Powered By Blogger

2011, ജൂലൈ 16, ശനിയാഴ്‌ച

കര്‍ക്കിടക കിറ്റ്‌.

ചുമ്മാ മഴ കാണാന്‍ എന്തൊരു സുഖം..
ആടി ഉലയുന്ന ഇല ചാര്‍ത്തുകള്‍ക്കിടെ അലറി പെയ്യുന്ന മഴയുടെ സ്വരം..
എന്നിലേയ്ക്ക് നീണ്ടു വരുന്ന കുളിരിന്റെ കൈ വിരലുകള്‍ എന്നെ തഴുകി..ഒഴുകി..
മനുഷ്യ ജന്മത്തില്‍ ഈ അനുഭവം  എങ്കിലും  ഒന്ന് കൊണ്ടും പകരം വയ്ക്കാന്‍ പറ്റുമോ?

"പിന്നെ വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്തിനാ..അവിടല്ലിയോ മഴ തുണീം പറിച്ചു ചാടുന്നെ.."എന്നും ഓര്‍ത്തു പോയി..
അങ്ങനെ വഴി അരികില്‍ മഴയും നോക്കി  നിക്കുമ്പോള്‍....
അയലത്തെ സുന്ദരന്‍ ചേട്ടന്‍ "എണേ കോണെ" എന്ന്  കാറ്റില്‍ ആടുന്ന കാലന്‍ കുടയും  നിവര്‍ത്ത് പിടിച്ചു
മുണ്ട്  ഒരു മാതിരി ബിക്കിനി പോലെ പൊക്കി കെട്ടി ഉണങ്ങി കൊട്ടനടിച്ച ചന്തി പകുതി കാട്ടി..
കയ്യില്‍ ഒരു സഞ്ചിയുമായി കൂനി കൂനി  ദാ വരുന്നു..
നടപ്പും ക്യാറ്റ് വാക്ക് പോലെ..സഞ്ചിയ്ക്ക് ഭാരം ഉണ്ടെന്നു തോന്നുന്നു..

ഈ പകര്‍ച്ച പനിക്കാലത്ത് ഇങ്ങേര്‍ ഇതെവിടെ പോയി..വീട്ടില്‍ ഇരുന്നാല്‍ തന്നെ തണുത്തു വിറയ്ക്കും പിന്നെ വയസു നോക്കാതെ മഴ നനഞ്ഞാലോ...
ചക്ക  മാങ്ങാ കാലം കുഴഞ്ഞു മറിഞ്ഞു   കിടക്കുമ്പോള്‍  ഈച്ചയും മഴ പോലെ.. അപ്പൊ പിന്നെ ഈച്ച പനിയും പെരു മഴ പോലെ..വരട്ടെ ചോദിക്കണം..

സുന്ദരന്‍ ചേട്ടന്‍ അടുത്ത് വന്നു . നിന്നു. ഒന്നു  ചിരിച്ചു.  മഴ വീണ്ടും ശക്തി സംഭരിച്ചു കൂട്ടിനു കാറ്റും.
"എന്റെ ചേട്ടാ ഈ മഴ ഇങ്ങനെ നനയാതെ ഈ തിണ്ണയ്ക്ക് കേറി നിന്നാട്ടെ "
ഞാന്‍ വീടിന്റെ തിണ്ണ യിലേക്ക്  ചേട്ടനെ ക്ഷണിച്ചു..

ചേട്ടനും ആശ്വാസമായ പോലെ. കുട മടക്കി ഒരു മൂലയില്‍ വച്ച്  സഞ്ചി ആകമാനം തൂത്തു തുടച്ചു തിണ്ണയുടെ മറ്റൊരു കോണില്‍ ചാരി. ബിക്കിനി അഴിച്ചു പറിച്ച് ചുറ്റും ഒന്നു നോക്കി കുടഞ്ഞു വീണ്ടും ഉടുത്തു.
നിക്കര്‍ എന്ന് പറയാനും മാത്രം എന്തോ ഒരു കഷണം തുണി അടിയില്‍ കണ്ടു.
ജോക്കി " അല്ലേയല്ല.  ബാനര്‍ പോലെ ഇലാസ്ടിക്കും ഇല്ല.
ഏറിയാല്‍ ഒരു വി ഐ പി . കാലത്തിനൊത്തു ഒരു മാറ്റം  ഒരു  പാവം ബിലോ പോവര്ടി ലൈന്‍ നിക്കര്‍.

പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ പിള്ളര്‍ പാന്റിന് മുകളില്‍ ആണല്ലോ അടി വസ്ത്രം ധരിക്കുന്നത്
"ജനറേഷന്‍ ഗ്യാപ്പും" വേണേല്‍ കാണാം!
അത് വച്ചു നോക്കുമ്പോള്‍ ചേട്ടന്‍ ഇത്രെമെങ്കിലും "അഹമേ " അണിഞ്ഞല്ലോ!! സുകൃതം !!


ശേഷം ഒരു ബീഡി എടുത്തു നന്നായി കൈ വെള്ളയില്‍ തിരുമ്മി ചൂടാക്കി ..തീപ്പെട്ടി ഉരച്ചു
രക്ഷയില്ല ..കാറ്റ് ആ കൊള്ളി ഊതി കെടുത്തി.
അടുത്ത കൊള്ളി ഒരു മാതിരി കത്തിച്ചു ബീഡിയില്‍ എത്തിച്ചു. മഴയുടെ തണുപ്പില്‍ ബീഡി പുകയുടെ മണം..
ആത്മാവ് ചൂടാകുന്ന മണം പോലെ .. ബാര്‍ബക്യു! ..
കട്ടന്‍ കാപ്പീം വടേം കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ മഴ ഒരു വിപ്ലവം ആക്കാമായിരുന്നു.

പുക ഊതി പറപ്പിച്ചു  എന്നിട്ട്  ചേട്ടന്‍ എന്നോട്
"നീ അറിഞ്ഞില്ലിയോ നമ്മുടെ സൊസൈറ്റിയില്‍ കര്‍ക്കടക കിറ്റ് കൊടുക്കുന്നു. അതാ ഈ സഞ്ചി...ഈ മുതു മഴയത്തും എന്താ ക്യൂ..ആണും പെണ്ണും മത്സരമാ..
"
സത്യത്തില്‍ അപ്പോഴ  ഞാന്‍ സഞ്ചി ശ്രദ്ധിച്ചത് ..ഏതോ ഒരു ആയുര്‍വേദ ഫര്‍മസിയുടെ പരസ്യം പതിച്ച തുണി സഞ്ചി...ഒരു കുട്ടി ചാക്കിനോളം വലിപ്പം. പത്തിരുപതു കിലോ തൂങ്ങും .
"അയ്യോ ചേട്ടാ ഞാന്‍ കരുതി ഇത് വീട്ടിലേക്കു വേണ്ട എന്തെങ്കിലും പല ചരക്കോ , പച്ച കറിയോ ആയിരിക്കുമെന്ന് . ഇത്രേം  വലിപ്പം?"

" ഡാ  ഇതിനകത്ത്  ഈ കര്‍ക്കടകം കഴിച്ചു കൂട്ടാന്‍ ഒരാള്‍ക്കുള്ള സകല ഗുലാബീം ഉണ്ട്.  വരുന്ന മാസം നോ പച്ചക്കറി നോ പലചരക്ക് .  ഒന്ളി മെഡിക്കല്‍ കഞ്ഞി..നൂറു ശതമാനം പ്രകൃതി അതിന്റെ കൂടെ..നീ നോക്കിക്കേ.."  ചേട്ടന്‍ അതും പറഞ്ഞു കൊണ്ട്  സഞ്ചിയുടെ വാ തുറന്നു ഓരോ കെട്ടുകളായി പുറത്തെടുത്തു..

ആദ്യം എടുത്തത്‌ സാക്ഷാല്‍ ശ്രീരാമനും അനിയന്‍ ലക്ഷ്മണനും കൂടി നിക്കുന്ന പുറം താളുള്ള അധ്യാത്മ രാമായണം പ്ലാസ്റിക്  ഉറയില്‍ പൊതിഞ്ഞത്.
"മൂന്നു തരത്തില്‍ വായിക്കാം ഇരുന്നും കിടന്നും നിന്നും പിന്നെ കണ്ണട വച്ചോ ലെന്‍സ് വച്ചോ  നമ്മുടെ ഇഷ്ടം പോലെ "  ചേട്ടന്‍ കവലയിലെ വില്പനക്കാരനെ പോലെ കസറി.
പിന്നെ എടുത്തത്‌ ഒരു സി ഡി പ്ലെയറും കുറെ ഭക്തി പുരാണ സി ഡി കളും.
"ഇത് രാമായണത്തിന്റെ കൂടെ ഫ്രീ, നമുക്ക് എപ്പോള്‍ എവിടിരുന്നും രാമായണം കേള്‍ക്കാം ..ഭക്തി പാട്ടുകള്‍ കേള്‍ക്കാം ..അടുത്ത മാസം പഞ്ഞ മാസമല്ലേ  ഭഗവാനുമായി കൂടുതല്‍ അടുക്കണം..രാമ രാമ"
ഇതും പറഞ്ഞു ചേട്ടന്‍ അടുത്ത പൊതി എടുത്തു  കാമ ദേവന്റെ പടമുള്ള ഒരു ലേഹ്യ കുപ്പി.
പേര്  "മദന കര്‍ക്കിടക വാജി ലേഹ്യം.."  പേര് പോലെ എനിക്കൊന്നും മനസിലായില്ല .

എന്റെ വിഷമ സ്ഥിതി കണ്ടു ചേട്ടന്‍ ആ ഐറ്റത്തിന്റെ ഇന്‍സ്ട്രക്ഷന്‍ മാന്വല്‍ എടുത്തു..വായിച്ചു..
"കര്‍ക്കിടക മഴയിലും തണുപ്പത്തും  യയാതിയെപ്പോലെ യൌവ്വനം കൊണ്ട് തിമിര്‍ക്കണ്ടേ?
നായ്ക്കുരണം , അശ്വഗന്ധം..അരച്ച് പരുവപ്പെടുത്തി... "
ഒന്നു പരുങ്ങി അതെടുത്തു സഞ്ചിയ്ക്ക്  അകത്തേയ്ക്ക് വച്ചു.
"ഈ വയസാം കാലത്ത് എന്തോ എടുത്തു വച്ചു തിമിര്‍ക്കാനാ ..പിന്നെ ചുമ്മാ ഇരിക്കട്ടെ റബ്ബറ് വെട്ടുന്ന പുരുഷന് കൊടുക്കാം." ഈ കുന്തം വേണ്ടാരുന്നു..ചേട്ടന്‍ പോരായ്മകളെ സ്മരിച്ചോ ആവോ..

പിന്നെ വലിച്ചു ഊരി എടുക്കുന്നു നെടുങ്കന്‍ ഒരു സഞ്ചി.."കര്‍ക്കിടക കഞ്ഞി കിറ്റ്‌ ..മുപ്പത്തി ഒന്ന് ദിവസം മുപ്പത്തി ഒന്ന് വിധം.രാമ രാവണ യജുര്‍ വേദ സംഹിത ആചാര്യ വിധി പ്രകാരം.." ഒരു പടി മുന്നില്‍ ആയുര്‍വ്വേദം കടന്നുവോ? ആവോ...
കിറ്റ്‌ തുറന്നു ..പലതരം കുഞ്ഞി കവറുകള്‍..ഒന്നില്‍ ബി ടി മുതിര വിത്ത് ..ഒന്നില്‍ നാടന്‍ കര്‍ക്കിടക കഷായ വേരുകള്‍ ഉണ്ടാകുന്ന ചെടികളുടെ ഹൈ ബ്രീഡ് വിത്തുകള്‍..ഉണങ്ങിയ വേരുകള്‍..കഞ്ഞി ഉണ്ടാക്കുന്ന വിധം..തമിഴ് നാട്ടിലെ ഏതോ അരി ..നെയ്യ് ...(ഏതായാലും കേരളത്തിലെ വിലാസം ഒന്നിനും ഇല്ല..ജെ സി ബി എല്ലാ വിത്തുകളും പറിച്ചു കഴിഞ്ഞു എന്ന് കൊച്ചു പിള്ളാര്‍ക്കും അറിയാം..!!)

എന്നിരിക്കെ എനിക്കൊരു സംശയം "ചേട്ടാ ..ഈ വിത്തുകള്‍ മുളപ്പിച്ച് എന്ന് കഞ്ഞി കുടിക്കാനാ..വേരുകള്‍ എല്ലാം ഉണങ്ങി..പണ്ട് അമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കുഴി പരുത്തി വേരൊക്കെ ഇടിച്ചു പിഴിഞ്ഞ് കഞ്ഞിയില്‍ ചേര്‍ക്കുമെന്ന് ..ഇതിപ്പോ എന്തോ വേരാ, എങ്ങനെ പിഴിയും..?"

അപ്പോള്‍ ചേട്ടന്‍ പിന്നെയും എടുക്കുന്നു ഒരു സി ഡി ..."കഞ്ഞി പ്രിപറെഷന്‍ ടൂള്‍ " എന്ന് എഴുതി കണ്ടു...
ഒപ്പം ഒരു കഞ്ഞി കുക്കറിന്റെ ഓപറേഷന്‍ മാന്വലും..എന്റെ ദൈവമേ ചേട്ടന്‍ പൊക്കി എടുക്കുന്നു അടിപൊളി കുക്കറും പാത്രങ്ങളും..

'ഡാ , നീ കണ്ടോ പണ്ടത്തെ പോലെ അല്ല ..എല്ലാത്തിനും ഒരു ചിട്ടേം അടുക്കും ഉണ്ട്. വെറുതെ പൈസ കൊടുക്കുനതല്ല..

അപ്പോള്‍ എനിക്കും സംശയം...ചോദ്യം.."ചേട്ടാ ഈ കിറ്റിനു എത്രയാ പണം?"

ചേട്ടന്‍ ഒന്ന് ചിരിച്ചു..എന്നിട്ട് പറഞ്ഞു..."മോനെ ആരോഗ്യമാ വലുത്..പണം പിന്നെ..പണ്ടൊക്കെ വല്യ കുടുംബക്കാരും പണക്കാരും ഒക്കെയേ ഇത് കഴിചിരുന്നുള്ളൂ ...സാധാരണക്കാരന്റെ ഇടയിലേയ്ക്കു ഇതൊക്കെ ഇറങ്ങി വന്നത് ആരുടെയോ ഭാഗ്യം..അപ്പോള്‍ ഒരു കിറ്റിനു അയ്യായിരം കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ?.....തന്നെയുമല്ല സി ഡി പ്ലെയറും കുക്കറും എല്ലാം ഫ്രീ..."

എനിക്ക് തല കറങ്ങി...എന്നാലും ചോദിച്ചു..'ചേട്ടാ ഇത്രേം പണം...?"

"ഓ, അതൊന്നും ഒരു പ്രശനമെയല്ല .... റേഷന്‍ കാര്‍ഡ് കൊടുക്കണം..സൊസൈറ്റി ലോണ്‍ തരും നമ്മള്‍ മാസം തോറും അങ്ങ് അടചേച്ചാ മതി...എന്റേത് പത്തു തവണയാ ...ഇനി ചിങ്ങം തൊട്ടു അടവ് തുടങ്ങണം..എന്നാലും ഒരു കാര്യത്തിനല്ലേ.."

എന്നിട്ട് ചേട്ടന്‍ സഞ്ചിയില്‍ നിന്ന് വീണ്ടും ഒരു ചെറിയ പൊതി എടുത്തു..തുറന്നു..
ലോ മൊട്ടില്‍, പരസിറ്റ് അമോള്‍ ആസ്പിരിന്‍ മുതലായ ആയുര്‍വേദ മരുന്നുകള്‍ വേറെയും!

"ഡാ , അഥവാ ഇത് വല്ലോം കഴിച്ചു നമുക്ക് വല്ല എനക്കെടും തോന്നിയാല്‍ ഇതേല്‍ വല്ലോം അങ്ങ് കഴിച്ചാല്‍ എല്ലാം മാറും..ഇതും പ്രകൃതിയാ.. "

"ഹനുമാന്‍ മരുത്വാ മല കൊണ്ട് വന്നപ്പം ..ഈ മരുന്നുകള്‍ ഇവിടെ വീണു പോയി മോനെ.."

സംസാരം നീണ്ടത് അറിഞ്ഞില്ല..രാമായണ പാരായണം എവിടെ നിന്നോ മൈക്കില്‍ കൂടി ഒഴുകി എത്തി..
"വിശുദ്ധം വരം സച്ചിദാനന്ദ രൂപം.."

മഴ തോര്‍ന്നിരുന്നില്ല..ഞാനും ചേട്ടനും ഓരോ മൂലയില്‍ കര്കിടക കഞ്ഞി മനസാ സ്മരിച്ചു ..ശ്രീ രാമ ജയാ..
കാലം പോയ പോക്ക്..
ത്രേതാ യുഗത്തിലെ കഞ്ഞി കിറ്റ് എന്നാണാവോ ഇനി വയറ്റു പെഴപ്പിനായി രാമ ലക്ഷ്മണന്‍ മാര്‍ വീട് വീടാന്തരം കൊണ്ട് വരുന്നത്..
ഹനുമാന്‍ ബ്രാന്‍ഡ്‌ അംബാസ്സടര്‍ ആയി...സീത സെയില്‍സ് ഗേളും..
"ഡാ , ഞാന്‍ പോകുന്നു അവിടെ ഭാര്‍ഗവി വയ്യാതെ ഇരിക്കുവല്ലിയോ..കിറ്റും കോപ്പുമൊന്നും കൊടുത്തില്ലേലും കണിയാന്റെ കഷായം ആവര്‍ത്തിക്കണം..
ഇത് ചുമ്മാ പിള്ളാര്‌ കളിയാന്നോ.....

മഴ ഉള്ളത് വച്ച് തകൃതിയായി..പഴയത് പോലെ ഗരിമ ഇല്ലെങ്കിലും..താനെ പറയും പോലെ..

കര്കിടകമേ ...മാപ്പ്.

2011, ജൂലൈ 2, ശനിയാഴ്‌ച

വാസ്തു പുരുഷന്‍ വന്ന വഴി..

മേട മാസം . 
ഉത്തരായനം ഉച്ച സ്ഥായിയില്‍ . 
പത്താമുദയം എന്തിനും നല്ല നാള്‍.  കടമ്മനിട്ട പടയണി ഉറഞ്ഞു തുള്ളുന്നു..ഉള്ളിലും പുറത്തും.
അര്‍മ്മാദിക്കാന്‍   ഇതിലും നല്ല ഒരു ദിവസമില്ല.   
    
സൂര്യ ദേവന്‍ കീഴോട്ടു നോക്കി സുസ്മേര വദനനായി ഭൂമി ദേവിയെ വല്ലാതെ ക്ഷണിക്കുമ്പോള്‍ ഈ പാവം ഞാന്‍ ഒന്നുമറിയാതെ അയ്യായിരം രൂപ പോയതില്‍  കത്തുന്ന  സൂര്യനെ നോക്കി ഇരിക്കുകയായിരുന്നു... 
ഭൂമിയെ മറന്നും പോയി..
കാരണം ആകെ ഉണ്ടായിരുന്ന സേവിങ്ങ്സ് അക്കൌണ്ട് ബാലന്‍സ് , ഒരു വെടിക്കുള്ള മരുന്ന് ..അമ്പേ അടിച്ച് ഊറ്റി എടുത്തു കളഞ്ഞു ,തേയില സഞ്ചി തിരിച്ചിടും പോലെ.  
ആവ നാഴി ശൂന്യമായി ഒട്ടും പോരാളി അല്ലാത്ത ഞാന്‍ 
വയ്യാത്ത പട്ടി കയ്യാല കേറി എന്ന് പറയുമ്പോലെ..ഇഴഞ്ഞും വലിഞ്ഞും...മോങ്ങി പോയി..
ഒന്നുമല്ലെങ്കില്‍ എത്ര ഫുള്ളിന്റെ കാശാ  എന്റെ ദൈവേ..


ഇനി കഥയുടെ മര്‍മം .."അല്ലെങ്കില്‍ അവിടെ കിടക്കുന്നു അതിന്റെ മുന" (there lies the point) എന്ന് പണ്ട് എം കൃഷ്ണന്‍ നായര്‍ സര്‍ ആരെയോ കളിയാക്കി പറഞ്ഞത് പോലെ..

അടുത്ത സുഹൃത്ത് , കോടികള്‍ ഇട്ടു അമ്മാനം ആടുന്നവന്‍ , സുമനസ് , ഊര് ചുറ്റാന്‍ ഉലകം ചുറ്റും വാലിബന്റെ ഒക്കെ അച്ഛന്‍ ...കാണുന്നിടം ഒക്കെ വസ്തു വഹകള്‍...വണ്ടികള്‍ അനവധി..കുണ്ടാമണ്ടികളും..
അങ്ങനെ പുണ്യ നദി (ഇ കോളിയാല്‍ അനുഗ്രഹിക്കപ്പെട്ട ) പമ്പയുടെ നേര്യതിന്‍ കസവ് കരയില്‍  നിറയെ ജാതി മരങ്ങള്‍  പൂത്തു  നില്ല്കുന്ന   ഇത്തിരി സ്ഥലം വാങ്ങി ഒരു നാലുകെട്ട് നിര്‍മിക്കുവാന്‍ ആലോചന, യോഗങ്ങള്‍ പലതു കഴിഞ്ഞു..പലര്‍ , പലത്, പഴം കൂട്ടിയും അല്ലാതെയും..

ഒട്ടും മനസോടെ അല്ലെങ്കിലും   വെള്ളോം ഗ്ലാസും ചുമ്മി ചുമ്മി  വാരി കുന്നന്‍  കുടം വയറന്‍   വഴുക" കുമാറിന്റെ  'സ്മാര്‍ടെക് " ചപ്പല്‍ (മുപ്പതു വയസിലും അവിവാഹിതന്  കാവ്യയോടുള്ള കനത്ത ആരാധന!)  തേഞ്ഞു ഉപ്പൂറ്റി ഭുമിയെ സ്പര്‍ശിച്ചു..
എങ്കിലും ഒരു തീര്‍പ്പ് ഉണ്ടായി കണ്ടേ മാറു എന്ന് വാശി..കാരണം നാല് കെട്ടിന്റെ പൂ മുഖത്തിരുന്നു അങ്ങേ കടവില്‍ കുളിസീന്‍ ലോങ്ങ്‌ സൈറ്റില്‍ കാണാമല്ലോ .. അഞ്ചു പൈസ മുടക്കുമില്ല!    അത് തന്നെ ആശ്വാസം.  മുതലാളിയ്ക്കും മുഷിയാത്ത വിഷയം!

ചര്‍ച്ചകള്‍ക്ക് പരി സമാപ്തി ആയി..വെള്ള പുക ഉയര്‍ന്നു. "എത്ര രൂപ ആയാലും നാലു കെട്ടു തന്നെ പണിയും"  നല്ലവനായ സുഹ്രത്തിന്റെ കല്ലും പിളര്‍ക്കുന്ന നിശ്ചയ  പെരുമ്പറ ഉച്ചത്തില്‍ മുഴങ്ങി. 
എല്ലാവരും തല ആട്ടി സമ്മതം !

ഇനി വേണ്ടത് ഒരു വാസ്തുകാര്യ വിദഗ്ധന്‍ ..
'"ചുമ്മാ കണാ കുണാ ഒരുത്തനെ കൊണ്ട് വന്നീട്ടു കാര്യമില്ല ഏറ്റവും കൂടുതല്‍ ഇതിനെ പറ്റി അറിയാവുന്ന ആള് തന്നെ വേണം   അല്ലെങ്കില്‍ ഞങ്ങടെ അപ്പുറത്തെ വീട്ടില്‍ വാസ്തു കാരന്‍ വന്നു കുളിമുറിയില്‍ കിഴുത്ത ഇട്ടപോലെ ഇരിക്കും ...ഇപ്പം അയലത്തെ പിള്ളര്‍ അത് വഴി നോക്കിയാ കുളി സീന്‍ കാണുന്നെ..ഹ, ഹ.." 
ആഹാര നീഹരമാല്ലാതെ ഒന്നിനെയും പറ്റി ഒന്നും തന്നെ അറിയാത്ത അല്ലെങ്കില്‍ അറിയാന്‍ കൂട്ടാക്കാത്ത അജിയുടെ നിര്‍ദേശം!

കാര്യ ഗൌരവം പിടിച്ചു ..  ഒന്ന് നീട്ടി തുപ്പി ഉടയോന്‍ തല ആട്ടി .
അജി   നിറച്ചു വീണ്ടും ഗ്ലാസ്..
റെമി മാര്‍ട്ടിന്‍    തവിട്ടു കലര്‍ന്ന സ്വര്‍ണ നിറത്തില്‍ ഊറിയ മുന്തിരി മണവുമായി അങ്ങനെ കുണുങ്ങി കിടന്നു ഗ്ലാസില്‍..മദാലസ തന്നെ.!

"എന്റെ കൊച്ചാട്ട ഇവിടുത്തെ ഗുരുകുലത്തില്‍  ഇതെല്ലാം    ഇല്ലിയോ..?
"അവിടല്ലിയോ ഏതോ ഒരു ഷീല്‍ഡ് എന്ന് പറയുന്ന ഒരുത്തി ഉള്ളത്   ?
നേര്ച്ച മുട്ടന്‍ എന്ന് വിളിയ്ക്കുന്ന  ഒട്ടും പതുക്കെ പറയാന്‍ അറിയാത്ത   സന്തത സഹചാരി..സംശയം എടുത്തിട്ടു..

"ഓ അവിടെ അതിനും മാത്രമൊന്നും അറിയാവുന്ന ആളില്ല..പിന്നെ എങ്ങാണ്ട് കൊഴികൊട്ടുന്നോ മറ്റോ ഒരു നമ്പൂതിരി വരുന്നുണ്ട്..മുടിഞ്ഞ   ചാര്‍ജാ..ഞാന്‍ ഒന്ന് നോക്കിച്ചതാ ..നീലാണ്ടന്‍ ആശാരി പറഞ്ഞതിനപ്പുറം ഒന്നും പുള്ളികാരനും പറഞ്ഞില്ല..വസ്തു കെഴക്കോട്ട്  മാറ്റിയാല്‍ നല്ലതാന്ന്  !!!" മുന്നാമന്‍ മുക്കണ്ണന്‍ എന്ന് വിളി പേരുകാരന്‍   സംഘം ചേര്‍ന്നു. 

ഇനി എന്റെ ഊഴം.." ഇതൊക്കെ എന്നാ അല്ലെങ്കില്‍ ഉണ്ടായേ?  എല്ലാം കച്ചോടം അല്ലാതെന്താ.."
'പണ്ടൊക്കെ മൂത്താശാരിമാര്‍ പറഞ്ഞ കാര്യങ്ങള്‍ ,  താളിയോല ..ഗ്രന്ഥം എന്നൊക്കെ പറഞ്ഞു ഇപ്പൊ ചില പുത്തന്‍ ശാസ്ത്ര വിശാരദന്മാര്‍ പടച്ചു വിടുന്നു, അതിനു ഏണി  ചാരി കൊടുക്കാന്‍ കുറെ പുതു   കൂറു കാരും'..
സ്നോബെറി എന്നല്ലാതെ എന്ത് പറയും..നല്ല കാറ്റും വെളിച്ചവും കിട്ടുന്ന വീടെല്ലാം നല്ലത് തന്നെ  പഴയ വീടുകളില്‍ ഏതാ  മോശം.." ഞാനങ്ങു പണ്ഡിത വര്യനായി.

ഒന്ന് മൂരി നിവര്‍ന്നു ഉടയോന്‍ പറഞ്ഞു.."എന്റെ ഒരു സുഹൃത്തിന്റെ അടുത്ത കൂട്ടുകാരന്‍  ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നു എന്ന് പറഞ്ഞു..അങ്ങേരെ തന്നെ കൊണ്ട് വരാം" നോക്കിയ   എടുത്തു അന്നേരം തന്നെ വിളിച്ചു..നീണ്ട സംസാരം ..
ഒടുവില്‍     " ഏതായാലും ഇപ്പൊ വിളിച്ചത് കാര്യം ..ആ പുള്ളി കാരന്‍ അടുത്ത ആഴ്ച വാസ്തു ശാസ്ത്ര കൊണ്ഗ്രസില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ പോകുവാ..മറ്റന്നാള്‍ വരാന്‍ പറയാം എന്ന് പറഞ്ഞു."

'ലണ്ടനിലും മറ്റും പോകണമെങ്കില്‍ അയാള്‍ മോശക്കാരനല്ല"... ലണ്ടന്‍ എവിടെ എന്നറിയാതെ അജി.
'അവിടുത്തെ സര്‍കാര്‍ വിളിപ്പിച്ചതാകും ..ഇവിടല്ലേ ഇതിനൊന്നും വില ഇല്ലാത്തത്" 
ചര്‍ച്ച റോക്കറ്റ് പോലെ ഉയര്‍ന്നു.


ഒന്ന് രണ്ടു ഒഴിപ്പ് കൂടി കഴിഞ്ഞപ്പോള്‍ ഉടയോന്റെ നോക്കിയ പിന്നേം ചിലച്ചു..

" ആ, സാറേ വല്യ ഉപകാരം. അങ്ങേ പോലെ ഒരാള്‍ വെറും ഒരു ഫോണ്‍ കോളിന്റെ പേരില്‍ ഇങ്ങു വരാം എന്ന് പറഞ്ഞല്ലോ.. ഞാന്‍ വണ്ടി അങ്ങോട്ട്‌ വിടാമായിരുന്നു.." ഉടയോന്റെ ഭവ്യത ഈശ്വരനെ കണ്ട പോലെ..

"പുള്ളിക്കാരന്‍ മറ്റന്നാള്‍ വരും.." ഞങ്ങളെ നോക്കി ഉടയോന്‍ പല്ല് കാട്ടി ചിരിച്ചു..

"എന്തോ കൊടുക്കണ്ടി വരും" മുക്കണ്ണന്‍ സാമ്പത്തിക വിദഗ്ദ്ധനായി..

"ഓ, അയാള്‍ക്ക്‌ ഇതൊരു നേരം പോക്കാ ..വല്യ വല്യ മാളികകള്‍ അങ്ങ് ഗള്‍ഫില്‍ പോലും ഇയാളല്ലിയോ ഊവ്വേ അങ്ങോട്ട്‌ വാസ്തു നോക്കി കൊടുക്കുന്നത്  അതിനൊക്കെ ലക്ഷങ്ങള്‍ അല്ലിയോ കിട്ടുന്നെ..
ഇതിനു   പിന്നെ വണ്ടിക്കൂലിയോ വല്ലോം.."  
ഇത് വരെ അറിയാത്ത കാര്യം ഉടയോന്‍ എടുത്തു വെളമ്പി.
"എന്തായാലും എല്ലാവരും മറ്റന്നാള്‍ രാവിലെ തന്നെ ഇങ്ങു പോരണം , ഒത്താല്‍ അന്ന് കുറ്റീം അടിക്കാം"
ഉടയോന്‍ കൂട്ടി ചേര്‍ത്തു

സഭ നിര്‍ത്തി വച്ചു. താല്‍കാലികമായി പിരിഞ്ഞു.

അന്നേ ദിവസം കുളിച്ചു  കുറീം  ഇട്ടു  ഉത്സാഹത്തോടെ എല്ലാവരും ആറ്റിറമ്പിലെ ജാതി മര  ചോട്ടില്‍ എത്തി.
ഒരു മോഹന്‍ ലാലോ മമ്മൂട്ടിയോ മിനിമം സുരേഷ് ഗോപിയോ വരുന്ന "സംത്രാസം"!!!
അങ്ങനെ നിക്കുമ്പോള്‍ അതാ വരുന്നു ഒരു മാരുതി എണ്ണൂര്‍...അതിനു പുറകില്‍ ഒരു ഫോര്‍ഡും.
എല്ലാവരും മാരുതിയെ തഴഞ്ഞു ഫോര്‍ഡിനെ വരവേല്‍ക്കാന്‍ ചെന്നു..
അതില്‍ മുതലാളീടെ സുഹൃത്ത്‌ മാത്രം.

'അപ്പോള്‍ മറ്റേ സാര്‍ വന്നില്ലേ"   ഫോര്‍ഡ്  കാരനോട്   അജീടെ ചോദ്യം.
"ആ സാറാ  മാരുതിയില്‍" ഫോര്‍ഡ് കാരന്‍ പറഞ്ഞു.

"ഓ അതിനാത്താന്നോ" അജിയ്ക്ക് അത്ര പിടിച്ചില്ല.

എല്ലാരും സാറിനെ വരവേറ്റു. 
കുറ്റി അടികാരന്‍ , അച്ഛന്‍ അമ്മ അളിയന്‍ നെല്ലിക്ക ചാക്കിന്റെ വാ കീറിയപോലെ കുറെ പിള്ളാരും ആകെ ഭഗവാന്‍ എഴുന്നെള്ളിയ പോലെ..
വള്ളപ്പാട്ടിന്റെ മാത്രം ഒരു കുറവേ കണ്ടുള്ളൂ..

എന്റെ അഹന്തയും ശമിച്ചു തുടങ്ങി..വാസ്തു  എന്നും പറഞ്ഞു കളിയാക്കിയ ഈ മനുഷ്യനു കിട്ടുന്ന ആദരവേ..
മനുഷ്യനെ മരണത്തില്‍ നിന്നും കര കേറ്റി വിടുന്ന അതി വിദഗ്ധ ഭിഷഗ്വരനും  പരമാണു  ശാസ്ത്രജ്ഞനും കിട്ടാത്ത ആദരം.
ഞാന്‍ എത്രയോ ചെറിയവന്‍.  എല്ലാം കഴിഞ്ഞു അദ്ധേഹത്തെ ഒന്ന് പരിചയപ്പെടണം.

അളവൊക്കെ എടുത്തു ..യമ കോണും അഗ്നി കോണും എല്ലാ കോണും കോണോടു കോണ്‍ പിന്നേം തിരിച്ചു..
തകൃതിയില്‍ വിളക്ക് കൊളുത്തി കിഴക്കോട്ടു തിരിഞ്ഞു ദക്ഷിണയും വച്ചു കുറ്റി അടി കഴിഞ്ഞു.
അവലും പഴോം അപ്പളെ പിള്ളര്‍ മുക്കി!
ഇനി കാപ്പി കുടി.

സാറ്  സ്റ്റീല്‍ മൊന്തയില്‍ നിന്നും ശകലം ചായ എടുത്തു ..ഞാന്‍ കൈ കൂപ്പി അങ്ങോടു ചെന്നു.
"ദിവകരെന്ദ്വോ  സ്മരഗു കജര്‍ക്കജു ഗദ പ്രദു..."   "ഹോരയാ " എന്നെ നോക്കി ചിരിച്ചു കൊണ്ട് സാര്‍.
" ഹോ അപ്പോള്‍ ജ്യോതിഷീം ആണ് അല്ലെ ?" എന്റെ ചോദ്യം..
"അല്പം കവടി, ലക്ഷണം ഒക്കെയുണ്ട്..ജ്യോതിഷത്തില്‍ എം എ, ഫിലോസഫി എം എ ..ഇപ്പോള്‍ വാസ്തുവില്‍  ഗവേഷണം."  സാര്‍ പറഞ്ഞു..

"നിങ്ങളെ കണ്ടിട്ട് ആളൊരു വിദ്വാന്‍ എന്ന് തോന്നും" ..ലക്ഷണമാ ...അല്ലാതെ ശരി ആകണമെന്നില്ല.."
സാറ് പിന്നേം ഹോര എടുത്തു മൂളി..

"ഇല്ല സാര്‍ ഇങ്ങനെയൊക്കെ അങ്ങ് കഴിയുന്നു.. എന്റെ വീട്   ഇവിടെ അടുത്താ.. സമയം കിട്ടുമ്പം സാര്‍ ഒന്ന് വരണം , ഭാര്യക്ക് ജ്യോതിഷ പഠനം വളരെ താല്പര്യമാ "
"ഓഹോ..ആ മഹതിയെ ഇന്ന് തന്നെ കണ്ടു കളയാം'
ഇത്ര തെരക്കിനിടയിലും അദ്ദേഹം വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ചുരുങ്ങി.!

താമസം വിനാ എല്ലാ പടകളും കൂട്ടി വീട്ടില്‍ എത്തി..
ഉപചാര പൂര്‍വ്വം സാറിനെ ഇരുത്തി ..ഭാര്യയോടു കുശലങ്ങള്‍ , ജ്യോതിഷ അന്ന്യോന്ന്യങ്ങള്‍..
"ഇവര്‍ മിടുക്കിയാ ..ഈ തൊഴിലില്‍ പ്രശസ്തയാകും ..പക്ഷെ ഈ വീടിന്റെ ഇപ്പോഴത്തെ കിടപ്പില്‍ അത് ബുദ്ധി മുട്ടാ.." സാറ് അര്ധോക്തിയില്‍ പ്രവചനം അവസാനിപ്പിച്ചു..

കേട്ട് നിന്ന ഞങ്ങള്‍ ഒന്നിച്ച്  " എന്ന് വച്ചാല്‍ എന്താ സാറേ"

ഇത് കുഴയുമല്ലോ ഈശ്വര എന്ന് ഞാന്‍ മനസ്സില്‍ കരുതി..

"ഇത് വരെ ഈ വീടിനു കുഴപ്പം ഒന്നും കണ്ടില്ല..ഇതിന്റെ ഈ കെടപ്പ് തുടങ്ങിയിട്ട് പത്തറുപതു കൊല്ലോം കഴിഞ്ഞു..പിന്നെ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തു പോകില്ല ..അത് ഓടിന്റെ കുഴപ്പം..ഇതിപ്പം...."

ഞാന്‍ തര്‍ക്കിച്ചു.
"അതല്ല മാഷേ , എനിക്ക് ഈ വീടും പറമ്പും എല്ലാം അളക്കണം ..അടുത്ത ആഴ്ച ലണ്ടന്‍ യാത്ര കഴിഞ്ഞു  ശനിയാഴ്ച  ഞാന്‍ ഇവിടെ   വരും . ഇത് ശരിയാക്കിയെ തീരു."

സാറ് യാത്ര പറഞ്ഞു ഇറങ്ങി.  മാരുതി ഇഴഞ്ഞും ഫോര്‍ഡ്  ഒഴുകീം പോയി മറഞ്ഞു.

"ഇപ്പം കണ്ടോ ..ചുമ്മാ ഇതിനെയൊന്നും അങ്ങനെ തള്ളി പറയരുത്.."
നാല് കെട്ടുകാരന്‍ സുഹൃത്തിന്റെ പരിഹാസം.

' അയ്യോ , അല്ലേലും ഇങ്ങേര്‍ക്ക് എല്ലാത്തിനേം പുച്ഛമാ ..ഇതൊന്നും ശാസ്ത്രം അല്ല പോലും"
കിട്ടിയ വടി കൊണ്ട് ഭാര്യേടേം  വഹ..

ഞാനാകെ ..കുഴപ്പത്തിലായി..മുന്നില്‍ കിടന്ന പത്രത്തില്‍ കണി മൊഴി   മൊഴി മുട്ടി തിഹാര്‍ ജയിലില്‍ കയറുന്ന ചിത്രം.

"എന്റെ അണ്ണാ  ചേച്ചി ജ്യോതിഷി ആയാല്‍ അണ്ണന്  അതൊരു സഹായമാവില്ലേ..ഒന്നുമല്ലെങ്കില്‍ ഈ തീ വിലയ്ക്ക് വീട്ടിലെ സാധനങ്ങള്‍ എങ്കിലും..."  അജി കൂടെ ഉണ്ടായിരുന്ന കാര്യം ഞാന്‍ മറന്നു..

"ഇത് നല്ല ചന്സാ അയാള്‍ക്ക് വലിയ ആര്തിയൊന്നും പൈസയോടു ഒട്ടില്ല താനും..പുള്ളി ആത്മാര്ധത കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്.."

നിമിഷം ദുര്‍ബ്ബലമായി..ഞാനും തല ആട്ടി. എല്ലാരും പിരിഞ്ഞു.

ശനിയാഴ്ച പെട്ടന്ന് വന്നു..
കാലത്തേ എന്നെ വിളിച്ചു സുഹൃത്ത്‌ പറഞ്ഞു "സാറ് രാവിലെ തന്നെ വീട്ടില്‍ വന്നു..കാപ്പി കുടി കഴിഞ്ഞു ഞങ്ങള്‍ അങ്ങോട്ട്‌ വരും"
ഞാനും ഭാര്യയും ഒരുങ്ങി..സാറ് വന്നു ..കൂടെ സുഹൃത്തുക്കളും അനുചരരും..
വലിയ അളവ്    ടേപ്പിന്റെ  ചാടുരുള്‍ അഴിച്ചു സാറിന്റെ ശിങ്കിടി..
അളവ് തുടങ്ങി ..പുരയ്ക്ക് ചുറ്റും പുരയ്ക്ക്  അകവും ..ആകമാനം തൂക്കി എടുത്തു..
ഞങ്ങള്‍ ശ്വാസം അടക്കി നിന്നു.
"ഈശ്വര കുഴപ്പം ഒന്നും കാണല്ലേ " 

ഭാര്യേടെ മുന്‍‌കൂര്‍ ജാമ്യ അപേക്ഷ കേട്ടിട്ട് എന്ന വണ്ണം

സാറ് ..അളവ് നിര്‍ത്തി പറഞ്ഞു..
"ഏതായാലും അളവില്‍ കുഴപ്പം ഒന്നുമില്ല..എന്നാല്‍ ഈ ഏച്ചു കെട്ടലുകള്‍ ഇളക്കി കളയണം. ....   വാസ്തു പുരുഷന്  ശ്വാസം വിടാന്‍ വയ്യ..
ഒപ്പം കിണറും മൂടണം, പിന്നെ ഫൌണ്ടേഷന്‍ നീട്ടി സ്ട്രെസ് വര്‍ക്ക് ചെയ്തു എല്ലാം ഒരേ പോലെ ആക്കണം..എല്ലാം കൂടി ഒരു മൂന്നു രൂപ ആകും.."

പത്തു നാല്‍പതു കൊല്ലം കുളീം കുടീം എല്ലാം നടക്കുമ്പോള്‍ ഒരിക്കലും തീരാത്ത ഇളനീര്‍ പോലെയുള്ള തെളിനീര്‍ തന്ന കിണര്‍..തലമുറകള്‍ ഈ വെള്ളത്തില്‍ തന്നെ കഞ്ഞി വച്ചതും..കുളിച്ചതും..എല്ലാം..അത് മൂടുക മരണ തുല്യം..
പിന്നെ ഉള്ള ബാങ്ക് ലോണിന്റെയും സ്കൂട്ടര്‍ ലോണിന്റെയും ഒക്കെ കൂടി ഇനിയും മൂന്നു ലക്ഷം..ഇതിലും ഭേദം വീട് വിറ്റു കാട് കയറുകയാ..     മനസ് പറഞ്ഞു.

" വേലിയേല്‍ ഇരുന്നതാ അത് തോണ്ടി ചീലേല്‍ ഇട്ടിട്ടു പിന്നെ കടിച്ചു എന്ന് പറയുന്നതില്‍ അര്‍ഥമില്ല"
എന്നെ സാകൂതം നോക്കി നിന്ന ഭാര്യയോട്‌ ഞാന്‍ പിറുപിറുത്തു..

"ഓ കിണറു മൂടത്തക്കവണ്ണം ഒരു പ്രശ്നമൊന്നും ഇവിടില്ല..തന്നെയുമല്ല ഒരു കിണറു മൂടി മറ്റൊന്ന് കുഴിക്കാന്‍ ചില്ലറ ചെലവൊന്നും അല്ല.." ഭാര്യയുടെ തീര്‍പ്പ് കേട്ടു സാറ് പറഞ്ഞു..

"അതിനും ഒഴിവുണ്ട് ..ഒരു മതില് കെട്ടി കിണര്‍ അങ്ങ് തിരിക്കണം.."

ഇത്രയുമേ മൂന്നാറിലും മറ്റും ഭൂമി കയ്യേറുന്നവര്‍ക്കു ചിലര്‍ ചെയ്തു കൊടുത്തുള്ളൂ , ചില്ലറ  ഒഴിവുകള്‍..!


 സാര്‍   എല്ലാം കുറിപ്പാക്കി ഹരി ശ്രീ എഴുതി കിഴക്കോട്ടു തിരിഞ്ഞു എന്റെ കയ്യില്‍ തന്നു
തലയില്‍ കൈ വക്കുമ്പോള്‍ ഞാന്‍ കുനിഞ്ഞു വണങ്ങി .ഉയര്‍ന്നു ..കുറിപ്പ് വാങ്ങി..
പോക്കറ്റില്‍ ഒരു ആയിരം രൂപ നോട്ടു മടക്കി ഇട്ടു...സാറ് കാണണ്ട ..പണത്തിനോട്  വലിയ താല്പര്യമില്ലാത്ത ആളാണ്..ആയിരവും മറ്റും കണ്ടാല്‍ ചിലപ്പോള്‍ ശാസിച്ചലോ..എന്റെ ബുദ്ധി  എന്നോട് ...

"എല്ലാം ശരിയാകും നിങ്ങള്‍ പണി തുടങ്ങുമ്പോള്‍ ഞാന്‍ വീണ്ടും വരാം'  യാത്ര പറഞ്ഞു സാറും കൂട്ടുകാരും പോയി.

"ആയിരം അപ്പുറത്തെ രവിയോട് വാങ്ങിയതാ ..ശമ്പളം കിട്ടുമ്പോള്‍ എന്നെ ഏല്പിചേക്കണം."
ഭാര്യ ഓര്മ പുതുക്കി വച്ചു. 
കടം കലണ്ടറില്‍ കുറിപ്പായി വീണു!


ഉച്ച മയക്കം കഴിഞ്ഞു അങ്ങനെ ഇരിക്കുമ്പോള്‍ ഫോണ്‍ നിര്‍ത്താതെ വിതുമ്മി..എടുത്തു..ഓ  വാസ്തുവിന്റെ സാറാണ്..

"ഹലോ..നിങ്ങള്‍ എനിക്ക് ആയിരമാ തന്നത്  അല്ലെ.."
ഞാന്‍ മിണ്ടാന്‍ മടിച്ചു..
അപ്പോഴേ അറിയാം ധൂര്‍ത്ത് നല്ലതല്ല എന്ന് പല തവണ അദ്ദേഹം സൂചിപ്പിച്ചിരുന്നു..
ചെറിയ ഒരു കാര്യത്തിനു ആയിരവും മറ്റും..എങ്ങനെ അദ്ധേഹത്തെ തണുപ്പിക്കും ..
എന്നൊക്കെ ചിന്തകള്‍ പരല്‍ മീന്‍ പോലെ തലച്ചോറില്‍ ഓടി കളിച്ചു...

"ഹലോ..എന്റെ റേറ്റ്  അയ്യായിരമാ..ഇത് ഡ്രൈവര്‍ കാശ് പോലും ഇല്ലായിരുന്നു..
അല്ലെ തന്നെ സ്ക്വയര്‍ ഫീറ്റിനാ  കണക്കു..കണ്സല്ട്ടന്സിയ്ക്ക് മിനിമം അയ്യായിരം.."
നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ അന്നേരം ചോദിച്ചോളൂ "

എനിക്ക് കണ്ണ് കാണാന്‍ വയ്യാതായി..
കാലു മുതല്‍ ഒരു വിറ..
മൂടിയ കിണറില്‍ കിടക്കുന്ന പോലെ ശ്വാസം കിട്ടാന്‍ വിമ്മിട്ടം..
എന്റെ ദൈവേ ഇതും ഞാന്‍ ശമ്പളത്തില്‍ നിന്നും കൊടുത്തു കഴിയുമ്പോള്‍ കൊച്ചിന്റെ സെമസ്ടര്‍ ഫീസ് എങ്ങനെ കൊടുക്കും...
ഉള്ളില്‍ ആരോ വാസ്തു പുരുഷന്റെ രൂപത്തില്‍ ശാസിച്ചു..
"കുഞ്ഞേ ഞാന്‍ പണ്ടേ ഇവിടൊക്കെ ഉണ്ട്..എനിക്ക് ശ്വസിക്കാനും വസിക്കാനും ഈ ഭൂമി മുഴുവനും ഉണ്ട്..
വാസ്തു വിദ്യക്കാരും ഒട്ടും കുറവല്ലാതെ ഇപ്പോള്‍ ഉണ്ട്  അവര്‍ക്കും യഥേഷ്ടം കളിക്കാന്‍ ഭൂമീം അതിനു തക്ക മേച്ചില്‍  പുറങ്ങളും       ഉണ്ട് "......
നിന്റെ കാര്യത്തിലാ എനിക്കിപ്പം സംകടം..നിന്റെ കടത്തെ ഓര്‍ത്ത്  ..
സാരമില്ല ഇതിലും വലുത് വല്ലോം വരാന്‍ ഇരുന്നതാ..ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇട്ടേക്കാം എന്ന് ആ വാസ്തു വിദ്യക്കാരനോട് പറഞ്ഞേക്കുക..എന്നെ ബ്രാന്‍ഡ്‌ അമ്പാസടര്‍   ആക്കി പോയില്ലേ   അവര്‍ "

ശമ്പളം കിട്ടുമ്പോള്‍ അക്കൌണ്ടില്‍ ഇടാം എന്ന് പറഞ്ഞപ്പോഴേ സാര്‍ അക്കൌണ്ട് നമ്പര്‍ പറഞ്ഞു തന്നു. ഫോണും കട്ടാക്കി.
വിശ്വാസം അതല്ലേ എല്ലാം...!!

"അടുത്തതിന്റെ അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ രവീടെ പൈസ കൊടുക്കാം എന്ന് പറയണം..കൊച്ചിന്റെ ഫീസ് കൊടുത്തെ തീരു.."  ഞാന്‍ ദയനീയമായി ഭാര്യയെ നോക്കി പറയുമ്പോള്‍ ...
അവളുടെ കണ്ണില്‍,  പ്രശസ്ത ആകാന്‍  വെമ്പുന്ന   ഒരു  ജ്യോതിഷിയുടെ  രൂപത്തിനും ഉപരി
നിസ്സഹായതയുടെ  ആര്‍ദ്രമായ        നനവ്‌ കണ്ടു....


"എന്നാലും ആ കൂട്ടത്തില്‍ കൂടി എന്റെ അയ്യായിരം മനസറിയാതെ പോയി..ഒരുത്തനേം കാണുന്നുമില്ല.."

എന്റെ രോഷം ഞാന്‍ ഉറക്കെ പറഞ്ഞു...

"അവനവന്റെ പൊന്നു പിച്ചള ആയതിനു തട്ടാനെ എന്തിനു പഴിയ്ക്കണം.."

ഭാര്യ ഒരു മുന്‍ഷിയായി!!!