Powered By Blogger

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഇനിയും വരാത്ത ഓണങ്ങള്‍

 കഴക്കൂട്ടത്തും കടമ്മനട്ടയിലും ഇലന്തൂരും ...ഒരു പിടി വീടുകളില്‍ ഇനി ഓണം വരുമോ?
ആണ്മക്കള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു " ഇനി ഓണത്തിന് ഇല്ലാ ...കള്ള കര്‍ക്കിടകത്തിലെ വാവും നാള്‍ കറുത്ത കാക്കകളായി ബലിയിടങ്ങളില്‍ ആടുന്ന മരച്ചില്ലകളില്‍ നാക്കില വക്കുമ്പോള്‍ വരാം...
അമ്മയെ കാണാം അച്ഛനെ പെങ്ങളെ ചേട്ടനെ...ആത്മ സുഹൃത്തുക്കളെ...ഗുരുക്കന്മാരെ എല്ലാം കാണാം.

ഓണ പൂവിളികളില്‍  പുലികളിയില്‍ പൂക്കളത്തില്‍ ഊഞ്ഞാലില്‍ എല്ലാം ഇനി മൂക സാന്നിധ്യങ്ങളായി ...ഇളം കാറ്റായി ...ചാറ്റല്‍ മഴയായി ..അടരുന്ന ഇതളായി ഞങ്ങള്‍ വരാം...പക്ഷെ ഓണം ഉണ്ണാന്‍ ..ഉണ്ണികളായി അമ്മേ   അച്ഛാ  ഇനി വരില്ല.
അച്ഛന്റെ ഏറെ നാളത്തെ മരണ കിടക്ക കണ്ടു പടി ഇറങ്ങിയതാണ് ...മരുന്നിനു പോലും തികയാതെ ഈ മകന്‍ തെക്കോട്ട്‌ പോയ കാറ്റില്‍ മറു കര പൂകി..അറിയുന്നച്ചാ ഇനി ഇവിടെ വരുമ്പോള്‍ ചികിത്സ ആദ്യം...
അമ്മേ പെങ്ങളുടെ മാന്ഗല്യം ..താലി ..മാല ..നാദസ്വരം..സ്വപ്നമാകുംപോള്‍ ..ഒരു തൂണും ചാരി ഒന്നിനും കൊള്ളാതെ മുന്‍പേ പറന്ന പക്ഷിയായി ..തൂവല്‍ കൊഴിന്ജ് ..കൂട്ട് പക്ഷികളുമായി ..ഉണക്കലരി കൊത്തി കൊത്തി ....
ഇനി വരും ജന്മങ്ങളില്‍ കുഞ്ഞായി ജനിക്കാം ...കൂട്ടിനു വരുമോ....

(ഓണകാലത്ത് അകാലത്തില്‍ കൊഴിഞ്ഞ പൂ ഇതളുകള്‍ക്ക്)

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ആത്മ കഥ

കോളേജില്‍ ഏറെ രാഷ്ട്രീയ അസ്കിത മൂത്ത് നില്‍ക്കുംപോള്‍..ഇട വഴിയെ ഒരു പ്രേമം കൂടി കേറി വന്നു.
ഉത്തരവാദിത്തങ്ങള്‍ കൂടി. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ്..
രണ്ടായാലും രാഷ്ട്രീയത്തില്‍ ശോഭിക്കില്ല എന്ന് തീര്‍ച്ചയാക്കി, ഇനി കുടുംബസ്ഥാനായാല്‍ ശോഭിക്കുമോ എന്ന് നോക്കാം എന്ന് കരുതി..
പരിചയക്കാരിയോടു രജിസ്ടര്‍ വിവാഹം ഇപ്പോള്‍ കഴിക്കാമെന്നും നാല് പുത്തന്‍ കൈയില്‍ വന്നിട്ട് ഒന്നായി ജീവിച്ചു നോക്കാമെന്നും ഒരു അടവ് എടുത്തു നോക്കി. അവള്‍ ഇന്നലേ തയാര്‍..!
അടുത്തുള്ള രജിസ്ടര്‍ ആപ്പീസില്‍ പോയാല്‍ എല്ലാ രഹസ്യ അജണ്ടകളും പൊളിയും..പോരാത്തതിന് വീട്ടില്‍ അല്‍പ സ്വല്പം പൊട്ടലും ചീറ്റലും കേള്‍ക്കുന്നുമുണ്ട്..കാറ്റ് പരത്താത്ത നാറ്റം ഇല്ലല്ലോ!
ദൂരെ പോകണമെങ്കില്‍ അസാരം പണം കൈയില്‍ വേണം..കൂട്ടുകാരിലും തെണ്ടിയായിരിക്കുന്ന ഞാനും..അതിലും തെണ്ടികളായ കൂട്ടുകാരും.
വിഷമ സ്ഥിതി..തരണം ചെയ്യാന്‍..ഒരു വെളിച്ചം പോലെ ദൈവം അയല്‍വാസി സുഹൃത്തിനെ എത്തിച്ചു!
കോണ്ട്രാക്റ്റ് പണിയില്‍ പണം കൊയ്യുന്നവന്‍..സഹൃദയന്‍..പ്രേമിച്ചേ വിവാഹം കഴിക്കാവൂ എന്നും..ഒരിക്കലും പ്രേമം മടുക്കരുത് എന്നും തത്വം ഉള്ള നല്ലവന്‍, സുശീലന്‍ , സുമനസ്സ് , അമ്പോറ്റി...
വിവരങ്ങള്‍ അറിയുകയും ചെയ്യാം..എന്റെ കാലക്കേട്മുന്നേ കണ്ടെന്നവണ്ണം...
അഞ്ഞൂറ് രൂപ തന്നിട്ട് പറഞ്ഞു "എന്നെങ്കിലും തിരികെ തന്നാല്‍ മതി. പിന്നെ നിന്റെ വീട്ടില്‍ ഒന്നും ഇപ്പോള്‍ അറിയണ്ടാ..കുറെ കഴിഞ്ഞ് എല്ലാം ശരിയാകും."
ഞാന്‍ സന്തോഷം കൊണ്ട് തല നൂറു തവണ ആട്ടി.
എല്ലാരും ജാഗ്രതൈ! കണ്ണില്‍ കണ്ട ബസുകളില്‍ നേരെ കോട്ടയത്തിനു..
എല്ലാം മംഗളമായി നടന്നു.
കൂട്ട് കാരികള്‍ പോയതിലും വേഗത്തില്‍ തിരികെ പോന്നു..
കൂട്ടുകാരന്മാര്‍ ഏതായാലും ഇത്രെമായി..ഒരു സിനിമാ കണ്ടിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..എ.സി തീയേറ്റര്‍ ഒരു സ്വപ്നം മാത്രമായിരുന്നത് ഇതാ കണ്‍ മുന്‍പില്‍...ബെഞ്ചും കസേരയുമില്ലാതെ ഇത്തിരി വല്യ ആള്‍കാരായി സിനിമ എങ്കിലും കാണാമല്ലോ...ഏക്‌ ദിന്‍ ക രാജാ...
തന്നെയുമല്ല അഞ്ഞൂറിന്റെ ബാക്കി പതിരുനൂറുണ്ട് താനും.
നേരെ സിനിമ തിയേറ്റര്‍ പൂകി. നനുത്ത തണുപ്പില്‍ ഇരുന്നൊന്നു കണ്ണടച്ചു...
വൈകിയ വേളയില്‍ വീടെത്തി ..മുറ്റത്ത് നിക്കുന്നു അമ്മയും പെങ്ങളും..
ആകപ്പാടെ ഒരു ചൊവ്വ് കേടുപോലെ..ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങു പോലെ...
"എല്ലാം നന്നായി കഴിഞ്ഞു അല്ലെ?"
അമ്മയുടെ മുന കൂര്‍ത്ത ചോദ്യം കേട്ട് ഒന്ന് പാളി..എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു..
"എന്ത് കഴിഞ്ഞു..എന്നാ?"
"നിന്റെ കല്യാണം...ഞങ്ങളോടും ഒന്ന് പറയാമായിരുന്നു.."
"കല്യാണമോ?" ഉരുണ്ടു കളിച്ചു നോക്കി...
"ഓ..എല്ലാം നമ്മുടെ കൊണ്ട്രക്ടര്‍ പറഞ്ഞു....ആ പാവം എത്ര നല്ലവന്‍ ..ഒട്ടും കള്ളത്തരമില്ല ..അവന്റെ അമ്മയുടെ ഭാഗ്യം..." (എന്റെ അമ്മയ്ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി എന്ന് വ്യംഗ്യം!)
അഞ്ഞൂറ് രൂപയിലെ വന്ന്യ മൃഗങ്ങള്‍ പല തവണ തലച്ചോറില്‍ ഇരുന്ന് അമറി...തൃശൂര്‍ പൂരം വെടിക്കെട്ടും ...
ഗണപതിക്ക്‌ വച്ചത്‌ ..കാക്ക കൊണ്ടുപോയി.. ദൈവമേ...

അങ്ങനെ ഈ മാസം ഇരുപത്തി നാലിന് ആ മഹാ സംഭവം കഴിഞ്ഞു  ഇരുപത്തഞ്ചു വര്ഷം ആകുന്നു..
"അറിഞ്ഞ് സഹായിച്ച സുഹൃത്ത് ഇന്നലെയും വന്നിരുന്നു...സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയാല്‍ ഫൈനാന്‍സ് ചെയ്യാമെന്നും പറഞ്ഞു...."ഇത്രയും നടന്നല്ലോ" എന്ന് ഞങ്ങള്‍ രണ്ടാളും (ഞാനും ഭാര്യയും )" ഇനി എന്ത് ആഘോഷം" എന്നും പറഞ്ഞു സുഹൃത്തിനെ യാത്ര ആക്കി...തമ്മില്‍ നോക്കി പഴയ ചിരി ചിരിച്ചു...
"ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും ..അല്ലേ" 
മകളുടെ വഹ മര്‍മം നോക്കി   ഒരു കുത്തും...

2010, ജൂലൈ 25, ഞായറാഴ്‌ച

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.  ഇപ്പോഴത്തെ സിനിമാ പേരുപോലെ കഥ മുഴുവന്‍ മനസിലാക്കാവുന്ന ടൈറ്റില്‍.
തിര നാടകം തുടങ്ങുന്നു.
സീന്‍ ഒന്ന്.  
നാല് കൊല്ലം വിദ്യാഭ്യാസ വായ്പ കൊണ്ട് കഷ്ട്ട പെട്ട് പഠിച്ച ഒരു പെണ്‍കുട്ടി. പഠനം കഴിഞ്ഞ മട്ടില്‍ ഇനി എന്ത് എന്നുള്ള ചോദ്യവുമായി പട്ടാളക്കാരുടെ ബാഗ് മാതിരി ഉള്ള നീളന്‍ ബാഗുമായി ബസിറങ്ങി "അമ്മേ..." എന്നുള്ള വിളിയോടെ വീടിന്റെ തിണ്ണയില്‍ എത്തി നില്കുന്നു.
"ങ്ങ്ഹാ...നീ വന്നോ കുഞ്ഞേ " എന്നുള്ള ആമോദത്തോടെ അമ്മ പാഞ്ഞു വന്നു മോളുടെ ബാഗും മറ്റും വാങ്ങുന്നു...ശേഷം ചൂട് ദോശ സാമ്പാര്‍ കഥകള്‍ ..അതിസാദരം...
സീന്‍ രണ്ട്.
 നേരം വെളുത്തു വരുമ്പോള്‍ ...പഴയ പുതപ്പിനുള്ളില്‍ റ" മട്ടില്‍ കുട്ടി കിടന്നുറങ്ങുന്നു.  പെട്ടന്ന് നോകിയ ഫോണില്‍ ഒരു തമിഴ് പാട്ട് അലറുന്നു...കുട്ടി ഉണര്‍ന്നു തിക്കും പക്കും വക്രിച്ചു നോക്കി ഫോണ്‍ എടുക്കുന്നു..."ങാ ഞാന്‍ പോകാം മിസ്സേ"എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് ആക്രി കച്ചവടക്കാരുടെ ഗോ ഡൌണ്‍ പോലുള്ള തന്റെ മുറിയില്‍ നിന്നും ഉറക്കെ..."അമ്മേ അച്ഛാ ...കൊച്ചീല്‍ ഒരു കമ്പനിയില്‍ ആര്‍ ആന്‍ഡ്‌ ഡി എഞ്ചിനീയറെ വേണം...നാളെ രാവിലെ ചെല്ലാന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു..."
അച്ഛന്‍ സ്വതവേ ഉള്ള ടെന്‍ഷന്‍ ഒന്ന് കൂടി കൂട്ടി..."ഇപ്പോഴേ പോകുന്നതാ നല്ലത്"
അമ്മ "ഏതായാലും ആദ്യത്തെ ഇന്റര്‍വ്യു അല്ലെ അമ്പലങ്ങളില്‍ ഒക്കെ ഒന്ന് പോയിട്ട് വെളുപ്പിന് പോകാം..."
അമ്മ ഒരുങ്ങി മോളും ഒരുങ്ങി തീര്‍ഥ യാത്ര.
സീന്‍ മൂന്ന്.
 രാത്രീടെ രണ്ടാം യാമത്തിലെ കുളി തേവാരം ..അച്ഛന്‍ നേരത്തെ കുളിച്ച് ഉഷാര്‍ ആയി...മകളും കുളിച്ചു വെളുപ്പിന് നാല് മണിക്ക് തന്നെ നാല് ദോശ അഹത്താക്കി! ഒന്നുടെ എന്ന് പറഞ്ഞ അമ്മയെ വിലക്കി.
അച്ഛന്റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ...മകള്‍ പുറകില്‍..നേരെ ടൌണ്‍...ആദ്യത്തെ ഷട്ടില്‍ ബസ് ഡ്രാക്കുള മാതിരി പടുതായും പറത്തി വന്നു നിന്നു..".ഇതേല്‍ കേറി കോട്ടയം ചെന്നാല്‍ കൊച്ചീക് എപ്പോഴും ബസ്സാ..."   "ശരി അച്ഛാ "മകള്‍ അനുസരണയോടെ കേറി ബസ് നീങ്ങി..."ശരണം വിളിയോടെ അച്ഛന്‍ തിരികെ

സീന്‍ നാല്.
  മണി പതിനൊന്നര , പോയ മകളുടെ വിവരം വിവരാവകാശ നിയമ പ്രകാരം ചോദിക്കണോ വേണ്ടയോ എന്ന് അച്ഛനും അമ്മയും...മൊബൈല്‍ ഫോണില്‍ എത്ര വിളിച്ചിട്ടും പരിധി കഴിയുന്നു എന്നുള്ള താക്കീത് മാത്രം.
"ഇന്റര്‍വ്യു അല്ലെ ധാരാളം പേര്‍ കാണും..." അമ്മ.
"എന്നാലും അങ്ങെത്തിയോ എന്നൊന്ന് പറയാമായിരുന്നു..." അച്ഛന്‍.
സമയം നീങ്ങുന്നില്ല..
ലാന്റ് ഫോണില്‍ നീട്ടിയ ഒരു കൂവല്‍ കേട്ട് അമ്മയും അച്ഛനും ഞെട്ടറ്റു!
"അതേ...അച്ഛാ ഞാനിപ്പോള്‍ ആണ് ഇവിടെ എത്തിയത്..സ്വപ്നയെ അവര്‍ എടുത്തു...ഞാന്‍ വന്നപ്പോള്‍ അവള്‍ തിരികെ  പോകുന്നു.."
"ഈശ്വരാ ...മുതു വെളുപ്പാന്‍ കാലത്ത് പോയ നീ നട്ടുച്ച കഴിഞ്ഞപ്പോഴാണോ അവിടെ എത്തിയത്..." അച്ഛന് ദേഷ്യം സംകടം ആക്രമണ ആസക്തി ഒക്കെ ഉണ്ടായി..."എന്നതാ " എന്ന് ചോദിച്ച തള്ളയോട്" കുന്തം"  എന്ന് പല്ല് കടിച്ചു.

സീന്‍ അഞ്ച്.
സന്ധ്യ തിരി വച്ച് അമ്മ തിരിയുമ്പോള്‍ 'അമ്മേ " എന്നുള്ള പഴയ ഇളിയുമായി മകള്‍ പുറകില്‍.
"എന്തോന്നിനാ നീ പോയത് " അച്ഛന് ആകെ ടെന്‍ഷന്‍..
"അച്ഛാ അച്ഛന്‍ പറഞ്ഞിട്ടില്ലേ സിവിക് റൈറ്റ് പോലെ തന്നെ സിവിക് സെന്‍സും വേണമെന്ന്..."
"അതും ഇതും തമ്മില്‍...അച്ഛന്റെ അറ്ധോക്തി...
"ഞാന്‍ കേറിയ ബസില്‍ കോട്ടയത്തിനു വണ്ടികൂലി ആയി നൂറു രൂപ കൊടുത്തു. ചില്ലറ ഇല്ലാ എന്നും പറഞ്ഞു രാവിലെ തന്നെ അയാള്‍ ചൂടായി എന്തൊക്കെയോ പറഞ്ഞു...ശരി ഇറങ്ങുമ്പോള്‍ മതി എന്ന് ഞാനും"
ഒരു സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയി..കോട്ടയത്ത് എത്തി എല്ലാരും ഇറങ്ങി കണ്ടകടര്‍ ആദ്യമേ പോയിരുന്നു...
ഞാന്‍ ഓടി വിജിലന്‍സ് അപ്പീസില്‍ കയറി എന്റെ ബാക്കി കാര്യം പറഞ്ഞു...ടിക്കറ്റും വണ്ടി നമ്പരും വച്ചു പരാതി എഴുതി കൊടുക്കാന്‍ അവര്‍ പറഞ്ഞു...
എന്റെ അച്ഛാ ഞാന്‍ ഉറങ്ങിയ വഴിയില്‍ ടിക്കറ്റ് പോയ കാര്യം അപ്പോഴാ അറിയുന്നെ...
അപ്പോഴേയ്ക്കും ഒന്നൊന്നര മണിക്കൂര്‍ പോയി...രണ്ടു മൂന്ന് ഏറണാകുളം ബസും...
നോക്കിയപ്പോള്‍ ഞാന്‍ വന്ന ബസും കണ്ടക്ടറും തിരികെ പോകുന്നു..."
എന്റെ സിവിക് സെന്സുണര്‍ന്നു...ഞാന്‍ അടുത്ത എറണാകുളം ബസില്‍ ചാടി കേറി..
കളമശ്ശേരിയില്‍ എത്തുമ്പോള്‍ സമയം ഒത്തിരി ആയി...ആദ്യം വന്ന സ്വപ്ന മാത്രമേ അപ്പോഴും ഉണ്ടായിരുന്നുള്ളൂ...
അവള്‍ക്കാണെങ്കില്‍ എന്നെക്കാട്ടിലും മാര്‍ക്ക് കുറവും...നേരത്തെ ചെന്നിരുന്നെങ്കില്‍..."
പത്തെഴുപത്തഞ്ചു രൂപ ആ മുടിഞ്ഞ കണ്ടക്ടറും കൊണ്ട് പോയി".....
" നീ പോയത് ബാക്കി വാങ്ങാനോ അതോ ജോലിയ്ക്കോ?" അമ്മയുടെ ധാര്‍മിക രോഷം ഉഗ്ര സ്ഫോടനമായി..".അതിനു ബാക്കി  തരാത്തവന്‍ അവന്റെ അമ്മേടെ പതിനാറിന് എടുത്തോട്ടേ എന്ന് കരുതിയാല്‍ പോരായിരുന്നോ...അല്ലെത്തന്നേം എത്ര രൂപ വെറുതെ പോകുന്നു...".
"അതെങ്ങനാ ഒരു അനങ്ങാ പാറ അച്ഛനും ഒന്നിനും കൊള്ളാത്ത ഒരു മോളും...ആ ജോലി  കിട്ടിയിരുന്നെങ്കില്‍ എഡ്യുക്കേഷന്‍ ലോണ്‍ എങ്കിലും അടയുമായിരുന്നു."

"എന്റെ ഭാര്യെ വിധിച്ചതെ നടക്കു....നീ ആ കൊച്ചിന് വല്ലതും കഴിക്കാന്‍ കൊടുക്ക് ..." അച്ഛന്റെ അനു നയിപ്പിക്കല്‍  ഒന്നും അമ്മയോട് ക്ലച്ചു പിടിച്ചില്ല...
"പിന്നെ ജോലി കിട്ടാന്‍ ഓരോരുത്തര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഇവിടെ ഒരാള്‍ നക്കാ പീച്ചി ബാക്കി വാങ്ങാന്‍ ഒന്നര മണിക്കൂര്‍ വായി നോക്കി നില്പാ...ഇനി ആരെങ്കിലും വിളിച്ചു ജോലി തരും.....ഞാനും ആശിച്ചായിരുന്നു ഒരു കുപ്പി അരിഷ്ടമെങ്കിലും എന്റെ കൊച്ചിന്റെ കാശേല്‍ വാങ്ങണമെന്ന്..."
പാവം കരഞ്ഞു പോയി...
"സാരമില്ല..ഇനിയും എത്രയോ ഇന്റെര്‍വ്യുകള്‍..."അച്ഛന്‍...


(രണ്ടാഴ്ച മുന്പ് സ്വന്തം വീട്ടില്‍ നിന്നു കിട്ടിയ ഈ ത്രെഡ് ഇത്രയുമൊക്കെ എഴുതി പിടിപ്പിയ്ക്കാന്‍ വൈകിയതില്‍ എല്ലാവരും ക്ഷമിക്കണം.!)

2010, ജൂലൈ 16, വെള്ളിയാഴ്‌ച

ഒളി നോട്ടം.

ഒളിഞ്ഞു നോക്കി നിന്ന ഒറ്റു കാരന്‍ വെള്ളിക്കാശു വാങ്ങി പറങ്കി മരത്തില്‍ തൂങ്ങി
 അവന്‍ വാങ്ങിയ റിയല്‍ എസ്റ്റേറ്റ്‌" അക്കല്‍ ദാമ" കണ്‍സ്ട്രക്ഷന്‍ കമ്പനിയായി..
ഉടയോന്‍ പോയെങ്കിലും താവഴികള്‍ ഉണര്‍ന്നു പെരുമാറി..അവര്‍ ജീവന വൈരുധ്യ പ്രത്യുല്പാദന കേന്ദ്രങ്ങള്‍ തുടങ്ങി....ക്ലോണിംഗ് പോലെ..അല്ലെങ്കില്‍ ഒരുതരം കോശം വെച്ച് പെരുക്കല്‍..വിറ്റു പോയത് വിദ്യ എന്ന അഭ്യാസ കല...പിന്നെ ആരോഗ്യ നികേതനങ്ങള്‍...അക്ഷര അച്ചു കൂടങ്ങള്‍..കാനായിലെ വീഞ്ഞിന്റെ പേരില്‍ ചില മറിമായങ്ങള്‍...
ഏറിയ കാലം കേറി പോക വാറെ മാനം വിറ്റും കാണം മീളാന്‍ അമ്പേ ചില ..കു തന്ത്രങ്ങള്‍...
അങ്ങനെ വീണു കിട്ടി സ്വാശ്രയ സര്‍ക്കസ് ട്രപീസും...അതിനു വഴങ്ങുന്ന കോഴ്സുകളും...ബാര്‍ എന്ന് മറു  പേര്‍ ചൊല്ലുന്ന മാണിക്യ കൂടാരങ്ങള്‍...സുപര്‍ സ്പെഷിയല്‍ രോഗ നിവാരണ ക്ലബ്ബുകള്‍...അച്ചു നിരത്തി ഏഴാം പക്കം പെറ്റു വിടുന്ന ആലെഖങ്ങള്‍...ഇടയന്‍ അറിയാത്ത ചതി കുറിപ്പുകള്‍...
ഇങ്ങനെ കാലം കഴിഞ്ഞ വാറെ അക്കല്‍ ദാമ കൊമ്പ്ലെക്സുകളില്‍ ഒളി കണ്‍ ക്യാമറ വന്നു...ഇനിയും ഒരു ഒറ്റു കാരന്‍ വന്നാല്‍ അറിഞ്ഞേ തീരു...പോയവന് ഒന്നും നഷ്ട പ്പെടുവാന്‍ ഇല്ലായിരുന്നു...ഇവിടെ പത്തായം...പറ ...നിലവറ എല്ലാം നിറ നിറ..
ആരോഗ്യ നികെതനങ്ങളില്‍ ഗുരുകുല അഭ്യാസം നടത്തിയവര്‍ ഓലയില്‍ എഴുതി..."പെണ്ണുങ്ങള്‍ക്ക് കിഡ്നി ഇല്ലാ"!
പാഠം ഉധരിച്ചവന്‍ പറഞ്ഞു അത് സാരമില്ല "അവര്‍ക്ക് വൃക്ഷണങ്ങള്‍ ഉണ്ടല്ലോ" മാര്‍കിട്ടവന്‍ പറഞ്ഞു രണ്ടായാലും വേണ്ടില്ല
കള്ള് വില്‍കുന്നവനെ ഒളിവില്‍ വിളിച്ചു പറഞ്ഞു...കുഞ്ഞാടെ ..നീ മദ്യം വിറ്റോളൂ..കുടിയ്ക്കരുത്..വല്ലവന്റേം പോക്കറ്റ് കാലി ആക്കുന്നത് കൊള്ളാം നീ കാലി ആകരുത്...
സ്വാശ്രയ വില്പന മാളില്‍  വന്ന കൊച്ചമ്മ ഉവാച....കോളേജ് ബസ് എത്ര? ക്ലാസ് റും എ സി യോ? മൊബയില്‍ എത്ര എണ്ണം" വച്ചുപയോഗിക്കാം"..  ഒളി ക്യാമറ എത്ര? എവിടൊക്കെ? അതിന്റെ മുമ്പില്‍ ബികിനി മതിയോ അതോ ബെര്‍ത്ത്‌ ഡേയ് സ്യുടോ? സാനിട്ടറി പാട് എടുക്കാന്‍ പിയൂണ്‍ ഉണ്ടോ അതോ പ്രിന്സിപ്പാലോ?
പണം ഒരു ഇഷ്യു അല്ല ...വിപ്ലവം പറയുന്നവര്‍ ഇവിടുന്ടെങ്കില്‍ നോ!
കാര്യം കറ്റ മെതിച്ചു കഷ്ടപെട്ടപ്പോള്‍ കരുതി ഇനി വിപ്ലവം വേണ്ടാ...മേല്‍ ഗതി വന്നപ്പോള്‍ കരുതി ഇനി ഒളി ക്യാമറ മതി...
പാത്തിരുന്നു പലതും കാണാം ...പണ്ടേ പഠിച്ച പാഠം ...


ഇനി ഒരു മറു കഥ...മധ്യ തിരുവിതാംകൂറിലെ ഒരു നല്ല ഇടയന്‍ കോളജില്‍ ആസനത്തില്‍ വരെ ഒളി ക്യാമറ വച്ചു...
പിള്ളാരുടെ കളി ചിരി കലോത്സവം വന്നു ...പങ്കാളികള്‍ക്ക് താമസം ക്ലാസ് മുറികളില്‍ ..പാവം പെമ്പിള്ളേര്‍ ഒന്നും അറിയാതെ തുണി മാറി...
രാവിലെ ഏതോ ഒരു സദാചാര രാക്ഷസന്‍" കലാലയ കാവലന്‍" കാണുന്നു സ്വന്തം മകള്‍ സ്റ്റേ ഫ്രീ മാറി ഉടുക്കുന്നു...
അലറി പോയി പാവം..."എവിടെ ഞാനുള്‍ പെട്ട തന്ത ഇല്ലാ സന്തതികള്‍...ഉടയ്ക്കുക ഈ ഒളി ക്യാമറകള്‍..അല്ലെങ്കില്‍ കാലം അതുടച്ചു വാര്‍ക്കും...
പാവം എവിടെയോ മാനസിക രോഗ ശാന്തി ശുശ്രുഷയില്‍ ഉറഞ്ഞു തുള്ളുമ്പോള്‍...പറഞ്ഞത് അറം പറ്റിയോ..

2010, ജൂലൈ 11, ഞായറാഴ്‌ച

ഓര്‍ക്കാന്‍ മറക്കുന്നവ

ഉണ്ട ചോറിനു നന്ദി ഇല്ലെങ്കിലും ഉണ്ട പാത്രം കണ്ടില്ലെങ്കിലും
ഇട്ട കൈക്ക് കടിക്കരുതെന്ന് പണ്ടു പറഞ്ഞത്..
മാനം വിറ്റും നാണം മറയ്ക്കരുതെന്നും നാണം ഇല്ലാത്തവന്റെ പുറകിലെ
ആലിനു തണല്‍ ഇല്ലെന്നും...
പാലം കടന്നു കഴിഞ്ഞാല്‍ അത് വലിച്ച് കരയില്‍ ഇടരുതെന്നും.
നാടോടുമ്പോള്‍ വല്ലവന്റേം നടുവേല്‍ കേറി ഓടരുതെന്നും
തനിക്കു താനും പുരക്കു തൂണും മാത്രമെന്നും
അമ്മയും പെങ്ങളും രക്തവും ശ്വാസവുമെന്നും..
മിന്നുതെല്ലാം പൊന്നല്ല എന്നും  മിന്നാമിനുങ്ങിനും തന്നാലായതെന്നും
കാക്ക കൂട്ടില്‍ മുട്ട ഇടരുതെന്നും ..കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും...
വാള്‍ എടുക്കുന്നവന്‍ വാളാലേ എന്നും...കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നും ...
പുര വേകുമ്പോള്‍ വാഴ വെട്ടരുതെന്നും...
എല്ലാം ഓര്‍ക്കാന്‍ മറന്നു പോകുന്നു!
ഓര്‍ക്കുന്നതോ...കാണാം വിറ്റും ഓണം ഉണ്ണാന്‍...
കണ്ടാല്‍ കളി കണ്ടില്ലേല്‍ കാര്യം..ഒളിഞ്ഞിരുന്നു പണി പറ്റിച്ചു
ഒളിവിലേക് മടങ്ങാന്‍..കൂടപ്പിറപ്പിനെ ഇക്കരെ നിര്‍ത്തി അക്കര നീന്തി രക്ഷപെടാന്‍..
കൊള്ള പലിശയ്ക്കു കടമെടുത്ത് ഹമ്മര്‍ കാറ് വാങ്ങി വഴിയെ പോകുന്ന അന്ത പാവിയുടെ നെഞ്ചത്ത്‌ കേറ്റാന്‍..
പിച്ചാത്തി പിടിയോളം വല്ലവന്റേം പള്ളയ്ക്കു കുത്താന്‍...
മകള്‍ ഉറങ്ങുമ്പോള്‍ മാറി നിന്ന് നാണം കാണാന്‍...
അമ്മ കുളിയ്ക്കുന്നത് മൊബയിലില്‍ പകര്‍ത്തി എം എം എസ് അയക്കാന്‍...
കുടിച്ചു കുന്തം തിരിഞ്ഞു വല്ലവന്റേം തന്തയ്ക്കു പറഞ്ഞു തല്ലു കൊള്ളാന്‍..
വയോജന കേന്ദ്രത്തിലെ അച്ഛനെ കള്ള ആധാരത്തില്‍ തള്ള വിരല്‍ തുല്യം ചാര്‍ത്തി തെരുവില്‍ ഇറക്കാന്‍..
കള്ബ്ബുകളില്‍ ഔട്ടിംഗ് നടത്തി...ചിക്കനും ചില്ലീം തിന്നു തിരികെ വരുമ്പോള്‍ വീട്ടിലെ വയസ  കോലങ്ങള്‍ക്ക്‌
കോക്കും കുബ്ബൂസും പിന്നെ തന്തൂരി ചിക്കനും പാര്‍സല്‍ കൊണ്ട് കൊടുക്കാന്‍
എന്നിട് ദഹന കേടിനു ടൈജീന്‍ വാങ്ങി കൊടുക്കാന്‍...
ചുമ്മാ വഴി ഇറമ്ബിലെ തിരുമ്മു ശാലയില്‍ കിടന്ന് വസ്തി...ധാര സുഖ ചികിത്സ നടത്താന്‍...
അയല്‍ വാസിയുടെ അതിര് മാന്താന്‍...വിഷം വച്ചു അവന്റെ പട്ടിയെ കൊല്ലാന്‍...
എന്തിനു...ഒരു ശരാശരി മലയാളി ആകാന്‍ എന്നും ഓര്‍ക്കും.

2010, ജൂൺ 12, ശനിയാഴ്‌ച

തിര ശീല

കഥ കളി കാണാന്‍ ആറന്മുള ക്ഷേത്ര മുറ്റത്തെ പഞ്ചാര മണലില്‍ മകര മഞ്ഞും കൊണ്ട് കാലും നീട്ടി അങ്ങനെ ഇരിക്കുമ്പോള്‍..
ആളുന്ന തടി മാടന്‍ കളി വിളക്കിന്റെ പിന്നില്‍ പിടിച്ച തിരശീല തുണിയുടെ ഗതികേട് ആയിരുന്നു എന്നെ സങ്കടപ്പെടുത്തിയത് !
അതിനെ വലിക്കുന്നു താഴ്ത്തുന്നു പോക്കുന്നു....ഒരു പുറപ്പാടിന് വരുന്ന പീഡനങ്ങള്‍! സുന്ദരനായ മറയ്ക് ഉണ്ടോ മടുപ്പ് ഇല്ലേയില്ല...അതിതെത്ര കണ്ടു...
ഇത്തിരി മുതിര്‍ന്നു നിക്കര്‍ മുണ്ടായി...ഇത്തിര കൂടിയ വിദ്യ അഭ്യസിക്കാന്‍ ..ച്ചാല്‍...വല്ലവരും കുടിച്ചതിന്റെ ബാക്കി കട്ട് കുടിക്കാതെ...വാങ്ങി കുടിക്കാന്‍...മുറി ബീഡി മാറ്റി സിഗരട്ടാകാന്‍ ..സിനിമാ കൊട്ടഹ" മാറി തീയേറ്റര്‍ ആകാന്‍...അങ്ങ് കൊച്ചീലോട്ടു ചേക്കേറി...
അവിടെ എന്റെ ഉഷ്ണം മാറ്റി ശരീരം തണുപ്പിച്ച് ധാര നടത്തിയ വൈദ്യനെ എന്നും ഓര്‍ക്കും...മറ്റാരുമല്ല സാക്ഷാല്‍ "ഷേനായിസ്" തീയേറ്റര്‍ ..!അമ്പേ എന്തോ തണുപ്പാ...തണുപ്പിനെന്തോ മണമാ!ചിലപ്പോള്‍ പഴങ്ങളുടെ ചിലപ്പോള്‍ പൂക്കളുടെ..
മക്കന്നാസ് ഗോള്ടും, ഒമനും, ഷോലെയുമെല്ലാം വിസ്താരമ തിരയില്‍ ആവര്‍ത്തിച്ചു കാണുമ്പോള്‍....മറ്റാരും മുമ്പില്‍ കാണാറില്ല ഏറ്റവും മുന്‍പില്‍ ഇരിക്കാനുള്ള ഭാഗ്യം അതിനുള്ള പണമേ തികഞ്ഞു പറ്റുമായിരുന്നുള്ളൂ   മറ്റു പലതും...ഹോസ്റല്‍ ഫീ പോലും ഒഴിവാക്കിയാ എന്റെ വൈദ്യനെ ഞാന്‍ നിത്യവും സന്ദര്‍ശിചിരുന്നത്..ഒന്നാം കളീം രണ്ടാം കളീം ...
കാലൊക്കെ എടുത്ത് കസേരയില്‍ മടക്കി കൂട്ടി വച്ചു..കയ്യൊക്കെ നന്നായി വിശ്രമിക്കുന്ന പരുവത്തില്‍ വച്ച്...നേരെ മുകളിലേയ്ക്ക് നോക്കി തിരയിലെ ആളനക്കം കണ്ടിരിക്കുമ്പോള്‍....(മുന്പിലിരുന്നാല്‍ പടം ആകാശത്ത് നിന്നും വരുന്ന പോലെ തോന്നും...സ്റ്റാര്‍ വാഴ്സു " കണ്ടപ്പോള്‍ ശകലം ഞെട്ടി!)
ചങ്ക് തകര്‍ക്കുന്ന ബോണീയെം സംഗീതത്തില്‍ ആറാടി ഇരിക്കുമ്പോള്‍...എന്റെ ആകാംഷ തിരശീല ഉയരുന്നതിലായിരുന്നു...
അത് കാണാന്‍ വളരെ നേരത്തെ ഇടം പിടിക്കുമായിരുന്നു...കൂട്ടുകാര്‍ക്ക് സീറ്റ് പിടിക്കാന്‍ എന്നും പറഞ്ഞാ ഇരുപ്പെങ്കിലും കര്‍ട്ടന്‍ തുണി പൊങ്ങുന്നത് കഥകളി മറ തുണി പോലെ എന്നും എനിക്കൊരു നൊസ്സായിരുന്നു....
ഒരു വിമാനത്തിന്റെ പൊങ്ങി പറക്കലുപോലെ ..എത്ര എത്ര മിന്നാമിന്നി ലൈറ്റുകള്‍ തൊങ്ങലായി പൊങ്ങി പോകുന്ന കാഴ്ച...ഒരു നക്ഷത്ര പകര്‍ച്ചപോലെ...
ദശാബ്ദങ്ങള്‍ കഴിഞ്ഞു...ഷേനായിസ് ഓര്‍മയായി...ഇപ്പോള്‍ മള്‍ടി പ്ലെക്സുകളുടെ കാലം...
ഈ വയസ്സാം കാലത്ത് പിന്നേം കണ്ടു ഒരു തിരശീല താഴ്ത്തല്‍!
ചുമ്മാ ഇരുന്ന് മുഷിഞ്ഞപ്പോള്‍ സുഹ്ര്‍ത്തും കുടുംബവും ഒരു വിസിറ്റിനു വന്നു...അങ്ങ് മിഡില്‍ ഈസ്റ്റില്‍ വലിയ പത്രാസ് കമ്പനിയില്‍ ഉന്നതന്‍....
ഒരു മകന്‍ ...അവന്‌ പ്രായം പതിനഞ്ച്...പതിനാറു...പുകള്‍ പെറ്റ ഇംഗ്ലീഷ് പള്ളിയിലെ അഭ്യാസി...
വന്നു ഇരുന്ന് പാനോപചാരങ്ങള്‍ ....സാമ്പത്തിക മാന്ദ്യം...താപനം ...ഇറാന്‍ ഇറാക്ക് ..അങ്ങനെ ഇരിക്ക വാറെ മകന്‍ വന്നു തോളില്‍ കയ്യിട്ടു....അങ്കിളേ ആകെ നരച്ചല്ലോ എന്നൊരു കോമ്പ്ലിമെന്റ് തന്ന്...അവന്റെ കയ്യിലിരുന്ന സിംബിയാന്‍ മൊബൈല്‍ താഴെ വീണതും....
അവന്‍ കുനിന്ജ് അതെടുക്കാന്‍ നോക്കിയപ്പോള്‍....ക്ലാര്‍നെറ്റ് എന്ന വാദ്യോപകരന്നം കമഴ്ത്തി വച്ചപോലുള്ള ജീന്‍സും...റൌക്കയെ ഓര്‍മിപ്പിക്കുന്ന കൈ നീളന്‍ ബനിയനും...എല്ലാം ജോര്‍...
കുനിഞ്ഞപ്പോള്‍ ജീന്‍സ് മെല്ലെ അര ചന്തിയോളം തിരശീല താഴ്ത്തി...മാരി വില്‍ വര്‍ണത്തില്‍ അരയില്‍ അടി വസ്ത്രത്തിന്റെ പട്ട" അല്ലെങ്കില്‍ ഇലാസ്ടിക് ...!
അതിനു താഴെ വടിവാര്‍ന്ന ചന്തി വിടവുകള്‍!!
"ഡാ...നീ എന്റെ ജോഗിംഗ് ബര്‍മുടയാണോ ഇട്ടിരിക്കുന്നത് അടിയില്‍...അത് കീറിയതായിരുന്നു.."അപ്പന്റെ ചോദ്യം...
"അതിന്റെ ഇലാസ്ടിക് അടിപൊളി അത് മാത്രം ഞാന്‍ കീറി എടുത്തു ...അതാ ഇട്ടിരിക്കുന്നത്" മകന്റെ മറുമൊഴി.
"അപ്പോള്‍ അതിനും അടിയില്‍ ഒന്നും...." എന്റെ ആത്മ ഗതം...അവന്‍ കേട്ട്..
"അങ്കിളേ ഇപ്പോള്‍ ഇതാ ഫാഷന്‍...കുനിഞ്ഞാല്‍ ജീന്‍സ് ചന്തിക്ക് താഴെ നില്‍ക്കണം...വിടവുകള്‍ കണ്ടാല്‍ ഏറെ നല്ലത്...അല്ലെങ്കില്‍ ഇലാസ്ടിക് മസ്റ്റ്‌."
'തോളിലെ ബാഗ് നിലത്തു ഇഴയണം...തൊപ്പി തലയില്‍ വേണം അതിന്റെ ക്യാപ് പുറകിലോട്ടു വേണം...കട്ടി കണ്ണാടി ഒരെണ്ണം മുക്കേല്‍ വേണം..."  തലമുറകളുടെ  " വിടവ്"  ഞാനറിഞ്ഞു...
അപ്പോള്‍ പെമ്പിള്ളരോ" ചുമ്മാ ഒരു കൌതുകം..."അവരും ഇതേ വേഷം തന്നെ...." തൃപ്പൂത്ത്" മറ്റും ആകുംബോഴോ  എന്നുള്ള ചോദ്യം ഭാര്യയോടു ചോദിക്കാന്‍ മാറ്റി വച്ചു...
അവനെ അടുത്ത്‌ വിളിച് നെറുകയില്‍ ഒരു ഉമ്മ നല്‍കി...ഇതിനൊന്നും ഭാഗ്യമില്ലാതെ നേരത്തെ ജനിച്ചതിലുള്ള സംകടം
ആരോട് പറയാന്‍ ..എന്ന് ഇതി കര്‍ത്തവ്യ മൂടനായി   ഇരിക്കുമ്പോള്‍...
ഷേനായിസിലെ തിരശീല ഇന്നും രണ്ടാം കളി കഴിഞ്ഞു  താഴുന്നുന്ടോ എന്ന് മനസ് ചോദിക്കുന്നു....ഇരുട്ടില്‍ ഒരു ബോയിംഗ് വിമാനം ഇറങ്ങി വരുന്നത് പോലെ... .

2010, ജൂൺ 1, ചൊവ്വാഴ്ച

സത്വ രാഷ്ട്രം..

വല്യകുളത്തെ "സത്വങ്ങളുടെ" കൂടിച്ചേര്‍ന്നുള്ള വര്‍ഗ രാഷ്ട്ര്രീയ കോമരം തുള്ളലുകളില്‍ തിരു നെറ്റിക്ക് കുറിക്കു കൊള്ളുന്ന ഒരു വാള്‍ ....!
പത്തും ഇരുപതും പിരിച് ഇല്ലാ കൂലി ഓട്ടോ കൂലി കൊടുത്ത് സിവിളില്‍ പോയി വന്നുള്ള വര്‍ഗ സമര പോരാട്ടത്തില്‍ അവസാനം വന്നു വീഴുന്ന സത്വന്‍ ....വാള്‍!
ജന്മി കൊമ്ബ്രടോര്‍ ബുര്‍ഷ്വ....സംസ്കാരത്തിനെ (അതോ സംസ്കാരമില്ലായ്മയോ..) സിവ്ളിലെ ക്യുവില്‍ നിന്നും മാറുന്നത് വരെ മടി ശീലയില്‍ തിരുകി ...ക്യു വിടുമ്പോള്‍ ഒത്താല്‍ മാറി നിന്നു നോക്ക് കൂലി ക്യുവില്‍ പിന്നേം നിക്കുന്ന സത്വങ്ങളെ നോക്കി വാങ്ങാന്‍ നോക്കുന്ന ഒരു തൊഴിലാള വര്‍ഗ പരിപ്രേകഷ്യം...
ഒന്നും മനസ്സിലായില്ലെങ്കില്‍ ഇതാണ് വര്‍ഗ സത്വം...ഒരു മറുതാ ..ഒരു രാക്ഷസന്‍ ..
കടിച്ചാല്‍ പൊട്ടാത്ത അപനിര്‍ മാണ പ്രക്രിയയില്‍ കീഴാള മേലാള വര്‍ഗ സമര ജ്വാലയില്‍ അമ്പേ പൊരിഞ്ഞു വീഴുന്ന കാലാള്‍ പടയുടെ അടിച്ചമര്‍ത്ത പെട്ട മനോ വ്യാപാരങ്ങളുടെ സാമ്കത്യം...
എനിക്കും ഇതൊന്നും മനസ്സിലായില്ല....കോഴിക്ക് വില എണ്പത് കിലോ...അരി മുപ്പത്..ഉപ്പിനു ഉപ്പില്ല...മുളകിന് എരി അല്ലാ ...കടുക് പൊട്ടുന്നത് കാശ്മീരില്‍...പഞ്ചസാര ലാബുകളില്‍ മൂത്രം പരിശോധിക്കുമ്പോള്‍ സൌജന്ന്യം..
ജീവിക്കാന്‍ ഇനി എന്ത് വേണം...
കൊലപാതകിയ തച്ചു കൊല്ലാന്‍ പറ്റില്ല മനുഷ്യാവകാശം സത്വമായി വരും...സൂര്യനെല്ലി കിളിരൂര്‍ ഇവിടൊന്നും ഈ സത്വം വന്നില്ല...
അന്ന് ഇതിനെ കുടത്തില്‍ നിന്ന് ഇറക്കിയില്ലായിരുന്നു...പിന്നെ വന്ന പല പല മറവില്‍ തിരുവുകളിലും തൂങ്ങി ചത്തതും വിഷം തീണ്ടിയതും കൊന്നതും തിന്നതും സത്വമായി വന്നു നമ്മളെ വിഴുങ്ങാന്‍ നിന്ന്...
അപ്പോള്‍ നമ്മള്‍ " വംശ നാശം വരാന്‍ ഇനി ഒന്നുമില്ലാത്ത മനുഷ്യ വര്‍ഗ സത്വത്തെ കാണാന്‍ ടിക്കറ്റ് എടുത്ത് കാഴ്ച്ചബങ്ങ്ലാവിലെ ക്യുവില്‍ നില്‍ക്കുന്നു...
വല്യകുളംകാര്‍ എന്നത്തെയും പോലെ ഒന്പതരക്ക് തന്നെ സിവിളിലെ ക്യുവിലും...
സത്വങ്ങള്‍ പിന്നെയും വാളായി.....

2010, മേയ് 12, ബുധനാഴ്‌ച

പുത്തന്‍ കാറും പൊല്ലാപ്പും..

ഉദ്ദേശം അമ്പതു വയസ്സ് കഴിഞ്ഞ അയല്‍വാസി അമ്പോറ്റി കൂട്ടുകാരന്‍...പുത്തന്‍ കാര്‍ ഒരണ്ണം  വാങ്ങി. കറുത്ത സുന്ദരന്‍ ..ഒഴുകി നടക്കുന്ന ഒരു കൊച്ചു സ്വപ്ന നൌക. കൊണ്ട് വന്നപ്പോള്‍ വെളുപ്പായി....ആഘോഷങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നു..ഒന്നും രണ്ടും മൂന്നും...ഒരു കിണര്‍ വെള്ളം തീര്‍ന്നു...ഒരു കുപ്പി അച്ചാറും..കാറിന്റെ വിലയോളം പാവത്തിന് കൈ പോറുപ്പും...എന്നാലും വേണ്ടില്ല ഭാര്യയുടെ, മകളുടെ എല്ലാം നല്ലച്ചന്‍ ആയി..
നേരം വെളുക്കും വരെ സൊറകള്‍ പാനീയ ചികിത്സ..കാറിന്റെ വര്‍ണനകള്‍..മറ്റുള്ള കാറുകളുടെ കുറവുകള്‍...
തൊട്ട അയല്‍വാസി സുമനസ്സ് കുഞ്ഞിലെ കാറും വണ്ടിയും കേറി നടന്നവന്‍ ..പ്രഭാത കര്‍മങ്ങള്‍ വല്ലചാതീം നടത്തി എടുത്ത്..നീണ്ട ഒരു ഓഫര്‍ വച്ച് നീട്ടി..."ശരി ഇന്നിനീം ഒരു ഹൈ രേന്ച് യാത്ര എന്റെ വക..."
എല്ലാവരും അശ കൊശലെ മുണ്ടും വാരിച്ചുറ്റി ചറ പറ ഡോറുകള്‍ വലിച്ചടച്ചു...വണ്ടി നീങ്ങി...അടി പൊളി ഒരു ജാസി പാട്ടും.
എരുമേലി മുണ്ടക്കയം..തീര്‍ന്നു ഒരെണ്ണം...സിവിലിന്റെ മാപ്പ് ഏത് രൂട്ടിലെയും കാണാപ്പാഠം ...നേരെ അവിടെ ചവിട്ടി.ഒന്ന് കൊണ്ടെന്തോ അഹാനാ...രണ്ടെണ്ണം എടുത്തോ..." മറ്റൊരു സദു ഉദ്ദേശി പണം വച്ച് നീട്ടി..
വണ്ടി പിന്നേം നീങ്ങി. പെരുവന്താനം ..പുല്ലു പാറ ...അവിടെ പണ്ട് ബോണ്ട തിന്നതിന്റെ ബാക്കി കിട്ടാനുള്ള കടയില്‍ നിര്‍ത്തി.
കടക്കാരന്‍ ചേട്ടന്‍ ഒരു കുഞ്ഞി പൂച്ചയെപ്പോലെ കുറുകി..കുണുങ്ങി.."എത്ര നാളായി കണ്ടിട്ട് " ഒരു കാമുകിയെപ്പോലെ !
ഓടിപ്പോയി ഗ്ലാസ് അഞ്ചെണ്ണം ..ഒന്ന് കൂടുതല്‍ ഇപ്പോഴും..സ്വന്തം ആവശ്യത്തിനു കരുതും...ഒഴിയോ ഒഴി...കിട്ടാ കടത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ ഒക്കെ ഇളയ മകളുടെ പ്രസവം തന്നെ വിഷയം..പിന്നെ വടേം ഒമ്ലേട്ടുമായി ഇങ്ങനെയൊക്കെ മുതലാക്കുന്ന നാടന്‍ ബ്ലേഡ് തന്ത്രം ..അപ്പോഴും കടക്കാരന്‍ ചേട്ടന്‍ ഒഴിച്ച് മാറ്റുന്ന മറ്റവന്റെ പണം ഗോവിന്ദ!
അവിടുന്നും പോകുന്നു പുത്തന്‍ കാര്‍...നനുത്ത തണുപ്പില്‍ പാഞ്ചാലി മേടിന്റെ ഉച്ചിയില്‍ എത്തി. മൊട്ട വെയില്‍ ...അവിടുത്തെ ചാര് ബെഞ്ചില്‍ കുടി " വച്ചു! പരിചയക്കാരന്‍ ഗോപിയും പാഞ്ഞെത്തി...
ഒന്നും രണ്ടും പറഞ്ഞു ..രണ്ടും നാലും കൂടി ..സന്ധ്യ ..അസ്തമയം..കോട മഞ്ഞില്‍ ആകമാനം കുളിര്‍ന്നു...
തിരിച്ചിറക്കം...പരിപാടിയുടെ സ്പോണ്സര്‍ സുഹൃത്തിനു വണ്ടി ഒട്ടാന്‍ ഒരു പൂതി...നല്ലവനായ മദ്യ വിരുദ്ധന്‍ മന്മഥന്‍ ചാലകനെ സൈഡില്‍  ഒതുക്കി നിയന്ത്രണം ഏറ്റു...ചീറി പാഞ്ഞു...കറുത്ത കുതിര...പുല്ലുപാറ നോണ്‍ സ്റ്റോപ്പ്‌..കടക്കാരന്‍ ചേട്ടന്‍ മിന്നി മറഞ്ഞു...ഗ്ലാസും വെള്ളവും കരുതിയത്‌ എറിഞ്ഞു തുലച്ചു!.
ഇറക്കം ഇറങ്ങി ...മുണ്ടക്കയം അടുത്തപ്പോള്‍ ഇരുട്ടില്‍ ഒരു കൈ ...നിര്‍ത്താന്‍ വീണ്ടും നീട്ടി അടുത്ത കൈ.
പോലിസ് ഏമ്മാന്മാര്‍! ദൈവേ...ഈ രാത്രിയില്‍ വല്ല കള്ളന്മാരെയും പൊക്കാന്‍ ഇറങ്ങിയതായിരിക്കും...
ഞാനൊന്നും അറിഞ്ഞില്ലേ...എന്നാ പരുവത്തില്‍ വണ്ടി ഒതുക്കി ചങ്ങാതി.
മൂത്ത എമ്മാന്‍ ഒരു പെട്ടി നീട്ടി..."ഊതിക്കാട്ടു ചേട്ടാ.."സവിനയം മൊഴിഞ്ഞു...സുഹൃത്ത് ഊതാന്‍ ആഞ്ഞതെ ഉള്ളൂ ..പെട്ടിയിലെ സകല വിളക്കും തെളിഞ്ഞു നീണ്ട അലര്‍ച്ച!.എമ്മാന്‍ രണ്ടടി പുറകോട്ടു മാറിപ്പോയി!
"ഇതിനുള്ള കപ്പാസിറ്റി ഈ പെട്ടിക്കില്ല"എന്നും പറഞ്ഞു...ഒരു ചിരി..
"ഏതായാലും കുടുംബതോട്ടു വന്നാട്ടെ " എന്ന് പറഞ്ഞു. അത് വരെ മിണ്ടാതിരുന്ന കാറുടമ ഒരു നിഷ്ക്കളങ്ക സത്യം കൂടി പറഞ്ഞു..'ബുക്കും പേപ്പറും എടുക്കാന്‍ മറന്നു പോയി സാറെ...അതും കൊണ്ട് നാളെ വന്നാല്‍ മതിയോ..."
വകുപ്പ് രണ്ടായി..."അയ്യോ..എന്തിനാ ഞാന്‍ അങ്ങോട്ട്‌ വന്നു കണ്ടോളാമേ ..എവിടാന്നാ വീട്" ഏമ്മാന്റെ മുള്ള് വടി പ്രയോഗം..."അല്ല സാറേ ഈ വയസാം കാലത്ത് ഒരു കാറ് വാങ്ങി ..അതിന്റെ സന്തോഷത്തിനു ഇറങ്ങിയതാ..."
"അതിനെന്താ മെഡിക്കല്‍ എടുതാലുടന്‍ പോകാമല്ലോ...". "ആവശ്യത്തിനു എടുത്തതാ സാറെ..."സുഹൃത്തിന്റെ മൊഴിയില്‍ ഏമ്മാനും ഊറി ചിരിച്ചു...
മദ്യ വിരുദ്ധന്‍ പാവം പാവം ഡ്രൈവന്‍ ...തന്റെ റോള്‍ എന്തെന്നറിയാതെ കുഴങ്ങി...
എല്ലാരും പോലിസ് ആപ്പിസില്‍ എത്തി. നല്ല വരവേല്പും ലഭിച്ചു.
"എന്നാല്‍ കിടക്ക വിരിക്കട്ടെ" ഇനി രാത്രി യാത്ര വേണ്ട...നാളെ പോകാം" എമമാന്റെയും കുടുംബക്കാരുടെയും ആധിത്യ മര്യാദ.!
എന്നാല്‍ പിന്നെ അങ്ങനെ ...വിശ്വാസം അതല്ലേ എല്ലാം" കൂട്ടത്തില്‍ ഒരുവന്റെ ആത്മ ഗതം.
അങ്ങനെ പുത്തന്‍ കാറിന്റെ ആദ്യ രാത്രി...

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

വിഷു

"കുഞ്ഞേ ഇനി കൊന്നപ്പൂ കൊന്നപ്പൂ എന്നും പറഞ്ഞു കരയണ്ട ...എന്റെ കുഞ്ഞിനു ദാ ഒരു വല്ലം പൂ..".
പൊന്നില്‍ കുളിച്ച കൊന്ന പൂ കുലകള്‍ പച്ചയും മഞ്ഞയും കലര്‍ന്ന് ..
മഞ്ഞ കൊന്നപ്പൂ നിറമുള്ള പുത്തനുടുപ്പിട്ട്..തലമുടിയില്‍ കാച്ചെണ്ണ തേച്ചു..കണ്ണെഴുതി..പൊട്ടു തൊട്ടു....കവിളില്‍ കറുത്ത കുത്തുമായി കരഞ്ഞു നില്‍ക്കുന്ന എന്റെ മകള്‍..ബേബി പൌടറിന്റെ മണം...പിച്ച വയ്പ് കഴിഞ്ഞ..പറക്കാന്‍ പഠിക്കുന്ന കൊച്ചു കുറുമ്പുകാരി..എന്ത് വേണമെന്ന് തോന്നുന്നോ അതിനാദ്യം അലമുറ വേണമെന്ന് നിര്‍ബന്ധം..
വിഷു കണിവയ്ക്കാന്‍ എവിടെ നിന്നോ കൊണ്ട് വന്ന പൂ വാരി എറിയാന്‍ കഴിയാതിരുന്നതിനുള്ള പ്രതിഷേധം..ആയിരം കോളാമ്പി മൈക്കിന്റെ ഒച്ചയില്‍ അലമുറ! കണ്‍ കോണുകളില്‍ കണ്ണ്  നീര്‍ ധാര...ഏങ്ങി നില്‍കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത്‌ നില്കുന്നു രാഘവന്‍...ഒരു കൊന്ന മുഴുവനും അടര്‍ത്തി കൈയ്യില്‍ തൂക്കി.
രാഘവന്‍ ഒരിക്കലും രാമനല്ലായിരുന്നു...ഉറപ്പിച്ചു വച്ച തീരുമാങ്ങള്‍ ..കല്ലേ പിളര്‍ക്കുന്ന ആന്ജകള്‍..പുരുഷാകാരം...ഒന്നുമില്ലായിരുന്നു...
വനവാസം അല്ലായിരുന്നു എങ്കിലും വാസം ഞങ്ങളുടെ വീട്ടിലായിരുന്നു അധികവും. സീതാ ദേവിയുമായി അല്ലറ ചില്ലറ സൌന്ദര്യ പിണക്കങ്ങള്‍ ഇടയ്ക്കിടെ ...നേരെ വന്നു പുറകിലെ ചായ്പില്‍ അഭയം.
"ല്ലവരെ കൊണ്ട് പൊറുതി മുട്ടി...ഞാന്‍ വല്ലപ്പോഴും രണ്ടെണ്ണം അടിക്കുമെന്ന് സാറിനു അറിയാമല്ലോ..?
വല്ലപ്പോഴുമോ"?..എന്റെ ചോദ്യത്തിന് ആദ്യമേ തടയിടും രാഘവന്‍.
"നമ്മള് തമ്മില്‍ എന്നും വിടുന്ന രണ്ടെണ്ണം അല്ലാതെ !" അമ്പടാ എന്ന് ഞാനും.
അതുപോട്ടെ സാറേ എന്തിനെങ്കിലും ഒരു കുറവുണ്ടോ..വീട്ടു കാര്യങ്ങള്‍ എല്ലാം മണി മണി പോലെ ഞാന്‍ നോക്കുന്നുണ്ടെന്നു സാറിനറിയാമല്ലോ"...രണ്ടു പെമ്പിള്ളാര്‍ പെര നിറഞ്ഞു നില്‍ക്കുന്നു അതുങ്ങളെ ഓര്‍ത്താ ഞാനെല്ലാം സഹിക്കുന്നെ"
അതിനിപ്പം എന്താ ഉണ്ടായേ രാഘവാ...' എന്റെ കൌതുകം.
"അല്ല സാറേ അവക്ക് എന്റെ വായിലെ നാറ്റം ..ഞാനിടുന്ന ഈ ചുവന്ന നിക്കര്‍ എന്റെ ബനിയന്‍ എല്ലാം അങ്ങ് കൊറച്ചിലാ പോലും...എന്ന് വച്ചാ ഞാന്‍ മോഹനലാലല്ലിയോ"... എനിക്ക് ചെലപ്പം ചൊറിഞ്ഞു വരും ഞാന്‍ രണ്ടു തന്തയ്ക്കു വിളിക്കും..അവള്‍ മൂന്നെണ്ണം തിരിച്ചും!" അങ്ങനെ ഇറങ്ങി ഇങ്ങു പോന്നു...
അപ്പോള്‍ ഇനി അങ്ങോട്ട്‌ പോകുന്നില്ലേ?" എന്റെ ചോദ്യം തീരും മുന്പ് "അച്ഛാ അമ്മ പറഞ്ഞു ഉച്ചക്ക് വന്നു വല്ലോം കഴിയ്ക്കണമെന്ന് ". രാഘവന്റെ മകള്‍ തെരക്കി വന്നു കഴിഞ്ഞു.
" ആ എനിക്ക് പറ്റിയാല്‍ വരും" രാഘവന്‍ ഗൌരവം വിടുന്നില്ല. പക്ഷെ ഉച്ചക്ക് മുന്‍പേ കക്ഷി പോയിരിക്കും ..പിന്നേം നാളെ ഇത്തിരി വഴക്കുമായി വീണ്ടും വരാന്‍.
വീട്ടിലെ ആബാല വൃദ്ധതിന്റെയും ആധാര ശില! എന്തിനും ഏതിനും ഒരേ ഒരു മറുപടി..രാഘവന്‍.
പറമ്പിലെ പണി..ചന്തയില്‍ പോക്ക്..ആശാരിപ്പണി...മേശരിപ്പണി എന്ന് വേണ്ടാ ഒരു നല്ല ആയയും ആകും ഞങ്ങളുടെ കുഞ്ഞിനെ പോറ്റാന്‍!
ഒളിവില്‍ അമ്മ കാണാതെ മുതുകത്തു മറച്ചു വച്ച് കൊണ്ട് വരുന്ന പൈന്റ്.."ഹെര്കുലിസ്"..
"ഇന്ന് ഇത്തിരി കിണറു പണി ഉണ്ടായിരുന്നു..അതിനിടയില്‍ ചന്തേ പോയി വാങ്ങിച്ചതാ..ശകലം സാറിനു തരാതെങ്ങനാ.."
കിണറ്റില്‍ നിന്നും വെള്ളം കോരി..അടുക്കളയില്‍ നിന്നും രണ്ടു ഗ്ലാസ് കെഞ്ചി വാങ്ങി ശകലം അച്ചാറും ഒരിലയില്‍ സംഘടിപ്പിച് ചായ്പ്പിന്റെ മറവില്‍ ഞങ്ങളുടെ ബാര്‍ സെറ്റപ്പ്!
ലോക കാര്യങ്ങള്‍ ഒന്നുമേ ഇല്ല...തത്വ ശാസ്ത്രങ്ങള്‍ ഒന്നുമില്ല...പണ്ട് കാലത്ത് പുഴ താണ്ടി ചന്തേല്‍ പോയപ്പം വെള്ളപ്പൊക്കത്തില്‍ അനിയന്‍ ഒലിച്ച് പോയ കഥ...അച്ഛന്‍ കാവിലെ ഊരാളി ആയിരുന്ന കഥ...അങ്ങനെ കഥ തീരും...പൈന്റും."സാറിന്റെ അലമാരീല്‍ ശകലം വല്ലോം കാണും...ഞാന്‍ പോയി കുഞ്ഞിന്റെ അമ്മയോട് ചോദിക്കാം"
എന്റെ ഭാര്യയെ കുഞ്ഞിന്റെ അമ്മ എന്നാണു രാഘവന്‍ സംബോധന ചെയ്യുക. അമ്മയെ കുഞ്ഞിന്റെ വല്യമ്മേ എന്നും.
എങ്ങനെയെങ്കിലും ഒരു ശകലം കൂടി അകത്താക്കി ബനിയന്‍ ഊരി തോളില്‍ ഇട്ടു..ബീഡി ഒരണ്ണം എടുത്ത് കൊളുത്തി..."അക്കാലം പോയെടി പുക്കെ" എന്നൊരു ശീലും പാടി രാഘവന്‍ മറയും.
കിട്ടിയ സ്നേഹത്തിന്റെ  സുഖ ശീതളിമയില്‍ ഞാന്‍ കുറെ കൂടി ഇരിക്കും.ആകെ ഒരു തണുപ്പാ....
ഒട്ടും "ബൌധികതയിലെക്ക്" എന്നെ എടുത്തെറിയാത്ത പാവം സ്നേഹം..നാട്യങ്ങള്‍ ഇല്ലാതെ...
ഒരോണം ..അത്തപൂ ഇടാന്‍ പ്രായമായി മകള്‍. അലമുറ പൊട്ടിച്ചിരിയായി മാറി..കുട്ടി ഉടുപ്പ് അര പാവാടയായി ..മുടി പിന്നാന്‍ പാകമായി...
അത്തപ്പൂ ഇടാന്‍ പൂക്കളുമായി രാഘവന്‍ കൂടെ ...മനോഹരമായി രണ്ടു പേരും കൂടി പൂക്കളം ഒരുക്കുന്നത് കണ്ടു നിന്ന് ഞങ്ങള്‍.
മുല്ലയും പിച്ചിയും ചെമ്പരത്തിയും ചെമ്ബകപൂവും ...റോസാ ദലങ്ങളും ഗന്ധരാജനും..ഇടയില്‍ എവിടെയോ ഒരു മോസാന്ട പൂവോ ഇലയോ കടന്നു വന്നു..."ഇതെന്നാ കുന്തമാ' എന്നും പറഞ്ഞ രാഘവന്‍ നിഷ്ടുരം അത് വലിച്ചെറിഞ്ഞു...
'വന്നു കേറിയ പൂ ഒന്നും വേണ്ടാ കുഞ്ഞേ...ഒള്ളത് നമ്മടെ പൂ തന്നെ മതി" രാഘവന്റെ സ്വദേശി ചിന്തയ്ക്ക് മകള്‍ തലയാട്ട് സഹായം ചെയ്തു!
കളം തീര്‍ന്നു കഴിന്ജ് മാറി നിന്ന് ഒരു ചിത്രകാരന്‍ കാന്‍വാസില്‍ പരതുന്ന പോലെ രാഘവന്‍.
ബനിയന്‍ ഊരി വിയര്‍പ്പു കണങ്ങള്‍ ഒപ്പി..."എന്നാ ഇനി പോകുവാ...മിക്കവാറും ഇന്നിനി വരില്ല..ഓണ സാമാനങ്ങള്‍ വാങ്ങാന്‍ പെണ്ണും പിള്ളേം കൂട്ടി ചന്തയ്ക്കു പോകണം".".സാറിനും ഒരു ചെറുത്‌ ഞാന്‍ കൊണ്ടുവരും "എന്ന് ചെവിയില്‍ പറഞ്ഞു .. ശരി" എന്ന് ഞാനും.
വൈകുന്നേരം ആരോ വന്നു പറഞ്ഞു ..ആ പോയ പോക്കില്‍ രാഘവനെ മോട്ടോര്‍ ബൈക്ക് ഇടിച്ചു എന്നും...മെഡിക്കല്‍ കോളജില്‍ കൊണ്ട് പോയി എന്നും...സത്യത്തില്‍ സ്വന്തം ജീവന്‍ പകരം കൊടുക്കാം എന്ന് ഈശ്വരനോട് പറഞ്ഞു നോക്കി...
സമ്മതിച്ചില്ല...നല്ലതൊക്കെ മൂപ്പെത്താതെ ഞാന്‍ പറിക്കും നിന്റെയോന്നും ജീവന്‍ അതിനു പറ്റില്ല...അത് മൂത്ത് കൊഴിയണം...എന്ന് ഈശ്വരന്‍ നിര്‍ബന്ധം പറഞ്ഞു.
ശവദാഹത്തിനു അരികില്‍ നിക്കുമ്പോള്‍ "സാറിനുള്ള പൈന്റ് നിക്കറിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു സാറേ..."എന്ന് പറഞ്ഞു രാഘവന്റെ ഭാര്യ....എങ്ങി എങ്ങി...കരയുമ്പോള്‍
എന്റെ വിറ കൊള്ളുന്ന കൈകുടന്നയില്‍ മഞ്ഞ കണി കൊന്ന പൂക്കള്‍ .....
ഇന്നിനി മിക്കവാറും വരത്തില്ല..."എന്ന് രാഘവന്‍ പറഞ്ഞത് പോലെ....

2010, മാർച്ച് 28, ഞായറാഴ്‌ച

ദുഃഖ വെള്ളി

നിറയെ പൂത്ത് ചുവന്ന മേല്‍കൂടാരം ചൂടി നിന്ന വാകമരത്തിന്റെ കൊമ്പില്‍ കെട്ടിയ കോളാമ്പി മൈക്കില്‍ നിന്നും ഒഴുകി വരുന്ന ദുഃഖ വെള്ളിയാഴ്ച്ചകളെ"  എന്ന മനോഹര ഗാനം....പള്ളി മുറ്റം നിറഞ്ഞു കിടക്കുന്ന വാക പൂ ഇതളുകള്‍..കുന്നിന്‍ നെറുകയില്‍ കുഞ്ഞിന്റെ നിഷ്കളങ്കതയുമായി നിന്ന കൊച്ചു പള്ളി...വെള്ളി കുരിശിന്മേല്‍ കൊക്കുരുമ്മി ഇരിക്കുന്ന ഇണ പ്രാവുകള്‍...കുറുകുന്നതും പ്രാര്‍ത്ഥന.
 വള്ളി നിക്കറും ചെരുപ്പും റോസില്‍ വെള്ള വരയുള്ള ഉടുപ്പും കൈയ്യില്‍ തൂക്കി പിടിച്ച സഞ്ചിയും ...സ്കൂള്‍ വിട്ട് വരുമ്പോള്‍ കുന്നു കയറി പള്ളി മുറ്റം വരെ പോയി പെസഹ ദുഃഖ വെള്ളി ഈസ്ടര് ഒരുക്കങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ കറക്കുന്ന റെക്കോര്‍ഡ്‌ പ്ലെയറില്‍ വളഞ്ഞ കൈയില്‍ ചെറു സൂചി തള്ളി വച്ച് ഒരു മേജര്‍ ഓപറേഷന്‍ നടത്തുന്ന ശ്രദ്ധയോടെ മെല്ലെ തിരികെ ആ കൈ "പ്ലേറ്റിന്റെ "(അരക്കില്‍ പണിഞ്ഞ റെകാര്‍ഡ് വയ്ക്കുന്നതിനെ പ്ലേറ്റ് വയ്ക്കുക എന്നൊരു നാടന്‍ പ്രയോഗത്തില്‍ ഒതുക്കിയിരുന്നു അന്ന്) അരികിലെ പാട്ട് വരഞ്ഞ പാത്തിയിള്‍ ഇറക്കി വയ്ക്കുമ്പോള്‍ ഒന്ന് രണ്ടു പൊട്ടലും ചീറ്റലും കഴിഞ്ഞ് വാകമര കൊമ്പില്‍ നിന്നും അനര്‍ഗള സംഗീതം...പള്ളി മണികളെ ..പള്ളി മണികളെ എന്നുള്ള പാട്ടും കേട്ട് നില്‍കുമ്പോള്‍ ഒരു യുദ്ധം ജയിച്ചവന്റെ ഗമയില്‍ മൈക്ക് ഓപ്രേടര്‍ വന്നു തല തിരിച്ച് ഒരു നോട്ടം!
സന്ധ്യാ പ്രാര്‍ഥന തുടങ്ങാന്‍ മണി അടിക്കുമ്പോള്‍ കപ്യാരുടെ വയ്യായ്ക...ഇത് മാത്രമേ എനിക്ക് പറ്റാതുള്ളൂ എന്നൊരു ഭാവം!
കൂട്ടമണി കഴിഞ്ഞ് മണി ചരട് ജനലില്‍ കെട്ടി വച്ച് എല്ലാ വാതിലുകളും തുറന്നു ജനലുകള്‍ തുറന്നു ആയിരം നക്ഷത്രങ്ങള്‍ ഉദിച്ചപോലെ പള്ളിക്ക് അകത്തെ ഫോറിന്‍ തൂക്ക് വിളക്ക് കത്തിക്കുമ്പോള്‍ മാലാഖമാര്‍ വന്നപോലെയുള്ള പ്രഭ...!
എത്ര നോക്കിയാലും മതി വരില്ല ...അങ്ങനെ നില്‍ക്കുമ്പോള്‍ തലയില്‍ ഒരു തലോടല്‍...വികാരി അച്ഛന്‍!
"സ്കൂള്‍ വിട്ട പടുതി ഇങ്ങനെ വന്നു നില്പാ അല്ലെ? വാ കാപ്പി തരാം" സ്നേഹം ചാലിച്ച് ഇത്തിരി കാപ്പി , ഒരു ബിസ്കറ്റ് ..അരികില്‍ നിന്ന കപ്യാരുടെ ഒരു ചെറു പുഞ്ചിരി..കാറ്റില്‍ വാക കൊമ്പുകള്‍ ആടി ഉലയുമ്പോള്‍ ചുവന്ന പൂക്കള്‍ പരവതാനി തീര്‍ക്കുന്നു...പ്രാര്തന്യ്ക്കായി ആള്‍ക്കാര്‍ വന്നു തുടങ്ങുന്നു...അച്ഛന്‍ അള്‍ത്താര വാതിലില്‍ നിന്ന് ഓരോരുത്തരോടും കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞ് വീട്ടില്‍ ചെന്നാല്‍ കിട്ടുന്ന സ്ഥിരം കാപ്പി" യുടെ ചൂട് ഓര്‍ത്ത്  ഞാന്‍ സഞ്ചിയും എടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ "താന്‍ പോവാണോ" അച്ഛന്റെ ചോദ്യം ..തല ആട്ടികൊണ്ട് ഞാനും..."നാളെ വരണം പെസഹാ അപ്പം വച്ചേക്കാം..."
കാലം ഒത്തിരി കഴിഞ്ഞപ്പോള്‍ ...മുതിര്‍ന്ന ക്ലാസുകള്‍.. ജീവിതത്തിന്റെ എക്സര്‍ സൈസുകള്‍...പള്ളി വഴി പോകാന്‍ കഴിഞ്ഞില്ല..
ഒരുപാട് നാളുകള്‍ക്കുശേഷം  ..ദാ വീണ്ടും പള്ളി മണികളെ എന്നുള്ള മനോഹര ഗാനം...സി ഡി യില്‍ നിന്നും റി മിക്സായി വാക മരകൊമ്പില്‍ നിന്നല്ലാതെ ..കോളാമ്പി ഇല്ലാതെ ..ഏതോ മ്യൂസിക്‌ സിസ്ടത്തില്‍ നിന്നും ..ഒഴുകി അല്ലാതെ ചാടി ചാടി വരുമ്പോള്‍...വെറുതെ പള്ളി മുറ്റം മനസ്സില്‍ വന്നു... പണ്ടെങ്ങോ...
ഒരു കല്യാണത്തിനു ചെല്ലുമ്പോള്‍ കുഞ്ഞിന്റെ നിഷ്കളങ്കതയൊക്കെ പോയി ഒരു വല്ല്യാളായി ആകാശം മുട്ടെ നില്‍ക്കുന്നു പള്ളി...വെള്ളി കുരിശല്ല മാര്‍ബിള്‍ കടഞ്ഞ കുരിശില്‍...പക്ഷെ പ്രാവുകള്‍ കുറുകുന്നില്ല...വാകമരം എവിടെ എന്ന് നോക്കിയില്ല ..കാരണം ഏതോ ദുഃഖ വെള്ളിയില്‍ അത് മുറിച്ച് പള്ളി വലുതാക്കി പണിഞ്ഞു എന്നറിഞ്ഞു...മുറ്റം നിറയെ കോണ്ക്രീറ്റ് പാളികള്‍ പാകി...ഒരു വാകപ്പൂ പോലും ഇല്ലാതെ ..ആന്തൂരിയവും ഓര്‍കിടും ചുറ്റോടു ചുറ്റും ...
മണി ചരടും മണീം കണ്ടില്ല ...എല്ലാം ഇലക്ട്രോണിക് മണി ആക്കി...
അകത്തെ കുഞ്ഞു നക്ഷത്ര വിളക്കും ഇല്ല...അതൊക്കെ മാറ്റി പുതിയ ഷാന്റ്ളിയര്‍ " തൂക്കിയിരിക്കുന്നു...
അച്ഛനും കാലം ചെയ്തുപോയി ...കപ്യാരും .പെസഹാപ്പം ഇന്നും കടം....
മൂകമായി ...എല്ലാവരെയും മനസ്സില്‍ കണ്ടു...വരും വഴിയെ ചുവന്ന ഒരു വാകപൂ ഇതള്‍ കാറ്റില്‍ എവിടെ നിന്നോ പറന്നു വന്നു മുന്നില്‍ വീണു...കുനിഞ്ഞ എടുത്ത് മെല്ലെ തലോടുമ്പോള്‍ ...ദുഃഖ വെള്ളിയാഴ്ച്ചകളെ " എന്ന ഗാനം കേട്ട പോലെ...ഒരു തോന്നല്‍...