Powered By Blogger

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നിലാ കുളിർ പോലെ സാന്ത്വനം - ഒരു കാൻസർ രോഗിയുടെ അനുഭവങ്ങൾ

ഒന്നും എഴുതുവാൻ പോയിട്ട്,  ഒന്നിനെയും പറ്റി ചിന്തിക്കുവാൻ പോലും ആകാതിരുന്ന  കാലം

കൊടും  വറുതിയുടെ തീക്കാറ്റിൽ  നിൽക്കുമിടം പോലും വെന്തുരുകിയ ദിന സരികൾ ...

ഓർമ്മകൾ  നേർത്ത്‌ .   അല്പ മാത്രം  ഉണ്ടായിരുന്ന സ്വപ്നങ്ങളുടെ  എരിയും  ചിതയിലേയ്ക്ക് ഇടറി വീണ ഏതോ ഒരു നിമിഷം കേട്ട  പിൻ വിളിയാകുന്നു  ഈ കുറിപ്പ് ..ഓർക്കാൻ  ഒത്തിരി നിർബന്ധിയ്ക്കുന്ന,  സ്വപ്നം മെനയാൻ ഉത്തേജിപ്പിയ്ക്കുന്ന  സിദ്ധ ഔഷധമായി .......ഒരു പിൻ  വിളി .

മറ്റാരുടെയുമല്ല,  നീണ്ട മുപ്പതു കൊല്ലം  ഇരുളിലും വെളിവിലും  വർഷത്തിലും   വേനലിലും  ഒരു നിഴൽ പോലെ കൂടെയുള്ള പ്രണയിനിയുടെ, ഭാര്യയുടെ   വിളി . 
വീണ്ടും പ്രണയ മഴ നനയാൻ, കരിഞ്ഞ  സ്വപ്നങ്ങളുടെ വിത്തുകൾ ഇനിയും മുള പൊട്ടുമോ എന്ന് പരീക്ഷിയ്ക്കാൻ   നേർത്ത ഓർമ്മകൾക്ക് വീണ്ടും തിടം വയ്ക്കുമോ എന്നറിയാൻ....മന്ദ്രം ഒരു പിൻ  വിളി.

ഏതു ലോകത്തായാലും    അത്തം മുതൽ തിരുവോണം വരെ   ചരൽ മുറ്റത്ത് അത്തപ്പൂവിടാൻ    പ്രായമായെങ്കിലും  ഒരു     പട്ടു പാവാടക്കാരിയായി ഓടി എത്തുന്ന ഒരേയൊരു മകൾ,  അമ്മയുടെ പൂക്കൂടയിൽ നിന്നും പൂ പെറുക്കി പൂക്കളം മെനയുന്ന നിഷ്ക്കളങ്ക   അമ്മ മകൾ  കൂട്ടായ്മ  ഞാനെന്ന അച്ഛൻ പ്രാർഥനാ പൂർവ്വം നോക്കി നില്ക്കും.   ഈ വർഷവും ഓണ പൂ കളം ഗംഭീരമായി .  ദൂരെ  രാജ്യത്ത്  ഗവേഷണം നടത്തുന്ന മകൾ ഓണം കഴിഞ്ഞ് മനസ്സില്ലാ  മനസോടെ  മടങ്ങി   ...
ഓണ തിരക്കിനിടയിലും  അമ്മയുടെ വേദന ഡോക്ടറെ കാണിയ്ക്കാൻ കൊണ്ടു പോയതിനു ശേഷമുള്ള   "തുടർ ചികിത്സ  മുടക്കരുത്" എന്നുള്ള  ശക്തമായ  വാണിംഗ് എനിക്കു നല്കാനും മറന്നില്ല.

അങ്ങനെ  വീണ്ടും  ഭാര്യയുമായി  ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ..അനവരതം തുടരുന്ന പേരറിയാ   സ്കാനുകൾ..പരിശോധനകൾ ...
നീണ്ടുപോകുന്ന കാത്തിരിപ്പുകൾ ...തുല്യ ദുഖിതരുടെ രോഗാന്വേഷണങ്ങൾ  ..
തളർന്നു വീടണയുമ്പോൾ വെള്ളം പോലും കുടിക്കാതെ കൂട്ടിൽ കിടക്കുന്ന പാവം വളർത്തു നായുടെ മൗന സങ്കടം.

ഒരുനാൾ ഡോക്ടർ പറയുന്നു  "വലത്തെ വൃക്കയിൽ ഒരു അനധികൃത  താമസക്കാരനായി റ്റ്യുമർ വളരുന്നു  എത്രയും വേഗം നീക്കം ചെയ്യണം "    ഞെട്ടിയില്ല    സങ്കടപ്പെട്ടുമില്ല   കാരണം  പരിശോധനകൾ നീണ്ടപ്പോൾ എവിടെയോ ഞങ്ങൾക്ക് ഒരുൾ വിളി തോന്നിയിരുന്നു.   പക്ഷെ ആശങ്ക  ആധിയായി ...  രണ്ടു പക്ഷികളിൽ ഒന്നിന് അമ്പേറ്റ് മുറിഞ്ഞപ്പോൾ   മറു പക്ഷിയുടെ  സങ്കടം,  പിന്നെ   ഉണ്ടായ മുനി വാക്യം ഒക്കെ ഓർത്തു 
പക്ഷെ കാലമെന്ന അഭ്യാസി  നിയതി എന്ന അസ്ത്രം   എന്നേ  എയ്തിരുന്നു  ..കുറിക്കു കൊള്ളുകയും ചെയ്തു.

വൃക്ക  നീക്കം ചെയ്തു ഒപ്പം റ്റ്യുമറും .  വേദനയുടെ  മിഴിനീരും   ഓടി  തളർന്നവളുടെ മനോ രോദനവും ഞാൻ അറിഞ്ഞു...അറിയുന്നു .
 ഓപ്പറേഷന് മാത്രമായി ദൂരങ്ങൾ താണ്ടി വീണ്ടും ഓടി കിതച്ചു വന്ന മകൾ  സാന്ത്വനമായി
സ്വതേയുള്ള  രസികത്വത്തിൽ പറഞ്ഞു..   "ഇത്രയും നല്ലവളായ അമ്മയെ തിരുവാറൻമുള അപ്പൻ സ്വന്തം പേഴ്സണൽ സ്റ്റാഫിലെയ്ക്ക് റെക്കമന്റ്  ചെയ്തു കാണും, പക്ഷെ ഞാൻ ,ശക്തമായി ഇപ്പോഴും പറഞ്ഞു അദ്ദേഹത്തോട്    ഭഗവാനെ  അമ്മയുടെ സർവീസ് ഒരു പത്തു കൊല്ലത്തെയ്ക്കെങ്കിലും ഞങ്ങൾക്ക് ഇവിടെ കിട്ടിയേ തീരൂ , കേന്ദ്ര സർക്കാർ പെൻഷൻ പ്രായം അതാ " എന്ന്.  "പുള്ളി തല കുലുക്കി സമ്മതിച്ചിട്ടുമുണ്ട്"

ലീവ് തീർന്നു മകൾ പോയി,   നിറ കണ്ണുകളോടെ . 

വീണ്ടും അവിശ്രമം തുടരുന്ന  ഞങ്ങളുടെ അലച്ചിലുകൾ ... ഒരു തുണിക്കടയുടെ   ഷോപ്പിംഗ്‌ ബാഗിൽ നിറയെ  പലതരം പരിശോധനാ  ഫലങ്ങളും    ഫിലിമുകളും  ഇടം കയ്യിൽ തൂക്കി  വലം കൈ കൊണ്ട് "വേദന വേദന"  എന്നുരുവിടുന്ന അവളുടെ കൈയ്യും   താങ്ങി നടന്നും ഇരുന്നും ആശുപത്രികൾ തോറും.
ഒത്തിരി നല്ലവരായ നാട്ടുകാരും ,അയൽവാസികളും  ആത്മ സുഹൃത്തുക്കളും എന്തിനും തയ്യാറായി..

വിദഗ്ദ്ധ പരിശോധനയ്ക്കായി  മേഖലാ കാൻസർ പരിശോധന കേന്ദ്രത്തിലും എത്തി  .
ഞെട്ടിപ്പിയ്ക്കുന്ന  കാഴ്ചകളിൽ  കണ്ണല്ല , ജീവിതം തന്നെ പിൻ  വാങ്ങി പോയ ഒരു ദിവസം.
 ഈ ഭൂമിയിൽ  ഒന്നിനും സൗന്ദര്യമില്ല  എല്ലാം കറുപ്പാണ്  മരണം പോലെ  എന്ന്  ഉറപ്പിച്ചു  പോയ  ദിവസം.    ആശുപത്രിയുടെ   ഏതോ ഇടുങ്ങിയ   വായൂ സഞ്ചാരമില്ലാത്ത ഇട നാഴിയിൽ ഇരു വശവും   മനുഷ്യർ  മരണവുമായി മുഖാമുഖത്തിന് തയ്യാറെടുത്തു നില്ക്കുന്ന കാഴ്ച , അല്ലെങ്കിൽ  നിസ്സഹായത  മുഖാവരണം  അണിഞ്ഞു നില്ക്കുന്ന കറുത്ത  വെളിച്ചമുള്ള  കഴുമര ചുവട് .
വൈദ്യന്റെ മരുന്നിലും ഉപരി  സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ  ഒരിറക്ക് തീർഥം കുടിക്കുവാൻ സാകൂതം നോക്കുന്നവർ    പരസ്പരം മങ്ങിയ  ചിരിയോടെ  ആശ്വാസമാകുന്ന  കരൾ പറിയ്ക്കുന്ന കാഴ്ച.
അവർക്കിടയിലേക്ക്  ആക്രോശങ്ങളുമായി  ഇടയ്ക്കിടെ എത്തുന്ന നിത്യ തൊഴിൽ അഭ്യാസികളായ ഡോക്ടർമാർ, ജീവനക്കാർ.
ഒരിടത്തും കണ്ടില്ല സാന്ത്വനം  എന്തിന്,   ഒരു ചെറു പുഞ്ചിരിപോലും !.
ചുമന്നു നടക്കുന്നത് ഇതിലും വലിയ മഹാമാരിയൊന്നുമല്ല എന്നോ,  അതോ മരണ സാഗരം കടക്കാൻ ഞങ്ങൾക്ക് തുഴ വഞ്ചി വേറെ ഉണ്ടെന്നോ  ..അതോ നിങ്ങളുടെ വധ ശിക്ഷയ്ക് ഇളവ് ഇവിടെനിന്നു മാത്രമേ ഉള്ളു എന്ന ഭാവമോ, എന്തോ  ആരിലും  സാന്ത്വനമില്ലാത്ത   ഒരിടം.
ആരോടോ ചോദിച്ചപ്പോൾ പറഞ്ഞു "അനുഭവം അവരെ അങ്ങനാക്കി" എന്ന്..!
"അപ്പോൾ  ഇറച്ചി വെട്ടുന്നവർക്ക് കുടുംബ ജീവിതം ഇല്ലേ ...ആരാച്ചാർമാർക്ക്  സ്നേഹം എന്ന വികാരം ഇല്ലേ.."
ഭാര്യയുടെ കാർക്കശ്യമേറിയ  മറുപടി,  ഒപ്പം "ഇനി മേലിൽ എനിക്കിവിടുത്തെ ചികിത്സ വേണ്ടാ..അത് കൊണ്ടു വരാവുന്ന എന്തും ഞാൻ സഹിച്ചോളാം ..മനുഷ്യപ്പറ്റില്ലാതെ കിട്ടുന്ന അമൃതും അമിതമാകാതെ തന്നെ വിഷമാ.."
സ്നേഹ ചോദ്യങ്ങൾ  ചോദിച്ചിട്ട് , ആദ്യം ഉത്തരം എന്നോടും മകളോടും ഞങ്ങൾക്ക് മുൻപേ പറയുന്നവളോട് ഉത്തരം മാറ്റി ഞാൻ ഒരു ചോദ്യമിട്ടു
"നീ പറഞ്ഞതെല്ലാം അപ്പാടെ ശരി , അപ്പോൾ ഇനി എങ്ങോട്ടാ ...?"
"എങ്ങോട്ടെങ്കിലും ..."  മുറുകെ പിടിച്ച കൈയും  പിന്നെ ധാരയായി ഒഴുകി വന്ന കണ്ണീരും ..നിസ്സഹായത അവളെകാട്ടിൽ  കൂടുതൽ എന്നെ ബാധിച്ചുവോ  ആവോ....?
"ജീവനും  മരണത്തിനും ഇടയിലുള്ള   തിരശീല മാറ്റാൻ  എത്ര ചരടുകൾ ഇനി വലിയ്ക്കണം ..ആരുടെയൊക്കെ  മോന്തായം വികൃതമായി കാണണം ?"
അവളുടെ  ആത്മ ഗതം.

"കോഴഞ്ചേരി  സർക്കാർ  ആശുപത്രിയിൽ പോയി  ഡോക്ടറെ കാണും ...ഒന്നുമല്ലെങ്കിൽ നമുക്ക് പരിചയമുള്ള സ്ഥലമല്ലേ "  വീണ്ടും അവൾ തന്നെ ...

പറഞ്ഞത് പോലെ പിറ്റേന്ന് അവിടെ....നിറ  പുഞ്ചിരിയുമായി ഡോക്ടർ  ബിനു . പരിശോധനകൾ  കഴിഞ്ഞ് ഡോക്ടർ പറഞ്ഞു   "ഈ വേദനയ്ക് നമുക്കൊരു എക്സ്  റേ  എടുക്കാം..  മാത്രമല്ല   ജില്ല ആശുപത്രിയിലെ  റേഡിയോളജി  വിദഗ്ദ്ധയെ ഒന്ന് കാണുകയും ചെയ്യാം "   ഞങ്ങൾ പരസ്പരം നോക്കി ...ഇവിടെയും അറുതിയില്ലാത്ത  പരീക്ഷണം! ..
 പക്ഷെ വീണ്ടും ഡോക്ടറുടെ സ്നേഹാർദ്രമായ ഇടപെടൽ "നാളെ ആ ഡോക്ടർ ഇവിടെ വരും ഞാനും കൂടെ വരാം ..എന്താണ് ഈ വേദന എന്ന് അറിയണമല്ലോ .."
ആരോ ഒരാൾ,  ആരുമല്ലാത്ത  രണ്ടു പേരെയും കൊണ്ട് പിറ്റേന്ന്  റേഡിയോളജി ഡോക്ടർ  ഗീതയെ കാണുന്നു.
"എനിക്കൊരു സംശയം  നാളെ  പത്തനംതിട്ട  ജില്ലാ ആശുപത്രിയിൽ ഒന്നു  വരണം"  ഇത്ര മാത്രം അവർ പറഞ്ഞു.

പിറ്റേന്ന്  ജില്ലാ ആശുപത്രിയിൽ .  പകർച്ച പനിയുടെ അലർച്ച ദൂരെ നിന്ന് കേൾക്കാം   ഒരായിരം പേർ നിശ്ശബ്ദരായി ഊഴം നോക്കി നിക്കുന്ന ഡോക്ടർമാരുടെ മുറികൾ കടന്ന് ഞങ്ങൾ ഗീത ഡോക്ടറെ കാണുന്ന മുറിക്കു മമുന്നിൽ ...നീണ്ട  ക്യൂ....ഒരിടം നോക്കി നിന്നു .

മങ്ങിയ ചിരിയോടെ ഭാര്യ എന്നെ നോക്കി പറഞ്ഞു " എത്ര നാളായി നിങ്ങൾ ജോലിക്ക് പോയിട്ട് ..എന്നേം കൊണ്ട് നടന്നാൽ ഒട്ടു ഫലോമില്ല ഞാനൊട്ടു ഇരിക്കാൻ സമ്മതിക്കുകേമില്ല ...എന്തായാലും നിങ്ങടെ നല്ലവരായ  സഹപ്രവർത്തകരും, സംഘടനാ പ്രവർത്തകരും പ്രതേകിച്ച്‌  ഷെരഫ് സർ ..രജിസ്ട്രാർ സാറും..  മേൽ ഉദ്യോഗസ്ഥരും  ഒക്കെ കാണിക്കുന്ന നന്മകൾക്ക്  എന്റെ പ്രാർത്ഥന അറിയിക്കണം."   എനിക്ക്  വല്ലാതെ  സങ്കടം തോന്നി.  അല്പം വിതുമ്മി പോയീ . അവളുടെ കൈ പിടിച്ചു ഞെരിച്ചു ഞാൻ ചോദിച്ചു
"അതിനു നീ ഇനി അവരെ ഒന്നും കാണാതെ പോവുകയാണോ?"
"അല്ല മനുഷ്യാ   ...എത്ര നാളായി നമ്മൾ ഒരിറ്റു ജീവിതം  മിന്നായം പോലെ എങ്കിലും വീണ്ടു കിട്ടുമോ എന്നറിയാൻ അലഞ്ഞു നടക്കുന്നു..ഒരു മറുപടിയും..കിട്ടുന്നില്ലാ...അത് കൊണ്ടു പറഞ്ഞു പോയതാ.. നിങ്ങൾ വിഷമിക്കണ്ടാ ..ഞാനെങ്ങും പോകുവേല്ലാ .."  കൈയ്യിൽ അമർത്തി അവൾ പൊട്ടിച്ചിരിച്ചു..

"അയ്യോ ..ഒരുപാട് പേഷ്യന്റ്സ് ആയിരുന്നു..വാ..ഞാനൊന്നു നോക്കട്ടെ " ഡോക്ടർ ഗീതയുടെ ക്ഷമാപണം .
അവളുടെ കൈ പിടിച്ച്  അവർ അകത്തേയ്ക്ക് പോയി.  ഒരു പഴയ കൂട്ടുകാരിയെപ്പോലെ !
കുറെ കഴിഞ്ഞു വന്ന് എന്നോടു പറഞ്ഞു " ഇത് ഒരു പക്ഷെ കിഡ്നിയിലെ റ്റ്യൂമറുമായി ബന്ധപ്പെട്ട വേദന ആകാം..ആ ഭാഗത്ത് ഒരു റേഡിയേഷൻ കൊടുത്താൽ  ശമനം കിട്ടാം."
അവളും ഞാനും  തോറ്റ കളത്തിൽ  മിഴി നട്ടു നിന്നു . കളം മായുന്നുവോ ..അതോ കണ്ണു നിറയുന്നുവോ..
പത്തു പടി കയറി കഴിയുമ്പോൾ  ഒന്നാം പടിയിലേക്ക് വീഴുന്ന കോണീം  പാമ്പും.

"ഒന്നും പേടിയ്ക്കണ്ടാ  ..ഇതിപ്പം സർവ്വത്രയാ ..എനിക്കിപ്പം എന്താ എന്ന് ആർക്കറിയാം ..എന്റെ അടുത്ത സുഹൃത്തുക്കൾ എത്രയോ പേർ  ഇങ്ങനെ റേഡിയേഷൻ കഴിഞ്ഞ് വേദന മാറി സുഖമായി കഴിയുന്നു...."
ഡോക്ടർ  ഗീതയുടെ തൂവൽ സ്പർശം.!!
യാത്ര പറഞ്ഞു ഞങ്ങൾ മടങ്ങി.  ഇത്തിരി വെട്ടത്തിൽ നിന്നും ഘോരാന്ധകാരത്തിലേയ്ക്ക് .
വീട്ടിൽ വന്നു . ഭാണ്ഡം ഇറക്കി . വെള്ളം കുറെ കുടിച്ചു.
" ഓ ..ഇനി എവിടെപ്പോയി  ഇതൊക്കെ ചെയ്യാനാ ..അതിനൊക്കെ ഒത്തിരി പൈസയും വേണം..ഞാൻ ഈ വേദന തീ പോലെ വിഴുങ്ങി വേഴാമ്പൽ പോലെ ഇവിടെങ്ങാനും കെടക്കാം..നിങ്ങൾ എന്റടുത്തുണ്ടല്ലോ ... നമുക്ക് മദനോത്സവം സിനിമയിലെ  സന്ധ്യേ എന്നുള്ള പാട്ടിടാം "  അവൾ ചിരിച്ചു ..വിളറിയ ചിരി.
 ഒഫീസിൽ പോകാൻ എന്നെ നിർബ്ബന്ധിച്ചവൾ ...കാത്തിരിപ്പിന് കൂട്ട് തേടുന്നു.  "ദൈവമേ"  അറിയാതെ വിളിച്ചു

വിളി കേട്ടെന്നു തോന്നും വണ്ണം  പിറ്റേന്ന് രാവിലെ  ...ഞങ്ങളുടെ പ്രണയ (പ്രളയ) കാലത്തെ  വിഭജനത്തിൽ കൂടെ നിന്ന ഒരാങ്ങളയും ,  മറ്റൊരു സഹോദരനും ,  വീട്ടിലെ  പഴയ സന്ദർശകനുമായ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും   ചേച്ചിയുടെ രോഗ അവസ്ഥ തെരക്കി വന്നു.
റേഡിയേഷൻ വേണമെന്നുള്ള  വാർത്തയിൽ സുരേഷ് പറഞ്ഞു "അളിയാ  നമുക്ക് ഗംഗാധരൻ ഡോക്ടറെ ഒന്നു കാണാം ..അദ്ദേഹത്തിന്റെ വാക്ക് കൂടി കേൾക്കാം "
"ഞങ്ങൾക്ക് ഒത്തിരി ആഗ്രഹമുണ്ടായിരുന്നു പണ്ടേ ..പക്ഷെ അദ്ദേഹത്തെ കാണാൻ ഒരുപാട് നാൾ ബുക്കിംഗ് വേണം അത് വരെ എനിക്കീ വേദന താങ്ങാൻ വയ്യാ ..." ഭാര്യ നിസ്സഹായയായി .
"ചേച്ചി അതെനിക്ക് വിടൂ" . സുരേഷും അളിയനും പോയി.

രണ്ടാം ദിവസം സുരേഷ് വിളിച്ചു പറഞ്ഞു " അളിയാ  നാളെ രാവിലെ ത്രിപ്പൂണിത്തുറ എത്തണം.  ഗംഗാധരൻ ഡോക്ടറെ കാണണം.. "  അവൻ ഫോണ്‍ വച്ചു .
കേട്ടത് ശരിയോ എന്നറിയാൻ അവനെ തിരിച്ചു വിളിച്ചു.  "ഉറപ്പായും വരണം " അവൻ.
"ഞങ്ങളെപ്പോലെ ഇരുട്ടിൽ തപ്പുന്നവർക്ക് വെളിച്ചം കണ്ടാലും അറിയാതായി അളിയാ "  ഞാൻ പറഞ്ഞു.
"അദ്ദേഹത്തെ കാണാൻ കഴിയുന്നത്‌ ,  അതും  ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വിശ്വാസം വരുന്നില്ല "

പാവം ഭാര്യ രാത്രിയിലെ ഒരുങ്ങി ഇരിപ്പായി.  കുഞ്ഞും നാളിൽ ഉത്സവത്തിന്‌ പോകാൻ ഇരിക്കുംപോലെ.!

രാവിലെ ഡോക്ടറുടെ വീട്ടിലെത്തി.  പുരുഷാരം നിറഞ്ഞു കവിയുന്നു.  ഇതിനിടയിൽ എപ്പോൾ ...ആവോ..
കാത്തിരിപ്പ് ശീലമായിപ്പോയതുകൊണ്ട് മുഷിവു തോന്നിയില്ല.
ഒട്ടും വൈകാതെ സുരേഷെത്തി  ഞങ്ങളെയും കൂട്ടി ..ഡോക്ടറുടെ വീട്ടിലേയ്ക്ക്.

വാതിൽ  തുറന്നു വരുന്നത് ഡോക്ടറോ അതോ പിന്നിൽ കണ്ട ഗുരുവായൂരപ്പ വിഗ്രഹമോ !  ...
ഉമി നീർ കിട്ടാതെ ഒരു നിമിഷം.    അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ ശാന്തത!!
" പ്രസന്ന വദനം ധ്യായേദ്  സർവ്വ വിഘ്നോപ ശാന്തയെ "  അറിയാതെ മനസു പറഞ്ഞു.
ഭാര്യ കയ്യിൽ  മുറുകെ പിടിച്ചു പറഞ്ഞു .. "എനിക്ക് വേദന പകുതിയായി  "
"വരൂ "  ഡോക്ടർ അകത്തേയ്ക്ക് വിളിച്ചു.
വിശദമായി പരിശോധിച്ചു , മറ്റെങ്ങും കാണതെവണ്ണം ശാന്തനായി  .
"റേഡിയേഷൻ   വേണം  , പത്തെണ്ണം കഴിയുമ്പോഴേയ്ക്കും വേദന കുറയും.. ബാക്കിയൊക്കെ നമുക്ക് കണ്ട്രോൾ ചെയ്യാം.. അത്യാവശ്യം വരുമ്പോൾ വന്നോളൂ ഒന്നും പേടിക്കണ്ടാ "
ഒരു മന്ദസ്മിതത്തോടെ അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.
ഞങ്ങൾ  വാക്കുകൾ മുറിഞ്ഞവരായി .. തൊണ്ട വരണ്ടു ... ഈശ്വരനെ നേരിൽ കണ്ട പ്രതീതി !!
നിശ്ശബ്ദരായി ഡോക്ടറെ തൊഴുതു മടങ്ങി. ചിരിച്ചു ഡോക്ടറും വിട വാങ്ങി.

വീട്ടിൽ വന്നു .  പിറ്റേന്ന്  അവൾ പറഞ്ഞു  "എനിക്കിപ്പോൾ വേദനയൊക്കെ ഉണ്ട്   പക്ഷെ അതിനും മുകളിൽ ദൈവ തുല്യനായ ഡോക്ടറുടെ മൗന മന്ദഹാസം,  സ്നേഹ സാന്ത്വനം  ഒരു റേഡിയേഷനായി വീഴുന്നു ,ഒരു നിലാ കുളിർ പോലെ ....തണുപ്പ് ..
ഇന്നലെ ഒത്തിരി നാളൂടെ ഞാൻ നമ്മുടെ കോളജ് കാലങ്ങൾ സ്വപ്നം കണ്ടു...വേദനയില്ലാതെ ഉറങ്ങി "


ഇടത്തെ തോളിൽ ചാഞ്ഞ അവളോട്‌ ഞാൻ പറഞ്ഞു..  "ഈ നിലാ കുളിർ എനിക്ക് ഒരു പിൻ  വിളിയായി ... വിശ്വനാഥോ അമര പ്രഭോ..ഗംഗാധരോ മര പ്രഭോ..."








2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

ശിവന്‍



 ശിവൻ    പകർന്നാടിയ   ഒരു  രൂപാന്തരം   അര്‍ദ്ധ നാരീശ്വരന്‍.   
 പ്രേയസിയെ ഉടല്‍ പാതിയാക്കി  അകവും പുറവും ഒരു മെയ്യാക്കി  നടന്ന പുരുഷൻ
 ഇമ്പം ദാമ്പത്യത്തിൽ വേണം  എന്ന  വൃതം പുരാണ കാലത്ത് പോലും   ചര്യയാക്കി  തീർത്ത  മഹാൻ
 പുരാവൃത്തത്തിൽ   കാണായ സദ്‌  കഥാ ചരിതങ്ങളിൽ ഒരിക്കലും പിഴയ്ക്കാതിരുന്ന പരസ്പര ബഹുമാനം  സ്നേഹം   ഒക്കെ അവിടെ കാണാം..         ഇന്നെവിടെ എന്ന് ചോദിക്കാവുന്ന ഐതീഹ്യ മാഹാത്മ്യം !

ഇവിടെ കഥ  ഒരു പകർന്നാട്ടത്തിന്റെ  കദന രൂപം  മറ്റൊരു  ശിവനാടിയത് .

ബാല്യകാല സുഹൃത്ത് .
പിഞ്ഞി കീറിയ  കാക്കി  നിക്കറിന്റെ പോക്കറ്റിൽ എനിക്കായി മാത്രം കരുതി വച്ചിരുന്ന കശു മാങ്ങ അണ്ടികൾ  കല്ലിൽ വച്ച് തല്ലി  പൊട്ടിച്ച്  ആരും കാണാതെ  സ്കൂൾ മുറ്റത്തിന് പുറകിൽ  കൊണ്ടുപോയി
കൈയ്യിൽ  തന്നിട്ട്   "ആർക്കും കൊടുക്കണ്ട ..മോൻ തിന്നോ" എന്ന്    അച്ഛന്റെ വാൽസല്ല്യത്തോടെ പറഞ്ഞ സമ പ്രായക്കാരാൻ അല്ലെങ്കിൽ ഒന്നോ രണ്ടോ കൊല്ലത്തിനു മുൻപൻ    ശിവൻ .
പേരിലെ സാമ്യം  ആകാം മായാത്ത ഒരു ചന്ദന ഗോപി   മുക്കണ്ണ്‍   പോലെ ശിവന്റെ തിരു നെറ്റിയിൽ  ഇപ്പോഴും കാണും.
ഇല്ലായ്മയുടെ  ആഘോഷങ്ങളിൽ അവർക്ക് എന്റെ അച്ഛൻ മനസ്സറിഞ്ഞു നല്കിയിരുന്ന  അരിയും  സാമഗ്രികളുമാകാം  ഒരു പക്ഷെ ആ 'മോനേ " വിളിയ്ക്കു പിന്നിലെ ചേതോ വികാരം.
ശിവനെ കാണാതിരുന്നാൽ  കാശാവും   കമ്മ്യൂണിസ്റ്റ് പച്ചയും    മുള്ളൻ   അനച്ചക   ചെടിയും  നിറഞ്ഞ വെട്ടു വഴി കേറി കുന്നിൻ  മുകളിലെ   അവന്റെ വീട്ടിൽ എത്തുമ്പോൾ  അവന്റെ അമ്മയും  മോനേ" എന്ന വിളിയോടെ ഓടി വന്നിരുന്നു.

ഓല മെടഞ്ഞു കോർത്തിട്ട ഭിത്തിയിൽ  ആറന്മുള ഉത്സവത്തിന്‌ വാങ്ങിയ ഗജേന്ദ്ര മോക്ഷം  പടം തൂക്കിയിട്ടിരിക്കുന്നത്  മല മുകളിലെ ഇളം കാറ്റിൽ ആടുമ്പോൾ  മഹാവിഷ്ണു ഗരുഡ വാഹനത്തിൽ പറന്നു വരും പോലെ തോന്നും.   വൃത്തിയായി ചാണകം മെഴുകിയ തറയിൽ ഉച്ചവെയിൽ  എത്തി നോക്കി സൂര്യ മുട്ടകൾ വരച്ചു വച്ചിരിക്കുന്നതും കണ്ട് ഞാനിരിക്കുമ്പോൾ  ശിവൻ ഓടി അണച്ചു  വരും.  
നിക്കർ അഴിച്ചു കുത്തുമ്പോൾ പോക്കറ്റിൽ നിന്നും അപ്പോഴും കശുവണ്ടികൾ  താഴെ വീഴും.

'അമ്മയ്ക്ക് പനിയാ ..ഞാൻ താഴേന്നു വെള്ളം കോരിക്കൊണ്ട് വക്കുവാരുന്നു "   ശിവൻ പറഞ്ഞ താഴെ ഒരാഴമായി എനിക്ക് തോന്നി.     അവൻ  പലപ്പോഴും ക്ലാസ്സിൽ വരാതിരിക്കുന്ന കാര്യവും  പിടി കിട്ടി.
അടി കിട്ടുമ്പോൾ ഒച്ചയില്ലാതെ കരയുമായിരുന്ന ശിവൻ  ഒരിക്കലും അടി വാങ്ങുന്നതിന് മടിയും കാണിച്ചിട്ടില്ല.
അകത്തു അമ്മയുടെ ഞരക്കം കേൾക്കാമായിരുന്നു .
"വാ നമുക്ക്  മൂവാണ്ടൻ   മാങ്ങാ  എറിഞ്ഞിടാം " എന്ന് പറഞ്ഞു ശിവനും ഞാനും ഓടും.
വീടിനു പുറകിലെ പറമ്പിൽ ആരുടെയോ  മൂവാണ്ടൻ മാവ്    ഭൂമിയോളം  തണൽ . അവിടിരുന്നാൽ കോഴഞ്ചേരി പള്ളി കാണാം. 
വെയിൽ താഴുമ്പോൾ   കൈ നിറയെ മാങ്ങയുമായി മലയിറക്കം.

വർഷങ്ങൾ  ഏറെ പോയി.  കുഞ്ഞു പള്ളിക്കൂടം   വിട്ടു  ഹൈ സ്കൂൾ പഠനം    ശിവൻ  ആ ഓട്ടത്തിന് കൂടെ വന്നില്ല  അവൻ തിരികെ ഓടി . ജീവിതത്തിന്റെ  ഉപരി പഠനത്തിന് ! 
എന്നും കാണുന്ന കൂട്ട് മെല്ലെ തളർന്നു തുടങ്ങി അവനും ഞാനും   പുതിയ കളികൾ  പഠിച്ചു ...അല്ലങ്കിൽ കാലം പഠിപ്പിച്ചു ...
ഹൈ  സ്കൂൾ കഴിഞ്ഞു  കൊച്ചിയിലെ  കോളജിൽ  ചേർന്നു , നാട്ടിൽ  വരുന്നത് തന്നെ  ഓണത്തിനോ  ക്രിസ്തുമസ്സിനൊ  എന്നായി... മോർണിംഗ്   ഷോ  ലിറ്റിൽ ഷേനായ്സ്   നൂണ്‍  ഷോ  ഷേനായ്സ്   മാറ്റിനി   കവിത    ഫസ്റ്റ് ഷോ  പദ്മ   സെക്കണ്ട് ഷോ  ശ്രീധർ എന്ന  ദിനചര്യകളും     മെസ്സ് ഫീ കിട്ടുമ്പോൾ വോൾഗ  ബാറിന്റെ  സുഖ ശീതളിമയും  ഒരു ശീലമായി ...   ശിവനൊക്കെ   ഓർമ  ചെപ്പിൽ അടയ്ക്കപ്പെട്ടു.

എന്നോ ഒരിക്കൽ നാട്ടിൽ വന്നപ്പോൾ  നക്ഷത്രം പോലെ ശിവൻ മുന്നിൽ !
"മോനെ " എന്ന വിളി എന്നെ കുഴപ്പിച്ചു കളഞ്ഞു.  എത്രയോ നാളായി  ഈ വിളി ഞാൻ മറന്നു പോയി എന്നുള്ള കുറ്റബോധം എന്നെ  ചൂഴുമ്പോൾ   ശിവൻ അടുത്ത് വന്നു കൈ പിടിച്ചു.
"മക്കളെ നിന്നെ കണ്ടിട്ട്  എത്ര നാളായെടാ ....." അവന്റെ കണ്ണ് നിറഞ്ഞു.  എന്റെയും.
"അമ്മ  രണ്ടു വർഷം  മുൻപ് മരിച്ചു പോയി ..ഇപ്പം കണ്ടത്തിൽ കാളെ  പൂട്ടാ പണി..അതും കുറവാ ..കണ്ടമൊക്കെ കൃഷി ചെയ്യാതെ ഇടാൻ തുടങ്ങി.."   ശിവൻ കൈലി പൊക്കി പഴയ കാക്കി നിക്കറിന്റെ പോക്കറ്റിൽ നിന്നും ഇപ്പോൾ എടുത്തത്  ദിനേശ് ബീഡിയും തീപ്പെട്ടിയും.   ഒരെണ്ണം എനിക്ക് നീട്ടി     ഞാനത് വാങ്ങി 
പഴയ കശുവണ്ടി   ബീഡിയായി  . ഒന്നിച്ചു കത്തിച്ചു.

"നമ്മുടെ മൂവാണ്ടൻ മാവ് ..."  ഞാൻ പറഞ്ഞു തീർക്കും മുൻപേ അവൻ പറഞ്ഞു
"അയ്യോ , അതെല്ലാം വെട്ടി വെളുപ്പിച്ചു   അവിടെ റബ്ബർ വച്ചിരിക്കുവാ  ..ഒരു തണലും ഇല്ലാ ..മുടിഞ്ഞ ചൂടാ ..ഞാൻ  സന്ധ്യ ആയിട്ട് രണ്ടു പൊടീം അടിച്ചു  താഴേന്നു കുളീം കഴിഞ്ഞു കേറി പോകും.  പകൽ  അവിടെ ഇരിക്കാൻ പറ്റില്ല"

ഭൂമിയോളം  തണൽ പകർന്ന തേന്മാവ്    എന്റെ   ഓർമ്മയിൽ  കട പുഴകി വീഴുന്ന ഒച്ച ഞാൻ കേട്ടു .
നിഴലില്ലാ മരങ്ങൾ    മനുഷ്യപ്പറ്റില്ലാ   മനുഷ്യരായി  എഴുന്നേറ്റ് നില്ക്കുന്ന കാഴ്ച  ദൂരത്തിൽ കണ്ടു.

"അടുത്ത വരവിനു നമുക്കൊന്ന് കൂടണം"     ശിവൻ യാത്ര പറഞ്ഞു .  കൈലി വീശിയുടുത്ത്  ബീഡി പുകയൂതി ...

പിന്നെ എന്നോ അറിഞ്ഞു ശിവൻ കല്യാണം കഴിച്ചു  എന്നും , രണ്ടു കുട്ടികൾ ഉണ്ട് എന്നും  അതിൽ ആണ്‍കുട്ടിയ്ക്ക്  ബുദ്ധി സ്ഥിരത  ഇല്ലെന്നും.    
കാലം അവന്റെ തോളിൽ എന്നും നുകം വച്ച് പൂട്ടുന്നു ...സങ്കടം തോന്നി.

പ്രാരാബ്ധ  പാച്ചിലുകൾക്കിടയിൽ  ശിവൻ   ഞാൻ എന്നൊന്നും   ഇല്ലാതെയായി .
ജീവിതം  റഫറിയായി  എല്ലാം നീയന്ത്രിക്കുമ്പോൾ   ഓർമ്മകൾക്കും   ഓടാതെ വയ്യാ!!

ഒരു നാൾ  ജോലി കഴിഞ്ഞു മടങ്ങി  ടൌണിൽ എത്തിയപ്പോൾ ആരോ പറഞ്ഞു
"അറിഞ്ഞോ നിങ്ങടെ മുക്കിനു ശിവൻ എന്ന് പറഞ്ഞ  കാളേ  പൂട്ടുകാരൻ പെണ്ണും പിള്ളേ  കല്ലിന് ഇടിച്ചു കൊന്നു...പൊലീസ് വന്ന് അപ്പോഴേ കൊണ്ടു പോയീ "

എനിക്കൊന്നും മനസ്സിലായില്ല . ശിവൻ  എന്ന് പറയുന്ന പാടത്ത് പണിയെടുക്കുന്ന വേറൊരാൾ ഇല്ല.
എന്റെ മനസ്സിൽ ഗജേന്ദ്ര മോക്ഷത്തിലെ  ചിത്രവും  കശുവണ്ടിയുടെ  മണവും ഒക്കെ കേറി ഇറങ്ങി
കട പുഴകിയ മൂവാണ്ടൻ മാവിന്റെ കരച്ചിൽ ഹൂംകാരമായി .... ഇലകളും  ശിഖരങ്ങളും  ആർത്ത നാദത്തോടെ ...

ശിവൻ ആയിരിക്കില്ല " എന്ന് സമാധാനിച്ചു വീട്ടിൽ എത്തി .     ഭാര്യയും  കൂടി പറഞ്ഞപ്പോൾ   എനിക്ക്  വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"മകൻ  രോഗം മൂത്ത്  നിരന്തരം  ചികിത്സയിൽ  ആയിരുന്നെന്നും ..മകളുടെ കല്യാണം  വേർ പിരിഞ്ഞെന്നും
ശിവൻ  നിരന്തരം  മദ്യപാനം ആയിരുന്നെന്നും .."

പിറ്റേന്നത്തെ പത്രത്തിൽ എല്ലാം ചിത്രം സഹിതം  വായിച്ചു..
ഭാര്യയുമായി നിരന്തരം  വഴക്കടിക്കുമായിരുന്നു എന്നും പലപ്പോഴും ആത്മഹത്യക്കും ചിലപ്പോൾ കൊലപാതകത്തിനും ശ്രമിച്ചിരുന്നു എന്നും.  
കറങ്ങി വന്നത് കൊലപാതകം ആയിരുന്നു.  സ്വയം ഓടുങ്ങിയിരുന്നെങ്കിൽ ഒരു ജീവൻ ബാക്കി കിട്ടിയേനെ.
എന്നാലോചിക്കുമ്പോൾ ,   ഒരു നിമിഷം  മിന്നൽ  പോലെ ചിന്തിച്ചു ... "അറിയാ  വഴികൾ  ഇനിയുമെത്രയോ  താണ്ടാൻ കിടക്കുന്നു  ..ഒരു കല്ലിൽ കാലു തട്ടിയാൽ ഇതിലും വലുതായ വീഴ്ചകൾ  കാണാമറയത്ത്  കാത്തിരിക്കുന്നു..." പാവം മനുഷ്യൻ എന്നിട്ടും  നിദ്രാടനം  തുടരുന്നു..... അവിടെ  ശിവനും  വിഷ്ണുവും  ബ്രഹ്മനും സമം!

കുറെ നാളുകൾ കഴിഞ്ഞ്  വെറുതെ വഴിയിൽ നിക്കുമ്പോൾ    ശിവൻ  എതിരേ വരുന്നു!
ഞാനാകെ പരിഭ്രമിച്ചു   .. എന്തു  പറയും ചങ്ങാതിയോട്‌ ...ഈശ്വരാ,
 തിരികെ കേറി പോകുന്നത് അർഹമല്ല .
എന്നെ കരുതിയവൻ ...പക്ഷെ നീതിയ്ക്കു നിരക്കാത്തത് ചെയ്തിരിക്കുന്നു...എന്ന് മനസ്സു പറയുമ്പോൾ .....

ശിവൻ എന്നെ സാകൂതം നോക്കി   നേരെ നടന്നു പോയി.  ഒരു പരിചയവും കാണിച്ചില്ല.
എന്നിലും എത്രയോ  മുന്നേ ചിന്തിച്ചവൻ .  പക്വമതി .
ഒന്നും പറയാനില്ലാതെ വെറുതെ  പഴം പുരാണം ഇറക്കി വക്കാതെ, ഞാൻ   ഇതൊന്നും ചെയ്തില്ല എന്ന്
പറയാതെ  ...അല്ലെങ്കിൽ ഞാൻ പാപിയാ എന്നും പറയാതെ ..
അപരിചിതനായ   പരിചയക്കരനായി ഞാൻ മാറുമ്പോൾ അവന്റെ അമ്മയുടെ "മോനെ" എന്നുള്ള വിളി ഒരു പിൻ  വിളിയായി.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കൂടി പക

നാട്ടു നടപ്പിലെ  കുടിപ്പക അല്ല.    ഈ     "കൂടി   പക"

ശേഷിയും  ശേമുഷിയും  ഇല്ലാത്ത  മനുഷ്യന്മാർ തമ്മിൽ ചേർന്ന്  അതികായനെ  ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം,  ഇവിടെ ഒരു തരത്തില്‍  വ്യാഖാനിച്ചാല്‍  ഒരു വിദൂര ഗറില്ലാ പോരാട്ട  മുറ !
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത  വെറുമൊരു നാടൻ പാട്ട്  ...

  
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ  ദാണ്ടേ  അങ്ങേലെ തോട്ടിൽ ചത്ത്‌ കെടക്കുന്നു
ആരാണ്ട് വെട്ടി കൊന്നതാ "

രാമന്‍ ചേട്ടന്റെ  ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച  തലേന്നത്തെ  ഇരുള്‍ കൊല!
കാലത്തെ ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി  പുട്ടോ ദോശയോ വാങ്ങാൻ
രാമൻ ചേട്ടന്റെ  കടയിലെത്തിയ ഞാൻ  ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ കൂടെ ഓടി.
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല  "എല്ലാരും ഓടി, ഞാനും ഓടി"  എന്ന നാടൻ സൈക്കോളജി മാത്രമേ  വർക്ക്  ചെയ്തുള്ളൂ .
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി  എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.


പാടത്തിന്റെ  ഹസ്ത രേഖ പോലെ ചെറു ചാലായി  ഒഴുകുന്ന  കൈത്തോടിന്റെ നടുവില്‍  പരലും  മാനത്താന്‍ കണ്ണിയും  വിരണ്ടോടി എങ്ങോ പോയി ഒളിച്ച  ഒഴുക്ക് വെള്ളത്തില്‍  കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന  ഭൈരവന്‍ കുഞ്ഞച്ചന്റെ  കരിവീട്ടി  ഫയല്‍വാന്‍  ശരീരം .


ആറടിക്ക് മുകളില്‍ നീളം . കറു  കറെ  കറുത്ത് കുറുകിയ തോള്‍ മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം  ആരെയോ വാശിയോടെ നോക്കുന്ന പോലെ ...
കാലുകൾ  രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു.   കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു.    എനിക്ക് നാണം തോന്നി.   ഒപ്പം പേടീം തോന്നി
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക്  കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !

ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .
കാൽ  പത്തിയിലെയ്ക്ക്  നോക്കിയാൽ  പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച  പേനാ കത്തി പോലെ

സദാ  നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ  ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും  ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ .  ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..
കറുത്ത മുഖം  വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ  ഏതോ വില്ലനെ   ഓർമ്മയിൽ വരുത്തി.

'വല്യ കളികാർ ഒക്കെ  ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "
ഒരാളുടെ  ക്രോധമോ  വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ്
"വെള്ളത്തിൽ കെടന്നതല്ലേ  വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.

എനിക്ക് പാവം ഭൈരവനോട്  ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ  ഭൈരവൻ വന്നെടുക്കുമായിരുന്നു  എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.

ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..

"എന്നാലും  ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത്‌ കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ   കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം  കത്തിയും കെട്ടും...

"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും  കളം  കാലിയായി.
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .
കൂർമ്പൻ  മീശക്കാർ  രണ്ടു പേർ   . കുടവയർ  പാട  വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന  ജോയീം.
ജോയിയെ  എനിക്ക് ഭൈരവനെക്കാൾ  പേടിയായിരുന്നു    വെള്ള പുതപ്പിച്ചു   കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും  "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ്‌ കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു.

ഏമ്മാൻ മാരുടെ  കാക്കി നിക്കർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി  ചെരുപ്പ് ഊരി  വച്ച് ഓല കാലിൽ   ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്,  കൂർത്ത തൊപ്പി താഴ്ത്തി  തലയിൽ  തലോടി  ഒരാൾ  തുണി അളക്കുന്ന ടേപ്പ്  എടുത്ത്  ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.
എല്ലാം കഴിഞ്ഞു  രണ്ടു പേരും കൂടി കൈ കോർത്ത്‌ ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ്  ജോയീടെ തോളിൽ വച്ച് കൊടുത്തു.
പാടം താണ്ടി  കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.

വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ  പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.

ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.

വൈകിട്ട്  മുക്കിനു പറച്ചിലായി   ചെത്തുകാരൻ കിട്ടനേയും    ഒണക്ക മീൻ  കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ  നേരിട്ട് പിടി കൊടുത്തു എന്നും.
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം  ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ്   അക്റ്റെഴ്സ്  ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ.

രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ  അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ   വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ  ആ അപസർപ്പക കഥയുടെ  ചുരുളു നിവർന്നു !

ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും   ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ്‍ നീളോം  വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ  വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ   ഞാൻ കിട്ടനെ ഒരു ന്യൂസ്‌ റീൽ പോലെ കണ്ടു .
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള്  ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.

അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ  വിശ്രമത്തിന് ശേഷം  ഇച്ചേയി തുടർന്നു ..

"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ   ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ   കാണാനും ചേലാ .ഈ    മുടിഞ്ഞ ഭൈരവൻ  ഇന്നാള് അവളെ കേറി പിടിച്ചു   അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ,  ആ പാവം പാപ്പിയെ  ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.
പെണ്ണ് പേടിച്ചു പോയി  അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."

"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ  പാവമല്ലിയൊ  പെണ്ണും പോയി .    അങ്ങനിരിക്കുംപഴാ   ചെത്തുകാരൻ കിട്ടനും   പാപ്പീം കൂടി  കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ .  പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട്  കിട്ടനവിടാ ചെത്തുന്നെ  .   കിട്ടൻ പറഞ്ഞു പോലും  അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ  ഒരുപ്പൂ  പാടം കടന്നു വേണം വാറ്റുകാരി  മീനാക്ഷീടെ  പൊരേൽ ചെല്ലാനും  അവിടല്ലിയോ  അവന്റെ അന്തി പൊറുതി  . എവമ്മാര് പാത്തിരുന്നു  ചെയ്തു കാണും.   എന്തായാലും അടിച്ചിട്ട പാപ്പീടെ  ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ  എടുത്തത്  ....ഞങ്ങടങ്ങെ  അങ്ങേരുടെ  വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ  ..പുള്ളി പറഞ്ഞു."
"കഴകം കെട്ടോന്മാർ  അവരുടെ കഴിവു പോലെ  ഒരാളെ കൊന്നു !     "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....
കാർത്ത്യാനിച്ചേയി   പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല.

എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു  ഓടിയത്  റോഡും കടന്നു   പാട വരമ്പിലേയ്ക്ക് ..
വെയിലു നന്നേ    മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ     പാട പച്ചയ്ക്ക്   സ്വർണം കൊണ്ട്  ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....
കൈത്തോട്ടിൻ കരയിലെത്തി  നോക്കി.  പരലും കയ്പ്പും  മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ  എന്നറിയില്ല  ആരേം കണ്ടില്ല.....ഒന്ന് കണ്ടു      തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ  കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന  ചോര  ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് .

കള്ളിനും  പെണ്ണിനും  ഭൈരവൻ കൊടുത്ത സ്വയം  ഗുരുതി  .           (എന്നിപ്പോൾ തോന്നുന്നു.)
ഒരു ചെറു കാറ്റ് വീശി  കൈത കൈകൾ   എന്തോ പറഞ്ഞു  ...  പേടിച്ചു പോയി..   തിരികെ ഓടി . 

ഇളം കാറ്റിൽ  പച്ചച്ച പാടം  അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു  എന്നത് ഞാൻ ഓർക്കുന്നു .     വഴിയും വിജനമായിരുന്നു     മരണം കഴിഞ്ഞ വീട് പോലെ.

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

വിഭൂതി



മുടി ജടാ ശകലം മാടി ഒതുക്കി,  തുറിച്ചു നില്‍ക്കുന്ന ഉണ്ട കണ്ണുകളിലെ  മാസ്മര ഭാവ പ്രകടനം കൊണ്ട് ഭക്തരെ അടി മുടി കോരിത്തരിപ്പിച്ച്   വിരല്‍ ഞൊടി മാത്രയില്‍  വായുവില്‍ നിന്നും ഊതി എടുക്കുന്ന മാന്ത്രിക ഭസ്മമല്ല ഇവിടെ വിഭൂതി  …ഒരു ഗമനാഗമന  ആകര്‍ഷണ  യന്ത്രവും ഇതില്‍ ഘടിപ്പിച്ചിട്ടുമില്ല !

 ഒരു പാവം നാട്ടു വൈദ്യന്‍  ധന്ന്വന്തരം കുഴമ്പും  ഇഞ്ചയുമിട്ട്  അസ്സലൊരു തേച്ചു കുളി കഴിഞ്ഞ് ഉപാസനാ മൂര്‍ത്തിയെ മനസ്സാ ധ്യാനിച്ച്  വിധിയാം വണ്ണം  ജലത്തില്‍ ചാലിച്ചു തൊടുന്ന കുറിയ്ക്കും,  മൂലമന്ത്രം ഉരുവിട്ട് നാക്കില്‍ തേച്ച്  ഇറക്കുന്ന ഭസ്മത്തിനും  അദ്ദേഹം  പേരെടുത്തു വിളിക്കുന്നത്‌ " വിഭൂതി " എന്ന ഭക്തിരസ പ്രധാനമായ നാമം.     കാലത്ത് കുളി കഴിഞ്ഞാല്‍ ഉടന്‍ വിഭൂതി  കഴിച്ചിട്ടേ ജലപാനം  പോലും ഉള്ളു . ആ എളുപ്പത്തിനു  കുളിമുറിയില്‍ തന്നെ വിഭൂതി കുടുക്ക പവിത്രമായി സൂക്ഷിച്ചിരിക്കുന്നു !

   വൈദ്യന്‍ ഒരു ആറടി പൊക്കത്തില്‍  നീണ്ടു കിടക്കുന്ന കൈകളും അതിനൊത്ത കാലുകളും ഉള്ള  വെളുത്ത് തുടുത്ത ആജാന ബാഹു,  കാലുകളില്‍  ഹൈ ടെന്‍ഷന്‍ വയറുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന  പോലെ  വേരിക്കോസ് വയറുകള്‍   .    നെറ്റിയില്‍ ഒന്നൊന്നര അംഗുലം വീതിയില്‍  അരച്ച ചന്ദന കുറി , അതിനു നടുവില്‍ വിഭൂതി കൊണ്ട്    കൈയ്യടക്കത്തില്‍ വരച്ച ഒരു കുറി , അതിനും നടുവില്‍ മൂന്നാം കണ്ണ് പോലെ ഒരു ചെമ്പരത്തി കുറി ...സാക്ഷാല്‍  രക്ത പുഷ്പാഞ്ജലി പ്രസാദം.         മുഴുവനും കഷണ്ടി തലയിലെ  മിനുത്ത വെളുപ്പില്‍  ഉത്തരത്തില്‍ തൂങ്ങി കറങ്ങുന്ന പഴയ  ഉഷാ ഫാന്‍ കാണാം!  ഒരു സാറ്റലൈറ്റ് ചിത്രം പോലെ. !!

     കഴുത്തിന്‌ താഴെ ഒരു വശം കീറിയ  വെള്ള  ഓയില്‍ ജുബ്ബയുടെ  കുടുക്കുകള്‍ സ്വര്‍ണം ആണെന്നും അല്ലെന്നും രോഗികള്‍ തമ്മില്‍ തര്‍ക്കമുണ്ട് , അതിനു വൈദ്യന്‍ മരുന്നു പറയാറുമില്ല. . എന്നാല്‍ ഒടിവിനും ,ചതവിനും , ഉളുക്കിനും  വൈദ്യന്‍ ഒന്ന് തലോടിയാല്‍ മതി  ഏത് അഷ്ടാ വക്രനും  ഇലക്ട്രിക് പോസ്റ്റ്‌  പോലെ ആകും.

   എല്ലാം നാടന്‍ പ്രയോഗങ്ങള്‍,  ചൂണ്ടു മര്‍മ്മം  തോണ്ട് മര്‍മ്മം   തുടങ്ങി  കളരി പരമ്പര അഭ്യാസ വൈവിദ്ധ്യങ്ങള്‍ മാത്രം , എന്നാല്‍  കര്‍ണ്ണാ കര്‍ണ്ണി പറഞ്ഞ ,  പരന്ന,  പരസ്യമല്ലാതെ ഒരു പരസ്യവും വൈദ്യര്‍ക്കില്ല .  ഒരു ഓഫറും ഇല്ല.  സോമാലിയന്‍ പ്രസിഡന്റിന്റെ കൂടെ ഇളിച്ചോണ്ട്‌  നിന്നെടുത്ത ഫോട്ടോയോ   ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജില്ലാ സെക്രട്ടറി  കൊടുത്ത താമ്ര പത്രമോ ഇല്ല.

  നവതി കഴിഞ്ഞ സിനിമാനടി  പൊക്കി പിടിച്ചു നിക്കുന്ന ഉത്തേജന മരുന്ന് കൂട്ടിന്റെ പരസ്യത്തിനുമപ്പുറം  അല്പം കഴമ്പുള്ള  കുഴമ്പുകള്‍  വൈദ്യര്‍ ഉണ്ടാക്കി നല്‍കുന്നുമുണ്ട്! അത് വാങ്ങി  സെഞ്ചുറി അടിക്കാന്‍ പോന്നോരും വിക്കറ്റൊന്നും നഷ്ടപ്പെടാതെ , എന്നാല്‍ റണ്‍ എടുക്കാതെ ക്രീസില്‍ നിക്കുന്നുമുണ്ട് !
വൈദ്യന്‍ സ്വജീവിതം പോലും ഈ മരുന്നിനു പരസ്യമാക്കിയിരിക്കുന്നു  എന്ന് കാണാം .
കാരണം  മക്കള്‍ പതിനൊന്നു പേര്‍.     പിന്നേം പെറാന്‍  വൈദ്യന്റെ ഭാര്യ  സമ്മതിക്കായ്ക  ആകാം,  അല്ലാതെ  മരുന്നിന്റെ കുഴപ്പമാകില്ല.!

 മക്കള്‍ എല്ലാവരും നന്നായി അടുത്ത ചുറ്റ് വട്ടങ്ങളില്‍ കഴിയുന്നു.   ഒന്ന് രണ്ടു പേര്‍  വൈദ്യം തന്നെ തൊഴിലാക്കി.     ചെലരൊക്കെ  വൈദ്യ ശാസ്ത്രം  ആയുര്‍വേദത്തില്‍ പഠിച്ചു അപ്പോത്തികീരിമാരായി .

  എന്നാലും  കുറെ ദൂരെ താമസിക്കുന്ന ഇളയ മകനോടാ വൈദ്യന് കൂടുതല്‍ മമത.  അല്‍പ സ്വല്പം നാട്ടു വൈദ്യവും   പാരമ്പര്യ   ചികിത്സകളും ഒക്കെയായി അവനും കുടുംബവും കഴിയുന്നു.  സമയം കിട്ടിയാല്‍ വൈദ്യന്‍ ഒരു ടാക്സി വിളിച്ചു അവിടെയെത്തും .   കൂടെ ശിങ്കിടി രാമനും  , കൈയ്യില്‍    അത്യാവശ്യ   സാധനങ്ങള്‍ അടങ്ങിയ ആമാട പെട്ടിയും തൂക്കി.     അതില്‍ ഒന്നാം സ്ഥാനത്ത്  വിഭൂതിയാണെന്ന്  പ്രത്യേകം പറയണ്ടാ.

   അങ്ങനെ   മകന്‍  ഒരു ചെറിയ  വീട് വച്ചു   ഗൃഹ പ്രവേശത്തിന്  അച്ഛനും അമ്മയുമെല്ലാം കാലേ കൂട്ടി എത്തി.
ശിങ്കിടി രാമന്റെ കയ്യില്‍ പെട്ടിയുമുണ്ടായിരുന്നു, എന്നാല്‍  വിഭൂതിഅടങ്ങിയ കുടുക്ക എടുത്തു വക്കാന്‍ ധൃതിക്കിടയില്‍ രാമനും വൈദ്യനും മറന്നു.   ഇനിയിപ്പം ഒരു ദിവസം  അതില്ലാതെ കഴിക്കാം എന്ന് വൈദ്യന്‍ ഉറപ്പിച്ചു.  രാമനോട് അല്പം നീരസം തോന്നിയെങ്കിലും വിഭൂതി പോലെ അതങ്ങിറക്കി. 
 
     പുതിയ വീടിന്റെ ഗൃഹ പ്രവേശം  രംഗം ആകെ  ജക പൊക  വിരുന്നുകാര്‍ വീട്ടുകാര്‍  കൂട്ടുകാര്‍ .  എല്ലാവരെയും കണ്ട് ചിരിച്ച് "ഇപ്പോള്‍ വരാം  "എന്ന് പറഞ്ഞു  വൈദ്യന്‍ തന്റെ പ്രഭാത  സ്നാനത്തിനായി  കുളി മുറിയിലേക്ക്  നടന്നു  ,  കുഴമ്പും എണ്ണയും ഒക്കെയായി  രാമന്‍ പുറകെയും.
   
      വൈദ്യന്‍   പുത്തന്‍ പുതിയ  സോളാര്‍  വാട്ടര്‍ ഹീറ്ററിലെ  വെള്ളത്തില്‍ ഒന്നു കുളിച്ചു.   ചൂട്ടും കൊതുമ്പും വച്ച്  ചെമ്പു  ചരുവത്തില്‍ രാമന്‍   തെളപ്പിച്ചു  തരുന്ന വെള്ളത്തിനോളം  വരില്ല എങ്കിലും  ഒരു വിധം ഒപ്പിക്കാം .  പുക മണം  ഇല്ലാത്തത് കൊണ്ട്  ഒരു സുഖ കുറവുണ്ട് എങ്കിലും.    നന്നായി തല തുവര്‍ത്തി  രാസ്നാദി ചൂര്‍ണ്ണം  ഉച്ചിയില്‍ പിടിപ്പിച്ചു    ഇഷ്ട ദേവതാ മന്ത്രം ഉരുക്കഴിച്ചു.   കണ്ണ് തുറന്നു നോക്കിയപ്പോള്‍  കുളിമുറിയുടെ ജന്നല്‍ പടിയില്‍ ഇരിക്കുന്നു വിഭൂതി കുടുക്ക.!  ഭഗവാന്റെ ഒരു വിളയാട്ടം  !!  വൈദ്യന്‍  മെല്ലെ കുടുക്ക എടുത്തു , കുറേക്കൂടി  നീറ്റിയ ഭസ്മത്തിന്റെ മണം,  പ്ലാസ്ടിക്  കുടുക്ക ആയതു കൊണ്ടാകാം .    വെള്ളത്തില്‍ ചാലിച്ച്  മൂലമന്ത്രം ഉരുവിട്ട്  ഒരു നെല്ലിക്കയോളം ഉരുട്ടി നാക്കില്‍ വച്ച് അലിച്ച് ഇറക്കി.   ഭഗവല്‍  കാരുണ്യത്താല്‍  ഇന്നും വിഭൂതി മുടങ്ങിയില്ല  എന്ന് അത്ഭുതപ്പെട്ടു.   ശേഷം കുറെ വിഭൂതി കൈയ്യില്‍ എടുത്തു കുറി തോടുവാനായി  കുളിമുറിയില്‍ നിന്നും പുറത്തു വന്നു.    മകനും മരുമകളും  എല്ലാം ചേര്‍ന്ന്‍ അച്ഛന്  കാച്ചിയ പാലില്‍ ഒരു ഗ്ലാസ് നല്‍കി, മനസ്സില്ലാ  മനസ്സോടെ  വൈദ്യന്‍ ഒരിറക്ക് കുടിച്ചു ഗ്ലാസ് തിരികെ നല്‍കി.
    
     ഒരു വല്ലായ്മ പോലെ തോന്നുന്നു   മുഖം വിളറിയിരിക്കുന്നു ,  വൈദ്യന്റെ ഭാര്യ ഓടി വന്നു ചോദിച്ചു "എന്നതാ നിങ്ങക്ക് ആകപ്പാടെ ഒരേനക്കേട്‌ പോലെ" ?   വൈദ്യന്‍ ചിരിക്കാന്‍  ബദ്ധപ്പെട്ടു  .  വയറ്റില്‍ ആകെ ഒരു തെരയിളക്കം   സുനാമി വരാന്‍ പോകുമ്പോലെ   വായില്‍ ഉമി നീര്‍ വറ്റുന്നു .
     കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലില്‍ പിടിച്ചു രാമനും ഭാര്യയും വൈദ്യനെ നടത്തി   അല്ല , കൂടെ ഓടി .  മകനും മകളും  പിള്ളാരും കൂടെ ഓടി .
      ഒരു പ്രളയകാലം കഴിഞ്ഞു കരയ്ക്കടിഞ്ഞ  കുതിര്‍ന്ന,   കീറിയ  വാഴയില പോലെ വൈദ്യര്‍ ഭാര്യയുടെ  തോളില്‍ വീണു    മെല്ലെ അവരോടു പറഞ്ഞു   " എന്റെ സമയം ആയീന്നാ തോന്നുന്നേ  ...വയറ്റില്‍ നിന്നും പോകുന്നതിനു പോലും വിഭൂതീടെ മണമാ .... അല്ലെ    പിന്നെ  വിഭൂതി കുടുക്ക എടുക്കാന്‍ മറന്നിട്ടും   അത്ഭുതം പോലെ ഇവിടെ അവന്‍ എനിക്ക് വിഭൂതി കരുതിയത് എങ്ങനാ ....എനിക്ക് തീരെ വയ്യാ    ..കുറച്ചു വെള്ളം "
 
   ഒരു വിധം  വെള്ളം കൊടുത്തു വൈദ്യനെ കിടത്തി .   ശേഷം ഭാര്യ രാമനോട് ചോദിച്ചു "അല്ല രാമാ ഭസ്മം എടുത്തില്ല എന്നല്ലേ  പറഞ്ഞത്  ...മോന്‍ ഇതെങ്ങനെ അറിഞ്ഞു  , അവന്‍ ഭസ്മം വച്ചിരുന്നു എന്ന്അച്ഛന്‍ പറഞ്ഞു "  
രാമനും ആശ്വാസമായി  തന്റെ കുറ്റം കൊണ്ട് മറന്ന ഭസ്മം സമയത്ത് കിട്ടിയല്ലോ .  "അല്ലേലും ഇവിടുത്തെ കുഞ്ഞ് അച്ചന്റെ മനസ്സ് അറിയുന്നവനാ എന്ന്  വൈദ്യന്‍ ഇപ്പോഴും പറയും"
തന്റെ കാര്യം എന്തോ കേട്ട് കൊണ്ട് മകന്‍  അച്ഛന്റെ  അടുത്ത് നിന്നും  ഓടി അമ്മേടെ അടുത്ത് വന്നു...
"എന്താമ്മേ  പറഞ്ഞത്  "  എന്ന ചോദ്യം 
"അല്ല മക്കളേ , അച്ഛന്‍ രാവിലെ കഴിക്കുന്ന ഭസ്മം എടുക്കാന്‍ മറന്നാ  ഇങ്ങോട്ട് പോന്നത് , പക്ഷെ നീ ഇവിടെ അത് വച്ചിരുന്നു എന്നച്ചന്‍ പറഞ്ഞു   നീ നേരത്തെ വന്നപ്പോഴെങ്ങാനും വീട്ടീന്ന് കൊണ്ട് വന്നോ "

അമ്മയുടെ ചോദ്യത്തില്‍ മകന്‍  ഉത്തരം ഇല്ലാതെ കുഴങ്ങി   "ഇതെന്തൊരു  വിഭൂതി ..ഇനി  അച്ഛനെങ്ങാനും  മന്ത്ര ശക്തിയില്‍  വരുത്തിയതോ..." മകന്‍ ആകെ കുഴങ്ങി.  
" അച്ഛാ   ആ ഭസ്മം എവിടെ "   എന്ന്  വാഴയില  പോലെ കിടന്ന വൈദ്യനെ  കുലുക്കി ചോദിച്ചു
"കുളിമുറിയുടെ ജന്നല്‍ പടിയില്‍ ശകലം ഇരിപ്പുണ്ട് "  വൈദ്യന്‍  വയറു തിരുമ്മിക്കൊണ്ട്   അശരീരി പോലെ പറഞ്ഞു.. 
"  അത്ഭുതം  തന്നെ "   മകന്‍ പറഞ്ഞു , എന്നിട്ട്  കുളിമുറിയിലേക്ക്  ഓടി  

"അയ്യോ   ഇത്  വിമ്മിന്റെ പൊടിയാ "  അലറി വിളിച്ചും കൊണ്ട് മകന്‍ പോയതിലും  വേഗത്തില്‍ തിരികെ വന്നു
"ഇന്നലെ ധൃതിയില്‍ എല്ലാം തേച്ചു കഴുകിയതിന്റെ ബാക്കി അവിടെ ഇരുന്നതാ ....എന്റെ ദൈവമേ ഇനി അച്ഛനെ  ആശുപത്രീല്‍ കൊണ്ട് പോയി  എനിമാ വക്കണ്ടി  വരും.... ഈ നല്ലോരു  ദിവസോമായിട്ട്"
മകന്റെ  അലറി കരച്ചിലില്‍ അമ്മയും ഭാര്യയും  കണ്ടു നിന്നവരില്‍ കുറെ പേരും പങ്കു  കൊണ്ടു  . 
രാമന്‍  കണ്ണ് നീര്‍ ആറ്റുവാന്‍  തോര്‍ത്തിന്റെ തുമ്പില്‍ കണ്ണുകള്‍ കോര്‍ത്തിട്ടു ! എല്ലാം ഞാന്‍ കാരണം.

വൈദ്യന്റെ ഞരക്കം കൂടി കൂടി വന്നു  ..ഒപ്പം കക്കൂസിലേയ്ക്ക്  ചൂണ്ടിയ വിരലും നീണ്ടു നീണ്ടു വന്നു..അതില്‍ പിടിക്കാന്‍ വൈദ്യന്റെ ഭാര്യേടെ കൈയ്യും....



2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും

ആധാറും   കല്യാണി ഇച്ചേയീം   സ്വര്‍ണ പണിയും    പിന്നെ ബീഡി   തെറുപ്പും
കടലും കടലാടീം  എന്നോ  മോരും മുതിരേമെന്നോ ഒക്കെ പറയുന്ന പോലയെ തോന്നൂ
എന്നാല്‍  കാലം മാറിയപ്പോള്‍  മോരും മുതിരേം നല്ലതെന്നും  മോരില്‍ മുതിര അലിയുമെന്നും   കടലില്‍ കടലാടി ഉണ്ടാകുമെന്നും  അത് കടലിലെ പച്ചമരുന്നായി ഉപയോഗിക്കാമെന്നും ഒക്കെ അങ്ങ് കണ്ടു പിടിച്ചാലോ ?  !!.

ഇതും, അതുപോലെ ഒന്നുമല്ലെങ്കിലും,    ഒരു വെറും പാവം നാട്ടിന്‍ പുറത്തുകാരി  വൃദ്ധയുടെ ധര്‍മ സങ്കടത്തില്‍ കുതിര്‍ന്ന സമസ്യാ പൂരണം എന്ന് വേണമെങ്കില്‍ പറയാം! 
പൊറുതി മുട്ടുമ്പോള്‍  മുണ്ട് പൊക്കി കാണിക്കാന്‍ മടിയൊന്നും   കല്യാണി ഇച്ചെയിയ്ക്ക് പണ്ടേ ഇല്ല . പക്ഷെ ഒരു  ഷോ നടത്തിയാല്‍ ആരെങ്കിലും നാല് പേര്‍ കാണണ്ടേ ? ഇവിടെ അതിനുള്ള സ്കോപ് ഇല്ല   കാരണം  ശത്രു  അങ്ങ് കേന്ദ്രത്തിലോ  മറ്റോ ആണെന്ന് ഇച്ചേയി   പണ്ടേ അറിഞ്ഞു.    ഇല്ലെങ്കില്‍    ഒരു ഒന്നൊന്നര  റിയാല്‍റ്റി  ഷോയ്ക്ക്‌  ഇത് തന്നെ ധാരാളം!

ഈ കഴിഞ്ഞ മഴക്കാലം    ഉള്ളിയുടെ വില ഉള്ളു പറിച്ചു മുളക് തേയ്ക്കുന്ന സമയം.  
അടുക്കളയില്‍ നിന്നും ഉഗ്ര ശാസനം  " വല്ലോം കൊണ്ട് പോയി പണയം   വച്ചിട്ടെങ്കിലും   അര കിലോ ഉള്ളി വാങ്ങിച്ചോണ്ട്  വാ , ഇല്ലാത്ത വെല കൊടുത്തു വാങ്ങിയ  കോഴിയാ , ഈ വെല കയറുമ്പോഴേ ഓരോരുത്തര്‍ക്ക് വിരുന്നു വരാന്‍ സമയമുള്ളൂ.എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ഫോണ്‍ വിളിച്ചാല്‍ പോരെ..ഇപ്പോള്‍ വെല കൊറവ്  അതിനെയുള്ളൂ "....
പെണ്ണുമ്പിള്ള  അശ കൊശലെ  ഉള്ളി തെയ്യം കെട്ടിയാടുന്നു.!  ഒന്നേ നോക്കിയുള്ളൂ  ഉള്ള ചില്ലറ തപ്പി പെറുക്കി കുടയും എടുത്തു റോഡില്‍ ചാടി.  മഴ  എല്ലാവിധ ഗരിമയോടും കൂടി  കച്ചേരി തകര്‍ക്കുന്നു .
റോഡില്‍ കൂടി ഒഴുകി വരുന്ന  മുട്ടറ്റം കലക്ക വെള്ളത്തില്‍  എടുത്തു ചാടാന്‍ ഒരു പള്ളിക്കൂട കാല  ഉള്‍  വിളി വന്നു മുട്ടി ,   പക്ഷെ ഉള്ളിയും   ഭാര്യയും  ഉള്ളാലെ വിലക്കി. 

 ഒഴുകുന്ന വെള്ളത്തിലൂടെ  നടക്കുമ്പോള്‍  വള്ളി നിക്കറും  ബനിയനും,   അരിച്ചു കയറുന്ന ഇടവപ്പാതി തണുപ്പും   വെള്ളത്തില്‍ കളിച്ചു ചെല്ലുമ്പോള്‍ അമ്മ തരുന്ന ചൂട് ചൂരല്‍ കാപ്പിയും  ഒരു  ടി വി സ്ക്രോള്‍  ആയി മനസിലൂടെ ഒഴുകി...ഓള്‍ഡ്‌ ആന്‍ഡ്‌ ന്യു ജെനറേഷന്‍  ജുഗല്‍ ബന്ദി പോലെ.
 "എന്തിനാ കുഞ്ഞേ ഈ മുടിഞ്ഞ മഴയത്ത്  ഇറങ്ങിയത് ? "    ജംക്ഷനിലെ  മൂന്നു മുറി കടയുടെ  ഓരത്ത്
സ്വര്‍ണം പണിയുന്ന രാമകൃഷ്ണനും,   ബീഡി തെറുപ്പ്  കുട്ടപ്പനും  ചേര്‍ന്നുള്ള പങ്കു മുറി.  അതിന്റെ തിണ്ണയില്‍  ഉയരുന്ന ബീഡി പുകയുടെ ഇടയില്‍ കുത്തി ഇരുന്നു കൊണ്ട് കല്യാണി ഇച്ചേയി എന്നെ കണ്ടതും  ഈ ചോദ്യം ഉറക്കെ,   മഴയുടെ  ഭേരിയ്ക്കും മുകളിലൂടെ എറിഞ്ഞു.  "സ്വല്പം ഉള്ളി വാങ്ങാനാ ഇചേയീ  ..." അതും പറഞ്ഞോണ്ട് ഞാനും കുട മടക്കി  കട തിണ്ണയില്‍ കേറി.
ഒന്നും രണ്ടും പറഞ്ഞിരുന്നതിനു  ഭംഗം വന്നിട്ടോ  അതോ തണുത്ത മഴയത്ത്  ഇച്ചേയീടെ ചൂടാക്കല്‍ തടസ്സപ്പെട്ടിട്ടോ   ഒന്ന് രണ്ടു പേര്‍ എഴുന്നേറ്റ് മാറി.

"ഉള്ളിയ്ക്ക് പകരം ഒരു ഗ്രാം സ്വര്‍ണം തരാം "  രാമകൃഷ്ണന്റെ കമന്റ്.
"കോഴിക്കറീല്‍  ഇടാന്‍ പറ്റില്ലല്ലോ " എന്റെ മറു കമന്റ് ..ഒരു ഫേസ് ബുക്ക് സ്റ്റൈലില്‍ .

"ഉള്ളി അവിടെ നിക്കട്ടെ  മോനെ..ഈ ആധാരം എന്ന് പറയുന്ന  കാര്‍ഡ് എന്നാത്തിനാ  ..? "
ഇച്ചേയി  മുറുക്കാന്‍ മഴ വെള്ളത്തിലേയ്ക്ക് തുപ്പി ഉഷാറായി..കയ്യിലിരുന്ന  പൊതിയില്‍ നിന്നും ഒരു ചുവന്ന കാര്‍ഡ് എടുത്തു വീശി  ..ഒരു റഫറിയേപ്പോലെ
"എന്റിച്ചെയീ  ഇനി എല്ലാത്തിനും  അത് നിര്‍ബന്ധമാ  ...മൊഴത്തിനു  മൂവായിരം സബ്സിഡി അല്ലിയോ തരുന്നത് ..അത് ഇട നിലക്കാര്‍ അടിച്ചു മാറ്റാതെ നമ്മടെ  കയ്യില്‍ തന്നെ എത്താനാ  ഈ ആധാര്‍ .."
കുട്ടപ്പന്‍ പച്ച നൂല്‍ ബീഡിയുടെ അരയില്‍ കെട്ടിക്കൊണ്ട് പറഞ്ഞു.

"ഇത് മുതു മുടിഞ്ഞ ഏര്‍പ്പാടാ  ഇപ്പം തന്നെ   ആശുപത്രി  കാര്‍ഡ് , റേഷന്‍ കാര്‍ഡ്‌ ,  വോട്ടു ചെയ്യാന്‍  കാര്‍ഡ്
പിന്നെ തൂറാന്‍ വരെ   സകലതിനും കാര്‍ഡാ , ഇതെല്ലാം കൂടി സൂക്ഷിയ്ക്കാന്‍  അര   പണവട സ്വര്‍ണത്തില്‍ പണിഞ്ഞ ഈ താലീടെ കൂടെ കോര്‍ത്ത്‌ കഴുത്തേല്‍ ഇടാന്‍ ഒരു  കരി മണി മാല പണിയാന്‍ എന്താകും എന്നറിയാന്‍ കൂടിയാ ഞാന്‍ രാമണ്ണ്‍ന്റെ അടുത്ത് വന്നതും... അല്ലാതെ മടീല്‍ വച്ചാല്‍ ഇതെല്ലാം കൂടി  വഴീല്‍ പോകും "  കല്യാണി ഇച്ചേയി  കാര്യത്തിലേക്ക് കടന്നു.

ഒന്നും മിണ്ടാതെ ഇരുന്ന സഖാവ്  തോര്‍ത്ത് അരിവാളു പോലെ കഴുത്തേല്‍ ഇട്ടുകൊണ്ട്  ഒരു ബീഡി യ്ക്കായി
കുട്ടപ്പന്റെ നേരെ കൈ നീട്ടി  ...ഇതതിലും വല്ലിയ കാര്‍ഡാ എന്നുള്ള ഭാവത്തില്‍ ബുദ്ധി മുട്ടി കുട്ടപ്പന്‍ ബീഡിം തീപ്പെട്ടീം  ഇട്ടു കൊടുത്തു.  ബീഡി കത്തിച്ചു  ഒന്നാം പുക അകത്തേയ്ക്ക് എടുത്തു  രണ്ടാം പുക പുറത്തേയ്ക്ക് ഊതി സഖാവ്  പറഞ്ഞു...
"എന്റിചെയീ  ഇത് കേന്ദ്രം ഭരിക്കുന്ന അഴിമതി കൂട്ട് മുന്നണിയുടെ ദല്ലാള്‍മാര്‍ക്ക്  ചുമ്മാ പൈസ ഉണ്ടാക്കാന്‍ ഇട്ടു കൊടുത്തിരിക്കുന്ന  ഒരു വഴി മരുന്നാ ...കാര്‍ഡ് ഒന്നിന് നൂറു രൂപയോളം  അവന്മാര്‍ക്ക്  കിട്ടും   ജനം  സബ്സിഡി സൊപ്നം  കണ്ട്  ഉറങ്ങുമ്പോള്‍  അവമ്മാരുടെ  വട്ടീല്‍ കാശു കുമീവാ... അല്ലെ പിന്നെ ഈ അടിച്ചു മാറ്റുന്ന പൈസയുടെ നാലിലൊന്ന് ചുമ്മാ കൊടുത്താല്‍ പോരെ  പാവം ജനം  ഒരു വിധം സുഖമായി ഈ പട്ടിണി രാജ്യത്ത് കഴിയില്ലേ..പിന്നെ നമ്മുടെ കേരളത്തില്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍  ആള് റെഡിയായി  നിപ്പല്ലേ..."  അഞ്ചാമത്തെ പുകയില്‍ ബീഡി കെട്ടു.....സഖാവ് അത് ചെവിപ്പുറകില്‍ തിരുകി..അരിശം കടിച്ചമര്‍ത്തി .
"നനഞ്ഞ ബീഡി പോലെ ഒരു വ്യവസ്ഥ ! വലിക്കുന്നവന്റെ കവിള്‍ ഒട്ടും!!" മനസാ പറഞ്ഞു കാണും.

"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വെലക്കൂട്ടിയിട്ടു  അതേന്നു കിട്ടുന്ന ലാഭം കൊണ്ട്  സബ്സിഡിയായി  നക്കാപിച്ച  ജനത്തിന് നല്‍കുന്ന ഈ പണി  ഇവിടേ നടക്കൂ, സ്വര്‍ണത്തിന് എന്താ വില..ചെറുകിട പണിക്കാരന്‍ തൊഴില് നിര്‍ത്തി കൂലി പണിയ്ക്ക് പോയിത്തുടങ്ങി "  രാമകൃഷ്ണന്റെ  ദുഃഖം .

" പെട്രോളിന് വില കേറുവാ  ഞങ്ങള്‍ കൂലി കൂട്ടാന്‍ തീരുമാനിച്ചു "  വരാന്തേല്‍ നിന്നിരുന്ന ഓട്ടോക്കാരന്‍ ഒരു പൊതു പ്രസ്താവനയും നടത്തി.
"എല്ലാരും അവരവരുടെ വെല ഇട്ടാ സാധനങ്ങള്‍ വിക്കുന്നത്..വാങ്ങുന്നവനു ഒരു വെലേം ഇല്ല..ഇതൊക്കെ ആരോട് പറയാന്‍.. "  മൈക്കാട് പണിക്കു പോകുന്ന കുഞ്ഞൂട്ടി ആരോടെന്നില്ലാതെ പറഞ്ഞു.

"മക്കളെ എന്റെ ആകുന്ന കാലത്ത്നാലും കൂട്ടി ഒന്ന് മുറുക്കി നല്ല കൊഴു കൊഴെ മുറുക്കാന്‍ തുപ്പല്‍  ..അടിപ്പാവാട പൊക്കി അങ്ങോട്ട്‌ കാണിച്ചു കൊടുത്തോണ്ട്  ഇവന്റെയൊക്കെ മുഖത്തോട്ട്  ഭൂ" എന്നൊരു ആട്ടോടെ അങ്ങോട്ട്‌ തുപ്പി കൊടുക്കാമായിരുന്നു ....ഇന്നിപ്പം വയ്യാതായി " കല്യാണി ഇച്ചേയിയില്‍ രോഷാഗ്നി പടര്‍ന്നു.

"അതിനിപ്പം എല്ലാരും അങ്ങ് തലസ്താനത്തല്ലിയോ   ഇചേയീ പിന്നെ ആരെ കാണിക്കാനാ "
ആരാണ്ട് ചോദിച്ചതു കേട്ട്  ഇച്ചേയി പറഞ്ഞു  " ഇതെല്ലാം മുടിയാനുള്ള പോക്കാ  ..ഒടുവില്‍ തല   സ്ഥാനത്ത് കാണാതെ വരും കുഞ്ഞേ.."

മഴ ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല ഒന്ന് തുള്ളി വിട്ടു.  ഓരോരുത്തരായി  റോഡില്‍ ഇറങ്ങി.
കല്യാണി ഇച്ചേയി കാര്‍ഡുകള്‍ അടുക്കി പെറുക്കി മുറുക്കാന്‍ പൊതിയുടെ കൂടെ വച്ചു. കാലു നീട്ടി ഒന്നിരുന്നു.
അടുത്ത മഴയ്ക്ക്‌ മുന്പ് വീട്ടിലെത്താന്‍ ഉള്ളീം വാങ്ങി ഞാനും യാത്ര പറഞ്ഞു തിരികെ നടന്നു.

പോരുമ്പോള്‍  ഇച്ചേയി സഖാവുമായി തീവ്രമായ ഏതോ  വിഷയ ചര്‍ച്ചയില്‍ വീണിരുന്നു..കുട്ടപ്പന്റെ ഒരു ബീഡി കൂടി മറിഞ്ഞു കാണും...!
നിരവധി കാര്‍ഡുകള്‍  പോലെ    വിഷയ" ദാരിദ്ര്യം ഈ മണ്ണില്‍  ഒരിക്കലുമില്ലല്ലോ,  സാക്ഷാല്‍ ദാരിദ്ര്യം പല വട്ടം ഉണ്ടായാലും   !!


2013, ജൂൺ 23, ഞായറാഴ്‌ച

ട്രങ്ക് കോള്‍

ട്രങ്ക്  കോള്‍ . 

പള്ളിക്കൂട  കാലത്ത്  കേള്‍ക്കാന്‍ കൊതിച്ച  മുഖമില്ലാ  സ്വന ധാര , ഒരിക്കല്‍പോലും  ശ്രവിയ്ക്കാന്‍ കഴിയാത്തതില്‍  ഇന്നും ദുഖമുണ്ട്.
ആകാശ വാണി  പുറപ്പെടുവിച്ച  രഞ്ജിനി,  രാത്രി ആര്‍ക്കും ശല്യമാവാതെ  പോക്കറ്റ് ട്രാന്‍സിസ്ടരില്‍  ചെവി ചേര്‍ത്ത്  കേട്ട നേര്‍ത്ത നാദ ധാര..  സന്യാസിനിയും   കയാമ്പൂവും  ഒക്കെ  കരണ ഞരമ്പിലൂടെ  വിഷാദവും  പ്രണയവുമായി തലച്ചോറിലും മനസിലും പെയ്ത് ഇറങ്ങിയിരുന്ന  യൌവ്വന കാലത്തും  ട്രങ്ക് കോളുകള്‍ നേരില്‍  മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല . 
കാരണം  നാട് വിട്ടു പോയ  അടുത്തറിയാവുന്ന ആരും ഇല്ലായിരുന്നു എന്നതാകാം  .ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ തന്നെയും  ചിറി വഴി നാക്കു കൊണ്ട് നക്കി ഒട്ടിച്ച നീല ഇന്‍ലന്റില്‍ വരുന്ന ക്ഷേമ അന്വേഷണങ്ങള്‍  വല്ലപ്പോഴും ഒരെണ്ണം മാത്രം.

കൂടുകാരുടെ  അച്ഛനോ  അമ്മാവനോ ഒക്കെ പാട്ടാളത്തിലോ    റെയില്‍ വേയിലോ  ഉണ്ടായിരുന്നവര്‍  വരുമെന്നും  പോകുന്ന കാര്യം അറിയിച്ചുവെന്നും   അതിനു  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ പോയി ട്രങ്ക് ബുക്ക് ചെയ്തു എന്നും ഒക്കെ കേട്ടിരുന്നപ്പോള്‍   അത്ഭുതം  കൂറി  നോക്കി നിന്നിരുന്നത്    ബാല്യ കൌതുകമായി ഇന്നും മനസ്സില്‍  ഉണ്ട്.    

 ഒന്നോ രണ്ടോ തവണ മാത്രം  പോസ്റ്റ്‌ ഓഫീസിന്റെ നടയില്‍ ചുവന്ന  മേലങ്കി പുതച്ച  ചതുര  കൂട് കണ്ടിട്ടുണ്ട്   "ട്രങ്ക് വിളിക്കുന്ന സ്ഥലമാ" എന്ന് അയല്‍ക്കാരന്‍ വാസു ദേവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അവന്‍റെ അച്ഛനെ ബര്‍മയില്‍  വരെ വിളിച്ചു അമ്മാവന്‍ എന്ന്  പൊളി പറയുന്നതും ഓര്‍ക്കുന്നു.  പക്ഷെ അവനും ഒരിക്കല്‍ ട്രങ്ക് വഴി സംസാരിച്ചുവത്രേ ! എന്റെ ഒരു ട്രങ്കില്ലാ  വിധി. !!

മറ്റൊന്ന് കമ്പി "
കമ്പിയ്ക്ക്ഒരുപാട് പര്യായങ്ങള്‍   പിന്നെ  ശ്രേഷ്ഠ ഭാഷയില്‍  ആരൊക്കെയോ കണ്ടെത്തി, ആ കമ്പി കാരണം  പല കമ്പനികള്‍ പൂട്ടുകേം ചെയ്തു!  .  പല പാനലുകളും വിടരും മുന്‍പേ കൂമ്പി പോവുകയും ചെയ്തു!!

കമ്പിക്കാരനെ   ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അലമുറയിടുന്ന കുട്ടിയമ്മ ഇന്നും  ചിരി ഉണര്‍ത്തുന്ന ഒരു കഥാ പാത്രമാണ് . പാവം കുട്ടിയമ്മേടെ മോന്‍ നാഗാലാന്റില്‍  പോലീസിലായിരുന്നു  കമ്പിക്കാരന്‍ എന്നാല്‍ ദുഃഖ ദൂതന്‍ എന്ന നാട്ടു നടപ്പാവാം കുട്ടിയമ്മയെ കരയിപ്പിച്ചിരുന്നത്.
നീളന്‍ കാലന്‍ കുടയും  സൈക്കളിന്റെ  ഹാന്റിലില്‍ തൂക്കി   പുറകിലത്തെ കാര്യറില്‍ പ്ലാസ്ടിക് കടലാസ്സില്‍ ചുവന്ന കമ്പി എഴുത്തുമായി  ഒരു പടയാളിയെ പോലെ സൈക്കിളില്‍ നിന്നും ചാടി ഇറങ്ങുന്ന കമ്പിക്കാരനെ കാണുന്നത്  പോത്തും കയറുമായി വരുന്ന കാലനെ  കാണുന്ന ഭയ ഭക്തി  ബഹുമാനത്തോടെ  ആയിരുന്നു.  അത് ട്രാന്‍സിലേറ്റ്  ചെയ്യുന്ന സാര്‍ അതിലും വലിയ പദവിയിലും. 

ഇതൊരു ട്രങ്ക് കോള്‍ ബുക്കിംഗ് കഥ . 

സ്ഥലത്തെ പ്രധാന മേല്‍ വിലാസ പട്ടികകളില്‍ പെട്ട വീട്ടുകാര്‍ . ഒരുപാട് പേര്‍  പേര്‍ഷ്യയിലും  അമേരിക്കയിലും ഒക്കെയുള്ള വീട് .  ബന്ധു ബലം കൌരവപ്പടയോളം,   ആരും തന്നെ  ഊരില്‍ ഇല്ലാ എന്ന് പറയാം,  ഒരു പാവം പാതിരി അല്ലാതെ  . സൌമ്യനും ശാന്തനുമായ ആ നല്ല ഇടയന്റെ  അനുജന്മാരില്‍ ഒരാള്‍  ഓര്‍ക്കാപ്പുറത്ത്  കാലയവനികയ്ക്കുള്ളില്‍  മറയുന്നു.   മോര്‍ച്ചറി (സഞ്ചരിക്കുന്നതും  അല്ലാത്തതും )   ശവ  പാട്ടു  (കരച്ചില്‍?) പാടി  വഴിയേ " ആഘോഷ യാത്ര" ഒന്നും അന്നില്ലായിരുന്നു  .
പാവം അച്ചന്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാന്‍ സന്തത സഹചാരി കുട്ടപ്പനെ   ഏര്‍പ്പാടാക്കി .  
കുട്ടപ്പനോ  കമ്പി വിലാസങ്ങള്‍ വേറെ   ട്രങ്ക് നമ്പരുകള്‍ വേറെ എന്നിങ്ങനെ  നൂറ്റൊന്ന് ആവര്‍ത്തിച്ചു അച്ചനോട്  ഉറപ്പിച്ചു    വിശ്വാസം   വരുത്തി.  
'നിനക്ക് ട്രങ്ക് ഒക്കെ വിളിക്കാന്‍ അറിയാമല്ലോ " എന്ന അച്ചന്റെ ചോദ്യത്തിന്  "പിന്നേ  ഞാനല്ലിയോ  വല്യ തിരുമേനി  കാലം ചെയ്ത  വിവരം ഇവിടുത്തെ കുഞ്ഞിനെ  അങ്ങ്  മട്രാസില്‍ ട്രങ്ക്  വിളിച്ചു പറഞ്ഞത് ...പക്ഷെ അന്നത്തെ തെരക്ക് കാരണം കുഞ്ഞിനു വരാന്‍ കഴിഞ്ഞില്ല " " അതിപ്പം കൊല്ലം കൊറെയായി  എന്നാലും ട്രങ്ക് പഴേത് തന്നെ."
"എന്നാല്‍ വേഗം ചെന്നോളൂ" എന്ന് അച്ഛന്‍ കുട്ടപ്പനെ യാത്രാമൊഴി ചൊല്ലി.
 
കുട്ടപ്പന്‍ ആരോടും ഉരിയാടാതെ  സൈക്കിളില്‍ വലതു കാല്‍ വീശി   കേറി നേരെ  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ എത്തിയെ ശ്വാസം പോലുംവിട്ടുള്ളൂ
പോസ്റ്റ്‌ അപ്പീസിന്റെ ഉള്ളിലേയ്ക്ക് നോക്കിയതും കുട്ടപ്പന്റെ സിരകള്‍ മുഴുവന്‍ ആശ്വാസ വാതകം നിറഞ്ഞു  ഓക്സിജന്‍  കിട്ടാതെ കിടന്ന ആളിന് അത് കിട്ടിയത് പോലെ.  
മേലേലെ  ഗോപാല പിള്ള  "പോഷ് മാഷാ" പക്ഷെ  കോഴഞ്ചേരി  അപ്പീസിലാ  എന്നറിയില്ലായിരുന്നു.
ദൈവാധീനം   .  വിവരം കേറി പിള്ള സാറിനോട് പറഞ്ഞു. "അതിനെന്നാ കുട്ടപ്പാ  ആ ചുവന്ന കതകു തുറന്നു കേറി വിളിച്ചോണ്ടാട്ടെ   ഞാനിത്തിരി തെരക്കിലാ   "  എന്നും പറഞ്ഞു പിള്ള സാര്‍ തടി പിടിയുള്ള  ഇരുമ്പ് സീല്‍ കറുത്ത മഷി പെട്ടിയില്‍ മുക്കി ഇല്ലന്റുകളുടെ മുഖം നോക്കി അടിച്ചു കൊണ്ടിരുന്നു .

കുട്ടപ്പന്‍ എന്തോ അപരാധം കാണിക്കാന്‍ പോകുന്ന മാതിരി ചുക ചുകെ ചുവന്ന  ഇരുമ്പു കൂടിന്റെ കതകു തുറന്നു ഇടം വലം നോക്കി  വലതു കാല്‍ വച്ച്  അകത്തു കേറി   കതക്  അടച്ചു.
എല്ലാം കഴിഞ്ഞു യുദ്ധം ജയിച്ച പ്രഭാവത്തോടെ തിരികെ ഇറങ്ങി  മുഖത്തെ വിയര്‍പ്പൊക്കെ  കൈലി തുമ്പാല്‍ തുടച്ചു.
ഗോപാല പിള്ള സാര്‍ അടി തുടരുന്നു  നേരെ നോക്കുന്നത് പോലുമില്ല ,   കമ്പി  അടിക്കുന്ന " കട കട  " മാത്രം നിശബ്ദ ഭംഗം വരുത്തുന്നു.
ട്രന്കിന്റെ പൈസ ചോദിച്ചില്ല  ഒട്ടു കൊടുത്തുമില്ല  , തിരികെ അതെ കാല്‍ വീശി  സൈക്കളില്‍ കേറി  ദാ" എന്ന് പറഞ്ഞപ്പോഴേയ്ക്കും  അച്ചന്റെ  കാല്‍ക്കല്‍ റെഡി  .

അച്ചനും  ഒരുമാതിരി അവിശ്വാസം  തോന്നി  " ഇത്ര പെട്ടന്ന് മൂന്നു നാല് ട്രങ്ക് വിളിച്ചു കഴിഞ്ഞോ കുട്ടപ്പാ "
എന്നൊരു ആക്കി ചോദ്യം  കുട്ടപ്പന് അത്ര പിടിച്ചില്ല .  കുറിപ്പും   പൈസയും അച്ചന്റെ കയ്യില്‍ കൊടുത്തു എന്നിട്ട് പറഞ്ഞു
" അച്ചോ നമ്മുടെ  മേലേലെ ഗോപാല പിള്ള ഇപ്പം കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസിലെ മാഷാ
എന്നെ കണ്ടതും  ഞാന്‍ എല്ലാ വിവരവും പറഞ്ഞു  ...അതിനെന്നാ കുട്ടപ്പാ  ചൊവന്ന പെട്ടീടെ കതകു തൊറന്നു
അങ്ങ് വിളിച്ചോണ്ടാട്ടെ  എന്ന്  പറഞ്ഞതും  ഞാന്‍ അങ്ങോട്ട്‌ കേറി കതകും അങ്ങടച്ചു  എന്നിട്ട്  അച്ചന്‍ തന്ന നമ്പരും  പേരും ഒറക്കെ അങ്ങോട്ടു വിളിച്ചു  എന്നിട്ട് മരണ വിവരം ഓരോരുത്തരോടായി  പറഞ്ഞു   എന്റെ തൊണ്ട  പൊട്ടാറായി  അച്ചോ  ....."  കുട്ടപ്പന്‍ തളര്‍ന്ന് പോയി.

അച്ചന്റെ  തലച്ചോറിന്റെ വെള്ളി തിരയില്‍  പടം തെളിഞ്ഞു.  "അപ്പോള്‍ കുട്ടപ്പാ നീ ആ കറുത്ത ഫോണ്‍ കയ്യില്‍ എടുത്തില്ലേ "
"എന്റച്ചോ  ഗോപാല പിള്ള പറഞ്ഞാല്‍ അതില്‍ കൂടുതല്‍  എന്തവാ , കേറി അങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു  ഫോണും ഒന്നുമെടുക്കണ്ട കാര്യമില്ല പുള്ളി പറഞ്ഞാല്‍  ...പണ്ട് ഞാന്‍ മട്രാസിനു വിളിച്ചതും ഇങ്ങനെ തന്നെയായിരുന്നു " 
അച്ചന്‍  ചെകുത്താനെ കണ്ടപോലെ ഞെട്ടിപ്പോയി  .  വല്യ തിരുമേനീടെ  അന്ത്യ കര്‍മ്മങ്ങള്‍ക്ക് അനിയന്‍ വരാതിരുന്നതിനെ ചൊല്ലി ഇന്നും പിണക്കം മാറിയില്ല  . അവനെ അറിയിച്ചില്ല എന്ന് അവനും  കൃത്യമായി ട്രങ്ക് വിളിച്ച വിവരം ഞാനും ഇപ്പോഴും വാദിക്കുന്നു.  പെട്ടന്ന് അച്ചനു ബോധം വന്നു
"ആട്ടെ  കുട്ടപ്പാ   വിളിച്ചതിന്റെ രസീത്  കാണട്ടെ  "
"അച്ചോ കൊച്ചിലെ തൊട്ടേ ഞാനിവിടുത്തെ കാര്യക്കാരനാ   എനിക്കാരുടേം പൈസാ വേണ്ടാ.   അറിയാവുന്നത് കൊണ്ട് ഗോപാല പിള്ള പൈസ ചോദിച്ചില്ല  ഞാനൊട്ടു കൊടുത്തുമില്ല ..ഞാന്‍ പോകുവാ  കൂലി പണി ചെയ്താ ഞാന്‍ കഴീന്നെ ...വിശ്വാസ കേടു തോന്നിയാല്‍ പിന്നെ അവിടെ നിക്കരുത്‌..."
കുട്ടപ്പന്‍ സൈക്കിള്‍ ഉന്തി മാറ്റി വച്ച്  നടന്നു നീങ്ങി.

അച്ചനു  മൊത്തത്തില്‍  ലോകാവസാനമായ പോലെ ഒരു തോന്നല്‍  വന്നു.
എല്ലാം തല തിരിഞ്ഞു  കറങ്ങുന്നത് പോലെ. 
ഇനി  നിന്നിട്ട് കാര്യം ഇല്ല  താനേറെ പോകുന്നതാ നല്ലത് . ഇല്ലെങ്കില്‍ എന്റെ മരണം പോലും അറിയിച്ചില്ല  എന്ന പരിഭവത്തിന്മേല്‍ ബന്ധുക്കള്‍ ശത്രുക്കള്‍ ആകും .
അച്ചന്‍  കുപ്പായമിട്ടു .  കുപ്പായ വര്‍ണത്തിലുള്ള  പ്രിമിയര്‍ പദ്മിനി  സ്റ്റാര്‍ട്ട്‌ ചെയ്തു .
കോഴഞ്ചേരിക്കു പോകും വഴി കുട്ടപ്പന്‍ ഓരം  ചേര്‍ന്ന് പോകുന്നു ...വണ്ടി നിര്‍ത്തി ..
"കുട്ടപ്പാ  സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നും ജനിച്ചവനാകുന്നു ...വണ്ടിയില്‍ കേറ് "
കുട്ടപ്പന്‍ ഒന്ന് പരുങ്ങി   എന്നിട്ട്ഡോര്‍ തുറന്നു അച്ചനെ നോക്കി  ഒരു പൂച്ച കുഞ്ഞിനെ പോലെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കുറുകി.
അച്ഛന്‍ പ്രിമിയര്‍ പദ്മിനി പായിച്ചു!


2013, മേയ് 1, ബുധനാഴ്‌ച

ദാനിയേല്‍




ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദ പ്രവചനങ്ങളില്‍  ദാനിയേലിന്റെ
പുസ്തകവും  ഘോഷിക്ക പെട്ടിരുന്നു . 

ഇവിടെ പമ്പാ നദിക്കരയില്‍  ഞങ്ങളും അറിയുന്നു   നന്മയുടെ പുസ്തക താളുകളിലെ ഉണ്മയുടെ കൊച്ചു കൊച്ചു പച്ചപ്പുകൾ . 
കോളജു കാലത്തെ ഏറ്റവും വലിയ വിനോദം ദാനിയേലു ചേട്ടന്റെ ഈ പുണ്ണ്യ ഭൂമിയിലേക്കുള്ള തീര്‍ ഥാടനമായിരുന്നു!

നദി  അമ്പേ വരണ്ടു വിണ്ടു കീറി പിഞ്ഞി  പോയ ഒരു കൈലേസുപോലെ കണ്ണീർ തടാകമായി തന്നോട് ചെയ്ത പിഴവുകൾ  അത് ചെയ്തവരോട്‌ പൊറുക്കേണമേ എന്ന് മാപ്പിരക്കും പോലെ ആകാശം നോക്കി കിടക്കുമ്പോൾ  ആ നെടുവീർപ്പിനിടയിൽ  അല്പം സാന്ത്വനമായി  മരു പച്ചപോലെ ദാനിയേലിന്റെ കുഞ്ഞു പീടിക.

മഞ്ഞ മുളം കാലുകള്‍  കോതി ഒതുക്കി അതിന്മേല്‍  ഇഴ അടുപ്പിച്ചു കെട്ടിയ തെങ്ങോല പന്തല്‍  പൂഴി മണലില്‍ തണുത്ത തറയിലേയ്ക്ക് ഉദയ സൂര്യന്റെ ഒളി നോട്ടം എത്തുമ്പോള്‍ കാപ്പി പീടികയ്ക്കു ആകെ ഒരു നാണം !

പമ്പാ നദിയിലെ  കുഞ്ഞോളങ്ങളിൽ കിഴക്കുണരുന്ന  ഉദയ  വെളിച്ചം വീണു പ്രതിഫിലിക്കുമ്പോൾ  ഓല മേഞ്ഞ  ചായ പീടികയിലും  അടുപ്പിലെ കുഞ്ഞു വെളിച്ചം അരണ്ട് മിന്നി ചുവന്ന വെളിച്ചം നദിയിലും പടർത്തുന്നു .

 ചെമ്പ്   കലത്തിലെ  തിളച്ചു തുടങ്ങുന്ന  വെള്ളത്തിൽ  ഇട്ട ചെമ്പ്  തുട്ട്     മേല്‍  കീഴ് മറിയുമ്പോൾ   ചൂട്ടിൽ നിന്നും തീ പിടിപ്പിച്ച്  ഒരു തെറുപ്പ്  ബീഡിയുമായി  ദാനിയേലിന്റെ ജീവിതവും  തിളക്കം വച്ച് തുടങ്ങുന്നു...കണ്ണാടി അലമാരയില്‍  ചൂടു പുട്ടിന്റെ ആവി നിറഞ്ഞു നില്ക്കുന്നു, നെല്ലു കുത്തരിയുടെ വെന്ത മണം .  ആറ്റരികത്തു മേഞ്ഞു വളരുന്ന താറാം കൂട്ടം ഇട്ട നാടന്‍ മുട്ട, കടുകു പൊട്ടിച്ചു താളിയ്ക്കുന്നതിന്റെ മാസ്മര ഗന്ധം ...
ആകെപ്പാടെ ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയ്ക്കു മേല്‍ ദാനിയേലിന്റെ പീടിക ഒരു വര്‍ ണ്ണ  കുടയായി നില്ക്കുന്നു , ആറ്റില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ നിര്‍ മ്മലതയില്‍   കൈതപ്പൂവിന്റെ ഗന്ധം ...


"പൂഹൂയ്‌ ...  പൂവോയ് "  കോഴഞ്ചേരി  ചന്തയിലേക്കുള്ള  സാമാനങ്ങളും  കേറ്റി വരുന്ന കേവ്  വള്ളക്കാരന്റെ  ആഹ്ളാദാരവം     ആരോഹണാ  അവരോഹണത്തില്‍   ... 
 നനുത്ത തണുപ്പിൽ  മുളം കഴുക്കോൽ ഊന്നി  പൊക്കി   വെള്ളം ചുഴറ്റി തെറുപ്പിച്ച്  ചുറ്റും പറക്കുന്ന നീർ കാക്കകളുടെ  കല പിലകൾക്കിടയിൽ   ദാനിയേലിന്റെ പീടികയിലെ നിത്യവും കൃത്യമായി ഉദിക്കുന്ന ചുവന്ന വെട്ടം കണ്ടതിന്റെ ആനന്ദം! 
മെല്ലെ വള്ളം  ബ്രേക്ക് ഇട്ടു തിരിച്ചു  കഴുക്കോൽ ഊന്നി  കരയിലേക്ക് അടുപ്പിച്ചു നിർത്തി  "ബ്ളൂം " എന്ന്  വെള്ളത്തിലേക്ക്‌  ഒരു ചാട്ടം ചാടി, അടുത്ത ചാട്ടം ദാനിയേലിന്റെ പീടിക തിണ്ണയിൽ കയറാനുള്ള കുത്തു  കല്ലിൽ . വള്ളക്കാരന്റെ ബലിഷ്ടമായ കാല്‍ പാദത്തിനടിയില്‍  കുത്തു കല്ലും ഒന്നു ഞരങ്ങി .

വറുതി കാലത്ത്   വഴിയോടു  തിരിഞ്ഞും  വര്‍ ഷ  കാലത്ത്  ഉറഞ്ഞു തുള്ളുന്ന പമ്പയെ നോക്കിയും ആയിരിക്കും  പീടികയുടെ മുഖപ്പു .  കുത്തു കല്ല്‌ കയറാതെ നേരെ വള്ളത്തില്‍ നിന്നും കടയിലേക്കു ലാന്റ് ചെയ്യുവാനുള്ള ഞൊടി വിദ്യ ആണു ഈ വര്‍ ഷ കാലത്തെ മുഖം മാറ്റം !! വറുതിയില്‍ വഴിയോടു തിരിയുന്നതും  വേറൊരു ലാന്റിങ് ലാഡര്‍ വിദ്യ!
മുഖപ്പുകളുടെ ഒരു പകര്‍ന്നാട്ടം .  

 മണ്ണ് മുഴുവനും വാരി  പുഴയെ ആവര്‍ത്തിച്ചു  ബലാല്‍സംഗം ചെയ്തു പണം ഉണ്ടാക്കിയ ഒരു വിരുതന്‍ , സ്ഥിരമായി ദാനിയേലിന്റെ  ആട്ടിയ വെളിച്ചെണ്ണയില്‍ അന്നത്തേയ്ക്കു മാത്രം ഉണ്ടാക്കുന്ന  വടയും ബോളിയുമൊക്കെ കഴിച്ച സമൃദ്ധിയില്‍ ഒരിക്കല്‍ അല്പം  കാശ് കടം വരുത്തിയപ്പോള്‍  ദാനിയേല്‍  ചുങ്കകാരന്റെ  മുതുകത്തു ചാട്ട വാര്‍ അടിച്ച കര്‍ത്താവായി ചോദിച്ചു  " ഈക്കണ്ട മണ്ണ് മുഴുവനും വാരി  നെറികേട് കാണിച്ചു നീ ഉണ്ടാക്കിയ കാശെല്ലാം എവിടെ പോയി.. വെള്ളമടിച്ചു കളഞ്ഞു അല്ലെ...ഇവിടെ നിനക്ക് തരാന്‍ കടം ഇല്ല...ഇനി നീ വരികേം വേണ്ടാ."  
മണല്‍ വാരുകാരന്‍ ആ പണിയും വെള്ളമടിയും നിര്‍ത്തി നല്ലവനായി ഒരിക്കല്‍ വന്നു എന്നും  ആവശ്യത്തിനു പലഹാരോം ചായേം ദാനിയേല്‍ ഫ്രീ ആയി കൊടുത്തുവെന്നും ആരോ പറഞ്ഞു.

ഇങ്ങനെ നന്മയുടെ വെളിച്ചെണ്ണ പലഹാരങ്ങളും  ദാനിയേല്‍ ചേട്ടന്റെ പീടികയില്‍ ചുട്ടു കൂട്ടുന്നുണ്ടായിരുന്നു.. ആറന്മുള ഉതൃട്ടാതി വള്ളം കളി കഴിഞ്ഞു   തളര്‍ന്ന് അവശരായി വരുന്ന തുഴചില്‍കാര്‍ക്ക്  ആകെ ഒരു വേ സൈഡ് മോട്ടലും  ദാനിയേല്‍ ചേട്ടന്റെ പീടികയും ആ സ്നേഹവുമായിരുന്നു  ..എത്ര വൈകിയാലും  കാപ്പീം കടീം  വച്ച് കാത്തിരിക്കുമായിരുന്നു  പാവം  ദാനിയേല്‍ ചേട്ടന്‍ ...

മദ്ധ്യാന്ന സൂര്യന്‍  പമ്പയെ  തപിപ്പിക്കുംപോള്‍  പീടിക തിണ്ണയില്‍ ഇരുന്നു  മുകുന്ദന്റെ വെള്ളാരം കല്ലുകളെ സങ്കല്പിച്ചു  നദി മദ്ധ്യത്തിലെ കുഞ്ഞോള പരപ്പിലെ നക്ഷത്രം വിരിയിക്കുന്ന  വെളിച്ച മാജിക് കാണാന്‍ എന്തായിരുന്നു സുഖം.  അപ്പോള്‍ കച്ചവടം ഒതുക്കി ഉച്ച മയക്കത്തിലായിരിക്കും  ദാനിയേല്‍ ചേട്ടന്‍ ..കൈത്തറി  ചുട്ടി തോര്‍ത്ത്  എടുത്തൊന്നു കുടഞ്ഞു നിവര്‍ത്തി ഡിസ്കില്‍ വിരിച്ചു  നെടു നീളന്‍ കാലുകള്‍  വളച്ചു വച്ച്  ഏതോ പകല്‍ സ്വപ്നാടനത്തില്‍ .... ഞങ്ങള്‍ ഏകാന്തതയില്‍  വെള്ളാരം കല്ലുകളെ നോക്കി മിഴി പൂട്ടാതെ വെറുതെ അലസമായി വരുന്ന കുളിര്‍ കാറ്റിന്റെ  സൊറയും കേട്ട് അങ്ങനെ ഇരിക്കും..

ഞങ്ങടെ യൌവ്വനം  അപരാഹ്നത്തിലായത്  അറിയുമ്പോഴും, വാര്‍ദ്ധക്യം  പടി കടന്നു വരുമ്പോഴും വല്ലപ്പോഴും ഓര്‍മ പുതുക്കാന്‍ സന്നാഹങ്ങളുമായി  പോകുമായിരുന്നു  ദാനിയേല്‍ ചേട്ടന്റെ പീടികയിലേക്ക് ... സംവത്സരങ്ങള്‍  ഉഴുതു മറിച്ച ഓര്‍മ പാടം അപ്പോഴൊക്കെ കതിരിടുമായിരുന്നു .. ചെറിയ തമാശുകള്‍  ചിരികള്‍   ചില്ലറ  കാര്യങ്ങള്‍ ..
ഓരോരോ  പ്രാരാബ്ധങ്ങള്‍  പരസ്പരം ഇറക്കി വക്കുമ്പോള്‍   എന്നത്തേയും പോലെ ദാനിയേല്‍ ചേട്ടന്‍  ചുട്ടി തോര്‍ത്തില്‍ ഉച്ച മയക്കത്തില്‍ ആയിരിക്കും..പക്ഷെ ഇപ്പോള്‍ ദിവാ സ്വപ്ന സഞ്ചാരമില്ല  കൂര്‍ക്കം വലി തന്നെ ...
ആയുസ്സിന്റെ  ലാസ്റ്റ്   സ്റ്റോപ്പില്‍  ആളിറക്കി പോകാന്‍ പോകുന്ന വണ്ടി പോലെ.
യാത്ര പറഞ്ഞു പിരിയുമ്പോഴും അലസമായ ഒരു മന്ദഹാസം  ഇങ്ങോട്ടിടും   അത്ര തന്നെ .


അങ്ങോട്ട്‌  പോകാതെയായിട്ടും ഒരുപാട് നാളുകള്‍ ആയി. 
ദാനിയേല്‍ ചേട്ടന്റെ  മുളം കൂടാരം കോണ്ക്രീറ്റ്  എടുപ്പായി മാറി എന്നറിഞ്ഞു .

പഴയ  സുഖവം സാന്ത്വനവും  തിരികെ തരാന്‍ പമ്പാ  നദിയും വെമ്പുന്ന പോലെ ..
ഒരു ഭയം പോലെ ,  ഒരു പക്ഷെ  നദിയും അതിന്റെ മരണ കാലത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടാകാം  കൈതപ്പൂ മണവും  വെള്ളാരം കല്ലുമൊക്കെ  സ്വപ്നത്തില്‍ ബാക്കി..
വാലില്‍ മറുകുള്ള  പരല്‍ മീന്‍ പുളച്ചിരുന്ന  നദി മാറില്‍ ഇപ്പോള്‍  ന്യു ജനറേഷന്‍ മീനുകളുടെ  റിയാലിറ്റി ഷോകള്‍ !
പഞ്ചാര മണല്‍ കസവ് കര നേര്‍ത്തു നേര്‍ത്ത്‌  ഒരു  നാട പോലെ ...അഴിഞ്ഞും അഴിയാതെയും നദിയെ ചുറ്റി  ഇണ പിരിയാന്‍ വയ്യാത്തപോലെ
വെറുതെ കുളിച്ചു കേറി പോരാറുണ്ട്  എന്നല്ലാതെ പുഴയോന്നും പറയാറില്ല.  മൂകയായി അങ്ങനെ കെടക്കും .  കരയെ  വാരി പുണരാന്‍  ഇനി കഴിയില്ലല്ലോ  എന്നോര്‍ക്കയാവാം..


ഇയ്യിടെ  പുലര്‍ച്ചെ  മൊബൈല്‍ വിളിയില്‍ ചങ്ങാതി പറഞ്ഞു  "ഡാ , നമ്മുടെ ദാനിയേല്‍ ചേട്ടന്‍ രണ്ടാഴ്ച  മുന്‍പ് മരിച്ചു പോയി  അടക്കവും കഴിഞ്ഞു..ഞാന്‍ ഇന്നലെയാ അറിഞ്ഞേ  ആരും പറഞ്ഞും കേട്ടില്ല..."
"എത്ര വയസായിരുന്നിരിക്കാം " എന്റെ ചോദ്യത്തിന്  അവന്‍ പറഞ്ഞു 
"നമ്മുടെ ലാസ്റ്റ് ബെല്ലിനു  ഇനി എത്ര കാലം .. നമ്മള്‍ വയസ്സിന്റെ കണക്കു കൂട്ടലുകള്‍ നടത്തുമ്പോള്‍   കാലം എളുപ്പ വഴിയില്‍ ക്രിയ ചെയ്ത് ഉത്തരം തരും .." അവന്‍ കോള്‍ കട്ട് ചെയ്തു .  
ഫോണിന്റെ മിടിപ്പും തീരുന്നു  ശബ്ദം ഇല്ലാതെ എന്റെ കൈക്കുള്ളില്‍  ഒരു ചത്ത മീനിനെ പോലെ അതിരിക്കുന്നു.

നദി മാറിലെ വെള്ളാരം കല്ലുകളില്‍ സൂര്യന്‍ നക്ഷത്രം വിരിയിക്കുന്ന മാജിക്ക് കാണാന്‍ ഇനി എന്ന്  കാണും എന്ന് ആരോ ചോദിക്കുന്നു ...
ചാര് കസേരയില്‍ ആയുസിന്റെ എഞ്ചുവടി പട്ടിക കൂട്ടി കിഴിച്ച് ഉത്തരം കിട്ടാതിരിക്കെ  
ഒരു മയക്കം വന്നു മൂടുന്നു...






 

2013, ജനുവരി 10, വ്യാഴാഴ്‌ച

മുതു പരിണയം

ഒരിക്കലും നടന്നതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ ഒരു സംഭവമായി ഇതിനെ കാണരുതേ
കഥാപാത്രങ്ങളും  സാഹചര്യങ്ങളും ഒക്കെ ഭാവനയുടെ പരിമിതികള്‍ക്ക് അകത്തും,  പരിമിതി ഇല്ലാത്തത് പുറത്തും!

അയല്‍ വീട്ടില്‍ ഒരു കല്യാണ നിശ്ചയം  പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്നു കൂടി. 

ഇന്നേയ്ക്ക് പതിനഞ്ചു വര്‍ഷം മുന്‍പ് കഥയിലെ  അമ്മാവന് വയസ്  എഴുപതും  ചില്ലറ  ബാലന്‍സും
ചിങ്ങത്തിലെ തിരുവോണം  നക്ഷത്ര ജാതന്‍   .
തന്‍ കൈ മുന്‍ കൈയ്യായി എടുത്ത കല്യാണ ആലോചന ഉന്നം തെറ്റാതെ ലക്ഷ്യത്തില്‍ തറച്ചതിന്റെ ആവേശം
അമ്മാവനെ  യൌവ്വന യുക്തനാക്കി..
 

മരുമകന്റെ  ഏറ്റവും ഇളയ  അനിയന്റെ ,  മധ്യ വയസ്സിലാണോ  അതോ വൃദ്ധ വയസ്സിലാണോ എന്ന് ഒരു നടയ്ക്കു തീര്‍പ്പാക്കാന്‍ പറ്റാത്ത വയസ്സറിവില്‍ ,  ഒത്തിരി തേടി  തപ്പി   പിടിച്ചെടുത്ത   ഒരു മഹാ ഭാഗ്യത്തിന്റെ , അല്ലെങ്കില്‍  കേരള സംസ്ഥാന  ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചപോലെ,
ഇതി കര്‍ത്തവ്യ മൂഡരായി എല്ലാവരും  പെട്ടിയില്‍ വീണ മൂഷിക സോദരനെ പോലെ എരി പൊരി സഞ്ചാരത്തില്‍ ......

കാരണം ചെറുതല്ല , പയ്യന്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട് കൊല്ലം പതിനഞ്ചു  കഴിഞ്ഞു. അന്നേ വയസ്സ് മുന്‍പില്‍ കേറി പോയി എന്ന് പല ബ്രോക്കര്‍മാരും പറഞ്ഞിരുന്നു
പോയി കണ്ട പെമ്പിള്ളേര്‍  കൂട്ട്കാരോട് പറഞ്ഞെന്നും അറിഞ്ഞു  "ഒരു മുതുക്കന്‍ ചെറുക്കന്‍  പെണ്ണ് കാണാന്‍ വന്നിരുന്നു എന്ന്"    സങ്കടം തോന്നാതെ ഇരുന്നുമില്ല.

എങ്കിലും ജില്ലയില്‍ ആണിന് മൂന്നു പെണ്ണ് വച്ച് ഉണ്ടെന്ന്,  പത്തില്‍ മുന്നാം സെപ്റ്റംബര്‍ പരീക്ഷയ്ക്ക് ട്യുടോറിയല്‍
കോച്ചിംഗ് എടുത്ത സാര്‍ പറഞ്ഞത് കൊണ്ടും , സ്വയം തൊഴില്‍ ചെയ്യുവാന്‍ അഭിമാനം സമ്മതിയ്ക്കാത്തത് കൊണ്ടും, അഷ്ടിയ്ക്കു വക സ്വന്തമായി  ഇല്ലെങ്കിലും വേണ്ട  "പെരുമാറാന്‍" സ്വന്തം എന്ന് പറയാന്‍ ഒരു മുറി പോലും ഇല്ലാത്തത് കൊണ്ടും   വയസ് അറിയിച്ചിട്ടും മിണ്ടാതെ നടന്നു അനിയന്‍.
അങ്ങനെ ഒരു വിഭാര്യ ദുഃഖം ആരും കാണാതെ പുര നിറഞ്ഞു വളര്‍ന്നു. 
വിളിപ്പുറത്ത് വരുന്ന ഒരേ ഒരു ഭാര്യ "ഓ. സി . ആര്‍ " ആയിരുന്നു, ഒപ്പം അതും കൊണ്ട്  അമ്മയും ചേട്ടത്തിയും ഒന്നും കാണാതെ സന്ധ്യക്ക്‌ പമ്മി പമ്മി വരുന്ന നല്ലവനായ അയല്‍വാസി ഓട്ടോ കാരനും.

പക്ഷെ രണ്ടെണ്ണം വിടുമ്പോള്‍ വിരഹം കനക്കും  അപ്പോള്‍ നേരെ അമ്മയോടൊരു ചോദ്യം
"എന്തിനീ ദുഃഖ കടലിലെറിഞ്ഞു ..."
അമ്മയും കുഴഞ്ഞു. അടുത്ത വരി ഓര്‍ത്തു.."ചെകുത്താനോടൊരു ചോദ്യം..." ഉത്തരം കിട്ടിയ പോലെ
ഒരു നാള്‍ ആണ്‍ മാലാഖയെപ്പോലെ ചിറകു വീശി എത്തി  ചേട്ടത്തിയുടെ അച്ഛന്‍ അഥവാ  നമ്മുടെ അമ്മാവന്‍   "ഡാ  അങ്ങ്  കോട്ടൂര്‍  ഭാഗത്ത്‌ ഒരു നല്ല പെണ്ണ്‍ ഉണ്ടെന്ന്  ഐരൂരെ കേശവപിള്ള അളിയന്‍ പറഞ്ഞു ..അയാടെ  പേരപ്പന്റെ ബന്ധുക്കാരീടെ  വഹേല്‍ ഒള്ള ഒരുത്തീടെ മോളാ ..തന്ത കൊച്ചിലെ കെട്ടി ഞാന്നു ചത്തതോ  മറ്റോ ആണെന്ന് പറേന്നു...എന്തായാലും ഈ രാവിലെ തന്നെ  പോയി നോക്കാം.."

കേട്ടത് പാതി  ഇട്ടു അനിയന്‍ കളം കളം ഷര്‍ട്ട്‌ ,  ഉടുത്തു  അമ്മയുടെ സെറ്റ് മുണ്ടിന്റെ കസവു ഡബിള്‍..
ചേട്ടത്തി നല്‍കിയ   യാട്ളി  പൌഡര്‍ ആകെ പൂശി .
വലതു വച്ച് അമ്മയുടെ അനുഗ്രഹം വാങ്ങി , ഇടതു വച്ച് ചെട്ടത്തീടെ ആശിസുകള്‍  വാങ്ങി
മനസാ  പ്രവാസി ചേട്ടനെ നിരൂപിച്ചു,     ഭിത്തിയില്‍ കത്തുന്ന ബള്‍ബ് ഇട്ട അച്ഛന്റെ ഫോട്ടോയെ വണങ്ങി ....
അമ്മാവനൊപ്പം  സുഹൃത്തിന്റെ ഓട്ടോയില്‍ കയറി..
"പെണ്ണിന് ഈ കുംഭത്തില്‍ മുപ്പത്തെട്ടു തെഹേം എന്നാ പറഞ്ഞേ  ..നേരത്തെ ഒരുത്തന്‍ കെട്ടി ഒഴിഞ്ഞതാ അവന്‍ മഹാ വെള്ളമാരുന്നു..ഇതൊന്നും ഇപ്പം ആരറിയാനാ .."  അമ്മാവന്‍ ചരിത്രത്തില്‍ ഗവേഷണം തുടങ്ങി.
"എന്തായാലും കാണാന്‍ കൊള്ളാമേ  അമ്മാവാ  " ചെറുക്കന്റെ ജിജ്ഞാസ  അവിടെ തീര്‍ന്നു.

"പൂവന്‍പഴമാ എന്നാ അളിയന്‍ പറഞ്ഞേ '  അമ്മാവന്‍ കാണാതെ വര്‍ണിച്ചു ..
"കാര്‍ബൈഡ് ഇട്ടു പഴുപ്പിച്ചതാന്നോ  ആ " ഓട്ടോക്കാരനും വിട്ടില്ല.
അങ്ങനെ കോട്ടൂര്‍ കരയോഗം പടി കഴിഞ്ഞു പോകവുന്നിടത്തോളം ഓട്ടോ പോയി. ബാക്കി കാല്‍ നട.
പെണ്ണിന്റെ വീടെത്തി ..പുറത്തു ആരേം കാണുന്നില്ല  ചതി പറ്റിയോ?  അവരവര്‍ മനസാ നിരൂപിച്ചതും
അടക്കിയ ഒരു തേങ്ങല്‍ മുറിയ്ക്കകത്ത് കേട്ടു ..അത് പിന്നെ ഒരു കൂട്ട കരച്ചില്‍ ആയി.
ഇത്ര രാവിലെ...വല്ല അബദ്ധോം..
അമ്മാവനും  പയ്യനും എല്ലാം ഓടി  മുറിയില്‍ കേറി...
ചട പാടാ അഞ്ചാറു പെണ്ണുങ്ങള്‍ ചാടി എഴുന്നേറ്റു ചീറി " എവിടുന്നു വരുവാ ..ഇങ്ങനാന്നോ ഒരു വീട്ടില്‍ കേറി വരുന്നത് ..?"
അമ്മാവന്‍ വിഷയം അവതരിപ്പിച്ചു .. പെണ്ണുങ്ങള്‍ പരുങ്ങി പറഞ്ഞു...
"ഞങ്ങള്‍ ആകാശ ദൂത് കണ്ടങ്ങ്‌ കരഞ്ഞു പോയി..നിങ്ങള്‍ വരുന്ന കാര്യം ഓര്‍ത്തില്ല ..ഇരുന്നാട്ടെ എല്ലാവരും "
ചെറുക്കന്‍ ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല  കാണാതെ പോയ പൊന്നു തപ്പുംപോലെ  പുള്ളി ഒരേ നോട്ടം പെണ്ണിനെ കാണാന്‍ ...വിവരം പിടി കിട്ടിയ ഒരുത്തി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
"ആ മൂലയ്ക്കത്തെ കസേരയില്‍ മുഖം പൊത്തി ഇരിക്കുന്നതാ  സരസിജ നയന ..അവള്‍  വല്ലാതെ കരഞ്ഞു പോയി ഇന്നത്തെ  എപ്പിസോഡ കണ്ട്..ആരായാലും കരേം..    എടീ  സരസേ എഴുന്നെക്കെടീ "
അപ്പോഴാ ചെറുക്കന്‍ മൂലയ്ക്ക് വീണ്ടും ഒരാള്‍ കൂടി ഉണ്ടെന്ന് കണ്ടത് . ആകെ ഒരു മരണ വീട് പോലെ കരച്ചിലും പിഴിച്ചിലും. 
സരസ, ദൂത് മുടങ്ങിയതിലെ സങ്കടം കൊണ്ടാകാം പിന്നേം കരഞ്ഞു കൊണ്ട് എഴുന്നേറ്റു..    ചിരിച്ചു !
മനസ്സില്ല മനസ്സോടെ ടി വി  സ്റ്റാന്റ്  ബൈ മാത്രം ആക്കി!!
ഒന്ന് രണ്ട്    ആണുങ്ങള്‍ എവിടെ നിന്നോ വന്നു ചിറ്റപ്പന്‍  അമ്മാവന്‍ എന്നൊക്കെ പറഞ്ഞു  പരിചയപ്പെട്ടു
എല്ലാരും ജോറായി.    വെറും വയറ്റില്‍   കാപ്പി  ഊതി   കുടിച്ചു,    ലഡ്ഡു , ഉണ്ണിയപ്പം,  സറ ലീ ബിസ്കറ്റ്  കണ്ണന്‍ പഴം ഇവയൊക്കെ ആവോളം  കഴിച്ചു  . ചെറുക്കന്റെ മനസ്സ് നിറഞ്ഞു .    കരഞ്ഞ സരസേം,  ചിരിച്ച സരസേം ഒരു പോലെ മനസ്സില്‍ പിടിച്ചു .  ഉറപ്പിനുള്ള  തീയ്യതി തീരുമാനിക്കുക മാത്രം ഇനി ബാക്കിയാക്കി.

മടക്ക യാത്ര . അമ്മാവന്‍ കഥകളി നാട്യത്തില്‍  ഒന്നിളകി ചോദിച്ചു "എങ്ങനെ.."
അതേ  ഇളക്കത്തില്‍  ചെറുക്കന്‍ പറഞ്ഞു  "എങ്ങനേം  ഒന്നുറച്ചു കിട്ടിയാല്‍ മതിയായിരുന്നു .."
വരും വഴി ടൌണിലെ തുറന്നു കൊണ്ടിരിക്കുന്ന  ബീവരെജസില്‍  വണ്ടി അടുത്തു. 
ഓ സി ആര്‍ അല്ല വാങ്ങിയത്  സെലിബ്രേഷന്‍ ഒരു ലിറ്റര്‍ തന്നെ.  കിട്ടിയ പോലെ പൊതി ഇല്ലാതെ അമ്മാവന്റെ കയ്യില്‍ കൊടുത്തു , അമ്മാവന്‍ ആകെ ഒന്ന് തുടുത്തു.
"മല്ല്യ ആയിരുന്നെങ്കില്‍ കമ്പനി തന്നെ കൊടുത്താലും അമ്മാവനോട് ഈ കടപ്പാട് തീരില്ല..."ചെറുക്കന്‍ മനസ്സില്‍ കരുതി.
വീടെത്തി.  തിണ്ണയില്‍ തന്നെ എല്ലാവരും എന്തോ അത്യാഹിതം കാണാന്‍ ഇരിക്കുംപോലെ ഉണ്ട്.
"എന്തായെടാ.." അമ്മയുടെ  വിളറിയ ചോദ്യം മുന്‍ പരിചയം കൊണ്ട് തന്നെ ..
ഇറങ്ങി ചെന്ന് അമ്മയ്ക്കൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.."ഉറപ്പിക്കണം ..അത്ര തന്നെ..ഇന്നെങ്കില്‍ ഇന്ന് "
"ഇന്നിനി സമയമുണ്ടോ ...അമ്മാവാ " അമ്മ  അല്പം കാര്യമായി ചോദിച്ചു.
അമ്മാവന്‍ പഴയ സീക്കോ ഫൈവ് വാച്ചിലെ തീയ്യതി  സമയം ഒക്കെ ഒന്ന് ഹരിച്ചു ഗുണിച്ചു.
"ഇപ്പോള്‍ സമയം പതിനൊന്നു മണി , രാഹൂം ഒക്കെ കഴിഞ്ഞു ..അവരെ ഒന്ന് വിളിച്ചു ചോദിക്കാം ,,വല്യ ചടങ്ങുകള്‍ ഒന്നും വേണ്ടാ ഒന്നോ രണ്ടോ പേര് വന്നു കുറി കൈ മാറുക അത്ര തന്നെ ..അല്ലെ പിന്നെ   കന്നി  മാസം കഴിഞ്ഞേ എല്ലാത്തിനും കൂടി സമയം കിട്ടൂ.."
ചെറുക്കന് അത് കേട്ടപ്പം ബോധം മറയുന്ന പോലെ തോന്നി..അത് വരെ കാത്താല്‍ ആ കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയാലോ..
അമ്മയും മനസാ പറഞ്ഞു "മനശാന്തി അതല്ലേ എല്ലാം..ഇന്നെങ്കില്‍ ഇന്ന്.."
"മകള്‍ കൊടുത്ത മൊബൈലില്‍ അമ്മാവന്‍ പെണ്ണ് വീട്ടുകാരെ വിളിച്ചു..
സംസാരത്തിനൊടുവില്‍ കിട്ടിയ ഒരു നമ്പരില്‍ വീണ്ടും ഏതോ ഒരു അമ്മാവനെ വിളിച്ചു.. അയാള്‍ കൊടുത്ത നമ്പരില്‍ ചിറ്റപ്പനെ വിളിച്ചു ..ശേഷം കരയോഗം , മറ്റു ബന്ധുക്കള്‍, കാപ്പീം കടീം തങ്കപ്പന്‍ പിള്ളയോട് പറഞ്ഞു.. എന്ന് വേണ്ടാ അശ കൊശലെ  മൂന്നു മണിയ്ക്ക് കല്യാണം ഉറപ്പായി.!!
ഈ ചിങ്ങം മുപ്പതിന്, പതിനൊന്നു മുപ്പത്തി രണ്ടിനും , നാല്‍പ്പത്തി എട്ടിനും മദ്ധ്യേ അഭിജിത് ,  പുതിയകാവ് ക്ഷേത്രത്തില്‍ വച്ച്. 
എല്ലാരും കൈ കൊടുത്തു പിരിയും മുന്‍പ് കൊടുക്കല്‍ വാങ്ങലും ഉറപ്പിച്ചു.  മുപ്പതു പവനും ,വീതവും, പിന്നെ കല്യാണ ചെലവിനു ഒരു ലക്ഷവും. 

എല്ലാരും പോയപ്പോള്‍ സന്ധ്യയായി . ചെറുക്കനും  അമ്മാവനും  ഓട്ടോ സുഹൃത്തും കൂടി "എന്നാല്‍ ആറ്റില്‍ ഒന്ന് മുങ്ങി വരാം " എന്ന് പറഞ്ഞു  എണ്ണയും  സോപ്പും ഒക്കെ എടുത്തു.
"അച്ഛന്  കഴിഞ്ഞ ആഴ്ചയല്ലിയോ ന്യുമോണിയയുടെ മരുന്ന് തീര്‍ന്നെ "  ചേട്ടത്തി അച്ഛനോട് ചോദിച്ചപ്പോഴാ ചെറുക്കനും ഓര്‍ത്തത്‌ ..കഴിഞ്ഞ മാസം അമ്മാവനെ ചുവപ്പും നീലേം  വെട്ടം മിന്നുന്ന ആമ്പുലന്‍സില്‍  മൂക്കില്‍ ഓക്സിജന്‍ കുഴല്‍ ഒക്കെ ഇട്ടു മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയ കാര്യം..
ആറ്റില്‍ കുളിച്ചു പനി കൂടി   പണി കിട്ടിയാല്‍ ഈശ്വരാ കല്യാണത്തിന് ഇനി പതിനഞ്ചു ദിവസം കഷ്ടി.
"അമ്മാവന്‍ കരയ്ക്ക് ഇരുന്നാല്‍ മതി' ചെറുക്കനും കൂട്ട് കാരനും നിബന്ധന വച്ചു. അമ്മാവന്‍ തലയാട്ടി.
കുളി ഗംഭീരമായി നടക്കുമ്പോള്‍ , ഇടയ്ക്കിടെ രാവിലെ വാങ്ങിച്ച സെലിബ്രേഷനും കൂടി കുളിയ്ക്കാന്‍ ഇറങ്ങി ..
ഒന്ന് , രണ്ട്, മൂന്ന്, നാല്  ,  നാലാമത്തെ  സെലിബ്രെഷനോപ്പം  നിനച്ചിരിയ്ക്കാതെ  അമ്മാവനും ചാടി  ആറ്റില്‍
മുങ്ങാം കുഴിയിട്ട് ആറിന്റെ മധ്യത്തില്‍ പൊങ്ങിയിട്ടു  പറഞ്ഞു
"മക്കളെ  ഈ കര്‍ക്കിടകത്തില്‍  എണ്പത്തഞ്ചു കഴിഞ്ഞു ..  ഇത് പഴയ മണ്ണാ ഇതേല്‍ ചുമ്മാ നൂമോണിയായും ഒന്നും കേറി ചൊറീകേല്ല..അതിനൊട്ടു സമ്മതിക്കുകെം ഇല്ല.. അന്നേരം പിന്നെ ഞാനൊന്നും പറഞ്ഞില്ല...ആശാന്‍ കളരീല്‍ പഠിയ്ക്കുംപം  നീന്താന്‍ പഠിച്ചതാ ...അണ്ണാനെ  മരംകേറ്റം പഠിപ്പിക്കരുതെ...മോനെ"
എല്ലാരും കുളി മതിയാക്കി. മിച്ചം വന്ന സെലിബ്രേഷന്‍ മൂന്നായി കൊടുവിച്ചു.!

ഓട്ടോ സുഹൃത്ത്‌  വിട പറഞ്ഞു.. ചെറുക്കനും അമ്മാവനും ഇരുട്ട് വാക്കിനു വീട്ടില്‍ കയറി .   അത്താഴത്തിനൊക്കെ  നിന്നാല്‍ പൊല്ലാപ്പാകും  അമ്മാവന്‍ കൊളമാക്കും . 
നേരെ  അമ്മാവനേം കൂട്ടി കട്ടിലില്‍ സ്ഥാനം പിടിച്ചു....ദൈവാധീനം  സ്വിച്ച് ഇട്ടപോലെ അമ്മാവന്‍  വായും തുറന്നു ഉറക്കമായി.. ലൈറ്റ് ഓഫാക്കി
എപ്പോഴോ ചെറുക്കനും ഒന്ന് മയങ്ങി...യക്ഷി പകരും പോലെ ഒരൊച്ച കേട്ടു ..എന്തോ അലറി പറക്കും പോലെ
ഞെട്ടി ഉണര്‍ന്നു ചെറുക്കന്‍ ലൈറ്റ് ഇട്ടു ...അമ്മാവന്റെ കെടപ്പുകണ്ട്   ഭയന്ന് പോയി 
കണ്ണ് രണ്ടും വെളിയിലേയ്ക്കു തുറിച്ചു,  പെട്ടി ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കും പോലെ ഓരോ ഒച്ചയില്‍  ഓരോരോ ട്യൂണില്‍ ശ്വാസത്തിനായി  ഞെളി പിരി കൊള്ളുന്നു.
"ഈശ്വരന്മാരെ എന്റെ കല്യാണം ...ഈ മുടിഞ്ഞ കാലനോട്‌ പറഞ്ഞതാ വെള്ളത്തില്‍ ഇറങ്ങരുതെന്ന് ഇപ്പോള്‍  ദേ  അണ്ണാന്‍ മരത്തേല്‍ കേറുവാ..." പിറ് പിറുത്തു കൊണ്ട് ചെറുക്കന്‍ ചൂട് വയ്ക്കുന്ന ഹോട്ട് വാട്ടര്‍ ബാഗിനായി ഓടി. 
ശബ്ദം കേട്ടു  എല്ലാവരും ഉണര്‍ന്നു. .. ചേട്ടത്തി കരച്ചിലും അലര്‍ച്ചയുമായി..
"ഈ കെളവനെ വീട്ടില്‍ കൊണ്ട് വിടാന്‍ ഞാന്‍ പറഞ്ഞതാ,  അല്ലേലും വയസന്മാരുടെ കൂടെ കുടിച്ചു കൂത്താടന്‍ നിക്കരുതെ എന്ന് എപ്പോഴും ഞാന്‍ പറയും.."
എഴുപതു കഴിഞ്ഞ അമ്മയുടെ ചെറുപ്പം ഓരോ തവണയും മുഴച്ചു നിന്നു.
രക്ഷയില്ല.  ചൂട് വെപ്പൊന്നും ഏക്കുന്നില്ല..അമ്മാവന്‍ അന്ത്യ ശാസ്വത്തിലെയ്ക്ക് കൂപ്പു കുത്തി തുടങ്ങി..
ഇപ്പോള്‍ ഒരു മരം മുറിയ്ക്കുന്ന യന്ത്ര കൈ വാളിന്റെ   ഒച്ച പോലെ ശ്വാസം  കേള്‍ക്കാം..

ഓട്ടോ വന്നു..അമ്മാവനെ  ചുമ്മി ഒരു മാതിരി  ഒടിച്ചു മടക്കി ഉള്ളിലാക്കി  കറങ്ങുന്ന ലൈറ്റും  അലറുന്ന സൈറനും ഇല്ലാതെ  തൊണ്ണൂറു മൈല്‍ സ്പീഡില്‍  നേരെ ഗവന്മേന്റ്റ്  ആശുപത്രിയിലേയ്ക്ക്..അപ്പോഴും അമ്മാവന്റെ ശ്വാസം വലിവ് ഓട്ടോയുടെ ശബ്ദവും കടന്നു ഉച്ച സ്ഥായിയില്‍ ..ശരീര വളവ് ഓട്ടോയുടെ പടുതായെക്കാളും വളഞ്ഞു..
"എന്റെ ദൈവങ്ങളെ ചിങ്ങം മുപ്പതു വരെ ഈ നിലവിളി ഇല്ലാതാക്കരുതെ.." എന്ന പ്രാര്‍ഥനയോടെ  ചെറുക്കന്‍ ഒരു ശിലാ ഫലകം പോലെ നിര്‍വ്വികാരനായി അമ്മാവനെയം  താങ്ങി  ഓട്ടോയില്‍ ചാരി ഇരുന്നു...
മനസ്സില്‍  നാദസ്വരം  തവില്‍  കച്ചേരി മന്ദ സ്ഥായിയിലും .....




 







2012, ഡിസംബർ 1, ശനിയാഴ്‌ച

പ്രഗ്നന്‍സി ആന്‍ഡ്‌ വേള്‍ഡ് വാര്‍


എണ്‍പത് കളിലെ   കാമ്പസിന്റെ  വര്‍ണ മേള ഘോഷങ്ങളില്‍  ഓണ തുമ്പികളായി പാറി നടന്ന കാലം !
നൂല് പൊട്ടിയ പട്ടമായി...ബ്രേക്ക് പോയ സൈക്കിളായി..

 മഫത് ലാല്‍ കോട്ടന്‍  മുണ്ടും    ചെക്ക്  അല്ലെങ്കില്‍ പ്രിന്റെഡ്‌    ഷര്‍ട്ടും  ഇട്ട്,   ഓള്‍ഡ്‌ സ്പയിസ്  ലെമണ്‍  മുഖം ആസകലം പുരട്ടി,  പൊടി  മീശ അരിഞ്ഞ്  ഒതുക്കി,   കലാ കൌമുദിയും   സംക്രമണം മാസിക ഒക്കെയുമായി  പൂത്തുലഞ്ഞ ഗുല്‍മോഹറിന്റെ   ചുവട്ടില്‍ അന്നന്നത്തെ രാഷ്ട്രീയ അജണ്ടകള്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോള്‍ ,  കല പില കൂട്ടി ചിറകടിച്ചു നടക്കുന്ന കുഞ്ഞാറ്റ കൂട്ടങ്ങള്‍ നിശബ്ദരായി  അല്പം വെരുണ്ട്,  ചര്‍ച്ചാ വേദി കടന്നു പിന്നെയും ചിലച്ചു പറക്കുമ്പോള്‍

ഒരു അശരീരി   വാക മരങ്ങള്‍ക്കിടയിലൂടെ
 "അളിയാ  രക്ഷിയ്ക്കണം  ആ മുടിഞ്ഞ കാലന്‍  ലാബില്‍   റെക്കോഡ് സബ്മിറ്റ് ചെയ്യാന്‍ സമ്മതിക്കുന്നില്ല ...' 
ഒരു  ശിഷ്യന്‍ ഗുരുവിനെ  ഇതില്‍ കൂടുതല്‍ എന്ത് വിളിക്കാന്‍ എന്ന് അന്ന് തോന്നി..

ഇന്നും  ചിലപ്പോള്‍ തോന്നുമ്പോള്‍ ഒരു മുടിവിനും ഈ   ഈ  യുഗത്തില്‍ സ്കോപ്പില്ല എന്ന് മനസ് പറയുന്നു, ഷെയര്‍ മാര്‍ക്കറ്റിലും   ആം വെയിലും ഗുരു ശിഷ്യന് കീഴ്പെടുന്നു,  അസാരം കൂട്ടി കൊടുപ്പിനുമോ? !!

"എന്താടാ കാര്യം"  എന്ന് ചോദിച്ചു 
 ഒന്നും ആലോചിയ്ക്കാതെ  അങ്ങ്   എടുത്തു ചാടി   ചെന്നാല്‍ എന്റെ റെക്കോഡും അങ്ങേരുടെ ദയാ വായ്പും കാത്തിരിക്കുന്നുണ്ട്   എഴുതി ഒപ്പിച്ച കാര്യം എനിക്കും റെക്കോ ഡിനും  മാത്രം അറിയാം.!  ആദ്യം കാര്യ വിചാരം ആയി..അവന്‍ പറഞ്ഞു..
' ഓ  അതെന്റെ അളിയാ,  ഉച്ചയ്ക്ക്   നൂണ്‍ പടം കാണാന്‍  ഒരു ചാന്‍സ് കിട്ടി മൂന്നര രൂപ ഒത്തു  (ഫസ്റ്റ് ക്ലാസിനു മൂന്നു രൂപ  ) നമ്മുടെ ഉദയായില്‍ പ്രഗ്നന്സി  ആന്‍ഡ്‌ വേള്‍ഡ് വാര്‍ ആണെന്നുള്ള   വാള്‍ പോസ്റ്റ്‌ നീ കണ്ടില്ലേ ?  അവന്‍ ചൂണ്ടി ...
ദൂരെ താഴെ കുഞ്ഞൂഞ്ഞു ചേട്ടന്റെ ചായ കടയിലെ വെള്ള തടി മടയില്‍  A എന്ന അക്ഷരത്തിനു നടുവില്‍ ഒരുത്തി രണ്ടു കാലും മലര്‍ത്തി പ്രസവിക്കാന്‍ കെടക്കുന്ന പടം  ഞാന്‍ സത്യത്തില്‍ അപ്പോഴേ കണ്ടുള്ളൂ ..
ഇന്ന് വെള്ളി ആഴ്ച ആണെന്നും പടം മാറുമെന്നും   അറിഞ്ഞതും അപ്പോള്‍
യുണിറ്റ് മീറ്റിങ്ങും , മുദ്രാ വാക്യം എഴുത്തും കഴിഞ്ഞു ഒരു പ്രഗ്നന്‍സിയ്ക്കും സമയം കിട്ടാറില്ല..
റെക്കോട്  തന്നെ കഷ്ടി .

പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സിനിമാ പേരില്‍ ഒരു പന്തികേട്
"എന്തവാടാ   പടത്തിന്റെ  പേരെന്നാ നീ പറഞ്ഞെ" ....ഞാന്‍ ചോദ്യം  ഏറി ഞ്ഞു  കൊടുത്തപ്പോഴാ
സത്യത്തില്‍   അവനും പേര് ഒന്ന് കൂടെ വായിച്ചത് ...അലറി ചിരിച്ചു കൊണ്ട് അവന്‍ തിരുത്തി
"പ്രഗ്നന്‍സി ആന്‍ഡ്‌   ചൈല്‍ഡ  ബെര്‍ത്ത്‌ "  ആന്നെടാ കൂവേ സംഗതി വല്ല്യ വ്യത്യാസം ഒന്നുമില്ലാ, അല്ലിയോ " അവന്റെ ചോദ്യം ഇന്നും പ്രസക്തം!
 "എന്റെ അളിയാ   എനിക്ക് മനസ്സിലായില്ല കൂടുതലും ഹിന്ദി ആയിരുന്നു  ...
പിന്നെ നമുക്ക് പഠിയ്ക്കാന്‍ ഉള്ളതല്ലിയോ എന്ന് കരുതി പോയതാ "
അവനിലെ വിദ്യാര്‍ഥിയുടെ ആത്മാര്‍ഥത,   സത്യ സന്ധത ഒക്കെ  ഞങ്ങള്‍ മനസ്സിലാക്കി!

"നീ ഈ വിവരം നമ്മുടെ ചാമ്പയ്ക്കയോടു   പറഞ്ഞോ "  അത്ര പാവമല്ലാത്ത സുവോളജി കോര്‍ഡേററ നൂറ്റൊന്നു  ആവര്‍ത്തിയ്ക്കുന്ന സാറിന്റെ മൂക്കിന്റെ തുമ്പ്  എപ്പൊഴും  ചാമ്പയ്ക്ക നിറമാ..പിങ്ക് കലര്‍ന്ന ചുവപ്പ്  പനി നീര്‍ ചാമ്പ കാ പോലെ  തുടുത്ത് .
"പറഞ്ഞു ,  പഠിയ്ക്കാന്‍ ഉള്ളതാന്നും പറഞ്ഞു.  ,  അപ്പോള്‍ ആ കോപ്പന്‍ ചോദിക്കുവാ  പ്രഗ്നന്‍സി  മാമ്മല്‍സിന്റെ  ഒരു വിശേഷതയാ   പക്ഷെ വേള്‍ഡ് വാര്‍ ഹിസ്ടറി  ആണെന്നും അതെവിടുത്തെ സുവോളോജി  ആണെന്നും ,  അല്ലെങ്കിലും  ചൊവ്വേ നേരെ അമീബെടെ  പ്രസവം അറിയാന്‍ വയ്യാത്തവന്‍  മനുഷ്യന്റെ പ്രസവം എങ്ങനെ പഠിയ്ക്കുമെന്നും ,  കൊണ്ട് പോടാ റെക്കോട്  എന്നും  ,  നീ  വല്യ A കണ്ടോണ്ടു പോയതാന്നും  "

സംഗതി ഏതാണ്ടല്ല മൊത്തം പിടി കിട്ടി.  അവന്റെ അജണ്ട എന്തായിരുന്നെന്നും .
നേരെ സുവോളോജി ബ്ലോക്കില്‍ എത്തി, മുറിയില്‍   ചാമ്പയ്ക്ക സാറും ശാന്തമ്മ സാറും തമ്മില്‍ ഒരു  ജീവ ശാസ്ത്ര സംവാദം നടക്കുന്നു ...
"ഈ സിനിമയൊക്കെ സയന്‍സ് ആണെന്നും പറഞ്ഞു പിള്ളേരെ പറ്റിയ്ക്കുന്ന ഇവന്മാരെ മുക്കാലിയില്‍ കെട്ടിയിട്ടു തല്ലണം   ..കാണാന്‍ പോയവനെയും " ശാന്തമ്മ ടീച്ചര്‍ ഉറഞ്ഞു തുള്ളുന്നു..
"ഹെന്ത് രസമാ പെണ്ണുങ്ങടെ പ്രസവം കാണാന്‍ ചുമ്മാ നാണമില്ലാതെ  ..
എന്റെ ആദ്യത്തേതിന് ഞാന്‍ ഹസിനെ പോലും വിളിക്കരുതേ എന്ന് പറഞ്ഞിരുന്നു ഡോക്ടറോട് ..
ഒരു പട്ടി പ്രസവിയ്ക്കുന്നത് കാണാന്‍ പോലും അറപ്പാണ് ..കാര്യം  ബയോളജി ഒക്കെ തന്നെ എന്നാലും എല്ലാത്തിനും എല്ലാത്തിനും ഇല്ലിയോ ഒരു മറ, ഒരു പ്രൈവസി "

ചാമ്പയ്ക്ക സാര്‍ എന്തോ അപരാധം പറ്റിയ പോലെ ഞങ്ങളെ സാകൂതം നോക്കി എന്നിട്ട  എന്നോട്   " എന്താടാ  നീയും പോയോ വേള്‍ഡ് വാര്‍ കാണാന്‍ ..എടാ  പോയത് പോട്ടെ അതിന്റെ പേരെങ്കിലും നേരെ ചൊവ്വേ പറയാമായിരുന്നു ഇവന് ..അതെങ്ങനാ  ഇന്ഗ്ലീഷിനു  നാലാ മാര്‍ക്ക്‌ "
"ഓ ഇവമ്മാരന്നോ  കഥാ പാത്രങ്ങള്‍   ..പോയില്ലെങ്കിലെ അത്ഭുതമുള്ളൂ .."  ശാന്തമ്മ ടീച്ചറിന്റെ കണ്ണിലെ കരടായ ഞാനും ആ കമന്റില്‍ പെട്ടു...

"പോട്ടെ സാറേ ഒരു തവണ ക്ഷമിയ്ക്കണം ..അവന്റെ റെകോഡ്   .."എന്റെ അര്‍ധോക്തി അറിഞ്ഞു സാര്‍ രണ്ടു പേരുടെയും  റെകോഡ്  എടുത്തു മുന്നിലേയ്ക്കിട്ടു തന്നു.  "കൊണ്ട് പോയി ബോനഫൈ ചെയ്യിനെടാ "
മെല്ലെ അതെടുത്തു അന്നത്തെ ചമ്മല്‍ മുഴുവനാക്കി ഞങ്ങള്‍  സ്ഥലം കാലിയാക്കി.

"ഡാ പുല്ലേ ഏതെങ്കിലും പോസ്ടറില്‍ A കണ്ടാല്‍ കാശും കടം വാങ്ങി അങ്ങ് പോയെക്കണം ..മണ്ണും പിണ്ണാക്കും അറിയാതെ കൂത്ത്‌ കാണാന്‍ .."
എന്റെ അരിശം  അവനോട് തീരുന്നില്ല  ,  വേള്‍ഡ് വാര്‍ കണ്ട ലിസ്റ്റില്‍ എന്നെയും ആ ടീച്ചര്‍ പെടുത്തി കളഞ്ഞു..കണ്ടിരുന്നെങ്കിലും വേണ്ടില്ല.

ഈ പഴയ സംഭവം ഇപ്പോള്‍ പുതിയ വെള്ളിത്തിര  പ്രസവവും  വേള്‍ഡ് വാറുമായി  ഒത്തിരി സാദൃശ്യപ്പെടുന്നു.
 ഇതെങ്കിലും ഒന്ന് കാണുക തന്നെ.

ഭാര്യയുടെ പ്രസവത്തിനു ലേബര്‍ റൂമിന്റെ വാതുക്കല്‍ നിന്ന് എത്തി നോക്കിയാ എന്നെ "ആണുങ്ങള്‍ക്ക് ഇവിടെ എന്താ കാര്യം "എന്ന് ചോദിച്ചു വെരുട്ടിയ  ലേഡി ഡോക്ടരോടുള്ള മധുര പ്രതികാരവും ആകും!
"ഞാന്‍ അകത്തു കെടക്കുന്ന ഇന്നാരുടെ ഭര്‍ത്താവ്"
 എന്ന് പറഞ്ഞപ്പോഴും അവര്‍ പറഞ്ഞു "എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം" ..
ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി "അവിടെ പോയി ഇരിക്കൂ "എന്ന് ഒരു ഹെഡ് മാസ്ടര്‍ പരുവത്തില്‍ പറഞ്ഞു കളഞ്ഞു!..  ചൂരല്‍ കയ്യില്‍ ഇല്ലായിരുന്നു എന്ന് മാത്രം!!
അന്നേ വിചാരിച്ചതാ ഇതിനകത്ത് എങ്ങനെയെങ്കിലും ഒന്ന് കടന്നു കൂടണം എന്ന്.
ഇന്നുവരെ അതിനു കഴിഞ്ഞില്ല  സിനിമയില്‍ എങ്കിലും "വെവരം " അറിയാമല്ലോ.
ദൈവമേ "സെന്‍സര്‍ ബോര്‍ഡു" വയ്ക്കാതെ തള്ളേം പിള്ളേം ഇങ്ങു വന്നാല്‍ മതിയായിരുന്നു.

വീട്ടില്‍ ഒരു വേള്‍ഡ് വാര്‍ ഉണ്ടാകാം ..കാരണം പെണ്ണുമ്പിള്ള പറയുന്നത് കേട്ടു
"വന്ന് വന്ന് ഇനി പേറിനും  വീഡിയോകാരന്മാര്‍  ചന്തീം തിരിഞ്ഞു നിന്ന് പടം പിടിക്കുന്ന കാലം വരും  അങ്ങ് ദൂരെ ഇരിക്കുന്ന  കെഴങ്ങനു കാണാന്‍ എന്നും പറഞ്ഞ്...
പതിച്ചീം   മിഡ് വൈഫും പോയി..എല്ലാം സിസേറിയനും ആയി..
ഇനിയിപ്പം ഇതിനും ആശുപത്രിയില്‍  കാശ് നേരത്തെ കെട്ടി വയ്ക്കണ്ടി  വരുമോ കൃഷ്ണാ ...
അതെല്ലാം പോട്ടെ ഏതെങ്കിലും പെണ്‍ താരം     പൈല്‍സിനും മറ്റും നടത്തുന്ന  ഓപ്പറേഷനും പിടിച്ചു നമ്മളെ കാണിക്കുമോ .. ഒരു വിരഹ ചിത്രം എന്നും പറഞ്ഞ്..
അതൊക്കെ പോട്ടെ ആ മുറിച്ച കഷണവും പൊക്കി പിടിച്ചു  ഏതെങ്കിലും അവാര്‍ഡു വാങ്ങാന്‍ മന്ത്രി മുഖ്യനുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ... "

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിയ്ക്കും അത് ഭാര്യ ആയാലും.






2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

രാജ മുദ്ര

പൊന്നിന്‍  ചിങ്ങം എന്ന് പണ്ട് പറയുമായിരുന്ന,  ഇപ്പോള്‍    അത്രയ്ക്കങ്ങ്  പൊന്നും ചെമ്പുമല്ലാത്ത  ചിങ്ങം  പിറന്നാല്‍  പിന്നെ ഞങ്ങടെ    അയല്‍  ചുറ്റ് വട്ടങ്ങള്‍    അശ കൊശലെ  വള്ള സദ്യേം,  വഞ്ചിപ്പാട്ടും,  ഒരു  വള്ളപ്പാട് ദൂരം വരുന്ന ബിവറേജ് ക്യൂവും   ഒക്കെ കൊണ്ട് ചടുലവും, വായ്ത്താരികള്‍  കൊണ്ട് ശബ്ദ മുഖരിതവും,   എന്നുവേണ്ടാ  ആണായി പിറന്നു നടക്കാന്‍ പരുവമായത്  മുതല്‍  വാട്ടര്‍ ബെഡില്‍  വള്ളം തുഴയുന്നത്  വരെ  വെള്ള പാട്ടും പിന്നെ വള്ള പാട്ടുമാ !!

മറ്റെങ്ങുമില്ലാത്ത  ഒരു ഉശിര് ,  കരകള്‍ തമ്മിലുള്ള  സാഹോദര്യവും മത്സരവും, ഒരു പോലെ  മാറ്റ്   ഉരയ്ക്കുന്നത്  ചിങ്ങം പിറക്കുമ്പോള്‍ ആയതു കൊണ്ടാകാം ഓണത്തോടൊപ്പം വള്ളം കളീം പുറകെ വന്നത്  .

ആണ്‍ അഴക്‌   തലയെടുപ്പില്‍ ഈരെഴ തോര്‍ത്ത് ഒരെണ്ണം കെട്ടി,
ഉള്ള കസവ് കര മുണ്ടും മടി ഇട്ടങ്ങുടുത്ത്
വിരിഞ്ഞ മാറിലെ  രോമ കഞ്ചുകം ആകെ പമ്പയുടെ പനി നീരാല്‍ നനച്ചു കുതിര്‍ത്ത്
താളത്തില്‍ വീഴുന്ന തുഴയും കയ്യും,  ഈണത്തില്‍ വിരിയുന്ന നാതോന്നതയും
ഹാ ..  വാലിലെ കൊടിയും ഉച്ചിയിലെ സ്വര്‍ണ കൂമ്പും ഭഗവാന്റെ പള്ളി ഓടം
അങ്ങനെ തുപ്പ തുപ്പ വെള്ളത്തില്‍  കുതി കുതിയ്ക്കുമ്പോള്‍  പമ്പയ്ക്ക് ഒഴുകാന്‍ പോലും മടിയാണെന്ന് തോന്നും..

കരയിലെ വിശേഷം അതിലും മോഹനം ..
വരുമ്പോള്‍  കൈ കൊട്ടി  കുചേല വൃത്തത്തില്‍ തുടങ്ങി പോകുമ്പോള്‍  കൊടുങ്ങല്ലൂര്‍ ഭരണിയുടെ തനിയാവര്‍ത്തനം  .. നന്ദിയോടെ കേള്‍ക്കാന്‍ !

ഗതി കേടിനു അഭിനവ  മദ്യ സദാചാര സംസ്കാര  ആചാര്യ  പെരുമാക്കള്‍   വട്ടപ്പടയിലുള്ള  മദ്യ വില്പനയ്ക്കങ്ങു  നിരോധനവും വക്കുമ്പോള്‍ (അനിഷ്ടം ഒന്നും ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ !) ഒന്നുകില്‍ നേരത്തെ വാങ്ങി കൂട്ടിയത് അല്ലെങ്കില്‍ അയല്‍ കൂട്ടങ്ങളില്‍ അറിയിച്ചതിന്‍ പ്രകാരം   അളിയനോ  ചേട്ടനോ അമ്മായി അപ്പനോ  കൂട "പെറപ്പുകള്‍ " ആരെങ്കിലുമോ  സ്നേഹാതിരേകത്താല്‍ കൊണ്ട് വന്ന നൂറു മുതല്‍ ആയിരം വരാവുന്ന  ഏതെങ്കിലും  പൊളപ്പന്‍ സാധനം വിട്ടു വിട്ടങ്ങനെ   വീണേടം    വിഷ്ണു ലോകമാക്കി  ..
അപൂര്‍വ്വം ചിലരൊക്കെ വിഷ്ണു പാദവും പൂകി..   ഉത്രുട്ടാതിയുടെ വിട വാങ്ങല്‍ പരേഡും കഴിയുമ്പോള്‍  ഓണമുണ്ട  വയറേ ചൂളം പാടൂ  എന്ന  പഴം ചൊല്‍   പതിരില്ലാതെ  തിരികെ വരും!!

നാട്ടില്‍ പിറന്ന പ്രവാസി സുഹൃത്തുക്കള്‍ ഏറിയ കൂറും വള്ളം കളിയ്ക്ക് ഉള്ളതും കൊണ്ട് കള്ളമില്ലാതെ  ദൂരം താണ്ടി വരും..അത് പതിവാ വരാന്‍ കഴിയാത്തവര്‍ അവരവരാല്‍ കഴിയുന്ന വഴിപാടുകള്‍ കൊടുത്തും വിടും..

അങ്ങനെ എല്ലാ മാസവും വെള്ളം കളിയ്ക്കാന്‍    മുന്തിയത് മാത്രം കൊണ്ട് വരുന്ന സുഹൃത്ത് , ഇത്തവണ  ഓണം , വള്ളം കളി ഒക്കെ കരുതി ഒരു വള്ളം "സാധനങ്ങളുമായി "   എത്തി, ഞങ്ങളും അവന്റെ വീട്ടില്‍  അവനേക്കാളും നേരത്തെ പൂര്‍വാധികം ഭംഗിയായി എത്തി.
പക്ഷെ  ഉതൃട്ടാതി പിറ്റെന്നായി  പോയി   അവന്റെ വരവ് എന്ന് മാത്രം .  
വൈകി വന്നതില്‍ കാരണവും ബോധിപ്പിച്ചു. 

"എന്റെ അണ്ണാ  ഓണത്തിന് മുന്പ് വന്നാല്‍ ഒരു വരവ് പോക്കിന്റെ എങ്കിലും ടിക്കറ്റ് ഫെയര്‍ ഞാന്‍ പിരിവായി നല്‍കണം ..ഇതല്ലേ ഭേദം..."

നിത്യ ചെലവിന്റെ ഫെയര്‍ ഹരിച്ചും ഗുണിച്ചും  കൂട്ടുന്ന ഞാന്‍    കൊടുത്ത പിരിവിന്റെ രസീതുകള്‍ എന്റെ തല ചോറില്‍ ഈയല് പോലെ പറന്നു നടക്കുന്നതായി അറിഞ്ഞു.....
 അവന്റെ ബുദ്ധിയില്‍ പൂമ്പാറ്റകളും !!

ഒരു  പോസ്റ്റ്‌  വള്ളം കളി  ചര്‍ച്ച സ്വോഭാവികമായും  ഊരി  തിരിഞ്ഞു  വന്നു.
കരകളിലെ കുഴപ്പങ്ങള്‍ , പുതിയ വള്ളങ്ങളുടെ  ചരിവും,   കോണിപ്പും, പാട്ടിന്റെ  പാളിച്ചകള്‍
ഒക്കെ മറ്റു    വള്ളംകളി ,  വെള്ളം കളി  വിശാരദന്മാര്‍   ഓരോ  ഹെന്നസിയ്ക്കും ഒപ്പം നതോന്നതയില്‍  കൂടുതല്‍ ഉയരത്തില്‍  തന്നെ പാടി..
എത്രയും പെട്ടന്ന് ഗ്ലാസുകള്‍ നിറയവേ
ഒരു തല കൂടി മുറിയുടെ കതകിന്റെ  വിടവില്‍ കൂടി നീണ്ടു വന്നു..
ഒരു നിമിഷം  , നിറഞ്ഞ ചിരിയോടെ ആ തലയും ഉടലോടെ അകത്തു വന്നു..

"അയ്യോ ഇത് നമ്മടെ പാര്‍ഥന്‍  കൊചാട്ടനല്ലിയോ ..ഇരുവഴികര വള്ളത്തിന്റെ  പോരാളി വീരന്‍ , ഹോ എന്തവാരുന്നു  കൊചാട്ടന്റെ ഇന്നലത്തെ തഹര്‍പ്പ്    കിടിലം "
ഒരുത്തന്‍ കൊചാട്ടനെ എല്ലാ ഓഫറും കൊടുത്ത് അങ്ങ് സുഹിപ്പിച്ചു!

കൊച്ചാട്ടന്‍ നാണം കൊണ്ട് കൂമ്പി , എളിമ  കൊണ്ട് കുനിഞ്ഞു   ഒഴിച്ച് വച്ച" മുക്കാ ക്ലാസ്"  ഹെന്നസി  ഒരു തുള്ളി ഞൊട്ടി തെറിപ്പിച്ചു,  കിഴക്കോട്ടു നീങ്ങി വെള്ളം തൊടാതെ ഒരു നയംപിന്റെ വേഗത്തില്‍ അകത്തേയ്ക്ക് എറിഞ്ഞു! ശേഷം തിരിഞ്ഞു  ഇരുന്നു  പറഞ്ഞു..

"മോനെ  രാജാവിന്റെ കയ്യീന്ന് മുദ്ര കിട്ടിയ വള്ളമാ  കളി  ഞങ്ങക്കറിയാം..ഞങ്ങള് തഹര്‍ക്കും "
രണ്ടാമത്തെ ഹെന്നസി ആരോഹണത്തില്‍ ഒഴിച്ചുകൊണ്ടു  സുഹൃത്ത് ചോദിച്ചു
"കൊച്ചാട്ടാ  ആ മുദ്ര കിട്ടിയത് എന്തായാലും അഭിമാനമാ ..അതൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍
എനിക്ക് സന്തോഷമായേനെ "
കൊച്ചാട്ടന്‍   ഇത്തവണ ഒരു തുള്ളീം  തെറിപ്പിച്ചില്ല  എന്ന് മാത്രമല്ല  വെള്ളം തൊടത്തില്ല എന്ന് ശപഥം ഉള്ളത് പോലെ ഒരു വീശും.

ഒന്ന് മുരടനക്കി   ഒരു  ഡേവിഡ്ഓഫ്  സിഗരറ്റ് എടുത്തു ഡിറ്റ്ക്ടിവ്  മാര്‍ക്സിനെ പോലെ തീപ്പിടിപ്പിച്ചു ..കൊച്ചാട്ടന്‍ ശകലം നാക്ക് കുഴച്ചു കണ്ണ് മുഴുവന്‍  തുറന്നു പറഞ്ഞു
"എന്റെ കുഞ്ഞേ അത് കിട്ടിയപ്പോഴേ വീട്ടിലെ പത്തായത്തില്‍ വച്ച് പൂട്ടി,  വല്യ  വെലയുള്ള സാമഗ്രി  അല്ലിയോ  നിനക്ക് കാണണേല്‍  ഞാന്‍ പോയി എടുത്തോണ്ട് വരാം അല്ലാതെ കണ്ട അണ്ടനും കുണ്ടനും എടുത്തിട്ട്  മേളാംകിയ്ക്കാന്‍ ഈ പാര്‍ഥന്‍ പിള്ള  കൊടുക്കുവേല്ല..അതിനു വച്ച വള്ളം അങ്ങ് കരയ്ക്കിരിക്കുകെ ഉള്ളൂ  ..ങ്ഹാ  ..."
ഹെന്നസി  പണി  നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.

ഒന്നൂടെ ഒഴിച്ച് പിള്ളേച്ചന്‍  ഒരു സിഗരറ്റും കൊളുത്തി  കതക് വലിച്ചു തുറന്നു കാറ്റ്‌ പോലെ മുറ്റത്തിറങ്ങി   മുദ്ര രാക്ഷസനായി പോയി!!

ഞങ്ങള്‍ ആ പോക്കും നോക്കി ഫോട്ടോയിലെ പോലെ ഇരുന്നു.
"മണ്ണും ചാരി നിന്നവന്‍  പകുതി ഹെന്നസീം  അകത്താക്കി  സ്ഥലം വിട്ടു ..ഒടുക്കത്തെ ഒരു രാജ മുദ്ര "
ഒരുത്തന്റെ  ക്ഷോഭം രാജവിനോടായി ..
പാവം പ്രജകള്‍ എന്ത് പിഴച്ചു " കയ്യീന്ന് മൂവായിരമോ നാലായിരമോ ഇട്ടു ഇത് വാങ്ങാന്‍ ഒക്കുമോ അഥവാ ഒത്താല്‍ കിട്ടുമോ.." വേറൊരുത്തന്‍...
"ആ പോട്ടെ ഒന്ന് രണ്ടെണ്ണം കൂടി കൊണ്ടുവന്നിട്ടുണ്ട് " സുഹൃത്ത് പറഞ്ഞതും
"എന്നാ പിന്നെ ആ പാവത്തിന് ശകലം കൂടി കൊടുക്കാമായിരുന്നു "  വേറൊരുത്തന്‍ ശരാശരി മലയാളി ആയി!  എന്റേത് പോകത്തില്ലല്ലോ എന്നുറപ്പായി!!

മണിക്കൂര്‍ മിനിട്ടായി മാറി  രണ്ടാമത്തെ ഹെന്നസി  ഒഴിയാറായി  ..വരില്ല എന്ന് കരുതിയ പിള്ളേച്ചന്‍  കൊടും കാറ്റു പോലെ  മുറിയിലെത്തി ..
ഇന്നലെ തലയില്‍ കെട്ടിയ തോര്‍ത്ത്‌  ഇപ്പോള്‍  തല വഴി ഇട്ടു മുഖം മറച്ചിരിയ്ക്കുന്നു..വെയില്കൊള്ളണ്ടാ  എന്ന് കരുതി ആയിരിക്കാം
എല്ലാവരും രാജ   മുദ്ര കാണാന്‍ ഉത്സാഹിച്ചു ... ചരിത്ര മുഹൂര്‍ത്തം.

വന്ന പാടെ പിള്ളേച്ചന്‍ കുപ്പി കയ്യിലെടുത്തു  നേരെ  വായിലേക്ക്  ഒരു പിടി
 തടയാന്‍ ഒരുത്തന്‍ ആയും മുന്‍പേ പിള്ളേച്ചന്‍ ഉള്ളത്  തൊള്ള യില്‍  തള്ളി....
പലരുടേം മുഖം പിന്നേം ഇരുണ്ടു   വഴിയില്‍ കിടന്നത്, ആരോ എടുത്തു വേലിയേല്‍ വച്ചത്  കാലേല്‍ ചുറ്റി,  കടിക്കുകേം ചെയ്തു എന്ന് പറഞ്ഞ പോലെ ആയി..

"എന്റെ കുഞ്ഞേ പത്തായം തുറന്നു മുദ്രേം എടുത്തോണ്ട് തിരിയുകേം പുറകിലുണ്ട്  പെണ്ണുമ്പിള്ള ഭദ്രകാളി  കോലോം  കെട്ടി  നിക്കുന്നു.. " എന്തിനാ മുദ്ര എടുത്തത്‌  അത്  വിറ്റ്‌ മോന്തിയാല്‍  ഒള്ളതും മുടിഞ്ഞുപോകും  ആവശ്യത്തിനു  കേറ്റിയതല്ലേ"  എന്നും പറഞ്ഞു  ഒരു പിടി അതിനിട്ടു  പിടിച്ചു,  ഞാന്‍ വിട്ടില്ല "എന്റെ കുഞ്ഞിന്റെ പത്തു തൊള്ളി ഞാന്‍ കുടിചെങ്കില്‍  അതിനുള്ള സ്മരണ വേണം, അതാ എന്റെ  പോളിസി   ...
"ഇന്നാരെ കാണിക്കാന  ഇപ്പം തരിച്ചു കൊണ്ട് വക്കാം" എന്നും പറഞ്ഞു ഞാന്‍ ഒന്നൂടെ പിടിച്ചതും അവള്‍ ആ മുദ്ര കൊണ്ട് എന്റെ മുഖം അടച്ചു ഒരൊറ്റ അടിയാ  തെണ്ടേ ..

പിള്ളേച്ചന്‍ തോര്‍ത്ത് മാറ്റി   കാണിച്ചതും,  ഞങ്ങടെ  അകത്തെ  ഹെന്നസി  നേര്‍ത്ത മഞ്ഞു  പാളികള്‍ ആയി അന്തരീക്ഷത്തില്‍  അലിഞ്ഞു പോയി കൊണ്ടേ ഇരുന്നു..പകരം  ഏതോ ഒരു വിഷാദ രാഗം ഏതോ ഗന്ധര്‍വ്വന്‍ പാടുന്ന പോലെ..

"പിള്ളേച്ചന്റെ മുഖത്ത്  ഇടത്തെ കവിളില്‍  ചെന്നിയ്ക്ക് താഴെ  വലം പിരി ശംഖു പോലെ രാജ മുദ്ര!!"

 ഭാര്യക്ക്   വലതു കൈ ആണ് വശം എന്നും   അത് തെളയിക്കുന്നുണ്ടായിരുന്നു.

കുചേല വൃത്തം മാറി ഭാരത യുദ്ധം കഥ പാടി നാതോന്നതയും  ഞങ്ങളും , ഒഴിഞ്ഞ  ഹെന്നസി കുപ്പികളും,
പിന്നെ   ഫാനിന്റെ കാറ്റില്‍ ഇളകി പറക്കുന്ന  തോര്‍ത്തിന്റെ തുമ്പ് കൊണ്ട് കണ്ണീര്‍ ഒപ്പുന്ന പിള്ളേച്ചനും
ജല ഘോഷ യാത്രയിലെ ഒരു ഫ്ലോട്ട് പോലെ  പമ്പയിലൂടെ ഒഴുകി നീങ്ങി!