Powered By Blogger

2010, നവംബർ 20, ശനിയാഴ്‌ച

എന്റെ പഴവങ്ങാടി ഭഗവതിയെ...

കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍  എ ബാച്ചില്‍ ഏതു   റാസ്കലാ  ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ"  എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ്  താഴെ ആ റാസ് കലിന്റെ  കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി  മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം "  മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ  ശാസ്ത  മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി.  അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന്   പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട്‌  ചേര്‍ത്ത് വച്ച്  പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ്    സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി   സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍  വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ. 

2010, നവംബർ 13, ശനിയാഴ്‌ച

മരണത്തിന്റെ നിറങ്ങള്‍

മരണത്തിനും  ദുഖത്തിനും ശ്രുതി ഒന്നാകയാലാകം നിറം കറുപ്പ് . ഏതോ ചിത്രകാരന്റെ ഭാവനയെ അല്ലെങ്കില്‍ ഇരുട്ടിനെ തന്നെ ആരോ കടം കൊണ്ടതാകാം.
ദുഖത്തിന് ഇന്നും ഏതാണ്ട് ആ ഗതി തന്നെ എന്ന് തോന്നുന്നു...ചുവപ്പന്‍ സ്വപ്നങ്ങളും കരിഞ്ഞു വീഴുമ്പോള്‍ നിറം കറുപ്പാണ് ... പ്രേമ നൈരാശ്യങ്ങള്‍ ..കട കെണികള്‍ ഒക്കെ ദുഃഖ നിറം കറുപ്പെന്നു  ഓതുന്നു...ആത്മഹത്യാ കുറിപ്പുകളുടെ നിറം എന്താണാവോ...ഇപ്പോഴത്തെ മഷി പടരാറില്ല  ...
പക്ഷെ പണ്ട് മരിച്ചവനെ പൊതിഞ്ഞിരുന്നത് സമാധാനത്തിന്റെ നിറമായ വെള്ളയില്‍ ആയിരുന്നു. സമാധാന യാത്രയുടെ തുടക്കത്തില്‍ ഓരോ  യാത്ര അയപ്പിനും ഈ നിറം..
പിന്നെ പിന്നെ പുതപ്പിന് മഞ്ഞ, പച്ച ,ചുവപ്പ് ,നീല  ഒക്കെ ആയിനിറം ..ഇപ്പോള്‍ സ്വര്‍ണ തൊങ്ങലുകളും തുന്നി മുന്തിയ  തുണി പൊതിയില്‍ മരിച്ചവന്‍ കിടക്കുമ്പോള്‍...ദുഃഖം   വൈദ്യുതി പോസ്റ്റില്‍ കരിം കൊടിയായി കെട്ടി വയ്ക്കപ്പെടുന്നു.
ദുഃഖം എന്ന് ദുഖത്തിന് വേണമെങ്കില്‍ സമാധാനിയ്ക്കാം..
പക്ഷെ മരണ പെട്ടവന്റെ വീട്ടിലയ്ക്കുള്ള വഴി കാട്ടിയാണ് ആ കൊടി  അടയാളം എന്നറിയുമ്പോള്‍ ദുഖത്തിന് എന്ത്  ദുഖമായിരിയ്ക്കും ...

മരണം ദുഖത്തെ കൈ വിട്ട്  ആഘോഷങ്ങളുടെ ,നിറങ്ങളുടെ പുറകെ പോകുമ്പോഴും ദുഃഖം വെറുതെ പുലമ്പുന്നുണ്ടാകാം.....കൂട്ടു കാരാ നീ അനിവാര്യമായ സത്യം എങ്കിലും  ചിരന്തനമായ സത്യം ഞാന്‍ തന്നെ...
അക്കര പച്ച കണ്ടു പോകല്ലേ...നീ ഇട്ടിട്ടു പോയ ശ്രുതികള്‍ ആര് സാധകം ചെയ്യും..
അന്നത്തിനു വകയില്ലാത്തവനും  നിത്യ രോഗിയും  മുന്‍ പറഞ്ഞ ദുഖിതരുമോ?
അവര്‍ക്കെന്തിനു നിന്റെ സംഗീതം..നിത്യം ശ്രുതി ചേര്‍ന്ന് പോവുകയല്ലേ...
നിന്റെ സമ്പന്നതകളില്‍ അവരെ കൂടി ചേര്‍ക്കൂ കൂട്ടുകാരാ...ഈ കറുപ്പും ..ശ്രുതിയും എന്റെ സ്വന്തം .
കരിം കൊടി എന്റെ കൊടി അടയാളം.
ഉപ്പിട്ട കണ്ണ് നീര്‍ എന്റെ കരിക്കാടി.

2010, നവംബർ 6, ശനിയാഴ്‌ച

കുടിയന്മാര്‍ക്ക് ഒരു കടി.

അയേല്‍ കിടക്കുന്ന ചെണ്ട ആര്‍ക്കും കൊട്ടാം...അല്ലെങ്കില്‍ വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ആരുടെയും തലേല്‍ അടിയ്ക്കാം...പ്രത്യേകിച്ച് പുറം പൂച്ചിനു നോബലിനും അപ്പുറം വല്ല പ്രൈസും" ഉണ്ടെങ്കില്‍ അത് കിട്ടുന്ന മലയാളത്താന്"!

പഞ്ചായത്തുകളുടെ നെഞ്ചം പറിയ്ക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു...ചട്ടീം കൊട്ടേം തേച്ചു കഴുകി..മൂക്കള പിള്ളേരെ എടുത്ത് ഒക്കത്ത് വച്ച് ഉമ്മ കൊടുത്ത പലരും പ്രതിരോധ കുത്തിവയ്പ്പെടുക്കാന്‍ പരക്കം പായുന്നു....
തോറ്റവന്‍ ആരെ കണ്ടാലും കിണ്ണം കട്ട മാതിരി ഒരു കൂതറ നോട്ടവും ഭാവവും..
പത്ര പ്രസ്താവനകള്‍ പന്നി പ്രസവമായി ദേ കിടക്കുന്നു...എന്തെല്ലാം കാര്യങ്ങളാ നമ്മുടെ ബുദ്ധി രാക്ഷസന്മാര്‍ ചില്ല് മേടകളില്‍ ഇരുന്ന് ചുമ്മാ കീഴ് ശ്വാസവും വിട്ട് കീച്ചുന്നത്!
ജാതി മതം ഒന്നാംതരം..ജനങ്ങളിലേയ്ക്ക് പലതും എത്തിയില്ല...(അയച്ചിട്ടേ ഉള്ളൂ!) അഴിമതിയും കുടിപ്പകയും ജനം മടുത്തു...എന്നിങ്ങനെ അനവധി കണ്ടെത്തലുകള്‍ ...എല്ലാ കാലത്തും അവസരം പോലെ ഉറയില്‍ നിന്നും മലയാളി എടുത്തു വീശുന്ന അവസര വാദം " അതിനായിരുന്നു കൂടുതല്‍ വോട്ട് എന്നും ചിലര്‍...അങ്ങനൊരു "വാദം" ഇല്ലെങ്കില്‍ പിന്നെങ്ങനാ ഇത്രയും ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഈ ട്ടാ വട്ടം മലയാളത്തില്‍ കുനു കുനെ മുളച്ചു പൊന്തുന്നത്?
അവസാനം എല്ലാരും പല്ല് കോര്‍ത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നേം വരുന്നു പ്രസ്താവന കുഞ്ഞുങ്ങള്‍.."മദ്യത്തിനു എതിരായിരുന്നു വിധി"!!!!  വായിച്ചതും ഒരു നൂറെടുത്തു വി കെ എന്‍ ഭാഷയില്‍ നീറ്റായിട്ടങ്ങു വിഴുങ്ങി...
എടാ ദൈവമേ അങ്ങനെയും ഒരു പഠനമോ..എന്താ മലയാളീടെ ബുദ്ധി...എന്തായാലും സെക്സ് ടൂറിസം, മസ്സാജ് ഇതെലൊന്നും കേറി പിടിച്ചില്ല ...അതേല്‍ പിടിച്ചാല്‍ വിവരം അറിയുമെന്ന് പേടി ആണോ എന്തോ...
കുടിക്കുന്നവനെ കുഷ്ഠ രോഗിയെപ്പോലെ കാണുകയും കുടിക്കാനുള്ളത് കൊടുക്കുന്നവനെ പാദം കഴുകി സ്വീകരിയ്ക്കുകയും അവന്‌ രാജ്യ സഭയില്‍ വരെ ഇരിപ്പിടം കൊടുക്കുകയും ചെയ്യുന്ന പണി ഒരു ഗോളാന്തര വാര്‍ത്ത തന്നെ!!
നല്ല ഇടയന്മാര്‍ വലിയ കരിമീന്‍ മുള്ള് തൊണ്ടയ്ക്കു പോകാതെ നുണഞ്ഞു  ഇറക്കുന്നതും ഈ കള്ള് കച്ചോടക്കാരന്റെ വഹയായി തന്നെ...അവരോടൊപ്പം ചേരുന്നത് മാന്യത...എന്നാലോ അവന്‍ ചവിട്ടി നില്‍ക്കുന്ന നിലപാട്  "തറ" യായ കുടിയന് സ്വസ്ഥത ഇല്ല.   അവനെ കുടിപ്പിച്ചത്‌ കൊണ്ടാ ഭൂരി പക്ഷം കുറഞ്ഞത്!   ശരിയാ...ബെവ്കൊയിലെ ഈ മുടിഞ്ഞ ക്യു നില്പ് ഒരു കാരണം ആകാം...ബസ് സ്ടോപ്പുകള്‍ തോറും ഈ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ....

നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും...!!!

ഭൂമിയുടെ അച്ചുതണ്ട് തിരിയ്ക്കുന്ന അറിവുള്ള പെരുമാള്‍ മാരെ...എത്രയോ അടവുകളില്‍ മലയാളി നിത്യ അഭ്യാസം നടത്തുമ്പോള്‍ ...എത്രയോ തട്ടിപ്പും വെട്ടിപ്പും പത്ര താളുകള്‍ നിറയ്ക്കുമ്പോള്‍ അമ്മയും മകളും മകനും എല്ലാം കൂടി വാണിഭം മൊത്തമായി അങ്ങ്  നടത്തുമ്പോള്‍   .... ഇത്തിരി കുടിയന്മാരെ അങ്ങ് ചുമ്മാ വിടണേ...
അല്ലെങ്കില്‍ ഈ കള്ള് വില്‍ക്കുന്ന കുഞ്ഞാടുകളെ തെമ്മാടി കുഴികാട്ടി ഒന്ന് "മെരട്ടി "നോക്കിയ്ക്കാട്ടെ..
അപ്പൊ പിള്ളയ്ക്ക് ചൊറി" അറിയാം...  
അവര് തന്നിട്ടല്ലിയോ ബാറുകളില്‍ അടിയങ്ങള്‍ കേറി പോകുന്നത്...അതില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തമായി സാധനം ഉണ്ടാക്കുകയോ...ഉള്ളിടത്ത് നിന്നും കടത്തുകയോ ഇല്ല. ഇത് സത്യം സത്യം!
കാരണം ലോകത്തെങ്ങും മദ്യ വില്പന ഇല്ല കുടിയന്മാരില്ല ...തെരഞ്ഞെടുപ്പും ഈ തരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളും ഇല്ലല്ലോ...തമ്പുരാനെ...ഇലിയഡും   ബൈബിളും രാമായണവും ഒന്നുമില്ല.  പോയ കാലങ്ങളില്‍ ഒന്നും ഈ കച്ചോടോം ഇല്ലായിരുന്നു...ഒരു പാര്‍ടി മാത്രമേ ജയിചിട്ടുമുള്ളൂ  ...ഹൈ !!

മൂന്ന് നേരം മൃഷ്ടാന്നം....ശ്രി  സുരേഷ് ഗോപിയുടെ ഡയലോഗ്  നൂറ്റൊന്നു ജപിച്ചു കൊണ്ട്...സമസ്ത പ്രാണി ചരാ ചരങ്ങളോടും  മദ്യ വിമുക്ത സ്വപ്നം പങ്കു വയ്ക്കുന്നതിന്റെ നിര്‍വൃതിയില്‍ ഒരു പാവം "കുഴിയന്‍"!!!!!