Powered By Blogger

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

വിഷു

"കുഞ്ഞേ ഇനി കൊന്നപ്പൂ കൊന്നപ്പൂ എന്നും പറഞ്ഞു കരയണ്ട ...എന്റെ കുഞ്ഞിനു ദാ ഒരു വല്ലം പൂ..".
പൊന്നില്‍ കുളിച്ച കൊന്ന പൂ കുലകള്‍ പച്ചയും മഞ്ഞയും കലര്‍ന്ന് ..
മഞ്ഞ കൊന്നപ്പൂ നിറമുള്ള പുത്തനുടുപ്പിട്ട്..തലമുടിയില്‍ കാച്ചെണ്ണ തേച്ചു..കണ്ണെഴുതി..പൊട്ടു തൊട്ടു....കവിളില്‍ കറുത്ത കുത്തുമായി കരഞ്ഞു നില്‍ക്കുന്ന എന്റെ മകള്‍..ബേബി പൌടറിന്റെ മണം...പിച്ച വയ്പ് കഴിഞ്ഞ..പറക്കാന്‍ പഠിക്കുന്ന കൊച്ചു കുറുമ്പുകാരി..എന്ത് വേണമെന്ന് തോന്നുന്നോ അതിനാദ്യം അലമുറ വേണമെന്ന് നിര്‍ബന്ധം..
വിഷു കണിവയ്ക്കാന്‍ എവിടെ നിന്നോ കൊണ്ട് വന്ന പൂ വാരി എറിയാന്‍ കഴിയാതിരുന്നതിനുള്ള പ്രതിഷേധം..ആയിരം കോളാമ്പി മൈക്കിന്റെ ഒച്ചയില്‍ അലമുറ! കണ്‍ കോണുകളില്‍ കണ്ണ്  നീര്‍ ധാര...ഏങ്ങി നില്‍കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത്‌ നില്കുന്നു രാഘവന്‍...ഒരു കൊന്ന മുഴുവനും അടര്‍ത്തി കൈയ്യില്‍ തൂക്കി.
രാഘവന്‍ ഒരിക്കലും രാമനല്ലായിരുന്നു...ഉറപ്പിച്ചു വച്ച തീരുമാങ്ങള്‍ ..കല്ലേ പിളര്‍ക്കുന്ന ആന്ജകള്‍..പുരുഷാകാരം...ഒന്നുമില്ലായിരുന്നു...
വനവാസം അല്ലായിരുന്നു എങ്കിലും വാസം ഞങ്ങളുടെ വീട്ടിലായിരുന്നു അധികവും. സീതാ ദേവിയുമായി അല്ലറ ചില്ലറ സൌന്ദര്യ പിണക്കങ്ങള്‍ ഇടയ്ക്കിടെ ...നേരെ വന്നു പുറകിലെ ചായ്പില്‍ അഭയം.
"ല്ലവരെ കൊണ്ട് പൊറുതി മുട്ടി...ഞാന്‍ വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമെന്ന് സാറിനു അറിയാമല്ലോ..?
വല്ലപ്പോഴുമോ"?..എന്റെ ചോദ്യത്തിന് ആദ്യമേ തടയിടും രാഘവന്‍.
"നമ്മള് തമ്മില്‍ എന്നും വിടുന്ന രണ്ടെണ്ണം അല്ലാതെ !" അമ്പടാ എന്ന് ഞാനും.
അതുപോട്ടെ സാറേ എന്തിനെങ്കിലും ഒരു കുറവുണ്ടോ..വീട്ടു കാര്യങ്ങള്‍ എല്ലാം മണി മണി പോലെ ഞാന്‍ നോക്കുന്നുണ്ടെന്നു സാറിനറിയാമല്ലോ"...രണ്ടു പെമ്പിള്ളാര്‍ പെര നിറഞ്ഞു നില്‍ക്കുന്നു അതുങ്ങളെ ഓര്‍ത്താ ഞാനെല്ലാം സഹിക്കുന്നെ"
അതിനിപ്പം എന്താ ഉണ്ടായേ രാഘവാ...' എന്റെ കൌതുകം.
"അല്ല സാറേ അവക്ക് എന്റെ വായിലെ നാറ്റം ..ഞാനിടുന്ന ഈ ചുവന്ന നിക്കര്‍ എന്റെ ബനിയന്‍ എല്ലാം അങ്ങ് കൊറച്ചിലാ പോലും...എന്ന് വച്ചാ ഞാന്‍ മോഹനലാലല്ലിയോ"... എനിക്ക് ചെലപ്പം ചൊറിഞ്ഞു വരും ഞാന്‍ രണ്ടു തന്തയ്ക്കു വിളിക്കും..അവള്‍ മൂന്നെണ്ണം തിരിച്ചും!" അങ്ങനെ ഇറങ്ങി ഇങ്ങു പോന്നു...
അപ്പോള്‍ ഇനി അങ്ങോട്ട്‌ പോകുന്നില്ലേ?" എന്റെ ചോദ്യം തീരും മുന്പ് "അച്ഛാ അമ്മ പറഞ്ഞു ഉച്ചക്ക് വന്നു വല്ലോം കഴിയ്ക്കണമെന്ന് ". രാഘവന്റെ മകള്‍ തെരക്കി വന്നു കഴിഞ്ഞു.
" ആ എനിക്ക് പറ്റിയാല്‍ വരും" രാഘവന്‍ ഗൌരവം വിടുന്നില്ല. പക്ഷെ ഉച്ചക്ക് മുന്‍പേ കക്ഷി പോയിരിക്കും ..പിന്നേം നാളെ ഇത്തിരി വഴക്കുമായി വീണ്ടും വരാന്‍.
വീട്ടിലെ ആബാല വൃദ്ധതിന്റെയും ആധാര ശില! എന്തിനും ഏതിനും ഒരേ ഒരു മറുപടി..രാഘവന്‍.
പറമ്പിലെ പണി..ചന്തയില്‍ പോക്ക്..ആശാരിപ്പണി...മേശരിപ്പണി എന്ന് വേണ്ടാ ഒരു നല്ല ആയയും ആകും ഞങ്ങളുടെ കുഞ്ഞിനെ പോറ്റാന്‍!
ഒളിവില്‍ അമ്മ കാണാതെ മുതുകത്തു മറച്ചു വച്ച് കൊണ്ട് വരുന്ന പൈന്റ്.."ഹെര്കുലിസ്"..
"ഇന്ന് ഇത്തിരി കിണറു പണി ഉണ്ടായിരുന്നു..അതിനിടയില്‍ ചന്തേ പോയി വാങ്ങിച്ചതാ..ശകലം സാറിനു തരാതെങ്ങനാ.."
കിണറ്റില്‍ നിന്നും വെള്ളം കോരി..അടുക്കളയില്‍ നിന്നും രണ്ടു ഗ്ലാസ് കെഞ്ചി വാങ്ങി ശകലം അച്ചാറും ഒരിലയില്‍ സംഘടിപ്പിച് ചായ്പ്പിന്റെ മറവില്‍ ഞങ്ങളുടെ ബാര്‍ സെറ്റപ്പ്!
ലോക കാര്യങ്ങള്‍ ഒന്നുമേ ഇല്ല...തത്വ ശാസ്ത്രങ്ങള്‍ ഒന്നുമില്ല...പണ്ട് കാലത്ത് പുഴ താണ്ടി ചന്തേല്‍ പോയപ്പം വെള്ളപ്പൊക്കത്തില്‍ അനിയന്‍ ഒലിച്ച് പോയ കഥ...അച്ഛന്‍ കാവിലെ ഊരാളി ആയിരുന്ന കഥ...അങ്ങനെ കഥ തീരും...പൈന്റും."സാറിന്റെ അലമാരീല്‍ ശകലം വല്ലോം കാണും...ഞാന്‍ പോയി കുഞ്ഞിന്റെ അമ്മയോട് ചോദിക്കാം"
എന്റെ ഭാര്യയെ കുഞ്ഞിന്റെ അമ്മ എന്നാണു രാഘവന്‍ സംബോധന ചെയ്യുക. അമ്മയെ കുഞ്ഞിന്റെ വല്യമ്മേ എന്നും.
എങ്ങനെയെങ്കിലും ഒരു ശകലം കൂടി അകത്താക്കി ബനിയന്‍ ഊരി തോളില്‍ ഇട്ടു..ബീഡി ഒരണ്ണം എടുത്ത് കൊളുത്തി..."അക്കാലം പോയെടി പുക്കെ" എന്നൊരു ശീലും പാടി രാഘവന്‍ മറയും.
കിട്ടിയ സ്നേഹത്തിന്റെ  സുഖ ശീതളിമയില്‍ ഞാന്‍ കുറെ കൂടി ഇരിക്കും.ആകെ ഒരു തണുപ്പാ....
ഒട്ടും "ബൌധികതയിലെക്ക്" എന്നെ എടുത്തെറിയാത്ത പാവം സ്നേഹം..നാട്യങ്ങള്‍ ഇല്ലാതെ...
ഒരോണം ..അത്തപൂ ഇടാന്‍ പ്രായമായി മകള്‍. അലമുറ പൊട്ടിച്ചിരിയായി മാറി..കുട്ടി ഉടുപ്പ് അര പാവാടയായി ..മുടി പിന്നാന്‍ പാകമായി...
അത്തപ്പൂ ഇടാന്‍ പൂക്കളുമായി രാഘവന്‍ കൂടെ ...മനോഹരമായി രണ്ടു പേരും കൂടി പൂക്കളം ഒരുക്കുന്നത് കണ്ടു നിന്ന് ഞങ്ങള്‍.
മുല്ലയും പിച്ചിയും ചെമ്പരത്തിയും ചെമ്ബകപൂവും ...റോസാ ദലങ്ങളും ഗന്ധരാജനും..ഇടയില്‍ എവിടെയോ ഒരു മോസാന്ട പൂവോ ഇലയോ കടന്നു വന്നു..."ഇതെന്നാ കുന്തമാ' എന്നും പറഞ്ഞ രാഘവന്‍ നിഷ്ടുരം അത് വലിച്ചെറിഞ്ഞു...
'വന്നു കേറിയ പൂ ഒന്നും വേണ്ടാ കുഞ്ഞേ...ഒള്ളത് നമ്മടെ പൂ തന്നെ മതി" രാഘവന്റെ സ്വദേശി ചിന്തയ്ക്ക് മകള്‍ തലയാട്ട് സഹായം ചെയ്തു!
കളം തീര്‍ന്നു കഴിന്ജ് മാറി നിന്ന് ഒരു ചിത്രകാരന്‍ കാന്‍വാസില്‍ പരതുന്ന പോലെ രാഘവന്‍.
ബനിയന്‍ ഊരി വിയര്‍പ്പു കണങ്ങള്‍ ഒപ്പി..."എന്നാ ഇനി പോകുവാ...മിക്കവാറും ഇന്നിനി വരില്ല..ഓണ സാമാനങ്ങള്‍ വാങ്ങാന്‍ പെണ്ണും പിള്ളേം കൂട്ടി ചന്തയ്ക്കു പോകണം".".സാറിനും ഒരു ചെറുത്‌ ഞാന്‍ കൊണ്ടുവരും "എന്ന് ചെവിയില്‍ പറഞ്ഞു .. ശരി" എന്ന് ഞാനും.
വൈകുന്നേരം ആരോ വന്നു പറഞ്ഞു ..ആ പോയ പോക്കില്‍ രാഘവനെ മോട്ടോര്‍ ബൈക്ക് ഇടിച്ചു എന്നും...മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയി എന്നും...സത്യത്തില്‍ സ്വന്തം ജീവന്‍ പകരം കൊടുക്കാം എന്ന് ഈശ്വരനോട് പറഞ്ഞു നോക്കി...
സമ്മതിച്ചില്ല...നല്ലതൊക്കെ മൂപ്പെത്താതെ ഞാന്‍ പറിക്കും നിന്റെയോന്നും ജീവന്‍ അതിനു പറ്റില്ല...അത് മൂത്ത് കൊഴിയണം...എന്ന് ഈശ്വരന്‍ നിര്‍ബന്ധം പറഞ്ഞു.
ശവദാഹത്തിനു അരികില്‍ നിക്കുമ്പോള്‍ "സാറിനുള്ള പൈന്റ് നിക്കറിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു സാറേ..."എന്ന് പറഞ്ഞു രാഘവന്റെ ഭാര്യ....എങ്ങി എങ്ങി...കരയുമ്പോള്‍
എന്റെ വിറ കൊള്ളുന്ന കൈകുടന്നയില്‍ മഞ്ഞ കണി കൊന്ന പൂക്കള്‍ .....
ഇന്നിനി മിക്കവാറും വരത്തില്ല..."എന്ന് രാഘവന്‍ പറഞ്ഞത് പോലെ....

2010, മാർച്ച് 28, ഞായറാഴ്‌ച

ദുഃഖ വെള്ളി

നിറയെ പൂത്ത് ചുവന്ന മേല്‍കൂടാരം ചൂടി നിന്ന വാകമരത്തിന്റെ കൊമ്പില്‍ കെട്ടിയ കോളാമ്പി മൈക്കില്‍ നിന്നും ഒഴുകി വരുന്ന ദുഃഖ വെള്ളിയാഴ്ച്ചകളെ"  എന്ന മനോഹര ഗാനം....പള്ളി മുറ്റം നിറഞ്ഞു കിടക്കുന്ന വാക പൂ ഇതളുകള്‍..കുന്നിന്‍ നെറുകയില്‍ കുഞ്ഞിന്റെ നിഷ്കളങ്കതയുമായി നിന്ന കൊച്ചു പള്ളി...വെള്ളി കുരിശിന്മേല്‍ കൊക്കുരുമ്മി ഇരിക്കുന്ന ഇണ പ്രാവുകള്‍...കുറുകുന്നതും പ്രാര്‍ത്ഥന.
 വള്ളി നിക്കറും ചെരുപ്പും റോസില്‍ വെള്ള വരയുള്ള ഉടുപ്പും കൈയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും ...സ്കൂള്‍ വിട്ട് വരുമ്പോള്‍ കുന്നു കയറി പള്ളി മുറ്റം വരെ പോയി പെസഹ ദുഃഖ വെള്ളി ഈസ്ടര് ഒരുക്കങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ കറക്കുന്ന റെക്കോര്‍ഡ്‌ പ്ലെയറില്‍ വളഞ്ഞ കൈയില്‍ ചെറു സൂചി തള്ളി വച്ച് ഒരു മേജര്‍ ഓപറേഷന്‍ നടത്തുന്ന ശ്രദ്ധയോടെ മെല്ലെ തിരികെ ആ കൈ "പ്ലേറ്റിന്റെ "(അരക്കില്‍ പണിഞ്ഞ റെകാര്‍ഡ് വയ്ക്കുന്നതിനെ പ്ലേറ്റ് വയ്ക്കുക എന്നൊരു നാടന്‍ പ്രയോഗത്തില്‍ ഒതുക്കിയിരുന്നു അന്ന്) അരികിലെ പാട്ട് വരഞ്ഞ പാത്തിയിള്‍ ഇറക്കി വയ്ക്കുമ്പോള്‍ ഒന്ന് രണ്ടു പൊട്ടലും ചീറ്റലും കഴിഞ്ഞ് വാകമര കൊമ്പില്‍ നിന്നും അനര്‍ഗള സംഗീതം...പള്ളി മണികളെ ..പള്ളി മണികളെ എന്നുള്ള പാട്ടും കേട്ട് നില്‍കുമ്പോള്‍ ഒരു യുദ്ധം ജയിച്ചവന്റെ ഗമയില്‍ മൈക്ക് ഓപ്രേടര്‍ വന്നു തല തിരിച്ച് ഒരു നോട്ടം!
സന്ധ്യാ പ്രാര്‍ഥന തുടങ്ങാന്‍ മണി അടിക്കുമ്പോള്‍ കപ്യാരുടെ വയ്യായ്ക...ഇത് മാത്രമേ എനിക്ക് പറ്റാതുള്ളൂ എന്നൊരു ഭാവം!
കൂട്ടമണി കഴിഞ്ഞ് മണി ചരട് ജനലില്‍ കെട്ടി വച്ച് എല്ലാ വാതിലുകളും തുറന്നു ജനലുകള്‍ തുറന്നു ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചപോലെ പള്ളിക്ക് അകത്തെ ഫോറിന്‍ തൂക്ക് വിളക്ക് കത്തിക്കുമ്പോള്‍ മാലാഖമാര്‍ വന്നപോലെയുള്ള പ്രഭ...!
എത്ര നോക്കിയാലും മതി വരില്ല ...അങ്ങനെ നില്‍ക്കുമ്പോള്‍ തലയില്‍ ഒരു തലോടല്‍...വികാരി അച്ഛന്‍!
"സ്കൂള്‍ വിട്ട പടുതി ഇങ്ങനെ വന്നു നില്പാ അല്ലെ? വാ കാപ്പി തരാം" സ്നേഹം ചാലിച്ച് ഇത്തിരി കാപ്പി , ഒരു ബിസ്കറ്റ് ..അരികില്‍ നിന്ന കപ്യാരുടെ ഒരു ചെറു പുഞ്ചിരി..കാറ്റില്‍ വാക കൊമ്പുകള്‍ ആടി ഉലയുമ്പോള്‍ ചുവന്ന പൂക്കള്‍ പരവതാനി തീര്‍ക്കുന്നു...പ്രാര്തന്യ്ക്കായി ആള്‍ക്കാര്‍ വന്നു തുടങ്ങുന്നു...അച്ഛന്‍ അള്‍ത്താര വാതിലില്‍ നിന്ന് ഓരോരുത്തരോടും കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ കിട്ടുന്ന സ്ഥിരം കാപ്പി" യുടെ ചൂട് ഓര്‍ത്ത്  ഞാന്‍ സഞ്ചിയും എടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ "താന്‍ പോവാണോ" അച്ഛന്റെ ചോദ്യം ..തല ആട്ടികൊണ്ട് ഞാനും..."നാളെ വരണം പെസഹാ അപ്പം വച്ചേക്കാം..."
കാലം ഒത്തിരി കഴിഞ്ഞപ്പോള്‍ ...മുതിര്‍ന്ന ക്ലാസുകള്‍.. ജീവിതത്തിന്റെ എക്സര്‍ സൈസുകള്‍...പള്ളി വഴി പോകാന്‍ കഴിഞ്ഞില്ല..
ഒരുപാട് നാളുകള്‍ക്കുശേഷം  ..ദാ വീണ്ടും പള്ളി മണികളെ എന്നുള്ള മനോഹര ഗാനം...സി ഡി യില്‍ നിന്നും റി മിക്സായി വാക മരകൊമ്പില്‍ നിന്നല്ലാതെ ..കോളാമ്പി ഇല്ലാതെ ..ഏതോ മ്യൂസിക്‌ സിസ്ടത്തില്‍ നിന്നും ..ഒഴുകി അല്ലാതെ ചാടി ചാടി വരുമ്പോള്‍...വെറുതെ പള്ളി മുറ്റം മനസ്സില്‍ വന്നു... പണ്ടെങ്ങോ...
ഒരു കല്യാണത്തിനു ചെല്ലുമ്പോള്‍ കുഞ്ഞിന്റെ നിഷ്കളങ്കതയൊക്കെ പോയി ഒരു വല്ല്യാളായി ആകാശം മുട്ടെ നില്‍ക്കുന്നു പള്ളി...വെള്ളി കുരിശല്ല മാര്‍ബിള്‍ കടഞ്ഞ കുരിശില്‍...പക്ഷെ പ്രാവുകള്‍ കുറുകുന്നില്ല...വാകമരം എവിടെ എന്ന് നോക്കിയില്ല ..കാരണം ഏതോ ദുഃഖ വെള്ളിയില്‍ അത് മുറിച്ച് പള്ളി വലുതാക്കി പണിഞ്ഞു എന്നറിഞ്ഞു...മുറ്റം നിറയെ കോണ്ക്രീറ്റ് പാളികള്‍ പാകി...ഒരു വാകപ്പൂ പോലും ഇല്ലാതെ ..ആന്തൂരിയവും ഓര്‍കിടും ചുറ്റോടു ചുറ്റും ...
മണി ചരടും മണീം കണ്ടില്ല ...എല്ലാം ഇലക്ട്രോണിക് മണി ആക്കി...
അകത്തെ കുഞ്ഞു നക്ഷത്ര വിളക്കും ഇല്ല...അതൊക്കെ മാറ്റി പുതിയ ഷാന്റ്ളിയര്‍ " തൂക്കിയിരിക്കുന്നു...
അച്ഛനും കാലം ചെയ്തുപോയി ...കപ്യാരും .പെസഹാപ്പം ഇന്നും കടം....
മൂകമായി ...എല്ലാവരെയും മനസ്സില്‍ കണ്ടു...വരും വഴിയെ ചുവന്ന ഒരു വാകപൂ ഇതള്‍ കാറ്റില്‍ എവിടെ നിന്നോ പറന്നു വന്നു മുന്നില്‍ വീണു...കുനിഞ്ഞ എടുത്ത് മെല്ലെ തലോടുമ്പോള്‍ ...ദുഃഖ വെള്ളിയാഴ്ച്ചകളെ " എന്ന ഗാനം കേട്ട പോലെ...ഒരു തോന്നല്‍...

2010, മാർച്ച് 12, വെള്ളിയാഴ്‌ച

ജ്ഞാന സ്നാനം.

വറുതിയുടെ കാലം...മണല്‍ പുറങ്ങള്‍ പൊരിയുമ്പോള്‍ ആകമാനം പലവിധ ബോധനങ്ങള്‍.. അധ്യാത്മിക പരിവേഷം കൂടുതലുള്ള ബോധനങ്ങള്‍ തൊട്ടു ഇന്നിപ്പോള്‍ ഉണ്ടായ സഭയ്ക്കും ഉണ്ട് കണ്വന്ഷന്‍..മഴയില്ലാത്ത തെളിഞ്ഞ സന്ധ്യകളില്‍ കാതിന്റെ കുറ്റി പറിയ്ക്കുന്ന കിടിലന്‍ റി മിക്സ്‌ പാട്ടുകളും "എന്റമ്മോ"...എന്നുള്ള നിലവിളികളും..അടച്ച തൊണ്ട കൊണ്ട് അമറി ഒരു വിളിയും പിന്നെ "ലമ്പട ലാപ്പാ...ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടന്‍ തിരുമനസും.
രോഗ ശാന്തി..മദ്യ വിമുക്തി...ഗര്‍ഭ അര്‍ത്ഥ ഗര്‍ഭ ആവലാതികള്‍ക്ക് ...എന്ന് വേണ്ടാ വെള്ളി മൂങ്ങാ ഇരുതല മൂരി എന്തിനെയും ആവാഹിച്ചു വരുത്തി..സമ്പത്തും സമാധാനവും തരുന്ന മള്‍ടി നാഷണല്‍ സംരംഭം!
ഇത് അത്തരം ഒരു' പകര്‍ച്ചയുടെ" നേര്‍ക്കാഴ്ച സത്യസന്ധനായ ഒരു നല്ല സമരിയാക്കാരന്‍ പറഞ്ഞ കഥ."
ഒരു നാള്‍ ഒരു പകര്‍ച്ചയില്‍" പാട്ടിന്റെ കിടിലം ഒച്ച കേട്ട ഒരു പാവം മുഴുക്കുടിയന്‍ മാനസാന്തരം പ്രാപിക്കാന്‍ പന്തലില്‍ കയറി കൂടി...നിരന്നു കത്തുന്ന വെള്ള പിണ്ടി ലൈറ്റുകള്‍ ...വെള്ള വെളിച്ചത്തില്‍..ആകപ്പാടെ കൊക്കിരിക്കും കണ്ടം പോലെ  സര്‍വത്ര വെള്ള....കൈ കൂപ്പി കണ്ണടച്ചു ആബാലവൃദ്ധം ...രോഗ വിമുക്തരായവരുടെ ..ദൈവത്തെ കണ്ടു കണ്ടില്ല എന്നായവരുടെ വെളിപ്പെടുത്തലുകള്‍..'നിനക്ക് കാന്‍സര്‍ ഉണ്ടോ" നീട്ടിയ ചോദ്യം..
'ഉണ്ടെങ്കില്‍ കടന്നുവാ...നിനക്ക് കുടി നിര്‍ത്തി മോക്ഷം പ്രാപിച്ചു നിന്റെ ഭവനം രക്ഷിക്കണോ.."
ചോദ്യം കേട്ടതും നമ്മുടെ പാവം കുടിയന്‍ പകുതി അര്‍ഥം തിരഞ്ഞ മാതിരി ഉന്തി തള്ളി മുന്‍ നിരയില്‍ എത്തി..
എനിക്ക് ഇത്തിരി സമാധാനം ശാന്തി എല്ലാം തരണേ " എന്ന് കുഴഞ്ഞു...
അടുത്തുവാ സഹോദരാ.."നീട്ടിയ കൈകളുമായി പ്രതി പുരുഷന്‍ ...തലയില്‍ ചാടി പിടിച്ചു ...
നിന്നെ അടുത്ത് കാണുന്ന പുഴയില്‍ കൊണ്ടുപോയി സ്നാനം കഴിപ്പിച്ചു ദൈവത്തിന്റെ കുഞ്ഞാക്കും" എന്ന് പറഞ്ഞും കൊണ്ട് പുഴക്കരയിലേക്ക് തെളിച്ചു...പാവം കാലും കൈയും ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് വെള്ളത്തില്‍ കഴുത്തോളം ഇറങ്ങി.
"തലയില്‍ മൂന്നു വട്ടം ഉഴിന്ജ് കുനിഞ്ഞ പ്രതി പുരുഷന്‍ നിര്‍ ദാക്ഷണ്യം കുടിയനായവനെ വെള്ളത്തിലേക്ക്‌ മുക്കി...പൊക്കി
എന്നിട്ട് ചോദിച്ചു..."ദൈവത്തെ നീ കണ്ടോ?"...തല നേരെ നില്‍ക്കാതതിനാലും ചെവിയില്‍ വെള്ളം ഇരച്ചു കേറിയതിനാലും
കണ്ടില്ല " എന്ന് തലയാട്ടി...
അപ്പോള്‍ ഒന്നൂടെ പ്രതി പുരുഷന്‍ പാവത്തിനെ വെള്ളത്തില്‍ മുക്കി പിടിച്ചു...ഒരു കോഴി പിടഞ്ഞു വരുന്നത് മാതിരി അയാള്‍ പിന്നേം പൊങ്ങി..."ഇപ്പോള്‍ നീ കണ്ടോ.."? പിന്നേം ചോദ്യം..."എന്തോന്ന്?"..ബോധം തെളിഞ്ഞു തെളിഞ്ഞു വരുന്ന ആളുടെ മറു ചോദ്യം കേട്ട പാടെ പിന്നേം പെടലിക്ക്‌ പിടിച്ചു മുക്കി പ്രതി പുരുഷന്‍ പാവത്തിനെ...
വല്ലചാതീം കുതറി പൊങ്ങി നമ്മുടെ കുടിയച്ചാര്‍!
"നീ കണ്ടുവല്ലേ " ചോദ്യം
ആരെ"? മറു ചോദ്യം.
"ഉടയതംപുരനായ ദൈവത്തിനെ" അലറി പ്രതി പുരുഷന്‍...
സ്വല്പ നേരം ശാന്തനായി നിന്ന് ...ശ്വാസം ഒക്കെ എടുത്ത് രണ്ടു കയ്യും എടുത്ത് പ്രതി പുരുഷന്റെ ഇയര്‍ ഡ്രം നോക്കി ഒരെണ്ണം ഇട്ടോണ്ട് കുടിയാനവന്‍ അതിലും ഉറക്കെ " പിന്നെ ഇവിടല്ലിയോ ദൈവം കുടിച്ചു ചത്തത്"
.....റി മിക്സ്‌ പാട്ടിന്റെ താളത്തില്‍ കൈ കൊട്ടി പ്രതി പുരുഷന്‍ പന്തലില്‍ എത്തി തിരിഞ്ഞു നോക്കിയപ്പോള്‍...പല്ലും കടിച്ചു നില്‍ക്കുന്നു രക്ഷിക്കപ്പെട്ടവന്‍.....

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

കയ്യാള്‍

 ഉത്തരവാദിത്വങ്ങള്‍ ഒത്തിരി ആകുംബോള്‍ ഒരു മടുപ്പ്‌.
വല്യ വല്യ ബിസിനസ്‌ സാമ്രാജ്യങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണത്തിനു പോലും പറ്റുന്നില്ല . വിദേശത്തു നിന്നും, അവിടങ്ങളില്‍ സാധന സാമഗ്രികള്‍ ഉണ്ടാക്കുന്നവരുടെ  നിരന്തര ക്ഷണം വേറെ....അവിടെ ചെല്ലാനും കച്ചവടം ഉറപ്പിയ്ക്കാനും..എന്നു വേണ്ടാ..ആകപ്പാടെ ചാകാനും റ്റൈം ഇല്ലാച്ചാല്‍!!
 വീട്ടിലെ കാര്യങ്ങള്‍ ..പിള്ളരുടെ..ഭാര്യയുടെ ..നാട്ടില്‍ അച്ചന്‍..അമ്മ...ഒരു കയ്യാളിനെ കിട്ടിയെ തീരൂ..ഓഫീസ്‌ മനേജരോട്‌ ഇതെല്ലാം നോക്കി നടത്താന്‍ പറയുന്നതും ഒട്ടും ശരിയല്ല...കാര്യം ഒരു മാതിരി അടിമപ്പണി അവരെക്കൊണ്ടൊക്കെ ചെയ്യിക്കാറുണ്ടെങ്കിലും അവര്‍ക്കതില്‍ പരാതി ഇല്ല....എങ്കിലും....
ഒരു കൈയ്യന്‍ അനിവാര്യമായി വന്നിരിയ്ക്കുന്നു. വീട്ടില്‍ അമ്മയ്ക്ക്‌ കൈത്താങ്ങിനു നിര്‍ത്തിയിരിയ്ക്കുന്നവനെ പാസ്പോര്‍ട്ട്‌ മുതല്‍ അരി സാമാനം എല്ലാം കൊടുത്ത്‌ ഉടുതുണീം മറുതുണീം എല്ലം നല്‍കി കൊണ്ടു വന്ന്‌ ഇക്കരെ എത്തിച്ചപ്പോള്‍ ഒരു ശങ്ക..."എവന്‍ അവിടെ നാലെണ്ണം കീറാതെ ഉറങ്ങുന്നവന്‍ അല്ലായിരുന്നു"..പലപ്പൊഴും അച്ചന്‍ ഗുന്‍മനു" വച്ചിരിയ്ക്കുന്ന മറ്റവനെ അടിച്ചു മാറ്റുന്നതിനെ ചൊല്ലി ചില്ലറ ചൊല്ലി ആട്ടങ്ങള്‍ പതിവായിരുന്നു..നിങ്ങള്‍ അത്റയും കുറച്ചു കുടിച്ചാല്‍ മതി മനുഷ്യാ എന്ന അമ്മയുടെ അപായ സൂചനയും..രണ്ടായാലും കൊണ്ടുവന്നു ഇനി അവണ്റ്റെ ഡിമാണ്റ്റ്‌ കേട്ടേ തീരൂ... എനിയ്ക്ക്‌ ഒന്നും വേണ്ടാ കൊച്ചാട്ടണ്റ്റെ നന്‍മ അല്ലാതെന്താ.." അവണ്റ്റെ കരുതലില്‍ തല കുനിച്ചു പോയി! കൂടപ്പിറപ്പുകള്‍ക്കില്ലാത്ത സ്നേഹം. കരുതല്‍. തെറ്റിധരിയ്ക്കരുതായിരുന്നു.
 സന്തോഷത്തിനു ലേശം ഷിവാസ്‌" ഓഫറ്‍ ചെയ്തു...ഓ വേണ്ടായിരുന്നു" എന്നൊരു മുഖവുരയോടെ ഒറ്റ വലിയ്ക്കു തീറ്‍പ്പാക്കി! അടുത്തതിനു സ്ഫടികം നീക്കി..നീട്ടി.."സ്വയം ക്രുതാനറ്‍ധം എന്നും പറഞ്ഞോണ്ട്‌ ഒരെണ്ണം കൂടി നിറവേറ്റി... എന്നാല്‍ ഇനി" നീ പൊയ്ക്കോ " എന്ന് പറഞ്ഞതും "അവിടെ വല്ലചാതിം ..കരി ഓയില്‍ എങ്കില്‍ കരി ഓയില്‍ അര പെയിന്റ് അടിച്ചോണ്ടു നടന്ന എന്നെ ചാക്കില്‍ കെട്ടി കൊല്ലാന്‍ കൊണ്ടു വന്നതാണോ..."എന്നും പറഞ്ഞ ഒരു ചീറ്റല്‍..
നിന്ന നിപ്പില്‍ കിടുങ്ങിപോയി ..പത്തന്‍പത് സ്റ്റാഫിനെ പോറ്റുന്ന മുതലാളി ...മുതലയുടെ മടയില്‍..
ഒന്ന് സുഖിപ്പിയ്ക്കാന്‍ അവനോടു പറഞ്ഞു.." ഇത് മൊത്തോം നീ കുടിച്ചോ...വേറെ വേണേല്‍ വാങ്ങാം.."
"ഓ..എന്റെ പട്ടിക്കു വേണം..."
രണ്ടു നാള്‍ കഴിഞ്ഞ്...ദുബൈക്ക് ഒരു അടിയന്തിര ബിസിനസ് ട്രിപ്പ്‌..അവനെ വിളിച്ച് അതീവ രഹസ്യമായി എത്രയും ജാഗ്രതയോടെ പറഞ്ഞു..." നീ രാവിലെ എഴുന്നേറ്റ് കടകള്‍ എല്ലാം എട്ട്‌ മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കണംആര്‍കും സംശയം തോന്നുകയും അരുത് "
ഈ പറയാന്‍ കാരണം ഉണ്ട് ആകെ രണ്ടു ബാത് റൂമും മുപ്പതു പേരുടെ ഡോര്‍മെടരിയും ആണ് താമസത്തിന് ...ഇവന്റെ ഊഴം മുപ്പതാമാതാ..കൈയ്യന്‍ എന്ന നിലയില്‍ സമയ കൃത്യത വേണ്ടല്ലോ...!തന്നെയുമല്ല മുപ്പതാമത്തെ ഊഴാക്കാരനകുമ്പോള്‍ വൈകിട്ടത്തെ കുളിയും ലാഭം!!
എന്തായാലും അപ്പറഞ്ഞ പണി ആശാന് നന്നായി ഇഷ്ടപ്പെട്ടു..ഒരുത്തനെങ്കിലും സമയം തെറ്റി കട തുറന്നാലോ..അല്ലെങ്കില്‍ സമയം തെറ്റി വന്നാലോ..ഒരു പണി കൊടുക്കാമായിരുന്നു..മുതലാളീടെ പ്ലഗ് " എന്നുള്ള കളിയാക്കല്‍ ഒന്ന് കുറഞ്ഞേനെ...
എല്ലാം പറഞ്ഞു ഏല്പിച്ചിട്ട് വണ്ടി കയറി.
മൂന്നു നാല് ദിവസം കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍...എല്ലാ കടകളുടെയും താക്കോലുമായി മാനേജരും ശിങ്കിടികളും നിര നിര...."സാറിന് സംശയം ഉണ്ടായിരുന്നെങ്കില്‍ നേരില്‍ പറയാമായിരുന്നു.ഇത് പോലെ ചാരപ്പണി നടത്തണ്ടായിരുന്നു ..".
നിന്ന നില്പില്‍ ഉരുകി ഒലിച്ച് പോയി...
ഞാന്‍ അങ്ങനെ ആരെയും ഒരു പണിയും എല്പിച്ചിട്ടില്ല..എനിക്ക് പത്തു മുപ്പതു കൊല്ലമായി നിങ്ങളാ എല്ലാം.."
ഒരു വിധം തടി ഊരിയോ..ആവോ...
പല്ല് അറിയാതെ ഞറമ്മി ...അവനെ തപ്പി കണ്ടു പിടിച്ചു..പെടലി അടിച്ചു പൊളിക്കാനാ ആട്യം തോന്നിയത് ....എന്നാലും അമ്മയുടെ അടുത്ത ആള്‍ എന്ന നിലയിലും സ്വന്തം ആവശ്യത്തിനു തന്നത്താന്‍ കൊണ്ട് വന്ന അനര്‍ധം എന്ന നിലയിലും കൈ പിന്‍ വലിച്ചു.
"നീ എന്നാ മൈ..പണിയാടാ കാണിച്ചത്...നിന്നോട് ആരും അറിയാതെ വേണം കാര്യങ്ങള്‍ എന്ന് പറഞ്ഞിട്ട് ..ഇതാകെ കൊളമായി..."
"ഒരു കൊളോമില്ല..ഞാന്‍ രാവിലെ ഒന്ന് കുളിക്കാന്‍ ചെന്നപ്പം അവമ്മാര്‍ എല്ലാം കൂടി എന്നെ അങ്ങ് കളിയാക്കി കളിയാക്കി പ്ലഗ് പ്ലഗ്അവസാനം കുളിച്ചാല്‍ മതി " എന്നും പറഞ്ഞു...അപ്പോള്‍ ഞാന്‍ പറഞ്ഞു "ഇന്നെനിക്  നേരത്തെ കുളിച്ചേ പറ്റൂ കടയെല്ലാം എട്ട്‌ മണിക്ക് തന്നെ തുറക്കുന്നോ എന്ന് നോക്കാന്‍ മുതലാളി പറഞ്ഞിട്ട് പോയി..."
ഞാനിത്രേം പറഞ്ഞതാന്നോ ഇപ്പം കൊഴപ്പമായത്?
പാസ്പോര്‍ട്ടിനും ..തുണി മണി ആദി ആയവയ്ക്കും..ഇല്ലാത്ത ഫ്ലൈറ്റ് ടിക്കറ്റിനും ...മുടക്കിയ പൈസാ കൊടുത്ത് ...
ഒരു ബെല്‍ട് ബോംബാകാന്‍ കൊതി തോന്നിയ നിമിഷം!!

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

പഴത്തൊലി


ചിര പരിചിതമായ ഒന്ന്. റോഡില്‍ ..ബസ്‌ സ്ടാന്റില്‍ .തീവണ്ടി പാളത്തില്‍ സര്‍വത്ര..ശബരിമല കാലമായാല്‍ പിന്നേം കേമം .
കറുത്ത് ഉണങ്ങി കൊട്ടനടിച്ച ഒരു പഴത്തൊലി വരുത്തി വച്ച നാടകീയ മുഹുര്‍ത്തങ്ങള്‍.

അയല്‍വാസി സുഹൃത്തിന്റെ അച്ഛന്‍ വയസു തൊണ്ണുരിനു മേല്‍ ..വെള്ള മുണ്ടും വടീം നിര്‍ബന്ധം..വീടിനുള്ളിലായാലും ..
സുഹൃത്തിന്റെ ഭാര്യയും മകളും അമ്മയും..കുഞ്ഞമ്മയുമായി ഒരു കൂട്ട് കുടുംബം. അമ്മയ്ക്കും കുഞ്ഞമ്മക്കും എഴുപത് എണ്‍പത് പ്രായം ..
അങ്ങനെ ഇരിക്കുമ്പോള്‍ അമ്മ ദിവങ്ങതയായി. അച്ഛന്‍ തനിയെ. ചുമ്മാ മിണ്ടീം പറഞ്ഞും ..ഇടയ്ക്കിടെ കുഞ്ഞമ്മ കഞ്ഞീം കറീം ഒക്കെ എത്തിച്ചു കൊടുക്കും..
ഒരു നാള്‍ അച്ഛന്റെ മുറിയില്‍ നിന്നും കുഞ്ഞമ്മയുടെ ഒരലര്‍ച്ച ..".മോളെ മോളെ.".എന്ന്..സുഹ്രത്തിന്റെ ഭാര്യയെ വിളിയോട് വിളി..
"എന്നതാ കുഞ്ഞമ്മേ ..വല്ലോം കണ്ടു പേടിച്ചോ..അതോ.".വയ്യാത്ത അച്ചനെങ്ങാനും അമ്മയുടെ മാതിരി കിടന്ന കിടപ്പില്‍ ശ്വാസം വെടിഞ്ഞോ.
സുഹൃത്തിന്റെ ഭാര്യ ഓടിയെത്തി..
നോക്കുമ്പോള്‍ അച്ഛന്റെ മേശപ്പുറം ചൂണ്ടിക്കാട്ടി കുഞ്ഞമ്മ പറയുന്നു "അതെന്നാ മോളെ ആ ഇരിക്കുന്നത്? കറുത്ത് ഉണങ്ങി എന്തോ ഒരു സാധനം.."

സുഹൃത്തിന്റെ ഭാര്യയും ഒന്ന് ഞെട്ടി ..പിന്നെ പറഞ്ഞു "ഓ..അതൊരു ഏത്തപ്പഴത്തിന്റെ പഴയ തൊലിയാ.ഇന്നലെ കഴിക്കാന്‍ കൊടുത്തതാ ."
"ഞാന്‍ വിചാരിച്ചു അച്ഛന്‍ മൂത്രം ഒഴിച്ചപ്പോള്‍" ല്ലതു" വല്ലോം ഊരി പോയതായിരിക്കുമെന്ന്."

അപ്പോള്‍ കുഞ്ഞമ്മ കണ്ടിട്ടുണ്ടോ ..ആവോ..സുഹൃത്തിന്റെ ഭാര്യയുടെ ആത്മഗതം..

2010, ജനുവരി 25, തിങ്കളാഴ്‌ച

വിവരാവകാശം വിവരാഭാസമാകുമ്പോള്‍

2005 ല്‍ ജനകീയ ജനാധിപത്യ ഭാരതത്തിന്റെ തൊപ്പിയിലെ സ്വര്‍ണ തൂവലായി നെയ്തു ചേര്‍ത്ത നിയമം. കേവലം പത്തു രൂപയ്ക്ക് അറിയണ്ടത് മുഴുവനും അറിയണ്ടാത്തതായി ഒന്നുമില്ല!
 എത്ര എത്ര അഴിമതി കഥകള്‍ മറനീക്കി വേദിയില്‍ നിറഞ്ഞാടി
സര്‍കാരും ജനങ്ങളും ഇണങ്ങാത്ത കണ്ണികളായി ഒളിച്ചും കണ്ടും ഇടയാകാതെ ഇടംകോല്‍ ഇട്ടിരുന്ന ബ്യുറോ ക്രാറ്റുകള്‍ എന്ന ഇടനില ദല്ലാളന്‍ മാരെ അല്പമെങ്കിലും മെരുക്കാനും.. ബ്യുരോക്രസി"എന്ന മായാജാലക വാതില്‍ മലര്‍ക്കെ തുറന്നു ഉള്ളിലുള്ളതെല്ലാം വലിച്ചു വെളിയില്‍ തള്ളാനും കണ്കണ്ട ഔഷധം ഇതൊന്നു മാത്രം.
ഔദ്യോകിക രഹസ്യങ്ങള്‍ അല്ലാത്തതെല്ലാം വെളിപ്പെടുതിയെ തീരു. എന്നാല്‍ ഇതിനുമപ്പുറം കാര്യങ്ങള്‍ കടന്നു കയറി
 ഈ  നിയമം കയ്യാളി വല്ലോന്റേം നെഞ്ചത്ത്‌ കേറാന്‍ വെറും പത്തു രൂപ മതി എന്ന് വന്നാലോ?
അവിടെയാണ് വിവരാഭാസം !
പൊതു തൊഴിലിടത്ത് പണിയെടുക്കുന്ന  തൊഴിലാളി അല്ലെങ്കില്‍ ക്ലാര്‍ക്ക് അല്ലെങ്കില്‍ സുപ്രണ്ട് അതിനും മുകളിലെ ക്ലാസുകാര്‍ ഇവരൊക്കെ ചെയ്തു കൂട്ടിയ കുന്നായ്മകള്‍ ചുവപ്പന്‍ നാടയ്ക്കിടയില്‍ നിദ്രാ രാക്ഷസന്‍ മാരായി കിടക്കുമ്പോള്‍ തട്ടി ഉണര്‍ത്താന്‍ ഈ വടി നല്ലതാകുമ്പോഴും അവന്റെ അല്ലെങ്കില്‍ അവളുടെ വിലാസം നാള്‍വഴി പുത്ര കളത്ര സംബന്ധമായതും അല്ലാത്തതും ആഹാര നീഹാര വിരേചന കാര്യങ്ങള്‍ വരെ ചോദിക്കുമ്പോള്‍ ചില ചില്ലറ വകുപ്പുകള്‍ വച്ചൊരു തള്ളലും അതിനു മുകളില്‍ അപ്പീല്‍ എന്ന അവസാന വാക്കും പൊല്ലാപ്പും.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നാളിതു വരെ എത്ര ലൈംഗിക വേഴ്ചകള്‍ നടന്നു എന്ന് ഏതോ ഒരു മാന്യന്‍ ചോദിച്ചത്രേ!
സരസ്വതി നമസ്തുഭ്യം!!
പോലീസ് ചൌക്കിയിലെ സര്‍വ്വത്ര പെണ്‍ പോലീസിന്റെയും വിലാസം തപ്പി വേറൊരാള്‍..കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ അപ്പീല്‍ അധികാരി കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്നും പറഞ്ഞു തുള്ളി ആടിയത്രേ..
അങ്ങനെ വിവാഹ ബ്യുറോ കാരന്‍ ബ്യുറോ ക്രാറ്റിനും കിട്ടി വിലാസങ്ങള്‍.പത്തു രൂപയ്ക്ക് എത്ര വിലാസങ്ങള്‍ !
മരിച്ചവനെ കൊന്നവനാക്കുന്നു ഹിതം അവിഹിതമാക്കുന്നു അങ്ങനെ എന്തെല്ലാം ചോദ്യങ്ങള്‍.!
ആവശ്യം വേണ്ടുന്നവനപ്പുറം അനാവശ്യം ചോദിക്കാന്‍ എളുപ്പ വഴി ആകുന്നുവോ ഈ നിയമം?
അപക്വമായ തീരുമാനമായിരുന്നോ ആവോ?
ആയുധം അറിവില്ലാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ എന്ത് സംഭവിക്കും എന്നുള്ളത് ഇറാക്ക് അമേരിക്ക യുദ്ധ കാലത്ത് ഒത്തിരി ഒത്തിരി ചര്‍ച്ച ച്യ്തത് പോലെ...ഇതും അറിയാത്തവന്റെ കയ്യില്‍ കിട്ടിയാല്‍ ഇതിനപ്പുറം കഴിഞ്ഞും പല ചോദ്യങ്ങളും ഉണ്ടാകാനിരിക്കുന്നത്തെ ഉള്ളു.
മൂപ്പെത്താതെ പറിച്ചു പോയതാണോ? എങ്ങനെ ഈ അവകാശം "മാന്യമായി" ഉപയോഗിക്കണം എന്നൊരു ബോധവല്‍ക്കരണം ആരും പറയാറില്ല.
 സൂക്ഷിച്ചുപയോഗിചില്ലാത്ത പക്ഷം ശിക്ഷാവിധികള്‍ ഉണ്ടായേ തീരു
തീര്‍ച്ചയായും അപേക്ഷ അയക്കുന്നതിനു മുന്പ് ഒന്ന് ചിന്തിക്കാന്‍ എങ്കിലും അനാവശ്യ കാരന് കഴിയണം..
ഭസ്മാസുരന് കിട്ടിയ വരം ഇത്രയും വരില്ല!

2010, ജനുവരി 17, ഞായറാഴ്‌ച

പെരുംതച്ച്ചന്‍

പെരുംതച്ച്ചന്‍ ഇവിടെ പൊന്നച്ചനാകുന്നു ...ഉളി താഴെക്കിട്ടത്‌ അച്ഛനല്ല ..മകന്‍.
ഒരു പക്ഷേ കൂത്തംബലമോ ..വെള്ളം തുപ്പുന്ന പാവകളെയോ ഒക്കെ പെരുംതച്ച്ചനോളം തികവില്‍ പുനര്‍ നിര്‍മിക്കാന്‍ ത്രാണി ഉണ്ടായിരുന്നവന്‍..
ദൈവത്തിന്റെ വിക്രുതിയാല്‍ കരവിരുതുകള്‍ മായ്ക്കപ്പെട്ട ...ഏതോ മായയാല്‍ മറയ്ക്കപ്പെട്ട.. നാല് ആണ്മക്കളും ഒരച്ഛനും.
പഴയകാലം പുരകളുടെ മോന്തായം അടിച്ചുകൂട്ടി ..എല്ലാ വാസ്തു ഗണിതന്ഗ്ന്ങളെയും ഞെട്ടിച്ചിട്ടുള്ള തന്ത തച്ചന്‍  ..ദാരു ശില്പന്ഗ്ന്ങളെ  ജീവനുള്ളതാക്കിയിരുന്ന കൈവഴക്കം..
മക്കളും അച്ഛനുമായി അഴിയാ കുരുക്കുപോലെ ഒന്നിച്ചൊരു പടയണി..അമ്മയില്ലാ ആണ്‍ തരികളെ ചിറകിന്‍ കീഴില്‍ കാത്ത് വച്ചു.

കാലമേറെ പോക ..പോക മക്കള്‍ വളര്‍ന്നു..മൂത്തവന്‍ ഇളയവന്‍ എല്ലാം മീശ വച്ചു..മൂത്താശാരി മാരായി.കൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും അവരെ തേടിയെത്തി...
എവിടെനിന്നോ ഒരു മായാ ജാലക വാതില്‍ തുറന്നു...അതിലൂടെ വന്നത് വിഭ്രാന്തിയുടെ മാന്ത്രികന്മാര്‍ ..
മനോ രോഗത്തിന്റെ മോഹ നിദ്രയിലായി ഒന്ന് രണ്ടു പേര്‍ ..ശേഷിക്കുന്നവര്‍
മദ്യത്തിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട്..അപ്പൂപ്പന്‍ താടികളായി.പറന്നു പറന്നു നടന്നു
 ആരും പണിക്കു വിളിക്കാതായി...
പാവം അച്ചന്‍ നേരംവെളുക്കുമ്പോള്‍ തുണി സഞ്ചിയില്‍ പണിസാധനങ്ങള്‍ ഒരു കൈയില്‍ തൂക്കി..മറു കയ്യില്‍ മുഴക്കോലും
കൂനി കൂനി പതയോരങളിലൂടെ ..പണി തേടി..
നാലുമക്കളെ പോറ്റുന്ന തന്ത കോഴിയായി..
അവിടം കൊണ്ടും തീര്‍ന്നില്ല പടച്ചോന്റെ പണി..എന്നോ എങ്ങോ വച്ച് ..
ഇളയവന്‍ എന്തിനോ എറിഞ്ഞ ഉളി ഉളുക്കി പെരും തച്ചന്‍ കണ്ണടച്ചു.
മൂത്തവന്‍ കണ്ടു നിന്നു ചിരിച്ചു...ചോരയുടെ നിറം മരത്തിന്റെ മഞ്ഞയാണ് എന്നവന്‍ ഉച്ചത്തില്‍ പറഞ്ഞു..
പടയണി പിരിഞ്ഞു...

2010, ജനുവരി 9, ശനിയാഴ്‌ച

അമ്മത്വം" ഒരു പൊളിച്ചടുക്കല്‍

കഠിന വ്യഥയോടെ അച്ഛന്റെ, സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഒക്കെ വെറുപ്പും പുച്ഛവും ഏറ്റു മേലാസകലം അമ്പുകൊണ്ട് തളര്‍ന്ന് അമ്മയുടെ മടിയില്‍ അഭയം പ്രാപിച്ച മകന്റെ തലമുടി നാരിഴയിലൂടെ വിരലുകള്‍ ഓടിച് കണ്ണ് നീര്‍ ചാലുകള്‍ കവിളിലൂടെ ഒഴുക്കി നിശബ്ദം കേഴുന്ന അമ്മയും...ഗര്‍ഭ പാത്രത്തില്‍ എന്നവണ്ണം അമ്മ മടിയില്‍ ചുരുണ്ട് കൂടി കിടക്കുന്ന മകനും.
അനുഗ്രഹീത നടന്‍ മോഹന്‍ലാലും കവിയൂര്‍ പൊന്നമ്മയും ചേരുന്ന ഏതോ ഒരു സിനിമ ഭാഗം.
മകന്റെ ദുഃഖം ഏറ്റു വാങ്ങി തളര്‍ന്ന അമ്മയെ ഓര്‍ക്കുമ്പോള്‍ ഇന്നും അറിയാതെ കണ്ണ് നിറയും.പുറകാലെ ഒരു ഞെട്ടലും.!
ആരുടെയോ സൌജന്ന്യത്തില്‍ ഒരു സിനിമ - കോളജില്‍ പഠിക്കുന്ന കാലമായിട്ട് കൂടി - വര്‍ഷത്തില്‍ ഒരെണ്ണം കണ്ടു വരവേ ..
അമ്മയുടെ ആക്രോശം ചെവിയില്‍ മുഴങ്ങിയതിന്റെ ഞെട്ടല്‍.
"തോന്ന്യാസം നടന്നോ..അവന്മാരൊക്കെ കശുള്ളവരാ ..ഒടുക്കം നിനക്കും തന്തേടെ ഗതി.."
(അച്ഛന്‍ പരോപകാരത്താല്‍ മുങ്ങിയ ഒരു ടൈടാനിക് " ക്യാപ്ടന്‍ ആയിരുന്നു!
ഇടിത്തീ എന്ന സിനിമ അല്ല കണ്ടത് എന്ന് ഉറപ്പായിരുന്നു . പിന്നെ ഈ ടയലോഗ്?

പ്രായം ഏറെ ചെല്ലുമ്പോള്‍ ആകമാനം ഒരു പുനര്‍ചിന്തനം ..
അമ്മയെ എതിര്‍ക്കുകയോ അമ്മമാരുടെ ഉഗ്ര ശാപം എല്കുകയോ അല്ല. ഇല്ല.
അമ്മത്വം ആരും പറയാത്തത് എന്തെ എന്ന് മാത്രം ഒരു ശങ്ക?
ഒരു പക്ഷെ കല്പാന്ത കാലത്തോളം അമ്മയെ ദൈവമാക്കി മനസ്സില്‍ വാഴിച്ച പഴയ ഏതെങ്കിലും മന്ത്രമാകാം..
അല്ലെങ്കില്‍ അമ്മയാണ് സത്യം അച്ഛന്‍ വഴി മാത്രം എന്നുള്ള പഴമൊഴി ആകാം..അതുമല്ലെങ്കില്‍ വെറും ഒരു ഫാഷന്‍ ആകാം..
നാട്ടു നടപ്പിനെ എതിര്‍ത്താല്‍ ബഹിഷ്ക്രുതനാകും എന്നുള്ള പോയ്‌ പേടി ആകാം..
എന്തായാലും അമ്മമാരുടെ അമ്മത്വം ഇല്ലായ്മെയേ കുറിച്ച് എങ്ങും അങ്ങനെ കേട്ടതായി ഈ മുട്ട വട്ടത്തിലുള്ള അറിവില്‍ പെട്ടിട്ടില്ല.
എന്നാല്‍ സ്വകാര്യ ഭാഷണങ്ങളില്‍ ഇങ്ങനൊരു ഭീഷണി ഉള്ളതായി തലയാട്ടുകള്‍ കണ്ടിട്ടുമുണ്ട്!
ആരും അറിയണ്ടാ എന്നൊരു ആത്മഗതവും.!
എന്തെ ഇങ്ങനെ എന്ന് ചോദിച്ചാല്‍..ആദ്യം പറഞ്ഞ ആ ചുരുണ്ടുകൂടലിന് ഉള്ള അടങ്ങാത്ത ആഗ്രഹം ..കുഞ്ഞായി കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് എല്ലാം അമ്മ തന്നേനെ    എന്നുള്ള കവി വാക്യം അത്ഭുതത്തോടെ കേട്ട് നിന്നിട്ടുണ്ട്.
സാന്ത്വനം ...ആശ്വാസം..ഒരു വിളിയില്‍ ഒരായിരം അപ്പൂപ്പന്‍ താടി കൊണ്ടുള്ള ഉഴിച്ചില്‍..
വികൃതി മൂത്ത് ഇത്തിരി വൈകി വീട് പൂകിയാല്‍ ഒരു പക്ഷെ നാട്ടു നടപ്പിനു പറഞ്ഞു പഴകിയ അച്ഛന്‍ എന്ന കടും വെട്ടു..കൊമ്പന്‍ മീശ കാണാതെ ..പമ്മി പമ്മി കതകു തുറന്നു തന്ന്..വിളമ്പി വച്ചിരിക്കുന്ന ചോറും കൂട്ടാനും എടുത്ത് കഴിക്കുവോളം കൈ വളര് കാല്‍ വളര് എന്ന് നോക്കി ഇരിക്കുന്ന അമ്മ ഇന്നുണ്ടോ? ആവോ...
ഉള്ളവര്‍ ഇനി ഈ വര്‍ണ്ണ സുരഭിയാം ഭൂമിയില്‍ പൂമ്പാറ്റകളായി ജനിക്കും.
കൈ കുറ്റപ്പാടുകള്‍ പൊറുക്കുക...തൊണ്ണൂറു കളിലും അമ്മയുടെ കൈ പിടിച്ചു സ്വാന്തനം ആകുമ്പോളും ഞാനാണ് ശരി ..ഞാന്‍ , എന്റെ, എന്നിങ്ങനെ ...അമ്പതുകാരനോട് വാതുവക്കുമ്പോള്‍..
അച്ഛനാണ് ശരി എന്നൊന്ന് പറഞ്ഞോട്ടെ...ആവശ്യങ്ങളുടെ ആവനാഴി ഒഴിയാതെ..ആവലാതികളുടെ ...പൊറുതി കേടുകളില്‍ അമ്മയോട് ആയുധം വച്ച് കീഴടങ്ങിയ..അടങ്ങുന്ന എത്രയോ അച്ചന്മാര്‍ ..ഈ നിമിഷവും..
(മൃഗീയതയ്ക്കും അപ്പുറം ..രാക്ഷസീയവും കഴിഞ്ഞുള്ള മനുഷ്യ ബന്ധങ്ങള്‍ ഈ പട്ടികയില്‍ വരുന്നില്ല.)

2009, ഡിസംബർ 27, ഞായറാഴ്‌ച

ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ!

ഈ തിരുമുറ്റത്ത് പൊങ്കാല ഇട്ടവര്‍ , അക്ഷരം എഴുതി പഠിച്ചവര്‍ , വഴിപാടുകള്‍ എത്രയോ നേര്‍ന്നവര്‍ ഇവിടം കൊണ്ട് ജീവനം കഴിച്ചവര്‍ ഒത്തിരി പേര്‍ ...
ഇന്നിപ്പോള്‍ പുതിയ ആള്‍ ദൈവങ്ങളെ തേടി പോകുന്നു അമ്മെ...ട്വിടര്‍ ആയും ഫേസ്ബുക്കായും മറ്റും അവതരിച്ചിരിക്കുന്ന പുത്തന്‍ ദൈവങ്ങളെ പൂജിക്കാന്‍ പഴയ ഭക്തര്‍ ഒരുപാട് പേര്‍ ഈ തിരുമുറ്റം വിട്ട് പോയി..പോകുന്നു അമ്മെ.!
കഴിഞ്ഞ കൊല്ലത്തെ ഏതോ ഒരു സര്‍വെയില്‍ ബ്ലോഗനാര്‍ കാവില്‍ വരുമാനം കുറയുന്നു എന്ന് കണ്ടെത്തി..കലി കാല വൈഭവം.
അല്ലേലും പുതിയത് കാണുമ്പോള്‍ മനുഷ്യന് ഭ്രമം കൂടുമമ്മേ..ഹിവിടെ ജീവിച്ചു മരിക്കാനാ ഇവന്റെ ഇങ്ങിതം..മറ്റുള്ളതൊന്നും അമ്മയോളം വരുമോ?
അവിടെല്ലാം വല്യ വല്യ ആള്‍ക്കാരുടെ മായ ജാല വിദ്യകള്‍..പശുവും കിടാവും..തൊഴുത്തും..കന്നുകാലികളും എന്നൊക്കെ ആടി തകര്‍ക്കുമ്പോള്‍ ഇവിടെ ഈ മുറ്റത്ത്‌ നില്കുന്നതാ സുഖം. ഇവിടെ തന്നെ ശാന്തി . പാമ്പും പഴയതല്ലേ നല്ലത് ഹെന്റമ്മേ?
ചന്തു ചതിചിട്ടില്ലമ്മേ ചതിച്ചിട്ടില്ല..ബ്ലോഗുകള്‍ ട്വീടുകള്‍ ആയി മാറിയപ്പോഴും ഭിത്തിയില്‍ എഴുത്തായി കഥകള്‍ മാറുമ്പോഴും ..ഇരുമ്പാണി മാറ്റി തുരുംബാണി വച്ച് വെളക്കി..അപ്പോഴും ചന്തു തോറ്റില്ല..
എത്രനാള്‍ ഇങ്ങനെ പിടിച്ചു നില്കും...അമ്മെ..വിഷയ ദാരിദ്ര്യം തോന്നിപ്പിക്കരുതെ!
അങ്ങനെ വന്നാല്‍ ഈ ചന്തു അടിയറവു പറഞ്ഞു പുത്തന്‍ ദൈവതാന്മാരെ തേടി പോകാതെ വയ്യമ്മേ!

2009, ഡിസംബർ 20, ഞായറാഴ്‌ച

ഒരു സ്കൂട്ടര്‍ യാത്ര

ഇത് പോലെ  ഒരു ക്രിസ്തുമസ് കാലം.
റിട്ടയര്‍  ചെയ്ത അധ്യാപക ദമ്പതികള്‍ ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി.അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...
പഴയ ബജാജ് ചേതക്കില്‍ ഭാര്യയെ ഇരുത്തി ആങ്ങളയെ കാണാന്‍ .
അളിയനുമായി ഇത്തിരി വീത പ്രശന്മൊക്കെ പറഞ്ഞു..രണ്ടു പട്ടാളം അകത്തും ആക്കി.
ഉച്ച ഊണ് കഴിഞ്ഞ് വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര.
വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ചവിട്ടി തിരിച്ചു  വിട്ടു ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ"
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ച ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
അങ്ങനെ ഒരു ക്രിസ്മസ്... (ആശംസകളോടെ !).