Powered By Blogger

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

വെയില്‍ തിന്ന പക്ഷി

ഉച്ച സൂര്യന്‍ അമ്പേ തിന്നു തീര്‍ത്ത ഒരു പാവം കുഞ്ഞി പക്ഷി. ചേക്കേറാന്‍ ചില്ലകള്‍ , കൊത്തി പെറുക്കാന്‍ നെന്മണികള്‍ ഒന്നും കരുതാതിരുന്ന പക്ഷി.
തൂവലുകള്‍ കോതി മിനുക്കാനും ചുണ്ടുരസി മിനുക്കാനും മെനക്കെടാത്ത പക്ഷി.
മുന്‍പേ പറന്ന പക്ഷിക്ള്‍കെതിരെ പറന്നു
ചിറകു കുഴഞ്ഞിട്ടും ചേക്ക കണ്ടില്ല  വീണത്‌ സര്‍വ്വം സഹയുടെ നെഞ്ചില്‍
അമ്മ നെഞ്ചോട്‌ ചേര്‍ത്ത് കിടത്തി
ചതുര വടിവുകള്‍കും..അച്ചടി പറചില് കള്‍ക്കും...ഒരു പിടിയും കൊടുക്കാതെ

വെയിലിനെ സ്നേഹിച്ച , കനലുള്ളില്‍ കൊണ്ട തീ വിഴുങ്ങിയ്ക്ക് 
നനഞ്ഞ കരീല കിളികളുടെ പ്രണാമം.

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ശെല്‍വന്‍

പേരിലെ പൊരുള്‍ ഒന്നും അന്നും ഇന്നും അറിയില്ല.
കുഞ്ഞും നാളത്തെ ഒരു കൂട്ടുകാരന്‍ പിന്നെ കുറേക്കൂടി കഴിഞ്ഞപ്പോള്‍ ക്ലാസ് മേറ്റ്.
എട്ടാം  ക്ലാസില്‍ പുതിയ പള്ളിക്കുടത്തില്‍ ചേരാന്‍ അച്ഛനൊപ്പം പോയി.
അലുമിനിയത്തിന്റെ പെട്ടി വാങ്ങിച്ചിട്ടെ സ്കൂള്‍ ഗേറ്റ് കടന്നുള്ളൂ. ഉടുപ്പും നിക്കറും ഒന്നും ഒരു പ്രശ്നമല്ലായിരുന്നു
ആ പെട്ടി ഒരു അതി മോഹമായിരുന്നു !
അച്ഛന്‍ എന്തൊക്കെയോ പിറ് പിറു പറഞ്ഞതായി ഓര്‍ക്കുന്നു. എന്നാലും സ്വര്‍ണ നിറത്തിലുള്ള അലുമിനിയം പെട്ടി ഒരെണ്ണം വാങ്ങി തന്നു. എന്താ അതിന്റെ ഒരു ഗമയും പത്രാസും...അതും തൂക്കി ക്ലാസില്‍ ചെല്ലുമ്പോള്‍ എല്ലാ കല പിലയും അടങ്ങി ...എല്ലാവരുടെയും കണ്ണും കാതും കവര്‍ന്ന പെട്ടി .
തൊഴു കയ്യുമായി ഒരാള്‍ അടുത്ത് നിക്കുന്നു. എയര്‍ പോര്‍ടിലും മറ്റും സ്വികരിയ്ക്കാന്‍ നിക്കും പോലെ!
പൂ മാലയും ബൊക്കെയും ഒന്നും തന്നില്ല...പകരം " യ്യോ ..പെട്ടി ഇങ്ങു തന്നാട്ടെ " എന്നൊരു  റാഗിംഗ് മൂഡില്‍...
കൈ തന്നു .....കറുത്ത്  കുറുകിയ വിരലുകള്‍ ചേര്‍ത്ത് എന്റെ കൈയൊന്നു ഞെരിച്ചോ എന്ന് സംശയം.
നേരെ പുറകിലത്തെ ബഞ്ചിലേക്ക് ആനയിച്ചു.
ഇരുന്നാട്ടെ " എന്നും പറഞ്ഞു പെട്ടി ഡെസ്കിന്റെ പുറത്തു വച്ചു. എന്നെ പിടിച്ചിരുത്തി. അപ്പുറത്ത്‌ ഇരിക്കുന്നവരോടായി പറഞ്ഞു..." നമ്മുടെ സ്വന്തമാ  നോക്കികോണം"
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
"കട്ടന്‍ കാപ്പി വാങ്ങാന്‍ പോകുവാ അവന്‍" അടുത്തിരുന്ന സുഹൃത്ത് ആ രഹസ്യം പരസ്യമാക്കി.
"അവനീ ക്ലാസിലായിട്ടു തന്നെ കൊല്ലം മൂന്ന് കഴിഞ്ഞു...സറുമ്മാരുടെ മൈക്കാട് പണിക്കു നിക്കുന്നത് കൊണ്ടൊന്നും ജയിക്കാന്‍ പറ്റത്തില്ല" വേറൊരുത്തന്‍ .
"അല്ലേലും അവന്‌ പഠിയ്ക്കുന്നതിലും ഇഷ്ടം വേറെ കാര്യങ്ങളിലാ ..."
ബെല്ലടിച്ചു സാറ് വന്നു...പകുതി പേര്‍ എഴുന്നേറ്റു പകുതി പേര്‍ കണ്ടേയില്ല...കല പില ശകലം കുറഞ്ഞു.
ഇതിനിടെ അച്ഛന്‍ പോയതൊന്നും ഞാനറിഞ്ഞില്ല...എന്റെ പെട്ടിയേല്‍ ആരെങ്കിലും കൊള്ളരുതായ്മ കാണിക്കുന്നോ എന്ന് നോക്കി ഇരിക്കുമ്പോള്‍..."നിന്റെ പേരെന്തുവാടാ" സാര്‍ അടുത്ത് വന്നു നിക്കുന്നു.
എഴുന്നേറ്റ് നിന്നു പേര് പറഞ്ഞു...അപ്പുറത്തെ സ്ഥലം ചൂണ്ടി സാറ് ചോദിച്ചു "എന്തിയേട നമ്മുടെ ഹെഡ് മാഷ്‌"
എന്നെ സ്വീകരിച്ചാനയിച്ച സുഹൃത്തിനെ ആയിരുന്നു ലക്‌ഷ്യം എന്നെനിക്കു മനസിലായി...
" സാറെ ശെല്‍വന്‍ കാപ്പിയ്ക്കു പോയേക്കുവാ" ചെറു ചിരി ക്ലാസില്‍ ഒഴുകി നടക്കുമ്പോള്‍ " ആ അത് ഞാനങ്ങു മറന്നു..എല്ലാവരും ബുക്കെടുത്തെ ...കേട്ടെഴുത്ത് ഇടാം.." സാറ് പറഞ്ഞു.
"എന്നും ഈ മുടിഞ്ഞ കേട്ടെ ഴുത്തെ  ഇയാള്‍ക്ക് ഉള്ളോ" എവിടെ നിന്നോ ഒരു ആത്മ ഗതം.
എന്റെ ചിന്തകള്‍ ശെല്‍വന്‍ എന്ന പേരില്‍ ഉടക്കി കിടന്നു. എവിടെയോ പരിചയമുള്ള പേരും മുഖവും..
ഹിന്ദിയില്‍ നീട്ടി പിടിച്ച പത്തിരുപത് വാക്കുകള്‍ പറയുമ്പോഴേ അടുത്ത പീരിടനുള്ള മണി മുഴങ്ങി.
ദീര്‍ഖ  ശ്വാസങ്ങള്‍ കൊടും കാറ്റായി.
രണ്ടാം പീരിടിന്റെ തുടക്കത്തില്‍ എന്റെ അടുത്ത് വന്ന് നിന്ന്‌ ഒന്ന് ചിരിച്ചു...ശെല്‍വന്‍...
കറുത്ത മുഖത്തെ പല്ലിന്റെ വെളുപ്പ് ബോര്‍ഡിലെ ചോക്കിന്റെ വെളുത്ത വരയെ ഓര്‍മിപ്പിച്ചു.
" അതേ എന്നെ അറിയുമോ...ഞാനാ ശെല്‍വന്‍.കൊല്ലന്‍ രാമ കൃഷ്ണന്റെ മോന്‍ ."  എന്റെ ഉടക്കി കിടന്ന ഓര്‍മ മെല്ലെ മോചിതനായി...കൊല്ലം പറമ്പിലെ വീട് എനിക്ക് ഓര്‍മയില്‍ തെളിഞ്ഞു...ഞങ്ങടെ അയല്‍ വാസികള്‍ ആയിരുന്നു,  കുഞ്ഞിലത്തെ സാറ്റ് കളി മുറ്റം... മിക്കപ്പോഴും ഞാനും ശേല്‍വനും കൂടി ഒന്നിച്ചായിരുന്നു ഒളിച്ചിരുന്നത്..കാക്കി നിക്കര്‍ മാത്രം ഇട്ടു കറുത്ത് കരി പോലെ മുട്ടാളന്‍ ശെല്‍വന്‍! പിന്നെ എന്നോ ആ സ്ഥലം ഒക്കെ വിട്ട് അവര്‍ എങ്ങോ പോയി...ഇപ്പോള്‍ വീണ്ടും ശെല്‍വന്‍..ഇത്തിരി മെലിഞ്ഞിട്ടുന്ടെന്നല്ലാതെ കറുപ്പിന് നര ഒന്നും ബാധിച്ചിട്ടില്ല.  അവന്‍ എന്നെ എപ്പോഴേ തിരിച്ചറിഞ്ഞു...!
  മുണ്ട് ലേശം പൊക്കി ബെഞ്ചില്‍ ഇരുന്ന് ശെല്‍വന്‍ പുസ്തക സഞ്ചി തുറന്നു ...അതില്‍ നിന്നും ഒന്ന് രണ്ട് ബുക്കുകള്‍ എടുത്തു വച്ചു...മഷി പടര്‍ന്നു കുത്തഴിഞ്ഞ ബുക്കുകള്‍ വെറുതെ തുറന്നു വച്ചു..." മൂന്ന് കൊല്ലം മുന്പിലത്തെതാ...കേട്ടെഴുത്ത് ഇടുമ്പോള്‍ ഇതില്‍ നോക്കി അങ്ങെഴുതും...അല്ലാതെ പുത്തന്‍ വാക്കൊന്നും സാര്‍ ഇടത്തില്ല.
" സാരമില്ല എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു തരാം " എന്നിലെ പരോപകാരി ഉണര്‍ന്നു.
എന്നെ നോക്കി കണ്ണൊന്നു ഇറുക്കി കാണിച്ചിട്ട് ക്ലാസില്‍ വന്ന ടീച്ചറെ നോക്കി ശെല്‍വന്‍ എന്നോട് ചോദിച്ചു...
"അവരുടെ ഇരട്ട പേര് അറിയാമോ" ഞാന്‍ പറഞ്ഞു എനിക്ക് പേര് പോലും അറിയില്ല.
"പേര് എനിക്കും അറിയത്തില്ല...അവരെ പൂതന എന്നാ വിളിയ്ക്കുന്നത്"
ആരിട്ടാലും അര്‍ഥമുള്ള പേര് തന്നെ, കാഴ്ചയിലും പെരുമാറ്റത്തിലും ഒറിജിനലിനെ വെല്ലും  ഡ്യൂപ്പ് !
ക്ലാസില്‍ ഉള്ളൂരിന്റെ എന്തോ തകര്‍ക്കുമ്പോള്‍ ഞാനും ശേല്‍വനും ഞങ്ങടെ ബാല്യങ്ങളെ എടുത്ത് ബഞ്ചില്‍ ഇരുത്തി ..ഓമനിയ്ക്കുകയായിരുന്നു.
"അച്ഛന്‍ ഒത്തിരി നാള്‍ അസുഖ മായി  കിടന്നു..രണ്ടു കൊല്ലം മുന്പ്  മരിച്ചു പോയി...ആശുപത്രീലും ഒക്കെ ഒത്തിരി പൈസ ആയി..അവിടം വിട്ട് വന്നപ്പോഴേ എല്ലാം നശിച്ചു...അമ്മയ്ക്ക് തളര്‍വാതം...അനിയനും ഞാനും കൂടി വീട്ടിലെ പണി എല്ലാം ചെയ്തിട്ട് ഇവിടെ വരും , അവന്‍ ആറിലാ പഠിക്കുന്നെ.  ഇവിടുന്നു സാറും മാരൊക്കെ വല്ലോം തരും...അങ്ങനെ"
നിറഞ്ഞ കണ്ണും ചുടു നിശ്വാസവും..എന്റെ പെട്ടിയില്‍ ചുമ്മാ വിരല്‍ ഓടിച്ചും കൊണ്ട് ശെല്‍വന്‍ അര്‍ദ്ധ വിരാമം ഇട്ടു. അറിയാതെ ഞാന്‍ ആ വിരലുകളില്‍ തൊട്ടു...തണുപ്പ് ! ഐസിനോളം!!
അവന്റെ മനസിലെ മരവിപ്പാകാം..."ബോംബെലോ വല്ലോം പോണം എന്തെങ്കിലും ചെറിയ പണി കിട്ടും...അത് മതി ഒരാളെ കുറച്ചു വീട്ടില്‍ പോറ്റിയാല്‍ മതിയല്ലോ.. എനിയ്ക്ക് പഠിയ്ക്കാനോന്നും വയ്യ..ഒന്നും മനസിലാകത്തില്ല.."
അവന്റെ പ്രായോഗിക ബുദ്ധിയില്‍ എനിയ്ക്ക് അഭിമാനം തോന്നി...മൂക്കാതെ പിള്ളേരെ പഴുപ്പിച്ചെടുക്കുന്ന ഈ കള്ള കാലത്ത് സ്വന്തം കാലില്‍ നിക്കാന്‍ മറു വഴി സ്വയം തേടിയവന്‍...
എട്ടാം ക്ലാസില്‍ തന്നെ ഒരു നാള്‍ ശെല്‍വന്‍ പഠിത്തം നിര്‍ത്തി.  പിന്നെ കാണാന്‍ കഴിഞ്ഞില്ല.
അവന്റെ അനിയനെ കണ്ടപ്പോള്‍ പറഞ്ഞു ചേട്ടനെ വകേല്‍ ഒരു ചിറ്റപ്പന്‍ ബോംബക്ക് കൊണ്ടു പോയി എന്ന്.  ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും.
ഒത്തിരി ഒത്തിരി നാള്‍ കഴിഞ്ഞു...ഞാനും മകളുമായി എന്തിനോ ടൌണില്‍ നിക്കുമ്പോള്‍ പ്രായമുള്ള ഒരാള്‍ അടുത്ത്‌ വന്ന് " എന്നെ അറിയാമോ" എന്ന് ചോദിച്ചപ്പോള്‍ ഞാനാകെ പരുങ്ങി...
ചപ്രന്‍ മുടി...മുഷിഞ്ഞ വേഷം...ആരാകാം ഇത്...." സാറെ ഞാന്‍ പഴയ ശെല്‍വന്റെ അനിയനാ.."
എനിക്ക് വിശ്വാസം വന്നില്ല എന്ന് തോന്നിയിട്ടാകാം അവന്‍ എന്റെ പേരും പറഞ്ഞു...
ഞാന്‍ തോളില്‍ കയ്യിട്ടു... എന്റെ സന്തോഷം പറയാവത് ആയിരുന്നില്ല...നല്ല കൂട്ടുകാരന്റെ , ശെല്‍വന്റെ
വിവരങ്ങള്‍ ആരാഞ്ഞു...മറു പടി ഒരു കരച്ചില്‍ ആയിരുന്നു. ഞാന്‍ ഞെട്ടി പോയി...
" അവന്‍ ബോംബേല്‍ പോയതിന്റെ പിറ്റേ കൊല്ലം അമ്മ മരിച്ചു പോയി. അവന്‌ വരാന്‍ പറ്റിയില്ല...പൈസാ ഇല്ലയിരുന്നിരിയ്ക്കാം.  പിന്നെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു എഴുത്ത്  വന്ന്  അവന്‍ ഒരു മറാട്ടി പെണ്ണിനെ കെട്ടി എന്ന്...അത് കൊണ്ട് കേറി കെടക്കാന്‍ ഒരു കൂര കിട്ടി എന്ന്. അവിടെ ചെന്നാല്‍ എനിക്കും എന്തെങ്കിലും പണി നോക്കാം എന്നും..."    കരച്ചില്‍ തേങ്ങലായി...ഞാന്‍ തോളില്‍ തട്ടി "എന്തിനാ ഇങ്ങനെ കരയുന്നെ എന്ന് ചോദിച്ചതും..."എന്റെ സാറേ ഞാന്‍ അവന്റെ അടുത്ത്‌ പോകാന്‍ ഇത്തിരി കാശും ഒക്കെ പണി ചെയ്ത് ഉണ്ടാക്കി വച്ചു...ഒരിയ്ക്കല്‍ അമ്മാവന്റെ എഴുത്ത് വന്നു  അവന്‍ മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു അപ്പോള്‍ തന്നെ മരിച്ചു പോയി എന്ന്...റോഡ്‌ മുറിച്ചു കടക്കുംപോഴായിരുന്നു..ആ പൈസാ ഞാന്‍ ആറ്റില്‍ കളഞ്ഞു സാറേ...എനിക്കിപ്പം ആരുമില്ല. ...പിന്നെന്തിനാ പൈസാ..." എന്റെ പിടി വിടുവിച് കണ്ണീര്‍ ഒപ്പി അവന്‍ നടന്നു...
"എനിക്കിത്തിരി ധൃതി പണി സാറും മാരുടെ  മുറീല്‍ ഉണ്ട്...അടുത്ത പീരീടില്‍ കാണാം"
ശെല്‍വന്‍ പറഞ്ഞത് പോലെ...

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...

അച്ഛന്റെ മുന്‍പില്‍ കുനിഞ്ഞു മുട്ട് മടക്കി നമ്ര ശിരസ്കനായി നില്‍കാന്‍ മകന് കഴിയില്ലായിരുന്നു
അവന്‍ പട്ടില്‍ പൊതിഞ്ഞ ഒരു ശരീരം മാത്രമായിരുന്നു.
ഒരു വിശ്രമത്തിനായി എത്തിയവന്‍, അച്ഛനെ കണ്ടു വണങ്ങാന്‍ കാലിലെ കെട്ടും അടച്ച കണ്ണും സമ്മതിച്ചില്ല.
അച്ഛനോ..മകനെ ചെന്ന് കണ്ട് അനുഗ്രഹിയ്ക്കാന്‍ ആവതില്ലായിരുന്നു തളര്‍ വാതത്തിനോപ്പം ഇട്ട പ്ലാസ്ടിക് കുഴലുകള്‍ നിറയെ മൂത്രവും പഴുപ്പുമായിരുന്നു.
എന്നാലോ മകന്‍ വന്ന വിവരം അച്ഛന്‍ മുന്നേ അറിഞ്ഞിരുന്നു
അടുത്ത കട്ടിലില്‍ ബോധം മറഞ്ഞു കിടക്കുന്ന അമ്മയെ കണ്ടപ്പോഴേ
മകന്റെ വരവ്‌ അച്ഛന്‍ ഉഹിച്ചു. വന്നവന്‍ ഇനി പോകില്ലെന്നും...അനുസ്സരണ കേടും വികൃതിയും കാട്ടില്ല എന്നും..
അനിയത്തി ആരും കാണാതെ ചുമരും ചാരി ചിത്രമില്ലാ ചിത്രങ്ങള്‍ സ്വപ്നത്തില്‍ കാണുന്നുണ്ടായിരുന്നു
അക്കു കളി, സാറ്റ് കളി...അത്തിളി ഇത്തിളി...ഇടയ്കിടെ അടി കലശല്‍..
അനിയനോ ചേട്ടനോ ഇനി പിറക്കാത്തത്‌ കൊണ്ട് അവര്‍ക്ക് കിനാവ്‌ കാണണ്ടി വന്നില്ല..
ആരൊക്കെയോ മുറ പോലെ ജപം നടത്തുന്നു...കൂട്ടുകാര്‍ പല വഴി പിരിഞ്ഞു ഓരോ വാഴച്ചുവട്ടിലും എന്തോ അന്വേഷിയ്ക്കുന്നു...
കളഞ്ഞു പോയ സ്നേഹിതനെ ആകാം...ഇത്തവണ വരുമ്പോള്‍ ഒരു അടിച്ചുപൊളി പരിപാടി എന്ന മുന്‍ വാക്കിന് കാതോര്‍ക്കുക എന്ന് മനസ് ...
ഇനി യാത്ര....
ആദ്യം അച്ഛനെ ഒന്ന് കാണുക ഇങ്ങോട്ട് വരാന്‍ പാവത്തിന് കഴിയില്ലല്ലോ...ചൂണ്ടാണി വിരല്‍ തുമ്പില്‍ തൂങ്ങി പടയണി കാണാന്‍ ഒത്തിരി പോയതാണ് ...
അച്ഛന്റെ അടുത്ത് നിന്നും മടങ്ങി  കൂട്ടരോടും കളിച്ചുനടന്ന തൊടിയോടും അണ്ണാര കണ്ണനോടും കളി വാക്കുകള്‍ പറഞ്ഞു തളര്‍ന്നു...ഇനി
രാമച്ച മെത്തയിലേക്ക്
കൊടും ചൂടിലും തണുപ്പിന്റെ പുതപ്പുമായി ആരൊക്കെയോ അവനെ പകര്‍ന്നു കിടത്തിയപ്പോള്‍...
കോലായില്‍ കിടന്ന ടൈഗര്‍ ഇടം കണ്ണൊന്നു ചിമ്മി അടച്ചു...ആറാം ഇന്തരിയം എന്തോ പറയുന്നു..പുറകെ വരണ്ടാ എന്നാണോ...
കൂട്ടിലെ സ്നേഹ പക്ഷികള്‍ കല പില കൂട്ടി കാഴ്ചക്കാരായി..
എലി വാലന്‍ പൂച്ച വിറകു കൂട്ടത്തിനു ചുറ്റും കറങ്ങി നടക്കുന്നു..
അനിയത്തി മെല്ലെ വന്നു പൂച്ചയെ ഒരു കൈയ്യില്‍ കോരി എടുത്ത് ഒരുമ്മ കൊടുത്ത്  താഴെ നിര്‍ത്തി ...
ആകാശത്തിലെ വെള്ളി മേഘങ്ങളേ  നോക്കുമ്പോള്‍  സൂര്യന്‍ കണ്ണാടി കാട്ടി കണ്ണ് മഞ്ഞളിപ്പിയ്ക്കുന്നു ...
മാവിന്‍ കൊമ്പില്‍ ഇരുന്ന കാക്ക ക്രാ ക്രാ എന്ന് ചിലച്ചു പറന്നു...ആകാശത്തിന്റെ അകായിലെയ്ക് ..
കര്‍കിടകം പേ മാരി ആയി അലറി വരും വാവില്‍ ഇരുളിന്റെ മറ പറ്റി വരാം വാവേ...
കാതില്‍ കേട്ടത് യാത്രാ മൊഴിയോ അതോ കൂട്ടിനു വിളിച്ചതോ....

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

സ്ത്രീകള്‍ക്ക് കിഡ്നി ഇല്ല

സര്‍വ്വ കലാശാല പരീക്ഷാ ചോദ്യം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫിസിയോളജി അല്ലെങ്കില്‍ അനാടമി താരതമ്മ്യം ആയിരുന്നിരിക്കാം...ചെലതൊക്കെ സ്ത്രീകള്‍ക്ക് ഇല്ലാതെയുമില്ല എന്നും എഴുതിയ പാവത്തിന് അറിയുകയും ചെയ്യാം...പക്ഷെ അതിന്റെ യഥാര്‍ത്ഥ നാമം അത്രയ്ക്കങ്ങോട്ട് വഴങ്ങിയില്ല.
ജീവ ശാസ്ത്രത്തിലെ നൂതനങ്ങളായ കണ്ടു പിടിത്തങ്ങള്‍കു വേണമെങ്കില്‍ വഴി തുറക്കാവുന്ന ഉത്തരം.

കേരളത്തിലെ അറിയപ്പെടുന്ന ഒരു പുതു പുത്തന്‍ സ്വാശ്രയ മെഡിക്കല്‍ കോളജിലെ അന്തപ്പാവി ഏതോ ഒരു സോപ്പ് കുട്ടപ്പന്റെ പരീക്ഷാ കടലാസ് നോക്കിയ അദ്ധ്യാപകന്‍ ഇങ്ങനെ പല ഉത്തരങ്ങളും കണ്ട് പനി പിടിച്ച് കിടപ്പിലായി...എന്ന് കഥ!
കാണാന്‍ വീട്ടില്‍ ചെന്ന സഹ അധ്യാപകര്‍ കുറെ നേരം മിണ്ടാതെ ആ കിടപ്പ് കണ്ടു. "നമ്മള്‍ ഒക്കെ വയസ്സായി വരുന്പോള്‍ ഇവരൊക്കെ സൂചിയോ കത്തിയോ വയ്ക്കുന്നതിനു മുന്പ് അങ്ങ് തെക്കോട്ട് എടുത്താല്‍ മതിയായിരുന്നു..." ഒരു ലേഡി ഡോക്ടര്‍ പ്രൊഫസറുടെ പ്രിസ്ക്രിപ്ഷന്‍.
ജീവനിലുള്ള കൊതി " അതാണല്ലോ കൊല കയര്‍ വീഴുമ്പോഴും ദയാ ഹര്ജിക്കായി കേഴുന്നത്. ഇവിടെ ഈ ദയ ഹര്‍ജി നേരിട്ട് ദൈവത്തിനു സമര്‍പ്പിച്ചു.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ പിള്ളര്‍ സര്‍കാരും സ്വാശ്രയ മാനേജുമെന്റും കളിക്കുന്നു...അത്ഭുതത്തോടെ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നു..." അങ്കിളേ ഈ കളി കാശുള്ളവന്റെ കളിയാ ...കണ്ടില്ലേ വില കൂടിയ ഉടുപ്പും പാന്റും ടി ഷര്‍ട്ടും ഒക്കെ ഇട്ടു മള്‍ടി നാഷണല്‍ കമ്പനി എക്സിക്യുട്ടിവുകളെ പോലെ എപ്പോഴും മന്ത്രീടെ മുറിയില്‍ ചായയും കുടിച്ചങ്ങനെ...ഇരിക്കുന്ന നാരങ്ങാ പച്ചക്കറി ഇറച്ചി കച്ചോടക്കാരെ..." അവരുടെ രാഗമോ ദ്വേഷമോ എന്തായാലും പിള്ളാര്‍ നല്ല ഒരു മോക്കറി തന്നെ റിയാല്‍ടി ഷോയിക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
"അപ്പോള്‍ നിങ്ങള്‍ക്ക് ഡോക്ടര്‍ ആകണ്ടേ...എഞ്ചിനിയര്‍ ആകണ്ടേ" ഒരു പ്ലസ് ടു കാരനോട് ചോദിച്ചു.
"ആകപ്പാടെ ഇവിടെ അഞ്ചു പേര്‍ക്ക് മൂന്ന് നേരം ആഹാരം തരാന്‍ തന്നെ അപ്പന്റെ ബാങ്ക് ജോലി  പോര അന്നേരമാ അംപത്‌ ലക്ഷോം കൊടുത്ത് അമ്പതു കേസും കളിക്കുന്നത്..."

"അതിനു കേസും വഴക്കും പിള്ളര്‍ അറിയണ്ടാല്ലോ?" സംശയം അവന്‍ തിരുത്തി.
"അതേ..പിള്ളാരേം മാതാ പിതാക്കളെയും ബന്ദികള്‍ ആക്കുന്ന ഒരു പരിപാടി ഉണ്ട്"
"അതെന്നാ...വീരപ്പന്‍ ബന്ദി ആക്കി എന്ന് കേട്ടിട്ടുണ്ട്"
"ഇതും അതുപോലെ ഒരു അര പരിപാടിയാ...അനുവാദമോ മാര്‍ക്കോ ഇല്ലാതെ വല്ലചാതീം തിരു മണ്ടനെ അഡ്മിറ്റ്‌ ചെയ്യും..പരീക്ഷയ്ക്ക്  യൂനിവേഴ്സിടി ഇരുത്തുകേമില്ല ..അപ്പോള്‍ അവനേം മറ്റുള്ള സമാന ദുഖിതരേം കൂട്ടി കെട്ടി ഒറ്റ കേസ് കൊടുപ്പാ ഞങ്ങള്‍ പാവങ്ങള്‍ ഒന്നും അറിഞ്ഞില്ല ദേ പരീക്ഷയ്ക്ക് ഇരുത്തുന്നില്ല ഞങ്ങളുടെ ഭാവി അവതാളത്തില്‍ ആക്കരുതെ" എന്നും പറഞ്ഞോണ്ട് ...പിള്ളാരുടെ കാര്യത്തില്‍ സഹാനുഭൂതി തോന്നി തോന്നി അവസാനം നീതി പീഠം ഈ കളി ഇനി തുടരണ്ടാ എന്നും പറഞ്ഞു...പിന്നേം തന്തയ്ക്കും തള്ളയ്കും മേയ് നൊന്ത കാശ് പോയോ..."?
പ്ലസ് ടു കാരന്റെ വിദ്യാഭ്യാസ വിച്ചക്ഷണത ..അതിനു മുന്‍പില്‍ നമോവാകം.
"അപ്പോള്‍ നീ ഡോക്ടര്‍ ആകുന്നില്ല...പിന്നെ"
"സമൂഹത്തില്‍ സേവനം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വേണം രോഗികള്‍ ആതുരര്‍ അവരെ ചികില്സിയ്ക്കാനും രക്ഷിയ്ക്കാനും എനിക്ക് കഴിയണമെങ്കില്‍ ഞാന്‍ പാഠങ്ങള്‍ മനസ്സിലാക്കുന്നവന്‍ ആയിരിക്കണം...എനിക്ക് സയന്‍സിലും ഇഷ്ടം ഇന്ഗ്ലിഷ് ആണ് ...ആ വിഷയം പഠിയ്കാന്‍ അപ്പനും പറഞ്ഞു...വെറുതെ എന്തിനാ അങ്കിളേ നീല കുറുക്കന്‍ ആകുന്നെ.."
" നിനക്ക് പ്ലസ് വണ്ണിനു എന്താ ഗ്രേഡ്?  "എല്ലാത്തിനും ഏ അല്ലെങ്കില്‍ ഏ പ്ലസ് ഉണ്ട്" അവന്‍.
എനിക്ക് തൃപ്തി ആയി ....വരുന്ന തലമുറ സ്വന്തം കാലില്‍ നില്‍കാന്‍ പഠിക്കുന്നത് സ്വാശ്രയത്തിലൂടെ തന്നെ..പക്ഷെ പണം കൊണ്ടല്ല അറിവ് കൊണ്ട്.
"ചര്‍ച്ച തീര്‍ന്നോ"...അവന്റെ അപ്പന്റെ ചോദ്യം.."ഈയിടെ ബാങ്ക് ലോണിനു വന്ന ഒരു പെണ്‍കുട്ടി കരഞ്ഞോണ്ട് പറഞ്ഞു അവളുടെ  കോളജിലെ കൂട്ട് കാരികള്‍ എന്താ ഈ വിദ്യാഭാസ വായ്പ അത് വല്ല വേള്‍ഡ് ബാങ്ക് പ്രോജക്ടും ആണോ എന്ന് ചോദിച്ചു കളിയാക്കി...എന്ന്"  കഷ്ടം...
രണ്ടു തരം പൌരന്മാര്‍ എന്നൊക്കെ പറയുമെങ്കിലും ഒന്നുറപ്പാ നെല്ലും പതിരും തിരിയുന്ന കാലം വിദൂരത്തിലല്ല..അറിവുള്ളവന്റെ കഴിവുള്ളവന്റെ വഴിയില്‍ ഒരു കളിയാക്കലുകളും മുള്ള് വിതയ്ക്കാത്ത കാലം...
ഒരു പ്ലസ് ടു കാരന്റെ അല്ല ഒത്തിരി പ്ലസ് ടു കാരുടെ കണ്ണുകളില്‍ ആ തെളിച്ചം ഉണ്ട്.
തങ്കത്തിലെ ചെമ്പ് തെളിയും കാലം വരെ ദയാ ഹര്‍ജി മാത്രം!

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഒരു യാത്രാ വിവരണം അഥവാ കുണ്ടാ(കുണ്ടി)മണ്ടി പൊള്ളിയ കഥ.

കഥകളിലെ അത്യാവശ്യ സത്വം (സ്വത്വം അല്ലേയല്ല!) അല്ലെങ്കില്‍ നെസസ്സറി


ഈവ്ള്‍ ....എല്ലാ സദസ്സുകളിലും  വാരികുന്നന്‍ ...രാമന്‍ നായര്‍...ഞങ്ങളുടെ സ്വയം ക്രിയാ അനര്‍ധം.. പാനീയ ചികിത്സയ്ക്കിടയില്‍ തട്ട് മുട്ടിനും മേമ്പോടിയ്ക്കും.."ഒഴിച്ച്" കൂടാനാവാത്ത ബാധ!  
 ഒരു നാള്‍ സങ്കട കടല്‍ താണ്ടി എല്ലാവരുടെയും അനുഗ്രഹ ആശിസ്സാല്‍ ..കൂട്ടത്തില്‍ ഒരുത്തന്റെ തോളേല്‍ കേറി ..വേതാളം രൂപം പൂണ്ട് ഒമാന്‍ രാജ്യത്തേയ്ക്ക് പറ പറന്നു.
പറക്കുംബോഴേ വിക്രമാദിത്യന്‍ മുന്‍കൂട്ടി പറഞ്ഞു...ഇത് ഏത് മരത്തേല്‍ വയ്ക്കും...അവിടാണേല്‍ ഈന്തപ്പന മാത്രം ..അതിലാണേല്‍ നിറയെ മുള്ളും!
അങ്ങനെ മറുകര  പൂകി രണ്ടാളും....രാജാവും കൂടെ വേതാളവും... അല്ലെങ്കില്‍ മുതലാളിയും തോഴിലാളനും...മരുഭൂമിയില്‍ ഒരു കാഴ്ചയായി...ഒരു റിയാല്‍ടി ഷോ...
ഭാഷ മറു ഭാഷ ഇതൊന്നും വശമില്ല! ആകെ അറിയാവുന്നത് ഓ.സി.ആര്‍ അടിച്ചതിനു ശേഷം അച്ഛനെ വിളിക്കുന്ന ചില "മോനെ.." എന്നുള്ള വാത്സല്യ ചൊല്ലുകള്‍ ...
അതും മുതലാളിക്കറിയാം എന്നിട്ടും ..ഒരു ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടി ..
മുതലാളിയ്ക് അറിയാവുന്നതും സ്ഥിരം ഉപയോഗിക്കുന്നതുമായ ചില ആങ്ങ്യ ഭാഷകള്‍ പഠിപ്പിചെടുത്തു! തൊഴിലാളന്‍ അതില്‍ മികവും കണ്ടു...


അങ്ങനെ കാലം പോക വാറെ മുതലാളി ചില ചാര പണികള്‍ക്ക് വേതാളത്തെ നിയോഗിച്ചു. " ആരൊക്കെ താമസിച്ചു പണിയ്ക്ക് വരുന്നു...നേരത്തെ പോകുന്നു എല്ലാം നീ നോക്കി വയ്ക്കണം...ആരും അറിയരുത്."
"ഡബിള്‍ ഓ കെ .." വേതാളം തല ആട്ടി പറിച്ചു.  ഭാഷ അറിയാത്തവന്റെ മണ്ടേല്‍ കേറുന്ന കുറെ അവമ്മാരെ ഈ കൈക്ക്‌ തറ പറ്റിക്കണം...വേതാള്‍ മനസാ നിരുപിച്ചു.
അവന്റെ ഒക്കെ അവമ്മാരുടെ ഒരു മാം കി ചൂതും ...മറ്റേ ചൂതും..


അതി രാവിലെ എഴുന്നേറ്റ് കുളിക്കാന്‍ ചെന്നപ്പം പന്തളത്ത് പന്തോം കൊളുത്തി കുളികാര്‍ ..നാശങ്ങള്‍..
"വേതാളത്തിന് മറ്റു പണി ഒന്നുമില്ലല്ലോ തിന്നണം ..പിന്നെ മൊതലാളീടെ ചന്തി പുറകില്‍ തുങ്ങണം.." അവമ്മാര്‍ കളിയാക്കിയത് വാരിക്കുന്നന്റെ മര്‍മത് കൊണ്ടു...
"എനിക്ക് നേരത്തെ കുളിച്ചേ തിരു..നീയൊക്കെ സമയത്തിന് പണിക്കു വരുന്നോ എന്ന് നോക്കാന്‍ മുതലാളി എന്നെ ഏല്പിച്ചു.." ഒരു ഒന്നൊന്നര രാവണനായി...വേതാളം അറിയാവുന്ന ഭാഷയില്‍ അലറി...
കേട്ട് നിന്ന മുഴു മലയാളി അറിയാവുന്ന മികച്ച (സ്കില്‍ഡ്) തൊഴിലായ പാര" വഴി മറ്റുള്ളവര്‍കും അറിവ് പകര്‍ന്നു!
കാലത്ത് മുതലാളി കടയില്‍ എത്തിയപ്പോള്‍ മൂന്ന് നാല് നല്ല തൊഴില്കാര്‍ രാജി കത്തുമായി വന്നു പറഞ്ഞു..."ഇത്ര നാളും സ്വന്തം സ്ഥാപനം പോലെ കരുതി..ഞങ്ങള്‍ പണിക്കു വരുന്നത് നോക്കാന്‍ എങ്ങാണ്ട് നിന്നും ഒരാളെ കൊണ്ടു വന്ന സ്ഥിതിക്ക് ഇനി ഞങ്ങള്‍ തുടരുന്നില്ല.
മുതലാളിക് തല ഭുഗോളാം പോലെ തിരിഞ്ഞു. ഒരു പണീം ചെയ്യാതെ ഒരുത്തനെ എങ്ങനെ പോറ്റും എന്നുള്ള സങ്കടത്തില്‍ അറിയാവുന്ന പണി പറഞ്ഞു കൊടുത്താ ഇശ്വരാ ..അതിപ്പം ഈ കമ്പനി മുടിക്കാന്‍ ഇട വരുത്തുമല്ലോ...
"ആര് പറഞ്ഞു ഈ അസംബന്ധം.."  കായം കുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി ഇവരുടെ ഒക്കെ ക്ലാസ് മേറ്റായ മുതലാളി കണ്ണ് നീര്‍ തൂകി...
അടുത്ത് നിന്ന വേതാളത്തിന്റെ കന്നത്തിനു ഇട്ടു കൊടുത്തു ഒരു ഒന്നര റിയാല്‍...
എല്ലാവര്‍ക്കും ബോധ്യമായി...പൊന്നിലെ ചെമ്പ്!


വൈകുന്നേരം വേതാളം പറഞ്ഞു..."എനിക്ക് നാട്ടില്‍ പോയാല്‍ മതി..അവിടാണേല്‍ അടിക്ക് ഒരു മയം ഉണ്ട്...
മുതലാളി സോറി പറഞ്ഞു...രണ്ടെണ്ണം ഒഴിച്ച് വിശി കൊടുത്തു...വേതാളം ഹാപ്പി !
കാണാതെ രണ്ടൂടെ വീശി .."ഏത് മറ്റവനായാലും എന്റെ മുതാലാളിടെ  കടയില്‍ താമസിച്ചു വരാന്‍ ഞാന്‍ സമ്മതിക്കില്ല...അതിനിനി ഏത് തന്ത ഇല്ലാത്തോന്‍ തല്ലിയാലും വേണ്ടില്ല..." വേതാള കരച്ചില്‍ കേട്ട് രാജന്‍ കണ്ണ് തള്ളി...
കേതുര്‍ ദശയില്‍ ..ഭഗവാനെ ഒന്നിനും ഒരു ഹേതു വേണ്ട എന്ന് ജോത്സ്യന്‍ പറഞ്ഞത് എത്ര പരമാര്‍ത്ഥം...


രണ്ടു നാള്‍ കഴിഞ്ഞു ...മുതാലാളിടെ വഹ ഒരു പാര്‍ടി എല്ലാവര്‍ക്കും...കൂട്ടത്തില്‍ വേതാളത്തിന് ഒരു നെടുമ്പാശ്ശേരി ടിക്കറ്റും...അമ്പതു റിയാലും...


വേതാളം രണ്ടു വരി ടോസ്റ്റ്‌ പറയാന്‍ എല്ലാവരും നിര്‍ബന്ധം പിടിച്ചു...അവസാനം..വേതാളം ഗല്ഗത കണ്ടനായി..
"എനിക്ക് തിരികെ പോകുന്നതില്‍ ഒരു പ്രയാസവും ഇല്ലാ...ഒരു പണീം അറിയാത്ത ..ഭാഷ അറിയാത്ത ..ഞാന്‍ ഈ മസ്കറ്റ് കാണുമെന്നു സ്വപ്നം കൂടി കണ്ടിട്ടില്ല...ഇത്രേം ദൈവം നടത്തി..പക്ഷെ..."
അര്‍ദ്ധ വിരാമം ..ചെറിയ കരച്ചിലായി...എല്ലാവരും കരഞ്ഞു പോയി..കാര്യം ഒന്നും അറിയാനും വയ്യ..തിരികെ പോകാന്‍ തയ്യാര്‍ ആയവന്‍ എന്തിനിങ്ങനെ...ഇനി ആരെങ്കിലും അടിയോ..പിടിയോ...ഏയ്‌ ..
വേതാളം കണ്ണ് തുടച്ചു ..പറഞ്ഞു.." കക്കുസില്‍ പോയിട്ട് കഴുകാന്‍ ചുട്ടു പൊള്ളുന്ന വള്ളമാണ് കിട്ടുക എന്നാരും പറഞ്ഞില്ല...ആദ്യമായി കേറിയ ഞാന്‍ അറിയാതെ ഒഴിച്ചത് വെട്ടി തിളയ്ക്കുന്ന വെള്ളമാ..എന്റെ എല്ലാം പൊള്ളി...ആരോടും പറയാതെ ഇത്ര ദിവസം ഞാന്‍ കൊണ്ടു നടന്നു...നീ എന്താ ഇങ്ങനെ നടക്കുന്നെ എന്ന് പോലും ആരും ചോദിച്ചില്ല..."
കരച്ചില്‍ അലറ്ച്ചയായി...
അത് പറയാന്‍ കഴിയാതിരുന്നതില്‍ എല്ലാവരും സങ്കടപ്പെട്ടു..പരിഹാരം ഒന്നും ഇല്ലാ താനും...
" നാട്ടില്‍ പോയാല്‍ ചൊവ്വേ നേരെ കഴുകി കുളിക്കാമല്ലോ...എനിക്കത് മതി..."
വേതാളം ഉപ സംഹരിച്ചു..
നാട്ടില്‍ വന്നു ഈ കഥ പറഞ്ഞപ്പോള്‍.... ഞാനുള്‍പ്പടെ കരഞ്ഞു പോയി...
കൈയ്യോ കാലോ പൊള്ളിയാല്‍ പോലും സഹിക്കാന്‍ വയ്യ...പിന്നാ..വിഗ്രഹവും..ഗര്‍ഭ ഗ്രഹവും...എന്റെ ദൈവങ്ങളെ...

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഇനിയും വരാത്ത ഓണങ്ങള്‍

 കഴക്കൂട്ടത്തും കടമ്മനട്ടയിലും ഇലന്തൂരും ...ഒരു പിടി വീടുകളില്‍ ഇനി ഓണം വരുമോ?
ആണ്മക്കള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു " ഇനി ഓണത്തിന് ഇല്ലാ ...കള്ള കര്‍ക്കിടകത്തിലെ വാവും നാള്‍ കറുത്ത കാക്കകളായി ബലിയിടങ്ങളില്‍ ആടുന്ന മരച്ചില്ലകളില്‍ നാക്കില വക്കുമ്പോള്‍ വരാം...
അമ്മയെ കാണാം അച്ഛനെ പെങ്ങളെ ചേട്ടനെ...ആത്മ സുഹൃത്തുക്കളെ...ഗുരുക്കന്മാരെ എല്ലാം കാണാം.

ഓണ പൂവിളികളില്‍  പുലികളിയില്‍ പൂക്കളത്തില്‍ ഊഞ്ഞാലില്‍ എല്ലാം ഇനി മൂക സാന്നിധ്യങ്ങളായി ...ഇളം കാറ്റായി ...ചാറ്റല്‍ മഴയായി ..അടരുന്ന ഇതളായി ഞങ്ങള്‍ വരാം...പക്ഷെ ഓണം ഉണ്ണാന്‍ ..ഉണ്ണികളായി അമ്മേ   അച്ഛാ  ഇനി വരില്ല.
അച്ഛന്റെ ഏറെ നാളത്തെ മരണ കിടക്ക കണ്ടു പടി ഇറങ്ങിയതാണ് ...മരുന്നിനു പോലും തികയാതെ ഈ മകന്‍ തെക്കോട്ട്‌ പോയ കാറ്റില്‍ മറു കര പൂകി..അറിയുന്നച്ചാ ഇനി ഇവിടെ വരുമ്പോള്‍ ചികിത്സ ആദ്യം...
അമ്മേ പെങ്ങളുടെ മാന്ഗല്യം ..താലി ..മാല ..നാദസ്വരം..സ്വപ്നമാകുംപോള്‍ ..ഒരു തൂണും ചാരി ഒന്നിനും കൊള്ളാതെ മുന്‍പേ പറന്ന പക്ഷിയായി ..തൂവല്‍ കൊഴിന്ജ് ..കൂട്ട് പക്ഷികളുമായി ..ഉണക്കലരി കൊത്തി കൊത്തി ....
ഇനി വരും ജന്മങ്ങളില്‍ കുഞ്ഞായി ജനിക്കാം ...കൂട്ടിനു വരുമോ....

(ഓണകാലത്ത് അകാലത്തില്‍ കൊഴിഞ്ഞ പൂ ഇതളുകള്‍ക്ക്)

2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ആത്മ കഥ

കോളേജില്‍ ഏറെ രാഷ്ട്രീയ അസ്കിത മൂത്ത് നില്‍ക്കുംപോള്‍..ഇട വഴിയെ ഒരു പ്രേമം കൂടി കേറി വന്നു.
ഉത്തരവാദിത്തങ്ങള്‍ കൂടി. വര്‍ഷാവസാന പരീക്ഷ കഴിഞ്ഞ്..
രണ്ടായാലും രാഷ്ട്രീയത്തില്‍ ശോഭിക്കില്ല എന്ന് തീര്‍ച്ചയാക്കി, ഇനി കുടുംബസ്ഥാനായാല്‍ ശോഭിക്കുമോ എന്ന് നോക്കാം എന്ന് കരുതി..
പരിചയക്കാരിയോടു രജിസ്ടര്‍ വിവാഹം ഇപ്പോള്‍ കഴിക്കാമെന്നും നാല് പുത്തന്‍ കൈയില്‍ വന്നിട്ട് ഒന്നായി ജീവിച്ചു നോക്കാമെന്നും ഒരു അടവ് എടുത്തു നോക്കി. അവള്‍ ഇന്നലേ തയാര്‍..!
അടുത്തുള്ള രജിസ്ടര്‍ ആപ്പീസില്‍ പോയാല്‍ എല്ലാ രഹസ്യ അജണ്ടകളും പൊളിയും..പോരാത്തതിന് വീട്ടില്‍ അല്‍പ സ്വല്പം പൊട്ടലും ചീറ്റലും കേള്‍ക്കുന്നുമുണ്ട്..കാറ്റ് പരത്താത്ത നാറ്റം ഇല്ലല്ലോ!
ദൂരെ പോകണമെങ്കില്‍ അസാരം പണം കൈയില്‍ വേണം..കൂട്ടുകാരിലും തെണ്ടിയായിരിക്കുന്ന ഞാനും..അതിലും തെണ്ടികളായ കൂട്ടുകാരും.
വിഷമ സ്ഥിതി..തരണം ചെയ്യാന്‍..ഒരു വെളിച്ചം പോലെ ദൈവം അയല്‍വാസി സുഹൃത്തിനെ എത്തിച്ചു!
കോണ്ട്രാക്റ്റ് പണിയില്‍ പണം കൊയ്യുന്നവന്‍..സഹൃദയന്‍..പ്രേമിച്ചേ വിവാഹം കഴിക്കാവൂ എന്നും..ഒരിക്കലും പ്രേമം മടുക്കരുത് എന്നും തത്വം ഉള്ള നല്ലവന്‍, സുശീലന്‍ , സുമനസ്സ് , അമ്പോറ്റി...
വിവരങ്ങള്‍ അറിയുകയും ചെയ്യാം..എന്റെ കാലക്കേട്മുന്നേ കണ്ടെന്നവണ്ണം...
അഞ്ഞൂറ് രൂപ തന്നിട്ട് പറഞ്ഞു "എന്നെങ്കിലും തിരികെ തന്നാല്‍ മതി. പിന്നെ നിന്റെ വീട്ടില്‍ ഒന്നും ഇപ്പോള്‍ അറിയണ്ടാ..കുറെ കഴിഞ്ഞ് എല്ലാം ശരിയാകും."
ഞാന്‍ സന്തോഷം കൊണ്ട് തല നൂറു തവണ ആട്ടി.
എല്ലാരും ജാഗ്രതൈ! കണ്ണില്‍ കണ്ട ബസുകളില്‍ നേരെ കോട്ടയത്തിനു..
എല്ലാം മംഗളമായി നടന്നു.
കൂട്ട് കാരികള്‍ പോയതിലും വേഗത്തില്‍ തിരികെ പോന്നു..
കൂട്ടുകാരന്മാര്‍ ഏതായാലും ഇത്രെമായി..ഒരു സിനിമാ കണ്ടിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..എ.സി തീയേറ്റര്‍ ഒരു സ്വപ്നം മാത്രമായിരുന്നത് ഇതാ കണ്‍ മുന്‍പില്‍...ബെഞ്ചും കസേരയുമില്ലാതെ ഇത്തിരി വല്യ ആള്‍കാരായി സിനിമ എങ്കിലും കാണാമല്ലോ...ഏക്‌ ദിന്‍ ക രാജാ...
തന്നെയുമല്ല അഞ്ഞൂറിന്റെ ബാക്കി പതിരുനൂറുണ്ട് താനും.
നേരെ സിനിമ തിയേറ്റര്‍ പൂകി. നനുത്ത തണുപ്പില്‍ ഇരുന്നൊന്നു കണ്ണടച്ചു...
വൈകിയ വേളയില്‍ വീടെത്തി ..മുറ്റത്ത് നിക്കുന്നു അമ്മയും പെങ്ങളും..
ആകപ്പാടെ ഒരു ചൊവ്വ് കേടുപോലെ..ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങു പോലെ...
"എല്ലാം നന്നായി കഴിഞ്ഞു അല്ലെ?"
അമ്മയുടെ മുന കൂര്‍ത്ത ചോദ്യം കേട്ട് ഒന്ന് പാളി..എങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു..
"എന്ത് കഴിഞ്ഞു..എന്നാ?"
"നിന്റെ കല്യാണം...ഞങ്ങളോടും ഒന്ന് പറയാമായിരുന്നു.."
"കല്യാണമോ?" ഉരുണ്ടു കളിച്ചു നോക്കി...
"ഓ..എല്ലാം നമ്മുടെ കൊണ്ട്രക്ടര്‍ പറഞ്ഞു....ആ പാവം എത്ര നല്ലവന്‍ ..ഒട്ടും കള്ളത്തരമില്ല ..അവന്റെ അമ്മയുടെ ഭാഗ്യം..." (എന്റെ അമ്മയ്ക്ക് ആ ഭാഗ്യം ഇല്ലാതെ പോയി എന്ന് വ്യംഗ്യം!)
അഞ്ഞൂറ് രൂപയിലെ വന്ന്യ മൃഗങ്ങള്‍ പല തവണ തലച്ചോറില്‍ ഇരുന്ന് അമറി...തൃശൂര്‍ പൂരം വെടിക്കെട്ടും ...
ഗണപതിക്ക്‌ വച്ചത്‌ ..കാക്ക കൊണ്ടുപോയി.. ദൈവമേ...

അങ്ങനെ ഈ മാസം ഇരുപത്തി നാലിന് ആ മഹാ സംഭവം കഴിഞ്ഞു  ഇരുപത്തഞ്ചു വര്ഷം ആകുന്നു..
"അറിഞ്ഞ് സഹായിച്ച സുഹൃത്ത് ഇന്നലെയും വന്നിരുന്നു...സില്‍വര്‍ ജൂബിലി ആഘോഷം നടത്തിയാല്‍ ഫൈനാന്‍സ് ചെയ്യാമെന്നും പറഞ്ഞു...."ഇത്രയും നടന്നല്ലോ" എന്ന് ഞങ്ങള്‍ രണ്ടാളും (ഞാനും ഭാര്യയും )" ഇനി എന്ത് ആഘോഷം" എന്നും പറഞ്ഞു സുഹൃത്തിനെ യാത്ര ആക്കി...തമ്മില്‍ നോക്കി പഴയ ചിരി ചിരിച്ചു...
"ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിയ്ക്കും ..അല്ലേ" 
മകളുടെ വഹ മര്‍മം നോക്കി   ഒരു കുത്തും...

2010, ജൂലൈ 25, ഞായറാഴ്‌ച

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.

വണ്ടികൂലീം ബാക്കീം പിന്നെ എന്റെ പോയ പണീം.  ഇപ്പോഴത്തെ സിനിമാ പേരുപോലെ കഥ മുഴുവന്‍ മനസിലാക്കാവുന്ന ടൈറ്റില്‍.
തിര നാടകം തുടങ്ങുന്നു.
സീന്‍ ഒന്ന്.  
നാല് കൊല്ലം വിദ്യാഭ്യാസ വായ്പ കൊണ്ട് കഷ്ട്ട പെട്ട് പഠിച്ച ഒരു പെണ്‍കുട്ടി. പഠനം കഴിഞ്ഞ മട്ടില്‍ ഇനി എന്ത് എന്നുള്ള ചോദ്യവുമായി പട്ടാളക്കാരുടെ ബാഗ് മാതിരി ഉള്ള നീളന്‍ ബാഗുമായി ബസിറങ്ങി "അമ്മേ..." എന്നുള്ള വിളിയോടെ വീടിന്റെ തിണ്ണയില്‍ എത്തി നില്കുന്നു.
"ങ്ങ്ഹാ...നീ വന്നോ കുഞ്ഞേ " എന്നുള്ള ആമോദത്തോടെ അമ്മ പാഞ്ഞു വന്നു മോളുടെ ബാഗും മറ്റും വാങ്ങുന്നു...ശേഷം ചൂട് ദോശ സാമ്പാര്‍ കഥകള്‍ ..അതിസാദരം...
സീന്‍ രണ്ട്.
 നേരം വെളുത്തു വരുമ്പോള്‍ ...പഴയ പുതപ്പിനുള്ളില്‍ റ" മട്ടില്‍ കുട്ടി കിടന്നുറങ്ങുന്നു.  പെട്ടന്ന് നോകിയ ഫോണില്‍ ഒരു തമിഴ് പാട്ട് അലറുന്നു...കുട്ടി ഉണര്‍ന്നു തിക്കും പക്കും വക്രിച്ചു നോക്കി ഫോണ്‍ എടുക്കുന്നു..."ങാ ഞാന്‍ പോകാം മിസ്സേ"എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് ആക്രി കച്ചവടക്കാരുടെ ഗോ ഡൌണ്‍ പോലുള്ള തന്റെ മുറിയില്‍ നിന്നും ഉറക്കെ..."അമ്മേ അച്ഛാ ...കൊച്ചീല്‍ ഒരു കമ്പനിയില്‍ ആര്‍ ആന്‍ഡ്‌ ഡി എഞ്ചിനീയറെ വേണം...നാളെ രാവിലെ ചെല്ലാന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു..."
അച്ഛന്‍ സ്വതവേ ഉള്ള ടെന്‍ഷന്‍ ഒന്ന് കൂടി കൂട്ടി..."ഇപ്പോഴേ പോകുന്നതാ നല്ലത്"
അമ്മ "ഏതായാലും ആദ്യത്തെ ഇന്റര്‍വ്യു അല്ലെ അമ്പലങ്ങളില്‍ ഒക്കെ ഒന്ന് പോയിട്ട് വെളുപ്പിന് പോകാം..."
അമ്മ ഒരുങ്ങി മോളും ഒരുങ്ങി തീര്‍ഥ യാത്ര.
സീന്‍ മൂന്ന്.
 രാത്രീടെ രണ്ടാം യാമത്തിലെ കുളി തേവാരം ..അച്ഛന്‍ നേരത്തെ കുളിച്ച് ഉഷാര്‍ ആയി...മകളും കുളിച്ചു വെളുപ്പിന് നാല് മണിക്ക് തന്നെ നാല് ദോശ അഹത്താക്കി! ഒന്നുടെ എന്ന് പറഞ്ഞ അമ്മയെ വിലക്കി.
അച്ഛന്റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ...മകള്‍ പുറകില്‍..നേരെ ടൌണ്‍...ആദ്യത്തെ ഷട്ടില്‍ ബസ് ഡ്രാക്കുള മാതിരി പടുതായും പറത്തി വന്നു നിന്നു..".ഇതേല്‍ കേറി കോട്ടയം ചെന്നാല്‍ കൊച്ചീക് എപ്പോഴും ബസ്സാ..."   "ശരി അച്ഛാ "മകള്‍ അനുസരണയോടെ കേറി ബസ് നീങ്ങി..."ശരണം വിളിയോടെ അച്ഛന്‍ തിരികെ

സീന്‍ നാല്.
  മണി പതിനൊന്നര , പോയ മകളുടെ വിവരം വിവരാവകാശ നിയമ പ്രകാരം ചോദിക്കണോ വേണ്ടയോ എന്ന് അച്ഛനും അമ്മയും...മൊബൈല്‍ ഫോണില്‍ എത്ര വിളിച്ചിട്ടും പരിധി കഴിയുന്നു എന്നുള്ള താക്കീത് മാത്രം.
"ഇന്റര്‍വ്യു അല്ലെ ധാരാളം പേര്‍ കാണും..." അമ്മ.
"എന്നാലും അങ്ങെത്തിയോ എന്നൊന്ന് പറയാമായിരുന്നു..." അച്ഛന്‍.
സമയം നീങ്ങുന്നില്ല..
ലാന്റ് ഫോണില്‍ നീട്ടിയ ഒരു കൂവല്‍ കേട്ട് അമ്മയും അച്ഛനും ഞെട്ടറ്റു!
"അതേ...അച്ഛാ ഞാനിപ്പോള്‍ ആണ് ഇവിടെ എത്തിയത്..സ്വപ്നയെ അവര്‍ എടുത്തു...ഞാന്‍ വന്നപ്പോള്‍ അവള്‍ തിരികെ  പോകുന്നു.."
"ഈശ്വരാ ...മുതു വെളുപ്പാന്‍ കാലത്ത് പോയ നീ നട്ടുച്ച കഴിഞ്ഞപ്പോഴാണോ അവിടെ എത്തിയത്..." അച്ഛന് ദേഷ്യം സംകടം ആക്രമണ ആസക്തി ഒക്കെ ഉണ്ടായി..."എന്നതാ " എന്ന് ചോദിച്ച തള്ളയോട്" കുന്തം"  എന്ന് പല്ല് കടിച്ചു.

സീന്‍ അഞ്ച്.
സന്ധ്യ തിരി വച്ച് അമ്മ തിരിയുമ്പോള്‍ 'അമ്മേ " എന്നുള്ള പഴയ ഇളിയുമായി മകള്‍ പുറകില്‍.
"എന്തോന്നിനാ നീ പോയത് " അച്ഛന് ആകെ ടെന്‍ഷന്‍..
"അച്ഛാ അച്ഛന്‍ പറഞ്ഞിട്ടില്ലേ സിവിക് റൈറ്റ് പോലെ തന്നെ സിവിക് സെന്‍സും വേണമെന്ന്..."
"അതും ഇതും തമ്മില്‍...അച്ഛന്റെ അറ്ധോക്തി...
"ഞാന്‍ കേറിയ ബസില്‍ കോട്ടയത്തിനു വണ്ടികൂലി ആയി നൂറു രൂപ കൊടുത്തു. ചില്ലറ ഇല്ലാ എന്നും പറഞ്ഞു രാവിലെ തന്നെ അയാള്‍ ചൂടായി എന്തൊക്കെയോ പറഞ്ഞു...ശരി ഇറങ്ങുമ്പോള്‍ മതി എന്ന് ഞാനും"
ഒരു സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയി..കോട്ടയത്ത് എത്തി എല്ലാരും ഇറങ്ങി കണ്ടകടര്‍ ആദ്യമേ പോയിരുന്നു...
ഞാന്‍ ഓടി വിജിലന്‍സ് അപ്പീസില്‍ കയറി എന്റെ ബാക്കി കാര്യം പറഞ്ഞു...ടിക്കറ്റും വണ്ടി നമ്പരും വച്ചു പരാതി എഴുതി കൊടുക്കാന്‍ അവര്‍ പറഞ്ഞു...
എന്റെ അച്ഛാ ഞാന്‍ ഉറങ്ങിയ വഴിയില്‍ ടിക്കറ്റ് പോയ കാര്യം അപ്പോഴാ അറിയുന്നെ...
അപ്പോഴേയ്ക്കും ഒന്നൊന്നര മണിക്കൂര്‍ പോയി...രണ്ടു മൂന്ന് ഏറണാകുളം ബസും...
നോക്കിയപ്പോള്‍ ഞാന്‍ വന്ന ബസും കണ്ടക്ടറും തിരികെ പോകുന്നു..."
എന്റെ സിവിക് സെന്സുണര്‍ന്നു...ഞാന്‍ അടുത്ത എറണാകുളം ബസില്‍ ചാടി കേറി..
കളമശ്ശേരിയില്‍ എത്തുമ്പോള്‍ സമയം ഒത്തിരി ആയി...ആദ്യം വന്ന സ്വപ്ന മാത്രമേ അപ്പോഴും ഉണ്ടായിരുന്നുള്ളൂ...
അവള്‍ക്കാണെങ്കില്‍ എന്നെക്കാട്ടിലും മാര്‍ക്ക് കുറവും...നേരത്തെ ചെന്നിരുന്നെങ്കില്‍..."
പത്തെഴുപത്തഞ്ചു രൂപ ആ മുടിഞ്ഞ കണ്ടക്ടറും കൊണ്ട് പോയി".....
" നീ പോയത് ബാക്കി വാങ്ങാനോ അതോ ജോലിയ്ക്കോ?" അമ്മയുടെ ധാര്‍മിക രോഷം ഉഗ്ര സ്ഫോടനമായി..".അതിനു ബാക്കി  തരാത്തവന്‍ അവന്റെ അമ്മേടെ പതിനാറിന് എടുത്തോട്ടേ എന്ന് കരുതിയാല്‍ പോരായിരുന്നോ...അല്ലെത്തന്നേം എത്ര രൂപ വെറുതെ പോകുന്നു...".
"അതെങ്ങനാ ഒരു അനങ്ങാ പാറ അച്ഛനും ഒന്നിനും കൊള്ളാത്ത ഒരു മോളും...ആ ജോലി  കിട്ടിയിരുന്നെങ്കില്‍ എഡ്യുക്കേഷന്‍ ലോണ്‍ എങ്കിലും അടയുമായിരുന്നു."

"എന്റെ ഭാര്യെ വിധിച്ചതെ നടക്കു....നീ ആ കൊച്ചിന് വല്ലതും കഴിക്കാന്‍ കൊടുക്ക് ..." അച്ഛന്റെ അനു നയിപ്പിക്കല്‍  ഒന്നും അമ്മയോട് ക്ലച്ചു പിടിച്ചില്ല...
"പിന്നെ ജോലി കിട്ടാന്‍ ഓരോരുത്തര്‍ നെട്ടോട്ടം ഓടുമ്പോള്‍ ഇവിടെ ഒരാള്‍ നക്കാ പീച്ചി ബാക്കി വാങ്ങാന്‍ ഒന്നര മണിക്കൂര്‍ വായി നോക്കി നില്പാ...ഇനി ആരെങ്കിലും വിളിച്ചു ജോലി തരും.....ഞാനും ആശിച്ചായിരുന്നു ഒരു കുപ്പി അരിഷ്ടമെങ്കിലും എന്റെ കൊച്ചിന്റെ കാശേല്‍ വാങ്ങണമെന്ന്..."
പാവം കരഞ്ഞു പോയി...
"സാരമില്ല..ഇനിയും എത്രയോ ഇന്റെര്‍വ്യുകള്‍..."അച്ഛന്‍...


(രണ്ടാഴ്ച മുന്പ് സ്വന്തം വീട്ടില്‍ നിന്നു കിട്ടിയ ഈ ത്രെഡ് ഇത്രയുമൊക്കെ എഴുതി പിടിപ്പിയ്ക്കാന്‍ വൈകിയതില്‍ എല്ലാവരും ക്ഷമിക്കണം.!)

2010, ജൂലൈ 16, വെള്ളിയാഴ്‌ച

ഒളി നോട്ടം.

ഒളിഞ്ഞു നോക്കി നിന്ന ഒറ്റു കാരന്‍ വെള്ളിക്കാശു വാങ്ങി പറങ്കി മരത്തില്‍ തൂങ്ങി
 അവന്‍ വാങ്ങിയ റിയല്‍ എസ്റ്റേറ്റ്‌" അക്കല്‍ ദാമ" കണ്‍സ്ട്രക്ഷന്‍ കമ്പനിയായി..
ഉടയോന്‍ പോയെങ്കിലും താവഴികള്‍ ഉണര്‍ന്നു പെരുമാറി..അവര്‍ ജീവന വൈരുധ്യ പ്രത്യുല്പാദന കേന്ദ്രങ്ങള്‍ തുടങ്ങി....ക്ലോണിംഗ് പോലെ..അല്ലെങ്കില്‍ ഒരുതരം കോശം വെച്ച് പെരുക്കല്‍..വിറ്റു പോയത് വിദ്യ എന്ന അഭ്യാസ കല...പിന്നെ ആരോഗ്യ നികേതനങ്ങള്‍...അക്ഷര അച്ചു കൂടങ്ങള്‍..കാനായിലെ വീഞ്ഞിന്റെ പേരില്‍ ചില മറിമായങ്ങള്‍...
ഏറിയ കാലം കേറി പോക വാറെ മാനം വിറ്റും കാണം മീളാന്‍ അമ്പേ ചില ..കു തന്ത്രങ്ങള്‍...
അങ്ങനെ വീണു കിട്ടി സ്വാശ്രയ സര്‍ക്കസ് ട്രപീസും...അതിനു വഴങ്ങുന്ന കോഴ്സുകളും...ബാര്‍ എന്ന് മറു  പേര്‍ ചൊല്ലുന്ന മാണിക്യ കൂടാരങ്ങള്‍...സുപര്‍ സ്പെഷിയല്‍ രോഗ നിവാരണ ക്ലബ്ബുകള്‍...അച്ചു നിരത്തി ഏഴാം പക്കം പെറ്റു വിടുന്ന ആലെഖങ്ങള്‍...ഇടയന്‍ അറിയാത്ത ചതി കുറിപ്പുകള്‍...
ഇങ്ങനെ കാലം കഴിഞ്ഞ വാറെ അക്കല്‍ ദാമ കൊമ്പ്ലെക്സുകളില്‍ ഒളി കണ്‍ ക്യാമറ വന്നു...ഇനിയും ഒരു ഒറ്റു കാരന്‍ വന്നാല്‍ അറിഞ്ഞേ തീരു...പോയവന് ഒന്നും നഷ്ട പ്പെടുവാന്‍ ഇല്ലായിരുന്നു...ഇവിടെ പത്തായം...പറ ...നിലവറ എല്ലാം നിറ നിറ..
ആരോഗ്യ നികെതനങ്ങളില്‍ ഗുരുകുല അഭ്യാസം നടത്തിയവര്‍ ഓലയില്‍ എഴുതി..."പെണ്ണുങ്ങള്‍ക്ക് കിഡ്നി ഇല്ലാ"!
പാഠം ഉധരിച്ചവന്‍ പറഞ്ഞു അത് സാരമില്ല "അവര്‍ക്ക് വൃക്ഷണങ്ങള്‍ ഉണ്ടല്ലോ" മാര്‍കിട്ടവന്‍ പറഞ്ഞു രണ്ടായാലും വേണ്ടില്ല
കള്ള് വില്‍കുന്നവനെ ഒളിവില്‍ വിളിച്ചു പറഞ്ഞു...കുഞ്ഞാടെ ..നീ മദ്യം വിറ്റോളൂ..കുടിയ്ക്കരുത്..വല്ലവന്റേം പോക്കറ്റ് കാലി ആക്കുന്നത് കൊള്ളാം നീ കാലി ആകരുത്...
സ്വാശ്രയ വില്പന മാളില്‍  വന്ന കൊച്ചമ്മ ഉവാച....കോളേജ് ബസ് എത്ര? ക്ലാസ് റും എ സി യോ? മൊബയില്‍ എത്ര എണ്ണം" വച്ചുപയോഗിക്കാം"..  ഒളി ക്യാമറ എത്ര? എവിടൊക്കെ? അതിന്റെ മുമ്പില്‍ ബികിനി മതിയോ അതോ ബെര്‍ത്ത്‌ ഡേയ് സ്യുടോ? സാനിട്ടറി പാട് എടുക്കാന്‍ പിയൂണ്‍ ഉണ്ടോ അതോ പ്രിന്സിപ്പാലോ?
പണം ഒരു ഇഷ്യു അല്ല ...വിപ്ലവം പറയുന്നവര്‍ ഇവിടുന്ടെങ്കില്‍ നോ!
കാര്യം കറ്റ മെതിച്ചു കഷ്ടപെട്ടപ്പോള്‍ കരുതി ഇനി വിപ്ലവം വേണ്ടാ...മേല്‍ ഗതി വന്നപ്പോള്‍ കരുതി ഇനി ഒളി ക്യാമറ മതി...
പാത്തിരുന്നു പലതും കാണാം ...പണ്ടേ പഠിച്ച പാഠം ...


ഇനി ഒരു മറു കഥ...മധ്യ തിരുവിതാംകൂറിലെ ഒരു നല്ല ഇടയന്‍ കോളജില്‍ ആസനത്തില്‍ വരെ ഒളി ക്യാമറ വച്ചു...
പിള്ളാരുടെ കളി ചിരി കലോത്സവം വന്നു ...പങ്കാളികള്‍ക്ക് താമസം ക്ലാസ് മുറികളില്‍ ..പാവം പെമ്പിള്ളേര്‍ ഒന്നും അറിയാതെ തുണി മാറി...
രാവിലെ ഏതോ ഒരു സദാചാര രാക്ഷസന്‍" കലാലയ കാവലന്‍" കാണുന്നു സ്വന്തം മകള്‍ സ്റ്റേ ഫ്രീ മാറി ഉടുക്കുന്നു...
അലറി പോയി പാവം..."എവിടെ ഞാനുള്‍ പെട്ട തന്ത ഇല്ലാ സന്തതികള്‍...ഉടയ്ക്കുക ഈ ഒളി ക്യാമറകള്‍..അല്ലെങ്കില്‍ കാലം അതുടച്ചു വാര്‍ക്കും...
പാവം എവിടെയോ മാനസിക രോഗ ശാന്തി ശുശ്രുഷയില്‍ ഉറഞ്ഞു തുള്ളുമ്പോള്‍...പറഞ്ഞത് അറം പറ്റിയോ..

2010, ജൂലൈ 11, ഞായറാഴ്‌ച

ഓര്‍ക്കാന്‍ മറക്കുന്നവ

ഉണ്ട ചോറിനു നന്ദി ഇല്ലെങ്കിലും ഉണ്ട പാത്രം കണ്ടില്ലെങ്കിലും
ഇട്ട കൈക്ക് കടിക്കരുതെന്ന് പണ്ടു പറഞ്ഞത്..
മാനം വിറ്റും നാണം മറയ്ക്കരുതെന്നും നാണം ഇല്ലാത്തവന്റെ പുറകിലെ
ആലിനു തണല്‍ ഇല്ലെന്നും...
പാലം കടന്നു കഴിഞ്ഞാല്‍ അത് വലിച്ച് കരയില്‍ ഇടരുതെന്നും.
നാടോടുമ്പോള്‍ വല്ലവന്റേം നടുവേല്‍ കേറി ഓടരുതെന്നും
തനിക്കു താനും പുരക്കു തൂണും മാത്രമെന്നും
അമ്മയും പെങ്ങളും രക്തവും ശ്വാസവുമെന്നും..
മിന്നുതെല്ലാം പൊന്നല്ല എന്നും  മിന്നാമിനുങ്ങിനും തന്നാലായതെന്നും
കാക്ക കൂട്ടില്‍ മുട്ട ഇടരുതെന്നും ..കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും...
വാള്‍ എടുക്കുന്നവന്‍ വാളാലേ എന്നും...കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും
പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നും ...
പുര വേകുമ്പോള്‍ വാഴ വെട്ടരുതെന്നും...
എല്ലാം ഓര്‍ക്കാന്‍ മറന്നു പോകുന്നു!
ഓര്‍ക്കുന്നതോ...കാണാം വിറ്റും ഓണം ഉണ്ണാന്‍...
കണ്ടാല്‍ കളി കണ്ടില്ലേല്‍ കാര്യം..ഒളിഞ്ഞിരുന്നു പണി പറ്റിച്ചു
ഒളിവിലേക് മടങ്ങാന്‍..കൂടപ്പിറപ്പിനെ ഇക്കരെ നിര്‍ത്തി അക്കര നീന്തി രക്ഷപെടാന്‍..
കൊള്ള പലിശയ്ക്കു കടമെടുത്ത് ഹമ്മര്‍ കാറ് വാങ്ങി വഴിയെ പോകുന്ന അന്ത പാവിയുടെ നെഞ്ചത്ത്‌ കേറ്റാന്‍..
പിച്ചാത്തി പിടിയോളം വല്ലവന്റേം പള്ളയ്ക്കു കുത്താന്‍...
മകള്‍ ഉറങ്ങുമ്പോള്‍ മാറി നിന്ന് നാണം കാണാന്‍...
അമ്മ കുളിയ്ക്കുന്നത് മൊബയിലില്‍ പകര്‍ത്തി എം എം എസ് അയക്കാന്‍...
കുടിച്ചു കുന്തം തിരിഞ്ഞു വല്ലവന്റേം തന്തയ്ക്കു പറഞ്ഞു തല്ലു കൊള്ളാന്‍..
വയോജന കേന്ദ്രത്തിലെ അച്ഛനെ കള്ള ആധാരത്തില്‍ തള്ള വിരല്‍ തുല്യം ചാര്‍ത്തി തെരുവില്‍ ഇറക്കാന്‍..
കള്ബ്ബുകളില്‍ ഔട്ടിംഗ് നടത്തി...ചിക്കനും ചില്ലീം തിന്നു തിരികെ വരുമ്പോള്‍ വീട്ടിലെ വയസ  കോലങ്ങള്‍ക്ക്‌
കോക്കും കുബ്ബൂസും പിന്നെ തന്തൂരി ചിക്കനും പാര്‍സല്‍ കൊണ്ട് കൊടുക്കാന്‍
എന്നിട് ദഹന കേടിനു ടൈജീന്‍ വാങ്ങി കൊടുക്കാന്‍...
ചുമ്മാ വഴി ഇറമ്ബിലെ തിരുമ്മു ശാലയില്‍ കിടന്ന് വസ്തി...ധാര സുഖ ചികിത്സ നടത്താന്‍...
അയല്‍ വാസിയുടെ അതിര് മാന്താന്‍...വിഷം വച്ചു അവന്റെ പട്ടിയെ കൊല്ലാന്‍...
എന്തിനു...ഒരു ശരാശരി മലയാളി ആകാന്‍ എന്നും ഓര്‍ക്കും.