Powered By Blogger

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

കൂടി പക

നാട്ടു നടപ്പിലെ  കുടിപ്പക അല്ല.    ഈ     "കൂടി   പക"

ശേഷിയും  ശേമുഷിയും  ഇല്ലാത്ത  മനുഷ്യന്മാർ തമ്മിൽ ചേർന്ന്  അതികായനെ  ഉന്മൂലനം ചെയ്യുന്ന അതി പുരാതന യുദ്ധ തന്ത്രം,  ഇവിടെ ഒരു തരത്തില്‍  വ്യാഖാനിച്ചാല്‍  ഒരു വിദൂര ഗറില്ലാ പോരാട്ട  മുറ !
ഒരിക്കലും നടന്നിട്ടില്ലാത്തതോ നടക്കാൻ പാടുള്ളതോ അല്ലാത്ത  വെറുമൊരു നാടൻ പാട്ട്  ...

  
" ഉവ്വേ ഭൈരവന്റെ തല ആരാണ്ട് കൊയ്തെടാ  ദാണ്ടേ  അങ്ങേലെ തോട്ടിൽ ചത്ത്‌ കെടക്കുന്നു
ആരാണ്ട് വെട്ടി കൊന്നതാ "

രാമന്‍ ചേട്ടന്റെ  ചായ കടയിലെ പ്രഭാത ഭേരി അന്നതായിരുന്നു.
കുഞ്ഞ് നാട്ടുവട്ടത്തെ ഞെട്ടിച്ച  തലേന്നത്തെ  ഇരുള്‍ കൊല!
കാലത്തെ ഒന്നും ഉണ്ടാക്കാൻ വയ്യാതിരുന്ന അമ്മ തന്ന ചില്ലറയുമായി  പുട്ടോ ദോശയോ വാങ്ങാൻ
രാമൻ ചേട്ടന്റെ  കടയിലെത്തിയ ഞാൻ  ആ വാർത്തയ്ക്ക് പുറകെ ഓടിയവരുടെ കൂടെ ഓടി.
എനിക്ക് പേടീം വിറയലും ഒന്നും അന്നേരം തോന്നീല്ല  "എല്ലാരും ഓടി, ഞാനും ഓടി"  എന്ന നാടൻ സൈക്കോളജി മാത്രമേ  വർക്ക്  ചെയ്തുള്ളൂ .
ഇട്ടിരുന്ന നിക്കർ വലിച്ചു മുറുക്കി കെട്ടി  എല്ലാ ഹർഡിൽസും കടന്നു ഞാൻ ഫിനിഷും ചെയ്തു.


പാടത്തിന്റെ  ഹസ്ത രേഖ പോലെ ചെറു ചാലായി  ഒഴുകുന്ന  കൈത്തോടിന്റെ നടുവില്‍  പരലും  മാനത്താന്‍ കണ്ണിയും  വിരണ്ടോടി എങ്ങോ പോയി ഒളിച്ച  ഒഴുക്ക് വെള്ളത്തില്‍  കരിഞ്ഞ കൈതോലയില്‍ മുഖം അമര്‍ന്നു കമഴ്ന്നു കിടക്കുന്ന  ഭൈരവന്‍ കുഞ്ഞച്ചന്റെ  കരിവീട്ടി  ഫയല്‍വാന്‍  ശരീരം .


ആറടിക്ക് മുകളില്‍ നീളം . കറു  കറെ  കറുത്ത് കുറുകിയ തോള്‍ മസ്സിലുകളില്‍ നിന്നും അല്പം വേര്‍പെട്ടു കിടക്കുന്ന കുറ്റി താടി മുഖം  ആരെയോ വാശിയോടെ നോക്കുന്ന പോലെ ...
കാലുകൾ  രണ്ടു കരയിലുമായി ട്രപ്പീസ് കളിക്കാരെ പോലെ വരമ്പിൽ കൊളുത്തി ഇട്ടിരിക്കുന്നു.   കീറിയ നീല നിക്കറിന്റെ ഇടയിലൂടെ കറുത്ത ചന്തി കാണാമായിരുന്നു.    എനിക്ക് നാണം തോന്നി.   ഒപ്പം പേടീം തോന്നി
ഒന്നുമറിയാതെ ഒഴുകുന്ന വെള്ളത്തിലേയ്ക്ക്  കട്ട ചോരയുടെ ചെറു തോണികൾ തനിയെ ഉണ്ടായി തുഴഞ്ഞു പോകുന്ന കാഴ്ച !

ആശാൻ കളരിയിൽ ഒക്കെ പോകുമ്പോൾ ഭൈരവനെ കാണുന്ന നേരം അറിയാതെ മൂത്രമൊഴിക്കാൻ തോന്നുമായിരുന്നു. നില്ക്കുന്ന ദിക്കിലേയ്ക്ക് നോക്കാറും കൂടിയില്ലായിരുന്നു .
കാൽ  പത്തിയിലെയ്ക്ക്  നോക്കിയാൽ  പോലും കരി മൂർഖന്റെ പത്തി പോലെ വരയും പുള്ളിയും ഒക്കെയായി എന്തോ പേടിപ്പിക്കുന്ന ഒരു തോന്നൽ .... വിരലുകളിലെ നഖങ്ങൾ നിവർത്തി വച്ച  പേനാ കത്തി പോലെ

സദാ  നീല വരയൻ നിക്കർ കാണ്‍കെ കൈലി ഉയർത്തി കെട്ടി ഒരു നില്പാ ..തലയിൽ  ഉടുപ്പ് പോലെ എന്തോ കൊണ്ട് മറ്റൊരു കെട്ട് .. എപ്പോഴും  ബീഡി വലി തന്നെ ..ആരെയോ കൊന്നിട്ട് ജയിലിൽ നിന്നും വന്നതേ ഉള്ളത്രെ .  ജയിലിൽ പിന്നേം ആരെയോ കൊല്ലാൻ തുടങ്ങിയെന്നും..
കറുത്ത മുഖം  വെളുത്ത പല്ല് എല്ലാം സിനിമാ പോസ്റ്ററിലെ  ഏതോ വില്ലനെ   ഓർമ്മയിൽ വരുത്തി.

'വല്യ കളികാർ ഒക്കെ  ഒടുക്കം വെള്ളമിറങ്ങാതെ തൊലഞ്ഞു പോകും "
ഒരാളുടെ  ക്രോധമോ  വിഷമമോ എന്നറിയാത്ത പിറ് പിറുപ്പ്
"വെള്ളത്തിൽ കെടന്നതല്ലേ  വെള്ളമിറങ്ങി കാണും" മറ്റൊരാൾ തമാശ പറഞ്ഞു.

എനിക്ക് പാവം ഭൈരവനോട്  ഒത്തിരി സങ്കടം തോന്നി. കാരണം അച്ഛന്റെ കൈയ്യിൽ തൂങ്ങി നടന്നപ്പോഴൊക്കെ  ഭൈരവൻ വന്നെടുക്കുമായിരുന്നു  എന്നെ ... പേടിച്ചു ഞാൻ സമ്മതിയ്ക്കും.

ഒഴുകുന്ന ചോര കണ്ടപ്പോൾ അമ്മയുടെ നിറം പോകുന്ന ഏതോ തുണി കഴുകി ഒഴിക്കും പോലെ..

"എന്നാലും  ഇന്നലെ രാത്രി ഒരു മിന്നാമിനുങ്ങിന്റെ ശബ്ദം പോലുമില്ലായിരുന്നു"
തവള പിടിയ്ക്കുന്ന രാഘവന് ഒരു പക്ഷെ മിന്നാമിനുങ്ങിന്റെ വെളിച്ചം ശബ്ദമായി തോന്നിയോ, തവളയുടെ ശബ്ദം വെളിച്ചമായോ ..ആവോ..
അന്നത്തെ എന്റെ കുഞ്ഞു ബുദ്ധിയിൽ ചത്ത്‌ കിടക്കുന്ന ഒരു മിന്നാമിനുങ്ങായിരുന്നു ഭൈരവൻ   കഴുത്തിൽ നിന്നും ചുവന്ന മിന്നുന്ന പ്രകാശം  കത്തിയും കെട്ടും...

"പോലീസ് ഏമ്മാന്മാർ വരുന്നെടാ " ആരാണ്ട് പറഞ്ഞതും  കളം  കാലിയായി.
ഞാനും അല്പം മാറി തൈ തെങ്ങിന്റെ മറ പറ്റി നിന്നു .
കൂർമ്പൻ  മീശക്കാർ  രണ്ടു പേർ   . കുടവയർ  പാട  വരമ്പിൽ നിഴൽ വീഴ്ത്തുന്നത് കാണാൻ രസമായിരുന്നു.
ഒപ്പം പള്ളീൽ മഞ്ചൽ വലിയ്ക്കുന്ന  ജോയീം.
ജോയിയെ  എനിക്ക് ഭൈരവനെക്കാൾ  പേടിയായിരുന്നു    വെള്ള പുതപ്പിച്ചു   കറുത്ത പെട്ടിയിൽ ശവവുമായി റോഡിൽ കൂടി മഞ്ചൽ വലിച്ചു പോകുന്ന ജോയിയെയും  "ഇന്ന് ഞാൻ നാളെ നീ " എന്ന് കറുപ്പിൽ വെളുപ്പ്‌ കൊണ്ടെഴുതിയ മഞ്ചലിനെയും കാണുമ്പോൾ ഞാൻ കണ്ണു പൊത്തി ഓടി മാറുമായിരുന്നു.

ഏമ്മാൻ മാരുടെ  കാക്കി നിക്കർ കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു . വരമ്പിൽ വള്ളി  ചെരുപ്പ് ഊരി  വച്ച് ഓല കാലിൽ   ലെഫ്റ്റ് പറഞ്ഞ് പട്ടീസ് പൊക്കി വച്ച്,  കൂർത്ത തൊപ്പി താഴ്ത്തി  തലയിൽ  തലോടി  ഒരാൾ  തുണി അളക്കുന്ന ടേപ്പ്  എടുത്ത്  ഭൈരവനെ അളക്കുമ്പോൾ മറ്റെയാൾ കടലാസിൽ എന്തോ കുറിക്കുന്നു.
എല്ലാം കഴിഞ്ഞു  രണ്ടു പേരും കൂടി കൈ കോർത്ത്‌ ഭൈരവനെ എടുത്ത് ചക്കര പായിൽ പൊതിഞ്ഞ്  ജോയീടെ തോളിൽ വച്ച് കൊടുത്തു.
പാടം താണ്ടി  കിതച്ചു ജോയി റോഡിൽ കിടന്ന കൈ വണ്ടിയിൽ ഭൈരവന്റെ കാട്ടു പോത്തിനോളം പോന്ന ശവ ശരീരം കിടത്തി, അല്ല കൊണ്ടെറിഞ്ഞു.

വണ്ടി വലിച്ചു ജോയി നടന്നു. ഏമ്മാന്മാർ  പാപ്പന്റെ അഥിതികളായി പട്ട കടയിലേയ്ക്ക് ഊളിയിട്ടു.
വെളുത്ത താറാവിൻ മുട്ടകൾ ഞെരിയുന്ന ശബ്ദം കേട്ട് ഞാനും വീട്ടിലേയ്ക്ക് ഓടി.

ഭൈരവന്റെ ശരീരം ഗവർന്മെന്റ് പുറമ്പോക്കിൽ അന്ന് തന്നെ കുഴി കുത്തി മറവു ചെയ്തു പോലും.
പിറ്റേന്ന് ഭൈരവൻ ഇല്ലാത്ത റോഡിലൂടെ ഞാൻ എഴുത്തോലയുമായി പോയപ്പോൾ അറിയാതെ മൂത്രമൊഴിക്കാൻ മുട്ടി.

വൈകിട്ട്  മുക്കിനു പറച്ചിലായി   ചെത്തുകാരൻ കിട്ടനേയും    ഒണക്ക മീൻ  കച്ചോടക്കാരൻ പാപ്പിയെയും പോലീസ് പിടിച്ചു എന്ന്..അതല്ലാ അവർ  നേരിട്ട് പിടി കൊടുത്തു എന്നും.
രണ്ടു പേരേം എനിക്ക് കണ്ടു പരിചയം മാത്രം  ഉണ്ട്. മുക്കിനെ അത്ര പ്രാധാന്യമില്ലാത്ത സപ്പോർട്ടിങ്ങ്   അക്റ്റെഴ്സ്  ആയിരുന്നു. അവരിലും പരിചയം ഭൈരവൻ തന്നെ.

രാത്രി കണ്ട പേടി സ്വപ്നമാകാം , ഞാൻ പിറ്റേന്ന് രാവിലെ നേരം വെളുത്തിട്ടും കട്ടിലിൽ മൂടി പുതച്ചു കെടക്കുംപോൾ അടുക്കളയിൽ  അമ്മയും അടിച്ചു തളിക്കാൻ വരുന്ന അമ്മയുടെ   വലം കൈ കാർത്ത്യാനി ഇച്ചേയീം കൂടി കുശു കുശുക്കുന്നത് കേട്ടപ്പോൾ  ആ അപസർപ്പക കഥയുടെ  ചുരുളു നിവർന്നു !

ചെത്തുകാരൻ കിട്ടൻ ജന്മനാ കാസ രോഗി ആണെന്നും   ഒരു തെങ്ങിൽ കേറിയാൽ പിറ്റേന്ന് ആശുപത്രി തന്നെ ശരണം എന്നും . മുക്കാൽ ചാണ്‍ നീളോം  വില്ല് പോലത്തെ നെഞ്ചും പറച്ചിലിൽ  വിക്കും എല്ലാം ഉണ്ടെന്നും എല്ലാം , കാർത്ത്യാനി ഇച്ചേയീടെ വർണ്ണനയിൽ   ഞാൻ കിട്ടനെ ഒരു ന്യൂസ്‌ റീൽ പോലെ കണ്ടു .
അയാൾ കഷ്ടപ്പെട്ട് ചെത്തി ഒരുക്കി വയ്ക്കുന്ന കള്ള്  ഭൈരവൻ കേറി കട്ട് കുടിക്കുമാരുന്നത്രേ ...പല നാൾ പേടിച്ചു കണ്ണടച്ചു, ഒരു നാൾ ചോദിച്ചപ്പോൾ കിട്ടനെ പൊക്കിയെടുത്ത് നിലത്തിട്ടു ചവിട്ടി എന്നും കിട്ടൻ ഒരു പാട് നാൾ സർക്കാർ ആശുപത്രിയിൽ ശ്വാസം മുട്ടലായി കെടന്നു എന്നും ഒക്കെ... പാവം എന്നെനിക്കും തോന്നി.

അടുത്ത കഥ പാപ്പിയെ കുറിച്ചായിരുന്നു . ഒരു കടും കാപ്പീടെ  വിശ്രമത്തിന് ശേഷം  ഇച്ചേയി തുടർന്നു ..

"പാപ്പി മീൻ കച്ചോടത്തിനു അതിരാവിലെ അങ്ങു ചന്തേൽ പോകത്തില്ലിയോ ..ഒണക്ക നെല്ലിനു വാ പൊളിക്കാൻ പോലും കെപ്പില്ലാത്തൊനാ   ..അവന്റെ പെണ്ണുമ്പിള്ള അങ്ങ് കെഴക്കത്തിയാ , കൊച്ചു പെണ്ണാ   കാണാനും ചേലാ .ഈ    മുടിഞ്ഞ ഭൈരവൻ  ഇന്നാള് അവളെ കേറി പിടിച്ചു   അതിനു പാപ്പി ചന്തേന്നു രണ്ടു മൂന്ന് പേരുമായി വന്നു ഭൈരവനോട് ചോദിച്ചു . അയ്യോ,  ആ പാവം പാപ്പിയെ  ഇവൻ അടിച്ചു തൂറിച്ചു കളഞ്ഞു.
പെണ്ണ് പേടിച്ചു പോയി  അവളെ വീട്ടുകാർ വന്നു കൊണ്ടും പോയീ."

"അത് പാപ്പിയ്ക്ക് വല്യസങ്കടമായിപ്പോയി . അന്നേ അവൻ തക്കം പാർത്തതാ  പാവമല്ലിയൊ  പെണ്ണും പോയി .    അങ്ങനിരിക്കുംപഴാ   ചെത്തുകാരൻ കിട്ടനും   പാപ്പീം കൂടി  കേരാമണ്ണ് ഷാപ്പി വച്ച് കാണുന്നെ .  പാപ്പി അവിടേം മീൻ കൊടുക്കുന്നുണ്ട്  കിട്ടനവിടാ ചെത്തുന്നെ  .   കിട്ടൻ പറഞ്ഞു പോലും  അടിച്ചിട്ടു കൊടുത്താൽ തേറു കൊണ്ട് കഴുത്ത്കാച്ചി കൊടുക്കാം എന്ന് . പാപ്പി സമ്മതിച്ചു . രാത്രി ഭൈരവന് കാഴ്ചയ്ക്ക് ശകലം കുറവും ഉണ്ട് തന്നേമല്ല നമ്മുടെ  ഒരുപ്പൂ  പാടം കടന്നു വേണം വാറ്റുകാരി  മീനാക്ഷീടെ  പൊരേൽ ചെല്ലാനും  അവിടല്ലിയോ  അവന്റെ അന്തി പൊറുതി  . എവമ്മാര് പാത്തിരുന്നു  ചെയ്തു കാണും.   എന്തായാലും അടിച്ചിട്ട പാപ്പീടെ  ഒരു കൈ ഭൈരവന്റെ കൈപ്പിടിയിൽ നിന്നും കൈ വെട്ടി മാറ്റിയാത്രേ  എടുത്തത്  ....ഞങ്ങടങ്ങെ  അങ്ങേരുടെ  വഹേലൊരു അളിയനാ ആ വന്ന ഒരു പോലീസേമ്മാൻ  ..പുള്ളി പറഞ്ഞു."
"കഴകം കെട്ടോന്മാർ  അവരുടെ കഴിവു പോലെ  ഒരാളെ കൊന്നു !     "ഒന്നിച്ചു കൂടി പക തീർത്തു ..... " അല്ലാതിപ്പം ഞാനവമ്മാരെ കുറ്റംപറയത്തില്ല എന്റിച്ചെയീ" ....
കാർത്ത്യാനിച്ചേയി   പിന്നേം കട്ടൻ കാപ്പി കുടിച്ചപോലെ തോന്നി...
ഒരാളെ കൊല്ലാനുള്ള കഴകം എന്താണ് എന്ന് ഇച്ചേയി പറഞ്ഞുമില്ല.

എനിക്കു മൂത്രം മുട്ടി..ഞാൻ പൊതപ്പും വലിച്ചു കളഞ്ഞു  ഓടിയത്  റോഡും കടന്നു   പാട വരമ്പിലേയ്ക്ക് ..
വെയിലു നന്നേ    മഞ്ഞ നിറത്തിൽ തിളങ്ങുമ്പോൾ     പാട പച്ചയ്ക്ക്   സ്വർണം കൊണ്ട്  ഗിൽറ്റ് ഇട്ട കല്യാണ കുറിയിലെ പച്ച അക്ഷരം പോലെ എന്തൊരു ഭംഗി.....
കൈത്തോട്ടിൻ കരയിലെത്തി  നോക്കി.  പരലും കയ്പ്പും  മാനത്താൻ കണ്ണിയും എല്ലാം പകൽ മയക്കത്തിലോ  എന്നറിയില്ല  ആരേം കണ്ടില്ല.....ഒന്ന് കണ്ടു      തോട്ടിൻ വരമ്പിലെ കരിഞ്ഞ കൈതോലയിൽ  കറുത്ത് കട്ട പിടിച്ചിരിയ്ക്കുന്ന  ചോര  ഉറുമ്പ് അരിയ്ക്കുന്നു, ചോണൻ ഉറുമ്പ് .

കള്ളിനും  പെണ്ണിനും  ഭൈരവൻ കൊടുത്ത സ്വയം  ഗുരുതി  .           (എന്നിപ്പോൾ തോന്നുന്നു.)
ഒരു ചെറു കാറ്റ് വീശി  കൈത കൈകൾ   എന്തോ പറഞ്ഞു  ...  പേടിച്ചു പോയി..   തിരികെ ഓടി . 

ഇളം കാറ്റിൽ  പച്ചച്ച പാടം  അരുതാത്തത് എന്തോ കണ്ടു മനം മടുത്തപോലെ മൂകമായി ചലനമില്ലാതെ കെടന്നിരുന്നു  എന്നത് ഞാൻ ഓർക്കുന്നു .     വഴിയും വിജനമായിരുന്നു     മരണം കഴിഞ്ഞ വീട് പോലെ.