Powered By Blogger
ഹാസ്യം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹാസ്യം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ഡിസംബർ 28, ചൊവ്വാഴ്ച

പുത്താണ്ട് നല്‍ വാഴ്വുകള്‍!

കഥ പറഞ്ഞു പറഞ്ഞു വര്ഷം ഒന്നൂടെ പോയി. 
മാവും ചന്ദനവും ചിത്രങ്ങളില്‍ ഒതുങ്ങുന്ന കാലം ഈ മലയാളത്തില്‍  ദൂരെയുമല്ല. റബ്ബര്‍ വിറകു ശവ ദാഹത്തിനു എടുക്കും വരെ  -  ചാണക വരളിയോടു കുറെ കൂടി അടുക്കുന്നു ജീവിതം.
അധികം സാന്ത്വനങ്ങള്‍ക്ക് (palliative treatment ) ഇട വരാതെ നേരത്തെ വണ്ടി കിട്ടി പോകാന്‍ കഴിഞ്ഞാല്‍ ഈ കുണ്ടും കുഴീം കുറച്ചു സഹിച്ചാല്‍ മതിയായിരുന്നു.
കൂട്ടത്തില്‍ അറിയാതെ ഞെട്ടുന്ന വര്‍ത്തമാനങ്ങളും ഇല്ലാതെ  കഴിയ്ക്കാമായിരുന്നു.

ഇവിടെ കഥ ഒരു പാവം ഗര്ദ്ദഭന്റെ ശുഭാപ്തി വിശ്വാസം എന്ന ഗുണ പാഠം. ഇക്കണ്ട ജീവിതം അത്രയും ജീവിച്ച ഇന്നും അനുഭവിച്ച എല്ലാ നര ജന്മത്തിനും വരും കാലത്തും   ഈ ആത്മ വിശ്വാസം പിടി വള്ളിയാകട്ടെ!

അലക്ക് കാരനും കഴുതയും എത്രയോ തലമുറകളായി കര്‍ണാ കര്ണി പറഞ്ഞു വന്നതും ..പുസ്തകത്തില്‍ പഠിച്ചതും . 
ശ്രീ ജോണ്‍ അബ്രഹാമിന്റെ ഒരു നായകനും..ശബരിമല,  എരുമേലി ..ഊട്ടി കൊടൈ ഇവിടുത്തെ ഒക്കെ നിത്യ സാന്നിധ്യവും ഒക്കെയായ കഴുത എന്ന വിളിപ്പേരില്‍ മാത്രം സ്വഭാവം വിളിച്ചു പറയുന്ന പാവം...
(ആനയ്ക്ക് ആനത്വം..പട്ടിയ്ക്കു പട്ടിത്വം ഒക്കെ ഉണ്ടെങ്കിലും കഴുത" എന്ന പോലെ ഒരു വിളി മോശം ഇല്ല! അല്ലെങ്കില്‍ മനുഷ്യത്വം മനുഷ്യനു ഇല്ലാതായപ്പോളും ഈ കാലത്ത് കഴുത തന്റെ സ്വത്വം നില നിര്ത്തുന്നു!)
ബാലരമ ..കളിക്കുടുക്ക ചന്താ മാമ ..ബാല ഭൂമി എല്ലാത്തിലും എല്ലും തോലുമായി നാക്ക് നീട്ടി പല്ലും കാണിച്ചു ..വാരി എല്ലുന്തിയ ഒരു കഴുതയും പുറത്തു അസ്സാംമാന്ന്യ വലിപ്പത്തില്‍ ഒരു വിഴിപ്പു ഭാണ്ടവും..(ടു ജി സ്പെക്ട്രം പോലെ)
കൂടെ തലേല്‍ കെട്ടും ..ചുരിദാറും ഒക്കെയായി ഒരു അലക്ക് കാരനും!

നമ്മുടെ കഴുതയും ഒരു വയ്യാത്തവന്‍ ആയിരുന്നു .  അലക്ക് കാരനോ ,  "വയ്യ" എന്ന് പോലും  കഴിഞ്ഞ അവസ്ഥയിലും..കഥ കേരളത്തില്‍ ആയതു കാരണം ആകാം.

അലക്കുംകഴിഞ്ഞു വരുപോള്‍ ശകലം ദേശി ദാരു" എവിടുന്നെങ്കിലും ചെലുത്തുകേം ചെയ്യും.  അലക്കിന്റെ ക്ഷീണം മാറണ്ടേ! അതിനു എത്ര നേരം വേണമെങ്കിലും വൈകുന്നതില്‍ ഒരു കൊടുമയും ഇല്ലൈ..പക്ഷേ ഈ കഴുത ഒന്ന് സ്ലോ മോഷന്‍ ആയാല്‍..കഥ വേറെ ആകും..

തിരികെ വീട്ടില്‍ എത്തിയാല്‍  ഏതെങ്കിലും കോണില്‍ വാസ്തു ഒന്നും നോക്കാതെ - ച്ചാല്‍ .. ഉടുത്തിരിക്കുന്ന വഹകള്‍ അരൂടം മറയ്ക്കുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ - ഭാര്യയോടു മൂന്ന്  കൂട്ടം പറഞ്ഞു കിട്ടുന്നതും വാങ്ങി  നാല് കാലും പറിച്ചു   ഒരു കിടപ്പും, ശ്ര്ര്‍ ശ്ര്ര്‍ എന്നുള്ള കൂര്‍ക്കോം ഇടയ്ക്കിടെ ഒരു പിറു പിറുപ്പും അന്നത്തെ ഡ്യുട്ടി ഓവര്‍.

ഇത് കണ്ട ഭാര്യ അരിശം തീര്‍ക്കുന്നത് മൊത്തം കഴുതച്ചാരോടും ഒന്നുമറിയാത്തവന്‍ സാധു ...അന്നം പോയിട്ട്  വെള്ളം പോലുമില്ലാതെ  ഉറങ്ങും. പിന്നേം രാവിലെ ഭാണ്ടവും പേറി...ഇപ്പോഴത്തെ പള്ളിക്കുടം പിള്ളാരുടെ മാതിരി ഒരു പോക്കാ...ആവര്‍ത്തന വിരസതയ്ക്കും ഒഴിവില്ലാ കാലം.

ഒരു സമാധാനോം ഇല്ലാത്ത ഈ  വേളയില്‍  ഒരു സായം സന്ധ്യയില്‍ വരുന്നു പഴയ കൂട്ടുകാരനും ക്ലാസ് മേറ്റുമായ  കോവര്‍" എന്ന കഴുത..
"എന്റെ ഖല്‍ബിലെ " എന്നുള്ള പാട്ടും  പാടി ..തടിച്ചു കൊഴുത്ത്  ഒരു ഗുസ്തി സ്ടയിലില്‍...ഗ്ലാമര്‍ താരമായി..
വന്നപാടെ പുരയുടെ ഒരം ചാരി ക്ഷീണിതനായി കിടന്ന നമ്മുടെ സുഹൃത്തിനോട്‌ പറഞ്ഞു.."എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...നല്ല മലയാളീടെ കൂട്ട് വല്ലോം തിന്നു ചുമ്മാ  വല്ലോന്റേം കൊതീം  ഞോണേം  പറഞ്ഞു ഇരുന്നു കൂടെ?"

കണ്ണ് ചിമ്മി നമ്മുടെ കഴുതന്‍ പറഞ്ഞു..."അളിയാ നിന്നെ കണ്ടിട്ട് എനിയ്ക്ക് അസുയ തോന്നുന്നു...എന്റെ വിധി അല്ലാതെന്താ..വിധിയ്ക്കു വേലി കെട്ടാനോ പതിച്ചു നല്‍കാനോ മുന്നാറിലെ വില്ലേജ് അപ്പീസര്‍ക്കും പറ്റില്ല.."

"നീ എന്റെ കൂടെ വാ..നമുക്ക് ചന്ത മുക്കിലും പെട്ടി കടകളിലും മാത്രം ഒന്ന് കറങ്ങിയാല്‍ അന്നത്തെ അന്നം കുശാല്‍..ഈ അലക്ക് കാരന്റെ കൂടെ  നിന്ന് നീ ആഹാരം ഇല്ലാതെ ചാകണ്ടാ..ഞാന്‍ കൊണ്ട് പോകാം.." ക്ലാസ് മേറ്റിന്റെ സ്നേഹം.

ചിന്താ മഗ്നന്‍ ആയി നമ്മുടെ കഴുത ..എന്നിട്ട് പറഞ്ഞു.."അളിയാ നീ എനിയ്ക്ക് ഒന്ന് രണ്ടു ദിവസോം കൂടി താ"
"ഉം..അതെന്താ രണ്ടു ദിവസം കഴിഞ്ഞു നിന്നെ അയാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോകുമോ"  കൂട്ട് കാരന് ചൊറിഞ്ഞു വന്നു..
ഒരു നല്ല വഴി പറഞ്ഞപ്പോള്‍..അതിനും അവധി..

വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി  ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു...
"ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..."
അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു.  ... അലക്കൊഴിഞ്ഞ നാളകള്‍!
അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ നടന്നു പോയ വഴി ചിന്താമഗ്നനായി പോയി....തലയില്‍ കൂടി പുക വന്നു ..

ഈ കേരളത്തില്‍ ഇതല്ല ഇതിനപ്പുറവും നടക്കും..
"ഭര്‍ത്താക്കന്മാര്‍ ബെവ്കൊയിലും , പര നാരീ പരിണയത്തിലും , ചൂതിലും  ഒക്കെ .. അലക്കി അലക്കി വെളുക്കുന്നു ... വിഴുപ്പായി വീടിന്റെ മൂലയില്‍ കിടക്കുന്നു..
ഭാര്യമാര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ റിയാലിറ്റി ഷോകളും കഴിഞ്ഞു മൊബൈലില്‍ വിളിപ്പുറത്ത് വരുന്ന  കാമുകന്മാര്‍ക്കു കൊട്ടേഷന്‍ കൊടുക്കുന്നു.. അങ്ങനെ കീചകന്‍ ഭീമനെ കൊല്ലുന്നു എന്നിട്ടോ ...
കാമുകിയുടെ മകളെ റിയാലിറ്റി ഷോയില്‍ കീഴ്പ്പെട്തുന്നു...
അനന്തരം അമ്മയും കാമുകിയും ഭാര്യയും ചേര്‍ന്ന് ആലപ്പുഴ  യന്ത്രം പിരിച്ചുണ്ടാക്കിയ കയറില്‍ എത്താ മരക്കൊമ്പില്‍ ഉഞ്ഞാല്‍ ആടുന്നു..'
ശേഷം അനന്തം അജ്ഞാതം അവര്‍ണ്ണനീയം!!

കഴുത ജന്മം പുണ്ണ്യ ജന്മം എന്ന് മനസാ നിരൂപിയ്ക്കുന്നു.

വരും വര്ഷം അലക്ക് കാരന്റെ കഴുതയുടെത് പോലെയോ  അല്ലെങ്കില്‍ കൂട്ടുകാരന്റെ ആത്മഗതം പോലെയോ......എല്ലാവര്ക്കും നല്ലതായിരിക്കട്ടെ !!!!!! നമുക്കും പ്രതീക്ഷിയ്ക്കാം...പലതും!!!!
പുത്താണ്ട് നല്‍ വാഴ്വുകള്‍!

2010, ഡിസംബർ 21, ചൊവ്വാഴ്ച

ക്രിസ്തുമസ് സമ്മാനം.

ഇത് പോലെ  ഒരു ക്രിസ്തുമസ് കാലം. തണുപ്പും പുതപ്പും ഒന്നുംവേണ്ട ഡിസംബര്‍ ഓവന്‍ ...തന്നേമല്ല അന്നും സാധനങ്ങള്‍ക്ക്  തീ വെലയായത്  കാരണം നല്ല ചൂട്..


 മുന്നേ റിട്ടയര്‍  ചെയ്ത അധ്യാപക ദമ്പതികള്‍ , മക്കള്‍ മൂവരും കുവൈറ്റ്‌  അവരുടെ കുഞ്ഞുങ്ങളുടെ സി ഡി പടം , പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം പെട്ടിയില്‍ ഭദ്രം. പറമ്പില്‍ പണിയ്ക്ക് വരുന്ന തോമാച്ചനും തങ്കമ്മേം പിന്നെ മനോരമേം പറയുന്നത് വേദ വാക്യം. ഒരു പോമറേനിയന്‍ രണ്ടു പൂച്ച ..പോമറേനിയനെ മൂത്ത മരുമോളുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നതാ ..അതിന്റെ കിടപ്പ് സോഫയിലും. പൂച്ച തനക്മ്മേടെ ഗിഫ്റ്റ് ! അതിന്റെ വിശ്രമം വിറകു പുരയില്‍.
അങ്ങനെ ബാങ്കും ,ആശു പത്രീം ,  ഒട്ടുപാലും,  ടി വിയും ഒക്കെയായി  കാലം പോകുമ്പോള്‍ രണ്ടു പേര്‍ക്കും ഒരു ആലോചന ...

ഏറെ നാളായി മിണ്ടാട്ടമില്ലാതിരുന്ന അളിയന്റെ വീട് വരെ ഒന്ന് പോയി. അളിയനേം അലീസിനേം ഒന്ന് കാണുക അവരും തനിച്ചാ പിള്ളാരെല്ലാം യു. കെയില്‍ . അല്പസ്വല്പം ഒടക്കൊക്കെ ഉണ്ടെങ്കിലും കൂടപ്പിറപ്പല്ലേ...പ്രശ്നങ്ങള്‍ പറഞ്ഞാല്‍ തീരാവുന്നതെ ഉള്ളൂ താനും ..

മലബാറില്‍ ജോലി ചെയ്യുമ്പോള്‍ ശകലം വസ്തു നാട്ടില്‍ വാങ്ങിപ്പിച്ചത് അളിയന്‍ സ്വന്തം പേരില്‍ അങ്ങ് കൂട്ടികളഞ്ഞു!
വല്യ അവധിയ്ക്ക് നാട്ടില്‍ വന്നു വില്ലേജ് ആപ്പീസില്‍ കരം അടയ്ക്കാന്‍ ചെന്നപ്പോഴാ ..ഇടി തീ പോലെ കാര്യങ്ങള്‍
കര്‍ത്താവെ എന്തും മാത്രം വാ അലച്ചുണ്ടാക്കിയ പൈസയാ..
ചോദിക്കാന്‍ ചെന്നപ്പം അളിയന്‍ പട്ടാളത്തില്‍ നിന്നും കൊണ്ടുവന്ന ഇരട്ട കുഴല്‍ തുപ്പാക്കി എടുത്ത് പൊടി ഊതി...

അന്ന് പിരിഞ്ഞതാ ..റിട്ടയര്‍ ചെയ്തു വന്നിട്ടും ആലീസിന്റെ അപ്പച്ചന്‍ ചത്തിട്ടും പോയില്ല.

എന്നാ പിന്നെ ഇന്നൊന്നു പോകാം ...വഴീലെ കടേന്നു  ഒരു പ്ലം കേയ്ക്കും വാങ്ങി .. പഴയ ബജാജ് ചേതക്ക് ചരിച്ചു വച്ച് നാലാമത്തെ ചവിട്ടിനു ഉഷാറാക്കി ...ഭാര്യയെ  പുറകില്‍ ഇരുത്തി ...ആങ്ങളയെ കാണാന്‍  വെട്ടു വഴികള്‍ താണ്ടി ഘോരമാം റബ്ബര്‍ തോട്ടങ്ങള്‍ക്കും വളവുകള്‍ക്കും ചില്ലറ മുക്കുകള്‍ക്കും (ജമ്ഷന്‍!) ശേഷം "ബെതെസ് ദ" എന്ന്  ഗേറ്റില്‍ എഴുതിയ വീട്ടില്‍ ചെന്നു...

വല്യ ലോഹ്യം ഒന്നും ആരും കാണിച്ചില്ല..അളിയന്‍ ക്രിസ്തുമസ് കോട്ട കാന്റീനില്‍ നിന്നും കൊണ്ടുവന്നത് ചൂട് മാറാതെ പൊട്ടിച്ച് വച്ചു..പ്രേസ്ടിജ് " വിസ്കി കുടിച്ചിട്ടും ഒത്തിരി ആയി ..പണ്ട്  കലോത്സവത്തിന് പിള്ളേരെ മലപ്പുറത്ത്‌ കൊണ്ടു പോയപ്പം ബ്രാണ്ടി ഷാപ്പീന്ന് വാങ്ങി കഴിച്ചതാ..ബാറില്‍ ഭയങ്കര കൊല്ലലാ എന്ന് ചാക്കോ സാര്‍ പറഞ്ഞിട്ടുണ്ട്.


ഉച്ചയ്ക്ക് നല്ല വാള കറീം കപ്പേം കൂട്ടി ഒന്ന് പിടിച്ചു.
അളിയനുമായി ഇത്തിരി വസ്തു  പ്രശന്മൊക്കെ പറഞ്ഞു..പരിഹാരം ഒന്നും ഊരി തിരിഞ്ഞു വന്നുമില്ല.
എന്നാ പിന്നെ കിട്ടിയത് മിച്ചം.. പിന്നേം രണ്ടു പട്ടാളം കൂടി  അകത്തും ആക്കി.
വെയില്‍ താണു നിന്നപ്പോള്‍ തിരികെ യാത്ര എന്നും പറഞ്ഞു ഇറങ്ങി..അപ്പോഴും ഒരു അവാര്‍ഡു മോടലില്‍ ഉള്ള സംസാരമേ ഉള്ളു..ഒന്ന് നോക്കി പത്തു മിനിറ്റു കഴിന്ജ്  ഒരു മറുപടി...

ഭാര്യ കേറിയതും വളവുതിരിച്ചു മെയിന്‍ റോഡിലേയ്ക്ക് പാഞ്ഞു പോയി ദമ്പതികള്‍..
മാര്‍ഗ മദ്ധ്യേ വസ്തുവും വീതവും മറ്റും സംസാരമായി..അളിയന്റെ ചെല ചെല തട്ടിപ്പ് വിദ്യകളെപ്പറ്റി അല്പം ഉറക്കെ പറഞ്ഞു കൊണ്ടാണ് രണ്ടു പേരും സ്കൂട്ടറില്‍ വരവ്. ഭാര്യ എല്ലാം മൂളി കേക്കുന്നുമുണ്ട്,ഇടക്കിടെ ശരിയാ എന്നൊരു താങ്ങും...കാരണം വീട്ടില്‍ ചെന്നാല്‍ ഒരു സ്വസ്ഥത കിട്ടണമല്ലോ...
വളവു തിരിഞ്ഞു നാലുംകൂടിയ കവലയും കഴിഞ്ഞ്..അളിയന്റെ കൊള്ളരുതായ്മ ഉറക്കെ പറഞ്ഞു കൊണ്ട് അളിയന്‍ സ്കൂട്ടര്‍ സാക്ഷാല്‍ ചെതക്കായി പായിച്ചു..ഇടക്ക് ഒരു സംശയം ഭാര്യേടെ മൂളല്‍ കേള്‍ക്കുന്നില്ലയോ എന്ന്..അതോ ഇനി ആങ്ങളയെ കുറ്റം പറഞ്ഞത് പിടിക്കായ്ക ആണോ ...
തിരിഞ്ഞു നോക്കി ..കര്‍ത്താവേ ഭാര്യ പുറകില്‍ ഇല്ല!
ഒറ്റ കാലില്‍  ചവിട്ടി തിരിച്ചു  വിട്ടു  ഒന്നര കിലോ മീറ്റര്‍ ..നാലും കൂടിയ കവലക്കല്‍ ഒരാള്‍ക്കൂട്ടം ..സോഡയും മറ്റും പൊട്ടിയ്ക്കുന്നു...ആരോ കാനയില്‍ കെടക്കുന്നു...
ചെന്ന് നോക്കിയതും ഒരു തടി മാടന്‍ "അളിയനെ തെറി പറഞ്ഞു പോയ പോക്കില്‍ പെങ്ങളെ തെള്ളിയിട്ടു കൊല്ലാനായിരുന്നു ..എല്ലിയോടാ ..മൈ..."
വലത്തേ ചെവിക്കുറ്റി വഴി ഒരു പൊന്നീച്ച പറന്നു..പറന്നു റബ്ബര്‍ തോട്ടത്തിലേയ്ക്ക് പോയി..
"അയ്യോ തല്ലല്ലേ ..എന്നും പറഞ്ഞു കാനയില്‍ വീണു കിടക്കുന്ന ഭാര്യ രക്ഷക്കെത്തി.."വളവു തിരിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും തെന്നി പിടി വിട്ടു പോയതാ  ..അല്ലാതെ ഒന്നുമല്ലേ..അങ്ങേരെ തല്ലല്ലേ.."
"ഈ വയസ്സാം കാലത്ത് അടങ്ങി വീട്ടില്‍ എങ്ങാനും ഇരിക്കാനുള്ളതിനു ഇറങ്ങിയെക്കുന്നു രണ്ടെണ്ണം.."
പണ്ട് പഠിപ്പിച്ചു വിട്ട  ആരോ ആകാം, അല്ലെങ്കില്‍ ഏതോ അനുഭവസ്ഥന്‍ !
വസ്തു ഇനി അളിയന്‍ വച്ചോട്ടെ. മലബാരിലെങ്ങാനും  പത്തു സെന്റു വാങ്ങി അങ്ങോട്ട്‌ മാറണം...മനസാ നിരൂപിച്ചു.

ഒറ്റ ചവിട്ട്നു ചേതക്ക് ..ഉയര്‍ന്നു പറന്നു..
"പിന്നേ.. കവലയ്ക്കല്‍ അന്തി പച്ച കാണും അവിടുന്ന് ശകലം മോതയോ ..കേരയോ വല്ലോം വാങ്ങണം..നാള കഴിഞ്ഞല്ലിയോ ക്രിസ്തുമസ് ശകലം വേവിച്ചങ്ങു വച്ചേക്കാം...നമ്മള്‍ രണ്ടുമല്ലേ ഉള്ളു..വൈകിട്ട്  പിള്ളേര് വിളിക്കുമ്പം ചോദിക്കും എന്നതാ അമ്മച്ചി ക്രിസ്തുമസ് സ്പെഷിയല്‍ എന്ന്.."


ഒന്നും മിണ്ടാതെ ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മെല്ലെ ഓടിച്ചു പോയി നമ്മുടെ സാര്‍.!

2010, ഡിസംബർ 11, ശനിയാഴ്‌ച

അയേം കെട്ടി മറേം ഇട്ടു...

സംഭവ കഥ എന്ന് പറയുന്നു...അല്ലെന്നും..രണ്ടായാലും ഇപ്പോള്‍ കഥയ്ക്കുള്ള സ്കോപ്പേ കാണുന്നുള്ളൂ...
അളിയന്‍ വാസു പശു വളര്‍ത്തല്‍ ലോക ചാമ്പ്യന്‍ എണ്ണം പറഞ്ഞ പശുക്കള്‍ എത്രയെങ്കിലും..
ഗോ മൂത്രം  മണക്കുന്ന പൂന്തോട്ടം..!
ചാണകം മെഴുകിയ തിരു മുറ്റം!!

എന്നും പശൂനെ ചവിട്ടിക്കല്‍ തന്നെ പരിപാടി...നിത്യ കാമുകന്‍ പല പശുക്കള്‍ക്കും ഒരാള്‍ മാത്രം. ഗാന്ധര്‍വ്വം!
പശുവും കിടാരിയും..ആകെ പുല്ലും കച്ചിയും ..പാലും തൈരും ..നെയ്യും...ഗോശാല കേമം.
ഒരു ലാലു   സ്റ്റയില്‍...

അങ്ങനെ ഇരിക്ക വാറെ കാശ് ഇമ്മിണി മുടക്കി വാങ്ങിയ ജെഴ്സിയ്ക്ക് " എന്തെല്ലാം മല്ല യുദ്ധം നടത്തിയിട്ടും ഒരു കുഞ്ഞി കാലു കാണാന്‍ കഴിയുന്നില്ല. പല ഗന്ധര്‍വ്വന്‍മാരുടെ അടുത്തും പോയി ആവര്‍ത്തിച്ചു പരിണയം നടത്തി..കിം ഫലം..
"ഇനിയുള്ള കാലം മാനുവല്‍ " പണി ഒന്നും നടക്കത്തില്ല വാസു ഓട്ടോമാറ്റിക് കാലമാ ഇത്"..കയ്യേലെ ഖടികാരം കാട്ടി അയല്‍വാസി രാമന്‍ ചേട്ടന്‍ പറഞ്ഞു.
"എന്ന് വച്ചാല്‍? അളിയന്‍ വാസു
"എന്ന് വച്ചാല്‍ നീ മൃഗാശുപത്രിയില്‍ പോയി അപ്പോത്തിക്കെരിയെ കാണണം ..ബഹു മിടുക്കനാന്ന എല്ലാവരും പറയുന്നേ..
നമ്മുടെ കെഴക്കേലെ ജാനുന്റെ മച്ചി എന്നും പറഞ്ഞു കൊല്ലാന്‍ കൊടുത്ത നാടന്‍ പശുന് വരെ പുള്ളി ഗര്‍ഭം ഉണ്ടാക്കി ..അത് ഇപ്പോള്‍ പെറ്റു ..."
"അത് കൊള്ളാമല്ലോ എന്റെ രാമാ..എന്നാ കൊടുക്കണം?" അറും പിശുക്കനായ വാസു അളിയന്‍ വിരല്‍ കൂട്ടി തിരുമ്മി.
"അവര്‍ ഒന്നും കൊടുത്തില്ല ഒരു ആട്ടോ റിക്ഷ പിടിച്ചു കൊടുത്തു...അത്ര തന്നെ നല്ല മനുഷ്യനാ"

"എന്നാല്‍ പിന്നെ ...എന്നും പറഞ്ഞു..വാസു അപ്രത്യക്ഷനായി!
പ്രത്യക്ഷപ്പെട്ടത് മൃഗ ഡോക്ടര്‍ മുന്‍പാകെ...സാഷ്ടാംഗം തൊഴുതു കാര്യം ഉണര്‍ത്തിച്ചു..
നല്ലവനായ ഭിഷഗ്വരന്‍ പറഞ്ഞു.."ഞാന്‍ ഉച്ച കഴിഞ്ഞു വരാം ..വരുംപോളെയ്ക്കും വെള്ളം തെളപ്പിച്ചു ഇട്ടെയ്ക്കണം ഒരു നല്ല സോപ്പും.."

അത്രേ ഉള്ളോ ...വാസു മനസാ നിരുപിച്ചു..ഓട്ടോയും ഏര്‍പ്പാടാക്കി വീട്ടില്‍ എത്തി..നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നതിന്റെ ആകാംഷ...
ഉച്ച കഴിഞ്ഞതും ഡോക്ടര്‍ കൃത്യമായി എത്തി. തൊഴു കൈയ്യോടെ വാസുവും ഭാര്യയും മറ്റു പശു കിടാരി ബന്ധുക്കളും ഡോക്ടറെ സ്വീകരിച്ചു  ആനയിച്ചു...

"പറഞ്ഞ പോലെ എല്ലാം ശരിയാക്കിയിട്ടില്ലേ? ഡോക്ടര്‍...
" ഓ അത് മാത്രമല്ല  അയേം കെട്ടി മറേം ഇട്ടിട്ടുണ്ട്..." വിനീതനായി വാസു അറിയിച്ചു.
"അയേം മറെമോ ...അതെന്തിനാ"? ഡോക്ടറുടെ സംശയം ബലത്തില്‍ ഒരു ചോദ്യമായി...
"അല്ല  ഡോക്ടര്‍ക്ക് പാന്റോ മറ്റോ ഊരി ഇടാനും..പിന്നെ ...അതിനും ഒരു മറ വേണ്ടേ..."വാസു സംശയ നിവാരണം വരുത്തി.

മറയ്ക്ക് അകത്തു നില്‍ക്കുന്ന പശുവിനെ മങ്ങിയ കാഴ്ചയില്‍ ഡോക്ടര്‍ കണ്ടു...കുളിപ്പിച്ച് കുറിം തൊട്ടിരിയ്ക്കുന്നു...മുല്ലപ്പു ചൂടിയിട്ടില്ല എന്ന് മാത്രം...
വെളിയില്‍ ചൂട് വെള്ളവും സോപ്പും ..തേച്ചു കുളിയ്ക്കാന്‍ പരുവത്തില്‍ എണ്ണയും ഇഞ്ചയും...ഒരു ഗ്ലാസ്‌  ആവി പറക്കുന്ന പാലും!
കുറെ നേരം എല്ലാം കണ്ടു നിന്ന ഡോക്ടര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വാസുവും കുടുംബവും പുരയ്ക്കകത്തു  കയറി കതക് അടച്ചിരിയ്ക്കുന്നു.  ഒന്നും കാണാതിരിയ്ക്കാന്‍...

രണ്ടു കയ്യും തലയില്‍ വച്ച് കൊണ്ട് ...ഡോക്ടര്‍ സ്വന്തം തല വിധിയെ പറിച്ചെടുത്തു!!!!
എന്നിട്ട് ഉത്തരവാദിത്വം മറക്കാതെ സാധന സാമഗ്രികളുമായി  മെല്ലെ മറയ്ക് അകത്തേയ്ക്ക് കയറി...
വന്നുപോയില്ലേ...
വരാനുള്ളത് ഹര്താലാന്നെലും വരും!!!!

2010, നവംബർ 20, ശനിയാഴ്‌ച

എന്റെ പഴവങ്ങാടി ഭഗവതിയെ...

കഥ മണ്ഡല കാലത്ത് ഇപ്പോഴും ആകാം.
കല്ലേ പിളര്‍ക്കുന്ന ഉഗ്ര ശാസനകളും ശിക്ഷാ നടപടികളുമായി കാമ്പസ്സിനെ കിടു കിടാ വിറപ്പിച്ച പ്രിന്‍സിപ്പാളും നിഴല് പോലെ പുറകില്‍ പ്ലഗ്ഗായി നടന്നിരുന്ന സാക്ഷാല്‍ പ്യുണും.
ഒന്‍പതു മണീടെ ഒന്നാം മണി മുഴങ്ങിയാല്‍ അലഞ്ഞു തിരിയുന്ന ആത്മാക്കളെ കണ്ടെത്തി ആണ്‍ പെണ്‍ തരം തിരിവില്ലാതെ മുഖ്യ ശിക്ഷകന്റെ അടുത്തേയ്ക്ക് ആട്ടി തെളിയ്ക്കാന്‍ ഇമ്മിണി സാമര്‍ത്ഥ്യം കൂടുതലായിരുന്നു ശിന്കിടിയ്ക്ക്.
എല്ലാ വാദ്യാര്‍ വാദ്യായനികളും ക്ലാസില്‍ എത്തിയോ ...പിള്ളാരുടെ ഹാജര്‍ പുസ്തകം നോക്കി നമ്പര്‍ കുറിയ്ക്കുന്നോ ഇതൊക്കെ ചാര പണിയിലൂടെ പ്യുണ്‍ അപ്പോഴപ്പോള്‍ എസ എം എസ് ആയി എത്തിച്ചു കൊടുക്കും.
അതിനു പ്രതിഫലം മുറുക്കാന്റെ ഇത്തിരി പൊതിയോ...പ്രിന്‍സിപ്പലിന്റെ ഉച്ച ഊണിന്റെ ബാക്കിയോ ഒക്കെ ...എന്തായാലും ഈ പരസ്പര സഹായ ജീവനം രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു.
"ഫോര്‍ത്ത് ഗ്രൂപ്പില്‍  എ ബാച്ചില്‍ ഏതു   റാസ്കലാ  ക്ലാസ് എടുക്കുന്നത്" ? എന്ന ചോദ്യം പ്രിന്‍സിപ്പല്‍ ഇടുമ്പോള്‍ തന്നെ ...
" അത് നമ്മുടെ മുടന്തുള്ള മറിയാമ്മ ടീച്ചറാ"  എന്നുള്ള അടയാള സഹിത മറുപടി വന്നിരിയ്ക്കും. (കോം കണ്ണുള്ള ഒരു മറിയാമ്മ ടീച്ചര്‍ വേറെ ഉണ്ട്.!)
"ഇന്ന് ഏതു പാര്‍ടിയില്‍ പെട്ട റാസ്കലുകളുടെ സമരമാ" എന്നുള്ള ചോദ്യം വരണ്ട താമസം..."അയ്യോ..അരിവാളിന്‍ കുഞ്ഞുങ്ങളാ " എന്ന് ആങ്ങ്യ ഭാഷയില്‍ പ്യുണ്‍ കുഴഞ്ഞാടും.
" ഡേയ്  താഴെ ആ റാസ് കലിന്റെ  കടയില്‍ പോയി മുറുക്കാനും പഴവും വാങ്ങി വാ" എന്ന് പറയണ്ട താമസം ശിങ്കിടി പോയി വന്നു കഴിയും.
അങ്ങനെ എന്തിനും ഏതിനും റാസ്കല്‍" ഒഴിച്ച് കൂടാനാവാത്ത ഒരു അവശ്യ സാധനമായിരുന്നു.
മണ്ഡല കാലം വന്നു. പ്രിന്‍സിപ്പല്‍ മലയ്ക്ക് പോകാന്‍ തീര്‍ച്ചയാക്കി  മാല ഇട്ടു വൃതവും തുടങ്ങി.
അതിനും മുന്‍പേ പ്യുണ്‍ മാല ഇട്ടു വൃതം ആരംഭിച്ചു.
നാല്പത്തൊന്നു ദിവസം കഠിന വൃതം രണ്ടു പേരും..റാസ്കല്‍ മാത്രം മാറ്റിയില്ല...കെട്ടു നിറയ്ക്കാന്‍ ലിസ്റ്റ് പ്യുണ്‍ വശം കൊടുത്തു എന്നിട്ട് പറഞ്ഞു..."രണ്ടു കെട്ടിനുള്ള സാമാനങ്ങള്‍ വാങ്ങണം കേട്ടോടെ റാസ്കല്‍.."
"സ്വാമി ശരണം "  മറുപടിയും.
അങ്ങനെ ഒരു ശുഭ ദിനത്തില്‍ പ്രിന്‍സിപ്പലിന്റെ  ശാസ്ത  മംഗലത്തെ ഭവനത്തില്‍ പെരിയ സ്വാമി വന്നു കെട്ടു
നിറച്ചു രണ്ടു പേരെയും അനുഗ്രഹിച്ചു യാത്രയാക്കി.  അടുത്തുള്ള ഒന്ന് രണ്ട് വീട്ടുകാര്‍ ജനലില്‍ കൂടി കണ്ടു നിന്നു ..കാരണം അത്രയ്ക്കും നല്ല സഹാവാസമാ പ്രിന്സിപ്പലിന്റെത് !
മുന്‍പില്‍ എമ്മാനും പിന്നില്‍ ശിങ്കിടിയും ..കെട്ടു രണ്ടും ശിന്കിടിയുടെ തോളില്‍. നടന്നു വന്ന്   പഴവങ്ങാടി സാക്ഷാല്‍ ഗണപതിയുടെ മുന്‍പിലെത്തി.
രജനി സ്റ്റൈലില്‍ തിരിഞ്ഞു പ്രിന്‍സിപ്പല്‍ കൈ കാട്ടിയപ്പോഴേ രണ്ടു തേങ്ങ എടുത്തു കൊടുത്തു കഴിഞ്ഞു പ്യുണ്‍...
തേങ്ങ രണ്ടും നെഞ്ചോട്‌  ചേര്‍ത്ത് വച്ച്  പ്രിന്‍സിപ്പല്‍ എന്തൊക്കെയോ പിറ് പിറെ പറഞ്ഞും കൊണ്ട് ഒറ്റ വിളി അങ്ങ് വിളിച്ചു..." എന്റെ പഴവങ്ങാടി ഭഗവതിയെ..." ഞെട്ടി പോയ പ്യുണ്‍ പറഞ്ഞു "സര്‍ ഭഗവതിയല്ല ..ഗണപതിയാണ്    സര്‍ "...
ഉടയ്ക്കാനെടുത്ത തേങ്ങ നെഞ്ചില്‍ വച്ചുകൊണ്ട് അതിലും ഉറക്കെ തിരിഞ്ഞു ശിങ്കിടിയെ നോക്കി പറഞ്ഞു.."ഏതു റാസ്കല്‍ എങ്കിലും ആകട്ടെടാ...അടി തേങ്ങ.."
തേങ്ങ വാങ്ങി   സര്‍വ്വ ശക്തിയും എടുത്ത് പ്യുണ്‍  വിളിച്ചു "എന്റെ പഴവങ്ങാടി ഭഗവതിയേ..ശരണം അയ്യപ്പ..."
ഒന്ന് രണ്ടു മൂന്നു ...അടിച്ച തേങ്ങ ചിതറി കിടക്കുന്ന കാഴ്ച്ചയില്‍ ഭക്തി ലഹരി കൊണ്ട് പ്രിന്‍സിപ്പല്‍ അര്‍ത്ഥ നിമീലിത മിഴികളുമായി നില്‍ക്കുന്നത് കണ്ട പ്യുണ്‍...മനസ്സില്‍ സംശയം തീര്‍ത്തു...പഴവങ്ങാടി ഭഗവതി തന്നെ.