില്ല..വണ്ടി ഇടിച്ചുള്ള മരണോം ഇല്ലേ  ഇല്ല.


പുര വെന്തു തുടങ്ങി തീ പടര്‍ന്നു പുരം എന്നാണാവോ കത്തിപ്പടരുന്നത്?
ഇരിയ്ക്കുന്നത് ആനപ്പുറം ഏറി ,  താഴെ പോകുന്ന പട്ടിയെ ആന നോക്കിക്കോളും
അമ്മാവന്‍ ആനപ്പുറം ഏറിയിരുന്ന കാലത്തെ തഴംബൊന്നും ഇല്ല അതിനുള്ള വിധി ഇല്ലായിരുന്നു ..ആരുടെയൊക്കെയോ അടുക്കള പുറത്തു നിന്നും പെറുക്കി എടുത്ത ഒടിഞ്ഞ കസേരകള്‍ തല്ലി കൂട്ടി എടുത്തപ്പോള്‍ അതങ്ങ് മാന്ത്രിക കസേര ആയി..ഒന്നിനേം പേടിയ്ക്കണ്ടാ ..തിരു വാ തുറന്നാല്‍..ഉമ്മാക്കി ഉണ്ട് ..കയ്യില്‍ 
പിന്നെ ദന്ത ഗോപുരോം ..കൈ കാട്ടിയാല്‍ തങ്ക ഭസ്മവും ..മദിരയും  മദിരാക്ഷിയും..



ഞങ്ങളൊക്കെ കൊട്ടാര സദൃശം  നാല്‍ കാലിയില്‍ മലര്‍ന്നങ്ങനെ  ചരിയ്ക്കുംപോള്‍  അങ്ങു ദൂരെ കാണാകുന്നു ...
നിങ്ങള്‍ ഇരു കാലികളുടെ പുറമേറി  പുറകില്‍  വയസ്സായ  തന്തയോ,  തള്ളയോ , ഭാര്യയോ..ആ ..സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനു ക്യൂ നില്‍ക്കാന്‍ ആകാം ..ആ ആര്‍ക്കറിയാം..
കൊടും  വെയിലില്‍ ശിരോ കവചം ഇല്ലാതെ പോകുന്നു..കഷ്ടം

സംകടം തോന്നി ഇത്രയും സമ്പന്നമായ രാജ്യത്തു പൌരര്‍കള്‍  വെയില്‍ കൊള്ളുകയോ..ഡായ്  ..പാടില്ല.  തന്നെയുമല്ല രാജ തുല്യം  പരവതാനി  പാതകളില്‍ ഒരു ടിപ്പറോ , സുപ്പര്‍ ഫാസ്ടോ എന്തിനു  ഒരു ഓട്ടോ പോലും മാന്യമായി ഓടി പോകുമ്പോള്‍ നിങ്ങളുടെ തല വല്ലവരും എറിഞ്ഞ് തകര്‍ത്തു കളഞ്ഞാലോ..എന്ത് നഷ്ടമാ രാജ്യത്തിനും ഞങ്ങള്‍ക്കും..
സത്യത്തില്‍ ഈ എ സിയില്‍ ഇരുന്നിട്ടും ഉറക്കം വരുന്നില്ല..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..തീട്ടൂരം ഉടന്‍..


ഇനി അപ നിര്‍മാണം..

  മകന്‍ തല തല്ലി മരിച്ചു പോയ ഒരു പാവം അച്ഛന്റെ സാമൂഹ്യ ബാധ്യതയോ എന്നറിയില്ല ...പൊതു ജനം ചിന്താ ശേഷി ഇല്ലാത്തവര്‍ എന്ന് കരുതിയോ എന്നും അറിയില്ല..ഒരു കടന്നു കയറ്റം പോലെ ഈ ശിരോ കവച നിയമാവലി തൂങ്ങി കെടക്കുന്നു..
ഒരു പക്ഷെ കഥാവശേഷനായ ആ പാവത്തിനോട് പോലും.. നീതി ഇല്ലാതെ..

നല്ലതും തീയ്യതും തിരിയുന്ന ജനത ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യില്ലേ..? അവര്‍   ക്രോസ്     ബെല്‍റ്റും  കഴുത്തേല്‍ ബെല്‍റ്റും ഒക്കെ സ്വമേധയാ  വേണമെങ്കില്‍ ഇടട്ടെ ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തും അനുഭവിയ്ക്കട്ടെ..  അടിച്ചടത്തൂടെ പോയില്ലെങ്കില്‍ പോയടത്തൂടെ അടിയ്ക്കണം.. ഇതൊക്കെ ഇട്ടു നടക്കുന്നവനെ ആള് മാറി കൊല്ലുന്നു..അവന്റെ വീട്ടില്‍ കയറി കുടുംബത്തിനെ മൊത്തം തല തല്ലി കൊല്ലുന്നു..!!

അതും     അല്ലെങ്കില്‍ ആവശ്യക്കാര്‍ ബന്ധപെട്ടാല്‍ ഈ കവചം ഫ്രീ  ആയി നല്‍കാം
ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആയി..  മോക്ഷ വഴി..

അല്ലാതെ ഈ കവച കച്ചോടക്കാരന്‍ പൊട്ടി പാളീസ്‌ ആകുമ്പോള്‍ ..വിളിച്ചു കൂവി  സിബി ചക്രവര്‍ത്തി കോഴ വാങ്ങുന്ന   സി ഡി യും കൊണ്ട് ചാനല്‍ തിണ്ണ നെരങ്ങുന്നത് ഞങ്ങള്‍
  കാണാനും ആരൊക്കെയോ  അതിനു ഇട നില നിന്നു എന്ന് ഒളി ക്യാമറയെ കൊണ്ട്    പറയിക്കാനും   ആണോ..?   പിന്നെ നീ തങ്കപ്പന്‍ അല്ല പോന്നപ്പനാട ..എന്നു വെറുതെ പറയാനോ?

കൂട്ട ബാലാല്കാരങ്ങളും , കൊള്ളയും കൊള്ളി വയ്പ്പും  എന്ന് വേണ്ടാ സമസ്ത കാളി കൂളികളും തിമിര്‍ത് ആടുമ്പോള്‍ ..   ഈ     ഇത്തിരി തല തെറിച്ചു പോകുന്നത് തന്നെയാ നല്ലത് എന്റെ പിതാവേ..

മരിച്ചു   ജീവിയ്ക്കുന്ന    എന്ടോ സള്‍ഫാന്‍ ദുരന്തങ്ങള്‍ ഈ കേരളത്തില്‍ ഉള്ളപ്പോള്‍  അത് വില്‍ക്കാനും  വിതയ്ക്കാനും ശേവുകം ചെയ്തവര്‍ ഉള്ളപ്പോള്‍...
പട്ടിണി മരണം ഒന്നെങ്കിലും ഉള്ളപ്പോള്‍    
ഒരു ശിരോ കവചം, ഒരു ക്രോസ്  ബെല്‍റ്റ്‌  എത്രയോ ചെറുതാണ്..ഉറുമ്പിനോളം....

മുന്‍ഷി പറയുമ്പോലെ " എള്ളു ചോരുന്നതറിയും  എണ്ണ ചോരുന്നത് അറിയില്ല"

   



2011, ഫെബ്രുവരി 2, ബുധനാഴ്‌ച

"എവോഡ് നെയ്റ്റും കുറെ തുടകളും!"

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."
 
അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം.."

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?

2011, ജനുവരി 28, വെള്ളിയാഴ്‌ച

രവീന്ദ്ര സംഗീതം.

ചാരു കസേരയില്‍ ഊര്‍ന്നിറങ്ങി കിടന്നു കൊണ്ട്..കാലുകള്‍ പൊക്കി വച്ച്
അത്ര നല്ലതല്ലെങ്കിലും മൃദു സ്ഥായിയില്‍ രവീന്ദ്ര പ്രസാദ്‌ പാടുന്നു.."അകലെ അകലെ നീലാകാശം.."

മുന്പ് ഇതേ  കസേരയില്‍  നരേന്ദ്ര പ്രസാദ് ഇരുന്ന് പരുക്കന്‍ സ്വരത്തില്‍ ഏതോ ഗസല്‍ മൂളുംപോളും...നിര്മമരായി ഞാനും കൂട്ടുകാരും...കേട്ടു നിന്നു..
   
മാവേലിക്കരയുടെ സ്വന്തമായിരുന്ന രണ്ടു പേരും പിരിയുമ്പോള്‍ എല്ലാ കരകളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. സ്നേഹം കൈ വിടാന്‍ മനസില്ലാത്തവര്‍, അവരുപോലും അറിയാതെ ആ സ്നേഹം ഈ പ്രസാദുകള്‍ ചോര്‍ത്തി എടുത്തിരിക്കും

കാക്കി ഇടുന്നവന്റെ  ചേഷ്ടകള്‍  ഒട്ടും ഇല്ലാതിരുന്ന സൌമ്യനായ പ്രസാദില്‍
അറിവിന്‍റെ ആധിക്യമാകം അങ്ങനെ ഒരു നിസ്സന്ഗത  ഉണര്‍ത്തിയിരുന്നത് മുള വളരുംതോറും കുനിയുന്നത് അതിന്റെ കുലീനത്വം..അത് പ്രകൃതി നീയമം.

  വേഷം കെട്ടുന്നു ആടുന്നു എന്നൊരു തോന്നല്‍ അല്ലാതെ വാലു കുലുക്കി പക്ഷിയുടെ മനസ്സ്  അല്ലായിരുന്നു.

പക്ഷെ  അനിവാര്യം ആയ നിയതി ഒരു കാവ്യ നീതിയും ഇല്ലാതെ വിധി നടപ്പാക്കി.
തൊഴിലിടം തന്നെ ബലിയിടം ആയി..കളിയായി തുടങ്ങിയത് കരയാന്‍ ഉള്ള നാടകമായി.

ഈ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ് പിടയ്ക്കുന്നു കാണുമ്പോളൊക്കെ രണ്ടു കവിളിലും തലോടുന്ന ആ വിരല്‍ തുമ്പുകള്‍ എന്നിലേയ്ക്ക്..

അരികില്‍ ഉയരുന്ന മൃദു മന്ത്രണം.."നിത്യ സുന്ദര നിര്‍വൃതിയായ്‌ നീ നില്‍ക്കുകയാണെന്‍ ആത്മാവില്‍.."

(കാലം അവിചാരിതം  ഊതി കെടുത്തിയ പ്രിയ സുഹൃത്ത് ശ്രീ . രവീന്ദ്ര പ്രസാദിന്റെ മുന്‍പില്‍ കെടാത്ത ഓര്‍മ്മകളുമായി.)

2011, ജനുവരി 15, ശനിയാഴ്‌ച

കൊച്ചേട്ടന്‍

"തങ്കം..മോ...ശഹെലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  വെളംപിയെക്കണേ.."
കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

വാഴ ഇല വെയിലത്ത്‌ വാട്ടി കഴുകി അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,
കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം
നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! ആ മീന്‍ തീരുമ്പോള്‍ ഇനിയും  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്   ഫ്രീ " മീന്‍ ചാര്‍ പ്രയോഗം. അല്ലെങ്കില്‍ നടക്കാത്ത സ്വപ്നം.
ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.

ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!!
സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...
മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..
പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക,    മാ എന്ന് പോലും മിണ്ടാനും പറ്റില്ല.
പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍
" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 
വെഷത്തിനു  പോയിട്ട് വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്നാല്‍ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..
നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ അങ്ങോട്ട്‌ മൂട്ട കടി ഏല്‍ക്കാന്‍ ഒട്ടു കേറി വരികേമില്ല..അവരായി അവരുടെ പാടായി..
വട്ട  കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ..

ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി  ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം.
എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ പുസ്തകവുമായി  എസ് എഫ് ഐ യും, കെ എസ് യു  വും , എ  ബി വി പിയുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  കഥ മെനഞ്ഞത് എത്ര എത്ര..

ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..
കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,നെഞ്ചിന്റെ പകുതി കാണുന്ന മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാട്ജും  എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം.
അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട   മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..
പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനര്‍ധവും.
വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..
ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും!
നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ       സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് ഉണ്ടായിരുന്നു.
മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയും.
രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."
(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)

ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്..."
ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.

ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...
രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...

ഒരിക്കല്‍ ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍ മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "
എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.       ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്ക പെട്ടവര്‍..നിര്മമരായി.

ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌  ഒരു വീഴ്തല്‍.. ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 

വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം " എന്നാ  കൊചേട്ടാ  സാറും നമ്മുടെ ആളാ   വിളംബാന്‍ വിട്ട് പോയോ.."
കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു!
" ഓ പോട്ടെ കൊചേട്ടാ  പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു."..കൂട്ടുകാരന്‍ പ്രൊഫസര്‍ താങ്ങി  കൊടുത്തു.
" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..
"കര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു.

പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കട തിണ്ണ  അവിടെ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...
മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കുഞ്ഞേട്ടന്‍ മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? "..എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.

ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..

കോളജ് വിട്ട് അധികം കഴിയുന്നതിനു മുന്പ്.. ചെറിയ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നു...ഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."
ആത്മ ഗതം പോലെ പറഞ്ഞു.."എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..പള്ളീല്‍ പോകുമ്പോളും പെരുന്നാളിനും ഒക്കെ കാണും..ഒരിക്കല്‍ മഞ്ഞ പിത്തം വന്നു അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...   ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു   പട്ടീം ഉണ്ടാകില്ലല്ലോ....."    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി.

കൊചേട്ടാ ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുന്പ് ഉത്തരം വന്നു..." എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 
ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു..." 

കര്കശ്യമേ "..എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...

കാലം ഒത്തിരി കഴിഞ്ഞു..പമ്പ ആറ്റില്‍ വെള്ളം ഒരു പാട് ഒഴുകി..കണ്വന്ഷനുകള്‍ പലതു കഴിഞ്ഞു...ജോലി സ്ഥലത്ത് നിന്നും വൈകുന്നേരം ടൌണില്‍ എത്തി സ്കൂട്ടര്‍ സ്ടാര്ട്ട്  ചെയ്യുമ്പോള്‍   വെള്ള താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.
ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം
താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍" പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."
ഞാന്‍ ഞെട്ടി   മിടു മിടുക്കി...അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി..." വീണ്ടും മലയാളം സാര്‍ കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...

സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കചോടമായിരുന്നു...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."
പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."

കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..എത്ര പ്രേമ ലേഖനങ്ങള്‍ തിരുത്തി ആര്‍ക്കെല്ലാം കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്..
കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...
തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..
ഇനി എന്ന് കാണും എന്നുള്ള ചോദ്യം ബാക്കി...