Powered By Blogger

2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തവന്റെ അനുഭവ കുറിപ്പുകള്‍ .

ജെമീലിയ - ജസ്മിയാ - മണിയാനിയാ- ശേര്ളിയാനിയാ പിന്നെ വാസുവാനിയാ ..
.മന്ത്രമല്ല മായ അല്ലാ
നാളെയാണ് നാളെ...ഒന്നര വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തവന്റെ സാഹസിക അനുഭവ കുറിപ്പുകള്‍
ഉടന്‍ പ്രസിദ്ധീകരിക്കുന്നു..!!

ഒപ്പം അപ്പനെ തല്ലിയവന്റെ...അമ്മയെ പ്രാപിച്ചവന്റെ..പെങ്ങളെ ഹോമിച്ചവന്റെ
അനിയനെ മരം മുറിക്കുന്നപോലെ മുറിച്ച
ചേട്ടന്റെ അറുക്ക വാള്‍ കുറിപ്പുകള്‍

അളിയനെ തല്ലിക്കൊന്നു ചാക്കില്‍ കെട്ടിയ അളിയന്മാരുടെ പോരാട്ട പാഠങ്ങള്‍ !!!
ജാതി മാറി കെട്ടിയ കൂടപ്പിറപ്പിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് എങ്ങനെ..
തന്തക്കു പിറക്കാത്തവരുടെ..
തന്ത ആരെന്ന്നു അറിയാത്തവരുടെ ..
മാസം തികയാതെ പിറന്നവരുടെ..
മാസ മുറ നേരത്തെ തെറ്റിയവരുടെ ..

കാമം കരഞ്ഞു തീര്‍ക്കുന്നവരുടെ ..
കാറില്‍ കൊല നടത്തിയവരുടെ

അങ്ങനെ ഒരായിരം സാഹസിക അനുഭവങ്ങളുടെ
നേര്‍ കുറിപ്പുകള്‍
പ്രി - പബ്ലിക്കേഷന്‍.....
വിലയോ
നിങ്ങളുടെ മാനം..(ഉണ്ടെങ്കില്‍ )
പൊസ്ടെജ് സൌജന്ന്യം..

വായിച്ചിരിക്കുമ്പോള്‍ വല്ലതും തോന്നിയാല്‍
അതിനെല്ലാം പോന്ന മലബാര്‍ കത്തികള്‍ , നിരോധന ഉറകള്‍ എല്ലാം
ഓരോ ബൂക്കിനും ഒപ്പം.പ്രത്യേകം ഉള്‍കൊള്ളിച്ചിരിക്കുന്നു..!!

മഠത്തില്‍ മതില് ചാടിയതിന്റെ ...
തെരുവില്‍ നാലുകാലും പറിച്ചു ആടിയതിന്റെ..
മേശമേല്‍ മരിച്ചു ഒടുങ്ങി കിടന്നവന്റെ
സൃഷ്ടി എന്ന അപരാധത്തിന്റെ ..
ഇത്തിരി പൊന്നും മിന്നും കാത്ത പാവം പാവങ്ങളെ
സ്വന്തം സ്വാര്‍ഥം കണ്ണ് കെട്ടി പായിച്ചു മുടിച്ച
ജന്മ പാപങ്ങളുടെ
അശാന്തിയുടെ
ആശനിപാതങ്ങളുടെ
തീരാ ശാപങ്ങളുടെ ...അനുഭവ കുറിപ്പുകള്‍..

വെള്ള മേനി കടലാസില്‍
ബഹു വര്‍ണ പുറം ചട്ടയില്‍
അച്ചു നിരത്തിയ
ആറാം പതിപ്പ് ചിത്രങ്ങള്‍ സഹിതം..

കുഞ്ഞിരാമന്‍ നായരുടെ ..
ചുള്ളികാടിന്റെ ..
വ്യ്ലോപ്പിള്ളിയുടെ ..

തകഴിയുടെ..
ബഷീറിന്റെ ...
ഉറൂബിന്റെ ..

മലയാള പെരുമയും തനിമയും നിറഞ്ഞ ..പുസ്തകങ്ങളുടെ
ഒപ്പം നിങ്ങളുടെ കണ്ണിനും
മനസ്സിനും കൌതുകമായി..
ഞങ്ങളുടെ സ്റ്റാളില്‍...

ഈ അസുലഭ ഭാഗ്യം
വസൂലാക്കി
സ്വന്തം ജീവിതത്തില്‍
പകര്‍ത്തൂ..
കുഞ്ഞുങ്ങള്‍ക്കും..
പകര്‍ന്നു നല്‍കൂ
ഈ സത്ത്യാന്ന്വേഷണ പരീക്ഷണങ്ങള്‍!

2009, ഏപ്രിൽ 26, ഞായറാഴ്‌ച

കുഞ്ഞൂഞ്ഞും മീനുകളും.

പണ്ടു പറഞ്ഞതിലെ പറയാത്ത കഥ.

പേരില്‍ കുഞ്ഞൂഞ്ഞ് ..കുഞ്ഞിലെ അമ്മയിട്ട ചെല്ലപേര്‍. പക്ഷെ ആളില്‍ പെരുമാന്‍ ...ആറോ ഏഴോ അടി പൊക്കം..
പത്തിര്നൂറു റാത്തല്‍ തൂങ്ങുന്ന ഒരു കാട്ടു കാളയുടെ ചേലും...ശീലങ്ങളും.

മുന്പോട്ടെ പോകൂ ...കുതര്‍ിയാല്‍ കുതിരയും തോല്കും..ഇടഞ്ഞാല്‍ ആനയും.
ചെറുതിലെ നാടും വീടും താണ്ടി ദൂരെ ദൂരെ ....അങ്ങ് മഞ്ഞു മൂടിയ ഹൈ റേഞ്ചിന്റെ മുടിചാര്‍ത്തില്‍ ഒരിടം കണ്ടെത്തി.
പൊറുതി ഒന്നും കൂട്ടിയില്ല. എന്നാല്‍ പൊരുതി ....ജീവിതവുമായി മല്ലയുദ്ധം.
പീരുമേട് , വണ്ടിപെരിയാര്‍, വന്ദന്മെട്, കമ്പം തേനി...സംസ്ഥാനങ്ങള്‍ തീരുന്നിടം കുഞ്ഞൂന്ജ് അറിഞ്ഞില്ല.
അതിരുകള്‍ക്കപ്പുറം കാടിനും മേലെ ആകെ മൂടി പുതച്ച്ച്ചു കിടന്ന" നീല ചെടയന്‍ " തോട്ടങ്ങളില്‍
കുഞ്ഞൂഞ്ഞും ജീവിത വണ്ടി എളച്ചു.
പിന്നെ അവിടെ നിന്നും നെല്ലിക്ക , ഏലക്ക , കുരുമുളക് ഇത്യാദി ഹൌസ് ഹോള്‍ഡ് ഐറ്റങ്ങളും അതിനും കീഴെ
നീലചെടയന്‍ കഞ്ചാവിന്റെ ഫസ്റ്റ് ക്വാളിടി സാധനവും.

ഇടക്കിടെ മലയിറങ്ങി പാമ്ബനാര്‍..പീരുമേട് ...കുട്ടികാനം..പെരുവന്താനം..മുണ്ടക്കയം ..
സാധനം തികഞ്ഞു പറ്റിയിട്ടില്ല. ആ വഴി നിറഞ്ഞ മടി ശീലയുമായി വല്ലപ്പോഴും വല്യ കുളത്തും ഒന്നു വരും.
ഏറിയാല്‍ രണ്ടു നാള്‍. വീണ്ടും കാണാ മറ പൂകും.

ഒരിക്കല്‍ ഒത്തിരി നാള്‍ കണ്ടില്ല. ആരോ തമിഴ് പത്രം വായിച്ചവര്‍ വല്യ കുളത്ത് പെരുമ്പറ മുഴക്കി
"കുഞ്ഞൂഞ്ഞിനെ പാണ്ടി പോലിസ് അകത്താക്കി "
പിന്നെ അതിന്റെ പൊടിപ്പും തൊങ്ങലും..ആറു പോലീസുകാരെ കുഞ്ഞൂന്ജ് ഒറ്റ കൈ കൊണ്ടു എടുത്തെറിഞ്ഞു എന്നും..കുഞ്ഞൂഞ്ഞിനെ വല ഇട്ടാണ് പിടിച്ചതെന്നും....മറ്റും.

ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ മുക്കിന് ഒരാള്‍ കൂട്ടം...അതിന് നടുവില്‍ നനഞ്ഞ കോഴിയെപ്പോലെ കുഞ്ഞൂഞ്ഞ് ...ജയിലിലെ കഥകള്‍ വര്‍ണിക്കുന്നു...
ഇടക്കിടെ "മല്ലില്ല ..മല്ലില്ലട കൂവ നീ വേണേല്‍ രണ്ടു കിലോ കൊണ്ടുപോ.." എന്നും പറയുന്നുണ്ട്.

പാണ്ടിയാന്മാര്‍ ഇടിച്ചപ്പോള്‍ ഏതോ തല ഞരമ്പ്‌ പൊട്ടി ഇടക്കിടെ പിച്ചും പേയും പറയുന്നതാണെന്നും
കേള്‍വിക്കാര്‍ കണ്ടെത്തി.
അങ്ങനെ കുഞ്ഞൂന്ജ് ഹൈ റേഞ്ച് വിട്ടു വല്യകുളത്തിന്റെ ലോ റേഞ്ചില്‍ ചായ പീടികയുടെ ഓരം പൂകി.

മീന്‍ പിടുത്തം കുഞ്ഞൂഞ്ഞിന് അന്നും ഇന്നും ഹരം ... ഏത് വമ്പന്‍ വെള്ളത്തിലും ചാടി ഒരെണ്ണത്തിനെ എങ്കിലും കടിച്ചു പിടിച്ചു കരക്ക്‌ കയറാതെ ഒരു വെള്ളപോക്കവും കടന്നു പോയിട്ടില്ല. അങ്ങനെ വിട്ടിട്ടുമില്ല.
കൈത പൂത്തു നില്‍കുന്ന കൈത്തോടുകളില്‍ ആഫ്രികന്‍ പായല്‍ ..കുളവാഴ ഇതിനൊക്കെ ഇടയില്‍ തല നീട്ടി നില്‍ക്കുന്ന മാനത്താന്‍ കണ്ണി മീനിനോട് കുശലം പറഞ്ഞു ..."മല്ലില്ല മല്ലില്ലട കൂവേ.."
പതുക്കെ ഉടുത്തിരിക്കുന്ന കൈലി ഉരിന്ജ് കരക്ക്‌ വച്ച് വാട്ടര്‍ പ്രൂഫ് കാക്കി നിക്കറും (ഏതോ തമിഴന്‍ പോലീസിന്റെ ശ്രമദാനം!) ഇട്ടു കൊണ്ട് പാട വരമ്പില്‍ നിന്നും ഊര്‍ന്നിറങ്ങി മെല്ലെ കൈത്തോടിന്റെ അന്തരാളങ്ങളിലേക്ക് ...ഊളി ഇട്ടു രണ്ടു നിമിഷം..പൊങ്ങി വരുമ്പോള്‍ ഒരു "വരാല്‍ അളിയന്‍!"
കുഞ്ഞൂഞ്ഞിന്റെ സ്വന്തം അളിയന്‍.

പുസ്തകം കരയില്‍ വച്ചു ..ചേമ്പില താലം നീട്ടി ഞങ്ങളും കൂടും.
"ഡാ പിള്ളാരെ ഇന്നാ പിടി..വരാല്‍ ഞൊട്ടി" (കുഞ്ഞു വരാല്‍) കൊണ്ടു പോയി കിണറ്റില്‍ ഇടടാ...

അങ്ങനെ കുഞ്ഞൂന്ജ് വെള്ളത്തിലും ഞങ്ങള്‍ കരയിലും നടക്ക വാറെ...ശൂ " എന്നൊരു ഒച്ചയോടെ എന്തോ ഒരു നീളന്‍ സാധനം ആകാശ മാര്‍ഗെ പോകുന്നു...ഒരു പുളവന്‍ അളിയന്‍..തോടിന്റെ അള്ള കളില്‍ കൂര്‍കം വലിച്ചുറങ്ങിയ പുളവചാരെ കുഞ്ഞൂഞ്ഞിന്റെ കൈകള്‍ നിഷ്ടുരം വലിച്ചെറിഞ്ഞു.

പുല്ലാഞ്ഞി കമ്പില്‍ ഒരു കൊര്‍മ്പല്‍ മീനും ആരകന്‍...വരാല്‍ ..കാരി...കൈപ് ..പരല്‍..
തലയില്‍ ഉടുതുണി കെട്ടും..പിന്നാലെ ഞങ്ങളും..
കുഞ്ഞൂഞ്ഞിന്റെ ജൈത്ര യാത്ര.
മുക്കിനെത്തിയാല്‍ ഒരു വിസില്‍ ചിരി..".മല്ലില്ലെടാ..നീ വേണേല്‍ രണ്ടു കിലോ കൊണ്ടുപോ.."

സ്ഥിരം അന്തി ഉറങ്ങുന്ന കടത്തിണ്ണയില്‍ ...മീന്‍ കറി കൂട്ടി അത്താഴം കഴിഞ്ഞു ഒരു ചെറു ബീഡി കത്തിച്ചു ഇരുട്ടിലേക്ക് പുക ഊതി അങ്ങനെ ചിന്തയില്‍ ആണ്ടപ്പോള്‍ ഒരുള്‍ വിളി തോന്നി
പ്രകൃതിയുടെ മുടിഞ്ഞ വിളി ..ഈ നടു രാത്രിയില്‍..
സകലരെയും ശപിച്ച് ഒരു ബീഡി കൂടി കത്തിച്ച് സ്ഥിരം വിളി കേള്‍ക്കാറുള്ള മാവിന്‍ ചുവട്ടിലേക്ക്‌
തപ്പി തടഞ്ഞു കുഞ്ഞൂഞ്ഞ്
ഒരു വിധം ഇരുന്നൊപ്പിച്ചു...

ഒരു പുക ഊതി ..മറു പുക എടുത്തില്ല..
തലയില്‍ മെല്ലെ ഒരു തലോടല്‍..
അമ്മേ...
കുഞ്ഞൂഞ്ഞിന് കാര്യം തിരിഞ്ഞു..
കാലത്തു മാവിന്‍ ചുവട്ടിലാ ആറന്മുള രെഘുവിനെ തളചിരുന്നത് എന്നും...അവന്‍ ശകലം കുഴപ്പത്തിലാണ് എന്നും..

തിരു വയര്‍ ഇതുപോലെ ഒരിക്കലും ഒഴിഞ്ഞിട്ടില്ല..
ഓടിയ കുഞ്ഞൂന്ജ് ഹൈ റേഞ്ചും കടന്നു എന്ന് പിന്നീടറിഞ്ഞു.

(കാലം ഏറെ മുന്പ് നാടു നീങ്ങിയ കുഞ്ഞൂഞ്ഞിന് പ്രണാമം.)

2009, ഏപ്രിൽ 19, ഞായറാഴ്‌ച

ജെസ്സി..

ഒരിക്കലും കുരീപ്പുഴയുടെ ജെസ്സി അല്ലായിരുന്നു.
കളിക്കൂട്ടുകാരിയോ, ഇളയതോ, മൂത്തതോ എന്നുള്ള തര്‍ക്കത്തില്‍ കിടന്ന
പരിചയമോ അല്ലായിരുന്നു.
ബന്ധു..മിത്രം ഇത്തരം കല്യാണ ചരമ കുറി കോണുകളില്‍
വെറുതെ കാണുന്ന അക്ഷരങ്ങളുമല്ലായിരുന്നു

കുഞ്ഞും നാളിലെയിടെയോ മറന്നു വച്ച ഒരു ചോക്ക് മുറി
അല്ലെങ്കില്‍ കാക്ക തന്ട്
അതുമല്ലെന്കില്‍ പുസ്തകതാളില്‍ കുടഞ്ഞിട്ടു വച്ചിരുന്ന മണം പോകാത്ത കുട്ടികുറ പൌഡര്‍
ഇടക്കിടെ ഊതി പറപ്പിക്കുമ്പോള്‍ ക്ലാസ് മുറിയില്‍ പരക്കുന്ന നേര്‍ത്ത പൌഡര്‍ മണം.

ജെസ്സി. എന്നും ഓര്‍മ മാത്രമായിരുന്നു.
സന്കല്പതിലെ മഞ്ഞിന്‍ നേര്‍ത്ത പാളി നീക്കി
നീലാകാശ ചരുവിലെവിടെയോ നിന്നും വെള്ള ചിറകു വീശി
മെല്ലെ പറന്നു പറന്നു താഴ്ന്നു വന്നു
എന്നെ കൈ പിടിച്ച്ചുയര്‍ത്ത്തി
പിന്നെ ചെറു ചിരി സമ്മാനിച്ച് പറന്നകന്ന
എന്നോളം പ്രായമുള ഒരു തീരാ കനവ്.

നിലത്ത്തെഴുത്തിനു ഒന്നിച്ചിരിക്കുമ്പോള്‍
ആശാന്‍ ഓലയുടെ തല കെട്ടാന്‍ പഠിപ്പിക്കുമ്പോള്‍
ചാര് പലകമേല്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു പരസ്പരം
എഴുത്തോല തല കെട്ടി നാരായം കോറി കളിക്കുമായിരുന്നു.
അപ്പോള്‍ ജെസ്സിയെ കുട്ടികുറ പൌഡര്‍ മണം!
വെളുത്ത മഞ്ഞിച്ച മുഖം നിറയെ വാരി പൂശിയിരിക്കുന്നു!!

ജെസ്സിയുടെ അപ്പന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടു വന്ന
ഹെയര്‍ ഓയിലും ചാര്‍മിസ് സ്നോയും എനിക്ക്
പുരട്ടി തരുമായിരുന്നു
വരിക്ക പ്ലാവിന്റെ ചോട്ടില്‍ എല്ലാവരും കൂടി
കൊത്തം കല്ല്‌ കളിച്ചാലും ...സാറ്റ് കളിച്ചാലും
ജെസ്സി എന്നെ പിരിയില്ലായിരുന്നു.

ഒന്നിച്ച് തുമ്പിയെ പിടിച്ച്..പൂമ്പാറ്റ പുഴുക്കളെ
കൂടു പൊളിച്ചെടുത്ത്
അപ്പൂപ്പന്‍ താടി ഊതി പാറിച്ച്
അങ്ങനെ ..കൊയ്തു മെതിച്ച
മകര പാടത്ത് പാടി ..ആടി തിമിര്‍ത്തു നടക്കവേ
ഒരു നാള്‍
ജെസ്സി തല ചുറ്റി വീണ കാഴ്ചയില്‍
ഞാന്‍ അലറി കരഞ്ഞു.

ഒത്തിരി നാള്‍ കണ്ടില്ല.
ബാലജന സഖ്യത്തിന് പോയി വരുമ്പോള്‍
ജെസ്സിയുടെ അനിയനെ കണ്ടു
"ചേച്ചിക്ക് കണ്ണ് കാണാന്‍ കഴിയുന്നില്ല."
എനിക്കൊന്നും മനസ്സിലായില്ല
എന്നെ കാണാന്‍ കഴിയണേ എന്ന് മാത്രമെ
ഞാന്‍ പ്രാര്തിച്ചുള്ളൂ.
മറ്റുള്ളതൊക്കെ എനിക്ക് കാട്ടി കൊടുക്കാന്‍ കഴിയുമല്ലോ.

ഓടി ...അവനെ പിന്നിലാക്കി
നേരെ ജസ്സിയുടെ വീട്ടിലേക്ക്
മുറ്റത്ത്‌ കിണറിന്‍ കരയില്‍ നില്ക്കുന്നു
ജെസ്സിയും അമ്മയും
എന്റെ കണ്ണ് നിറഞ്ഞു
ഇത്ര നാളുംകാണാതെ ഇരുന്നിട്ട്
ഇവള്‍ എന്നെ കാണുമ്പോള്‍ എന്ത്
കളി പറയും....
ഞാന്‍ കാത്തു നിന്നു.

"ദേ, മോളെ കൂട്ടുകാരന്‍"
അമ്മ പറഞ്ഞതും
ജെസ്സി ചെടി പടര്‍പ്പുകളില്‍ തപ്പി തടഞ്ഞു വീഴാന്‍ പോയി
ഞാനോടിചെന്നു കൈ പിടിച്ചു.
ജസ്സി പിന്നെ കരഞ്ഞതും അമ്മ കരഞ്ഞതും
ഒപ്പം ഞാന്‍ കരഞ്ഞതും...
"ഇനി തുമ്പിയെ പിടിക്കാന്‍ എനിക്ക് കഴിയുമോ"
എന്ന് ജെസ്സി ചോദിച്ചതും ....

എന്റെ കൈ വിടുവിച്ച് അമ്മയുടെ തോളില്‍ ചാന്ജ് അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞതും..
ഞാന്‍ മെല്ലെ കുനിഞ്ഞു ഒരു കല്ലെടുത്ത് അനന്തതയിലേക്ക് എറിഞ്ഞതും..
തിരിഞ്ഞ് ഓടിയതും ....

പിന്നെ എന്നോ അറിഞ്ഞു അവള്‍ക്ക് ബ്രെയിന്‍ ട്യുമര് ആണെന്ന്.
ആ അസുഖം നാവില്‍ വഴങ്ങിയില്ല
കണ്ണ് കാഴ്ച കിട്ടണമേ എന്ന്
ഉള്ളുരുകി പ്രാര്‍ത്തിച്ചു.

കാല മാപിനി കമഴ്ന്നു, ഓര്‍മ ചെപ്പുകള്‍
ചായം പടര്‍ന്നു
ജീവിത പാതയില്‍ ചൂളം വിളിച്ച്
മുന്നോട്ടുള്ള യാത്ര
ലക്ഷ്യം തമ്പുരാന് മാത്രം മനപാഠം

ഒത്തിരി നാള്‍ കഴിഞ്ഞു പ്രി ഡിഗ്രീ
പഠനത്തിനിടയില്‍ പരീക്ഷ അവധിക്ക്
കൊച്ചിയില്‍ നിന്നും
വരുമ്പോള്‍
എന്നോട് പഴയ സുഹൃത്ത് പറയുന്നു
നമ്മുടെ ജെസ്സി മരിച്ചു പോയി.

കുട്ടി കുറാ പൌടരിന്റെ നേര്‍ത്ത മണം...
ഹേര്‍ ഓയിലിന്റെ ...ചാര്‍മിസ് സ്നോയുടെ
എല്ലാം കലര്ന്ന മണം
ആരും കാണാതെ എന്റെ കണ്‍ കോണുകളില്‍
കണ്ണ് നീര്‍ തുള്ളികള്‍
തുംബികളായി...പൂമ്പാറ്റ പുഴുക്കളായി..
ഇന്നും.

(മുപ്പതു കൊല്ലം മുന്പേ പോയ ജെസ്സിക്ക്‌)

2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ജനയിതാവിന്റെ ജനഹിതം!

ജനാധിപത്യപരമായി ചിന്തിച്ചിരുന്നോ, അതോ തനി എകാധിപത്യമായിരുന്നോ ...അറിയില്ല.
അമ്മ ഒന്നും പറഞ്ഞിട്ടില്ല...എന്റെ ജനനത്തെപറ്റി. അച്ഛന്റെ ജനാധിപത്യ സന്കല്പങ്ങള്‍ ഉഗ്രനായിരുന്നിരിക്കാം!! അതാണല്ലോ കാലം പോക പോകെ ഞാന്‍ വളര്‍ന്നതും ഒത്തിരി ഒത്തിരി പി .എസ്.സി ഗൈഡുകള്‍ ചവച്ചരച്ചതും ...ഉറക്കളപ്പിന്റെ നീളുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും ...അച്ഛന്റെ തന്നെ ബീടികളും ശരണം ആയതും. ആരൊക്കെയോ നേര്‍ച്ചകള്‍ നെര്‍നിരുന്നിരിക്കാം എന്നതും...
അവസാനം തൊഴിലിടം കിട്ടിയതും.
പിന്നെ തീരാ ലോണുകളുടെ പാതാള കുഴികളില്‍ മുങ്ങിയും പൊങ്ങിയും അങ്ങനെ..അങ്ങനെ..

ഒടുക്കം ഈ ജനാധിപത്യത്തിന്റെ മുടിഞ്ഞ സംരക്ഷണത്തിനായി "പത്താമതും" ഇലക്ഷന്‍ ഡ്യുട്ടി എന്ന കാലം തെറ്റാത്ത മഹാമാരി വസ്സുരി പോലെ വന്നു എന്നെപോലെയുള്ള "പിച്ച്ചാം ദേഹി" കളെ കുനിഞ്ഞു അനുഗ്രഹം ചൊരിയുന്നതും.
ഉത്ത്തുങ്ങങ്ങളില്‍ കള്ളനോ കൊള്ളക്കാരനോ.. ആധിപത്യത്തിന്റെ തണുപ്പന്‍ മുറികളില്‍ ജനതയുടെ മുന്നേറ്റത്തിനായി പാളത്താറും ഉടുത്ത് ..മുറുക്കി തുപ്പി ...കയ്യാം കളി ..കോല്‍ കളി കളിക്കാന്‍ ....വേദി ഒരുക്കാന്‍ ഈ ഇലക്ഷന്‍ ഡ്യുട്ടി ആപ്പീസര്‍ുംമാരുടെ ഒഴിയാ മുതുക് എന്തെല്ലാം സഹിക്കണം?
കാലത്തെഴുന്നെല്കണം..പല്ലുകള്‍ തേക്കണം..(ശൌചമൊ..വിരെചനമൊ ഹാന്‍ഡ് ബുക്കില്‍ പറയാത്തത് കാരണം വേണമെന്നില്ല ..കാരണം" വോട്ടര്‍ " എന്ന് ഓമനപെരുള്ള ജനാധിപത്ത്ത്യങ്ങള്‍ അതൊന്നും കാണുന്നില്ലല്ലോ..)
വെളുത്ത മുണ്ടുടുക്കണം ..പരപരാന്ന് വെളുക്കുമ്പോള്‍ ആള്‍കൂട്ടം വിയര്‍പ്പില്‍ മുങ്ങി താഴുന്നിടം കണ്ടെത്തി "ക്യു " എന്നുള്ള അഴുക്കു ചാലില്‍ നീന്തി നീന്തി ചെല്ലണം..
അപ്പോള്‍ കിട്ടും ആധിപത്യത്തിന്റെ യന്ത്ര ചുമടുകള്‍ ...അതും ചാക്കില്‍ കെട്ടി...എവിടെയോ വളര്‍ന്ന പാഴ് മരം അരച്ചെടുത്ത ആര്‍കും വേണ്ടാത്ത ഒത്തിരി ഒത്തിരി കടലാസ് ചുമടുകളും കുന്നു കൂട്ടി..പെരുവഴി അമ്പലം തേടി ഒരു സൌജന്ന്യ യാത്ര..
ഇതു വരെ ചെയ്ത പാപങ്ങള്‍, വിശപ്പായി .. ദാഹമായി ....ഉഷ്ണമായി
ഒലിച്ചിറങ്ങുന്ന വിയര്‍പ്പായി..സ്വയം വേട്ട ആടുമ്പോള്‍ ..എത്തുന്നു ഒരു കുടി പള്ളികൂട വരാന്തയിലോ ഏറു മാടത്തിലോ..
കാണാന്‍ നല്ല ശേല് !! വന്നു നോക്കുന്നവര്‍ അപ്പോള്‍ തന്നെ മടങ്ങും!
വരാന്‍ പോകുന്ന ജനാധിപത്യ ധര്‍മ പ്രക്രിയയുടെ സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി ...ഉണരുമ്പോള്‍ "ബൂത്ത് " എന്ന കാലിതൊഴുത്തില്‍ ഇരു കാലികളായി നിരന്നു നില്‍ക്കാന്‍.
അവിടെ എത്തി ഭാണ്ഡങ്ങള്‍ ഇറക്കി മുതുക് നിവര്‍ത്തി സട കുടഞ്ഞ ഏറ്റം മനോഹരമായ നാളെയെക്കുറിച്ച് കൊതുക് സാമ്രാജ്യവുമായി ആശയ വിനിമയം നടത്തി ആളുന്ന മെഴിതിരി അണയും മുന്പേ ഉടുമുണ്ട് വിരിയാക്കി നൂലിട ബെന്ചില്‍ പ്രേതങ്ങള്‍ കണക്കെ കമഴ്ന്നു കിടന്നു ...ഉറങ്ങാതുഴലുന്നു ജനാധിപതയ്തിന്റെ നേര്‍ നടത്തിപ്പുകാര്‍!
ഒടിഞ്ഞ കാലും മുറിഞ്ഞ പലകയും ചേര്ന്ന ബെന്ച്ചും ടെസ്കും മൂകരായി..

കോഴി കൂവുന്നതിനും മുന്പ് ഉണരണം..ആരും കാണാതെ കൃത്ത്യങ്ങള്‍ ..കൃത കൃത്ത്യതയോടെ ...ഞെക്ക് വിളക്കിന്‍ വെളിച്ചത്തില്‍ ഒരു അണിഞ്ജ് ഒരുന്ഗല് തെരുവ് വേശ്യയുടെ ചാരുതയോടെ.
നിരക്കുന്നു വോട്ടര്‍ എന്ന രാഷ്ട്രിയ ചട്ടിയിലെ വറ പൊരി സാമാനങ്ങള്‍!
യന്ത്രം കൂവുന്നു..എല്ലാം യാന്ത്രികം..ആര്‍ക്കോ വേണ്ടി ..ഊഴങ്ങള്‍ കാത്തു കാത്ത് മുടന്തനും കുരുടനും ..ശാന്തി നാളെയെങ്കിലും എന്ന് കരുതി വൃദ്ധ സദനങ്ങളിലെ വിഴുപ്പുകളും....

സമയ രഥം കടക്കുമ്പോള്‍ ചില ചില്ലറ കണക്കുകള്‍ ..എഴുത്തുകള്‍ ..നിധി കാക്കും ഭൂതങ്ങളായി ജനവിധി , യന്ത്ര കുടുക്കയില്‍ അടച്ച് മൂടി വീണ്ടും ....കഴുത ചുമടായി നീണ്ടു കിടക്കുന്ന പുരുഷാരതിനിടയില്‍...നാറുന്ന വായും നീറുന്ന ശരീരവും ....
കുംഭ മേള ...അവസാനം കുടത്തിലെ ഭൂതത്തിനെ ഒരിടത്ത്തിരുത്ത്തി ...പടിയിറങ്ങി ചൂട്ടു പടേനി ...പാതിരാ കോലങ്ങളായി ചുവടു വച്ച് ...വേച്ച്...തിരിച്ചിറക്കം.

ജനിപ്പിച്ച്ചവരെ പരാകി മുടിച്ച്‌...ലഭിച്ച തൊഴിലിലെ തീരാ കടങ്ങള്‍ പോലും ...നെറി കേടാല്‍ മറന്നു ഈ ജോലി ഒന്നൊഴിഞ്ഞെങ്കില്‍ ...എന്ന് സ്വയം ശപിച്ച് ...
അല്ലെങ്കില്‍ ഈ ജന്മം തന്നെ എന്തിനെന്ന് വെറുത്ത്....സര്‍വ നാഡികളും തളര്‍ന്നു ..
വീട്ടിലേക്കുള്ള വഴി പോലും മറന്ന്....വരാനില്ലാത്ത ബസും കാത്ത് കാത്ത് ..
മറ്റൊരു ജനാധിപത്യ ജന്മം!

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

കുഞ്ഞു മോന്‍

"മണക്കന്ടി തങ്കംമോ ...മണക്ക് പോവാം വാടിയേ" പൂവോയ്!!

ഈണത്തില്‍ നീട്ടി... പാടത്തിന്‍ കരക്കുനിന്നു ഒരു ശീല്‍....കുഞ്ഞുമോന്റെ ഇന്നത്തെ അരങ്ങേറ്റം.
വീട്ടില്‍ നിന്നും വെളുപ്പിന്.. ചായക്കടയില്‍ വെള്ളം കോരാന്‍ പോകുന്ന ജൈത്ര യാത്ര
അതിന്റെ ഭേരി ...സ്വപ്ന കാമുകിക്ക് എന്നത്തേയും പോലെ നീട്ടി ഒരു കഷണം.
മണക്ക് (മണല്‍ പുറത്ത്)പോയി പരസ്പരം കൈ കോര്‍ത്ത് .. ഒരു ലാസ്യ നടനത്തിനു!

ഒരു വല്ലങ്ങി വേലയോ..തൃശൂര്‍ പൂരമോ ഇല്ലെങ്കിലും..ഞങ്ങളുടെ നാട്ടിലെ പൂര കാലമാ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്ത്...മാരാമണ്‍ കന്വന്ഷന്‍...ആറന്മുള വള്ളം കളിയൊക്കെ...

പമ്പയാറിന്റെ നെന്ചില്‍ പന്ചാര മണല്‍ പുറം...അവിടെ വലിയ ഓല പന്തല്‍ അതില്‍ നിറയെ ആയിരം കാ‍ന്താരി പൂത്തപോലെ വെയിലിറങ്ങി കിടക്കുന്ന കുഞ്ഞു സൂര്യ മുട്ടകള്‍..
ഏതൊക്കെയോ സ്വാമിമാര്‍ ഗീതയും ഉപനിഷത്തുകളും ചര്‍വിത ചര്‍വണം ചെയ്യുമ്പോള്‍..ഇത്തിരി പേര്‍(തീരെ വയ്യാത്തവര്‍) അകത്തും..ഒത്തിരി ഒത്തിരി പേര്‍..പുറത്തും..


ചിന്തികടകളില്‍ കണ്ണോട് കണ്ണ് എറിഞ്ഞു ..കാതോരം കാതോര്‍ത്ത്...
കുപ്പിവള ..ചിപ്പിവള...പിന്നെ ചൈന പാത്രം...ഓട്ടു പാത്രം..നിക്കര്‍ ബനിയന്‍..
സര്‍ബത്ത്..ചായ..അങ്ങനെ നീണ്ടു പോകുന്നു..കച്ചവട പരിഷത്തും. കണ്‍ കോണുകളില്‍ മുളയ്ക്കുന്ന പ്രണയങ്ങളും!

ഒരുകാലം സഞ്ചരിക്കുന്ന മൃഗ ശാല മൂന്നു തവണ കണ്‍ കുളിര്കെ കണ്ടു..കരിന്പുലി..കടുവ..ഉച്ചത്തില്‍ അലറി ഞെട്ടിച്ച സിംഹം..ആ ഞെട്ടല്‍..ഇന്നും ബാക്കി.
മല്‍സ്യ കന്ന്യകയെ ഒത്തിരി പ്രേമിച്ചു..ഇനി അടുത്ത കൊല്ലമേ കാണാന്‍ കഴിയൂ എന്നുള്ള തേങ്ങലോടെ ഓരോ വര്ഷവും...ഞങ്ങള്‍(അല്ലെങ്കില്‍ ഞാന്‍) പിരിഞ്ഞു. മൂകം.

ഒരു കൊല്ലം മൃഗശാലയും..കന്ന്യകയും വന്നില്ല. അനുവാദം ഇല്ലായിരുന്നു പോല്‍.
കരഞ്ഞു പോയി. ആ കാത്തിരിപ്പും മറ്റു പലതും പോലെ അവസാനിപിച്ചു.

അവിടെക്കാണ് കുഞ്ഞു മോന്‍ തന്റെ മനോ നഗര രാജ്ഞിയെ എന്നും മാടി വിളിക്കുന്നത്!
കരി വള വാങ്ങി ഇട്ടു കൊടുക്കാന്‍..സെന്റും ..കുട്ടികുരാ പൌടരും..കാജല്‍ കണ്മഷി..ഒക്കെ വാങ്ങി
ഒരു പപ്പട വടയും കാപ്പിയും മോത്തി മോത്തി കുടിക്കാന്‍...എന്നിട്ട് കണ്‍ കോണുകളില്‍ പ്രണയം പാകി മുളപ്പിച്ച് അതിന്റെ വിത്തെടുക്കാന്‍!!

പാവം കുഞ്ഞുമോന്‍.
ചുഴലി ദീനത്തിന്റെ ആജന്മ കാമുകന്‍!
ഒരിക്കലും പിരിയാത്ത ചുഴലിയുടെ നീരാളി പിടുത്തത്തില്‍ നിന്നും ഒരിക്കലെന്കിലും മോചിക്ക പെടുമെന്നും അന്ന്
മണക്ക് പോയി ..തന്കമ്മയുമായി ആയിരം കാ‍ന്താരി പൂത്തത് കാണാമെന്നും...സ്വപ്നം കണ്ടിരുന്നിരിക്കാം.
അല്ലെങ്കില്‍ തന്കമ്മ എന്നൊരു പേര്‍ കുഞ്ഞുമോനെവിടുന്നു കിട്ടി?

ചപ്രന്‍ മുടി..ചീകാറെ ഇല്ല. വല്ലപ്പോഴും ബാര്‍ബര്‍ രാജന്‍ നിര്‍ബന്ധിച്ച് താടി ഒന്നൊതുക്കിയാല് ..പൌടരും സ്നോയും തേച്ചു കൊടുത്താല്‍..
ബാര്‍ബര്‍ ഷോപ്പിന്റെ പടിയിറങ്ങി അപ്പോഴേ തങ്കമ്മയെ വിളിക്കുകയായി! സൌന്ദര്യം കാണാന്‍!!
ഒരു കള്ള ചിരി വീശി..കാക്കി നിക്കറിന്റെ പോക്കറ്റില്‍ നിന്നും ചുരുട്ടി വച്ച രണ്ടു രൂപ നോട്ട്ഒന്നെടുത്ത് ഒന്നു കൂടി ചുരുട്ടി പോക്കറ്റിലിട്ട് ...ഒരു രജനി സ്റ്റൈലില്‍..
തങ്കമ്മയെ നോക്കി.
മുഴുവന്‍ കിഴിഞ്ഞ ബനിയന്‍ ഊരി വീശി...നേരെ പന്ചായത് കിണറിന്‍ കരയിലേക്ക്
വിസ്തരിച്ചൊരു കുളി. മൂളി പാട്ടും താളവും...
"കുഞ്ഞുമോനെ നീ കിണറ്റിലേക്ക് നോക്കരുത് " എന്ന് ആരെങ്കിലും ചായ പീടികയില്‍ ഇരുന്നു പറഞ്ഞാല്‍ അനുസരണയോടെ തലയാട്ടും. തന്റെ രോഗത്തിനോടുള്ള കരുതലാണ് എന്നറിയാം.
ഒരു ദീര്‍ഖ നിശ്വാസം . തല തോര്‍ത്തി തിരികെ വീണ്ടും ചായ പീടികയുടെ മൂലയില്‍ ...

പാടുന്ന റേഡിയോ ഒന്നുകൂടി ഉറക്കെ വച്ച്. വയലാറിന്റെ "ചന്ദ്രകളഭം ചാര്‍ത്തി.." ആ പാട്ടിനായി കാതോര്‍ത്ത്.
"ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ " എന്ന് കേള്‍ക്കുമ്പോള്‍ ഉയരങ്ങളില്‍ കണ്ണ് എറിഞ്ഞും ബെന്ചില്‍ താളം പിടിച്ചും..

ഒരു നാള്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ പാടത്തിന്‍ കരയില്‍ ഒരാള്‍കൂട്ടം...
കുളക്കോഴിയോ..പാമ്പോ..കാട്ടുമുയലോ ..കീരിയോ..എന്തിനെയെന്കിലും പിടിച്ചതാകാം

ഓടി ചെന്നു ആരുടെയോ കാല്‍ വിടവില്‍ കൂടി നോക്കി.
ആരോ ഒരാള്‍ പാടത്തിന്റെ വരമ്പില്‍ നിന്നും , നട്ട ഞാറിനു നടുവിലേക്ക് മുഖം അമര്‍ത്തി ...ആകമാനം ചേറില്‍ പുതഞ്ഞു കിടക്കുന്നു.

"അല്ലെങ്കിലും ചുഴലി ഒന്നുകില്‍ വെള്ളത്തില്‍ അല്ലെങ്കില്‍ തീയില്‍....പാവം"

ആരോ പറഞ്ഞതു കേട്ടപ്പോള്‍ ഞരമ്പുകളില്‍ മഞ്ഞുറഞ്ഞ പോലെ. കണ്ണുകളില്‍ അന്ധകാരം.
തൊണ്ട വരളുന്നു...കാലുകള്‍ വിറ കൊള്ളുന്നു.

അവിടെത്തന്നെ ഇരുന്നു കുറെ നേരം. ആരെയും കണ്ടില്ല..കേട്ടില്ല...
"മനക്കണ്ടി തങ്കംമോ...മണക്ക് പോവാന്‍ വായോ..."

ആ വിളി മാത്രം കേട്ടു.

പിന്നെ ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുന്ന കുഞ്ഞുമോനെ കണ്ടു.

2009, ഏപ്രിൽ 8, ബുധനാഴ്‌ച

ജീവിതം നായ നക്കിയാല്‍.

വലിയ വിരുന്നിനു ഉടുത്തൊരുങ്ങി പോയി പാവം റഷ്യന്‍ മന്ത്രി മാന്ത്രികന്മാര്‍.
നമ്മുടെ മന്ത്രി പുങ്ങന്മാരെപോലെ ആയിരിക്കില്ല..കുറച്ചൊക്കെ സോഷ്യലിസം , സൃഷ്ടിച്ച്ചവരെന്കിലും
പകര്‍ന്നു കൊടുത്തു കാണാം..തന്നെയുമല്ല.. പഴയ പട്ടിണി പരിവട്ടങ്ങളൊക്കെ കുറെ മാറിയല്ലോ..

രണ്ടായാലും ..രണ്ടാം വേളിക്ക് കലി എഴുന്നെള്ളിയ പോലെ
രഥം തെളിച്ച്ച് ..പ്രധാന മന്ത്രിയുടെ കോട്ട കൊത്തളം പുക്കിനാര്‍..

അവിടെ പാനോപചാരങ്ങള്‍..തീന്‍ മേശമേല്‍
എണ്ണിയാല്‍ ഒടുങ്ങാത്ത തീന്‍ വിഭവങ്ങള്‍..

ഒരു ടോസ്റ്റും കഴിഞ്ഞനഗ് തിന്നാന്‍ ഇരുന്ന വാറെ സേവകര്‍ അലറി..

"അരുത്" ആ കനി തിന്നരുത്"!

സചിവര്‍ എമ്പാടും അല്‍ഭുത പരാക്രാന്തരായി നോക്കി ഇരുന്നു..കാരൂരിന്റെ മരപ്പാവകളെ പോലെ...

പ്രധാന മന്ത്രി ഒരു ചെറിയ കള്ള ചിരിയോടെ ക്ഷമായാചനം ,

ക്ഷമിക്കണം സചിവരെ...." എന്റെ എത്രയും വേണ്ടപ്പെട്ട വളര്‍ത്തു നായ ...ഉശിരന്‍ ലബ്രടോരന്‍ ഒരു വികൃതി കാട്ടി...അവന്‍ കുറെ തീന്‍ വിഭവങ്ങള്‍ മുന്പേ തിന്നു കളഞ്ഞു"...

കൈ ഇട്ടവര്‍ ഇട്ട കൈ പിന്‍ വലിക്കണോ അതോ അകത്താക്കണോ ...അവിടുന്നെന്തു വിചാരിക്കും..
കൊട്ടാരത്തിലെ പട്ടി രാജകുമാരന്‍ ...അവന്‍ തിന്നതിന്റെ ബാക്കിയും അമൃത്.

കൈ ഇടാത്തവരും..ചിന്തയില്‍ സമാനം!

റഷ്യയിലെ നായ കേരളത്തിലെ പട്ടിയോട് പറഞ്ഞു...."റഷ്യയില്‍ സുഖം..സമൃദ്ധി.."
കേരളന്‍ മറുപടി പറഞ്ഞു..".സഖാവേ..അലഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമാ അഹാരത്തെക്കാളും എനിക്ക് പ്രിയം!"


ജര്‍മനിയില്‍ ഒരു പാവം ഭര്‍ത്താവിനെ ഭാര്യ നിരുപാധികം ഉച്ചാടനം ചെയ്തുകളഞ്ഞു..
ഭര്‍ത്താവിന്റെ വൃത്ത്തികൂടുതല്‍ ഭാര്യയെ കുറച്ചൊന്നുമല്ല ഭ്രാന്തു പിടിപ്പിച്ചത്
പതിനഞ്ച് കൊല്ലം സഹിച്ചു.

മേശ ..കസേരകള്‍..വീടകം..എല്ലാം മിനുക്കി മിനുക്കി..ഒടുവില്‍
ഒരു ഭിത്തി തന്നെ ഇടിച്ചിട്ടു ..വീണ്ടും വൃത്ത്തിയാക്കിയത്ത്രേ..

ഒഴിഞ്ഞു പോകാന്‍ ഇരുവരും തയ്യാറായി..

"കാരണം എന്തെന്ന് മാത്രം എനിക്കറിയില്ല.." ഭര്‍ത്താവ് വക്കീലിനോട് അപ്പോഴും പറഞ്ഞു.!!

നമുക്കും ഒരു വൃത്ത്തിയാക്കലോക്കെ വേണ്ടേ?

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

വേലിയില്‍ ഇരുന്നതും ...കടിച്ചതും..

നല്പത്താര്‍ സംവല്‍സരങ്ങള്‍ ഈ ധന്യ സുരഭിയാം ഭൂമിയില്‍...സ്വപ്നങ്ങളും..ദുഖങ്ങളും..സ്വര്‍ണ മാന്‍ പേടകളും...

പക്ഷെ വേലിയില്‍ ഇരുന്നത് എന്തെന്ന് ഇതു വരെ നോക്കിയില്ല...
അഹംകാരം...അതി ബുദ്ധി..താന്തോന്നിത്തം..
ഒരു പാമ്പിനെ പുല്ലായി, പുഴുവായി കാണാനുള്ള ജന്മ വാസന...
ഞാനെന്ന ഭാവത്തിന്റെ ഹോള്‍ സെയില്‍ ഡീലര്‍...

പരിസരം നോക്കി പഠിക്കാന്‍ ...പാകം വന്ന മനസ്സില്ലാത്തതോ..
അതോ..മനസ്സിലാകത്തതോ...
പാമ്പായാലും , പുഴുവായാലും , പുല്ലായാലും..
അതൊന്നും എന്നെ എന്തിന് ബാധിക്കണം എന്നുള്ള ഒരു തരം മലയാള ബുദ്ധിയോ..
സ്വാര്‍ഥത എനിക്കില്ലെയില്ല!!

ഞാനൊന്നും അറിഞ്ഞില്ലേ രാമാ നാരായണാ ...
ദൈവമേ നമ്മള് പാവം..സ്ഥിരം ഉരുവിടുന്ന ഗായത്രി ജപം.

ഇന്നാള് വന്നു , വേലി പൊളിക്കാനും ..കൂര പൊളിക്കാനും..
അരുതെന്ന് പറഞ്ഞു നോക്കി..അപ്പോള്‍ അരുതുന്നതെന്ത് ..അരുതാത്തതെന്ത്
എന്ന് ഞങ്ങള്‍ക്കറിയാം ..ഇപ്പോള്‍ ഇതരുതും..അതരുതില്ല എന്നും പറഞ്ഞു
എന്റെ വേലിയിലിരുന്ന പാമ്പ്‌ തനിയെ
എന്റെ തന്നെ അടി വസ്ത്രത്തില്‍ ...ഞാനറിയാതെ
നുഴഞ്ഞു കയറി...

പാമ്പ് മാത്രമല്ല , പുഴുവും , പുല്ലും എല്ലാം..
ദൈവമേ നമ്മള് പാവം എന്ന് പറഞ്ഞ ചെവി പാമ്പും..

എന്നിട്ട് പതുക്കെ എന്റെ മറു പുരുഷനെ തിന്നാന്‍ ..കൊല്ലാന്‍
ഉന്മൂലനം ചെയ്യാന്‍ ഒക്കെ തുടങ്ങി..

ഞാനോ ഒരു ചാവേറായി..ബെല്‍റ്റ്‌ ബോംബായി..എന്റെ
അടി വസ്ത്രത്തില്‍ തന്നെ നുഴഞ്ഞു കയറി ...
അപ്പോള്‍ പാമ്പും..പുഴുവും..പറയുന്നു...
അയ്യോ , ചേട്ടാ പറ്റിച്ചേ..ചുമ്മാ രസമായിരുന്നെ..
ഞങ്ങള്‍ ..ദൈവമേ പാവം..
കൈതൊഴാം കേള്‍ക്കുമാറാകണം..

ഇതൊക്കെയല്ലിയോ ജീവിത പാതകള്‍ എന്നും..
മറ്റും..പുഴു ഒരു ഫിലോസഫി കൂടി പറഞ്ഞപ്പോള്‍
എനിക്കും തോന്നി...ദൈവമേ ഇവര്‍ പാവം..
നിന്നെ ക്രൂശിച്ചതും...കൈപ്പ് നീര്‍ കുടിപ്പിച്ചതും
നിനക്കു ശേഷവും നില നില്‍ക്കാനായിരുന്നു..

അത് മുന്നില്‍ കണ്ടു നീയും പറഞ്ഞു
വേലിയില്‍ ഇരിക്കുനത് ഒരു നാള്‍
ചീലയില്‍ കേറും..
അന്ന് ലോകം കീഴ്മേല്‍ മറിയും.!!!
അത് വരെ ഇവരൊന്നും ചെയ്യുന്നത് ഒരു പിതാവിനും
അറിയില്ല.!!

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

അജിയൊരു ഒരു തുടര്‍ കഥ.

അജി . വയസ്സ് ഇരുപത്തിനാലും ചില്ലറയും , അവിവാഹിതനും വിവാഹിതനും അല്ല... വലിയകുളം മുക്കിന്റെ സ്പന്ദിക്കുന്ന മനസ്. .സുന്ദരന്‍. വേള് വെളുങ്ങനെ ചുക ചുകന്നങ്ങനെ , വലിയ തലയുടെ ചന്തം അകമേ ഇല്ലെന്നു മാത്രമല്ല അതിന്റെ അഹമ്കാരവുമില്ല!

ഒന്നൊന്നര വയറും, നാല് നാലര പൊറോട്ടയും..മുട്ടയും..ഉള്ളി വലിയ കഷണങ്ങളാക്കി ..കടുക് പൊട്ടിച്ചിട്ട് ..ചാറു കുഴഞ്ഞ മുട്ടകറി പോറോട്ടയില്‍ മുക്കി മുക്കി... .ചായക്കടയില്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കു വച്ച്..ഇടക്കിടെ അജിയുടെ ഭാഷയില്‍ "എല്‍ ഗി " ഫോണില്‍ ചില മിസ്‌ കോളുകള്‍ വിളിച്ച്..പുന്നാരം പറഞ്ഞു ...
ഓട്ടോ റിക്ഷ ഒരെണ്ണം സ്വന്തം അതിന്റെ പ്രായം, അഴക്,രാശി എല്ലാം കണക്കാക്കാന്‍ പന്ചാന്ഗം പഴയത് പോരാ, കവടിയും വേണം. അത് കൊണ്ടു തന്നെ ആര്‍ .ടി. അധികാരികളെ കാണിക്കാറില്ല...അവരുടെ സ്വസ്ഥത കളയണ്ട...

കാലത്തെ മൃഷ്ടാന്നം കഴിഞ്ഞാല്‍ ..സ്ഥിരം ഓട്ടമായി..ആറേഴു പേരുമായി " ബെവ്കോയിലെക്കുള്ള" പയണം തുടങ്ങുകയായി . ഒരാള്‍ക്ക്‌ പത്തുരൂപയാണ് ശിക്ഷ! സാധാരണ കൂലി നാല്പതും. എന്നാലും വലിയകുളം മുക്കിലെ വയസ്സന്‍ ക്ലബ്ബുകള്‍ക്ക് അജിയോടാണ് പഥ്യം , കാരണം അജിയുടെ അച്ഛനും അതിലൊരാളാണ്. വലിയ സ്നേഹമാണ് രണ്ടു പേരും തമ്മില്‍ കാണുന്നത് വരെ!

ഒരിക്കല്‍ അച്ഛന്‍ അജിയോടു പറഞ്ഞു "അട്ക്കയാനെന്കില്‍ മടിയില് വയ്ക്കാം, അടക്കാ മരമായാലോ?. "വെട്ടി അച്ഛന്റെ നെഞ്ചത്ത് വെക്കണം !' അജിയുടെ മറുമൊഴി ഉടന്‍!!

അജി അച്ഛനോടായി ഒരിക്കല്‍ " മുടിഞ്ഞ അച്ചനുണ്ടായത്തില്‍ പിന്നെ എനിക്കൊരു സ്വസ്ഥതയുമില്ല! "

എന്നോ അജി ആലപ്പുഴ വഴി എരനാകുലത്തിനു പോകുമ്പോള്‍ വഴി പരിചയപ്പെടുത്തിയത് ഇങ്ങനെ "ഇതാണ് പനിച്ചുകുലങ്ങര, ഇവിടെയാണ്‌ കൂട്ടക്കൊലപാതകത്തില്‍ ഒരാള് മരിച്ചത്!

ശബരിമല കാലമായപ്പോള്‍ അജി പറഞ്ഞു "എത്ര രൂപയായാലും കറുത്ത ഒരു കാവി മുണ്ട് വാങ്ങണം!

ഒരുകൂട്ടുകാരന്റെ വീട്ടില്‍ പോയി അജി അവിടെ ശ്രീ മന്നത്ത് പദ്മനാഭന്റെ ഫോട്ടോ കണ്ടു, കൂട്ടുകാരനോട് അജി "ഇതല്ലേ നായന്മാരുടെ ശ്രീനാരായണ ഗുരു? ആണോ" എന്ന് കൂട്ടുകാരന്റെ മറുചോദ്യം " , ആപ്പുല്ലിയെ കണ്ടാലും ഇതുപോലെയിരിക്കും." അജി.

ഗള്‍ഫില്‍ നിന്നും വന്ന കൂട്ടുകാരന്‍ കൊണ്ടു വന്നത് നാടന്‍ മദ്യം. കുപ്പിയുടെ പുറത്തു മദ്യപാനം ആരോഗ്യത്തിനു...എന്ന് കണ്ട അജി " അവിടുല്ലവന്മാര്‍ക്കും മലയാളം അറിയാമോടാ കൂവേ?

ഇലക്ഷന്‍ കാലം എന്തിനോ പോലിസ് കൂട്ടം കൂടുന്നത് തടഞ്ഞു....അജി ഓടി അണച്ച് വന്നു പറഞ്ഞു " അണ്ണാ മുക്കിനു നിരോധാന്ജയാ"

അധികം കളിയാക്കുന്നവരോട് അജിയുടെ വാണിംഗ് " ചോട് മറന്നു എണ്ണ തൂക്കരുത് മോനേ..."

വൈകുന്നേരം കൂടണയാന്‍ ...ഒരു ചില്ലയില്‍ ചേക്കേറാന്‍ ...ചിറകൊടിഞ്ഞ കുഞ്ഞു പക്ഷിയായി..
ബെവ്കൊ" ഓട്ടത്തില്‍ കിട്ടിയ ദ്രാവക ടിപ്പുകള്‍ കൂട്ടി കൂട്ടി ....നാക്ക് കുഴഞ്ഞു ...അപ്പോഴും നല്ല കാര്യങ്ങള്‍ ...ചീത്ത കാര്യങ്ങള്‍ ഒന്നും തരം തിരിയാതെ....

വലിയകുളം മുക്കിന്റെ ....ബെവ്കൊ ഫാന്‍സ്‌ കൂട്ടത്തിന്റെ ...സാരധിയായി..നാളത്തെ ഓട്ടം സ്വപ്നം കണ്ട്
ഒരു പഴയ വയലാര്‍ ഗാനം മുക്കി മുക്കി ...നിഷ്കളങ്കനായി....ഉറക്കത്തിന്റെ ആഴങ്ങള്‍ തേടുന്നു അജി.