Powered By Blogger

2013, ജൂൺ 23, ഞായറാഴ്‌ച

ട്രങ്ക് കോള്‍

ട്രങ്ക്  കോള്‍ . 

പള്ളിക്കൂട  കാലത്ത്  കേള്‍ക്കാന്‍ കൊതിച്ച  മുഖമില്ലാ  സ്വന ധാര , ഒരിക്കല്‍പോലും  ശ്രവിയ്ക്കാന്‍ കഴിയാത്തതില്‍  ഇന്നും ദുഖമുണ്ട്.
ആകാശ വാണി  പുറപ്പെടുവിച്ച  രഞ്ജിനി,  രാത്രി ആര്‍ക്കും ശല്യമാവാതെ  പോക്കറ്റ് ട്രാന്‍സിസ്ടരില്‍  ചെവി ചേര്‍ത്ത്  കേട്ട നേര്‍ത്ത നാദ ധാര..  സന്യാസിനിയും   കയാമ്പൂവും  ഒക്കെ  കരണ ഞരമ്പിലൂടെ  വിഷാദവും  പ്രണയവുമായി തലച്ചോറിലും മനസിലും പെയ്ത് ഇറങ്ങിയിരുന്ന  യൌവ്വന കാലത്തും  ട്രങ്ക് കോളുകള്‍ നേരില്‍  മാത്രം കേള്‍ക്കാന്‍ കഴിഞ്ഞില്ല . 
കാരണം  നാട് വിട്ടു പോയ  അടുത്തറിയാവുന്ന ആരും ഇല്ലായിരുന്നു എന്നതാകാം  .ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ തന്നെയും  ചിറി വഴി നാക്കു കൊണ്ട് നക്കി ഒട്ടിച്ച നീല ഇന്‍ലന്റില്‍ വരുന്ന ക്ഷേമ അന്വേഷണങ്ങള്‍  വല്ലപ്പോഴും ഒരെണ്ണം മാത്രം.

കൂടുകാരുടെ  അച്ഛനോ  അമ്മാവനോ ഒക്കെ പാട്ടാളത്തിലോ    റെയില്‍ വേയിലോ  ഉണ്ടായിരുന്നവര്‍  വരുമെന്നും  പോകുന്ന കാര്യം അറിയിച്ചുവെന്നും   അതിനു  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ പോയി ട്രങ്ക് ബുക്ക് ചെയ്തു എന്നും ഒക്കെ കേട്ടിരുന്നപ്പോള്‍   അത്ഭുതം  കൂറി  നോക്കി നിന്നിരുന്നത്    ബാല്യ കൌതുകമായി ഇന്നും മനസ്സില്‍  ഉണ്ട്.    

 ഒന്നോ രണ്ടോ തവണ മാത്രം  പോസ്റ്റ്‌ ഓഫീസിന്റെ നടയില്‍ ചുവന്ന  മേലങ്കി പുതച്ച  ചതുര  കൂട് കണ്ടിട്ടുണ്ട്   "ട്രങ്ക് വിളിക്കുന്ന സ്ഥലമാ" എന്ന് അയല്‍ക്കാരന്‍ വാസു ദേവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . അവന്‍റെ അച്ഛനെ ബര്‍മയില്‍  വരെ വിളിച്ചു അമ്മാവന്‍ എന്ന്  പൊളി പറയുന്നതും ഓര്‍ക്കുന്നു.  പക്ഷെ അവനും ഒരിക്കല്‍ ട്രങ്ക് വഴി സംസാരിച്ചുവത്രേ ! എന്റെ ഒരു ട്രങ്കില്ലാ  വിധി. !!

മറ്റൊന്ന് കമ്പി "
കമ്പിയ്ക്ക്ഒരുപാട് പര്യായങ്ങള്‍   പിന്നെ  ശ്രേഷ്ഠ ഭാഷയില്‍  ആരൊക്കെയോ കണ്ടെത്തി, ആ കമ്പി കാരണം  പല കമ്പനികള്‍ പൂട്ടുകേം ചെയ്തു!  .  പല പാനലുകളും വിടരും മുന്‍പേ കൂമ്പി പോവുകയും ചെയ്തു!!

കമ്പിക്കാരനെ   ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ അലമുറയിടുന്ന കുട്ടിയമ്മ ഇന്നും  ചിരി ഉണര്‍ത്തുന്ന ഒരു കഥാ പാത്രമാണ് . പാവം കുട്ടിയമ്മേടെ മോന്‍ നാഗാലാന്റില്‍  പോലീസിലായിരുന്നു  കമ്പിക്കാരന്‍ എന്നാല്‍ ദുഃഖ ദൂതന്‍ എന്ന നാട്ടു നടപ്പാവാം കുട്ടിയമ്മയെ കരയിപ്പിച്ചിരുന്നത്.
നീളന്‍ കാലന്‍ കുടയും  സൈക്കളിന്റെ  ഹാന്റിലില്‍ തൂക്കി   പുറകിലത്തെ കാര്യറില്‍ പ്ലാസ്ടിക് കടലാസ്സില്‍ ചുവന്ന കമ്പി എഴുത്തുമായി  ഒരു പടയാളിയെ പോലെ സൈക്കിളില്‍ നിന്നും ചാടി ഇറങ്ങുന്ന കമ്പിക്കാരനെ കാണുന്നത്  പോത്തും കയറുമായി വരുന്ന കാലനെ  കാണുന്ന ഭയ ഭക്തി  ബഹുമാനത്തോടെ  ആയിരുന്നു.  അത് ട്രാന്‍സിലേറ്റ്  ചെയ്യുന്ന സാര്‍ അതിലും വലിയ പദവിയിലും. 

ഇതൊരു ട്രങ്ക് കോള്‍ ബുക്കിംഗ് കഥ . 

സ്ഥലത്തെ പ്രധാന മേല്‍ വിലാസ പട്ടികകളില്‍ പെട്ട വീട്ടുകാര്‍ . ഒരുപാട് പേര്‍  പേര്‍ഷ്യയിലും  അമേരിക്കയിലും ഒക്കെയുള്ള വീട് .  ബന്ധു ബലം കൌരവപ്പടയോളം,   ആരും തന്നെ  ഊരില്‍ ഇല്ലാ എന്ന് പറയാം,  ഒരു പാവം പാതിരി അല്ലാതെ  . സൌമ്യനും ശാന്തനുമായ ആ നല്ല ഇടയന്റെ  അനുജന്മാരില്‍ ഒരാള്‍  ഓര്‍ക്കാപ്പുറത്ത്  കാലയവനികയ്ക്കുള്ളില്‍  മറയുന്നു.   മോര്‍ച്ചറി (സഞ്ചരിക്കുന്നതും  അല്ലാത്തതും )   ശവ  പാട്ടു  (കരച്ചില്‍?) പാടി  വഴിയേ " ആഘോഷ യാത്ര" ഒന്നും അന്നില്ലായിരുന്നു  .
പാവം അച്ചന്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാന്‍ സന്തത സഹചാരി കുട്ടപ്പനെ   ഏര്‍പ്പാടാക്കി .  
കുട്ടപ്പനോ  കമ്പി വിലാസങ്ങള്‍ വേറെ   ട്രങ്ക് നമ്പരുകള്‍ വേറെ എന്നിങ്ങനെ  നൂറ്റൊന്ന് ആവര്‍ത്തിച്ചു അച്ചനോട്  ഉറപ്പിച്ചു    വിശ്വാസം   വരുത്തി.  
'നിനക്ക് ട്രങ്ക് ഒക്കെ വിളിക്കാന്‍ അറിയാമല്ലോ " എന്ന അച്ചന്റെ ചോദ്യത്തിന്  "പിന്നേ  ഞാനല്ലിയോ  വല്യ തിരുമേനി  കാലം ചെയ്ത  വിവരം ഇവിടുത്തെ കുഞ്ഞിനെ  അങ്ങ്  മട്രാസില്‍ ട്രങ്ക്  വിളിച്ചു പറഞ്ഞത് ...പക്ഷെ അന്നത്തെ തെരക്ക് കാരണം കുഞ്ഞിനു വരാന്‍ കഴിഞ്ഞില്ല " " അതിപ്പം കൊല്ലം കൊറെയായി  എന്നാലും ട്രങ്ക് പഴേത് തന്നെ."
"എന്നാല്‍ വേഗം ചെന്നോളൂ" എന്ന് അച്ഛന്‍ കുട്ടപ്പനെ യാത്രാമൊഴി ചൊല്ലി.
 
കുട്ടപ്പന്‍ ആരോടും ഉരിയാടാതെ  സൈക്കിളില്‍ വലതു കാല്‍ വീശി   കേറി നേരെ  കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസില്‍ എത്തിയെ ശ്വാസം പോലുംവിട്ടുള്ളൂ
പോസ്റ്റ്‌ അപ്പീസിന്റെ ഉള്ളിലേയ്ക്ക് നോക്കിയതും കുട്ടപ്പന്റെ സിരകള്‍ മുഴുവന്‍ ആശ്വാസ വാതകം നിറഞ്ഞു  ഓക്സിജന്‍  കിട്ടാതെ കിടന്ന ആളിന് അത് കിട്ടിയത് പോലെ.  
മേലേലെ  ഗോപാല പിള്ള  "പോഷ് മാഷാ" പക്ഷെ  കോഴഞ്ചേരി  അപ്പീസിലാ  എന്നറിയില്ലായിരുന്നു.
ദൈവാധീനം   .  വിവരം കേറി പിള്ള സാറിനോട് പറഞ്ഞു. "അതിനെന്നാ കുട്ടപ്പാ  ആ ചുവന്ന കതകു തുറന്നു കേറി വിളിച്ചോണ്ടാട്ടെ   ഞാനിത്തിരി തെരക്കിലാ   "  എന്നും പറഞ്ഞു പിള്ള സാര്‍ തടി പിടിയുള്ള  ഇരുമ്പ് സീല്‍ കറുത്ത മഷി പെട്ടിയില്‍ മുക്കി ഇല്ലന്റുകളുടെ മുഖം നോക്കി അടിച്ചു കൊണ്ടിരുന്നു .

കുട്ടപ്പന്‍ എന്തോ അപരാധം കാണിക്കാന്‍ പോകുന്ന മാതിരി ചുക ചുകെ ചുവന്ന  ഇരുമ്പു കൂടിന്റെ കതകു തുറന്നു ഇടം വലം നോക്കി  വലതു കാല്‍ വച്ച്  അകത്തു കേറി   കതക്  അടച്ചു.
എല്ലാം കഴിഞ്ഞു യുദ്ധം ജയിച്ച പ്രഭാവത്തോടെ തിരികെ ഇറങ്ങി  മുഖത്തെ വിയര്‍പ്പൊക്കെ  കൈലി തുമ്പാല്‍ തുടച്ചു.
ഗോപാല പിള്ള സാര്‍ അടി തുടരുന്നു  നേരെ നോക്കുന്നത് പോലുമില്ല ,   കമ്പി  അടിക്കുന്ന " കട കട  " മാത്രം നിശബ്ദ ഭംഗം വരുത്തുന്നു.
ട്രന്കിന്റെ പൈസ ചോദിച്ചില്ല  ഒട്ടു കൊടുത്തുമില്ല  , തിരികെ അതെ കാല്‍ വീശി  സൈക്കളില്‍ കേറി  ദാ" എന്ന് പറഞ്ഞപ്പോഴേയ്ക്കും  അച്ചന്റെ  കാല്‍ക്കല്‍ റെഡി  .

അച്ചനും  ഒരുമാതിരി അവിശ്വാസം  തോന്നി  " ഇത്ര പെട്ടന്ന് മൂന്നു നാല് ട്രങ്ക് വിളിച്ചു കഴിഞ്ഞോ കുട്ടപ്പാ "
എന്നൊരു ആക്കി ചോദ്യം  കുട്ടപ്പന് അത്ര പിടിച്ചില്ല .  കുറിപ്പും   പൈസയും അച്ചന്റെ കയ്യില്‍ കൊടുത്തു എന്നിട്ട് പറഞ്ഞു
" അച്ചോ നമ്മുടെ  മേലേലെ ഗോപാല പിള്ള ഇപ്പം കോഴഞ്ചേരി പോസ്റ്റ്‌ ആപ്പീസിലെ മാഷാ
എന്നെ കണ്ടതും  ഞാന്‍ എല്ലാ വിവരവും പറഞ്ഞു  ...അതിനെന്നാ കുട്ടപ്പാ  ചൊവന്ന പെട്ടീടെ കതകു തൊറന്നു
അങ്ങ് വിളിച്ചോണ്ടാട്ടെ  എന്ന്  പറഞ്ഞതും  ഞാന്‍ അങ്ങോട്ട്‌ കേറി കതകും അങ്ങടച്ചു  എന്നിട്ട്  അച്ചന്‍ തന്ന നമ്പരും  പേരും ഒറക്കെ അങ്ങോട്ടു വിളിച്ചു  എന്നിട്ട് മരണ വിവരം ഓരോരുത്തരോടായി  പറഞ്ഞു   എന്റെ തൊണ്ട  പൊട്ടാറായി  അച്ചോ  ....."  കുട്ടപ്പന്‍ തളര്‍ന്ന് പോയി.

അച്ചന്റെ  തലച്ചോറിന്റെ വെള്ളി തിരയില്‍  പടം തെളിഞ്ഞു.  "അപ്പോള്‍ കുട്ടപ്പാ നീ ആ കറുത്ത ഫോണ്‍ കയ്യില്‍ എടുത്തില്ലേ "
"എന്റച്ചോ  ഗോപാല പിള്ള പറഞ്ഞാല്‍ അതില്‍ കൂടുതല്‍  എന്തവാ , കേറി അങ്ങോട്ട്‌ വിളിക്കാന്‍ പറഞ്ഞു  ഫോണും ഒന്നുമെടുക്കണ്ട കാര്യമില്ല പുള്ളി പറഞ്ഞാല്‍  ...പണ്ട് ഞാന്‍ മട്രാസിനു വിളിച്ചതും ഇങ്ങനെ തന്നെയായിരുന്നു " 
അച്ചന്‍  ചെകുത്താനെ കണ്ടപോലെ ഞെട്ടിപ്പോയി  .  വല്യ തിരുമേനീടെ  അന്ത്യ കര്‍മ്മങ്ങള്‍ക്ക് അനിയന്‍ വരാതിരുന്നതിനെ ചൊല്ലി ഇന്നും പിണക്കം മാറിയില്ല  . അവനെ അറിയിച്ചില്ല എന്ന് അവനും  കൃത്യമായി ട്രങ്ക് വിളിച്ച വിവരം ഞാനും ഇപ്പോഴും വാദിക്കുന്നു.  പെട്ടന്ന് അച്ചനു ബോധം വന്നു
"ആട്ടെ  കുട്ടപ്പാ   വിളിച്ചതിന്റെ രസീത്  കാണട്ടെ  "
"അച്ചോ കൊച്ചിലെ തൊട്ടേ ഞാനിവിടുത്തെ കാര്യക്കാരനാ   എനിക്കാരുടേം പൈസാ വേണ്ടാ.   അറിയാവുന്നത് കൊണ്ട് ഗോപാല പിള്ള പൈസ ചോദിച്ചില്ല  ഞാനൊട്ടു കൊടുത്തുമില്ല ..ഞാന്‍ പോകുവാ  കൂലി പണി ചെയ്താ ഞാന്‍ കഴീന്നെ ...വിശ്വാസ കേടു തോന്നിയാല്‍ പിന്നെ അവിടെ നിക്കരുത്‌..."
കുട്ടപ്പന്‍ സൈക്കിള്‍ ഉന്തി മാറ്റി വച്ച്  നടന്നു നീങ്ങി.

അച്ചനു  മൊത്തത്തില്‍  ലോകാവസാനമായ പോലെ ഒരു തോന്നല്‍  വന്നു.
എല്ലാം തല തിരിഞ്ഞു  കറങ്ങുന്നത് പോലെ. 
ഇനി  നിന്നിട്ട് കാര്യം ഇല്ല  താനേറെ പോകുന്നതാ നല്ലത് . ഇല്ലെങ്കില്‍ എന്റെ മരണം പോലും അറിയിച്ചില്ല  എന്ന പരിഭവത്തിന്മേല്‍ ബന്ധുക്കള്‍ ശത്രുക്കള്‍ ആകും .
അച്ചന്‍  കുപ്പായമിട്ടു .  കുപ്പായ വര്‍ണത്തിലുള്ള  പ്രിമിയര്‍ പദ്മിനി  സ്റ്റാര്‍ട്ട്‌ ചെയ്തു .
കോഴഞ്ചേരിക്കു പോകും വഴി കുട്ടപ്പന്‍ ഓരം  ചേര്‍ന്ന് പോകുന്നു ...വണ്ടി നിര്‍ത്തി ..
"കുട്ടപ്പാ  സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നും ജനിച്ചവനാകുന്നു ...വണ്ടിയില്‍ കേറ് "
കുട്ടപ്പന്‍ ഒന്ന് പരുങ്ങി   എന്നിട്ട്ഡോര്‍ തുറന്നു അച്ചനെ നോക്കി  ഒരു പൂച്ച കുഞ്ഞിനെ പോലെ മുന്‍ സീറ്റില്‍ കയറി ഇരുന്നു കുറുകി.
അച്ഛന്‍ പ്രിമിയര്‍ പദ്മിനി പായിച്ചു!