Powered By Blogger

2009, ജൂലൈ 26, ഞായറാഴ്‌ച

ഇട്ടന്‍

ഇഷ്ടന്‍ ചുരുങ്ങിയതോ അതോ' ഇട്ടമായിട്ട്" അമ്മ ഇട്ടതോ...
അറിയില്ല ആര്‍കും...വിളിപ്പേര്‍ അതായിരുന്നു.

ഒരു നാലു നാലര അടി പൊക്കം..കരി കലം കമഴ്ത്തിയ മാതരി തല .
അതില്‍ ചുണ്ണാമ്പ് കൊണ്ടെഴുതിയ പോലെ നെറ്റിയില്‍ ഒരു ഭസ്മ കുറി.
അതിന് താഴെ കുംകുമ പൊട്ട്‌..അതിന് ചുറ്റും ചന്ദന വളയം!

മീശ ആരും കാണാ പരുവത്തില്‍ ചെത്തി മിനുക്കി...
തോളിലെ തോര്‍ത്തുകൊണ്ട് ഇടം കൈ മറച്ച് ..(കക്ഷത്തില്‍ എപ്പോഴും രണ്ടു കുത്ത് ചീട്ട് റടി)
വലം കൈ തുടയില്‍ താളം പിടിച്ചങ്ങനെ...
അല്പം വക്രിച്ച കാലുകള്‍ താളത്തിനൊപ്പം ചവിട്ടി..
കമ്പിനി ഉണ്ടാക്കിയ ചെരുപ്പിനെക്കളും ഉരച്ചു വെളുപ്പിച്ച ബാറ്റാ ചപ്പലും..നീല വള്ളിയും...
ഇട്ടന്റെ ചീട്ടുകളി കള പ്രവേശം!

കളത്തില്‍ ആളോഴിയുന്നതും നോക്കി അല്ലെങ്കില്‍ , തത്കാല്‍ " അറെന്ചുമെന്ടില് കൈ മാറി കിട്ടുന്നതും നോക്കി
അതും അല്ലെങ്കില്‍ ഇനി കളിക്കാന്‍ തയ്യാര്‍ ഉള്ളവരെ കൂട്ടി ഒരു കുറു മുന്നണി ഉണ്ടാക്കാന്‍..
ബക ധ്യാനതിലാണ് ഇട്ടന്‍.

ജോക്കര്‍ വരുന്നതും പോകുന്നതും ആ മുഖത്ത് നോക്കിയാല്‍ അറിയാം..അതുകൊണ്ടുതന്നെ
ആരും ആ പാവത്തിനെ കൈ കാണിക്കില്ല.
ഞാനെന്തു വേണം എന്ന ഭാവത്തില്‍ ഇട്ടനും.

അഞ്ചു പൈസാ തുട്ടു പോലും കൈയില്‍ കാണില്ല ...എന്നാലും ഫുള്‍ നൂറിനും മറ്റും കേറി കൈ കൊടുത്തു കളയും..
അതിന്റെ ബിസിനെസ്സ്‌ എന്താണെന്ന് ചോദിച്ചാല്‍ നല്ല കൈ വരുമ്പോള്‍ ആര്‍കെങ്കിലും വിക്കും..
ഫിഫ്ടി ഫിഫ്ടി ..സ്വാശ്രയ വിദ്യാഭ്യാസം പോലെ!
പിന്നെ കക്ഷത്തിലെ ചീട്ടിനു ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ചീട്ടു മേശ "അടിഷനല്‍ ഇന്‍കം " കൂടി ആയി.!!
അങ്ങനെ ഒന്നുമില്ലാതെ വന്ന് ഒരു സാമ്രാജ്യം തന്നെ ചിലപ്പോള്‍ ഉണ്ടാക്കി കളയും.

ആശാന്‍ എന്നും ചെല്ല വിളി ചിലര്‍ വിളിക്കും..കാരണം
വല്യ ഭജന പ്രിയനാണ്..ഗഞ്ചിറ മുഖ്യ വിഷയം..
വിരലുകള്‍ തോലില്‍ ചടുല നൃത്തം ചവിട്ടുംബോളും..
ഫോര്‍ത്ത് കാര്‍ഡ് കിട്ടി റമ്മി അടിക്കുന്ന വിദ്യാ വിലാസിനിയെ മനസാ ധ്യാനിച്ചിരിപ്പാണ് ഇട്ടന്‍.

പിന്നെ മെല്ലെ ഗ്യാസ്‌ ലൈറ്റിന്റെ ചൂടില്‍ ഗഞ്ചിറ തോലിന് ചൂടു പകര്‍ന്ന്
ഒരു ബീഡി കത്തിക്കാന്‍ തിക്കും പക്കും നോക്കും..ആരെങ്കിലും കാണുമോ എന്ന പേടിയില്‍ അല്ല..
പിന്നെയോ സ്വന്തമായി ബീഡി കരുതുന്നതില്‍ വിശ്വസിക്കുന്നില്ല ..ഒന്നും നമ്മള്‍ ഉണ്ടാക്കുന്നതല്ലല്ലോ..
ബീഡി കുറ്റികള്‍ റോഡിന്റെ സ്വത്താണ്!

ഒരിക്കല്‍ ഒരു ബീടിക്കായി അടുത്ത സുഹൃത്തിനു നേരെ അറിയാതെ കൈ നീട്ടി ..
സുഹൃത്തിന്റെ മറുപടി അല്പം ഉറക്കെ ആയിപ്പോയി.."എപ്പോഴും ബീഡി തരാന്‍ നിന്റെ തന്ത ഒന്നും എന്നെ ബീഡി എപ്പിച്ചിട്ടില്ല"
ഭജന നിന്ന സമയം...എല്ലാവരും കട്ടന്‍ കാപ്പിയില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ വെളിപാട്‌ ഇട്ടനെ ഒട്ടും വിഷമിപ്പിച്ചില്ല
ഉടന്‍ വന്നു മറുപടി "അങ്ങനെ ഒരാളെ ഞാന്‍ അറിയുമായിരുന്നെന്കില്‍ നിന്നോട്‌ ഈ നാണം കെട്ട് ഇരക്കുമായിരുന്നോ"

മ മ പാര്‍വതീശ്വം ഭജേ...ഒരു ശീല്‍ ഗന്ചിരയില്‍ വീണതും...ബീടികളുടെ പ്രവാഹം തന്നെ ഉണ്ടായി...ഇട്ടന്റെ മുന്‍പിലേക്ക്.!
ഒരെണ്ണം എടുത്തു കത്തിച്ചു...ബാക്കി വച്ചിട്ട് പറഞ്ഞു "മംഗളം പാടിയിട്ട് ഇനി വലിക്കാം"
ഒന്നും ഇല്ലാതെ വന്നു വീണ്ടും സമ്പന്നനായി...

എന്നോ ഒന്നുമില്ലാതെ മംഗളം പാടി പിരിഞ്ഞുംപോയി. ..ഇട്ടന്‍..മറു ലോകത്തെ കളി കളത്തിലേക്ക്....

2009, ജൂലൈ 18, ശനിയാഴ്‌ച

ചേര്‍ച്ച

എന്തിനോടും ചേര്‍ച്ച പറയാന്‍ എന്തെങ്കിലും ഒക്കെ വേണം..
വെയിലിനു മഞ്ഞ ..പൂവിനു മണം..കാറ്റിനു തണുപ്പ്‌ അങ്ങനെ ..അങ്ങനെ
ഉറങ്ങാന്‍ കട്ടില്‍ ..
ഉഷ്ണം വരുമ്പോള്‍ വെറും തറ ...പുതയ്ക്കാന്‍ ഒന്നും കിട്ടാതെ വന്നാല്‍
ഉടുതുണി എന്തൊരു ചേര്‍ച്ച...

ഉറങ്ങാന്‍ കിടന്നാല്‍ മഴയുടെ സംഗീതം
ആരോഹണം ..അവരോഹണം..
കാറ്റിന്റെ ശീല്കാരം..ഉച്ചസ്ഥായിയില്‍..മൂന്നാംകാലം..
സ്വപ്നങ്ങളില്‍ ഒന്നും തിരിയാത്ത പൊട്ടിയ ഒരു ക്യാമറ ലെന്‍സും പിന്നെ
ഒന്നും തെളിയാത്ത ബാല്യ ചിത്രങ്ങളും..ഇരട്ടവാലന്‍ തിന്നു പോയി..
അതിനും ഒരു ചേര്‍ച്ച ..ഇല്ലെങ്കില്‍ കാലപ്പഴക്കം എങ്ങനെ ചേരും!

ഉറങ്ങിപ്പോയി..അറിഞ്ഞില്ല...
അഹോരാത്രം ..അതിരാത്രം കഴിഞ്ഞു ഭാര്യയും ചരിഞ്ഞുറങ്ങുന്നു..
കൂര്‍കം വലികള്‍കും ഒരു ചേര്‍ച്ച..

കുമിറ്റുന്ന മഴയുടെ ഹൂമ്കാരം..
തണുപ്പിന്റെ സൂചി പ്രയോഗം..പുതപ്പിന്റെ കീറിയ വായിലൂടെ കുത്തുന്നു..
ഏതോ വിടവിലൂടെ
എവിടെ നിന്നോ മഴ അകത്തു പെയ്യുന്നു..
ഒന്ന്..രണ്ട്..മൂന്ന് തുള്ളികളായി..എനിക്കും ഭാര്യക്കും ഇടയിലേക്ക് ..
അതും ഒരു ചേര്‍ച്ച..
നനയുന്ന പുതപ്പിന്റെ ഈറന്‍ മണം എന്തൊരു ചേര്‍ച്ച..
ചോരാത്ത പുരയില്‍ ഉറങ്ങുന്നവര്‍ക്കുണ്ടോ ഈ ചേര്‍ച്ച?!
അങ്ങനെ ചോര്‍ച്ചയും ഒരു ചേര്‍ച്ച.

2009, ജൂലൈ 10, വെള്ളിയാഴ്‌ച

ഇരുട്ട്

ഇപ്പോള്‍ മനസ്സില്‍ വന്ന ആ ഇരുണ്ട കണ്മഷി നിറം...
സന്ധ്യ കനക്കുമ്പോള്‍...
നിലാവുപോലും എത്തി നോക്കാന്‍ മടിക്കുന്ന ഇരുട്ട്.
അത് പ്രകൃതി..

എന്നാല്‍ ഇതു പ്രകൃതിയുടെ ഒരു വികൃതി...
ആള്‍ രൂപം...പേരു രവി.!! നാട്ടുകാരുടെ" ഇരുട്ട്"
പകല്‍ വെളിച്ചത്തില്‍ പോലും ടോര്‍ച്ച്‌ മിന്നിച്ചു നോക്കണം ആളിനെ കാണാന്‍!

ഉദയത്തിന്റെ സ്വര്‍ണ വര്‍ണം വാരി പൂശി ഉയര്‍ന്നു വരുന്ന സാക്ഷാല്‍ സൂര്യന്‍..
പ്രസവിച്ച അമ്മയുടെ വൈരുദ്ധ്യാത്മക പേരിടല്‍.. സൂര്യന്റെ പരിയായമായി തന്റെ മകന്‍..

ഇന്നേക്ക്‌ പത്തു പതിനഞ്ച് കൊല്ലം മുന്‍പ്‌ ബോംബെ നഗരത്തിലെ ഏതോ തീവണ്ടി പാളത്തില്‍
അലറി പാഞ്ഞ പുകയില്ലാ വണ്ടി കോരി എടുത്തുകൊണ്ടു ഇരുട്ടിലേക്ക്‌ മറഞ്ഞ ഒരു ജന്മം.

അടി മുതല്‍ മുടി വരെ എണ്ണ കറുപ്പായത് കാരണം..ഇരുളിന്റെ മറവില്‍ ഇരുന്നുള്ള തൊഴിലായിരുന്നു
രവിക്കെന്നും പ്രിയം..വാറ്റ്‌ ....അസാമാന്യ കരവിരുതും ഈ കലയില്‍ ഉണ്ടായിരുന്നു പോലും..
നാട്ടിലെ കുടിയന്മാരുടെ കണ്ണിലുണ്ണി ...അവരുടെ ഭാര്യമാരുടെ കണ്ണിലെ കരടും..

അച്ഛന്റെ വലം കൈ ആയിരുന്നു..ഇരുളും വെളിവും അറിയാത്ത പരുവത്തില്‍..പമ്മി പമ്മി
വന്നു എന്നോട് രണ്ടു അരുതാ കഥ പറഞ്ഞു തന്നിട്ട് നേരെ അകത്തെ മുറിയിലേക്ക്‌
അമ്മ കാണാതെ
അരയില്‍ നിന്നും സാധനം" ഇറക്കി വച്ച് വെളുക്കെ ചിരിച്ച് ഒരു ബീഡിയും കത്തിച്ചു..
"താഴംബൂ മണമുള്ള..."പാട്ടും പാടി ഞാനൊന്നും അറിഞ്ഞില്ലേ നാരായണാ എന്ന ഭാവത്തില്‍...ഒരു പോക്കാണ്.
പോകുന്ന കൂട്ടത്തില്‍ എന്നെ തോണ്ടി പറയും...".വേണേല്‍ സ്വല്പം നോക്കിക്കോ വിശപ്പിനു നല്ലതാ"
ഉണങ്ങിയ വാഴ ഇലയുടെ അടപ്പ് തുറക്കുംബോഴേ മുറി ആകെ ഒരു മയക്കുന്ന മണം...ശര്കരയാണോ ..കള്ളാണോ അതോ അരിഷ്ടമാണോ..
രവി എപ്പോഴേ മറഞ്ഞിരിക്കും..വീണ്ടും രാവിന്റെ മറപറ്റി..അടുത്ത ചട്ടിയും വാലിയും ഒരുക്കാന്‍..

അങ്ങനെ അത്യാവശ്യം എക്സൈസ് എമ്മന്മാരുടെ അടി നടകള്‍ സഹിക്കാന്‍ വയ്യാതെ പാവം ഏതോ വഹയിലുള്ള അളിയന്റെ കൂടെ ബോംബെക്ക് ..
ഇപ്പോഴും ഓര്‍ക്കുന്നു ആരോ കൊടുത്ത ബെല്‍ ബോട്ടം പാന്റും കൈ നീളന്‍ ഉടുപ്പുമെല്ലാം ഇട്ടു പത്രോസ് കാട്ടി
രവി വന്നു യാത്ര പറഞ്ഞത്..അപ്പോഴും ആ മണം..മയക്കുന്ന ...

പിന്നെ ഒരിക്കല്‍ കേട്ടു...രവിയും കരവിരുതും ഇരുളില്‍ മറഞ്ഞു എന്നും..കിട്ടിയ ശരീര ഭാഗങ്ങള്‍ ബോംബയില്‍ തന്നെ മറവു ചെയ്തു എന്നും....സൂര്യനാകാന്‍ ജന്മം കൊടുത്ത അമ്മയുടെ പതിഞ്ഞ തേങ്ങല്‍ ഇന്നും മനസ്സില്‍
മുള്ളായി ഉടക്കി കിടക്കുന്നു...

2009, ജൂലൈ 4, ശനിയാഴ്‌ച

മഴ

ഇരുണ്ട് കറുത്ത് കണ്ണാടിയില്‍ പുക കൊണ്ടപോലെ ആകാശം...
അലവിളിയോടെ എങ്ങോ ചേക്കേറാന്‍ പ്രാണനും കളഞ്ഞു പറക്കുന്ന കാക്ക കൂട്ടങ്ങളെ
ശബ്ദം കൊണ്ട് മാത്രം അറിഞ്ഞു...കാണാന്‍ വയ്യ.
മഴക്കാര്‍ മൂടി മെല്ലെ കാറ്റ് വീശി ..ആകെ തണുക്കുന്നു..ഒരു വിറ എവിടെ നിന്നോ..
പെട്ടന്ന് എന്നത്തേതിലും നേരത്തെ കരണ്ടും പോയി!
നിഴലറിയാതെ ഞാന്‍ ത്രിസന്ധ്യയെ നോക്കി ...ഈ പ്രായത്തിലും
കരിമഷി നിറത്തിന് എന്ത് ഭംഗി...

എഴുതി കൊണ്ടിരുന്ന തീരാകടങ്ങളുടെ കണക്കു പുസ്തകതാള്‍ അടച്ചു വച്ചു.
സന്ധ്യക്ക് എല്ലാവരും നാമം ജപിക്കുമ്പോള്‍ ഞാന്‍ എന്റെ കടങ്ങളുടെ പെരുക്ക പട്ടിക
അര്‍ജുന പത്താക്കി ജപിച്ചുകൊണ്ടിരിക്കും..ഒരു ബലത്തിന്!

കാറ്റു വീശിയടിച്ചു..ജനല്‍ പാളി അടഞ്ഞത് കേട്ടു ഞെട്ടിപ്പോയി..
മഴ...ഒന്നിനോടും ഉപമിക്കാന്‍ കഴിയാത്ത ശീല്‍ക്കാരം...
ആയിരം നാവുള്ള അനന്തന്റെ ശീല്കാരമോ..
പച്ചനിറം വാരി ഉടുത്ത്‌ കരയെ വാരി വാരി പുണരാന്‍ ആഞ്ഞടുക്കുന്ന തിരയുടെ ഹൂംകാരമോ...
അറിയില്ല എന്നും എന്നെ മയക്കുന്ന മരുന്നായി മഴ...അങ്ങനെ തകര്‍ത്താടുന്നു...
ഞാനും അര്‍ദ്ധ മയക്കത്തില്‍...കാരിരുളില്‍ മഴയെ ഒന്ന് തൊടാന്‍ കൊതിച്ച ..
മഴത്തുള്ളിയില്‍ അലിയാന്‍ മോഹിച്ച ബാല്യ കൌതുകം ഓര്‍ത്തങ്ങനിരിക്കുമ്പോള്‍
ആകാശത്തിന്റെ വേരുപടലം ആകെ കീറി മുറിച്ചുകൊണ്ട് ഒരു കൊള്ളിയാന്‍
അരയിളക്കി പാട്ടുകാരുടെ നടന വൈഭവത്തിനു മാറ്റ് കൂട്ടുന്ന
സൈക്കടലിക്" ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം പോലെ...

കൊള്ളിയാന്‍ വീശിയതും ..കോലായ മൂലയില്‍ ഇരുന്ന ഞാന്‍ കണ്ടു.....
മഴ മുഴുവന്‍ നനഞ്ഞു മുറ്റത്തെ ചെമ്പക ചോട്ടില്‍ നില്‍ക്കുന്നു...അച്ഛന്‍ !
നരച്ച തലയിലൂടെ മഴത്തുള്ളികള്‍ ധാരയായി ഒലിച്ച് ഇറങ്ങുമ്പോളും കണ്ണ് ചിമ്മാതെ...
എന്നെ നോക്കി...
ആ പഴയ നീല മുറിക്കയ്യന്‍ ഉടുപ്പും..വെള്ള മുണ്ടും..
കാതിലെ കടുക്കന്‍ കൊള്ളിയാനില്‍ പിന്നെയും തിളക്കമാര്‍ന്നു..
എനിക്കെന്തു പറയണമെന്നറിയാതെ തൊണ്ട ഇടറി..
മഴ നനയാതെ എന്നെ കുടക്കീഴിലാക്കി അടക്കി പിടിച്ചു
പള്ളിക്കൂട വരാന്തയില്‍ കൊണ്ടാക്കി കൈ വീശി തിരിച്ചു പോയ അച്ഛന്‍..
ഈ സന്ധ്യയില്‍ കുമിറ്റി പെയ്യുന്ന കാലവര്‍ഷത്തില്‍ നനഞ്ഞൊലിച്ച് ..
ഒരേ നില്‍പ്‌..
ഞാനോടി ചെന്ന് അച്ഛന്റെ കൈ പിടിച്ചു..
വാ ...കോലായില്‍ കേറി ഇരിക്കാം ..തല തുവര്‍ത്തി തരാം..
അമ്മയെ കാണണ്ടേ..
അച്ഛന് പ്രിയപ്പെട്ട എന്റെ ഭാര്യയും കൊച്ചു മകളും അകത്തുണ്ട്
അവരെ കാണണ്ടേ ...
ഒന്നിനും കഴിയാതെ ഒരേ നില്പില്‍ ആകെ നനഞ്ഞു കുഴഞ്ഞച്ചന്‍
ഒന്നും പറയാതെ തല മെല്ലെ തിരച്ചു..
ഒന്നും വേണ്ട എന്ന് പറയുമ്പോലെ..
പഴയ ചിരി ...നിര്മമനായി ..നിസ്സന്ഗനായി..
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു അമ്പതു പൈസ തുട്ട് എടുത്തു എന്റെ കൈയില്‍ വച്ചു തന്നു!

കരണ്ട് എപ്പോഴോ വന്നിരുന്നു..
എന്റെ കണക്കു പുസ്തക താളുകള്‍ ഞാന്ടച്ചു വച്ചത്
തുറന്നിരിക്കുന്നു..
അച്ഛന്‍ അതിലേക്കു നോക്കിയാണ് ഈ തുട്ട് എന്റെ കൈയില്‍ തന്നത്..
തുട്ടിലെക്ക് പെരുമഴ പ്യ്തിറങ്ങുമ്പോള്‍ ഞാന്‍ അറിഞ്ഞു
അച്ഛന്റെ ചിതയില്‍ ഇണങ്ങ്ന്‍ ഇട്ട വണക്ക തുട്ട്.!!


മരുമക്കള്‍ മാറി നിന്നു ..അവരുടെ കൈയില്‍ തുട്ടില്ലായിരുന്നു..
ബന്ധുക്കള്‍ ഓരം ചേര്‍ന്ന് കണ്ടു നിന്നു
കര്‍മി അപ്പോഴും ചോദിച്ചിരുന്നു "ഇണങ്ങന്മാരുണ്ടോ ..പണം ഇടാന്‍"
എന്നിട്ട് വേണം വിറക്‌ അടുക്കാന്‍..
ആരും അനങ്ങിയില്ല..
"അളിയനോ, ബന്ധുവോ, മരുമക്കള്‍ ..ആരെങ്കിലും " വീണ്ടും കര്‍മി...
മടിച്ചു മടിച്ചു എന്റെ കൂട്ടുകാര്‍ അച്ഛന് എത്രയും വേണ്ടപ്പെട്ടവര്‍ ..ഓരോരുത്തരായി..
ഇല്ലായ്മയുടെ അമ്പതു പൈസാതുട്ടുകള്‍ ചിതയില്‍ ഇട്ടു വണങ്ങി.
അച്ഛന്റെ ആഗ്രഹവും അതായിരുന്നിരിക്കാം..
ആരുടേയും ഒന്നും കൈ നീട്ടി വാങ്ങാതിരുന്നപ്പോളും
സ്നേഹിതരുടെ ബീഡി ഒരെണ്ണം അച്ഛന്‍ വാങ്ങി കത്തിച്ചു പുക ഊതി
മെല്ലെ നിസ്സന്ഗമായി ചിരിച്ച്...

ആ അച്ഛന്‍ ..എന്റെ കടങ്ങളുടെ എഞ്ചുവടി പുസ്തകതാളില്‍
അമ്പതു പൈസ കുറച്ചു തരാന്‍
ഈ മഴയത്രയും നനഞ്ഞ്....

അച്ഛന്‍ മെല്ലെ എന്റെ കൈ വിടീച്ച്....
അലറി പെയ്യുന്ന മഴയുടെ പാളികള്‍ വകഞ്ഞ് നീക്കി
പഴയ ചിരിയോടെ നടന്നകന്നു...
കൈ വെള്ളയില്‍ കൂട്ടി പിടിച്ച പൈസ തുട്ടുമായി
ഞാന്‍ ഈ മഴ നനഞ്ഞ്..ചെമ്പക ചോട്ടില്‍
ഇനി എന്ന് വരുമെന്ന് ചോദിക്കാനും കഴിയാതെ

വീശിയ കാറ്റില്‍ ചന്ദന ഗന്ധം..
കര്‍പൂരം കത്തുന്നോ...രാമച്ചം പുകയുന്നോ...
മഴ എന്നെ ആകെ പുല്‍കി ..പുല്‍കി..

2009, ജൂൺ 27, ശനിയാഴ്‌ച

അറിയാത്ത പിള്ള .......

ചെറിയ പനിയായിരുന്നു ആദ്യം...പക്ഷെ....
വേണ്ടപ്പെട്ടവരുടെ ആത്മഗതം....
മരണപ്പെട്ടവന്റെ രോഗ ലക്ഷണങ്ങള്‍ ആരറിയാന്‍?
ഇന്നിതാ മുട്ടുകൈ പ്രയോഗങ്ങള്‍ സായവ് പരീക്ഷിച്ച് അറിഞ്ഞിരിക്കുന്നു പോലും...
അറിയുന്നത് ഭാരം...അറിയാതിരിക്കുന്നത് അതിലും...

പനി കടുത്തു നെഞ്ചിലും തൊണ്ടയിലും ഒക്കെ കേറി ..അവസാനം കാല്‍ വിരലിലെ രോമം പൊഴിയുന്നു..
രക്ത ചംക്രമണ വ്യവസ്ഥയിലെ രോഗമാകാം.

താഴെ കണ്‍ പോള കീഴെ ...ഒരു അസ്വസ്ഥത പോലെ ചെറിയ വെളുത്ത കുഞ്ഞി കുരുക്കള്‍...കൊഴുപ്പിന്റെ കുരുക്കള്‍ ആകാം...കൊലെസ്ട്രോളും അല്പം ഹൃദയ രോഗവുമാകാം...

പുരികം കണ്‍ കോണുകള്‍ കഴിഞ്ഞും നീളാതെ...ഒരുപക്ഷെ തൈറോയിഡ്‌ ' ലക്ഷണം ആകാം.

കുടവയര്‍ ഹായ്.....ഷുഗര്‍ എന്ന പുത്തന്‍ മോടികാരനോപ്പം...ഹാര്‍ട്ട്...ബി .പി.(ഭാര്യയെ പേടിയും ആകാം)
എല്ലാത്തിനും ഒരു പരസ്യമാകാം.

അരക്കെട്ടിനും കവിഞ്ഞ നിതംബ ഭാരം ...ആണിനും പെണ്ണിനും ..എവിടെയോ ആവശ്യമില്ലാത്ത കൊഴുപ്പിന്റെ ബാങ്ക് ബാലന്‍സ്‌ കാണിക്കുന്നു...പ്രത്യേകിച്ചും വയറിനെ ചുറ്റി പറ്റി...

ഉടയുന്ന നഖ ..മുടി ..മുറി പാടുകള്‍ ..വീണ്ടും തൈറോയിഡ്‌ " ലക്ഷണം ആകാം.

കൈവിരല്‍ നഖതോട് ചേര്‍ന്ന് ..വെളുത്ത പാടുകള്‍...പുത്തന്‍ കിട്ടാനല്ല പോലും...
വൃക്ക രോഗം ആകാം..

ആരറിവു നിന്‍ മായാ ലീലകള്‍ അഖില ജഗന്‍ മയനെ...

2009, ജൂൺ 24, ബുധനാഴ്‌ച

പൂതനാ മോക്ഷം.

ന്യൂസിലന്ടുകാരന്‍ സായവ് പരീക്ഷിച്ചതാണ് അല്ലാതെ ഇവന്റെ ഒന്നും അഹംകാരമോ അതി ബുദ്ധിയോ അല്ല.


ചേച്ചിമാര്‍ ക്ഷ മ. ഫാസ്റ്റ് ഫുഡ്‌ ..ജി .എസ്‌. എം. അനിയത്തിമാരും...


ഇന്നലെ എവിടെയോ കണ്ടു ഹിടുംബന്‍ ശരീരം ഉള്ള സ്ത്രീകള്‍ മൊത്തത്തില്‍ ഒരു തരം വയ്യ വയ്യായ്കക്കാരാ പോലും..
അവര്‍ക്ക്‌ ഒന്നിനോടും അത്രക്കങ്ങു താല്പര്യം പോര..എന്നലോട്ടുണ്ടുതാനും..തിന്നാന്‍..!

അങ്ങനെ നോക്കുമ്പം പുരാണത്തിലുള്ള പല പല ...രാക്ഷസി ..യക്ഷി..മറുത ഒക്കെ ..എന്റമ്മോ..
എഴുതിയവന്റെ പൊഹ കണ്ടു കാണും.

ചുമ്മാതല്ല ലോകൈക സുന്ദരികള്‍ അരയില്‍ എന്തോ ഉടുത്താലും ഇരിക്കാത്തത്‌...
ഒരു മാതിരി നാഗസ്വരം പൊതിഞ്ഞ പട്ടു തുണി പോലെ.

ശിവനെ സായിപ്പിന്റെ പഠനമൊന്നും പെണ്ണുമ്പിള്ള അറിയരുതേ.!! അവളെ പറ്റി ഞാന്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് വരും...പിന്നെ പുരാണം എഴുതിയവന്റെ അതെ വിധി...

2009, ജൂൺ 21, ഞായറാഴ്‌ച

മഴ പുഴയോട് പറഞ്ഞത്

പുഴ ഒഴുകി ഒഴുകി തളര്‍ന്നു
ഒരു രസവുമില്ല
ഒഴുകാനും ..ഒഴുകാതിരിക്കാനും കഴിയുന്നില്ല
കരകളുടെ സ്വന്തമല്ലേ ...കാണാതിരുന്നാല്‍ കര കരഞ്ഞാലോ
പുഴയുടെ ധര്‍മ സങ്കടം ആരറിയാന്‍..

ഇരുകരയും നിറഞ്ഞു ബീഭല്‍സ രൂപം പൂണ്ട്
ശീല്‍കാരത്തോടെ ഒഴുകിയ നാളുകള്‍..
കല കല കലങ്ങിയ പുഴയില്‍ കുന്തളിച്ച
പരല്‍ മീന്‍ കൂട്ടുകാര്‍ ...ഊളിയിട്ടു പറന്ന
പൊന്മാകള്‍...
നാണത്താല്‍ പുളഞ്ഞു കുളിരിന്റെ
രോമാന്ചത്തില്‍ പുതച്ചുമൂടി
ഉള്ളിലെ ചൂട് പകരാന്‍ ഒരു
മറു കര തേടി ...പുഴ ഒഴുകിയ കാലം.
കൈതപ്പൂ പറഞ്ഞ രഹസ്യം..
കൈതോലകള്‍ ചാര്‍ത്തിയ നഖ മുറിവുകള്‍..
എല്ലാം ഓര്‍മയാകുമ്പോള്‍
പുഴ തളരുന്നു....

വെള്ളാരംകല്ലുകള്‍..മനസ്സിന്റെ മടിത്തട്ടിലെ
പുന്നാര ചെപ്പുകള്‍ ..എല്ലാം വാരി വെളുപ്പിച്ചു..
പുഴ ഇന്നും ബലാല്‍കാരം ചെയ്യപ്പെട്ടു..
കണ്ണീര്‍ പുഴയായി..

സൂര്യ താപത്താല്‍ തളര്‍ന്ന പുഴ
ഇനിയും മരിക്കാത്ത ആറ്റുവഞ്ചി ചോട്ടില്‍
അഭയമായി..
ഇനി ഒഴുകാന്‍ വയ്യ എന്ന് ചൊല്ലി
കരയറിയാതെ ഒളിച്ചു കിടന്നു.

എങ്ങു നിന്നോ വന്ന മഴ
പുഴയോട് പറഞ്ഞു..
ഞാനും മെലിഞ്ഞു മെലിഞ്ഞു
തുമ്പി കൈ വണ്ണം ഒരു
താമര നൂലായി...
പെയ്യാതിരിക്കാന്‍ വയ്യാ..
എന്തിനോവേണ്ടി .
നീ തളരരുത്‌..
നിന്നെ കാത്തിരിക്കുന്ന കടലിനോട്
നീ എന്ത് പറയും?
ഒഴുകണം..ഒഴുകിയെ തീരൂ

പുഴ ചോദിച്ചു..
ഒന്നും കടലിനു നല്കാനില്ലാതെ ഈ ഞാന്‍...
കവര്‍ന്ന മാനവും..കനലാര്‍ന്ന മനസ്സും..

മഴ പറഞ്ഞു..
സമസ്തവും നിനക്ക് നല്‍കി
നിന്നെ വാരിപ്പുണര്‍ന്നു
തന്നിലേക്കെടുക്കാന്‍
കടല്‍ വെമ്പല്‍ കൂട്ടുന്നു..

അവിടെ നീ എന്ത് നല്‍കാന്‍...
മുത്തും പവിഴവും കോര്‍ത്ത്‌ കളിക്കാം
ഒഴുകുക...
ഞാന്‍ മെലിഞ്ഞാലും പെയ്യുംപോലെ.
ഇത് നിന്റെ വിധി.

2009, ജൂൺ 17, ബുധനാഴ്‌ച

പൂച്ച മയക്കം.

പൂച്ച മയക്കം നിരുപദ്രവകാരികളുടെ മുഖ ലക്ഷ്ണമാത്രേ!
പുതിയ കണ്ടുപിടുത്തം സായിപ്പിന്റെ ലോകത്ത് നിന്നും.
തല തോര്‍ത്തുമ്പോള്‍ പോലും അല്പം മയങ്ങി പോകാറുള്ള നല്ലവര്‍ ഉണ്ടുപോലും.
നീണ്ട കുംഭ കര്‍ണ സേവ അല്‍പ സ്വല്പം വശപ്പിശക് ലൈനാ പോലും.
ഇമ ചിമ്മി ഉറങ്ങുമ്പോള്‍ തലചോറില്‍ ഉണ്ടാകുന്ന ചില തരംഗ വിന്ന്യാസങ്ങള്‍ നിഷ്കളങ്ക മനസ്സിനെ പെട്ടന്ന്
കണ്ടു പിടിച്ചു തരും എന്നാല്‍ നീണ്ട രാക്ഷസ നിദ്ര സ്വഭാവത്തിലും ഏതാണ്ടൊക്കെ അങ്ങനെ തന്നെ.
പിന്നെ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള്‍ തന്നെ...
സ്വഭാവ രൂപീകരണത്തില്‍ സ്വപ്‌നങ്ങള്‍ സഹായിക്കും.
ഇത് വരെ കണ്ട സ്വപ്‌നങ്ങള്‍ എത്ര? ഏതൊക്കെ?
ഇത് വല്ലോം സ്വഭാവത്തിനെ സ്വാധീനിച്ചുവോ ? ആ ...
ആര്‍ക്കറിയാം.
എന്തായാലും ഈ സ്വഭാവം അത്ര മെച്ചമല്ല.
പൂച്ച ഉറക്കം കൂടുതല്‍ ഉണ്ട് താനും. പ്രത്യേകിച്ചും ഉച്ച ഊണോ അത്താഴമോ താമസിക്കുമ്പോഴും
ഇറങ്ങാനുള്ള സ്റ്റോപ്പ്‌ അടുക്കുമ്പോഴും മറ്റും....

2009, ജൂൺ 14, ഞായറാഴ്‌ച

ഊന്നു തയ്യാര്‍

പോലീസ്‌ സ്റ്റേഷനിലെ ബോര്‍ഡല്ല.

സാധാരണ ചില്ല്‌ അലമാരിയും , ഡെസ്‌കും ബെഞ്ചും , ചെംബു കാശു കറങ്ങുന്ന അരോഹണാവരോഹണത്തിലുള്ള താളം പിടിക്കുന്ന സമ്മോവറൂള്ള...

പൊക മണം ആകെ മൂടി...കണ്ണെല്ലാം നീറി നീറി..
വെളിച്ചെണ്ണയും..പാമൊയിലും ചേര്‍ന്നു മണക്കുന്ന...മടക്കുസാനും..വെട്ടുകേക്കും...ബോണ്ടായും..സുഖിയനും ...അരയാത്ത പരിപ്പു കടിക്കുന്ന വടയും...
മൂലയില്‍ തൂങ്ങുന്ന കരിഞ്ഞുണങ്ങിയ ഏത്തപ്പഴക്കുലയും...യൌവ്വനവും..കഴിഞ്ഞ്‌ വാര്‍ധക്ക്യത്തിണ്റ്റെ പടി ചവിട്ടുന്നു...

മുനിഞ്ഞു കത്തുന്ന നാല്‍പതു വാട്ട്‌ ബള്‍ബിലെ വെട്ടം കരിയാല്‍ മൂടി...ചിലന്തിക്ക്‌ വല കെട്ടാന്‍ ഇനി ഒരിഞ്ചില്ലാതെ...
ഓല പഴുതിലൂടെ സൂര്യ മുട്ടകള്‍..നീണ്ടും..കുറുകിയും...
പഴയ വീണ്ടും പ്രഭാതം സിനിമയുടെ പോസ്റ്റര്‍ ഇന്നും കുറച്ചൊക്കെ മായാതെ ...ശാരദ കരയുന്ന മുഖവുമായി..

വരാന്തയിലെ വാരാന്ത്യ കുശല കുസ്രുതി കൂട്ടത്തിനു ഞാനും കൂടും..പാപ്പനും..രവിയും ..ചെറിയാച്ചനും ഉദയാസ്തമന പൂജ ഈ വരാന്തയില്‍ തന്നെ..
വിറകു കീറാനും..അരി അരയ്ക്കാനും..മറ്റും..വൈകുന്നേരം സെക്കണ്ട്‌ ഷൊ തുണ്ടുകള്‍ കണാനുള്ള ചില്ലറ ഒപ്പിക്കും..
ബീഡിക്കുറ്റി ആവശ്യത്തിനു വഴിയില്‍ കിട്ടുമല്ലൊ! പെമ്പിള്ളാരുടെ ആട്ടിനും പഞ്ഞമില്ല..

ഇതു കുമാരേട്ടണ്റ്റെ വേ സൈട്‌ മോട്ടല്‍. അല്ലെങ്കില്‍ കുമാരൂസ്‌ കഫെ.

രാഷ്ടീയം പാടില്ല" ...ഇന്നു രൊക്കം നാളെ കടം"...അതിനു താഴെ വില വിവരം പല വട്ടം ചോക്കിനാല്‍ മായിചെഴുതി...

അതിനും താഴെ...'.ഉൂന്നു തയാര്‍" എന്നൊരു നീളന്‍ തടി കഷണം. സമയ കാല ദേശ ഭേദമില്ലാതെ..എപ്പൊഴും മങ്ങിയ വെട്ടത്തില്‍ അങ്ങനെ തൂങ്ങി കിടപ്പാണു...
ഊണു ചോദിച്ചാലോ...ഒന്നുകില്‍ കാലമായില്ല...അല്ലെങ്കില്‍ ദാ ഇപ്പം കൂട്ടാനെല്ലാം തീര്‍ന്നതെയുള്ളു..എന്നൊരു സാ മറുപടി....
കുമാരേട്ടന്‍ എപ്പൊഴും തെരക്കിലാണു...കൈ വിരലുകളിലെ കുഴി നഖം മാന്തി..കൊടാലി കൈ മാറി മാറി.. കീറിയ വിറകുകള്‍ ഉണങ്ങി ഉണങ്ങി.. ബീഡി കുറ്റികള്‍ അരയിലും ചെവിയിലും തിരുകി തിരുകി..പ്രാദേശിക വാര്‍ത്ത്‌ റ്റ്യുണ്‍ ചെയ്ത്‌...ചലചിത്ര ഗാനം...യുവ വാണി...
എല്ലാം കഴിഞ്ഞു സ്റ്റേഷന്‍ പൂട്ടി..പൊട്ടലും ചീറ്റലും ആയാലെ പഴയ റ്റെലെഫുങ്കന്‍ റേഡിയൊ അണയ്ക്കു.

ഇതിനിടയിലാ വഹെലൊരു അളിയണ്റ്റെ വരവ്‌..
" മെഴു വേലീന്നു നടന്നു വന്നിരിക്കുന്നു മൈ..... "കുമരേട്ടണ്റ്റെ സ്വാഗതം...അല്ലെങ്കില്‍ സ്വ്ഗതം.
വന്നപാടെ അളിയന്‍ സാമഗ്രികള്‍ എല്ലാം ഹാര്‍ബറില്‍ അടുപ്പിച്ചു...പിന്നെ ഒരു കോട്ടു വാ...പിന്നെ ഞങ്ങളെ ഒന്നുഴിഞ്ഞ്‌ വാ കീറി ഒരു ചിരി....

'അളിയനു കുടിക്കാന്‍ കാപ്പിയൊ അതൊ ചായയൊ" കുമാരെട്ടന്‍"
ഓ..ഒന്നും വെണ്ടാ ഒരു ഗ്ളാസ്സു വെള്ളം മതി' അളിയണ്റ്റെ എളിമ.
കുമാരെട്ടന്‍ വെള്ളത്തിനായി തിരിഞ്ഞ വാറെ..'.അല്ലെങ്കില്‍ ഒരു കാപ്പി മതി" അളിയന്‍.

എന്നെ കണ്ണു കാണിച്ചു വിളിച്ചു കുമാരേട്ടന്‍.."നീ കണ്ടോണം ഇനി എണ്റ്റെ കിലോ മീറ്റര്‍ മറിയുന്നത്‌"

എനിക്കൊന്നും പിടി കിട്ടിയില്ല. കാപ്പി കൊണ്ടു വച്ചിട്ട്‌ .. "കഴിക്കാന്‍ വല്ലതും" കുമാരെട്ടന്‍"
ഓ വീട്ടീന്നു പഴങ്കഞ്ഞി കുടിച്ചേച്ചാ ഇറങ്ങിയത്‌..' അളിയന്‍ വിനീതന്‍.
കുമരേട്ടന്‍ അടുപ്പില്‍ തീ ഊതാന്‍ തിരിഞ്ഞതും..". എന്നാ ഉണ്ടളിയാ തിന്നാനക്കൊണ്ട്‌"അളിയണ്റ്റെ ചോദ്യം..
"പൊറൊട്ടാ.. കറിയില്ല" കുമാരേട്ടന്‍ "
എന്നാ പിന്നെ രണ്ടെ രണ്ടെണ്ണം മതി.." അളിയന്‍.

"നീ കണ്ടൊ ഇനി എണ്റ്റെ കിലൊമീറ്റര്‍ മറിയുന്നത്‌" കുമാരേട്ടന്‍ എന്നോട്‌"

ഒഴിക്കാന്‍ ഒന്നുമില്ലെങ്കിലും സാരമില്ല... " അളിയന്‍
പൊറോട്ട്‌ കൊണ്ടു വച്ചതും അളിയന്‍"അല്ലെങ്കില്‍ ഇച്ചിരി പാലും പഞ്ചസാരെം ഒഴിക്ക്‌"

കുമാരേട്ടന്‍ പിന്നെം നട .. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്‌ഇപ്പോല്‍ എനിക്കു പിടി കിട്ടീ കുമാരേട്ടണ്റ്റെ കിലോമീറ്റര്‍ എങ്ങനാ മറിയുന്നത്‌ എന്ന്‌.

ഇടത്തെ കോണില്‍ ആണിയില്‍ ആടി കളിക്കുന്ന ഒരു ബാലേയുടെ പോസ്റ്റര്‍ ... കയ്യില്‍ ഗദ...അതി കലശല്‍ കൊംബന്‍ മീശ... ഒന്നൊന്നര സാരി വാരി ഉടുത്ത പള പള താറുംകുടയും കൂരയും അല്ലാത്ത കുംഭ...മല്ലയുധക്കാരന്‍.. ഭീമനാകാം...ബാലെയുടെ പേരു കണാനില്ല.
അളിയണ്റ്റെ നൊട്ടം അതേലൊന്നുടക്കി..".അല്ലേ അളിയൊ ഇവനൊന്നും നാണമില്ലെ ഈ മുതു കൂത്തു കാണിക്കാനക്കൊണ്ട്‌...നോക്കിക്കെ അവണ്റ്റെ ഒരു നിപ്പും മട്ടും ഒരുമാതിരി ഗ്രഹണി വന്ന പിള്ളാരുടെ മാതിരി.. "

കുമാരേട്ടന്‍ പരുങ്ങി.."അതു സുമാങ്ങീടെ ആങ്ങളയാ... ഭാര്‍ഗവന്‍"
"ഓ..നിണ്റ്റെ അളിയനാ അല്ലിയോ...എണ്റ്റളിയാ നല്ല മിടു മിടുക്കനായിരിക്കുന്നു...
"ഒത്തിരി കളിയൊക്കെ ഉണ്ടൊ...
" അതവണ്റ്റെ പെണ്ണൂമ്പിള്ളയോടു ചോദിക്കണം." കുമാരേട്ടണ്റ്റെ ക്ഷമയുടെ നെല്ലി... പലക കണ്ടു...
"ആട്ടെ അളിയനു വിരോധമില്ലെങ്കില്‍ അവനോടൊന്നു പറയണം എനിക്കും ഒരു വേഷം തരാന്‍ വല്ല പരാശരമുനിയായിട്ടൊ മറ്റോ...
കുമാരേട്ടന്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു" അതിലെ സ്ത്രീകള്‍ ..ആണുങ്ങള്‍ വേഷം മാറുന്നതാ" വയസ്സന്‍മാര്‍ക്കു പറ്റിയ വേഷം ഇതു തന്നെയാ.. "

"ഭൂ..എന്നാപ്പിന്നെ എനിക്കു ത്രുപ്പൂണിത്തറ മേനോന്‍ സാറിണ്റ്റെ കൂടെ അഭിനയിക്കരുതൊ.അടികൊണ്ട പൂച്ച പോലാ പെണ്ണുങ്ങള്‍ കെടന്നു ചാടുന്നെ....." അളിയണ്റ്റെ ആസകലം ചൂടായി.. "അല്ലേലും അന്നേ പറഞ്ഞതാ നിനക്ക്‌ ഈ മുടിഞ്ഞ കല്ല്യാണം വേണ്ടാന്നു"
എന്നാപ്പിന്നെ രണ്ടു പൊറോട്ടാകൂടി ഇങ്ങിട്‌...രണ്ടേ രണ്ടെണ്ണം മതി" അളിയനു വിശപ്പിണ്റ്റെ വിസാ അടിച്ചു കിട്ടി.

പൊറോട്ടാ തീര്‍ന്നു"..കുമാരേട്ടന്‍ പിന്തുണ പിന്‍ വലിച്ചു.

എന്നാ പിന്നെ അളിയാ ഊണായോ" കുമാരേട്ടന്‍ മെല്ലെ അളിയനെ കണ്ണൂകൊണ്ട്‌ ഭിത്തിയില്‍ തൂങ്ങുന്ന തടി കഷണത്തിലെ" ഊന്നു തയ്യാര്‍" ബോര്‍ട്‌ കാണിച്ചതും ..അളിയന്‍ മെല്ലെ ലഗ്ഗേജൊക്കെ എടുത്ത്‌ യാത്രാ മൊഴി ചിരി ചിരിച്ചതും ..ഒരു നാടോടി ന്രുത്തത്തിണ്റ്റെ ഈരടിയും മൂളി ധ്രുതിയില്‍ സ്തലം കാലിയാക്കിയതും..ഒരു ബാലെ പോലെയായിരുന്നു....

അപ്പൊള്‍ കുമാരേട്ടന്‍..."ഊണില്ലെങ്കിലും...ഈ ബൊര്‍ഡവിടെ ഇരുന്നൊട്ടെ.. ചിലപ്പോള്‍ പോലിസ്‌ സ്റ്റേഷണ്റ്റെ ഗുണം ചെയ്യും"

ഒരു കുനിപ്പു മാറുംബോള്‍...എത്ര അളിയന്‍മാര്‍ രക്ഷിക്കപ്പെടുന്നു....എണ്റ്റെ മലയാളമെ.

2009, ജൂൺ 6, ശനിയാഴ്‌ച

ഒരു യുദ്ധ കഥ.

ഓരോ യുദ്ധങ്ങളും കാലം കഴിഞ്ഞു കഥകളുമായി മല്ല യുദ്ധത്തില്‍ എര്‍പെടും
ഇല്ലാകഥ ..പോല്ലാകഥ..കഥയ്ക്ക് വേണ്ടി കഥ..
ഭീകരം..രൌദ്രം...ബീഭല്സം...
ഒപ്പം യുദ്ധ സ്ഥലത്തെ സൃങ്ങാരം ...ഗമനം..നാട്യം..

എന്നാല്‍ യുദ്ധം കഴിഞ്ഞൊരു ഹാസ്യ കഥയ്ക്കും സ്കോപ്പ്‌ ഉണ്ടെന്നു പറയാം.

നാളേറെയായി...കുവൈറ്റ്‌ യുദ്ധം കാലം
അയല്‍വാസി കൂടപ്പിറപ്പ്‌ ..മനോഗതി അറിഞ്ഞു പെരുമാറുന്നവന്‍
സുമനസ്...അമ്പോറ്റി...
ബക്കാര്‍ഡി നാനാവിധം...കൊണ്ഗ്യാക് ....ഉപ്പ് കൂട്ടി അടിക്കുന്നത്..
മധുരം തേച്ചു കുടിക്കുന്നത്.. എന്ന് വേണ്ടാ
മാന്ന്യന്‍ മാരുടെ ലവലിലെക്ക് വല്ലപ്പോഴും ഞങ്ങളെ നയിക്കുന്നവന്‍!

അവന്‍ വന്നാല്‍ ഒരു മാസം എല്ലാവനും സമൃദ്ധി..ശരീരം മുങ്ങി
മണം...മണ സോപ്പില്‍ കുളി..ഇല്ലാ മുടിയിലും ഷാമ്പൂ ബാത്ത്.

കുവൈറ്റ്‌ യുദ്ധം രൂക്ഷമായ വാറെ അന്നൊരു നാള്‍
അവനും പാലായനം ചെയ്തു ...ഊട് വഴികള്‍ താണ്ടി
ഭാണ്ഡം പോലുമില്ലാതെ ..വള്ളിചെരിപ്പും
വെള്ള കാലില്‍ നിറയെ കറുകറുത്ത ചെളിയും പൊടിയുമായി
ഒരു പ്രഭാതത്തില്‍ നാടെത്തി.

ഇത്രനാളും ഞങ്ങളെ പോറ്റിയവനെ ഞങ്ങള്‍ നാലു കൈയും
നീട്ടി സ്വീകരിച്ചു..നാട്ടിലെ അമാന്ന്യമായത് എന്തും
അവനുമായി പങ്കു വച്ചു.
വന്ന വഴി അധികം മറക്കാത്തത് കൊണ്ട അവനും
പഴയകാലത്തെക് മടങ്ങാന്‍ തുടങ്ങി.

അവന്റെ സങ്കടം...നഷ്ട ബോധം
നിരാശ..ഇതിനെല്ലാം ഞങ്ങള്‍ സ്വാന്തന
ചികില്സകരായി.
എന്നാലും ഇടക്കിടെ അവന്‍ പറയും
"എന്റെ എല്ലാം പൊക്കോട്ടെ...ഒത്തിരി നാള്‍ സുഖമായി ജീവിച്ചു
ഇനി ഇതാകാം വിധി...പക്ഷെ എന്റെ എക്സ് പിരിയ്ന്‍സ്‌ സര്ടിഫികറ്റ്‌ ..തിരികെ
കിട്ടിയാല്‍ മതിയായിരുന്നു.."

"അതിന് നിനക്ക് എന്ത് എക്സ് പിരിയ്ന്‍സ്‌?"
ഒരു വിഡ്ഢിയുടെ കാര്യമുള്ള ചോദ്യം..
"നീ അവിടെ പോയി എന്തെങ്കിലും പഠിച്ചോ "?
മറ്റൊരാള്‍.
ഇല്ല എന്ന് മാത്രം അവന്‍ തലയാട്ടി.
"പിന്നെ എന്ത് കുന്തമാ നിന്റെ നഷ്ടപെട്ടത്?" ഞാന്‍.

"ഇന്ഷാ അള്ളാ ..എംബസ്സി വഴി ഒരു പരാതി അയച്ചിട്ടുണ്ട്
അവര്‍ അന്വഷിച്ച് കണ്ടു പിടിച്ച് അയച്ചു തരുമായിരിക്കും."
അവന്റെ സമാധാനം കേട്ട ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞു
"മനുഷ്യനെ കാണാതായിട്ട് കുടത്തിലും തപ്പുകയാ
പിന്നെയാ ഒരു സര്ടിഫികറ്റ്‌ ..നീ അത് മറന്നു കള"

"എന്നെ ഞാനാക്കിയ സര്ടിഫികടാ...അതിന് എന്നെക്കാളും വിലയാ.."
പിന്നെയും ദേ ഞങ്ങടെ സംശയം ഇവനിനി അവിടെ പോയി വല്ലതും പഠിച്ചതാണോ

അവിടുള്ള ഒരുത്തന്‍ പറഞ്ഞത് ഓഫിസ്‌ ബോയ്‌ പോലെ എന്തോ ഒരു പണിയാണ്
കുഴപ്പമില്ല..ഫാമിലി ഒന്നും പറ്റില്ല എന്നെ ഉള്ളു ..കമ്പനി കൊള്ളാം എന്ന്..
അതിന് എന്ത് എക്സ് പിരിയ്ന്‍സ്‌.
ഞങ്ങള്‍ ആകെ കുഴങ്ങി..അവന്റെ ഏകാന്തമായ കാത്തിരിപ്പില്‍
ഞങ്ങളും സ്ന്കടപ്പെട്ടു...ഒരു പരിഹാരം
ഡല്‍ഹിയിലുള്ള പാവം പോലീസുകാരന്‍ സുഹ്ര്താണ്
അവനാണെങ്കില്‍ അലക്കൊഴിഞ്ഞ നേരവുമില്ല...
രണ്ടായാലും അവനെ വിളിച്ചു വിവരം പറഞ്ഞു..
അവന്‍ എംബസ്സി വഴി അന്വേഷണം നടത്താം എന്നും പറഞ്ഞു.

വാരം ഒന്നു രണ്ടു കഴിഞ്ഞു ..ഇതിനിടെ പലായനം ചെയ്തവരുടെ
ചിത്രം സഹിതം പത്രത്തില്‍ ഇന്റര്‍വ്യൂ ...അവനെയും ഇന്റര്‍വ്യൂ
ചെയ്ത കൂട്ടത്തില്‍ ദേ പിന്നേം അവന്‍ പറയുന്നു
"എന്റെ കളഞ്ഞു പോയ സര്ടിഫികറ്റ്‌ നിങ്ങള്‍
പത്രക്കാര്‍ കണ്ടു പിടിച്ചു തരണം എന്ന്"
ഇതെന്തൊരു സരിഫികറ്റ്‌ ...പൊല്ലാപ്പ് ഞങ്ങളും പറഞ്ഞു.

അങ്ങനെ ഇരിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും
ഒരു വിളി..പാവം പോലിസ്‌ ..
"ഡാ കുറെ കടലാസ് കവറുകള്‍ ഇവിടെ കിട്ടി
അതില്‍ അവന്റെ കമ്പനിയുടെ പേരുള്ള ഒരു കവര്‍
ഞാന്‍ കണ്ടു പിടിച്ചു...ഇനി അവന്‍ അതിനുള്ള
രേഖ എന്തെങ്കിലും അയക്കണം."

കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ ഒപ്പിട്ടു കൊടുത്ത
കടലാസില്‍ അയല്‍വാസി കോളേജ്‌ വാദ്യാര്‍ ഒരു അപേക്ഷ
തയ്യാറാക്കി ..അപ്പോള്‍ തന്നെ എംബസ്സിയിലേക്ക് .. ഒരു കോപ്പി
പോലീസിനും അയച്ചു.

അധികം കാത്തിരിപ്പിനിടയില്‍ ..ഓ .പി. ആര്‍ ..ഓ. എം .ആര്‍
ഒത്തിരി തീര്‍ന്നു... ടെന്‍ഷന്‍...

അങ്ങനെ ആ പൊതി തപ്പാലാപിസില്‍ വന്ന വിവരം അറിഞ്ഞു
ഞങ്ങള്‍ ഫയര്‍ എഞ്ചിന്‍ മാതിരി എത്തി.

വിറയാര്‍ന്ന കൈയ്യോടെ അവന്‍ ആ പൊതി
ഒപ്പിട്ട് വാങ്ങി...
മൂകം. ശാന്തം. ...ഞങ്ങളും.
എന്തായാലും ഇനി ഈ പൊതി അഴിയുന്നത്
കാത്തു നില്കുന്നില്ല ..ഞങ്ങള്‍ അത്
കൈക്കലാക്കി മെല്ലെ അഴിച്ചു...
ഇരുന്നൂറു പേജിന്റെ ഒരു നോട്ടു ബുക്കെന്നു ആദ്യം തോന്നി
ഇത്രയും എക്സ് പിരിയ്ന്‍സോ..ഞങ്ങള്‍ ഞെട്ടിപ്പോയി!

പിന്നെയാ കാണുന്നെ സംസ്ഥാന സര്‍കാരിന്റെ പത്താം ക്ലാസ്
പരീക്ഷാ സര്ടിഫികറ്റ്‌.. എത്രയോ തവണ എഴുതി തോറ്റത് എല്ലാം
കൂടി കുത്തി കെട്ടി ഒരു വലിയ ബുക്കാക്കി ...

ചിരി അടക്കാന്‍ കഴിഞ്ഞില്ല.
"ഇതാണോ നിന്റെ എക്സ് പിരിയ്ന്‍സ്‌ സര്ടിഫികറ്റ്‌ "
നീ മനുഷ്യനെ തീ തീറ്റിച്ചു കളഞ്ഞല്ലോടാ പട്ടി.."

"എടാ ഞാന്‍ അവിടെ എന്റെ അറബിക്ക് മുന്നില്‍ കാണിച്ച ഈ സാധനം
എന്റെ വിദ്യാഭാസ യോഗ്യതയാ...ഇത്രയും ഭാരമുള്ള ഈ സര്ടിഫികറ്റ്‌."
നിനക്കൊന്നും ഇതിന്റെ വില അറിയില്ല..."
അവന്‍ ചിരിയില്‍ പങ്കു ചേര്‍ന്നു..

"എത്ര പ്രാവശ്യം എഴുതി ..ഈ മുടിഞ്ഞ ബുദ്ധി അന്ന് തോന്നിയിരുന്നെങ്കില്‍
ഇന്നു എനിക്കും ഒരു പാര്‍സല്‍ കിട്ടിയേനെ"
ഒരുത്തന്റെ ആത്മ നൊമ്പരവും പേറി ഞങ്ങള്‍ അടുത്ത
യോഗ സ്ഥലത്തേക്ക്‌......