Powered By Blogger

2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ഹയ്യട !

 ഞങ്ങടെ വലിയകുളം  മുക്കിനു മിക്കവാറും വൈകുന്നേരങ്ങളില്‍ അല്ലറ ചില്ലറ പേച്ചും കൈയ്യാം കളിയും ഒരു സ്ഥിരം പരിപാടി  ആയിരുന്നു.
സൈക്കിള്‍ യജ്ഞം പോലെ..അല്ലെങ്കില്‍ ഭജന ചിട്ടി വാര്‍ഷികം പോലെ വല്ലപ്പോഴും  നോട്ടിസ്  അടിച്ചു     വരുന്ന പരിപാടി അല്ലായിരുന്നു.
കെടാമംഗലം ..ഓച്ചിറ രാമചന്ദ്രന്‍ ഒക്കെ വന്നു അരങ്ങു തകര്‍ത്തു പോയിട്ടുണ്ട് ..മെശിഹ ചരിത്രം നാടകം കളിച്ചപ്പോള്‍ വലിയ മഴ വന്നു എന്നും പാടാന്‍ വന്ന അനുഗ്രഹീത ഗായകന്‍ ശ്രീ  സെബാസ്റ്റ്യന്‍ ഭാഗവതര്‍ വീട്ടില്‍ കയറി ഇരുന്നു എന്നും ഒക്കെ അമ്മ പറഞ്ഞു കേട്ട കാലം  മുതലേ  "ഈ മുക്കിനെ മുടിഞ്ഞ വഴക്ക് എന്ന് തീരും ദൈവമേ "  എന്നും  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

നേരം സന്ധ്യ ആകാന്‍ മട്ടു കാണിക്കുംപോഴേ  മൂന്നു തവണ മിന്നി വഴി വിളക്ക്  കെടും .   ചായക്കടയിലെ  അടുപ്പിലെ തീയുടെ വെളിച്ചം  ബള്‍ബിന്റെ വെട്ടത്തിലും മെച്ചം..."ഈ കറന്റ് എല്ലാം കട്ട് വിറ്റ് മുട്ക്കുവല്ലിയോ പിന്നെങ്ങനാ വെട്ടം കാണുന്നത് " എന്ന്  കട ഉടമ ഗോപാല പൊള്ള ചേട്ടന്‍ പറയണ്ട താമസം.." ഓ പിന്നെ നിങ്ങടെ സര്‍ക്കാര്‍ ഇരിക്കുമ്പം ഇവിടങ്ങ്‌ രാത്രീലും പകലായിരുന്നു ..ഒന്ന് പോ എന്റെ കൊച്ചാട്ട.." തങ്കപ്പന്‍ പിള്ള ചേട്ടന്‍ ശകലം ഇടതു വാക്കാ..."
"എന്നാ പിന്നെ ഒരുങ്ങി ഇരുന്നോ ഇപ്പം കിട്ടും..."  ഗോപാലന്‍ ചേട്ടന്‍..
കളം മുറുകുവാ...രണ്ടു പേരും ഓരോ തെറുപ്പു  ബീഡി അടുപ്പില്‍ കാണിച്ചു കത്തിച്ചു..ഒരു  അന്ന്യോന്ന്യതിനുള്ള    പുറപ്പാടായി.. ഒന്ന് രണ്ടു പേര്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചു..കഴകം കുറുപ്പച്ചന്‍  അടുപ്പില്‍ ആഞ്ഞൊന്നു ഊതി..ചാരം  പറന്നു കടയാകെ..പുക കൊണ്ട് എല്ലാവരുടെയും കണ്ണ് കലങ്ങി..ചുമയും വന്നു  മേല്‍ക്     മേല്‍!

" അല്ലേലും ഈ തീട്ട കുറുപ്പിന് (കൂട കൂട പറമ്പില്‍ പോകും കുറുപ്പ്  വയര്‍ ഒഴിയാന്‍   അങ്ങനെ  പ്രോടക്റ്റ്  നെയിം വീണു)  നാലു പേര്‍ ഇരിക്കുംപോഴേ ഊത്ത് വരൂ..എരണം കെട്ടവന്‍..." ഗോപാലന്‍ ചേട്ടന്  ദേഷ്യം വന്നു..
കുറുപ്പച്ചന്‍ ഒരു കൈ വെള്ളം കോരി അടുപ്പില്‍ തളിച്ച്.."ദാ  കെടക്കുന്നു തന്റെ അടുപ്പും കുന്തോം..."ഇറങ്ങി ഒറ്റ പോക്കാ.. വാണം പോലെ.
പോയ സ്പീഡില്‍  തിരികെ കടയില്‍ വന്നു കയറി അടുപ്പിന്റെ അടുത്ത് തന്നെ മറ്റൊരു അടുപ്പ് കല്ലായി തീര്‍ന്നു..കുറുപ്പച്ചന്‍ .
"ആ എന്നാ പറ്റി  വല്ലോം കണ്ടു പേടിച്ചോ   പോയതിലും വേഗത്തില്‍ വന്നു മൂലയ്ക്ക് കേറാന്‍ "  ഗോപാലന്‍ ചേട്ടന്റെ അരിശം തീര്‍ന്നില്ലായിരുന്നു..
"ഹയ്യട.. " ഇത്തിരി അന്ധാളിപ്പോടെ   റോഡിലേയ്ക്ക്  കണ്ണ് കാണിച്ചു കുറുപ്പച്ചന്‍ ഒന്നൂടെ അടുപ്പിനോട് ചേര്‍ന്നു.

ഗോപാലന്‍ ചേട്ടന്‍ നോക്കി തരികെ ബെഞ്ചില്‍ ഇരിപ്പായി..തങ്കപ്പന്‍ പിള്ള  ആട്ടി കൊണ്ടിരുന്ന കാലിന്റെ അനക്കം നിര്‍ത്തി..പരസ്പരം നോക്കി ഇരിക്കുമ്പോള്‍ ...ശ്വാസം പോലും ഒച്ച ആയി തോന്നി..

കടയുടെ മുന്‍പില്‍ ദാ നില്‍ക്കുന്നു "ഹയ്യട.".  ഞങ്ങടെ നാട്ടിലെ  കീരിക്കാടന്‍..കയ്യില്‍ ഇരുട്ടിലും തിളങ്ങുന്ന ഒരു പിച്ചാത്തിയുമായി...എന്തിനും  ഏതിനും തുടക്കം കുറിക്കുന്നത്  "ഹയ്യട" എന്ന് പറഞ്ഞു കൊണ്ടാകും ..അങ്ങനെ ആ പേര്‍ വീണു..

ആറര അടിക്കു മേല്‍ പൊക്കം. ..തനി തങ്ക നിറം.. പാരമ്പര്യമായി   കള്ള്  ഷാപ്പ്‌  നടത്തുന്നവര്‍ ..കാലത്തേ ഇളം കള്ള് കുടിച്ചു കിട്ടിയ തങ്ക നിറമാണ്‌  പോല്‍..     മുടി നടുവേ കോതി ചീകി..നീണ്ട മൂക്ക് .. കാതില്‍ ചുവന്ന
കടുക്കന്‍..കാലുകള്‍ വേര് പടലം പിരിഞ്ഞു നില്‍ക്കുന്ന   വെന്‍ തേക്ക്  മരം പോലെ..
ഇടഞ്ഞു   ഉറഞ്ഞു  നില്കാത്തപ്പോള്‍ ഞങ്ങള്‍  കൊച്ചു പിള്ളര്‍ ആ കൈകളില്‍ ഊഞ്ഞാല്‍ ആടുമായിരുന്നു.."മതിയോട..കഴുവര്ട മോന്മാരെ  " എന്ന് അഭിനന്ദിച്ചു വിടും.
കൈയ്യിലെ രോമത്തിനു പോലും കള്ളിന്റെ ഗന്ധം..
തുടയിലെ  മസ്സിലുകള്‍ അനക്കി കാണിയ്ക്കുന്നത് മറ്റൊരു വിനോദമായിരുന്നു..കൂട്ടത്തില്‍ എപ്പോഴും  തിമ്മന്‍ " എന്ന്  വിളിയ്ക്കുന്ന  കിടിലന്‍  വെളുത്ത നായ രണ്ടടി മാറി നില ഉറപ്പിചിട്ടുണ്ടാകും..എന്തെങ്കിലും  ആക്ഷന്‍ വന്നാല്‍ ചാടി വീഴാന്‍.. അരയിലെ ബെല്‍റ്റില്‍ വാസന പുകയില അരിഞ്ഞു കൂട്ടിയ മുറുക്കാന്‍ സദാ തയ്യാര്‍..
പാല് കുടിക്കാത്ത പിള്ളേരെ.. പലഹാരം കഴിക്കാത്ത പിള്ളേരെ ഒക്കെ " ദേ  ഹയ്യട  വരുന്നു എന്ന് പറയുമ്പോള്‍ അവര്‍ അറിയാതെ തീറ്റയും കുടിയും ഒപ്പം ഒത്താല്‍ ശി മൂത്രം മുത്തലും നടക്കും..

ഒരു പാണന്റെ പാട്ടും പുത്തൂരം വീടും ഓര്‍മയില്‍ വന്നു...ഒപ്പം ആരോമല്‍  ചേവകരും..ഇതൊരു തെക്കന്‍ പാട്ട് ...



മുറുക്കാന്‍ വായില്‍ ഇട്ടുകൊണ്ട്   ആരാട  പൂ.."   ലക്ഷണം ഒത്ത തെറി വിളിച്ചു ..ധൂ " എന്ന്  നീട്ടി തുപ്പി
ഹയ്യട  ചായ പീടിക തിണ്ണയില്‍ കാലെടുത്തു വച്ചു...കുറുപ്പിന്  തൂറാന്‍ മുട്ടി..ഗോപാല പിള്ളേച്ചന്‍ പയ്യെ അടുപ്പില്‍ ഊതാന്‍ പോയി..തങ്കപ്പന്‍ പിള്ള എഴുന്നേറ്റു നിന്ന്..മറ്റുള്ളവര്‍ ബെഞ്ച്‌ ഒഴിഞ്ഞു..
എല്ലാവരെയും അടി മുടി ഉഴിഞ്ഞു ഹയ്യട വച്ച കാല്‍ തിരികെ എടുത്ത് റോഡിനു നടുവില്‍ മല പോലെ നിലകൊണ്ടു.
ഏഴിന്റെതും, വല്ലപ്പോഴും  ആകെ ഉള്ളതുമായ സി ടി എസ ബസ് പടിഞ്ഞാറു  നിന്നും 'പോം പോം "  ഹോണും മുഴക്കി വന്നു ബ്രേക്ക് ഇട്ടു നിന്നു...ബസില്‍ അടക്കം പറച്ചിലുകള്‍ ..കുഞ്ഞുങ്ങളുടെ നിലവിളി..

" അണയ്ക്കട    ലൈറ്റ് ..." എന്ന് ഹയ്യട പറഞ്ഞതും ഡ്രൈവര്‍ അറിയാതെ ലൈറ്റ് അണഞ്ഞു..
"എന്തിയേട ആ നാറി മറ്റവന്‍ ഇറക്കി വിടെട.."   എല്ലാവരും പരസ്പരം നോക്കി..ബസിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ മറ്റൊരു ആള്‍ രൂപം എഴുന്നേല്‍ക്കുന്നു..കാരി  കുറുപ്പ്..പലരും ദീര്‍ഖ നിശ്വാസം ഉതിര്‍ക്കുമ്പോള്‍ കാരി കുറുപ്പ് ബസിന്റെ പടിയിറങ്ങി റോഡില്‍ വന്നു...കിട്ടിയ തക്കം കിളി വിസില്‍ അടിയ്ക്കാതെ തന്നെ ബസ് പറന്നു..

വിമോചന സമര കാലം തുടങ്ങി ഈ "ഹയ്യട ,  കാരി " പോരും ഉണ്ടെന്നാ എല്ലാവരും പറയുന്നേ..ജാതി തെല്ലുമേ ഇല്ല എന്നും രാഷ്ട്രീയം അസ്ഥിക്ക് പിടിച്ചിട്ട്  ആണെന്നും..
എന്നാല്‍ ആര്‍ ശങ്കറിനെ എന്തോ പറഞ്ഞ ഒരു നായര്‍ മൂപ്പിലിനെ ഹയ്യട എടുത്തിട്ട് തല്ലി എന്നും അതിന്റെ പകരം എന്നെങ്കിലും ചോദിക്കും എന്ന് ഈ കാരി കുറുപ്പ്  പറഞ്ഞിട്ടുണ്ടെന്നും  ചില ഏടുകളില്‍ കാണുന്നു!
കുറുപ്പിന് ഗുസ്തിയും ഒപ്പം കൂടോത്രവും വശമത്രേ..
രണ്ടു പേരും മല്പിടിത്തം നടത്തുന്നത് കാണാന്‍ ഇരുട്ടിലും കണ്ണ് തുറന്നു കാത്തു നിക്കുന്നു വലിയകുളം മുക്ക് മുഴുവനും...

"എന്താടാ ബസില്‍ നിന്നും ഇറങ്ങി..നീ ഇനി എന്നെ എന്തോ..ഉളുത്താനാ.."കാരി 
ഹയ്യട അടുത്ത് വന്നു..തിമ്മന്‍ ഇരിപ്പിടം മാറ്റി..കുറുപ്പച്ചന്‍ ചായ പീടികയുടെ മറവില്‍ നിന്നും തല നീട്ടി..ഗോപാല പിള്ള നഖം ഉരസി..
"മുറുക്കാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം ഇങ്ങു താടാ കൂവേ..."  കാരി പറഞ്ഞു..
ഹയ്യട പിച്ചാത്തി എടുത്തു ..ബെല്‍റ്റില്‍ നിന്നും മുറുക്കാന്‍ പൊതി എടുത്തു തുറന്നു  വാസന പുകയില ശകലം അരിഞ്ഞു ..മുറുക്കാന്‍ കാരിയ്ക്ക്  നീട്ടി..ഒരെണ്ണം സ്വന്തം വായിലും ഇട്ടു..
രണ്ടു പേരും ചായക്കടയിലെയ്ക്ക് നോക്കി ചോദിച്ചു.."എന്നാ കോപ്പ്  കാണാനാട  പട്ടികളെ കണ്ണും തുറിച് ഇങ്ങനെ നില്‍ക്കുന്നത് ..പോയീനെടാ ..മനുഷ്യന്‍ തമ്മില്‍ തല്ലുന്നത്  കണ്ടു രസിക്കാന്‍ കുറെ അവന്മാര്‍ നില്‍ക്കുന്നു..ചട്ടംബികളെ ഉണ്ടാക്കി വിടുന്നവര്‍ ഇവരാ ..ഇവമ്മരെയാ തല്ലേണ്ടത് "
കാരി കുറുപ്  ഫിലോസഫി പ്രൊഫസര്‍ ആയപ്പോള്‍..

തങ്കപ്പന്‍ പിള്ളേച്ചനും ഗോപാല പിള്ള ചേട്ടനും വല്ലാത്ത ക്ഷീണം തോന്നി..ഓരോ കട്ടന്‍ കുടിച്ചു..
കുറുപ്പ് അച്ചനു  പിന്നേം വയറു നൊന്തു ...ബീഡിയും കത്തിച്ചു പറമ്പിലേക്ക് ഓടി..
വല്യകുളം പിന്നേം ഉറക്കം തൂങ്ങി..ഒരു രസോമില്ല എന്ന്  പറഞ്ഞ പോലെ..ഇന്നലെ അല്പം മുഴുത്ത തെറി എങ്കിലും കേള്‍ക്കാമായിരുന്നു..
തിമ്മന്‍ വാലാട്ടി   ഒരു സംഖര്‍ഷം ഒഴിഞ്ഞതിലെ ആശ്വാസം അറിയിച്ചു..

ഫയല്‍വാന്‍ മാര്‍ രണ്ടു പേരും കാല യവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും കഥകളായി കാതോടു കാത്  ഇന്നും ജീവിയ്ക്കുന്നു..
വലിയകുളം പോലെ..


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

എത്ര വിസര്‍ജിയ്ക്കണം

ഇനി വരാവുന്ന ചില തീര്‍പ്പുകള്‍ ഇങ്ങനെയും ആകാം.
 അവനവന്‍റെ  കക്കൂസില്‍   മേലില്‍      അളന്നു വിസര്‍ജിയ്ക്കണം..
അളവില്‍ കൂടിയാല്‍ നിയമ പാലകര്‍ തൂറിയവനെ തുറുംകില്‍ അടയ്ക്കണം , അതിനുള്ള നിയമം ഉണ്ടാകണം..ഇല്ലായ്കില്‍  അവനെ തൂക്കും!!
കാരണം അമിത വിരേചനം അനാരോഗ്യ ലക്ഷണം ആകാം..നമ്മുടെ രാജ്യത്തെ ഓരോ പൌരന്‍റെയും ഈവക കാര്യങ്ങളെ ഇനി ഉത്തുന്ഗ നീതി അപ്പോസതലര്‍ക്ക് തീര്‍പ്പക്കാനുള്ളൂ..
മറ്റെല്ലാം ഒരു മാതിരി ഒതുക്കി!!

ഇന്ന് ഒരു പൌരനും ആയുസിന്‍റെയോ  ആരോഗ്യത്തിന്‍റെയോ കാര്യത്തില്‍ വേവലാതി വേണ്ടേ വേണ്ട..പട്ടിണി ഇല്ലാത്ത പോലെ , തൊഴില്‍ ഇല്ലായ്മ ഇല്ലാത്ത പോലെ , കുറ്റ കൃത്യങ്ങള്‍ പോയിട്ട് അതിന്റെ വാസനകള്‍ പോലും ഇല്ലാതായത് പോലെ ...ലോകം മുഴുവന്‍ മുങ്ങുന്ന അഴിമതിയുടെ കണിക പോലും ഇവിടെ കാണാന്‍ കഴിയാത്ത പോലെ..
ഈ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടിയേ ഉള്ളൂ..പിന്നെ ദേവലോകം താഴെ..മഹാബലി എന്നും ഓണ്‍ ലയിന്‍....കള്ളവുമില്ല ചതീമില്ല..വണ്ടി ഇടിച്ചുള്ള മരണോം ഇല്ലേ  ഇല്ല.


പുര വെന്തു തുടങ്ങി തീ പടര്‍ന്നു പുരം എന്നാണാവോ കത്തിപ്പടരുന്നത്?
ഇരിയ്ക്കുന്നത് ആനപ്പുറം ഏറി ,  താഴെ പോകുന്ന പട്ടിയെ ആന നോക്കിക്കോളും
അമ്മാവന്‍ ആനപ്പുറം ഏറിയിരുന്ന കാലത്തെ തഴംബൊന്നും ഇല്ല അതിനുള്ള വിധി ഇല്ലായിരുന്നു ..ആരുടെയൊക്കെയോ അടുക്കള പുറത്തു നിന്നും പെറുക്കി എടുത്ത ഒടിഞ്ഞ കസേരകള്‍ തല്ലി കൂട്ടി എടുത്തപ്പോള്‍ അതങ്ങ് മാന്ത്രിക കസേര ആയി..ഒന്നിനേം പേടിയ്ക്കണ്ടാ ..തിരു വാ തുറന്നാല്‍..ഉമ്മാക്കി ഉണ്ട് ..കയ്യില്‍ 
പിന്നെ ദന്ത ഗോപുരോം ..കൈ കാട്ടിയാല്‍ തങ്ക ഭസ്മവും ..മദിരയും  മദിരാക്ഷിയും..



ഞങ്ങളൊക്കെ കൊട്ടാര സദൃശം  നാല്‍ കാലിയില്‍ മലര്‍ന്നങ്ങനെ  ചരിയ്ക്കുംപോള്‍  അങ്ങു ദൂരെ കാണാകുന്നു ...
നിങ്ങള്‍ ഇരു കാലികളുടെ പുറമേറി  പുറകില്‍  വയസ്സായ  തന്തയോ,  തള്ളയോ , ഭാര്യയോ..ആ ..സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നിനു ക്യൂ നില്‍ക്കാന്‍ ആകാം ..ആ ആര്‍ക്കറിയാം..
കൊടും  വെയിലില്‍ ശിരോ കവചം ഇല്ലാതെ പോകുന്നു..കഷ്ടം

സംകടം തോന്നി ഇത്രയും സമ്പന്നമായ രാജ്യത്തു പൌരര്‍കള്‍  വെയില്‍ കൊള്ളുകയോ..ഡായ്  ..പാടില്ല.  തന്നെയുമല്ല രാജ തുല്യം  പരവതാനി  പാതകളില്‍ ഒരു ടിപ്പറോ , സുപ്പര്‍ ഫാസ്ടോ എന്തിനു  ഒരു ഓട്ടോ പോലും മാന്യമായി ഓടി പോകുമ്പോള്‍ നിങ്ങളുടെ തല വല്ലവരും എറിഞ്ഞ് തകര്‍ത്തു കളഞ്ഞാലോ..എന്ത് നഷ്ടമാ രാജ്യത്തിനും ഞങ്ങള്‍ക്കും..
സത്യത്തില്‍ ഈ എ സിയില്‍ ഇരുന്നിട്ടും ഉറക്കം വരുന്നില്ല..ഇതങ്ങനെ വിട്ടാല്‍ പറ്റില്ല..തീട്ടൂരം ഉടന്‍..


ഇനി അപ നിര്‍മാണം..

  മകന്‍ തല തല്ലി മരിച്ചു പോയ ഒരു പാവം അച്ഛന്റെ സാമൂഹ്യ ബാധ്യതയോ എന്നറിയില്ല ...പൊതു ജനം ചിന്താ ശേഷി ഇല്ലാത്തവര്‍ എന്ന് കരുതിയോ എന്നും അറിയില്ല..ഒരു കടന്നു കയറ്റം പോലെ ഈ ശിരോ കവച നിയമാവലി തൂങ്ങി കെടക്കുന്നു..
ഒരു പക്ഷെ കഥാവശേഷനായ ആ പാവത്തിനോട് പോലും.. നീതി ഇല്ലാതെ..

നല്ലതും തീയ്യതും തിരിയുന്ന ജനത ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യില്ലേ..? അവര്‍   ക്രോസ്     ബെല്‍റ്റും  കഴുത്തേല്‍ ബെല്‍റ്റും ഒക്കെ സ്വമേധയാ  വേണമെങ്കില്‍ ഇടട്ടെ ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തും അനുഭവിയ്ക്കട്ടെ..  അടിച്ചടത്തൂടെ പോയില്ലെങ്കില്‍ പോയടത്തൂടെ അടിയ്ക്കണം.. ഇതൊക്കെ ഇട്ടു നടക്കുന്നവനെ ആള് മാറി കൊല്ലുന്നു..അവന്റെ വീട്ടില്‍ കയറി കുടുംബത്തിനെ മൊത്തം തല തല്ലി കൊല്ലുന്നു..!!

അതും     അല്ലെങ്കില്‍ ആവശ്യക്കാര്‍ ബന്ധപെട്ടാല്‍ ഈ കവചം ഫ്രീ  ആയി നല്‍കാം
ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം ആയി..  മോക്ഷ വഴി..

അല്ലാതെ ഈ കവച കച്ചോടക്കാരന്‍ പൊട്ടി പാളീസ്‌ ആകുമ്പോള്‍ ..വിളിച്ചു കൂവി  സിബി ചക്രവര്‍ത്തി കോഴ വാങ്ങുന്ന   സി ഡി യും കൊണ്ട് ചാനല്‍ തിണ്ണ നെരങ്ങുന്നത് ഞങ്ങള്‍
  കാണാനും ആരൊക്കെയോ  അതിനു ഇട നില നിന്നു എന്ന് ഒളി ക്യാമറയെ കൊണ്ട്    പറയിക്കാനും   ആണോ..?   പിന്നെ നീ തങ്കപ്പന്‍ അല്ല പോന്നപ്പനാട ..എന്നു വെറുതെ പറയാനോ?

കൂട്ട ബാലാല്കാരങ്ങളും , കൊള്ളയും കൊള്ളി വയ്പ്പും  എന്ന് വേണ്ടാ സമസ്ത കാളി കൂളികളും തിമിര്‍ത് ആടുമ്പോള്‍ ..   ഈ     ഇത്തിരി തല തെറിച്ചു പോകുന്നത് തന്നെയാ നല്ലത് എന്റെ പിതാവേ..

മരിച്ചു   ജീവിയ്ക്കുന്ന    എന്ടോ സള്‍ഫാന്‍ ദുരന്തങ്ങള്‍ ഈ കേരളത്തില്‍ ഉള്ളപ്പോള്‍  അത് വില്‍ക്കാനും  വിതയ്ക്കാനും ശേവുകം ചെയ്തവര്‍ ഉള്ളപ്പോള്‍...
പട്ടിണി മരണം ഒന്നെങ്കിലും ഉള്ളപ്പോള്‍    
ഒരു ശിരോ കവചം, ഒരു ക്രോസ്  ബെല്‍റ്റ്‌  എത്രയോ ചെറുതാണ്..ഉറുമ്പിനോളം....

മുന്‍ഷി പറയുമ്പോലെ " എള്ളു ചോരുന്നതറിയും  എണ്ണ ചോരുന്നത് അറിയില്ല"

   



2011, ഫെബ്രുവരി 2, ബുധനാഴ്‌ച

"എവോഡ് നെയ്റ്റും കുറെ തുടകളും!"

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."
 
അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം.."

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?