Powered By Blogger

2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ആധാറും കല്യാണി ഇച്ചേയീം സ്വര്‍ണ പണിയും പിന്നെ ബീഡി തെറുപ്പും

ആധാറും   കല്യാണി ഇച്ചേയീം   സ്വര്‍ണ പണിയും    പിന്നെ ബീഡി   തെറുപ്പും
കടലും കടലാടീം  എന്നോ  മോരും മുതിരേമെന്നോ ഒക്കെ പറയുന്ന പോലയെ തോന്നൂ
എന്നാല്‍  കാലം മാറിയപ്പോള്‍  മോരും മുതിരേം നല്ലതെന്നും  മോരില്‍ മുതിര അലിയുമെന്നും   കടലില്‍ കടലാടി ഉണ്ടാകുമെന്നും  അത് കടലിലെ പച്ചമരുന്നായി ഉപയോഗിക്കാമെന്നും ഒക്കെ അങ്ങ് കണ്ടു പിടിച്ചാലോ ?  !!.

ഇതും, അതുപോലെ ഒന്നുമല്ലെങ്കിലും,    ഒരു വെറും പാവം നാട്ടിന്‍ പുറത്തുകാരി  വൃദ്ധയുടെ ധര്‍മ സങ്കടത്തില്‍ കുതിര്‍ന്ന സമസ്യാ പൂരണം എന്ന് വേണമെങ്കില്‍ പറയാം! 
പൊറുതി മുട്ടുമ്പോള്‍  മുണ്ട് പൊക്കി കാണിക്കാന്‍ മടിയൊന്നും   കല്യാണി ഇച്ചെയിയ്ക്ക് പണ്ടേ ഇല്ല . പക്ഷെ ഒരു  ഷോ നടത്തിയാല്‍ ആരെങ്കിലും നാല് പേര്‍ കാണണ്ടേ ? ഇവിടെ അതിനുള്ള സ്കോപ് ഇല്ല   കാരണം  ശത്രു  അങ്ങ് കേന്ദ്രത്തിലോ  മറ്റോ ആണെന്ന് ഇച്ചേയി   പണ്ടേ അറിഞ്ഞു.    ഇല്ലെങ്കില്‍    ഒരു ഒന്നൊന്നര  റിയാല്‍റ്റി  ഷോയ്ക്ക്‌  ഇത് തന്നെ ധാരാളം!

ഈ കഴിഞ്ഞ മഴക്കാലം    ഉള്ളിയുടെ വില ഉള്ളു പറിച്ചു മുളക് തേയ്ക്കുന്ന സമയം.  
അടുക്കളയില്‍ നിന്നും ഉഗ്ര ശാസനം  " വല്ലോം കൊണ്ട് പോയി പണയം   വച്ചിട്ടെങ്കിലും   അര കിലോ ഉള്ളി വാങ്ങിച്ചോണ്ട്  വാ , ഇല്ലാത്ത വെല കൊടുത്തു വാങ്ങിയ  കോഴിയാ , ഈ വെല കയറുമ്പോഴേ ഓരോരുത്തര്‍ക്ക് വിരുന്നു വരാന്‍ സമയമുള്ളൂ.എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ഫോണ്‍ വിളിച്ചാല്‍ പോരെ..ഇപ്പോള്‍ വെല കൊറവ്  അതിനെയുള്ളൂ "....
പെണ്ണുമ്പിള്ള  അശ കൊശലെ  ഉള്ളി തെയ്യം കെട്ടിയാടുന്നു.!  ഒന്നേ നോക്കിയുള്ളൂ  ഉള്ള ചില്ലറ തപ്പി പെറുക്കി കുടയും എടുത്തു റോഡില്‍ ചാടി.  മഴ  എല്ലാവിധ ഗരിമയോടും കൂടി  കച്ചേരി തകര്‍ക്കുന്നു .
റോഡില്‍ കൂടി ഒഴുകി വരുന്ന  മുട്ടറ്റം കലക്ക വെള്ളത്തില്‍  എടുത്തു ചാടാന്‍ ഒരു പള്ളിക്കൂട കാല  ഉള്‍  വിളി വന്നു മുട്ടി ,   പക്ഷെ ഉള്ളിയും   ഭാര്യയും  ഉള്ളാലെ വിലക്കി. 

 ഒഴുകുന്ന വെള്ളത്തിലൂടെ  നടക്കുമ്പോള്‍  വള്ളി നിക്കറും  ബനിയനും,   അരിച്ചു കയറുന്ന ഇടവപ്പാതി തണുപ്പും   വെള്ളത്തില്‍ കളിച്ചു ചെല്ലുമ്പോള്‍ അമ്മ തരുന്ന ചൂട് ചൂരല്‍ കാപ്പിയും  ഒരു  ടി വി സ്ക്രോള്‍  ആയി മനസിലൂടെ ഒഴുകി...ഓള്‍ഡ്‌ ആന്‍ഡ്‌ ന്യു ജെനറേഷന്‍  ജുഗല്‍ ബന്ദി പോലെ.
 "എന്തിനാ കുഞ്ഞേ ഈ മുടിഞ്ഞ മഴയത്ത്  ഇറങ്ങിയത് ? "    ജംക്ഷനിലെ  മൂന്നു മുറി കടയുടെ  ഓരത്ത്
സ്വര്‍ണം പണിയുന്ന രാമകൃഷ്ണനും,   ബീഡി തെറുപ്പ്  കുട്ടപ്പനും  ചേര്‍ന്നുള്ള പങ്കു മുറി.  അതിന്റെ തിണ്ണയില്‍  ഉയരുന്ന ബീഡി പുകയുടെ ഇടയില്‍ കുത്തി ഇരുന്നു കൊണ്ട് കല്യാണി ഇച്ചേയി എന്നെ കണ്ടതും  ഈ ചോദ്യം ഉറക്കെ,   മഴയുടെ  ഭേരിയ്ക്കും മുകളിലൂടെ എറിഞ്ഞു.  "സ്വല്പം ഉള്ളി വാങ്ങാനാ ഇചേയീ  ..." അതും പറഞ്ഞോണ്ട് ഞാനും കുട മടക്കി  കട തിണ്ണയില്‍ കേറി.
ഒന്നും രണ്ടും പറഞ്ഞിരുന്നതിനു  ഭംഗം വന്നിട്ടോ  അതോ തണുത്ത മഴയത്ത്  ഇച്ചേയീടെ ചൂടാക്കല്‍ തടസ്സപ്പെട്ടിട്ടോ   ഒന്ന് രണ്ടു പേര്‍ എഴുന്നേറ്റ് മാറി.

"ഉള്ളിയ്ക്ക് പകരം ഒരു ഗ്രാം സ്വര്‍ണം തരാം "  രാമകൃഷ്ണന്റെ കമന്റ്.
"കോഴിക്കറീല്‍  ഇടാന്‍ പറ്റില്ലല്ലോ " എന്റെ മറു കമന്റ് ..ഒരു ഫേസ് ബുക്ക് സ്റ്റൈലില്‍ .

"ഉള്ളി അവിടെ നിക്കട്ടെ  മോനെ..ഈ ആധാരം എന്ന് പറയുന്ന  കാര്‍ഡ് എന്നാത്തിനാ  ..? "
ഇച്ചേയി  മുറുക്കാന്‍ മഴ വെള്ളത്തിലേയ്ക്ക് തുപ്പി ഉഷാറായി..കയ്യിലിരുന്ന  പൊതിയില്‍ നിന്നും ഒരു ചുവന്ന കാര്‍ഡ് എടുത്തു വീശി  ..ഒരു റഫറിയേപ്പോലെ
"എന്റിച്ചെയീ  ഇനി എല്ലാത്തിനും  അത് നിര്‍ബന്ധമാ  ...മൊഴത്തിനു  മൂവായിരം സബ്സിഡി അല്ലിയോ തരുന്നത് ..അത് ഇട നിലക്കാര്‍ അടിച്ചു മാറ്റാതെ നമ്മടെ  കയ്യില്‍ തന്നെ എത്താനാ  ഈ ആധാര്‍ .."
കുട്ടപ്പന്‍ പച്ച നൂല്‍ ബീഡിയുടെ അരയില്‍ കെട്ടിക്കൊണ്ട് പറഞ്ഞു.

"ഇത് മുതു മുടിഞ്ഞ ഏര്‍പ്പാടാ  ഇപ്പം തന്നെ   ആശുപത്രി  കാര്‍ഡ് , റേഷന്‍ കാര്‍ഡ്‌ ,  വോട്ടു ചെയ്യാന്‍  കാര്‍ഡ്
പിന്നെ തൂറാന്‍ വരെ   സകലതിനും കാര്‍ഡാ , ഇതെല്ലാം കൂടി സൂക്ഷിയ്ക്കാന്‍  അര   പണവട സ്വര്‍ണത്തില്‍ പണിഞ്ഞ ഈ താലീടെ കൂടെ കോര്‍ത്ത്‌ കഴുത്തേല്‍ ഇടാന്‍ ഒരു  കരി മണി മാല പണിയാന്‍ എന്താകും എന്നറിയാന്‍ കൂടിയാ ഞാന്‍ രാമണ്ണ്‍ന്റെ അടുത്ത് വന്നതും... അല്ലാതെ മടീല്‍ വച്ചാല്‍ ഇതെല്ലാം കൂടി  വഴീല്‍ പോകും "  കല്യാണി ഇച്ചേയി  കാര്യത്തിലേക്ക് കടന്നു.

ഒന്നും മിണ്ടാതെ ഇരുന്ന സഖാവ്  തോര്‍ത്ത് അരിവാളു പോലെ കഴുത്തേല്‍ ഇട്ടുകൊണ്ട്  ഒരു ബീഡി യ്ക്കായി
കുട്ടപ്പന്റെ നേരെ കൈ നീട്ടി  ...ഇതതിലും വല്ലിയ കാര്‍ഡാ എന്നുള്ള ഭാവത്തില്‍ ബുദ്ധി മുട്ടി കുട്ടപ്പന്‍ ബീഡിം തീപ്പെട്ടീം  ഇട്ടു കൊടുത്തു.  ബീഡി കത്തിച്ചു  ഒന്നാം പുക അകത്തേയ്ക്ക് എടുത്തു  രണ്ടാം പുക പുറത്തേയ്ക്ക് ഊതി സഖാവ്  പറഞ്ഞു...
"എന്റിചെയീ  ഇത് കേന്ദ്രം ഭരിക്കുന്ന അഴിമതി കൂട്ട് മുന്നണിയുടെ ദല്ലാള്‍മാര്‍ക്ക്  ചുമ്മാ പൈസ ഉണ്ടാക്കാന്‍ ഇട്ടു കൊടുത്തിരിക്കുന്ന  ഒരു വഴി മരുന്നാ ...കാര്‍ഡ് ഒന്നിന് നൂറു രൂപയോളം  അവന്മാര്‍ക്ക്  കിട്ടും   ജനം  സബ്സിഡി സൊപ്നം  കണ്ട്  ഉറങ്ങുമ്പോള്‍  അവമ്മാരുടെ  വട്ടീല്‍ കാശു കുമീവാ... അല്ലെ പിന്നെ ഈ അടിച്ചു മാറ്റുന്ന പൈസയുടെ നാലിലൊന്ന് ചുമ്മാ കൊടുത്താല്‍ പോരെ  പാവം ജനം  ഒരു വിധം സുഖമായി ഈ പട്ടിണി രാജ്യത്ത് കഴിയില്ലേ..പിന്നെ നമ്മുടെ കേരളത്തില്‍ ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍  ആള് റെഡിയായി  നിപ്പല്ലേ..."  അഞ്ചാമത്തെ പുകയില്‍ ബീഡി കെട്ടു.....സഖാവ് അത് ചെവിപ്പുറകില്‍ തിരുകി..അരിശം കടിച്ചമര്‍ത്തി .
"നനഞ്ഞ ബീഡി പോലെ ഒരു വ്യവസ്ഥ ! വലിക്കുന്നവന്റെ കവിള്‍ ഒട്ടും!!" മനസാ പറഞ്ഞു കാണും.

"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വെലക്കൂട്ടിയിട്ടു  അതേന്നു കിട്ടുന്ന ലാഭം കൊണ്ട്  സബ്സിഡിയായി  നക്കാപിച്ച  ജനത്തിന് നല്‍കുന്ന ഈ പണി  ഇവിടേ നടക്കൂ, സ്വര്‍ണത്തിന് എന്താ വില..ചെറുകിട പണിക്കാരന്‍ തൊഴില് നിര്‍ത്തി കൂലി പണിയ്ക്ക് പോയിത്തുടങ്ങി "  രാമകൃഷ്ണന്റെ  ദുഃഖം .

" പെട്രോളിന് വില കേറുവാ  ഞങ്ങള്‍ കൂലി കൂട്ടാന്‍ തീരുമാനിച്ചു "  വരാന്തേല്‍ നിന്നിരുന്ന ഓട്ടോക്കാരന്‍ ഒരു പൊതു പ്രസ്താവനയും നടത്തി.
"എല്ലാരും അവരവരുടെ വെല ഇട്ടാ സാധനങ്ങള്‍ വിക്കുന്നത്..വാങ്ങുന്നവനു ഒരു വെലേം ഇല്ല..ഇതൊക്കെ ആരോട് പറയാന്‍.. "  മൈക്കാട് പണിക്കു പോകുന്ന കുഞ്ഞൂട്ടി ആരോടെന്നില്ലാതെ പറഞ്ഞു.

"മക്കളെ എന്റെ ആകുന്ന കാലത്ത്നാലും കൂട്ടി ഒന്ന് മുറുക്കി നല്ല കൊഴു കൊഴെ മുറുക്കാന്‍ തുപ്പല്‍  ..അടിപ്പാവാട പൊക്കി അങ്ങോട്ട്‌ കാണിച്ചു കൊടുത്തോണ്ട്  ഇവന്റെയൊക്കെ മുഖത്തോട്ട്  ഭൂ" എന്നൊരു ആട്ടോടെ അങ്ങോട്ട്‌ തുപ്പി കൊടുക്കാമായിരുന്നു ....ഇന്നിപ്പം വയ്യാതായി " കല്യാണി ഇച്ചേയിയില്‍ രോഷാഗ്നി പടര്‍ന്നു.

"അതിനിപ്പം എല്ലാരും അങ്ങ് തലസ്താനത്തല്ലിയോ   ഇചേയീ പിന്നെ ആരെ കാണിക്കാനാ "
ആരാണ്ട് ചോദിച്ചതു കേട്ട്  ഇച്ചേയി പറഞ്ഞു  " ഇതെല്ലാം മുടിയാനുള്ള പോക്കാ  ..ഒടുവില്‍ തല   സ്ഥാനത്ത് കാണാതെ വരും കുഞ്ഞേ.."

മഴ ഇത് കേട്ട് ഞെട്ടിയോ എന്നറിയില്ല ഒന്ന് തുള്ളി വിട്ടു.  ഓരോരുത്തരായി  റോഡില്‍ ഇറങ്ങി.
കല്യാണി ഇച്ചേയി കാര്‍ഡുകള്‍ അടുക്കി പെറുക്കി മുറുക്കാന്‍ പൊതിയുടെ കൂടെ വച്ചു. കാലു നീട്ടി ഒന്നിരുന്നു.
അടുത്ത മഴയ്ക്ക്‌ മുന്പ് വീട്ടിലെത്താന്‍ ഉള്ളീം വാങ്ങി ഞാനും യാത്ര പറഞ്ഞു തിരികെ നടന്നു.

പോരുമ്പോള്‍  ഇച്ചേയി സഖാവുമായി തീവ്രമായ ഏതോ  വിഷയ ചര്‍ച്ചയില്‍ വീണിരുന്നു..കുട്ടപ്പന്റെ ഒരു ബീഡി കൂടി മറിഞ്ഞു കാണും...!
നിരവധി കാര്‍ഡുകള്‍  പോലെ    വിഷയ" ദാരിദ്ര്യം ഈ മണ്ണില്‍  ഒരിക്കലുമില്ലല്ലോ,  സാക്ഷാല്‍ ദാരിദ്ര്യം പല വട്ടം ഉണ്ടായാലും   !!