Powered By Blogger

2011, മാർച്ച് 27, ഞായറാഴ്‌ച

സുജേഷ്

അണ്ണാ  "സുമേഷിന്റെ അനിയന് സുഖമില്ല   കല്ല്‌  ചുമ്മൂന്നതിനു ഇടയില്‍ അവന്റെ കാലേല്‍ പാറ കല്ല്‌ വീണു ഒടിഞ്ഞു.. മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടില്‍ വന്നിട്ടുണ്ട്.."  സന്തത സഹാചാരികളില്‍ ഒരുവന്‍ ജങ്ക്ഷനില്‍ വച്ച് പറഞ്ഞു..

ഓര്‍മ്മകള്‍  മെല്ലെ ആകാശ ചരിവില്‍ നിന്നും പറന്നു വന്നു..വെള്ള ചിറകു വീശി ഇളം കാറ്റുപോലെ..പൂത്ത കണിക്കൊന്നയില്‍ ചേക്ക ഇരുന്നു..
സുമേഷും ഞാനും ഒന്നിച്ചു ഒന്നാം ക്ലാസില്‍ വച്ച് കണ്ട ചിത്രം ..പിന്നത്തെ ക്ലാസുകള്‍..
അവന്റെ കാക്കി വള്ളി നിക്കര്‍ മുട്ടോളം   നടക്കുമ്പോള്‍ കാലുകള്‍ കൂട്ടി ഉരസുമ്പോള്‍  "ശീ ശേ "   എന്നൊരു ശബ്ദം 

ആരോ കൊടുത്ത വെള്ള ഉടുപ്പ്  നിക്കറിന്റെ അകത്തേയ്ക്ക് കയറ്റി വലിയ ഫാഷനില്‍ കൈകള്‍ തെറുത്തു വച്ച്  അങ്ങനെ നിക്കുമ്പോള്‍ ഒരു ഉമ്മര്‍ സ്റ്റയില്‍..പക്ഷെ ഉടുപ്പിനകത്തു ശരീരം  പഞ്ചസാര ചാക്കിലെ സൂചി പോലെ ആയിരുന്നു എന്ന് മാത്രം..പാവം ..സ്ലേറ്റിന്റെ   പൊട്ടി പോയ മുറിയില്‍ കടം വാങ്ങിയ കല്ല്‌ പെന്‍സില്‍ കൊണ്ട് ചെമ്പരത്തി പൂവിന്റെ പടം   വരയ്ക്കുമായിരുന്നു  ..ക്ലാസില്‍ ഒന്നാം പാഠം  വായിക്കുന്നതിനിടയില്‍ അതിനു നല്ല കിഴുക്ക്‌  എന്നും പല ആവര്‍ത്തി കിട്ടുമായിരുന്നു..

പക്ഷെ ഇടയ്ക്ക് ഓടി പോയി ടീച്ചേഴ്സ് മുറിയിലെ ഓട്ടു മൊന്തയില്‍ കേശവന്‍ ചേട്ടന്റെ കാപ്പി കടയില്‍ നിന്നും  കട്ടന്‍ വാങ്ങി കൊണ്ട് കൊടുത്തു അവന്‍ വലിയ ശിക്ഷാ വിധികളില്‍ നിന്നും വിടുതല്‍ നേടുമായിരുന്നു..സാറന്മാര്‍ കൊടുക്കുന്ന ചെറിയ പടി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു കെട്ടും.."അനിയന്‍ അനിയത്തി അമ്മ ഇവര്‍ക്കൊക്കെ കൊടുക്കണം " എന്ന് എപ്പോഴും  പറഞ്ഞു കൊണ്ടേ  ഇരിയ്ക്കും ..ഓടുമ്പോള്‍ ചില്ലറ തുട്ടുകള്‍ കിലുങ്ങാതിരിയ്ക്കാന്‍  കൂട്ടി പിടിക്കും. 
വലിയ ധനികന്റെ പത്രാസ് !!

സുമേഷിന്റെ മൂത്ത പെങ്ങള്‍ നാലാം ക്ലാസില്‍ പഠിയ്ക്കുന്ന സുജ  ചോദിച്ചാലും അവന്‍ കൊടുക്കില്ല..അനിയത്തി സുധയോടാ അവനു കൂടുതല്‍ ഇഷ്ടം..അനിയനോടും.    "സുജെടച്ചന്‍  വേറെയാ.." അവന്‍ പറയും.
"നിന്റെ അച്ഛനോ " ഞാന്‍ ചോദിക്കരുതാത്തത്  ചോദിച്ചു..അവന്‍ ഒട്ടും മടിക്കാതെ മറു പടി തന്നു.." ആ ..ആരോ ഒരാള്‍   എനിക്കറിയില്ല..അങ്ങ് ദൂരെ ആണെന്ന് അമ്മ പറഞ്ഞു" എന്നിട്ട് അവന്‍ ഒരു കല്ലെടുത്ത് ഉന്നം നോക്കി മാവിന്‍ കൊമ്പില്‍ ഇരുന്ന  കാക്ക തമ്പുരാട്ടിയെ എറിഞ്ഞു.. "സുധ ഉണ്ടായപ്പം പോയതാ..എന്നും പറഞ്ഞു.."

ഞാന്‍ കുഞ്ഞു മനസ്സില്‍ ചിത്രങ്ങള്‍ കോറി നോക്കി ഒന്നും ചേരുന്നില്ല  രൂപങ്ങള്‍ മാറിയും മറിഞ്ഞും  പോകുന്നു..

ഉച്ചയ്ക്ക് വിടുമ്പോള്‍ പാറ മുകളിലെ അവന്റെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു..അവിടെ നിന്ന് കൂകിയാല്‍ ആയിരം പേര്‍ ഒന്നിച്ചു  തിരിച്ചു കൂകുംപോലെ..   വീടെന്നു പറയാന്‍  നാല് കീര്‍ ഓല മെടഞ്ഞു പറങ്കി മാവിന്‍ കൊമ്പു കൊണ്ട്  താങ്ങി നിര്‍ത്തിയ  ഒരു പാവം കുടില്‍..മുകളില്‍ പുല്ലും ഓലയും മേഞ്ഞിരിക്കുന്നു..എന്നാല്‍ അകത്തെ മെഴുകിയ തറയുടെ കുളിര്‍മ..പറയാവതല്ല..അതിന്മേല്‍ കിടന്നാല്‍ ഓല പാളികള്‍ക്കിടയില്‍ കൂടി വരുന്ന കാറ്റ് ഏറ്റു അറിയാതെ ഉറങ്ങി പോകും.. മൂലയില്‍ വച്ചിരിക്കുന്ന ഓട്ടു നിലവിളക്കിന്‍ ചോട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങള്‍!  അമ്മ എവിടെയോ പണിയ്ക്ക് പോയിരിയ്ക്കുന്നു.

"അങ്ങേ മലയില്‍ നിന്നും എല്ലാ വെള്ളിയാഴ്ചെം  രാത്രി ഈ മലയിലേയ്ക്ക്‌ യക്ഷി  പറക്കുമെന്ന് അമ്മ പറഞ്ഞു..
  ദാ  ആ   കാണുന്ന പനേലാ  താമസം"  സുമേഷ് പറഞ്ഞപ്പോള്‍ ഞങ്ങളും ഉച്ചയുടെ നിശബ്ദതയില്‍ ഒരു ഹൂമ്കാരം കേട്ടു...   പനം  കൈകള്‍ കാറ്റില്‍ താളം ഇടുന്നു..
 "അപ്പോള്‍ നിനക്ക് പേടിയില്ലേ.." ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു  
"ഞങ്ങള്‍  അമ്മയെ കെട്ടി പിടിച്ചു കെടക്കും.."  സുധയുടെ മറു മൊഴി.

  വീടിനോട്  ചേര്‍ന്ന പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ഇലഞ്ഞി മരത്തിന്‍ ചോട്ടില്‍ ഞങ്ങള്‍ സാറ്റ് കളിക്കും..അപ്പോള്‍ സുധയും അനിയനും മറ്റു പിള്ളാരും വരും..സുജയെ കളിപ്പിക്കില്ല..അല്ലെങ്കില്‍ സുമേഷ് പെണങ്ങി പോകും..
സുജ ഇലഞ്ഞി പൂ പെറുക്കി മാല കെട്ടി അവനും കൊടുക്കും  അവന്‍ മനസില്ല മനസോടെ അത് വാങ്ങും..മിണ്ടില്ല.

ഉച്ച ഊണ് ഒന്നും പതിവില്ല..തെളി നീര്‍ പാള  തൊട്ടിയില്‍   പാറ ചരുവിലെ കിണറ്റില്‍ നിന്നും കോരി കുടിയ്ക്കും..പിന്നെ കണ്ണി മാങ്ങാ ഉണ്ടെങ്കില്‍ അത് പൊട്ടിച്ചു ഉപ്പും ചേര്‍ത്ത്..
വിശപ്പ്‌  മൂക്കുന്നവര്‍ മൂക്കുന്നവര്‍ കളി നിര്‍ത്തി പിരിയും ..അപ്പോള്‍ പാറ മുകളില്‍ സുമേഷ് എല്ലാവരെയും കൈ ആട്ടി യാത്ര അയയ്ക്കും. 

" അണ്ണാ പോകുന്നോ അവിടെ വരെ"  എന്റെ മറു പടിയ്ക്ക് കാത്തവന്‍ ക്ഷമ കെട്ടപ്പോള്‍ ഉറക്ക ചോദിച്ചു..
അപ്പോളാണ് ഓര്‍മയുടെ പത്തായത്തില്‍ ആയിരുന്നു ഞാന്‍ എന്നറിഞ്ഞത്.. അര മനസ്സോടെ  പുറത്തു വന്നു..
അവന്റെ ഓട്ടോ റിക്ഷയില്‍ കേറി .." ശരിയെടാ  അവിടെ വരെ  പോകാം അവന്റെ അമ്മയെയും ഒന്ന് കാണാം.."

വീണ്ടും ഞാന്‍ ഇലഞ്ഞി മര ചോട്ടില്‍  എത്തി..
നാലാം ക്ലാസ് കഴിഞ്ഞു പോകാറായപ്പോള്‍   വാര്‍ഷിക പരീക്ഷ അടുത്ത ഏതോ ഒരു നാള്‍ ആരോ ക്ലാസില്‍ പറഞ്ഞു "നമ്മുടെ  സുമേഷിന്റെ പെങ്ങള്‍ സുജ വെഷം കുടിച്ചു.."
കേട്ട പാതി ഞങ്ങള്‍ ഓടി  പാറ മുകളില്‍ എത്തി..നേരിയ വിങ്ങലുമായി തലയില്‍ കൈ കൊടുത്തു സുമേഷിന്റെ അമ്മ ചലനം അറ്റ് കിടക്കുന്ന സുജയെ നോക്കി ഇരിയ്ക്കുന്നു...വാടിയ ഇലഞ്ഞി മാല പോലെ വെറും തറയില്‍ കെടക്കുന്നു സുജ...
മുഖത്ത് ആരെയും തോല്‍പ്പിക്കാന്‍ കഴിയാത്തവള്‍ എന്ന് എഴുതി വച്ചപോലെ ഒരു മന്ദഹാസം.

സുമേഷ്   കല്ലെടുത്ത് ഉന്നം പിടിച്ചു കാക്ക തമ്പുരാട്ടിയെ എറിയുന്നു..
നാലാം ക്ലാസില്‍ പിരിഞ്ഞു..പിന്നെ എപ്പോഴോ ആരോ പറഞ്ഞു .." നാലില്‍ തോറ്റപ്പോള്‍   സുമേഷ്  നാട് വിട്ടു പോയി..എവിടാന്നു  ആര്‍ക്കും അറിയില്ല..."

പാവം അവന്റെ അമ്മയെ  വിളറിയ മുഖത്തോടെ വല്ലപ്പോഴും കാണുമായിരുന്നു.  എല്ലും തോലും ഒട്ടിയ കവിളും..ജന്മങ്ങള്‍ ഒടുങ്ങയതിനും  വിട പറഞ്ഞതിനും മൂക സാക്ഷി..അമ്മ ഭൂമി പോലെ.

" ഇതാ സുമേഷിന്റെ വീട് ..." ഓട്ടോ നിര്‍ത്തി . പാറ മുകളിലെ വീടൊക്കെ ആരോ പാറ തുരന്നു പൊട്ടിച്ചപ്പോള്‍ ചിതറി പോയിരുന്നു..ആ അമ്മയുടെ സ്വപ്‌നങ്ങള്‍ പോലെ...ഭൂമിയുടെ സ്വപ്‌നങ്ങള്‍ പോലെ.

കട്ടിലില്‍ കെടക്കുന്ന  സുമേഷിന്റെ അനിയന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്‌ തടഞ്ഞു..കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ അവന്റെ തല കീഴില്‍ വച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിയ്ക്കുന്നു. സുമേഷിന്റെ ഓര്‍മ്മകള്‍ ആകാം..ബാല്യം കൈ മോശം വന്ന എത്രയോ സുമേഷും സുജ മാരും  ആ കണ്ണിലൂടെ എന്നെ നോക്കി.
 തിരിയുമ്പോള്‍ മുന്‍പില്‍ അവന്റെ അമ്മ ...
"ആരാ കുഞ്ഞേ..എനിക്ക് തിമിരം കാരണം ഒന്നും കാണാന്‍ വയ്യ ..ഈ കട്ടിലില്‍ കെടക്കുന്നവന്‍ പാറ ചുമ്മി വേണം മൂന്നു വയര്‍ കഴിയാന്‍..അതിനിടയില്‍ കണ്ണ് കാഴ്ച ആര് നോക്കാന്‍ ..ഭഗവാനെ"

കൂടെ വന്ന ഓട്ടോ സുഹൃത്ത് എന്നെ പരിചയപ്പെടുത്തി..വേണ്ടിയിരുന്നില്ല എന്നാണു തോന്നിയത്..
ആ അമ്മ അലമുറയിട്ടു കരഞ്ഞു.."നിന്റെ കുഞ്ഞിലെ പോയതല്ലിയോ എന്റെ സുമേഷും  സുജയും..വര്ഷം  മുപ്പത്തേഴു കഴിയുന്നു..എന്റെ മോനെ നീ വന്നപ്പം എനിക്ക് നിന്നെ ശരിക്ക് കാണാനും വയ്യ.." 
ചക്ക അരക്കിന്റെ ഒട്ടല്‍ ഉള്ള കൈ എന്റെ കൈ പിടിച്ചു തിരുമ്മി..പാറ മുകളിലെ ഇലഞ്ഞി മരത്തിന്റെ തണലോളം പോന്ന കുളിര്‍മ...ആ മണം.

"ഡാ..സുജേഷേ .."   അമ്മ എനിക്കറിയാത്ത ഒരു മൂന്നാം പേര്‍ വിളിച്ചപ്പോള്‍ ..എന്റെ സംശയം തീര്‍ക്കാന്‍ കട്ടിലില്‍ കെടന്ന അനിയന്‍ പറഞ്ഞു.." ഇളയവള്‍ സുധെടെ മോനാ ..രണ്ടു കൊല്ലം മുന്പ് അവള്‍ ബോംബയില്‍ ഒരപകടത്തില്‍ പെട്ട് മരിച്ചു പോയി..ഭര്‍ത്താവ്  നേരത്തെ പോയിരുന്നു..അന്ന് മുതലേ ഇവനെ ഞങ്ങളാ നോക്കുന്നെ..അവള്‍ക്കു വലിയ വരുമാനം ഒന്നും ഇല്ലായിരുന്നു..മിടുക്കനാ ഇപ്പം എഴാം ക്ലാസില്‍ "


"ഞങ്ങള്‍ അമ്മയെ കെട്ടി പിടിച്ചു കെടക്കും" എന്ന് സുധ പേടിയോടെ പറഞ്ഞത് എന്റെ കാതില്‍ മുഴങ്ങി..

സുജേഷ്    വന്നു വലിയ അമ്മയെ കെട്ടി പിടിച്ചു നിന്നു  "വല്യ ക്രിക്കറ്റ് കളി കാരനാ മോനെ..നന്നായി പാടും..ഇവനാ ഇപ്പം ഞങ്ങടെ സുമേഷും  സുജയും  സുധയും എല്ലാം..ഇവനെ എങ്കിലും എനിക്കൊരു കൊള്ളി വയ്ക്കാന്‍ വച്ചേക്കണേ എന്റെ തിരുവാറന്‍ മുളയപ്പാ ...."

അമ്മയുടെ അലറി കരച്ചിലില്‍ ഞാനും ഒലിച്ചിറങ്ങി..പെരു മഴയില്‍ പാറ തകര്‍ന്നു അലറി വരുന്ന മല വെള്ള പാച്ചിലില്‍ നുരയും പതയും ..കട പുഴകിയ ഇലഞ്ഞി മരവും ..യക്ഷി പനയും..ഓല കീറുകള്‍  കുത്തി മറച്ച കുടിലും 
അതിനെല്ലാം മുകളില്‍ പൊട്ടിയ ഒരു ഇലഞ്ഞി പൂ മാലയും..

2011, മാർച്ച് 6, ഞായറാഴ്‌ച

ദൂരെ ..ദൂരെ.. ആയെന്‍ തീരമില്ലയോ...

എന്റെ മോനെ എന്റെ കുഞ്ഞു പാവമായിരുന്നു..
"ഇന്നലെ വിളിച്ചപ്പോളും പറഞ്ഞു അമ്മയ്ക്ക് മരുന്നിനു പൈസ അയക്കുന്നുണ്ട് എന്നും...ഇനി വരുംപോള്‍ കല്യാണ കാര്യം നോക്കാം എന്നും...പിന്നെങ്ങനാ  മോനെ ഇതിങ്ങനെ ...അവനു മുന്‍പേ എന്നെ കടത്തി വിടണേ എന്ന് മാത്രം..ഭഗവാനോട് പറഞ്ഞതിന്റെ ഫലം എനിയ്ക്ക് കിട്ടി..ഈ വയസാം കാലം ഇനി എന്തെല്ലാം കാണാന്‍ കണ്ണ് തരും ദൈവമേ...എന്നെ ഇങ്ങനെ.."
കുഴംബിന്റെ മെഴുക്കുള്ള കൈ എന്റെ കൈയ്യില്‍ നിന്നും അടര്‍ത്തി മാറ്റി..
തേങ്ങലോടെ പിന്നെയും ആ അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.. ഏങ്ങി  ഏങ്ങി വിതുംബി..ഒരു ചോദ്യ ചിപ്നം പോലെ കെടന്നു..അലറി കരയിലേയ്ക്ക് അടുക്കുന്ന തിരയുടെ വരവ് പോലെ ..തിരികെ ഇറങ്ങുംപോള്‍ കരയുടെ കൈ വിടുവിച്ചു പോകും പോലെ ശ്വാസ ഗതി.. ഒരു ചെറിയ ശീല്കാരമായി ആരോഹണം അവരോഹണം..
അടുത്ത മുറിയില്‍ നിശ്ചലനായി   നിലത്തു    കെടക്കുന്ന മകന്റെ മുഖത്തേയ്ക്ക്  ഇടയ്ക്കിടെ   ഒരു  പാളി നോട്ടം ..പിന്നെയും ഭഗവാനോട് എന്തൊക്കെയോ കലംപലുകള്‍.. അടക്കിയ തേങ്ങലുകള്‍ മര്‍മരങ്ങള്‍...

തേങ്ങാ മുറിയില്‍ കൊളുത്തിയ വിളക്കിന്റെ ആളുന്ന നാളം ഇനിയും എന്തിനെയോ എത്തി പിടിയ്ക്കാന്‍ എന്നവണ്ണം..സാംബ്രാണി തിരിയുടെ മണം ..മരണത്തിന്റെ മണമായി മുറി നിറയെ..

ഓര്‍മ ചെപ്പു തുറക്കുമ്പോള്‍ എന്റെ കോളജു കാലം തൂകി വീണു.. പത്തു മുപ്പതു കൊല്ലം കീഴ്മേല്‍ മറിഞ്ഞു..

അന്നൊക്കെ  ഞങ്ങളുടെ നാട്ടിന്‍ പുറത്തു   അപൂര്‍വ്വമായിരുന്ന    ഈ  രണ്ടു നില വീടും   വീടിനു ഓരം ചേര്‍ന്ന്      ശാന്തമായി സ്വച്ഹ സ്ഥായിയില്‍   ഒഴുകുന്ന  പംപയും  ..
ഞങ്ങള്‍ സൊറ പറയാന്‍ ഇരിക്കുന്ന ആറ്റു  വഞ്ചി തണലും...കടമ്പും..
പിന്നെ ഈ അമ്മയും ഇവിടുത്തെ ആണ്‍ കുഞ്ഞുങ്ങളും ...അതില്‍ മൂത്തവനായ എന്റെ സഹ പാഠിയും..ഒരു കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രമായി തെളിഞ്ഞു..

സംബന്നതയുടെ  ആഖോഷങ്ങള്‍,  ആരവങ്ങള്‍ കാതില്‍ കേട്ടു.... അച്ഛന്‍ പുകള്‍ പെറ്റ കോണ്ട്രാക്ടര്‍  കുബേരന്‍..മക്കളെയും അവരുടെ കൂട്ടുകാരെയും സ്നേഹത്തോടെ പോറ്റുന്നവന്‍..

കോളജില്‍    സ്വന്തമായി സമരം ചെയ്തു കിട്ടുന്ന അവധികള്‍ മിക്കതും ഞങ്ങള്‍ സഖാക്കള്‍ ഈ വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ആഖോഷങ്ങള്‍ ആക്കിയിരുന്നു...ചെഗുവരെയും .. നെരുദയും
സാര്‍ത്രും ..സിമോണും .. പിന്നെ മുകുന്ദനും ..എം ടിയും .. വന്നു വന്ന്  സ്ടണ്ടും  തക്കാളിയും  ..   ഒപ്പം ദിനേശ് ബീഡിയും ..അല്പം ഹെര്‍കുലീസും, അതിനുള്ള പിരിവിന്റെ അംശം ഞങ്ങളുടെ കയ്യില്‍ കുറഞ്ഞാലും ഈ വീടിന്റെ മൂത്തവന്‍ ആ കുറവ് പരിഹരിയ്ക്കുമായിരുന്നു..സുമനസ്  അമ്പോറ്റി..
അച്ഛന്‍  കൊടുക്കുന്ന പോക്കറ്റ് മണി എത്ര വേണമെങ്കിലും..
ചര്‍ച്ചകളില്‍ മാത്രമേ അവനു ലുബ്ധു ഉള്ളായിരുന്നു..വായന അവനു ഫോര്‍ബിഡന്‍ സിറ്റി ആയിരുന്നു..പഠിയ്ക്കാനുള്ള വഹകളും തഥൈവ..  എന്നാല്‍ കാട്ടാളനും  കുറത്തിയും ...കുചേല വൃത്തവും മനപാഠം..
വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ കുചേല വൃത്തം പാടുമ്പോള്‍ ..നാളെ ഈ വൃത്തത്തില്‍ അവന്‍ ആകുമെന്ന് ഞങ്ങള്‍ ഊഹിചിരുന്നില്ല.....

ഹെര്‍കുലീസിനെ നേര്പ്പിയ്ക്കാന്‍ ,  അമ്മയ്ക്ക് അറിയാമെങ്കിലും അമ്മ കാണാതെ  സ്റ്റീല്‍ മൊന്തയില്‍  വെള്ളവുമായി പടി കയറി     പമ്മി പമ്മി വന്നിരുന്നവന്‍  നിക്കറു കാരന്‍..അവന്റെ അനിയന്‍ ...    
ഇന്ന് ഈ തറയില്‍ നിശ്ചലന്‍ .

"ഡാ മോനെ ശകലം   നാരങ്ങ    കറി  അമ്മ കാണാതെ എടുത്തോണ്ട് വാടാ " എന്ന് ജ്യേഷ്ടന്‍ പറയുമ്പോള്‍ ലക്ഷ്മണന്‍ ആയവന്‍..ഞങ്ങളെ ഒക്കെ സാകൂതം നോക്കി തമാശകള്‍ ആസ്വദിച്ചവന്‍...ഏതോ ജന്മ കല്പനകളില്‍ മറു കര തേടി ..ഉറങ്ങുന്നവനെ പോലെ കെടക്കുന്നു...


കോളജു കാലത്ത് ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാ ഇലക്ഷനും മത്സരിച്ചു തോറ്റംപുംപോള്‍   ഇവന്‍  ഞങ്ങളുടെ  സുമനസായവന്‍   ക്ലാസ് റപ്പായി എങ്കിലും ജയിക്കുമായിരുന്നു..പെമ്പിള്ളാരുടെ സോപ്പ്  കുട്ടപ്പന്‍ .. ബെല്‍ ബോട്ടം    പാന്റും ബെല്ടും  പട്ടി നാക്ക്‌ പോലെ കോളറുള്ള  വിലകൂടിയ ഉടുപ്പും..ഒരു ഫയലുമായി എത്ര വേണമെങ്കിലും  അവരുടെ ഇടയില്‍ കൃഷ്ണ ലീല കളിയ്ക്കുമായിരുന്നു ...പാവം ഞങ്ങള്‍ താടി വളര്‍ത്തി വിപ്ലവം മുണ്ടിന്‍ തുമ്പില്‍ കോര്‍ത്ത്‌ പിടിച്ചു നടക്കുന്നത് മിച്ചം...പെമ്പിള്ളാര്‍ പോയിട്ട്  ഒരു പെണ്‍  പട്ടി പോലും തിരിഞ്ഞു നോക്കില്ലായിരുന്നു...

കാമ്പസ് കാലം കഴിഞ്ഞു  ..പക്ഷെ കൂട്ട് മുറിഞ്ഞില്ല ...എല്ലാ കാലത്തും എപ്പോഴെങ്കിലും ഒക്കെ കണ്ടിരുന്നു..ഇപ്പോഴും.

ഒരുവന്‍ പത്ര പ്രവര്‍ത്തനം പഠിച്ചു മുന്തിയ പത്രത്തില്‍ ബോംബെയ്ക്ക് വണ്ടി കയറി.. വേറൊരുത്തന്‍  ഫൈന്‍ ആര്‍ട്സ്  പഠിച്ചു കൊച്ചീക്ക്  ചേക്കേറി...രണ്ടു പേര്‍ ഗുമസ്തന്മാരായി  ആജീവനാന്ത നടു  വേദനയും അല്പം പൈല്സും ടെസ്റ്റ്‌ എഴുതി വാങ്ങി...ഇവന്‍ ഞങ്ങടെ പ്രിയപ്പെട്ടവന്‍ പരീക്ഷ പാസായില്ല  അച്ഛന്റെ തൊഴില്‍ മേഖലകളില്‍ കൈ വച്ചു....പമ്പ ആറ്റില്‍ വെള്ളം ഒത്തിരി ഒഴുകി..ഋതുക്കള്‍ പലതു മാറി..കടമ്പ് വീണ്ടും പൂത്തു..

ഒരു നാള്‍ അറിയുന്നു അവന്റെ അച്ഛന്‍ മരിച്ചു പോയി  ഹൃദയ സ്തംഭനം ആയിരുന്നു..എന്ന്..ഞങ്ങള്‍ അവിടെ എത്തി..അവന്റെ പഴയ പ്രസരിപ്പൊക്കെ എങ്ങോ പോയിരിക്കുന്നു..കൃഷ്ണമണിയുടെ തിളക്കം കുറഞ്ഞിരിക്കുന്നു..
 കര്‍മ്മങ്ങള്‍ കഴിഞ്ഞു നനഞ്ഞ കൈ നീട്ടി പിടിച്ചു അവന്‍ പറഞ്ഞു.."അച്ഛന്റെ ബിസിനസ് അടിയ്ക്കടി പൊളിഞ്ഞു..സര്‍വ്വത്ര കടം..വീടും പറമ്പും പോകും എന്നുള്ള അവസ്ഥയാ..ആ ദുഃഖത്തില്‍ ആയിരിക്കാം അച്ഛന്‍ പെട്ടന്ന് മരിച്ചത്.."
അവന്റെ കണ്ണില്‍ വിഴാന്‍ ആഞ്ഞു നിക്കുന്ന കണ്ണീര്‍ കണങ്ങള്‍..
ചാരെ ഞങ്ങള്‍ക്ക് മൊന്തയില്‍ വെള്ളം തന്നവന്‍ ശൂന്ന്യതയില്‍ കണ്ണും നട്ട്  ...
ഒന്നും പറയാന്‍ കഴിയാതെ ഞങ്ങളും..എന്തെങ്കിലും ചെയ്യാന്‍ പണ്ടേ പോലെ  ഇപ്പോഴും ശക്തി ഹീനര്‍..


അമ്മ ഇപ്പോഴേ പോലെ തേങ്ങുന്നു..ആറിന്റെ തിളങ്ങുന്ന മാറിലെക്കും  നോക്കി ചുമ്മാ ഇരിക്കുന്നു..
ആറ്റു  വഞ്ചിയില്‍  ഇരുന്ന നീല പൊന്മാന്‍ വെള്ളത്തില്‍ ഊളി ഇട്ടു മീനിനെയും കൊത്തി  പറന്നു..

ഞങ്ങളും പിരിഞ്ഞു..
പിന്നെ കുറേകാലം കഴിഞ്ഞു ഓര്‍ക്കാ പുറത്തു അവന്റെ ഒരു കത്ത് കിട്ടി..."എന്റെ കല്യാണമാ ..പെണ്ണിന്റെ രണ്ടാമത്തേതും...ബാങ്ക് കാരന്റെ ജപ്തി ഒഴിവാക്കാന്‍ ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ..അവര് കുറെ പണം തരും..നിങ്ങള്‍  വരണം..അതിനു മുന്പ് നമുക്കൊന്ന് കൂടണം..കുചേല വൃത്തം പാടിയിട്ട്  കാലം കുറെ ആയി.."

ഞങ്ങള്‍ എല്ലാത്തിനും കൂടി.  വീണ്ടും പിരിഞ്ഞു..

ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു ..അവനെ വീണ്ടും കണ്ടപ്പോള്‍ ഭാര്യയും   അവന്റെ കയ്യില്‍ വിരല്‍ കുടിയ്ക്കുന്ന കുഞ്ഞും..
വിളറിയ ചിരിയോടെ അവന്‍ പറഞ്ഞു.." ഇവിടെ അടുത്ത വാടക വീട്ടിലാ താമസം..ഒരു ചെറിയ പണി ഒക്കെ ഉണ്ട്..കുഞ്ഞിനു പോളിയോ എടുക്കാന്‍ വന്നതാ.."

ഒന്നും മനസിലാകാതെ ചോദിച്ചു "അപ്പോള്‍ വീട് ..അമ്മ ..അനിയന്മാര്‍..?"
അവന്‍ ചിരിച്ചോണ്ട്  പറഞ്ഞു   "അതാ കുചേല വൃത്തം..അമ്മ കുറത്തിയായി ..അനിയന്മാര്‍ കാട്ടാളന്‍ മാരും
കടം പിടിച്ചതിലും വലുത് അളയില്‍ എന്ന് പറഞ്ഞത് പോലെ ..പിടിച്ചാല്‍ തീരാതെ  ഉണ്ടായിരുന്നു..
വീടും പറമ്പും ഒരാള്‍ പണയത്തില്‍ എടുത്തു..അനിയന്മാര്‍  ബോംബെയ്ക്കും  ബീഹാറിനുമൊക്കെ ഉള്ള ബന്ധുക്കളെ തേടി നാടു വിട്ടു..അമ്മ  അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ..."

എന്റെ മനസ്സില്‍ മുകളിലെ മുറിയും ...സ്റ്റീല്‍ മൊന്തയും  ..നിക്കറിട്ട അനിയനും പകര്‍ന്നാടി..
" നീ എന്ത് ചിന്തിക്കുവാ..ഇതൊക്കെ ഇത്ര ആലോചിക്കാന്‍ ..മൂക്കോളം മുങ്ങിയാല്‍ ..." അവന്‍ എന്നെ ഉണര്‍ത്തി....
ചായ കുടിച്ചു അവന്റെ വീട്ടില്‍ ചെല്ലാം എന്നാ വാക്കോടെ പിരിഞ്ഞു..

 പിന്നെ ഒരു കത്തില്‍ അവന്‍ അറിയിച്ചു   " മസ്കറ്റില്‍ ആണ്..ഒരു ചെറിയ പണി കിട്ടി ..അമ്മ  തിരികെ വന്ന്   വീട്ടില്‍ ഉണ്ട്..അനിയന്മാര്‍ കൈ വിട്ടു പോയ വീടെങ്കിലും തിരികെ എടുക്കാന്‍ ..അച്ഛന്റെ ചിതയിലെ കായ്ക്കാത്ത തെങ്ങെങ്കിലും  പോകാതിരിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്..മറ്റൊന്നും  വേണ്ട നമ്മുടെ പഴയ മുറി നമുക്ക് തിരികെ വേണ്ടേ?  അവിടെ ഒന്ന് കൂടണ്ടേ ..നാരങ്ങ കറി അമ്മ വയ്ക്കും.."


ആ അശ്രാന്ത പരിശ്രമത്തില്‍ എവിടെയോ ഈ അനിയനെ മഞ്ഞപ്പിത്തം അറിയാതെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി..അടിയറവ്  ...മറു നാട്ടില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ ശരീരമായി വീടകം പൂകി..
ഇനി വിശ്രമം.   പരിശ്രമങ്ങള്‍ക്ക്  വിട.
ചിത കത്തി പടരുമ്പോള്‍ ...
മനസ്സില്‍ പഴയ ഒരു പല്ലവി കണ്ണീരായി ഒഴുകി എത്തി.."ദൂരെ ..ദൂരെ ആയെന്‍ തീരമില്ലയോ.."
തോളില്‍ ഒരു കൈ വന്ന് പതിഞ്ഞു ..തിരിഞ്ഞു നോക്കുമ്പോള്‍ ജ്യേഷ്ടന്‍ രാമനായവന്‍...അനിയനെ യാത്രയാക്കി  കലങ്ങിയ കണ്ണുകളോടെ  നിസ്സഹായനായി..