Powered By Blogger

2009, ജൂൺ 21, ഞായറാഴ്‌ച

മഴ പുഴയോട് പറഞ്ഞത്

പുഴ ഒഴുകി ഒഴുകി തളര്‍ന്നു
ഒരു രസവുമില്ല
ഒഴുകാനും ..ഒഴുകാതിരിക്കാനും കഴിയുന്നില്ല
കരകളുടെ സ്വന്തമല്ലേ ...കാണാതിരുന്നാല്‍ കര കരഞ്ഞാലോ
പുഴയുടെ ധര്‍മ സങ്കടം ആരറിയാന്‍..

ഇരുകരയും നിറഞ്ഞു ബീഭല്‍സ രൂപം പൂണ്ട്
ശീല്‍കാരത്തോടെ ഒഴുകിയ നാളുകള്‍..
കല കല കലങ്ങിയ പുഴയില്‍ കുന്തളിച്ച
പരല്‍ മീന്‍ കൂട്ടുകാര്‍ ...ഊളിയിട്ടു പറന്ന
പൊന്മാകള്‍...
നാണത്താല്‍ പുളഞ്ഞു കുളിരിന്റെ
രോമാന്ചത്തില്‍ പുതച്ചുമൂടി
ഉള്ളിലെ ചൂട് പകരാന്‍ ഒരു
മറു കര തേടി ...പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....

വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..

സൂര്യ താപത്താല്‍ തളര്‍ന്ന പുഴ
ഇനിയും മരിക്കാത്ത ആറ്റുവഞ്ചി ചോട്ടില്‍
അഭയമായി..
ഇനി ഒഴുകാന്‍ വയ്യ എന്ന് ചൊല്ലി
കരയറിയാതെ ഒളിച്ചു കിടന്നു.

എങ്ങു നിന്നോ വന്ന മഴ
പുഴയോട് പറഞ്ഞു..
ഞാനും മെലിഞ്ഞു മെലിഞ്ഞു
തുമ്പി കൈ വണ്ണം ഒരു
താമര നൂലായി...
പെയ്യാതിരിക്കാന്‍ വയ്യാ..
എന്തിനോവേണ്ടി .
നീ തളരരുത്‌..
നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ

പുഴ ചോദിച്ചു..
ഒന്നും കടലിനു നല്കാനില്ലാതെ ഈ ഞാന്‍...
കവര്‍ന്ന മാനവും..കനലാര്‍ന്ന മനസ്സും..

മഴ പറഞ്ഞു..
സമസ്തവും നിനക്ക് നല്‍കി
നിന്നെ വാരിപ്പുണര്‍ന്നു
തന്നിലേക്കെടുക്കാന്‍
കടല്‍ വെമ്പല്‍ കൂട്ടുന്നു..

അവിടെ നീ എന്ത് നല്‍കാന്‍...
മുത്തും പവിഴവും കോര്‍ത്ത്‌ കളിക്കാം
ഒഴുകുക...
ഞാന്‍ മെലിഞ്ഞാലും പെയ്യുംപോലെ.
ഇത് നിന്റെ വിധി.

2009, ജൂൺ 17, ബുധനാഴ്‌ച

പൂച്ച മയക്കം.

പൂച്ച മയക്കം നിരുപദ്രവകാരികളുടെ മുഖ ലക്ഷ്ണമാത്രേ!
പുതിയ കണ്ടുപിടുത്തം സായിപ്പിന്റെ ലോകത്ത് നിന്നും.
തല തോര്‍ത്തുമ്പോള്‍ പോലും അല്പം മയങ്ങി പോകാറുള്ള നല്ലവര്‍ ഉണ്ടുപോലും.
നീണ്ട കുംഭ കര്‍ണ സേവ അല്‍പ സ്വല്പം വശപ്പിശക് ലൈനാ പോലും.
ഇമ ചിമ്മി ഉറങ്ങുമ്പോള്‍ തലചോറില്‍ ഉണ്ടാകുന്ന ചില തരംഗ വിന്ന്യാസങ്ങള്‍ നിഷ്കളങ്ക മനസ്സിനെ പെട്ടന്ന്
കണ്ടു പിടിച്ചു തരും എന്നാല്‍ നീണ്ട രാക്ഷസ നിദ്ര സ്വഭാവത്തിലും ഏതാണ്ടൊക്കെ അങ്ങനെ തന്നെ.
പിന്നെ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള്‍ തന്നെ...
സ്വഭാവ രൂപീകരണത്തില്‍ സ്വപ്‌നങ്ങള്‍ സഹായിക്കും.
ഇത് വരെ കണ്ട സ്വപ്‌നങ്ങള്‍ എത്ര? ഏതൊക്കെ?
ഇത് വല്ലോം സ്വഭാവത്തിനെ സ്വാധീനിച്ചുവോ ? ആ ...
ആര്‍ക്കറിയാം.
എന്തായാലും ഈ സ്വഭാവം അത്ര മെച്ചമല്ല.
പൂച്ച ഉറക്കം കൂടുതല്‍ ഉണ്ട് താനും. പ്രത്യേകിച്ചും ഉച്ച ഊണോ അത്താഴമോ താമസിക്കുമ്പോഴും
ഇറങ്ങാനുള്ള സ്റ്റോപ്പ്‌ അടുക്കുമ്പോഴും മറ്റും....

2009, ജൂൺ 14, ഞായറാഴ്‌ച

ഊന്നു തയ്യാര്‍

പോലീസ്‌ സ്റ്റേഷനിലെ ബോര്‍ഡല്ല.

സാധാരണ ചില്ല്‌ അലമാരിയും , ഡെസ്‌കും ബെഞ്ചും , ചെംബു കാശു കറങ്ങുന്ന അരോഹണാവരോഹണത്തിലുള്ള താളം പിടിക്കുന്ന സമ്മോവറൂള്ള...

പൊക മണം ആകെ മൂടി...കണ്ണെല്ലാം നീറി നീറി..
വെളിച്ചെണ്ണയും..പാമൊയിലും ചേര്‍ന്നു മണക്കുന്ന...മടക്കുസാനും..വെട്ടുകേക്കും...ബോണ്ടായും..സുഖിയനും ...അരയാത്ത പരിപ്പു കടിക്കുന്ന വടയും...
മൂലയില്‍ തൂങ്ങുന്ന കരിഞ്ഞുണങ്ങിയ ഏത്തപ്പഴക്കുലയും...യൌവ്വനവും..കഴിഞ്ഞ്‌ വാര്‍ധക്ക്യത്തിണ്റ്റെ പടി ചവിട്ടുന്നു...

മുനിഞ്ഞു കത്തുന്ന നാല്‍പതു വാട്ട്‌ ബള്‍ബിലെ വെട്ടം കരിയാല്‍ മൂടി...ചിലന്തിക്ക്‌ വല കെട്ടാന്‍ ഇനി ഒരിഞ്ചില്ലാതെ...
ഓല പഴുതിലൂടെ സൂര്യ മുട്ടകള്‍..നീണ്ടും..കുറുകിയും...
പഴയ വീണ്ടും പ്രഭാതം സിനിമയുടെ പോസ്റ്റര്‍ ഇന്നും കുറച്ചൊക്കെ മായാതെ ...ശാരദ കരയുന്ന മുഖവുമായി..

വരാന്തയിലെ വാരാന്ത്യ കുശല കുസ്രുതി കൂട്ടത്തിനു ഞാനും കൂടും..പാപ്പനും..രവിയും ..ചെറിയാച്ചനും ഉദയാസ്തമന പൂജ ഈ വരാന്തയില്‍ തന്നെ..
വിറകു കീറാനും..അരി അരയ്ക്കാനും..മറ്റും..വൈകുന്നേരം സെക്കണ്ട്‌ ഷൊ തുണ്ടുകള്‍ കണാനുള്ള ചില്ലറ ഒപ്പിക്കും..
ബീഡിക്കുറ്റി ആവശ്യത്തിനു വഴിയില്‍ കിട്ടുമല്ലൊ! പെമ്പിള്ളാരുടെ ആട്ടിനും പഞ്ഞമില്ല..

ഇതു കുമാരേട്ടണ്റ്റെ വേ സൈട്‌ മോട്ടല്‍. അല്ലെങ്കില്‍ കുമാരൂസ്‌ കഫെ.

രാഷ്ടീയം പാടില്ല" ...ഇന്നു രൊക്കം നാളെ കടം"...അതിനു താഴെ വില വിവരം പല വട്ടം ചോക്കിനാല്‍ മായിചെഴുതി...

അതിനും താഴെ...'.ഉൂന്നു തയാര്‍" എന്നൊരു നീളന്‍ തടി കഷണം. സമയ കാല ദേശ ഭേദമില്ലാതെ..എപ്പൊഴും മങ്ങിയ വെട്ടത്തില്‍ അങ്ങനെ തൂങ്ങി കിടപ്പാണു...
ഊണു ചോദിച്ചാലോ...ഒന്നുകില്‍ കാലമായില്ല...അല്ലെങ്കില്‍ ദാ ഇപ്പം കൂട്ടാനെല്ലാം തീര്‍ന്നതെയുള്ളു..എന്നൊരു സാ മറുപടി....
കുമാരേട്ടന്‍ എപ്പൊഴും തെരക്കിലാണു...കൈ വിരലുകളിലെ കുഴി നഖം മാന്തി..കൊടാലി കൈ മാറി മാറി.. കീറിയ വിറകുകള്‍ ഉണങ്ങി ഉണങ്ങി.. ബീഡി കുറ്റികള്‍ അരയിലും ചെവിയിലും തിരുകി തിരുകി..പ്രാദേശിക വാര്‍ത്ത്‌ റ്റ്യുണ്‍ ചെയ്ത്‌...ചലചിത്ര ഗാനം...യുവ വാണി...
എല്ലാം കഴിഞ്ഞു സ്റ്റേഷന്‍ പൂട്ടി..പൊട്ടലും ചീറ്റലും ആയാലെ പഴയ റ്റെലെഫുങ്കന്‍ റേഡിയൊ അണയ്ക്കു.

ഇതിനിടയിലാ വഹെലൊരു അളിയണ്റ്റെ വരവ്‌..
" മെഴു വേലീന്നു നടന്നു വന്നിരിക്കുന്നു മൈ..... "കുമരേട്ടണ്റ്റെ സ്വാഗതം...അല്ലെങ്കില്‍ സ്വ്ഗതം.
വന്നപാടെ അളിയന്‍ സാമഗ്രികള്‍ എല്ലാം ഹാര്‍ബറില്‍ അടുപ്പിച്ചു...പിന്നെ ഒരു കോട്ടു വാ...പിന്നെ ഞങ്ങളെ ഒന്നുഴിഞ്ഞ്‌ വാ കീറി ഒരു ചിരി....

'അളിയനു കുടിക്കാന്‍ കാപ്പിയൊ അതൊ ചായയൊ" കുമാരെട്ടന്‍"
ഓ..ഒന്നും വെണ്ടാ ഒരു ഗ്ളാസ്സു വെള്ളം മതി' അളിയണ്റ്റെ എളിമ.
കുമാരെട്ടന്‍ വെള്ളത്തിനായി തിരിഞ്ഞ വാറെ..'.അല്ലെങ്കില്‍ ഒരു കാപ്പി മതി" അളിയന്‍.

എന്നെ കണ്ണു കാണിച്ചു വിളിച്ചു കുമാരേട്ടന്‍.."നീ കണ്ടോണം ഇനി എണ്റ്റെ കിലോ മീറ്റര്‍ മറിയുന്നത്‌"

എനിക്കൊന്നും പിടി കിട്ടിയില്ല. കാപ്പി കൊണ്ടു വച്ചിട്ട്‌ .. "കഴിക്കാന്‍ വല്ലതും" കുമാരെട്ടന്‍"
ഓ വീട്ടീന്നു പഴങ്കഞ്ഞി കുടിച്ചേച്ചാ ഇറങ്ങിയത്‌..' അളിയന്‍ വിനീതന്‍.
കുമരേട്ടന്‍ അടുപ്പില്‍ തീ ഊതാന്‍ തിരിഞ്ഞതും..". എന്നാ ഉണ്ടളിയാ തിന്നാനക്കൊണ്ട്‌"അളിയണ്റ്റെ ചോദ്യം..
"പൊറൊട്ടാ.. കറിയില്ല" കുമാരേട്ടന്‍ "
എന്നാ പിന്നെ രണ്ടെ രണ്ടെണ്ണം മതി.." അളിയന്‍.

"നീ കണ്ടൊ ഇനി എണ്റ്റെ കിലൊമീറ്റര്‍ മറിയുന്നത്‌" കുമാരേട്ടന്‍ എന്നോട്‌"

ഒഴിക്കാന്‍ ഒന്നുമില്ലെങ്കിലും സാരമില്ല... " അളിയന്‍
പൊറോട്ട്‌ കൊണ്ടു വച്ചതും അളിയന്‍"അല്ലെങ്കില്‍ ഇച്ചിരി പാലും പഞ്ചസാരെം ഒഴിക്ക്‌"

കുമാരേട്ടന്‍ പിന്നെം നട .. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്‌ഇപ്പോല്‍ എനിക്കു പിടി കിട്ടീ കുമാരേട്ടണ്റ്റെ കിലോമീറ്റര്‍ എങ്ങനാ മറിയുന്നത്‌ എന്ന്‌.

ഇടത്തെ കോണില്‍ ആണിയില്‍ ആടി കളിക്കുന്ന ഒരു ബാലേയുടെ പോസ്റ്റര്‍ ... കയ്യില്‍ ഗദ...അതി കലശല്‍ കൊംബന്‍ മീശ... ഒന്നൊന്നര സാരി വാരി ഉടുത്ത പള പള താറുംകുടയും കൂരയും അല്ലാത്ത കുംഭ...മല്ലയുധക്കാരന്‍.. ഭീമനാകാം...ബാലെയുടെ പേരു കണാനില്ല.
അളിയണ്റ്റെ നൊട്ടം അതേലൊന്നുടക്കി..".അല്ലേ അളിയൊ ഇവനൊന്നും നാണമില്ലെ ഈ മുതു കൂത്തു കാണിക്കാനക്കൊണ്ട്‌...നോക്കിക്കെ അവണ്റ്റെ ഒരു നിപ്പും മട്ടും ഒരുമാതിരി ഗ്രഹണി വന്ന പിള്ളാരുടെ മാതിരി.. "

കുമാരേട്ടന്‍ പരുങ്ങി.."അതു സുമാങ്ങീടെ ആങ്ങളയാ... ഭാര്‍ഗവന്‍"
"ഓ..നിണ്റ്റെ അളിയനാ അല്ലിയോ...എണ്റ്റളിയാ നല്ല മിടു മിടുക്കനായിരിക്കുന്നു...
"ഒത്തിരി കളിയൊക്കെ ഉണ്ടൊ...
" അതവണ്റ്റെ പെണ്ണൂമ്പിള്ളയോടു ചോദിക്കണം." കുമാരേട്ടണ്റ്റെ ക്ഷമയുടെ നെല്ലി... പലക കണ്ടു...
"ആട്ടെ അളിയനു വിരോധമില്ലെങ്കില്‍ അവനോടൊന്നു പറയണം എനിക്കും ഒരു വേഷം തരാന്‍ വല്ല പരാശരമുനിയായിട്ടൊ മറ്റോ...
കുമാരേട്ടന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു" അതിലെ സ്ത്രീകള്‍ ..ആണുങ്ങള്‍ വേഷം മാറുന്നതാ" വയസ്സന്‍മാര്‍ക്കു പറ്റിയ വേഷം ഇതു തന്നെയാ.. "

"ഭൂ..എന്നാപ്പിന്നെ എനിക്കു ത്രുപ്പൂണിത്തറ മേനോന്‍ സാറിണ്റ്റെ കൂടെ അഭിനയിക്കരുതൊ.അടികൊണ്ട പൂച്ച പോലാ പെണ്ണുങ്ങള്‍ കെടന്നു ചാടുന്നെ....." അളിയണ്റ്റെ ആസകലം ചൂടായി.. "അല്ലേലും അന്നേ പറഞ്ഞതാ നിനക്ക്‌ ഈ മുടിഞ്ഞ കല്ല്യാണം വേണ്ടാന്നു"
എന്നാപ്പിന്നെ രണ്ടു പൊറോട്ടാകൂടി ഇങ്ങിട്‌...രണ്ടേ രണ്ടെണ്ണം മതി" അളിയനു വിശപ്പിണ്റ്റെ വിസാ അടിച്ചു കിട്ടി.

പൊറോട്ടാ തീര്‍ന്നു"..കുമാരേട്ടന്‍ പിന്തുണ പിന്‍ വലിച്ചു.

എന്നാ പിന്നെ അളിയാ ഊണായോ" കുമാരേട്ടന്‍ മെല്ലെ അളിയനെ കണ്ണൂകൊണ്ട്‌ ഭിത്തിയില്‍ തൂങ്ങുന്ന തടി കഷണത്തിലെ" ഊന്നു തയ്യാര്‍" ബോര്‍ട്‌ കാണിച്ചതും ..അളിയന്‍ മെല്ലെ ലഗ്ഗേജൊക്കെ എടുത്ത്‌ യാത്രാ മൊഴി ചിരി ചിരിച്ചതും ..ഒരു നാടോടി ന്രുത്തത്തിണ്റ്റെ ഈരടിയും മൂളി ധ്രുതിയില്‍ സ്തലം കാലിയാക്കിയതും..ഒരു ബാലെ പോലെയായിരുന്നു....

അപ്പൊള്‍ കുമാരേട്ടന്‍..."ഊണില്ലെങ്കിലും...ഈ ബൊര്‍ഡവിടെ ഇരുന്നൊട്ടെ.. ചിലപ്പോള്‍ പോലിസ്‌ സ്റ്റേഷണ്റ്റെ ഗുണം ചെയ്യും"

ഒരു കുനിപ്പു മാറുംബോള്‍...എത്ര അളിയന്‍മാര്‍ രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ.

2009, ജൂൺ 6, ശനിയാഴ്‌ച

ഒരു യുദ്ധ കഥ.

ഓരോ യുദ്ധങ്ങളും കാലം കഴിഞ്ഞു കഥകളുമായി മല്ല യുദ്ധത്തില്‍ എര്‍പെടും
ഇല്ലാകഥ ..പോല്ലാകഥ..കഥയ്ക്ക് വേണ്ടി കഥ..
ഭീകരം..രൌദ്രം...ബീഭല്സം...
ഒപ്പം യുദ്ധ സ്ഥലത്തെ സൃങ്ങാരം ...ഗമനം..നാട്യം..

എന്നാല്‍ യുദ്ധം കഴിഞ്ഞൊരു ഹാസ്യ കഥയ്ക്കും സ്കോപ്പ്‌ ഉണ്ടെന്നു പറയാം.

നാളേറെയായി...കുവൈറ്റ്‌ യുദ്ധം കാലം
അയല്‍വാസി കൂടപ്പിറപ്പ്‌ ..മനോഗതി അറിഞ്ഞു പെരുമാറുന്നവന്‍
സുമനസ്...അമ്പോറ്റി...
ബക്കാര്‍ഡി നാനാവിധം...കൊണ്ഗ്യാക് ....ഉപ്പ് കൂട്ടി അടിക്കുന്നത്..
മധുരം തേച്ചു കുടിക്കുന്നത്.. എന്ന് വേണ്ടാ
മാന്ന്യന്‍ മാരുടെ ലവലിലെക്ക് വല്ലപ്പോഴും ഞങ്ങളെ നയിക്കുന്നവന്‍!

അവന്‍ വന്നാല്‍ ഒരു മാസം എല്ലാവനും സമൃദ്ധി..ശരീരം മുങ്ങി
മണം...മണ സോപ്പില്‍ കുളി..ഇല്ലാ മുടിയിലും ഷാമ്പൂ ബാത്ത്.

കുവൈറ്റ്‌ യുദ്ധം രൂക്ഷമായ വാറെ അന്നൊരു നാള്‍
അവനും പാലായനം ചെയ്തു ...ഊട് വഴികള്‍ താണ്ടി
ഭാണ്ഡം പോലുമില്ലാതെ ..വള്ളിചെരിപ്പും
വെള്ള കാലില്‍ നിറയെ കറുകറുത്ത ചെളിയും പൊടിയുമായി
ഒരു പ്രഭാതത്തില്‍ നാടെത്തി.

ഇത്രനാളും ഞങ്ങളെ പോറ്റിയവനെ ഞങ്ങള്‍ നാലു കൈയും
നീട്ടി സ്വീകരിച്ചു..നാട്ടിലെ അമാന്ന്യമായത് എന്തും
അവനുമായി പങ്കു വച്ചു.
വന്ന വഴി അധികം മറക്കാത്തത് കൊണ്ട അവനും
പഴയകാലത്തെക് മടങ്ങാന്‍ തുടങ്ങി.

അവന്റെ സങ്കടം...നഷ്ട ബോധം
നിരാശ..ഇതിനെല്ലാം ഞങ്ങള്‍ സ്വാന്തന
ചികില്സകരായി.
എന്നാലും ഇടക്കിടെ അവന്‍ പറയും
"എന്റെ എല്ലാം പൊക്കോട്ടെ...ഒത്തിരി നാള്‍ സുഖമായി ജീവിച്ചു
ഇനി ഇതാകാം വിധി...പക്ഷെ എന്റെ എക്സ് പിരിയ്ന്‍സ്‌ സര്ടിഫികറ്റ്‌ ..തിരികെ
കിട്ടിയാല്‍ മതിയായിരുന്നു.."

"അതിന് നിനക്ക് എന്ത് എക്സ് പിരിയ്ന്‍സ്‌?"
ഒരു വിഡ്ഢിയുടെ കാര്യമുള്ള ചോദ്യം..
"നീ അവിടെ പോയി എന്തെങ്കിലും പഠിച്ചോ "?
മറ്റൊരാള്‍.
ഇല്ല എന്ന് മാത്രം അവന്‍ തലയാട്ടി.
"പിന്നെ എന്ത് കുന്തമാ നിന്റെ നഷ്ടപെട്ടത്?" ഞാന്‍.

"ഇന്ഷാ അള്ളാ ..എംബസ്സി വഴി ഒരു പരാതി അയച്ചിട്ടുണ്ട്
അവര്‍ അന്വഷിച്ച് കണ്ടു പിടിച്ച് അയച്ചു തരുമായിരിക്കും."
അവന്റെ സമാധാനം കേട്ട ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു
"മനുഷ്യനെ കാണാതായിട്ട് കുടത്തിലും തപ്പുകയാ
പിന്നെയാ ഒരു സര്ടിഫികറ്റ്‌ ..നീ അത് മറന്നു കള"

"എന്നെ ഞാനാക്കിയ സര്ടിഫികടാ...അതിന് എന്നെക്കാളും വിലയാ.."
പിന്നെയും ദേ ഞങ്ങടെ സംശയം ഇവനിനി അവിടെ പോയി വല്ലതും പഠിച്ചതാണോ

അവിടുള്ള ഒരുത്തന്‍ പറഞ്ഞത് ഓഫിസ്‌ ബോയ്‌ പോലെ എന്തോ ഒരു പണിയാണ്
കുഴപ്പമില്ല..ഫാമിലി ഒന്നും പറ്റില്ല എന്നെ ഉള്ളു ..കമ്പനി കൊള്ളാം എന്ന്..
അതിന് എന്ത് എക്സ് പിരിയ്ന്‍സ്‌.
ഞങ്ങള്‍ ആകെ കുഴങ്ങി..അവന്റെ ഏകാന്തമായ കാത്തിരിപ്പില്‍
ഞങ്ങളും സ്ന്കടപ്പെട്ടു...ഒരു പരിഹാരം
ഡല്‍ഹിയിലുള്ള പാവം പോലീസുകാരന്‍ സുഹ്ര്താണ്
അവനാണെങ്കില്‍ അലക്കൊഴിഞ്ഞ നേരവുമില്ല...
രണ്ടായാലും അവനെ വിളിച്ചു വിവരം പറഞ്ഞു..
അവന്‍ എംബസ്സി വഴി അന്വേഷണം നടത്താം എന്നും പറഞ്ഞു.

വാരം ഒന്നു രണ്ടു കഴിഞ്ഞു ..ഇതിനിടെ പലായനം ചെയ്തവരുടെ
ചിത്രം സഹിതം പത്രത്തില്‍ ഇന്റര്‍വ്യൂ ...അവനെയും ഇന്റര്‍വ്യൂ
ചെയ്ത കൂട്ടത്തില്‍ ദേ പിന്നേം അവന്‍ പറയുന്നു
"എന്റെ കളഞ്ഞു പോയ സര്ടിഫികറ്റ്‌ നിങ്ങള്‍
പത്രക്കാര്‍ കണ്ടു പിടിച്ചു തരണം എന്ന്"
ഇതെന്തൊരു സരിഫികറ്റ്‌ ...പൊല്ലാപ്പ് ഞങ്ങളും പറഞ്ഞു.

അങ്ങനെ ഇരിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും
ഒരു വിളി..പാവം പോലിസ്‌ ..
"ഡാ കുറെ കടലാസ് കവറുകള്‍ ഇവിടെ കിട്ടി
അതില്‍ അവന്റെ കമ്പനിയുടെ പേരുള്ള ഒരു കവര്‍
ഞാന്‍ കണ്ടു പിടിച്ചു...ഇനി അവന്‍ അതിനുള്ള
രേഖ എന്തെങ്കിലും അയക്കണം."

കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ ഒപ്പിട്ടു കൊടുത്ത
കടലാസില്‍ അയല്‍വാസി കോളേജ്‌ വാദ്യാര്‍ ഒരു അപേക്ഷ
തയ്യാറാക്കി ..അപ്പോള്‍ തന്നെ എംബസ്സിയിലേക്ക് .. ഒരു കോപ്പി
പോലീസിനും അയച്ചു.

അധികം കാത്തിരിപ്പിനിടയില്‍ ..ഓ .പി. ആര്‍ ..ഓ. എം .ആര്‍
ഒത്തിരി തീര്‍ന്നു... ടെന്‍ഷന്‍...

അങ്ങനെ ആ പൊതി തപ്പാലാപിസില്‍ വന്ന വിവരം അറിഞ്ഞു
ഞങ്ങള്‍ ഫയര്‍ എഞ്ചിന്‍ മാതിരി എത്തി.

വിറയാര്‍ന്ന കൈയ്യോടെ അവന്‍ ആ പൊതി
ഒപ്പിട്ട് വാങ്ങി...
മൂകം. ശാന്തം. ...ഞങ്ങളും.
എന്തായാലും ഇനി ഈ പൊതി അഴിയുന്നത്
കാത്തു നില്കുന്നില്ല ..ഞങ്ങള്‍ അത്
കൈക്കലാക്കി മെല്ലെ അഴിച്ചു...
ഇരുന്നൂറു പേജിന്റെ ഒരു നോട്ടു ബുക്കെന്നു ആദ്യം തോന്നി
ഇത്രയും എക്സ് പിരിയ്ന്‍സോ..ഞങ്ങള്‍ ഞെട്ടിപ്പോയി!

പിന്നെയാ കാണുന്നെ സംസ്ഥാന സര്‍കാരിന്റെ പത്താം ക്ലാസ്
പരീക്ഷാ സര്ടിഫികറ്റ്‌.. എത്രയോ തവണ എഴുതി തോറ്റത് എല്ലാം
കൂടി കുത്തി കെട്ടി ഒരു വലിയ ബുക്കാക്കി ...

ചിരി അടക്കാന്‍ കഴിഞ്ഞില്ല.
"ഇതാണോ നിന്റെ എക്സ് പിരിയ്ന്‍സ്‌ സര്ടിഫികറ്റ്‌ "
നീ മനുഷ്യനെ തീ തീറ്റിച്ചു കളഞ്ഞല്ലോടാ പട്ടി.."

"എടാ ഞാന്‍ അവിടെ എന്റെ അറബിക്ക് മുന്നില്‍ കാണിച്ച ഈ സാധനം
എന്റെ വിദ്യാഭാസ യോഗ്യതയാ...ഇത്രയും ഭാരമുള്ള ഈ സര്ടിഫികറ്റ്‌."
നിനക്കൊന്നും ഇതിന്റെ വില അറിയില്ല..."
അവന്‍ ചിരിയില്‍ പങ്കു ചേര്‍ന്നു..

"എത്ര പ്രാവശ്യം എഴുതി ..ഈ മുടിഞ്ഞ ബുദ്ധി അന്ന് തോന്നിയിരുന്നെങ്കില്‍
ഇന്നു എനിക്കും ഒരു പാര്‍സല്‍ കിട്ടിയേനെ"
ഒരുത്തന്റെ ആത്മ നൊമ്പരവും പേറി ഞങ്ങള്‍ അടുത്ത
യോഗ സ്ഥലത്തേക്ക്‌......

2009, മേയ് 30, ശനിയാഴ്‌ച

നടപ്പ് ദീനം

പകരുന്ന വ്യാധി ....ഈ കലി കാലത്തില്‍..കേള്‍പോരിമ ഇല്ലാത്ത മാറാ രോഗങ്ങള്‍
സന്തോഷ്‌ മാധവനായി...ടോട്ടല്‍ ഫ്രോ ഉ ആയി...തന്കുവും..തമ്ബുവും ആയി..
തന്തക്കു പിറക്കാത്ത ഉണ്ണി ആയി...
ആമ പനി,,,ടെന്ങി....എലി ...പുലി പനികള്‍
പിന്നെ കോളറ ...അങ്ങനെ പല പല.....

ഇത് അതൊന്നും അല്ല . ഇതിന്റെ പേര്‍ നടപ്പ് ദീനം!
വന്നത് തൊണ്ണൂറു ശതമാനവും കടലിനക്കരെ നിന്നായിരിക്കാം...
വെളുത്ത ഉപ്പൂറ്റിയും..ചുവന്ന കാല്‍ വന്ണയും...വാറുള്ള തോല്‍ ചെരിപ്പും...

പര പരാന്ന് വെളുത്തു വരുന്നതെ ഉള്ളൂ..
കട്ടിലില്‍ ഞെളി പിരി കൊണ്ടു കിടന്നു നോക്കി
മൂത്രം മുത്താതെ തരമില്ല എന്ന് കണ്ടു
ഓടി മുറ്റത്തേക്ക്‌..
ഒരു അട്ടാചെട് മൂത്രപുര ഇല്ലാത്തവന്റെ
ഗതികേടും ഓര്‍ത്ത്‌ "ശ്ര്ര്ര്ര്‍ " എന്ന്
മൂത്രം വിടവേ

റോഡില്‍ ഒരു നിഴലനക്കം
തലയില്‍ എന്തോ ഒരു വെളുപ്പു പോലെ
ഊഴത്തില്‍ കാണാം ഇട്ടിരിക്കുന്നത്
നിക്കര്‍ ..കാലില്‍ സോക്സ്‌...ഷൂ
കൈയില്‍ ഒരു മുള വടി....
ശെടാ ..പിള്ളാര് ഇത്ര രാവിലെ സ്കൂളില്‍
പോയി തുടങ്ങിയോ..
കഷ്ടം..ട്യൂഷന്‍ സഞ്ചാരം ആകാം...
അച്ഛനും അമ്മയും ഏല്പിക്കുന്ന രണ്ടു സാറും
അവരുടെ രണ്ടു ട്യൂഷനും..മൂന്നു നേരം!
അത് കൂടാതെ സ്കൂളിലെ നിര്‍ബന്ധ
ബലാല്കാര ട്യൂഷന്‍ ..എന്‍ട്രന്‍സ്‌ പ്രേപരെടരി ക്ലാസും

അങ്ങനെ എങ്കില്‍ ഈ കലാകാരനെ ഒന്നു കാണുക തന്നെ
എന്ന് കരുതി യന്ത്രം ഓഫ്‌ ചെയ്ത റോഡരുകില്‍
പമ്മി നിന്നു...
ആളെന്തോ കുനിഞ്ഞു എടുത്തുകൊണ്ടേ ഇരിപ്പാണ്
കാലില്‍ നിന്നും എന്തോ തുടച്ചു കളയുന്നു
മെല്ലെ അങ്ങോട്ട് ചെന്നു
ഞെട്ടിപ്പോയി!
തൊണ്ണൂറില്‍ വന്നു മുട്ടി നില്‍കുന്ന
ഒരു വന്ദ്യ വയോജനന്‍!
"എന്ത് പറ്റി അമ്മാവാ"
താഴ്മയോടെ ഇന്നത്തെ ആദ്യത്തെ ചോദ്യം.
"ഓ എന്നാ പറയാനാ എന്റെ കുഞ്ഞേ
നടക്കാനായിട്ട് ഇറങ്ങിയതാ
മുടിയാന്‍ നേരത്ത് ആനപ്പിണ്ടം
റോഡില്‍ കിടന്നത് കണ്ടില്ല
ദേ മാരണം ഷൂസ് അതില്‍ പുതഞ്ഞു പോയി"
ചിരി സ്വോഭാവികം.
അമ്മാവന്‍ എന്നെ ഒന്നു നോക്കി...
വീണ്ടും ഇലകള്‍ പൂക്കള്‍ ഒക്കെ പറിച്ച്
ഒറ്റകാലില്‍ കൊറ്റി പോലെ നിന്നു
തൊടയോ തൊട....
"ഒരു ടോര്‍ച്ചു കൂടി കരുതാമായിരുന്നു " എന്റെ ചേതമില്ലാത്ത ഉപകാരം
"ഒരെണ്ണം ഉണ്ട് ..പക്ഷെ മരുമോള്‍ അവധിക്കു കവൈടില്‍ നിന്നും വന്നിട്ടുന്ട്
അവള്‍ അതും കൊണ്ട് നടക്കാന്‍ പോയി "
"എന്നാല്‍ പിന്നെ രണ്ടു പെര്കും കൂടി നടക്കാംആയിരുന്നില്ലേ" എന്റെ വഹ പരിഹാരം
"അവള് ഇതിലും നേരത്തെ എഴുന്നേറ്റ്‌ പോയി.."
ഒള്ളത് പറഞ്ഞാല്‍ കുഞ്ഞേ ഞാനൊരു വികലാങ്ങനാ അതിനാ ഈ വടി"

അമ്മാവന്‍ നേരെ നിന്നു കാലുകള്‍ കാട്ടി
നിക്കറിന് താഴെ ഈര്കില്‍ പോലെ കാലുകള്‍
നേരം വെളുത്തു കണ്ടാല്‍ ആരും ഞെട്ടും!

' എന്നും നടന്നോളണം എന്ന് മോനും മരുമോളും നിര്‍ബന്ധം പറഞ്ഞു
അവര് പറയുന്നതു കേള്‍ക്കാതിരിക്കാന്‍ പറ്റുമോ?"
എനിക്കാണെങ്കില്‍ രാവിലെയാ ഉറക്കം...ങ്ഹാ ..."
നിസ്സഹായനായി ഞാനും അമ്മാവനും..ഒരു മരുമകള്‍ക്ക് സ്കോപ്പില്ലല്ലോ
എന്ന് മനസ്സില്‍ സന്തോഷിച്ചു. അല്ലെങ്കില്‍.....

"ആട്ടെ അമ്മാവന് എന്തൊക്കെ രോഗങ്ങള്‍ ഉണ്ട് ?" എന്നിലെ ഭിഷഗ്വരന്‍

"വയസു എണ്‍പത്തി ആറു കഴിഞ്ഞു ഈ മാരാമണ്‍ കണ്വന്ഷന്
ശകലം ഷുവരും ഇത്തിരി പ്ലശരും കാണും..അതിന് ഈ നടപ്പൊന്നും വേണ്ട
സുഖമായി ഉറങ്ങിയാല്‍ മതി" അമ്മാവനിലെ സാന്ത്വന ചികിത്സകന്‍.

"എന്നാല്‍ പിന്നെ അത് പോരായോ?" എന്റെ സംശയം അടങ്ങുന്നില്ല.

"ഓ , അതെങ്ങനാ ..അപ്പുറത്തെ ബേബികുട്ട്യും ഭാര്യയും..
വടക്കേലെ തോമസുകുട്ടി . കുഞ്ഞുമോന്‍ എല്ലാവരും
രാവിലെ നടക്കും നമ്മുടെ വീട്ടില്‍ നിന്നും അപ്പച്ചന്‍
രാവിലെ നടക്കാന്‍ പോകണം
ഇല്ലെങ്കില്‍ അവരുടെ ഇടയില്‍ നമുക്കു കൊറച്ചിലാ "

എന്ന് മോനും മരുമോളും കുവേറ്റില്‍ നിന്നും വിളിച്ചും പറഞ്ഞു
നിക്കറും ഷൂസും കൊടുത്തും വിട്ടു.

ഉദിച്ചു വരുന്ന സൂര്യനെ നോക്കി ഒരു നെടുവീര്‍പോടെ
അമ്മാവന്‍ ചോദിച്ചു
"അവര് പറഞ്ഞാല്‍ കേള്കണ്ടേ മോനേ...?"

"തീര്ച്ചയായും" എനിക്ക് മൊഴി മുട്ടി.

ഒരു ശീല്‍ ഉറക്കം ബാക്കി വന്നതും പോയി
ഒന്നും ചെയ്യാനില്ലാതെ വീടിന്റെ വരാന്തയില്‍
കയറി ചുമ്മാ കെഴക്കൊട്ടും നോക്കി ഇരിക്കുമ്പോള്‍
"നിങ്ങക്കും നടക്കാന്‍ പോയിക്കൂടെ മനുഷ്യാ
വെളുപ്പിന് ഇങ്ങനെ മറ്റുള്ളവരുടെ ഉറക്കം കളയാതെ"

അകത്തു നിന്നും വാമ ഭാഗത്തിന്റെ താക്കീത്‌.
ശിവനെ അങ്ങനെയൊന്നും സംഭവിക്കല്ലേ എന്ന്
പ്രാര്‍ഥനയോടെ ...മെല്ലെ...വരാന്തയില്‍....
പത്രം തുറന്നു നോക്കി അങ്ങനെ നില കൊണ്ടു!

2009, മേയ് 22, വെള്ളിയാഴ്‌ച

തലേവര തിരയുമ്പോള്‍.

മുടി ഇഴകള്‍ നന്നായി മാടി മാറ്റി ഓരോ ഇഴക്കിടയിലും
തലേവര തിരയാന്‍ എന്ത് രസം...
കണ്ണാടി മുന്‍പില്‍ തൂക്കി അതിന്റെ പൊട്ടിയ ചില്ലില്‍
രണ്ടു തല ...

തലേവര കാണാന്‍ പറ്റില്ല എന്ന് അമ്മ പറഞ്ഞു
തലേവര തെളിഞ്ഞു കാണാനുണ്ടെന്ന് ഭാര്യയും
അത് പിന്നെ അങ്ങനെയേ വരൂ
ഇല്ലായ്മകളുടെ ത്രാസിന്‍ തട്ടം
ഒന്നില്‍ അമ്മ മറ്റതില്‍ ഭാര്യ..
തൂക്കം നോക്കുമ്പോള്‍ കാണിയായി മകളും
കൃത്യത അളക്കാന്‍...

പുറകില്‍ നിന്നും മുന്‍പോട്ടു ചീകി നോക്കി കണ്ടില്ല
വലതു നിന്നും ഇടത്തേക്ക് നോക്കി നോ രക്ഷ
മുടി മൊത്തം ഇളക്കി നോക്കി
ഒന്നും കാണാന്‍ കഴിയുന്നില്ല
"അങ്ങനെയൊന്നും നോക്കിയാല്‍ കാണാന്‍ പറ്റില്ല
ദാ നിങ്ങടെ മുന്‍പിലെ പൊട്ടകണ്ണാടിയില്‍
കാണുന്ന ആ തിരുമുഖം, അതില്‍
എഴുതിയിട്ടുണ്ട് തലേവര എവിടെയെന്ന്‌
സൂക്ഷിച്ചു നോക്കിക്കേ" ഭാര്യ..

"ഓ അതൊന്നും ശരിയാകത്തില്ല
കാലിന്റെ അസുഖം എനിക്ക് പിടിപെട്ടത്‌
തലെവരയാണോ..?"
അമ്മയുടെ സയന്‍സ് ക്വിസ്
"നന്നായി ചികില്‍സിച്ചാല്‍ ഇതു മാറും"
ആത്മ ഗതം.

"എന്റെ ഈ ഒടുക്കത്തെ നടു വേദന
എന്റെ തലേവര അല്ലാതെന്തു ..." ഭാര്യയുടെ
തലേവര പോളിസി.

നോക്കി നോക്കി എനിക്ക് ദേഷ്യം വന്നു
കണ്ണാടി എടുത്ത് ഒരേറു വച്ചുകൊടുത്തു
പല കഷണങ്ങളായി കണ്ണാടിയുടെ തലേവര

"ഇനി എന്നാ എടുത്തു വച്ച് കാലത്തു
ഷേവ്‌ ചെയ്യും" മകളുടെ ചിരി

"അതും ഒരു തലേ വരയാ...."
ഭാര്യയുടെ കമന്റ്റ്

2009, മേയ് 16, ശനിയാഴ്‌ച

ആര്‍. ടി. ഐ . ചോദ്യങ്ങള്‍.

കൂട്ടുകാരനെ കണ്ടിട്ട് എന്തെ അറിയാതെ പോയി ?
പത്തു രൂപ അടച്ച ഈ ചോദ്യം അറിയാനുള്ള അവകാശ നിയമ പ്രകാരം
കൈയില്‍ കിട്ടുമ്പോള്‍ ആകെ വിഷമം.

മുപ്പതാം പക്കം മറുപടി കൊടുക്കണം.
ആയതു തീരാനിനി ഇരുപതോന്പതു ദിവസം
ഇതിന് മുന്‍പ്‌ കിട്ടിയ ചോദ്യങ്ങളും തഥൈവ!

പെങ്ങളുടെ, അളിയന്റെ , അനന്തിരവരുടെ ,
ഗുരുഭൂതന്മാരുടെ, അയല്‍വാസിയുടെ...
എല്ലാവരും മറുപടിക്കുള്ള ക്യു "വിലാണ്
അവരെയൊക്കെ കണ്ടിട്ട് എന്തെ അറിഞ്ഞില്ല?

ആലോചിച്ചിരുന്നു പത്തുനാള്‍,
പേനയും പേപ്പറും തിരഞ്ഞു അഞ്ചുനാള്‍
മടി പിടിച്ചിരുന്നു അഞ്ചുനാള്‍
അതുമിതും നീക്കിയും മാറ്റിയും പിന്നെയും...

കോലായ തൂണില്‍ ചാരി വെറും വെറുതെ
ഇരിക്കുമ്പോളാണ് മറുപടി തോന്നിയത്
വീട് പുതുക്കിയ ബാങ്ക് ലോണിന്റെ തിരിച്ചടവിനിടയില്‍
വീണ്ടുമിതാ കൂര തൂണുകള്‍ വിള്ളല്‍ വീണൊരു കൊള്ളിയാന്‍ പോലെ

"കക്കൂസിലെ 'പൊതു ടാപ്പ്‌' അമ്പേ ലീക്ക്‌ " ഭാര്യ...
"അകമെല്ലാം കുമ്മായം ചെളി കുത്തി കളഞ്ഞേ ഗുണമുള്ളു.." മകള്‍...
തുണിയലക്കി പനിയായി...
അരകല്ലില്‍ അരച്ച് നടു ഒടിഞ്ഞു..
വെള്ളം പിന്നെയും കോരണം..ചെടി നനക്കാന്‍
അന്നേ പറഞ്ഞു ഈ നാശമോന്നും വേണ്ടാന്നു...
ചെടി നനക്കാനൊരു ഹോസുമില്ലാ...

മറുപടി എല്ലാം ഓര്ത്തു വച്ച് പലര്‍ക്കും
അയക്കാന്‍ കരുതിയിരിക്കുമ്പോള്‍
എന്നോളം വയസുള്ള
സ്കൂട്ടറിന്റെ പിന്‍ ചക്രം
തനിയെ വെടി തീരുന്നു.

കോലായ തൂണിലെ വിള്ളലില്‍
ഒരു വെട്ടാവളിയന്‍
നിലംതോടാ മണ്ണ് പൊഴിച്ച്
തലയില്‍ ഇടുന്നു
വീടുപണി നടത്തുന്നു പാവം.

അതിനും ബാങ്കിലെ അടവെത്ര?
പ്രിന്‍സിപ്പലും..ഇന്ടരെസ്റ്റും
കൂട്ടി ഇ.എം.ഐ. എത്ര?
ഈ ജീവിതത്തിനു ഇനി എത്ര
ഇ. എം. ഐ. കൂടി ബാക്കി?

ഇനി അപ്പീലപെക്ഷ നല്‍കുമ്പോള്‍
കാലതാമസമില്ലാതെ
മറു പടി കൊടുക്കാമെന്നു
മനസ്സു പറയുന്നു...
മുപ്പതു നാള്‍ എന്നെ കഴിഞ്ഞു !

2009, മേയ് 10, ഞായറാഴ്‌ച

മരണം ചാര് കസേരയില്‍ ..ചാരി...

"അളിയനെ ഒന്നു കാണാന്‍ പോകണം...അണ്ണനും കൂടി വാ.."
ഒരു സുഹൃത്തിന്റെ ക്ഷണം.
അവന്റെ വണ്ടിയില്‍ കയറി....മെല്ലെ മൂളുന്ന മുരളി നാദം കേട്ടിരിക്കെ..

"അളിയന് ഒട്ടും സുഖമില്ല..ലങ്ഗ് കാന്സരാ..സെകന്ടരി സ്റെജന്നാ പറഞ്ഞത്.."
ഇന്നോ നാളെയോ...അറിയില്ല...പെണ്‍കുട്ടികള്‍ പറക്ക മുറ്റിയിട്ടില്ല..പെങ്ങളും ചെറുപ്പം..
ഇപ്പോള്‍ തന്നെ മൂന്നാല് ലക്ഷമായി..."

സുഹ്രത്തിന്റെ ശോകം മുരളി നാദവും കടന്നു...

"ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു..എനിക്ക് ഇങ്ങനെയൊക്കെ
ഇരിക്കുന്നവരെ കാണാനുള്ള മാനസിക പക്വത ഇല്ല" എന്റെ സങ്കടം ഇറക്കി വച്ചപ്പോള്‍
അവന്‍ എന്നെ ദയനീയമായി ഒന്നു നോക്കി..

"അണ്ണന്‍ എനിക്കൊരു ബലത്തിനാ വരുന്നത്"
ഞാനൊന്നും മിണ്ടിയില്ല.

വീടെത്തി. സന്ധ്യാ ദീപം മങ്ങി കത്തുന്നു
നിലവിളക്കിന്‍ തിരി എന്തിനേയോ
പിടിക്കാനെന്നവണ്ണം ആളുന്നു..

കടും പച്ച ചായം തേച്ച ഭിത്തിയില്‍ നിഴലുകളുടെ തിര നോട്ടം..
പെങ്ങള്‍..കുട്ടികള്‍..താഴ്ന സ്ഥായിയില്‍ രോഗ വിവരങ്ങള്‍ ...കണക്കെടുപ്പുകള്‍..
മുന്നേ വന്ന ബന്ധുക്കളുടെ യാത്രാ മൊഴികള്‍..
ഒരു മൂലയില്‍ ഞാനും..

ചാര് കസേരയില്‍ ചാഞ്ഞിരിക്കുന്നു ഒരു മധ്യ വയസ്കന്‍
എന്നെ നോക്കി നിലവിളക്കിന്‍ ശോഭ പോലെ ഒന്നു ചിരിച്ചു
ഞാനും.
പരിചയപ്പെടലുകള്‍.. സന്ധ്യക്ക്‌ വോള്‍ട്ടേജ് ഇല്ലാതതിനെപറ്റി ഒരു നീളന്‍ ചര്ച്ച..

അകത്തെ മുറിയില്‍ നിന്നും സുഹ്രത്ത്‌ വന്നു...കസേരയില്‍ ഇരിക്കുന്ന ആളിനോട്‌
"ഒരെണ്ണം വിടുന്നോ" എന്നൊരു സാങ്കേതിക ചോദ്യം...
"ഓ ..ഇന്നിനി വേണ്ടാ ..നിങ്ങള്‍ക്ക് വേണമെങ്കില്‍ ആയിക്കോളൂ.."
ചിരിചുകൊന്ട് മറുപടി.

"ഇന്നലെ ഇത്തിരി കൂടുതലായിരുന്നു..ഇടത്തെ വാരിയെല്ല് കിഴിച്ച വകയില്‍ കുറെ
പഴുപ്പും ചോരയും പോയപ്പോള്‍ ഒരു ആശ്വാസം..പോകും പോകുമെന്ന് കരുതി
എത്ര നാള്‍ ...." ചെറു ചിരി.

എനിക്കൊന്നും മനസ്സിലായില്ല...രോഗി അകത്തെ മുറിയില്‍ കിടക്കുന്നു
സുഹ്രത്ത്‌ കയറി അളിയനെ കണ്ടു.
എനിക്കാണെങ്കില്‍ കാണാനുള്ള മാനസികാവസ്ഥ ഇല്ല താനും
എങ്ങനെയെങ്കിലും തിരികെ പോകാന്‍ ഞാന്‍ കണ്ണും കലാശവും കാണിച്ചു

"അഞ്ചു പത്തു മിനിറ്റ്‌ കൂടി ഇരി സാറേ എന്നുമല്ലല്ലോ
ചുമ്മാ മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരു രസം." ചാര് കസേരയില്‍ നിന്നും മറുപടി.

"എന്നാല്‍ ഞാനും അകത്തു പോയി രോഗിയെ ഒന്നു കണ്ടിട്ട് വരാം.." രണ്ടും കല്പിച്ച് ഞാനും ഉറച്ചു.
"അകത്താരും രോഗമുള്ളവര്‍ ഇല്ല. ഈ ഞാന്‍ തന്നെയാ ഈ പറഞ്ഞ രോഗി.
അളിയന്‍ പരിച്ചയപ്പെടുത്തിയപോള്‍ ഒന്നും പറഞ്ഞില്ല അല്ലെ..."

"അളിയന്‍ രോഗത്തെപറ്റി പറഞ്ഞു...ആളിനെ കാണിച്ചില്ല."
ഞാനാകെ പരുങ്ങി.
ഹൊ , വരന്ടിയിരുന്നില്ല.

"സാരമില്ല എനിക്ക് ഫീല്‍ ചെയ്യന്ടാന്നു കരുതി അവന്‍ ...."
അല്ലെങ്കില്‍ ഇതൊക്കെ ഇങ്ങനെ മൂടി വക്കാന്‍ എന്തിരിക്കുന്നു
ജനിക്കുമ്പോള്‍ ചാര്‍ത്തി കിട്ടുന്ന വാടക ചീട്ടുമായി വരുന്നു...
കാലാവധി തീരുമ്പോള്‍ വീടോഴിഞ്ഞേ തീരൂ"....

"ഒരു കൈ വശാവകാശവും ...ഇതിനില്ല.
പിന്നെ സ്വചന്ദ മൃത്യു എന്നൊക്കെ പറയുന്ന
ലോട്ടറി എനിക്കടിച്ചില്ല.
മുജ്ജന്മ പാപമോന്നുമായിരിക്കില്ല...
കുഞ്ഞിലെ ഞാന്‍ ഒത്തിരി തുമ്പികളെ നൂല് കെട്ടി
കല്ലെടുപ്പിചിട്ടുന്റ്റ്‌ ....അതിന്റെ വേദന അന്നറിയില്ലായിരുന്നു
ഇന്നു എനിക്ക് ആ വേദന പലിശ സഹിതം...'

ചിരി മായാതെ ...പക്ഷെ എന്റെ മനസ്സില്‍ എവിടയോ
ഒരു ഉരുള്‍ പൊട്ടല്‍ നടന്നു.
മെല്ലെ എഴുന്നേറ്റ്‌ ആ കൈകള്‍ കൂട്ടി പിടിച്ച്
ഒന്നും പറയാനില്ലാതെ തിളങ്ങുന്ന ആ കണ്ണുകളിലേക്ക്‌ നോക്കി
അങ്ങനെ നില്‍കുമ്പോള്‍
അകത്തെ മുറിയില്‍ പതിഞ്ഞ താളത്തില്‍
ആരുടെയോ തേങ്ങല്‍...

യാത്രാ മോഴിക്കുള്ള വാക്കുകള്‍ തപ്പി പരതുമ്പോള്‍
"ഇനി നമ്മള്‍ക്ക്‌ അവിടെ വച്ചു കാണാം.
ഞാനും ഒന്നു മയങ്ങട്ടെ..."
മെല്ലെ ചാര് കസേരയുടെ അകത്തേക്ക്‌ വളഞ്ഞു...
മരണത്തിന്റെ മടിയില്‍ തല വച്ച്...ഒരു കുഞ്ഞിനെപ്പോലെ...
കഥ കേട്ടുറങ്ങാന്‍..

2009, മേയ് 7, വ്യാഴാഴ്‌ച

ഹര്‍ത്താലും നമ്മളും.

ഇന്ന് ഒരു ഹര്‍ത്താല്‍ കൂടി വരികയാണല്ലോ..
ഇതിനെക്കുറിച്ച് എന്റെ എളിയ മനസ്സില്‍ പൊങ്ങി വരുന്ന ഏതാന്നും ചില കാര്യങ്ങള്‍
പറഞ്ഞു കൊള്ളട്ടെ.

എന്നെപോലെയുള്ള അഴാകൊഴംബനമാര്‍കും...കൊഴംബികള്‍കും..ഇതൊരു പുണ്ണ്യ ദിനമാണ്.
ഓണം, വിഷു, ക്രിസ്മസ്, ഈസ്റര്‍, റംസാന്‍ ഒക്കെപോലെ..
പുത്തനിട്ട് അണിഞ്ഞൊരുങ്ങി...
ഹായ്‌ നല്ല ആഹാരം കഴിച്ച്
മേലനങ്ങാതെ വീടിന്റെ കോലായില്‍ വിഡ്ഢി പെട്ടി നോക്കിയിരിക്കാം..
എട്ടര പൊട്ടനായി!

എന്തിനാണ് ഈ ഹര്‍ത്താല്‍ എന്നൊന്നും അറിഞ്ഞില്ല..
കേട്ട പാതി കേള്‍കാത്ത പാതി മേശ പൂട്ടി (അതിനകത്ത്‌ ഒന്നുമില്ലെങ്കിലും)
ആപ്പീസില്‍ നിന്നും ചാടി..
കാരണം ബസ്സിലും മറ്റും തെരക്ക് കൂടും.

നേരെ ഒരു ബസും പിടിച്ച് അന്തിക്ക് മുന്പേ കൂര പറ്റി
വന്ന വാറെ ടി വി ഓണ്‍ ചെയ്തു ...ഇനി ഈ ഹര്താലെങ്ങാനും
എന്റെ കാലക്കേടിന് മാറ്റി വച്ചാലോ..
അപ്പോള്‍...റോളിംഗ് ടൈടിലായി ഇങ്ങനെ പോകുന്നു...നാളെ ആറു മുതല്‍ ആറു വരെ...
ഹാവൂ ഈശ്വരോ രക്ഷതു.

ഓട്ടോ സുഹൃത്തിനെ വിളിച്ചു..ഈ ക്ഷണം" ബെവ്കോയില്‍" പോയി വരൂ..
അഹളാദം അടക്കാന്‍ അവനും നന്നേ പാടു പെടുന്നു...
നാളെ ഇവിടെ ഒക്കെ കറങ്ങി നില്കാമല്ലോ...
അവന്‍ കണ്ടിരിക്കെ അപ്രത്യക്ഷനായി.. !

കുളി ജപം...മുറപോലെ.
പെണ്ണുമ്പിള്ള അത്രക്കങ്ങു രസിച്ച മട്ട് കാണിക്കുന്നില്ല
കാരണം അറിയാം..വിളിപ്പുറത്ത് ഓരോരോ പാചകങ്ങളും
അനുസാരികളും...അവളോട്‌ വനിതാ വിമോചാനത്തെ പറ്റി ആരും പറഞ്ഞിട്ടുമില്ല
അതിനുള്ള സമയവും ഇല്ല...എപ്പോഴും തെരക്കാണ്.

തൊഴിലിനു പോയാല്‍ വൈകുന്നേരം വന്നിട്ടുള്ള ശല്യം സഹിച്ചാല്‍ മതി.
അവധി ദിവസമായാല്‍ കല്യാണം...മരണം...വീട് മാറല്‍...
പിന്നെ പല പല എടാകൂടങ്ങളുമായി പൊക്കോളും
ഇതിപ്പോള്‍ ഒരേ ഇരുപ്പങ്ങിരുന്നാല്‍ ..ശിവനെ!
അതായിരിക്കാം അവളുടെ അരസികത്വം!!

ചട പടാന്ന് ഓട്ടോ തിരികെ വന്നു...
അവിടെ ഭയങ്കര ക്യൂ ആണെന്നും..ക്യൂവില്‍ നിന്നവര്‍ക്ക് കൈക്കൂലി
കൊടുത്താണ് സാധനം വാങ്ങിയതെന്നും മുന്‍‌കൂര്‍ ജാമ്യം..
ഓട്ടോ കൂലിയും കഴിഞ്ഞു ഒരു ഇരുപത്തഞ്ചു ആ വഴി പോയി.
എന്നാലും നാളെയെക്കുറിച്ച് ടെന്‍ഷന്‍ ഇല്ലല്ലോ.

ഉറങ്ങാന്‍ തിടുക്കമായി
നാളെ കേരളം കണി കണ്ടുണരുന്ന നന്മ
നേരെ കാണാന്‍
നേരത്തെ കാണാന്‍.
ഉണ്ണി ആരാരിരോ ....താരാട്ട് സ്വയം പാടി ഉറങ്ങി.

സ്വപ്നത്തിലേക്ക് കാല്‍ വഴുതി വീണതും..
(ടെലി ഫോണ്‍ കുഴി ഒരെണ്ണം ഓര്‍മയില്‍ ഉണ്ടായിരുന്നു)
ഒരു ഫോണ്‍ ബെല്‍..നാശം..
ഒരേയൊരു മകള്‍..പരീക്ഷ മാറ്റി വച്ചോ എന്നറിയാന്‍..
മാറ്റി എന്നുറപ്പിച്ചു പറയുമ്പോള്‍
എന്നാണ് എന്നറിഞ്ഞേ തീരൂ....
നാളെ പറയാം എന്ന് ഒഴിയുമ്പോള്‍
"മറ്റെല്ലാത്തിനും സമയമുന്ട് ആ കൊച്ചിന്റെ കാര്യം മാത്രം നാളെ.."
അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഭാര്യയുടെ വരവാണ്...
ഉത്തരം മുട്ടി ഉത്തരത്തെല്‍ ചത്തിരിന്നു.!!

നേരം വല്ലചാതീം വെളുപ്പിച്ചു..
എല്ലാം ഭദ്രം...കുളി ജപം..അതിന് മാത്രം ഹര്‍ത്താല്‍ ഇല്ല.
ടി വി വച്ചു നോക്കി കംപടി മരമടി..
കത്തികുത്ത് ബോംബേറും ലാത്തി ചാര്‍ജും
ഇന്നത്തെ പ്രോഗ്രാം.

മെല്ലെ ചാഞ്ഞിരിക്കുമ്പോള്‍ കുവൈറ്റില്‍ നിന്നും
അയല്‍വാസി ചങ്ങാതി...
"ഡാ നിന്റെയൊക്കെ സുകൃതം..കാര്യം ഹര്‍ത്താല്‍ അറബി പേര്‍ ആണെങ്കിലും
ഇവിടെ ഈ മരം പൂക്കില്ല ...
കേരളം എന്തിനും വിള ഭൂമി തന്നെ..
അസൂയ തോന്നുന്നു നിന്നെ ഒക്കെ ഓര്‍ത്തിട്ട്"

"ഗോഡ്സ്‌ ഓണ്‍ കണ്ട്രി "
എന്റെ മറുപടി.

"അതെയതെ ഈ വര്ഷം മഴയില്ല..
കുടി വെള്ളമില്ല...
കരണ്ടും വേണ്ടി വരില്ല..
സര്‍ക്കാര്‍ വഹ മദ്യ ശാലയിലെ വില്പന സെന്‍സെക്സ്‌ ഭേദിച്ച്..
മോഷണം...പിടിച്ചു പറി..വാടക കൊല...കൊട്ടേഷന്‍..
വിതുര...സൂര്യനെല്ലി...വാനിജ്യാഭിവൃത്തി...
കൂട്ടി കൊടുപ്പും കിക്ക്‌ ബാക്കുകളും..
അസൂയ തോന്നുന്നെടാ.."
വീണ്ടും അവന്റെ മറു വെടി.

എല്ലാ ഹര്‍ത്താല്‍ മൂടും പോയി.
"എന്നാ പിന്നെ നീ ഇതിനോകെ ഒരു പരിഹാരം പറ..."
എനിക്ക് ദേഷ്യം വന്നു..

"നിന്റെയൊക്കെ നേതാക്കാന്‍മാരെ
മുക്കാലിയില്‍ കെട്ടി തുണി പൊക്കി ചന്തി തൂക്കിനു
ചൂടാക്കിയ ചൂരല്‍ നൂറ്റൊന്നു ആവര്‍ത്തിക്കുക..
അതുകൊണ്ടും തീരുന്നില്ലെന്കില്‍ ആസനത്തില്‍
ജല പീര്നകി തുറന്നു വിടുക" അവന്‍ വിടുന്ന മട്ടില്ല.

ഞാന്‍ അസ്ത പ്രഞ്ഞനായി
എല്ലാം ഒരു ഹര്താലിനാലെ
എന്ന് സ്വയം ശപിച്ചു.

വീണ്ടും ഫോണ്‍ ബെല്‍...
അച്ഛാ പരീക്ഷ തീയതി അറിഞ്ഞോ...
ഒരു കുഞ്ഞുന്ടായതോ
അതോ ഹര്‍ത്താലോ എന്റെ ദുഃഖം !!

2009, മേയ് 3, ഞായറാഴ്‌ച

ലൂസി.

മരിച്ചപോഴും ആ നേരിയ മന്ദഹാസം മുഖത്തുണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഞാനെന്തോ ലൂസിയെ കാണാന്‍ പോയില്ല.

അല്ലെങ്കിലും ഞാനൊന്നിനും പോകാറില്ല.
പിന്നെ മരിച്ചവര്‍ക്ക്‌ നമ്മളെ അടുത്ത് വന്നു കാണുകയും ചെയ്യാമല്ലോ.

തൂ വെള്ള മേഘപാളികള്‍ മറ നീക്കി ..ചക്രവാളതിനപ്പുറത്തു നിന്നും...
കുഞ്ഞി ചിറകു വീശി മെല്ലെ പറന്നു ...താഴ്ന്നു വന്നു നമ്മുടെയൊക്കെ വഴിത്താരകളില്‍
ഇഷ്ടമുള്ളവരോട് സൊറ പറയാന്‍ അവരെല്ലാം കാത്തു നില്കും പോലും.

തിരികെ പോകാന്‍ നേരം നമുക്കു കാണാന്‍ മാത്രം ഒരിലയോ പൂവോ അവിടെ ഇടുമെന്നും
പറയുന്നു.
നിഷ്കളങ്കമായി ചിരിച്ചു ലൂസിയും പോയപ്പോള്‍ യു ഡി ക്ലോണിന്റെ നേര്‍ത്ത ഗന്ധം
ഇളം കാറ്റില്‍ ശരീരം മുഴുവനും പൊതിഞ്ഞു...
തോന്നലായിരുന്നില്ല...

കുഞ്ഞിലെ കഞ്ഞീം കറീം കളിക്കുംബോളൊക്കെ ലൂസി പുറകില്‍ വിശറി ഇട്ട് മുണ്ടുടുത്ത്‌ വലിയ ചെടത്തിയായി
കാതില്‍ ലോലക്കും കയ്യില്‍ ഉലക്ക പൂണ് വളയും...

തൂശന്‍ ഇലയില്‍ അവിയല്‍..തോരന്‍..ഉപ്പേരി..തീയല്‍...ശകലം മീന്‍ വേവിച്ചതും...
തുമ്പപ്പൂ ചോറും...

കൈ കഴുകി വരിനെടാ പിള്ളാരെ..എന്നൊരു അമ്മ മനസ്സും.

കൈ കഴുകുന്നതായി നടിചില്ലെന്കില്‍ ഊണില്ല.
കളി വീടിന്റെ അടുക്കള പുറത്തു നിര്‍ത്തും.

ഊണ് കഴിഞ്ഞു ഒരു ഊഞ്ഞാലാട്ടം...
പറങ്കി മാവിന്‍ കൊമ്പില്‍ ആകാശം മുട്ടെ ഇട്ട ഊഞ്ഞാലില്‍
ഒറ്റയും പെട്ടയും ആടി തിമിര്‍ക്കുമ്പോള്‍...

കട്ടന്‍ കാപ്പിയുമായി പിന്നേം ലൂസി ചേടത്തി!
എല്ലാവനും വാടാ..
ഊഞ്ഞാലാട്ടം നിര്‍ത്തി കാപ്പി കുടി വട്ടം...
പിന്നെ കഥപറച്ചില്‍..
എല്ലാത്തിനും ചേടത്തി എടാ പോടാ വിളിയാല്‍ അധികാരം കുറിക്കും.

കാലമേറെ പോയി..ലൂസി ശരിക്കും ചെടത്തിയായി..
സമൃദ്ധമായ ജീവിത യാത്രയില്‍
ഒരു നാള്‍ മഞ്ഞപിത്തം മറഞ്ഞിരുന്നു പിടി കൂടി..
ഒത്തിരി കുതറി നോക്കി...
കടും പിടുത്തമായിരുന്നു..
നോക്കി നില്‍കെ കാണാ മറ ഓര്‍കാ മറ ദൂരത്തേക്കു
ലൂസിയെ കൊണ്ടു പോയി..

ഇന്നും കാലത്ത് ഉണര്‍ന്നപ്പോള്‍
പരന്കിമാവിന്‍ തുമ്പിലെ ഇലച്ചാര്‍ത്തുകള്‍
കാറ്റില്‍ ഇളകും പോലെ...
ആടി ചെന്നു ഒരു ഇല കടിച്ചു കൊണ്ടു വന്നാല്‍
നിലക്കടല മുട്ടായി പകരം തരാമെടാ
എന്ന് ഒത്തിരി ലൂസിമാര്‍ പറയും പോലെ...

മുറ്റത്തേക്ക്‌ ഇറങ്ങിയപ്പോള്‍
ഒരു ചെമ്പകപൂ
ഇതള്ടര്‍ന്നു കിടക്കുന്നു.
എടുത്തോന്ന് മണത്തു നോക്കാന്‍ കുനിയുന്ന വാറെ
അടര്‍ന്ന ഇതളുകള്‍ മെല്ലെ ജീവന്‍ വച്ചതുപോലെ
കാറ്റില്‍ ഇളകുന്നു.

ഇനിയും ഊന്ജാലാടാനുള്ള ക്ഷണം പോലെ ....
ചെമ്പകം ആകെ ഉലയുന്നു...

ഇനിയും കഞ്ഞീം കറീം കളിക്കാന്‍ എന്ന് വരും?
എന്നാരോ ചോദിക്കുമ്പോലെ.