Powered By Blogger

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സ്വാശ്രയത്തിനു ഒരു കൈപ്പുസ്തകം


തെക്കന്‍ ചായിവിന്റെ ഉഗ്ര താപം ഉച്ച ചൂടിലും കടന്നു നില്‍ക്കുന്നു , നേരം സന്ധ്യ ആയാല്‍ ബാര്‍ബര്‍ ഷോപ്പില്‍ തെരക്കും ഏറും... എന്നാപിന്നെ മുടി ഒക്കെയൊന്ന് വെട്ടി കളയാം എന്ന് കരുതി ഒന്നുരണ്ടു പേരുടെ പുറകില്‍ സ്ഥാനം പിടിച്ചു.  ഫാനിന്റെ ചൂട് കാറ്റും കൊണ്ട് കത്രിക സംഗീതത്തിന്റെ ആരോഹണ അവരോഹണങ്ങളില്‍ മുഴുകി ഇരിക്കെ ..വാര്‍ത്ത‍   കാണാന്‍   ടി വി ഓണായി  വന്നു..വെട്ടുന്നവനും വെട്ടു കൊള്ളുന്നവനും എല്ലാം തല സൌകര്യ പൂര്‍വ്വം അട്ജസ്റ്റ് പണ്ണി വച്ചു.  
വലിയ ഭൂഗോളം മറിഞ്ഞു തിരിഞ്ഞു വന്നു ഒരു കിളി മൊഴി നമസ്കാരം പറഞ്ഞു  പ്രധാന വാര്‍ത്ത കളിലേയ്ക്കു  കണ്ണ് തുറിച്ചു.  വട്ടം ചവിട്ടു നിര്‍ത്തി വെട്ടുകാരന്‍ നിവര്‍ന്നു ..വെള്ള പുതപ്പിന് ഇടയില്‍ നിന്നും കോഴി കുഞ്ഞിനെ പോലെ വെട്ടാന്‍ ഇരുന്നവനും തല നീട്ടി..

"കേരളത്തിലെ  സ്വാശ്രയ  പഠനം  ഉള്ള  മാനം  കപ്പല് കേറ്റും എന്ന്  നീതി പീഠം  " പറഞ്ഞതായി വാര്‍ത്ത‍ വായിച്ചതും , ചര്‍ച്ച തുടങ്ങാന്‍    ഇരുന്നവര്‍    കൈ കലാശങ്ങള്‍ എടുത്തു....
"മുടിഞ്ഞു പോകാന്‍ എത്ര ബസാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? അതിനുള്ള പൈസയും കൊടുത്തു ചുമ്മാ ഒരുങ്ങി കുത്തി ഇരുന്നു തെക്കോട്ടും വടക്കോട്ടും പോഹുന്ന പോക്ക് കണ്ടാലോ? ഉടുപ്പും അതിനു പുറകില്‍ പെറ്റികൊട്ടും പാന്റും എന്ന് വേണ്ടാ..."  രാമച്ചാര്‍  തുടങ്ങി വച്ചു.  

രണ്ടു മാസത്തില്‍ ഒരിക്കല്‍ ഫ്രീ ഓഫര്‍ ആണെങ്കില്‍ കൂടി താടി വടിക്കാന്‍ കൂട്ടാക്കാത്ത രാമച്ചാര്‍
 ടി വി ചുമ്മാ ഇരുന്നാലും അതിനകത്തെ സ്വന്തം നിഴല് നോക്കി ബാര്‍ബര്‍  ഷാപ്പില്‍ കാണും . ഒരു സീറ്റ് എപ്പോഴും ബുക്ക്ഡ് ആണ്.
സ്വാശ്രയ സീറ്റ് പോലെ.! 


"ചേട്ടാ നമ്മുടെ കുട്ടികളെ എങ്ങനെ സ്വാശ്രയ ബോധം ഉള്ളവര്‍ ആക്കാം"  ഒരു തലയും,  ഒരു കൈ പുസ്തകവും വെളിയില്‍ നിന്നും കടയ്ക്കുള്ളിലേയ്ക്ക് നീണ്ടു വന്നു, ഒപ്പം നെറ്റിയില്‍ ഭസ്മ കുറിയിട്ട ഒരു ഞരുന്ത്  ചെറുക്കനും...
ഇവന്‍ ഈ കോടതി വിധി  അറിഞ്ഞിട്ടും  പുസ്തകോം കൊണ്ട് ...ചോദ്യങ്ങള്‍  ഉയര്‍ന്നു വന്നില്ല.

ഒരു സഞ്ചി താഴ്ത്തി വച്ചു പുസ്തകം എല്ലാവര്‍ക്കും നോക്കാന്‍ നല്‍കി ..അവന്‍ ടി വിയിലേക്ക്  സാകൂതം തിരിഞ്ഞു.
രാമചാര്‍  പുസ്തകം കിട്ടിയ പാടെ കസേരയില്‍ വച്ചിട്ട് പുറത്തിറങ്ങി ഒന്ന് നീട്ടി തുപ്പി, തിരികെ വന്നു കസേരയില്‍ ഇരുന്നു വിസ്തരിച്ചു വായന തുടങ്ങി..ഒന്ന് രണ്ട് പേജു മറിച്ചു  എന്നിട്ട്
 " ഡാ കൂവേ ഇത് പിള്ളാരെ  നന്നാക്കാനോ  അതോ  കണ്ട റബ്ബറും തോട്ടമെല്ലാം പന്നി കൂട് പോലെ  കോളജു പണിഞ്ഞു കൂട്ടിയിരിക്കുന്ന  മഫിയാകളെ  വളത്തി വലുതാക്കാനോ .."
പുസ്തകക്കാരന്‍ ചെക്കന്‍ ടിവിയില്‍ നിന്നും കഴുത്തു മാത്രം തിരിച്ചു ചിറി കോട്ടി  "എന്റെ പൊന്നു ചേട്ടാ പത്തു രൂപയ്ക്ക് ഇത് വിറ്റാല്‍  എനിക്ക് രണ്ടു രൂപ കിട്ടും ..ഇതാണ് ഇതിന്റെ സ്വാശ്രയ ടെക്നിക്..അല്ലാതെ ഇതിനകത്ത് എന്താണെന്ന് എനിക്കൊന്നും തിരിയില്ല "

"അതാട ഈ സ്വാശ്രയത്തിന്റെ  ഗുട്ടന്‍സ്  ..അകത്തു വലുതായിട്ടൊന്നും വേണ്ടാ ..എന്നാല്‍ കീശയുടെ അകം നിറയുകേം ചെയ്യും..മുടി വെട്ടാന്‍ പോലും ഒരു ഐഡിയ ഒക്കെ വേണം"
മുടി വെട്ടുന്നതിനിടെ ഒരു ബ്രേക്ക് പറഞ്ഞു വെട്ടുകാരന്‍.

മിണ്ടാതെ ഇരുന്ന എന്റെ തലയില്‍ ഇവരുടെ ഒക്കെ സാമാന്ന്യ ജ്ഞാനവും തിരിച്ചറിവുകളും കൊള്ളിയാനായി..

വളരെ പണ്ടും ബാര്‍ബര്‍ ഷോപ്പ് വിപ്ലവങ്ങളുടെ എരി തീയില്‍  എണ്ണ കോരുന്ന ഇടം ആയിരുന്നല്ലോ..എത്ര തരം ബുദ്ധികളും  ബുദ്ധി മുട്ടുകളും വന്നു വെട്ടി മാറിയ പടക്കളം!

ഭിത്തിയിലെ  ശിവകാശി പോസ്ടരില്‍ " നീ ശ്രേഷ്ടതയിലേക്ക്  പോകാന്‍ ഒരുങ്ങിയാല്‍ നല്ലതിലെങ്കിലും  ചെന്ന് കൂടും "  പുഴയില്‍   കൊക്കുരുമ്മി  അരയന്നങ്ങള്‍ ..ഒരു കളി വഞ്ചി..ചിത്രം മനോഹരം..
അതിനു താഴെ  കയ്യില്‍  വൈന്‍ ഗ്ലാസുമായി മദാലസയായ  ഏതോ തമിഴ് നടിയുടെ ഉടയാട പകുതി മാറിയ ഒരു സിനിമാ പരസ്യം..പടത്തിന്റെ  പേര്‍ ആരോ ഇഷ്ടം കൂടി കീറി കളഞ്ഞു..
അന്ന്യം നിന്ന് പോയ ഓല കൊട്ടകകളുടെ  തിരു ശേഷിപ്പായി ആ പോസ്ടര്‍..

വിഷയം പിന്നേം കനത്തു..രാമചാര്‍  സട കുടഞ്ഞു.."ഒറ്റ മൂലി പ്രയോഗം കൊള്ളാമല്ലോ ..നിങ്ങള്‍ ഒരു കോടി രൂപ  ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പേരില്‍ നിക്ഷേപിച്ചാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ നൂല് കെട്ടു കഴിഞ്ഞുള്ള വിദ്യാഭ്യാസം  എഞ്ചിനീയറിംഗ്  , എം ബി ബി എസ ,നേഴ്സിംഗ് , എം ബി   എ  എന്ന് വേണ്ടാ ഏതു  വേണോ ആ വഴിയില്‍ റാങ്കോടെ പാസ്സാക്കും..ഇതിനു "സെല്‍ഫ് ഗ്രോയിംഗ്"   പാക്കേജ്  അഥവാ സ്വാശ്രയ വളര്‍ച്ചാ പദ്ധതി എന്ന് പറയും.."

"ഓഹോ മുടിഞ്ഞു..ഇതാ മോനെ മലയാളീടെ പുത്തി. "    അടുത്ത ഊഴക്കാരന്‍ കസേരയില്‍  കേറുമ്പോള്‍ പ്രതികരിച്ചു.." വെടക്കാക്കി തനിക്കാക്കുന്ന മറ്റേ പരിപാടി  ..മലയാളിക്ക് പണ്ടേ സ്വന്തം, അതിനു അവന്‍ പഠിച്ച സ്വാശ്രയ കോഴ്സ്  ഏതാണെന്ന്  അറിയില്ല."

ഞാന്‍ പുസ്തകം എടുത്തു ചില അനുഭവ സാക്ഷ്യങ്ങള്‍ എന്ന ഭാഗം ഒന്ന് വായിച്ചു.  രോഗം മാറിയവരുടെ  .. സാക്ഷ്യ പെടുത്തലുകള്‍  പോലെ..ഹൃദയാ വര്ജ്ജകം..

ചുരുക്കത്തില്‍...
മധ്യ തിരുവിതാന്‍ കൂറിലെ അല്ലെങ്കില്‍ ഉടായിപ്പിനു പറ്റിയ ഭൂ പ്രകൃതി നിറഞ്ഞ സ്ഥലത്തുള്ള ഒരു മേടിക്കല്‍ കോളജില്‍ പഠിച്ച ഏതോ അന്തപ്പാവി  പരീക്ഷയ്ക്ക് എഴുതി പോലും "പെണ്ണുങ്ങള്‍ക്ക്‌ കിഡ്നി ഇല്ലത്രെ..എന്നാല്‍ ആണുങ്ങളുടെ കിഡ്നി കാലിനിടയില്‍ കാണപ്പെടുന്നു എന്നും!"

പരീക്ഷ കടലാസ് നോക്കിയ ലേഡി അപ്പോതിക്കേരി  ചിരിച്ചു   ചിരിച്ചു കിഡ്നി പൊട്ടി മരിച്ചു എന്നും. ' ഇന്നത്തെ കാലത്ത്  കിഡ്നി ചിലപ്പോള്‍ അടിച്ചു മാറ്റിയിരിക്കാം അതിലെന്തു ചിരിക്കാന്‍."" '
അങ്ങനെ അയാള്‍ സാക്ഷ്യം അവസാനിപ്പിക്കുന്നു.

വേറെ ഏതോ ഒരുഗ്രന്‍ എഴുതി യിരിക്കുന്നു    "പാമ്പ്‌  തലയിലോ മറ്റോ കൊത്തിയാല്‍ ഒന്നും  സംഭവിക്കില്ല  കാരണം പാമ്പിന്‍ വിഷം മുകളിലോട്ടെ പോവുകയുള്ളു " "പിന്നെ  എട്ടാം ക്ലാസും  ഒളിച്ച്  ഓട്ടോം  ബിരുദം ആയുള്ള ഞങ്ങടെ  കോളജിന്റെ  "സീ ഈ  ഓ " യുടെ മുറുക്കാന്‍ ചെല്ലം ച്ചുമ്മുന്നത്  ഐ ഐ ടിയില്‍ നിന്നും വിരമിച്ച ഏതോ ഒരു പ്രൊഫസര്‍, പോരെ  അഭിമാനം...അസൂയക്കാരനും കാഷില്ലാത്തവനും പലതും പറയും.."
 "ഈ അറിവ് പകര്‍ന്നു തന്ന എന്നെ ഞാനാക്കിയ എന്റെ സ്ഥാപനത്തിന് നന്ദി. "

മറ്റൊരു സ്ഥാപനത്തില്‍ എം ബി എ പഠിയ്ക്കുന്ന രണ്ടു കുട്ടികള്‍    എഴുതിയിരിക്കുന്നു.
"പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് വന്നില്ല. .ഒരു സുഹൃത്തിന്റെ അടുത്ത് അഭയം തേടി  ..  ആ പാവം ഞങ്ങളുടെ  ആധി  കണ്ടു  വിവരം അന്ന്വേഷിക്കാന്‍ ഇറങ്ങി... ഞങ്ങള്‍ക്ക്   വേണ്ട ബിരുദ യോഗ്യത ഇല്ലേയില്ല പോലും   സര്‍വകലാശാലയില്‍ കിട്ടിയ പരീക്ഷ യുടെ അപേക്ഷയോടൊപ്പം  വയ്ക്കണ്ട ബിരുദ സര്‍ട്ടിഫിക്കറ്റ് കാണാത്തത് കാരണം പേരും നമ്പരും വച്ച് അന്വേഷിച്ചപ്പോള്‍  ഞങ്ങള്‍  പാസ് ആയിട്ടില്ല. .ഇത് ഞങ്ങള്‍ക്ക് അറിവുള്ളത് തന്നെ ..അപ്പോള്‍  എം ബി എ അഡ്മിഷന്‍ എങ്ങനെ കിട്ടി എന്ന അനാവശ്യ ചോദ്യത്തിന് ഞങ്ങള്‍  കൂളായി  മറു വെടി  വച്ചു...

"ഞങ്ങള്‍  ദുബൈലാ  വളര്‍ന്നതും പഠിച്ചതും  പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാ ചൈനയില്‍ പോകാമെന്ന് ..ഈ മുടിഞ്ഞ കണ്ട്രിയില്‍  പഠിക്കണ്ടാ എന്ന്.. ഡാഡിക്ക് അപ്പോള്‍ നോസ്ടാല്ജിയ ഇറങ്ങി വന്നു...അങ്ങനെ ബി കോമിനു ഞങ്ങള്‍ പ്രൈവറ്റ് ആയി പഠിച്ചു .    . എം ബി എ യും  ഇവിടെ തന്നെ   പഠിയ്ക്കണം എന്ന് മമ്മിയും ഡാഡിയും  ഒരേ പിടി വാശി. അവര്‍ ഈ കോളജിന്റെ സൈറ്റില്‍ പോയി.     ലാന്‍ഡ്‌ സ്കേപ്പും  യൂണിഫോമും  എല്ലാം ഇഷ്ടപ്പെട്ടു   പിന്നെ ഈ വാസ്തു  എന്നൊക്കെ പറയുന്ന മോടലിലുള്ള  കെട്ടിടങ്ങളും ..."

" വകയില്‍ ഒരു അങ്കിളിനെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ പറഞ്ഞു  ആദ്യം എത്രയോ ലക്ഷം കൊടുത്താല്‍ മതി  അഡ്മിഷന്‍ കിട്ടും ..പരീക്ഷ വരെ പഠിയ്ക്കാം അതിനുള്ളില്‍ പാസ് ആകണം ..അല്ലെങ്കില്‍ പിന്നെ കോടതിയില്‍ കേസ് കൊടുക്കണം  പക്ഷെ കോടതി ചെലവും കൊടുക്കണം  , വക്കീല്‍ ഒക്കെ എപ്പോഴും തയ്യാര്‍ എന്ന് പറഞ്ഞു.."""''

'' അപ്പോള്‍ അഡ്മിഷന്‍ സമയത്തൊന്നും  പാസ് ആകണ്ടായോ എന്ന്   പാവം  സുഹൃത്ത്‌  ചോദിച്ചപ്പോള്‍ ഞങ്ങള്‍   ചിരിച്ചോണ്ട് പറഞ്ഞു  "അതല്ലേ  മോനെ   ഈ സ്വാശ്രയം" " നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും..അല്ലെങ്കില്‍ നടത്തിക്കും.."

"എല്ലാം ആ പറഞ്ഞ അങ്കിള്‍ ശരിയാക്കി ..ക്ലാസ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ദുബായ് ഒക്കെ ഒന്ന് കറങ്ങി  വന്നു. യൂണിഫോമും ലാപ് ടോപ്പും  എല്ലാം കൊണ്ട് അങ്കിള്‍ എത്തി . ഞങ്ങളെ കോളജില്‍ ആക്കി.
"പാസായിട്ടില്ല എന്നൊന്നും  ചുമ്മാ കേറി  വെളമ്പി യെക്കരുത് " എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.."മറ്റു പലരും ഇത് പോലെ ഉണ്ട്..പരീക്ഷയ്ക്ക് മുന്പ് എങ്ങനെ എങ്കിലും  ബി കോം സപ്പ്ലി എഴുതി എടുക്കണം ..."

"അഥവാ ഞങ്ങള്‍ പാസായില്ല എങ്കില്‍ " ആ ചോദ്യത്തിന്  ഞങ്ങളെ വിഡ്ഢികള്‍ ആക്കി കൊണ്ട് അദ്ദേഹം പറഞ്ഞു..
"ഇത്ര നാളും ഞങ്ങള്‍ പഠിച്ചു .. പരീക്ഷ ആയപ്പോള്‍   സര്‍വകലാശാല  ഞങ്ങളുടെതല്ലാത്ത കാരണത്താല്‍  ഞങ്ങളെ എഴുതിക്കുന്നില്ല ..എന്ന് പറഞ്ഞു സാമാന്ന്യ നീതി തേടി നമ്മള്‍ ഒരു താല്‍ക്കാലിക ഉത്തരവ്     വാങ്ങും  പരീക്ഷ എഴുതാന്‍ ..പിന്നെ അതങ്ങനെ തുടര്‍ന്ന് പോകും  നിങ്ങള്‍ക്ക് നല്ല  പ്ലയ്സ്മെന്റും കിട്ടും"

"എന്തായാലും നിങ്ങള്‍ക്ക് എല്ലാ നന്മകളും" എന്ന് പറഞ്ഞു  പ്രിന്‍സിപ്പല്‍ കൈ തലയില്‍ വച്ച് അനുഗ്രഹിച്ചു . ഞങ്ങളുടെ അനുഭവത്തില്‍ ഒരു സ്വാശ്രയ കോളജില്‍ മാത്രമേ ഈ അനുഗ്രഹം കിട്ടു.
അപ്പോള്‍ മറ്റൊരാളുടെ കഥ പറച്ചില്‍.."  "' ഈ റീ  വാലുവേഷന്‍  മറ്റൊരു വലിയ  സ്വാശ്രയ അനുഗ്രഹ മാരിയാ ..ഒരിക്കലും ജയിക്കാന്‍ സാധ്യത ഈ  ജന്മത്ത്  ഇല്ലാത്ത  എന്നെ , അപ്പന്‍   എഴുപത്തഞ്ചു ലക്ഷം കൊടുത്തു നമ്മുടെ അടുത്ത ഒരു മെഡിക്കല്‍ കോളജില്‍ ചേര്‍ത്ത്..വരവും പോക്കും  ബെന്‍സ് കൂടിയ  ക്ലാസില്‍ ..പരീക്ഷയ്ക്ക്  അങ്ങ് തോറ്റു  റി  വാലുവേഷന്‍  ഉടന്‍ അപേക്ഷ നല്‍കി. ആ വണ്ടിയില്‍ തന്നെ ഒരു  ഉന്നത ബാരിസ്ടരേം"  കയറ്റി നേരെ പോയി..

ആ  റി  വാലുവേഷന്‍ അപേക്ഷ മാത്രംപരിശോധിച്ച് മാര്‍ക്ക്   ഒരാഴ്ചയ്ക്കുള്ളില്‍  അറിയിക്കണം എന്ന് ഒരു താല്‍ക്കാലിക നിര്‍ദേശം വാങ്ങി സര്‍വകലാശാലയില്‍  എത്തിച്ചു.  ഇനിയാ കളി..എം ബി ബി എസിന്  ഉത്തര കടലാസ് നോക്കുന്ന പാനലില്‍ ഉള്ളവരെ തപ്പി..ഒരു പേപ്പര്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ക്കു കിട്ടുന്നു എന്നറിഞ്ഞു..
അയാളുടെ  പുരയില്‍  പേപ്പറിന് മുന്പ് കുതിച്ചു  പാന്ജ്  എത്തി. ..ഓഫര്‍ ബെന്‍സ് ഈ ക്ലാസ് .

അങ്ങനെ ആ സംഭവം  നടക്കുന്നു. ഞാനെന്ന  ഡോക്ടര്‍  അറുപത്തി നാല് നിലയുള്ള ആതുര ശുശ്രൂഷ കേന്ദ്രത്തില്‍  കണ്സല്ട്ടിംഗ്  ഫിസിഷ്യന്‍ ആകുന്നു..അറുപത്തി മൂന്നാം നിലയില്‍  ആചാളി ഊച്ചാളി അല്ലാത്ത പെഷ്യന്സിനെ  അടി മുടി ചികിത്സിക്കുന്നു....കല്യാണം പൊടി  പൂരം ..ഇതേ തൂവല്‍ പക്ഷി തന്നെ കെട്ടുന്നു  (അവനിപ്പോഴും  നാല് സപ്പ്ലി ഉണ്ട്..)
 ഹായ്‌.  ഹണി മൂണ്‍   ഹിപ്പോക്രാട്ടസിന്റെ   ശവ   കുടീര ത്തിലേയ്ക്ക്  . "ഈ പണി കണ്ടു പിടിച്ചതിന്റെ നന്ദി അറിയിക്കാന്‍... ജയ്  ജയ് സ്വാശ്രയ വിദ്യ."

അപ്പോള്‍ മറ്റൊരുത്തന്‍ പറയുന്നു ..." ഞങ്ങളുടെ നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളജില്‍  ഞങ്ങളെ പഠിപ്പിക്കുന്ന  അധ്യാപകനും  ഒന്നാം വര്‍ഷ കാരനായ ഞാനും ഒന്നിച്ചാ   പുള്ളീടെ  സപ്പ്ലീം എന്റെ    മെയിനും     എഴുതുന്നെ..എന്തൊരു കൂട്ടായ്മ..പരസ്പരം കാണിച്ചാ എഴുതുന്നെ .. മുറി എല്ലാം അടച്ചാ എഴുത്തൊക്കെ ..നല്ല റിസല്‍ട്ടാ ..മറ്റെവിടെ കിട്ടും ഈ സൌകര്യങ്ങള്‍...?"

ഇനി ഒരാളുടെ സാക്ഷ്യം.." ഞങ്ങള്‍ പാസ് ആയാല്‍ രോഗികളെ മരുന്ന് മാറി കുത്തി വയ്ക്കും എന്നൊക്കെ പറഞ്ഞു കളിയാക്കുന്നവര്‍ അറിയാന്‍...  ഇതൊന്നും ഞങ്ങടെ നിര്‍ബന്ധം അല്ല..അപ്പനും അമ്മയും പറയുന്നു   ഞങ്ങടെ ഒക്കെ കുട്ടിക്കാലം അല്ലെങ്കില്‍ പട്ടിണി കാലത്ത് ചുമ്മാ മിടുക്കരാ എന്നും പറഞ്ഞു അങ്ങ് തിരുവന്തോരത്തും മറ്റും രാജാവിന്റെ വഹയാ എന്നൊക്കെ പറഞ്ഞു ചിലരെ ചേര്‍ത്ത് പഠിപ്പിക്കും ..നമ്മക്കൊന്നും എത്തി നോക്കാന്‍ പറ്റത്തില്ല..കാരണം നമ്മടെ ബുദ്ധി ഒക്കെ ഇത്തിരി അങ്ങ് കൊറഞ്ഞു പോയീ പോലും..ഇപ്പോഴല്ലിയോ നമ്മടെ കയ്യില്‍ ഈ പന്ത് വന്നത്  തണ്ടീം താരോം അറിയാത്ത നേതാകന്മാര്‍  നാല് കാശുണ്ടാക്കാന്‍ ഒപ്പിച്ചു തന്ന മാര്‍ഗം..
റെഡ് സ്ട്രീറ്റില്‍ പോലും ഈ വഴി തെളിയില്ലാ...
എറിഞ്ഞു കളിചോണം...പണം എറിഞ്ഞെങ്കിലെ പണം വീഴൂ "...മെറിറ്റ്‌ എന്നൊക്കെ പറയുന്നത് പഴം കഞ്ഞിയാ.."

അവസാനത്തെ ഒരാളുടെ അനുഭവ സാക്ഷ്യം കുമ്പസാരമായി.."  എക്സ്ക്യൂസ് മി ഏതു  കോളജിലാ   പഠിച്ചത്   എന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ ചോദിക്കും പോലും.. ഈ പാവം ഞങ്ങള്‍ക്ക് അങ്ങനെ ഒന്നും ഒരു മേല്‍വിലാസം വേണമെന്നില്ല..കാരണം  'ഉണ്ടാക്കുന്നവന്‍ അനുഭവിക്കുന്നില്ല ...അനുഭവിക്കുന്നവനോ ഉണ്ടാക്കുന്നുമില്ലാ..ഇതാ ഞങ്ങടെ മൂല മന്ത്രം.. മെരിറ്റും  അതിന്റെ വെലയും ഒന്നും ഞങ്ങള്‍ക്ക് അറിയില്ല അതൊക്കെ ഉള്ളവര്‍ ഉണ്ടോ എന്ന് പോലും..അവര്‍ക്ക് ... സോറി.      ഞങ്ങള്‍   ഒരിക്കലും  നേര്‍ക്ക്‌ നേര്‍ കല്യാണം കഴിക്കുകയോ  ഒഴിയുകയോ ഇല്ലാ..എല്ലാം   ഇവന്റ് മാനെജ്മെന്റ് "

പുസ്തകം മടക്കി   കസേരയില്‍ വച്ച് ഒന്ന് മൂരി നിവര്‍ന്നു..അപ്പോള്‍ രാമചാര്‍  കയ്യില്‍ ഇരുന്ന പുസ്തകം മേടിക്കാന്‍ പത്തു രൂപാ പയ്യന് കൊടുത്തിട്ട് പറഞ്ഞു.. "ഇതിനൊക്കെ തിരിച്ചടി വരും മോനെ  അന്ന് നീയും ഈ മുടി വെട്ടുന്നോനും അടി കിട്ടാതെ കാണും..ഇത് ലോക തത്വമാ "
രണ്ടു മൂന്നു സ്വാശ്രയ ബസുകള്‍ ചീറി പാഞ്ഞു പോകവേ ബാക്കി ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല .

സരസ്വതി നമസ്തുഭ്യം വരദേ  കാമ രൂപിണീ ...ടി വിയില്‍ വേറേതോ പരിപാടിയുടെ തുടക്കം..