Powered By Blogger

2009, മാർച്ച് 22, ഞായറാഴ്‌ച

കുട്ട്യാപ്ല.

"അത്ത്തിളി ഇത്തിളി പറങ്കി പാള കേട്ടുമ ചുട്ടുമ...ചള്‍"...ഐവര്‍ സംഘത്തിന്റെ കൈപ്പത്തികള്‍ കമഴ്ത്തി വക്കുമ്പോള്‍ മേഘം സൂര്യനെ മറയ്ക്കുന്ന നിഴല്‍ വീശി ....ഞങ്ങളെ ആകെ മൂടി തണലായി തണുപ്പായി ...മുകളില്‍ നിന്നും ഒരു കൈകൂടി!" ചള്‍ " പറഞ്ഞും കൊണ്ട്!!

മലപോലെ "കുട്ട്യാപ്ല"!
കുട്ടി മാപ്ല എന്ന് പേര്‍. അമ്മക്ക് എട്ടു പെറ്റിട്ടും ഒരു പെണ്‍ കാല് കിട്ടിയില്ല..എല്ലാം കൂത്തന്മാരായി...
അവസാനം വന്നതിനെ അമ്മ പെണ്ണാക്കി 'കുട്ടി ' എന്ന് പേരും ഇട്ടതു മാത്രമല്ല ..
കാത് കുത്തി..കടുക്കന്‍ ഇട്ടു.. പുള്ളി ചീട്ടി കൊണ്ട് ഫറോക്ക് തുന്നി..പൊന്നും കുടം പോലെ..

എഴുപതു വയസിലും മിന്നി മിന്നി മറയുന്ന വിളക്ക് മരം പോലെ കാതിലെ കടുക്കന്‍ പല നിറത്തില്‍...
ഒരു ഓറന്ച്ച് മരം കായ്ച്ചപോലെ ...കാവി നിറം..മേനിയാകെ..
കുന്ചി രോമം നരച്ച് പഞ്ഞി കെട്ടായി..
കാതിലെ രോമം വളര്ന്നു കടുക്കനും കടന്നു ...
കൈ കാലുകള്‍ പേരാലിന്‍ കമ്പ്‌ പോലെ..വളര്‍ന്ന് പരന്നു..

കുട വയറോ..മിഴാവ് വലിപ്പത്തില്‍..കുഴല്‍ കിണറു പോലെ പുക്കില്‍ കൊടിയും!
മുറുക്കി തുപ്പി..ചുക ചുക ചുവന്ന ചുണ്ടില്‍ എപ്പോഴും മന്ദഹാസ മാല!

കടും പച്ച കൈലി..മുട്ടോളം കഷ്ടി. പുക്കിളിലും താഴ്ത്തി ഉടുത്തു ഉടുത്തില്ല പരുവത്തില്‍...
അടി വസ്ത്രം ധരിക്കാത്തത് കൊണ്ടുള്ള ആകുലതകള്‍ ഒന്നും ആ മനസ്സിനില്ലാ....അതൊക്കെ അതിന്റെ വഴി..
ചിലപ്പോള്‍ അത്തിളി കളത്തില്‍ കുത്തി ഇരിക്കുമ്പോള്‍ കരിഞ്ഞ വിഗ്രഹം പോലെ ആടി ഉലഞ്ഞങ്ങനെ ചിലതൊക്കെ ഞങ്ങള്‍ പിള്ളാര്‍ കണ്ടിട്ടുണ്ടേ!

ചോദിച്ചാല്‍ ഒരു പാട്ടാണ് മറു മൊഴി..മുറുക്കാന്‍ വീണ്ടു ചവച്ച് ഒന്നു തുപ്പി..ചുണ്ടൊന്നു തുടച്ച്..
കൈ രണ്ടും കൊട്ടി..നവരസങ്ങളും എടുത്ത്..
"ഇന്നലെ വരാതിരുന്ന കൊച്ചു വേലു ഇവിടെ വാ
നീട്ട് നീട്ട് നീട്ട് കൈ..
കൈ ചിരങ്ങാണ് സര്‍
വീടിലുണ്ട് സര്‍ വെള്ള പൂച്ച രണ്ടെണ്ണം"

പള്ളികൂടത്തില്‍ പഠിക്കുമ്പോള്‍ ഏതോ മാഷിനെ കളിയാക്കി പാടിയത്!
മാഷിനു പൂച്ചകളെ ഇഷ്ടമായിരുന്നു..എന്ത് തെറ്റുണ്ടെങ്കിലും പൂച്ച കുഞ്ഞിനെ കൊടുത്താല്‍
പിന്നെ ശിക്ഷ ഇല്ലേയില്ല!!
എന്ത് നല്ല മാഷ്‌. ഇന്നു അന്ജനമിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല..

കുട്ട്യാപ്ല ഒരു ചെറിയ മാടക്കട ഉടമ.
മോരും വെള്ളം, നാരങ്ങ സര്‍ബത്ത് , മുറുക്കാന്‍ അരിഞ്ഞ് കൂട്ടി പുകയില സഹിതം..ബീഡി..സിഗരട്ട്..
നാരങ്ങാ മുട്ടായി..ചക്കര മുട്ടായി..സിഗരട്ട് മുട്ടായി..
പെണ്‍ പിള്ളാര്‍ കൂടെ നടന്നു സ്കൂളില്‍ പോകുമ്പോള്‍
അച്ഛന്റെ മേശ വലിപ്പില്‍ നിന്നും അടിച്ച് മാറ്റിയ പത്തു പൈസാ കൊണ്ട്
സിഗരട്ട് മുട്ടായി വാങ്ങി ഒന്നു ചുണ്ടില്‍ വച്ച് വലിച്ചു പുക ഊതി..
ഗമയില്‍ നടക്കാന്‍ ഒരു രസമായിരുന്നു..പിന്നെ പിന്നെ ഒറിജിനല്‍ സിഗരട്ട് ആയി മാറിയതും
ഹെഡ് മാഷ്‌ നിക്കറു പൊക്കി ചൂരല്‍ കഷായം ആവര്‍ത്തിച്ചതും..അത്ര മധുരമുള്ള ഓര്‍മയല്ല..

വൈകുന്നേരങ്ങളില്‍ പുസ്തക സന്ചി വരമ്പില്‍ വച്ച് ..കൊയ്തു ..മെതിച്ചു കഴിഞ്ഞ പൊന്‍ പാടത്ത്
കൂട്ട് കാരും കൂടി പലതരം കളികള്‍..
കച്ചി കുറ്റി..തൂപ്പ് വേണോ തൂപ്പ്..ഏറു പന്ത്..അടിച്ചേച്ച് ഓട്ടം ..
കൂട്ടത്തില്‍ അത്തിളി ഇത്തിളി..
ആ കളി ഉണ്ടെങ്കില്‍ മാടം കളഞ്ഞു കുട്യാപ്ലയും റെടി !!

കുണുങ്ങി.. കുണുങ്ങി.. പെണ്ണും പിള്ളാരെ കാണുമ്പോള്‍ പെണ്‍ ശബ്ദത്തില്‍
"പേന്‍ നോക്കാന്‍ പോകുവാന്നോടി" എന്നൊരു കമന്റും പാസാക്കി ..
മാടത്തിന്റെ കോണിലെ ചാര് കസേരയില്‍
മടിയില്‍ ബീഡി മുറവുമായി..

കുട്ട്യാപ്ല നക്ഷത്രങ്ങളുടെ ഇടയില്‍ എവിടെയോ ഇരിക്കുന്നുണ്ടാകാം...

4 അഭിപ്രായങ്ങൾ:

Vijayan പറഞ്ഞു...

വല്ല്യപരീക്ഷ കഴിഞ്ഞ് കുട്ടിമാപ്ലയുടെ മാടത്തേന്ന് കുടിച്ച മോരുംവെള്ളം പോലെ

ullas പറഞ്ഞു...

മോരുംവെള്ളവും പോതണ്ടിയും . കൊള്ളാം .
കുട്ടി മാപ്ല ഇന്നും ഒരു ഓര്‍മയായി നില്കുന്നുണ്ടല്ലോ .

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഈ വിശേഷങ്ങള്‍ അറിയാന്‍ .... വായിക്കാന്‍ മുടങ്ങാതെ വരുന്നുണ്ട്... തുടരുക.. ആശംസകള്‍..

വിജയലക്ഷ്മി പറഞ്ഞു...

കുട്ടി മാപ്ല !!കൊള്ളാം ..